2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഓർമ്മചെപ്പ്

ഹുദ്ഹുദ് ചുഴലിക്കാറ്റു ആന്ധ്രയുടെ തീരപ്രദേശങ്ങളെ നാമാവശേഷമാക്കിയ വാർത്തകൾ ടി വിയിൽ നെഞ്ചിടിപ്പോടെ നോക്കി കാണുമ്പോൾ മനസ്സിൽ  ഇത് പോലെ തന്നെ ഒരു ചുഴലിക്കാറ്റിൽ പെട്ട് പോയത് ഓർമ്മ വന്നു .

1996 , നവംബർ  6 - രാജമുന്ദ്രി 

ആന്ധ്രയിലേക്ക് വണ്ടി കയറി ഏതാണ്ട്  ഒന്നര വർഷം കഴിഞ്ഞു. ഏഴു മാസമെത്തിയ കുഞ്ഞിക്കൈകാലുകൾ എന്റെ വയറ്റിനുള്ളിൽ  കുങ്ഫു, കരാട്ടെ പരിശീലനം നടത്തുന്നു. 

കാലത്തെ ഒരു മഴക്കുള്ള തയ്യാറെടുപ്പ് പോലെ ആകാശം മൂടി കെട്ടി നിന്നു . സൈക്ലോണ്‍ ആണു ആളുകൾ പുറത്തിറങ്ങരുത് എന്നൊക്കെ വാർത്തയിൽ കണ്ടു. എങ്കിലും വയനാട്ടിലെ പെരുംമഴ കണ്ടു വളർന്ന എനിക്ക് വലിയ പേടിയോ ആകാംക്ഷയോ ഒന്നും ഉണ്ടായിരുന്നില്ല.  

മൊബൈൽ ഫോണ്‍ ഒന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന ആ സമയത്ത് , എനിക്ക് ഫോണ്‍ വന്നിരുന്നത് ഞങ്ങളുടെ കോളനിയിലെ തന്നെ തിരുവനന്തപുരംകാരായ ജ്യോതിചെച്ചിയുടെ വീട്ടിലേക്കു ആയിരുന്നു. ഈ സമയത്തു വിളിക്കും എന്ന് ആദ്യം വിളിച്ചു പറയും ആ സമയത്ത് ഞാൻ അവിടെ പോയിരിക്കും. അങ്ങനെ ആയിരുന്നു. രാത്രി 7 മണിക്കു ഫോണ്‍ വരും എന്ന് പറഞ്ഞു അവിടെ പോയിരിക്കുമ്പോൾ തന്നെ ചെറിയ കാറ്റു അടിക്കുന്നുണ്ടായിരുന്നു. മഴ ഒന്നും ഉണ്ടായിരുന്നില്ല. ഫോണിൽ ആദ്യം വന്ന ചോദ്യം ' ആന്ധ്രയിൽ ചുഴലിക്കാറ്റു എന്ന് വാർത്തയിൽ കണ്ടു, അവിടെ കുഴപ്പം ഒന്നുമില്ലലൊ" എന്നായിരുന്നു. കുഴപ്പമില്ല എന്ന ഞാൻ പറഞ്ഞതും ഒരു വലിയ കാറ്റടിച്ചു അവരുടെ അടുക്കള ഷെൽഫിലെ പാത്രങ്ങൾ താഴോട്ടു  വീണു. അതെന്താ ശബ്ദം എന്ന ഏട്ടന്റെ ചോദ്യത്തോടൊപ്പം തന്നെ ഫോണ്‍ കട്ട്‌ ആയി. പവർ പോയി. എന്നാൽ ഇനി ഇവിടെ ഇരുന്നിട്ട് കാര്യമില്ല വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു  എഴുന്നേറ്റു.  ഇന്നിവിടെ കിടക്കാം നല്ല കാറ്റുണ്ട് , പോകണ്ട എന്നവർ പറഞ്ഞെങ്കിലും വേറെ വീട്ടില് കിടന്നാൽ ഉറക്കം വരാത്തത് കൊണ്ട് ഞങ്ങൾ ഇറങ്ങി. ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങിയ ഞങ്ങള്ക്ക് നടക്കേണ്ടി വന്നില്ല എന്നതാണ് സത്യം. കാറ്റ് ഞങ്ങളെ തൂക്കിയെടുത്തു. പരസ്പരം കൈ അരയോടു ചേർത്ത് പിടിച്ചു ഞങ്ങൾ നടക്കുകയായിരുന്നില്ല.

കാറ്റിൽ പറക്കാനും, മഴയിൽ കുളിക്കാനും സ്വപ്നം കണ്ടു നടക്കുന്ന എനിക്ക് പേടി ഒന്നും തോന്നിയില്ല. എന്ത് രസാല്ലേ എന്ന ചോദ്യത്തിന് വേഗം ഇങ്ങോട്ട്  നടക്കു എന്ന മറുപടി. നടക്കുകയല്ലല്ലോ നമ്മൾ പറക്കുകയല്ലേ....

