2018, ഏപ്രിൽ 11, ബുധനാഴ്‌ച

അവനവനെ കണ്ടെത്തൽ

(ഫേസ്ബുക്കിലെ സുഹൃത്ഗ്രൂപ്പിലേക്ക് വേണ്ടി എഴുതിയത് )


'Introduce yourself' 

എ സി യുടെ തണുപ്പിലും ഞാൻ ഒന്ന് വിയർത്തു. ഹൈദരാബാദിലെ ആദ്യ ഇന്റർവ്യൂ. അന്നും ഇന്നും എന്റെ ആംഗലേയം ദരിദ്രമാണ്. ഒരു സെന്റ്റെൻസ് മുഴുവൻ പറയുന്നത് മുക്കിയും മൂളിയും ആണ്.  അങ്ങനെയുള്ള എന്നോടാണ് എന്നെ കുറിച്ച് പറയാൻ പറയുന്നത്. വിചാരിക്കാത്ത നേരത്തു തകർന്നു പോയ കൊട്ടാരത്തിന്റെ അവശിഷടങ്ങൾക്കിടയിൽ നിന്നും എഴുന്നേറ്റു വന്ന എന്റെ ഉള്ളിൽ  ഇരുളും ചോദ്യചിഹ്നവും പിന്നെ രണ്ടു കുഞ്ഞിക്കണ്ണുകളും മാത്രമായിരുന്നു. അപ്പോൾ നമ്മളെ കുറിച്ച് എന്ത് പറയാൻ ആണ്.  മിഴിച്ചു ഇരിക്കുന്ന എന്നെ നോക്കി അയാൾ വീണ്ടും പറഞ്ഞു tell me about your ambition, dreams, capabilities etc..etc.ഞാൻ എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഇമ്പ്രെസ്സ് ആയിട്ടാണോ എന്തോ ആ ജോലി  കിട്ടിയില്ല .  


ഇപ്പോൾ ഈ ചോദ്യോത്തരപംക്തിയിൽ ഞാൻ എന്നെ തന്നെ കണ്ടു പിടിക്കാനുള്ള ശ്രമം ആണ്. 

? ബാല്യം കൌമാരം യൗവനം പ്രണയം 

വയനാട്ടിലെ ടൂറിസ്റ്റ് സ്പോട്ട് ആയ ബാണാസുരസാഗറിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കാവുമന്ദം  എന്ന സ്ഥലത്തു വയലുകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു കുന്നിലെ വീട്ടിൽ ജനിച്ചു. ആറു  ആങ്ങളമാർക്കും രണ്ടു  ചേച്ചിമാർക്കും കുഞ്ഞനുജത്തി ആയി. എല്ലാ വിധ ലാളന കൊണ്ടും വഷളായ, ജീവിതത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടം ആയിരുന്നു അത്.  തിന്നുക , ഉറങ്ങുക , മരം കേറുക എന്നതിന് അപ്പുറത്തേക്ക് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ടതില്ലായിരുന്നു.അരുത്  എന്ന് പറയുന്നത് ചെയ്യുന്നതിന് അന്നൊക്കെ ഒരു പ്രത്യേക രസം ആയിരുന്നു. മരത്തിൽ കേറരുത് എന്ന് പറഞ്ഞാൽ അന്ന് പേരയുടെ തുഞ്ചത്തു  നിന്നും ഇറക്കി കൊണ്ട് വരാൻ വടിയെടുക്കണം.  വീട്ടിൽ സാമ്പത്തികമായ ഞെരുക്കം ഒന്നും  തന്നെയുണ്ടായിരുന്നില്ല. എങ്കിലും പോക്കറ്റ് മണിയായി ഒന്നും തരാറുമില്ല. അച്ഛന്റെ ചാരന്മാർ നാട് മുഴുവനും ഉള്ളത് കൊണ്ട് നമ്മളൊന്ന് അനങ്ങിയാൽ  വിവരം വീട്ടിലറിയും . എന്നാലും ചാരകണ്ണുകളെ കബളിപ്പിച്ചു കർലാട്  സമുദ്രം (ശരിക്കും തടാകമാണ് , പക്ഷെ തിരയടിക്കുന്നത് കൊണ്ട് നാട്ടുകാർ സമുദ്രം ആക്കി) കാണാനും കൂട്ടുകാരികളുടെ വീട്ടിൽ പോകാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. കൗമാരകാലത്തു പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങോട്ട് തോന്നിയവരോട് പ്രണയം തോന്നിയതുമില്ല , അങ്ങോട്ട് തോന്നിയ പ്രണയം പറയാനും പോയില്ല. പിന്നെ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം തോന്നിയ ഒരു പ്രണയം സമൂഹം, കുടുംബം എന്നിവയുടെ മുന്നിൽ തോറ്റു കരിഞ്ഞും പോയി. എന്തിനും ഏതിനും കരയുന്ന എന്നെ കരയാളി പാത്തുമ്മ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. ജീവിതസമ്മർദ്ദങ്ങളിൽ പെട്ട് നീരുറവ വറ്റിയത് കൊണ്ട് ഇപ്പോൾ അങ്ങനെ കരയാറില്ല.

