2020, നവംബർ 4, ബുധനാഴ്‌ച

രക്തസാക്ഷി (അനൗദ്യോഗികം

ഒന്ന് വേഗം വന്നു കഴിക്കുന്നുണ്ടോ? പതിനൊന്നു മണിക്ക് അവിടെത്താനുള്ളതാ


ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്ക് എത്തുമ്പോഴേക്കും പ്ലേറ്റിൽ ദോശയും , ചട്ടിണിയും ഗ്ലാസിൽ ചായയും എടുത്തു വെച്ച് ജാനി കാത്തിരിക്കുന്നു.


"ഒന്ന് മര്യാദക്ക് ഡ്രസ്സ് ചെയ്യാനും കൂടെ സമ്മതിക്കില്ല ജാനി നീ "


ഡ്രസ്സ് ഒന്നും മര്യാദക്ക് അല്ലെങ്കിലും ആരും ചോദിയ്ക്കാൻ പോകുന്നില്ല. നിങ്ങള് വേഗം കഴിക്കു. അല്ലെങ്കിൽ പിന്നെ ഇന്നും പോകുന്ന കാര്യം നടക്കില്ല.


മൂന്നമതൊരാൾക്കുള്ള പ്ലേറ്റ് മേശയിൽ കണ്ട ചന്ദ്രേട്ടൻ ജാനിയെ ഒന്ന് നോക്കി


'മോനുള്ളതാ, എന്നും അവനും കൂടെ ഇരുന്നല്ലേ നമ്മൾ കഴിക്കാറുള്ളത്. ഇപ്പോൾ വിളമ്പി വച്ചില്ലെങ്കിൽ അവൻ വിചാരിക്കില്ലേ നമ്മളവനെ മറന്നുവെന്നു '  ഒരിടർച്ച ജാനിയുടെ ശബ്ദത്തിൽ പടർന്നു.


'ജാനി നമ്മൾ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല. പോകാനുള്ളത് പോയി . ഇപ്പോൾ തന്നെ കണ്ടില്ലേ നമ്മുടെ പക്ഷക്കാർ തന്നെ നമുക്കെതിരായി. ഇനിയും പരീക്ഷണങ്ങൾ വേണോ ജാനി ?'


പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം

പേടിക്കാതങ്ങനെ നിന്നാളമ്മ.

കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം

കുറ്റികണക്കങ്ങു നിന്നാളമ്മ.

കാട്ടുതീയായിട്ടും ചെന്നു പൂതം

കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.

നരിയായും പുലിയായും ചെന്നു പൂതം

തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.


ഇടശ്ശേരിയുടെ കവിത ചന്ദ്രേട്ടൻ പാടി കേട്ട് തഴമ്പിച്ചതാന് . ഞാനും ഒരമ്മയാണ് . മോനെ കിട്ടില്ലെന്നറിയാം . പക്ഷെ അവനെ കിട്ടാതാക്കിയവർ ഇത് പോലെ എത്ര മക്കളെ ഇല്ലാതാക്കും. അതിനു വേണ്ടി ഓടിയേ പറ്റൂ ചന്ദ്രേട്ടാ . ആരും കൂടെയില്ലെങ്കിലും ഓടി തളരുമ്പോൾ എനിക്ക് തല ചായ്‌ക്കാൻ ഈ തോള് മതി , ഞാൻ ഓടിക്കോളാം ഭൂമിയുടെ അങ്ങേ അറ്റം വരെ വേണമെങ്കിലും.


ഒന്നും മിണ്ടാതെ ദോശ കഴിച്ചെഴുന്നേറ്റു കൈ കഴുകാനായി അപ്പുറത്തേക്ക് നടക്കുമ്പോൾ പുറത്തു നിന്നും വിളി കേട്ടു


'ജാനിയേച്ചിയെ ഞാൻ പറഞ്ഞ സമയത്തിനു എത്തിട്ടോ ' ഓട്ടോക്കാരൻ നാരായണൻ ആണ്. ബസിൽ പോയാൽ നേരത്തിനും കാലത്തിനും എത്തില്ലയെന്നും പറഞ്ഞു ഏർപ്പാടാക്കിയത്.


വീട് പൂട്ടി ഇറങ്ങി ഓട്ടോയിൽ കേറുമ്പോൾ ജാനി തിരക്ക് കൂട്ടി. 'ഇങ്ങള് തിരക്ക് കൂട്ടിയാലും ഓട്ടോ ഞാനല്ലേ ഓടിക്കണ്ടേ ജാനിയേച്ചിയെ ' വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞു ഓട്ടോയിൽ കേറുമ്പോൾ നാരായണൻ പറഞ്ഞു.