വീട്ടിൽ എത്തിയപ്പോഴും അടിച്ച കാറ്റിന്ന്റെ ശക്തിയെ കുറിച്ചോ ഭീകരതെയെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആയിരകണക്കിന് ആളുകൾക്ക് ജീവനാശം സംഭവിച്ചു എന്നും, ഏക്കറു കണക്കിന് കൃഷിയിടം നശിച്ചു പോയി എന്നൊക്കെ അറിയുന്നത് പിന്നീട് ആയിരുന്നു.

ഏതാണ്ട് പത്തു ദിവസത്തോളം വെള്ളവും കറണ്ടും ഇല്ലാതെ ആയി. ഏഴുമണിക്ക് കണവൻ ഓഫീസിലേക്ക് പോകും. വെള്ളത്തിന്റെ ടാങ്കർ വരുന്നത് പതിനൊന്നു മണിക്ക്. വയറും ബിന്ദിയുമായി ടാങ്കറിന്റെ നീണ്ടു ക്യുവിൽ നിന്നപ്പോൾ ആണ് അത് വരെ കാണാത്ത ചില മുഖങ്ങൾ കൂടെ തെലുങ്കർക്കു ഉണ്ട് എന്നറിഞ്ഞത്.

താൻ, എന്റേതു എന്നാ ഒരു വൃത്തത്തിൽ മാത്രം ജീവിക്കുന്നവർ ആയിട്ടാണ് അന്ന് വരെ എനിക്കവരെ പരിചയം. തന്നെ ബാധിക്കാത്ത പ്രശ്നം ആണെങ്കിൽ ' മനക്കെന്തുക്ക് ലെ " (നമ്മൾക്കെന്താ ) എന്ന മനോഭാവം. അടുത്ത് കിടന്നു ഒരുവൻ പിടഞ്ഞു മരിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത തരം  മനുഷ്യർ ഇതായിരുന്നു ഞാൻ അത് വരെ കണ്ടത്.

എന്റെ ബിന്ദി നിറക്കാനും അത് എന്റെ വീടിന്റെ മുന്നില് വരെ കൊണ്ട് തരാനും അതു വരെ ഒന്ന് മുഖത്ത് നോക്കി ചിരിക്കുക പോലും ചെയ്യാത്തവർ തയ്യാറായി എന്നത് എന്നെ അത്ഭുതപെടുത്തി. ആപത്തു വരുമ്പോൾ ആരും അന്യരാകുന്നില്ല!!!






6 അഭിപ്രായങ്ങൾ:

  1. ഗർഫിണ്യോള് ത്രിസന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങരുതെന്നറിഞ്ഞൂടായൊ? പൊറത്തൂടെ വീക്കാൻ വീട്ടിലാളില്ലാത്തേൻ_റെയാ ഈ കളി. സുമേടെ അല്ല, കെട്ട്യോൻറെ. ഹും

    ഹുദ് ഹുദിന് വേണ്ടത്ര കളക്ഷൻ എടുക്കാൻ കഴിഞ്ഞില്ല എന്നാണിത് വരെ അറിഞ്ഞത്.
    ദൈവാനുഗ്രഹം

    മറുപടിഇല്ലാതാക്കൂ
  2. ഈ പ്രാവശ്യം മുൻകരുതൽ നന്നായിരുന്നു. പിന്നെ ജീവനഷട്മേ ഇലാതുള്ളൂ ..വിശാഖപട്ടണം , ശ്രീകാകുളം എല്ലാം തകർന്നു തരിപ്പണമായില്ലേ ..:(

    മറുപടിഇല്ലാതാക്കൂ
  3. ആന്ധ്രയിലെ കാറ്റും മഴയുംമല്പം അനുഭവിച്ചിട്ടുണ്ട് വിശാഖപട്ടനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് വര്‍ഷം.

    മറുപടിഇല്ലാതാക്കൂ
  4. ചുഴലിക്കാറ്റ് പഠിപ്പിക്കുന്ന പാഠങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  5. എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥികളെപ്പോലെ ആയിത്തീരുവാൻ ഒട്ടും സമയം വേണ്ട പ്രകൃതി വിചാരിച്ചാൽ...

    മറുപടിഇല്ലാതാക്കൂ
  6. അതങ്ങിനെയാ സുമാ,ആപത്തു കാലത്തേ നമ്മൾ പലരെയും തിരിച്ചറിയൂ ...
    കുറച്ചു കാലം അവരുടെ സ്നേഹവും കരുതലും ഒക്കെ അറിയാൻ കഴിഞ്ഞിട്ടുണ്ട് ...

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...