2018, ഡിസംബർ 28, വെള്ളിയാഴ്‌ച

അത്ര മേൽ അത്ര മേൽ സ്നേഹിക്കയാൽ ...

വർഷാവസാനം ഒരു തിരിഞ്ഞു നോട്ടം, വിലയിരുത്തൽ ഒക്കെ ഒരു ആഘോഷം ആണല്ലോ ഇപ്പോൾ . ആഘോഷിക്കുമ്പോൾ കാണുന്ന ചിലതൊക്കെ ..

2018 തുടങ്ങുമ്പോൾ കല്യാണമേളങ്ങളുടെ ആഘോഷം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒത്തു ചേർന്ന് ആടി പാടി ആനന്ദിച്ച ദിവസങ്ങൾ. അമ്മയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കിയതിന്റെ നിർവൃതിയിൽ എല്ലാവരും ഒത്തു ചേർന്നപ്പോൾ തന്നെ ആഘോഷം ആയിരുന്നു. ആഘോഷത്തിമിർപ്പ് കൂടിപോയത് കൊണ്ടാണ് ഫെബ്രുവരി മാസം എന്നെ കിടക്കയിൽ തളച്ചിട്ടത്. 

ഇനി എവിടേക്കും യാത്ര പോകാൻ കഴിയില്ല എന്ന് ഉറപ്പിച്ച ദിവസങ്ങൾ. പുസ്തകങ്ങളും മൊബൈലും കൂട്ടിനുള്ളത് കൊണ്ട് വിരസമാകാതെ പോയ ദിനങ്ങൾ.

ഒരു നല്ല അംബാസഡർ ആകാനുള്ള ലക്ഷണം നിനക്കുണ്ട് എന്ന് എന്റെ സഹോദരൻ ഒരിക്കൽ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞ ദിവസങ്ങൾ. മീശയും താടിയും വളർന്നപ്പോൾ ഞാൻ എന്നെ നോക്കാൻ ആയി , ഉപദേശം വേണ്ട എന്ന് പറയുന്ന മകനും മകന്റെ കൈ വിടാൻ  മടിക്കുന്ന അച്ഛന്റെയും നടുവിൽ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ കൊണ്ട് നടക്കാൻ പെടുന്ന പാട് അറിഞ്ഞപ്പോൾ ആണ് ഈ നയതയന്ത്ര പ്രതിനിധി എന്ന ജോലിക്ക് കൊട്ടിഘോഷിക്കുന്ന പകിട്ടൊന്നും ഇല്ല എന്ന് മനസിലായത്.
കോഴ്സ് കഴിഞ്ഞു ക്യാമ്പസ് ഇന്റർവ്യൂ വഴി കിട്ടിയ ജോലിയുടെ പോസ്റ്റിങ്ങ് വൈകുംതോറും വീട്ടിൽ ഉരുണ്ടു കൂടിയ സംഘർഷങ്ങൾ. ഒടുവിൽ വിസയും ടിക്കറ്റും വന്നപ്പോൾ ഞാൻ പോകുന്നില്ലെന്ന് പറഞ്ഞു  ഒറ്റക്കാലിൽ നിൽക്കുന്നവനെ പിടിച്ചു അന്യദേശത്തേക്ക് എറിയുമ്പോൾ ഉള്ളിൽ എരിയുന്ന കനൽചൂട് പുറത്തറിയാതിരിക്കാൻ ചിരിയുടെ , സന്തോഷത്തിന്റെ ലാഘവത്തിന്റെ മുഖംമൂടി. 

വീട്ടിൽ ഒരാൾ കുറയുമ്പോൾ നമുക്ക് കിട്ടുന്ന സമയം അതാണ് ചിലപ്പോഴൊക്കെ നമ്മെ ഭ്രാന്തുകളിലേക്ക് കൊണ്ടെത്തിക്കുന്നത്. അല്പാഹാരികൾ ആയ രണ്ടു പേർക്കുള്ള ഭക്ഷണവും ഒന്നര മുറിയുടെ ക്ലീനിങ്ങും കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെയിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾ , പ്രാന്തുകൾ പുറത്തേക്കു ചാടിയിറങ്ങും. ഡോണ്ട് മൈൻഡ് എന്ന് പറഞ്ഞു മാറ്റി വെച്ച പലതും പരീക്ഷിച്ചു നോക്കും.

ഇനി ഒരിക്കലും ഒരു യാത്ര ഉണ്ടാകില്ല എന്ന് കരുതിയിരുന്നയാൾ സുപ്രഭാതത്തിൽ മല  കേറാൻ പോകും. കാട് കാണാൻ പോകും. നടക്കാൻ ആയി കെട്ടിയ സപ്പോർട്ടിങ് ബെൽറ്റ് അഴിച്ചു ദൂരെ ഏറിയും.  ആരെന്ത് പറയും, നാളെ നടക്കുമോ കിടക്കുമോ എന്നൊന്നും ചിന്തിക്കില്ല. ഒരു പുഴ പോലെ ഒഴുകാൻ തുടങ്ങും. നീ ഒരു പുഴയാണ് , ചിലപ്പോൾ ഭ്രാന്തമായി , മറ്റു ചിലപ്പോൾ ശാന്തമായി ഒഴുകുന്ന പുഴ എന്ന് സ്വയം പറഞ്ഞു കൊണ്ടേയിരിക്കും. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങും. ചിരിയുടെ മുഖംമൂടി കളഞ്ഞു ഉള്ളിൽ നിന്നും ചിരിക്കാൻ തുടങ്ങും. പറയാതെ മാറ്റി വെച്ച ഇഷ്ടങ്ങൾ , ചെയ്യാതെ മാറ്റി വെച്ച കാര്യങ്ങൾ എല്ലാം എല്ലാം ഓരോന്നായി ചെയ്തു തീർത്തു കൊണ്ടേയിരിക്കും.

വര്ഷം തീരാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ തിരിഞ്ഞു നോക്കിയാൽ എന്റ്റെ ഉള്ളിൽ സങ്കടങ്ങളോ സംഘര്ഷങ്ങളോ ഇല്ല. കാറ്റിലാടുന്ന ഇല പോലെ ആണിപ്പോൾ മനസ്സ്. വീഴാം വീഴാതിരിക്കാം എന്നാലും ഊഞ്ഞാലാട്ടം ആസ്വദിച്ച് കൊണ്ടേയിരിക്കുന്നു ഓരോ നിമിഷവും.

നന്ദിയുണ്ട്  എഴുത്തും വായനയും നിറച്ചു തന്ന കൂട്ടുകാരോട്.  ഒരു ഞെട്ടിൽ പൂക്കളെ പോലെ കൂടെ നിന്നവരോട്. എന്റെ ഭാവനയെ നട്ടു നനച്ചവരോട്.
മനസ്സ്  നിറയെ ജക്കാരണ്ടവസന്തം ആണിപ്പോൾ. 

നന്ദ്രി അൻപർഗളേ ..

പുതുവത്സര ആശംസകൾ !!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...