'വർത്തമാനം പറഞ്ഞു ലേറ്റ് ആക്കാതെ വേഗം വിട് നാരായണാ' ജാനിക്ക് എന്തെന്നില്ലാത്ത തിരക്ക്.


'അല്ല ജാനിയേച്ചിയെ ഇതിപ്പോൾ കുറെ ആയാലോ നിങ്ങള് ഇതിനായി നടക്കുന്നു. വല്ല കാര്യോം ഉണ്ടാവ്വോ ? തിരുവനന്തപുരത്തു പോയിട്ടും കാര്യമൊന്നുമുണ്ടായില്ലല്ലോ. എല്ലാരും ജാമ്യം കിട്ടി മയിസ്രേട്ടുകളായി ഞെളിഞ്ഞു നടക്കുന്നുണ്ട് '


'എന്റെ ഈ നടത്തത്തിനു എന്ത് ഫലം എന്ന് ഞാനാലോചിക്കുന്നില്ല നാരായണാ . പക്ഷെ ഇനിയൊരമ്മയുടെയും കണ്ണ് ഇത് പോലെ നനയാൻ പാടില്ല '


മൗനത്തിന്റെ പുതപ്പു വന്നു വീണത് പോലെ പിന്നീട് ആരും ഒന്നും തന്നെ സംസാരിച്ചില്ല. നഗരത്തിലെ പഴ കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴും രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ കേറുമ്പോഴും അവർ മൂകരായിരുന്നു. രണ്ടാം നിലയിലെ മൂന്നാമത്തെ മുറിയിലെ യുവജന - വിദ്യാർത്ഥി സംഘടനയുടെ മുന്നിൽ കൊടികളും ചിത്രങ്ങളും . അവയിലോരോ ചിത്രവും ജാനിക്ക് പരിചയമായിരുന്നു. മകന്റെ ഹീറോസ്. ചിത്രങ്ങളിൽ നോക്കി നിൽക്കുമ്പോഴാണ് ആരാ എവിടുന്നാ എന്നൊരു ചോദ്യം .

സംഘടന പ്രെസിഡന്റിനെ ഒന്ന് കാണാൻ ആണ്. എഞ്ചിനീയറിംഗ് കോളേജിലെ കുട്ടിയുടെ കാര്യം ഞാൻ ഫോണിൽ പറഞ്ഞിരുന്നു.


ഇരിക്കൂ വിളിക്കാം എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി . അവിടെയുള്ള ബെഞ്ചിൽ ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ജാനിയും ചന്ദ്രേട്ടനും.


ആ പയ്യന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട് . ഇന്നലെ അവർ വിളിച്ചുവെന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറാൻ . ഇതിപ്പോൾ എന്ത് ചെയ്യും സഹോ. മുകളിൽ നിന്നുള്ള ഓർഡർ അറിയാല്ലോ. ഒരു തരത്തിലുള്ള പ്രത്യക്ഷസഹാനുഭൂതിയും വേണ്ടാന്നു ആണ്.


നീ അവരോട് വരാൻ പറ , ഇതിനേക്കാൾ വലുതൊക്കെ കൈകാര്യം ചെയ്തിട്ടല്ലേ നമ്മൾ ഈ കസേരയിൽ എത്തിയത് . നീ അവരെ വിളിക്കു


അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് കേട്ട മാത്രയിൽ ജാനി എഴുന്നേറ്റു നടന്നു. നേതാക്കളുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച ചെറിയ മുറിയിലെ പഴയ കസേരയിൽ ഇരിക്കുമ്പോൾ ജാനിയുടെ മനസ്സ് ഒന്ന് വിങ്ങി. ചുമരിൽ മകൻ കണി കാണിച്ച നേതാവിന്റെ ചിത്രവും തൂങ്ങുന്നുണ്ട്.


ഞങ്ങൾ വന്നത് - ജാനിയാണ് തുടങ്ങിയത്


'നിങ്ങൾ പറയാൻ വരുന്നത് എനിക്കറിയാം. അമ്മ പറയുന്നതിൽ കാര്യമുണ്ട്. കോളേജിലെ അനീതിക്കെതിരെ ശബ്ദമുയർത്താൻ സംഘടനയുടെ പേരിലാണ് അമ്മയുടെ മകൻ ശ്രമിച്ചതും കുട്ടികളെ കൂട്ടിയതും. എന്നാലും ഞങ്ങൾക്ക് ഇതിൽ ഒരു തരത്തിലും ഒന്നും ചെയ്യാൻ പറ്റില്ല. കാരണം സംഘടനയുടെ പേര് ഉപയോഗിച്ചെങ്കിൽ കൂടിയും സംഘടനയുടെ നിർദ്ദേശാനുസരണം നടന്നതായിരുന്നില്ല അവിടുത്തെ സംഭവങ്ങൾ.'