? അന്നത്തെ ലക്ഷ്യങ്ങള്‍,സങ്കല്പങ്ങള്‍

അന്ന് പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നുമില്ലായിരുന്നു (ഇന്നും ഇല്ല) ഒരു ഒഴുക്കിനു അങ്ങനെ ഒഴുകിപോകുക എന്നതല്ലാതെ. എങ്കിലും വക്കീൽ ആകണം എന്നൊരു മോഹം വല്ലാതെയുണ്ടായിരുന്നു. അതിന്റെ കടക്കൽ ആദ്യമേ കത്തി വെച്ച് എനിക്കൊട്ടും ഇഷ്ടമില്ലാത്ത ടീച്ചിങ് പഠിക്കാൻ വിട്ടു എന്റെ മോഹങ്ങൾ മൊത്തം അലുക്കുലുത്തായി എന്ന് പറഞ്ഞാൽ മതിയല്ലോ.

? ആ കാലങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സ്വപ്നം കാണാറുണ്ടോ?

എപ്പോഴും ഓർക്കും തിരിച്ചു പോക്കിനെ പറ്റി. പഴയത് പോലെ ഒന്നും അറിയാതെ അങ്ങനെ ഓടി ചാടി നടക്കാൻ. ഇപ്പോൾ ഉത്തരവാദിത്വങ്ങളുടെ ഭാരം പേറി മുതുകു കഴക്കുമ്പോൾ ആകെ കുളിരു തരുന്നത് ആ ഓർമ്മ മാത്രം ആണ്.


? രാഷ്ട്രീയം

രാഷ്ട്രീയ പാർട്ടികളോട് ഒരു തരത്തിലുമുള്ള ആഭിമുഖ്യം ഇല്ല. പക്ഷെ ഞാൻ സ്വതന്ത്ര ഇടതു പക്ഷ ചിന്താഗതിക്കാരി ആണ്, കമ്മ്യൂണിസ്റ്റ് എന്ന് പറയാമോ എന്നറിയില്ല. തികഞ്ഞ കമ്മ്യൂണിസ്റ്റ് ആകാൻ കഴിഞ്ഞിട്ടില്ല, ശ്രമിച്ചിട്ടില്ല.

? സുഹൃത്തുക്കള്‍ 

യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരു അന്തർമുഖിയാണ്. അത് കൊണ്ട് തന്നെ എന്തും ഏതും  തുറന്നു പറയാവുന്ന സുഹൃത്തുക്കൾ ഇല്ല എന്ന് പറയാം. ഓഫീസിൽ സഹപ്രവർത്തകർ ,അയൽക്കാർ ഇവരോടൊക്കെ ഫോർമൽ ആയുള്ള ബന്ധത്തിന് അപ്പുറം ഒന്നുമില്ല.  പിന്നെ ഉള്ളതു virtual world ലെ സുഹൃത്തുക്കളാണ്. ചിലരോടൊക്കെ അകലാൻ കഴിയാത്ത ആത്മബന്ധം രൂപപ്പെട്ടിട്ടുമുണ്ട്. സൗഹൃദം പോളിഷ് ചെയ്തു നിലനിർത്തുക എന്നത് എന്നെ കൊണ്ട് പറ്റാത്ത ഒരു കാര്യമാണ്. മനസ്സിൽ തോന്നിയത് പറയുക എന്ന രീതി ആയത് കൊണ്ട് പലരെയും പലരീതിയിലും വെറുപ്പിക്കാറുണ്ട്. എന്തെങ്കിലും കാര്യമായത് പറയാനോ മറ്റോ മെസ്സേജുകൾ അയക്കുന്ന കൂട്ടത്തിലായത് കൊണ്ട് തന്നെ ഈ സുഹൃത്‌വലയവും അത്ര വിപുലമല്ല. പിന്നെ സോഷ്യൽ മീഡിയ ഫ്രണ്ട്ഷിപ്പിന്റെ തുടക്കത്തിൽ എട്ടിന്റെ പണി കിട്ടിയത് കാരണം ഇപ്പോൾ എല്ലാ സൗഹൃദങ്ങൾക്കും ഒരു LOC വരച്ചിട്ടുണ്ട് 

