2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

 Once Again (2018)
-–-----------------------------
വൈകിയ വേളയിലെ പ്രണയത്തെ കുറിച്ച് ചർച്ചയുടെ മേൽ ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും കാണേണ്ട സിനിമയാണ് കൻവൽ സേഥിയുടെ വൺസ് എഗൈൻ.

മുംബയിൽ റെസ്റ്ററന്റ് നടത്തുന്ന വിധവ ആയ താര (ഷെഫാലി ഛായ )ആണ് സിനിമാനടൻ ആയ അമറിനു (നീരജ് കാബി ) ഭക്ഷണം എത്തിക്കുന്നത്. കൊടുത്തയക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറയാനും അറിയാനും നടത്തുന്ന ഫോൺ സംഭാഷണങ്ങൾ. അതിലൂടെ അവരിൽ ഉണ്ടാകുന്ന അനുബന്ധം ഇതാണ് സിനിമയുടെ കാതൽ. ഫോൺ ആനിവേഴ്സറിയുടെ അന്ന് അമർ താരയോട് ഒന്ന് കാണുന്നതിനെ കുറിച്ച് ചോദിക്കുന്നു. മറുപടി പറയാതെ ഫോൺ വെക്കുന്ന താര പിന്നീട് ഒഴിഞ്ഞു മാറാൻ നോക്കുന്നു എങ്കിലും അവർ കണ്ടു മുട്ടുന്നു. (അമർ വന്നു അവളെ കാണുന്നു ) പിന്നീട് തുടർച്ച ആയി ഉണ്ടാകുന്ന കൂടിക്കാഴ്ചകൾ അവരെ കൂടുതൽ അടുപ്പിക്കുന്നു. നൈറ്റ് ഡ്രൈവിന് പോകുന്ന താരയുടെയും അമറിന്റെയും ചിത്രം പേപ്പറിൽ വരുന്നതോട് കൂടി അവരുടെ ജീവിതം മാറുകയാണ്. പുറത്തിറങ്ങുമ്പോഴും ഭക്ഷണം കഴിക്കാൻ വരുന്നവരും ഒക്കെ ഇതേ കുറിച്ച് ചോദിക്കുന്നത് കൂടുതൽ അപകർഷതാ ബോധം മകനിൽ ഉണ്ടാക്കുന്നു. മക്കൾക്ക് വേണ്ടി ജീവിച്ച താരയോട് മകൻ സംസാരിക്കുന്നത് പോലും നിർത്തുന്നു.

ഒരു ദിവസം അമറിനുള്ള ഭക്ഷണവുമായി നേരിട്ട് എത്തുന്ന താരയെ വീട്ടിലെ അഥിതികൾക്ക് കുക്ക് എന്ന് പരിചയെപ്പെടുത്തുന്നു അമർ. ആ ഒരു ഷോക്ക് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ച അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെയാണ് പിന്നീട്.

ഷെഫാലി ഛായ ടെലിസീരിയലിലൂടെ ഇഷ്ടമായ ഒരു നടിയാണ്. അവരുടെ വലിയ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ ആണ് പലപ്പോഴും ഡയലോഗിന് പകരം ആയി നിൽക്കുന്നത്. നീരജ് കബിയുടെ അഭിനയം ആദ്യമായി കാണുകയാണ്. രണ്ടു പേരും ഒന്നിനൊന്നു മെച്ചമാണ് എന്ന് പറയാം. താരയുടെ മകൻ ആയി അഭിനയിച്ച പ്രിയാൻഷു , അമറിന്റെ മകൾ ആയ രസിക ദുഗ്ഗൾ ഒക്കെ അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

വിഷാദഛായ ഉള്ള പശ്ചാത്തല സംഗീതം ഈ സിനിമക്കു വല്ലാത്തൊരു ഭാവം കൊടുക്കുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന സുഫി ഗീതങ്ങളും. തൽവാൽ സിംഗിന്റേത് ആണ് സംഗീതം

ഈഷിത് നരൈന്റെ കാമറ മുംബൈ നഗരത്തിന്റെ മുക്കും മൂലയും നഗരവിശേഷതകളുംഒപ്പിയെടുത്തിരിക്കുന്നു.

നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ് ഈ സിനിമ. ചെറിയ ഇഴച്ചിൽ ഇടയ്ക്കു തോന്നിയേക്കാമെങ്കിലും എന്താകും എന്നൊരു ആകാംക്ഷ ആ ഇഴച്ചിലിനെ ബോറടിയിലേക്ക് എത്തിക്കുന്നില്ല . 2015 ഇത് ഇറങ്ങിയ ലഞ്ച് ബോക്സ് എന്ന മൂവിയോട് ചെറിയ ഒരു സാദൃശ്യം കഥയിൽ തോന്നിയേക്കാം. എങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമ ആണെന്ന്
തന്നെ പറയാം .

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...