മകന്റെ ഫേസ്ബുക് പേജിലെ ഓരോ പോസ്റ്റും അമ്മയുടെ മനസ്സിന്റെ തിരശ്ശീലയിൽ നിറഞ്ഞാടുകയായിരുന്നു അപ്പോൾ. ഒന്നും മനസിലാകാതെ മിഴിച്ചിരിക്കുന്ന അവരെ നോക്കി അയാൾപറഞ്ഞു.


'ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ അമ്മയുടെ മകൻ സംഘടനയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല. അങ്ങനെ അല്ലാത്ത ഒരാൾക്ക് വേണ്ടി സംഘടനക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇനി ഒന്നും തന്നെ ചെയ്യാനുമില്ല'


സങ്കടകടൽ സുനാമിത്തിരകളിളക്കി നെഞ്ചിലേക്ക് ആഞ്ഞടിക്കുമ്പോൾ ഒന്നും പറയാതെ ചാടിയെഴുന്നേറ്റു പുറത്തേയ്ക്കോടിയ ജാനിയുടെ പിറകെ ചന്ദ്രേട്ടനും. കൈകാലുകളും ശരീരവും കുഴയുന്നത് പോലെയും ജാനിക്ക് തോന്നി. ജാനിയെ പതുക്കെ തന്റെ തോളോടു ചേർത്തു പിടിച്ചു നടക്കുമ്പോൾ റോഡിലൂടെ ഒരു ജീപ്പിലെ ഉച്ചഭാഷണിയിലൂടെയുള്ള ശബ്ദം ചന്ദ്രേട്ടൻ കേട്ടു, ജാനി കേട്ടോ ആവോ ?


ഫാസിസതിനെതിരെയുള്ള പോരാട്ടത്തിൽ കൈ കോർക്കാനായി ഇന്നും വൈകുന്നേരം നാലുമണിക്ക് കടപ്പുറത്തു വെച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് നിങ്ങളോരോരുത്തരെയും സ്വാഗതം ചെയ്യുന്നു ...ഹം മാങ്കേ ആസാദി , ബോൽനെ കാ ആസാദി, ജീനെ കാ ആസാദി


(ഏപ്രിൽ 13, 2017 ൽ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ reading/writing ക്ലബ്ബിൽ എഴുതി പോസ്റ്റ് ചെയ്തത്)

2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

മടുപ്പ്മല കയറുമ്പോൾ

സൈക്കിൾ ചക്രം പോലെ ആണ് ഇപ്പോൾ ജീവിതം..ഓഫിസും വീടും അല്ലാത്തൊരു ലോകം അപ്രാപ്യം ആയിരിക്കുന്നു. 

ചെറുതായിരിക്കുമ്പോൾ കണ്ടിരുന്ന വലിയ സ്വപ്നങ്ങൾ ഒക്കെ എങ്ങോ പോയിരിക്കുന്നു..ഇപ്പോൾ കാണുന്നത് ചെറിയ ചെറിയ സ്വപ്നങ്ങൾ ആണ്. 

ചാറ്റൽ മഴയിൽ ബസിന്റെ സൈഡ് സീറ്റിലിരുന്നു പാട്ടു കേട്ടു സ്വപ്നം കാണുക..

വെറുതെ ഒന്ന് മിട്ടായി തെരുവിൽ കൂടെ വാ നോക്കി നടക്കണം.

ബീച്ചിൽ പോയിരുന്നു കടലയും കൊറിച്ചു  മറയുന്ന സൂര്യനെ നോക്കി ഇരിക്കണം. 

മാസ്കില്ലാതെ ചിരിക്കുന്ന മുഖങ്ങൾ കാണണം. മുഖത്തെ ഭാവം നോക്കി മനസ്സറിയണം.

കൂട്ടുകാരുടെ കൈ കോർത്തു കാട് കാണാൻ പോകണം..

ഉൾഭയം ഇല്ലാതെ മുൻപത്തെ പോലെ ഒന്നു നടക്കണം. 

പഴയത് പോലെ തോന്നുമ്പോൾ തോന്നുന്നിടത്തു പോകാൻ കഴിയണം.

പിറകോട്ടു നടന്നു നടന്നു കൊറോണ ഇല്ലാത്ത കാലത്തിൽ എത്തണം..