?പുരുഷൻ  

ആണുങ്ങളുടെ ഇടയിൽ ജനിച്ചു  വളർന്നത് കൊണ്ട് ആണുങ്ങളോട് പ്രത്യേകിച്ച് പേടിയൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ സൗഹൃദങ്ങൾക്ക് ആൺപെൺ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല. ഒരേ പോലെ തന്നെ എല്ലാവരോടും സംസാരിക്കാൻ കഴിയാറുണ്ട്. ഒരു പാട് ഒലിപ്പിച്ചു സംസാരിക്കുന്ന ആണുങ്ങളോട് പണ്ടേ മമതയില്ലാത്തത് കൊണ്ട് അവരെ ഒരു പത്തടി ദൂരെ മാറ്റി നിർത്താൻ ശ്രമിക്കാറുണ്ട്.  ഒട്ടും സംസാരിക്കാത്ത ജാടയിട്ടിരിക്കുന്നവരോട് അതിഭീകരമായ പ്രണയവും തോന്നിയിട്ടുണ്ട്. 

?സ്വാധീനം 

സ്വാധീനം വ്യക്തികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരു പാട് നിരാശ ബാധിച്ച സമയത്തു ആണ് ഒരു യോഗിയുടെ ആത്മകഥ വായിക്കാനിടയായത്. അത് തന്ന  പോസറ്റീവ് എനർജി കുറച്ചൊന്നുമല്ല. ജീവിതത്തിന്റെ വീക്ഷണഗതി തന്നെ ആ ബുക്ക് മാറ്റി കളഞ്ഞു . ഏറ്റവും ലാഘവമായി ഞാൻ ഇപ്പോൾ എന്റെ ജീവിതത്തെ നോക്കി കാണുന്നു. ഒരു സീരിയസ്നെസ്സും ഇല്ല എന്ന ചീത്തവിളി കേട്ട് കൊണ്ടേയിരിക്കുന്നു. നമ്മൾ എത്ര സീരിയസ് ആയാലും ഒരു സെക്കൻഡിൽ എല്ലാം തീർന്നു  പോകുമെന്ന്  വളരെ അടുത്ത ബന്ധങ്ങളുടെ വേർപാടുകൾ മനസിലാക്കി തന്നിട്ടുണ്ട്. ഭാവിയെ കുറിച്ച് ഉത്കണ്ഠപെടാതെ , മുന്നിൽ കാണുന്നതിനെ ആസ്വദിച്ച് ഇങ്ങനെ ജീവിക്കുമ്പോൾ കയ്യിൽ അഞ്ച് മുക്കാലില്ലെങ്കിലും സന്തോഷമാണ് മനസ്സിൽ.

? വിരോധാഭാസമായി തോന്നിയത്

ഇരട്ടത്താപ്പ്. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആകുന്നത് കണ്ടു , അത് കണ്ടിട്ടും അവരെ തിരുത്താൻ കഴിയാത്തതു എന്റെ ന്യൂനത .

? ജീവിതം എന്തു പഠിപ്പിച്ചു

ജീവിതം പഠിപ്പിച്ചത് ക്ഷമ. പണ്ട് 'അമ്മ പറയും വേവുവോളം കാത്താൽ ആറുവോളം കാക്കണം എന്ന്. അപ്പോൾ ഊതി തണുപ്പിച്ചുടെ എന്നൊക്കെ ചോദിച്ചതാണ്. പക്ഷെ ജീവിതത്തിന്റെ മർക്കടമുഷ്ടി ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും എന്ന് പഠിപ്പിച്ചു. 

?ജീവിതം തന്നത് 

ആത്മവിശ്വാസം. ലോകം മുഴുവൻ എനിക്കെതിരെ നിന്നാലും എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത് ജീവിതം ആണ് 

?ജീവിതലക്ഷ്യം 

പ്രത്യേകിച്ച് ഒന്നുമില്ല. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇങ്ങനെ ഒക്കെ അങ്ങ് ജീവിക്കണം. സിദ്ധു അവന്റെ ജീവിതത്തിൽ സെറ്റിൽ ആയാൽ ഇന്ത്യ മൊത്തം ഒന്ന് കറങ്ങണം , ചിദംബരസമരണയിലെ സ്വാമിയെയും ഭാര്യയെയും പോലെ. 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...