2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ദയാവധം



"മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്താലോ എന്നാലോചിക്കുന്നു ഞങ്ങൾ" ഋഷിയുടെ വാക്കുകളിൽ വേദനയും നിരാശയും നിറഞ്ഞിരുന്നു

"സീ ഋഷി, ഈ സ്റ്റേജിൽ ഇവിടെ നിന്നും കൊണ്ട് പോകുന്ന കാര്യം ആലോചിക്കുകയെ അരുത്. ഞങ്ങളുടെ ലൈഫ് സപ്പോർട്ടിങ് മെഷീനുകൾ ആണ് ആ ജീവൻ നില നിർത്തുന്നത്. അതൊന്നു ഓഫ് ആക്കിയാൽ ...., ബാക്കി ഞാൻ പറയേണ്ടല്ലോ "

ഡോക്ടറോട് സംസാരിച്ചു പുറത്തിറങ്ങുമ്പോൾ അമ്മയെ കുറിച്ചാണ് ഋഷി ആലോചിച്ചത്. ഇന്നലെ രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വാതിൽക്കൽ ചിരിച്ചു കൊണ്ട് നിന്നയാൾ ആണ് ഇന്നീ കിടപ്പിൽ.  മീറ്റിംഗിനിടയിൽ അലോസരം തീർത്താണ്  തുടർച്ചയായി
ഫോൺ വിളികൾ വന്നത്...ആറാമത്തെ വിളിക്കു അപ്പുറത്ത് മൈത്രിയുടെ ഇടറിയ ശബ്ദം "'അമ്മ കോണിപ്പടിയിൽ നിന്നു വീണു, ഋഷി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വാ"

ഓഫീസിൽ നിന്നും  കാറോടിച്ചു ഇവിടെ എത്തിയത് എങ്ങനെയെന്ന് ഇപ്പോൾ ഒരു ബോധ്യവുമില്ല. ചുമരും ചാരി വിളറി നിൽക്കുന്ന മൈത്രിയോട് അമ്മയെവിടെ എന്നു ചോദിച്ചപ്പോൾ അവൾ ഐ സി യൂ വിലക്ക് വിരൽ ചൂണ്ടി..കണ്ണാടി വാതിലിനു അപ്പുറം തലങ്ങും വിലങ്ങും വയറുകളാൽ ചുറ്റപ്പെട്ടു അമ്മ. ഒരു കാരണവശാലും എന്നെ ഇങ്ങനെ വയറു കൊണ്ടു ചുറ്റി കിടത്തരുത് എന്നു ഒരിക്കൽ  ടി വി യിൽ ആരരോ അങ്ങനെ കിടക്കുന്നത്  കണ്ടു അമ്മ പറഞ്ഞത് അവനോർമ്മ വന്നു.

24 മണിക്കൂർ കഴിയട്ടെ പറയാം എന്ന ഡോക്ടറുടെ വാക്കിന്റെ ബലത്തിൽ ആയിരുന്നു ഇത്രയും നേരം. ഒന്നും പറയാറായില്ല എന്നു കേട്ടപ്പോൾ ആണ് വേറെ എവിടേക്കെങ്കിലും കൊണ്ട് പോകുന്നതിനെ കുറിച്ചു ചോദിച്ചത്.

ഒരു തളർച്ചയോടെ വരാന്തയിലെ ബെഞ്ചിൽ തല ചുമരിൽ ചായ്ച്ചു ഋഷി ഇരുന്നു. അയാളുടെ കയ്യിൽ പതുക്കെ തൊട്ടുകൊണ്ട് മൈത്രിയും.

















അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് ഒരു വൈകുന്നേരം സ്‌കൂളിൽ നിന്നും കടുത്ത തലവേദനയുമായി ഋഷി വന്നത്. രാത്രി ആയപ്പോൾ തുള്ളി വിറക്കുന്ന പനി ആയി മാറിയതും ഉറങ്ങാതെ തുണി നനച്ചു നെറ്റിയിൽ ഇട്ടു തന്നഅമ്മയെയും  "വല്ലതും കഴിക്കു രാജി, നീ ഇങ്ങനെ കഴിക്കാതിരുന്നാൽ അവന്റെ പനി മാറുമോ എന്നു അച്ഛൻ ചോദിച്ചതും പനി ചൂടിന്റെ ബോധാവബോധങ്ങൾക്കിടയിൽ കേട്ടത് മാഞ്ഞു കൊണ്ടിരിക്കുന്ന ബാല്യകാല ഒർമ്മയിൽ തെളിഞ്ഞു. 

 ആദ്യമായി കിട്ടിയ ബൈക്കിൽ നിന്നു വീണു കാൽ ഒടിഞ്ഞപ്പോൾ ചെറിയ കുട്ടിയെ പോലെ അമ്മ നോക്കിയതും ഒക്കെ ഓർമ്മയിൽ വന്നപ്പോൾ ആദ്യമായി അമ്മ ഒന്നു കിടപ്പിലായപ്പോൾ തനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്തു ഋഷിക്ക് തലവേദനിക്കുന്നതായി തോന്നി..

"ഋഷി ഒന്നു കണ്ണടച്ചു ഇരുന്നോളൂ..ഇന്നലെ മുതൽ ഉറങ്ങാതെ ഇരിക്കുന്നതല്ലേ" മൈത്രി അവനോട് പറഞ്ഞു.
ജനലിലൂടെ ഒരു ഇളംകാറ്റു  അവരെ തഴുകി കൊണ്ടിരുന്നു..

കണ്ണടച്ചിരുന്ന ഋഷിക്ക് മുന്നിലേക്ക് അപ്പോൾ വെള്ള മുണ്ടും ഷർട്ടും വൃത്തി ആയി ചീകിയൊതുക്കിയ നരച്ച താടിയുമായി ഒരാൾ കടന്നു വന്നു. ഇത് അച്ഛനല്ലേ എന്നോർത്തു ഋഷി ഒന്നു പിടഞ്ഞു. അവന്റെ അടുത്തു വന്നിരുന്നു അച്ഛൻ സംസാരിക്കാൻ തുടങ്ങി.

"മോനെ ഋഷി അമ്മ നിനക്കു വേണ്ടി മാത്രം ആണ് ജീവിച്ചത്..ഉറങ്ങാതിരുന്നതും ഉണ്ണാതിരുന്നതും പ്രാർത്ഥിച്ചതും ഒക്കെ നിനക്കു വേണ്ടിയാണ്..നീ ഉണ്ടായതിനു ശേഷം എനിക്ക് രണ്ടാം സ്ഥാനം മാത്രം ആണ് ഉണ്ടായിരുന്നത്"

അത് പറയുമ്പോൾ അച്ഛന്റെ മുഖത്തു ഉണ്ടായ വിഷാദഭാവം അവൻ ശ്രദ്ധിക്കാതിരുന്നില്ല.

"ഇപ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിൽ ഊഞ്ഞാലാടുന്നതും നിനക്കു വേണ്ടി തന്നെ. അതത്ര സുഖമുള്ള കാര്യമല്ല. ഇനി നീയാണ് തീരുമാനിക്കേണ്ടത്, അമ്മയെ ആ വേദനയിൽ നീറ്റണോ എന്നത്. നിനക്കു കുടുംബമായി കുട്ടികൾ ആയി..ഞാൻ അവിടെ ഒറ്റക്കാടാ..നീ അവളെ അങ്ങു വിട്ടു തന്നേക്കു. ഞങ്ങൾ ഒരുമിച്ചു ഒന്നു ജീവിക്കട്ടെടാ.." അച്ഛന്റെ മുഖത്തു അപ്പോൾ വിഷാദത്തിനു പകരം അനിർവചനീയമായ ഒരു ആനന്ദം അയാൾ കണ്ടു..


അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകവേ അയാൾ ഞെട്ടി എഴുന്നേറ്റു. എന്ത് പറ്റി ഋഷി എന്ന മൈത്രിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ അയാൾ ഐ സി യുവിലേക്ക് നടന്നു. നഴ്സിന്റെ സമ്മതം വാങ്ങി ഉള്ളിലേക്ക് കടന്നു അമ്മയുടെ  കാല്പാദത്തിന് അടുത്തു ചെന്നു നിന്നു. പലവിധ യന്ത്രങ്ങളിൽ നിന്നും വരുന്ന ബീപ്പ് ശബ്ദങ്ങൾ..അയാൾ പതുക്കെ അമ്മയുടെ കാൽപാദങ്ങൾ രണ്ടും   ചേർത്തു പിടിച്ചു. അസാധാരണമായ ഒരു തണുപ്പ് അറിഞ്ഞപ്പോൾ ഋഷി കൈകൾ പിൻവലിച്ചു . അമ്മയുടെ കട്ടിലിനു അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു അമ്മയുടെ മുഖവും കൈകളും ഒക്കെ അയാൾ തലോടി. എന്നും ഉണ്ടായിരുന്ന ഇളം ചൂടിന് പകരം തണുപ്പ് മാത്രം .അത് റൂമിലെ എ സി യുടേത് മാത്രം അല്ലെന്നു അയാൾക്ക് തോന്നി. അമ്മയെ തൊട്ടും തലോടിയും ഇരിക്കവേ ഓർമ്മയിൽ അയാൾ  നാട്ടിലെ   കുളപ്പടവിൽ  തൂവലുകൾ ഓരോന്നായി പറിച്ചു കളഞ്ഞ പൂമ്പാറ്റയുടെ പിടച്ചിൽ നോക്കി ഇരിക്കുന്ന എട്ട് വയസുകാരൻ ആയി.

"ഋഷികുട്ടാ എന്ത് പാപം ആണ് കുട്ടി ചെയ്യുന്നത്."
അമ്മ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.
"ഒരു ജീവികളെയും കൊല്ലരുത് കുട്ടാ..നമ്മളെ പോലെ തന്നെ അവരും ഈ ഭൂമിയിൽ ജീവിക്കേണ്ടവർ ആണ്. മനസിലായോ എന്റെ കുട്ടിക്ക്. ഇനി അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അൽപപ്രാണൻ ആയി ഉപേക്ഷിക്കരുത്. ജീവിക്കാനും മരിക്കാനും പറ്റാത്ത അവസ്ഥയുടെ വേദന ഭയങ്കരം ആണ്. ഇനി എന്റെ കുട്ടി ഇങ്ങനൊന്നും ചെയ്യരുത് ട്ടോ"
 
നോക്കിയിരിക്കെ ചിറക് നഷ്ടപ്പെട്ട ഒരു പൂമ്പാറ്റയാണ് തന്റെ അമ്മയും എന്നു ഋഷിക്ക് തോന്നി. 
"നോ പ്രോഗ്രസ് ഇൻ ഹെർ കണ്ടിഷൻ ഋഷി"

ഡോക്ടറുടെ ശബ്ദം കേട്ടു അയാൾ എഴുന്നേറ്റു.

"ഒരു മിറക്കിൾ സംഭവിക്കുമോ ഇല്ലയോ എന്നൊന്നും പറയാൻ ആയിട്ടില്ല. എങ്കിലും ഒരു മാറ്റവും ഇത് വരെ കണ്ടില്ല."

ഇതു പറഞ്ഞു പുറത്തേക്കിറങ്ങിയ ഡോക്ടറുടെ പിറകെ ഋഷിയും ഇറങ്ങി. അയാളുടെ വരവ് കാത്തു വാതിലിനു അപ്പുറം  മൈത്രി ഉണ്ടായിരുന്നു.

"അവയവദാനത്തിനുള്ള പേപ്പറുകൾ റേഡിയാക്കിക്കൊള്ളു ഡോക്ടർ"  പറഞ്ഞത് കേട്ടു മൈത്രി അയാളുടെ തോളിൽ കയ്യമർത്തി.

"അച്ഛൻ അമ്മയെ കാത്തിരിക്കുന്നുണ്ട്" പറഞ്ഞുകൊണ്ട് ഋഷി അവളെ ചേർത്തു പിടിച്ചു.

(വര: ജയ് മേനോൻ (റൈഡർ സോളോ)

2020, ജൂൺ 15, തിങ്കളാഴ്‌ച

അണ്ലോക്ക് ഡൗണ് ഡയറി  -1

കൃത്യം തൊണ്ണൂറ്റി ഒന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് ബസിൽ യാത്ര ചെയ്യുകയാണ്.

ബസ് സ്റ്റോപ്പിന്റെ വശങ്ങളില്  ഉള്ള പൂമരങ്ങൾ( നിറയെ മഞ്ഞ പൂക്കൾ വിടരുന്ന ഒന്നും, ജാക്കരണ്ടയുടെ ചാർച്ചക്കരൻ ആയ  റോസ് പൂക്കൾ വിരിയുന്ന മറ്റൊന്നും) പൂക്കൾ കൊഴിച്ചു പുതിയ ഇലകൾ ചൂടി നിൽക്കുന്നു.  കഴിഞ്ഞ വർഷം റോസ് പൂക്കൾ കുല കുലയായി  കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ വിചാരിച്ചു, സ്റ്റോപ്പിൽ ആളുകൾ ഉള്ളത് കൊണ്ട് മടിച്ചിരുന്നു..ഈ വർഷം എന്തായാലും എടുക്കും എന്നൊക്കെ കരുതിയത് ആയിരുന്നു..പൂക്കാലം കോവിഡ് കൊണ്ട് പോയി .ഇനി അടുത്ത വർഷം നോക്കാം.

ബൈപാസ്  ജക്ഷണിലെ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാനും പറ്റിയില്ല. പച്ച ഇലകൾക്കിടയിൽ ചുവന്ന ഒന്നോ രണ്ടോ പൂക്കളുമായി നനഞ്ഞു കുളിച്ചു നിൽക്കുന്നുണ്ട് അവൾ.

ചെറുവറ്റ പുഴയിലെ വെള്ളം മഴയിൽ ചുവന്നിരിക്കുന്നു..തൊപ്പി വെച്ചോരാൾ തോണിയിൽ മീൻ പിടിക്കാൻ പോകുന്നുണ്ട്..കരയിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നവരെയും കാണാം.

ബാക്കി വിശേഷങ്ങൾ പിന്നെ..

ചിത്രത്തിൽ ബസ് സ്റ്റോപ്പിന് പിറകിൽ വളർന്ന മത്തൻ വള്ളിയും പൂവും.
വര..ജയ് മേനോൻ(റൈഡർ സോളോ)

2020, ജൂൺ 3, ബുധനാഴ്‌ച

ഒ ടി പി അപാരത

കാലത്തു അഞ്ചര മണിക്ക് എഴുന്നേറ്റു അടുക്കളയിലേക്ക് ഓടുന്നതിനിടയിൽ പതിവില്ലാതെ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന കണവനെ കണ്ടത്. കൊച്ചു വെളുപ്പാൻ കാലത്തു ഇങ്ങേരിതെന്ത് മാന്തി കൊണ്ടിരിക്കുകയാണോ എന്തോ?

നമ്മുടെ പിൻകോഡ് എത്രയാ?

കാലത്തു തന്നെ പിൻകോഡ് ഒക്കെ ചോദിക്കുന്നുണ്ടല്ലോ, ഓൺലൈനായി വല്ലതും വാങ്ങിക്കാനാകും. നാട്ടിൽ എങ്ങാണ്ട് കിടക്കുന്ന ആ കോവിഡിനെ വീട്ടിലെത്തിക്കാൻ ആണോ എന്തോ?😑

673008

സീറോ സീറോ എയിറ്റ്  ആണോ എയിറ്റിൻ അല്ലെ?

അല്ല എട്ടു തന്നെ.

അപ്പോൾ 18 എവിടെയാ?

എനിക്കറിയില്ല , വേണേൽ ഗൂഗിൾ ചെയ്തു നോക്കിക്കോ, എന്തായാലും കുത്തികൊണ്ടിരിക്കയല്ലേ...😏😏


പിന്നെ അനക്കമൊന്നുമില്ല. പെട്ടെന്ന്
അടുത്തു കഴിഞ്ഞ പത്താം ക്ലാസ് മീറ്റിനെ കുറിച്ചു ഓർമ്മ വന്നു. പഴയ വല്ല ലൈനിനും അഡ്രസ്‌ പറഞ്ഞു കൊടുക്കുകയാകുമോ ഇനി? ഏയ് വിശാലമാനസ്‌കയും ആദർശധീരയുമായ നീ അങ്ങനെ ചിന്തിക്കരുത് എന്നാരോ ഉള്ളിൽ നിന്നും പറയുന്നുണ്ട്. എന്നാലും മനസ്സിന് ഒരു ചാഞ്ചാട്ടം. ഫ്രിഡ്ജിൽ നിന്നും പച്ചക്കറി എടുക്കാൻ പോകുന്നതിനിടയിൽ ഒന്നു പാളി നോക്കി.
അയ്യേ, മനസ്സിലെ സംശയരോഗി പിടഞ്ഞു മരിച്ചു പോയി.
 ബെവ്‌ക്യു ആപ്പിൽ കിടന്നു സർക്കസ് കളിക്കുകയാണ് പുള്ളി..
 ഒ ടി പി വരുന്നില്ല..
ഇൻസ്റ്റാൾ ചെയ്യുന്നു, പിൻകോഡ് കൊടുക്കുന്നു. ആപ്പിന് അനക്കമില്ല. അനിൻസ്റ്റാൾ ചെയ്യുന്നു..
പിന്നേം അത് തന്നെ.
അങ്ങനെ
കാത്തിരുന്നു കാത്തിരുന്നു ഒ ടി പി എത്തി. കിട്ടിയ ആക്രാന്തത്തിൽ ഒ ടി പി കൊടുക്കുന്നു.
ദേ കിടക്കുന്നു "ബുക്കിംഗ് സ്ലോട്ട് ടൈം റെസ്ട്രിക്റ്റഡ് ഫ്രം 12പിഎം ടു 7 പിഎം.
"കോപ്പിലെ ഒരു ആപ്പ് ..വെറുതെ മനുഷ്യന്റെ സമയം കളയാൻ.വെറുതെയല്ല മനുഷ്യർ മുഴുവൻ തെറി വിളിക്കുന്നത്."

ഇത്രയും പുറത്തേക്ക് വന്നത്, ഉള്ളിൽ എന്തൊക്കെ വിളിച്ചു എന്നു ദൈവം തമ്പുരാന് അറിയാം.

2020, മേയ് 31, ഞായറാഴ്‌ച

ജനലിനു അപ്പുറത്ത് മഴപെയ്യുകയാണ്.
മിന്നൽ പിണർ കൈകൾ നീട്ടി
ഇടി തുടിയുടെ താളത്തിൽ
അവൾ നൃത്തം ചെയ്യുകയാണ്
മഴയെ നോക്കി ഞാനോർക്കുന്നത് നീ നനയുന്ന മഴയെ കുറിച്ചാണ്
നീ അറിയുന്നുണ്ടോ
നിന്റെ അടുത്തു എത്തും വരെ മേഘം മാത്രമാണെന്ന്
നിന്റെ നിശ്വാസമേറ്റാണ് മഴയാകുന്നതെന്നു
അത് നിന്നിൽ പെയ്തിറങ്ങാൻ
വേണ്ടി മാത്രമാണെന്നു.

2020, മേയ് 22, വെള്ളിയാഴ്‌ച

അന്യമാകുന്ന അമ്മവീട്

വീട് എന്ന് കേൾക്കുമ്പോൾ ഏതൊരാളുടെ മനസ്സിലേക്കും കടന്നു വരുന്ന ആദ്യ ചിത്രം നമ്മൾ ജനിച്ചു വളർന്ന വീട് തന്നെ ആയിരിക്കും. എത്ര വീടുകളിൽ മാറി  മാറി താമസിച്ചാലും കോടിക്കണക്കിനു രൂപ ചെലവാക്കി കൊട്ടാരം പണിതാലും ഓർമ്മയിൽ എപ്പോഴും നമ്മുടെ ബാല്യകൗമാരയൗവനങ്ങളെ അറിഞ്ഞ വീടുണ്ടാകും.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം കല്യാണം കഴിയുന്നതോടെ വീടുമായുള്ള ബന്ധം മുറിയും. എങ്കിലും ഓരോ ഇടവേളകളിലും വീട്ടിലേക്കു ഓടിയെത്തുവാൻ അവരുടെ മനസ്സ് തുടിക്കുന്നുണ്ടാകും.

അത് പോലെ തന്നെയാണ് എനിക്കും. എല്ലാവരും ജനിച്ച വളർന്ന വീടിനെ തറവാടെന്നും അമ്മയുടെ വീടെന്നും പറയുമ്പോൾ ഞാൻ എന്റെ വീട് എന്ന് പറയും. സാങ്കേതികമായി അതെന്റേത് അല്ലെങ്കിലും എന്നിൽ നിന്നും വേർതിരിക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു.

വീട്ടിലേക്കു വരുന്ന നടവരമ്പും , നടവരമ്പ് അവസാനിക്കുന്നിടത്തുള്ള രണ്ടു സിമന്റ് തൂണുകളും, തൂണിൽ മേൽ പടർന്നു കിടക്കുന്ന ഞൊട്ട പൂവുകളും അതിനപ്പുറത്തുള്ള വെള്ള മന്ദാരവും കഴിഞ്ഞാൽ പിന്നെ പടികൾ  ആണ് പതിനാറു പടികൾ കയറിയാൽ ഇടത്തേക്ക് ഒരു തിരിവ് അവിടെ നിന്നും കളത്തിലേക്ക് ഉള്ള മൂന്നു സ്റ്റെപ്. വലതു ഭാഗത്തു വലിയ അറപ്പുര. അതിനടുത്തു വലിയ ദേവദാരു. ദേവദാരുവിന്റെ ഇലകൾ കൊഴിഞ്ഞ നടുമുറ്റം. സിമന്റ് തൂണിൽ പൊക്കി നിർത്തിയ ആസ്ബോറ്റോസ് ഷീറ്റിനു താഴെയുള്ള കോലായിൽ നിന്നും കേറുന്നത് വലിയ പൂമുഖത്തേക്ക്. അവിടെ നിന്നും നേരെ നോക്കിയാൽ കാണുന്ന അടഞ്ഞ വാതിലിനു അപ്പുറം അച്ഛന്റെയും അമ്മയുടെയും മുറി. നീണ്ട ഇടനാഴി കടക്കുമ്പോൾ ഒരു നടുമുറി കൂടെ ഉണ്ട്. ഇടനാഴിയിലെ വട്ടസ്റ്റൂൾ. അവിടെ ആണ് നിലവിളക്കു കത്തിക്കാൻ വെക്കുന്നത്അത് കഴിഞ്ഞാൽ കോണിയകം. മുകളിലേക്ക് കേറാനുള്ള കോണിപ്പടികൾ അവിടെയാണ് അത് കൊണ്ടാണ് ആ പേര് കിട്ടിയത്. അതിനപ്പുറം പഴയ അടുക്കള. കുട്ടികളുടെ പഠനമുറി ആയിരുന്നു ആദ്യം. ഇപ്പോൾ അതിന്റെ ഒരു ഭാഗം അറ്റാച്ഡ് ബാത്റൂം ആക്കിയിരിക്കുന്നു.
അവിടെ നിന്നും പുറത്തേക്കിറങ്ങി ഇടത്തോട്ടു നടന്നാൽ പടി ആയി പെണ്ണുങ്ങൾക്ക് സൊറ പറയാനുള്ള സ്ഥലം, പടിക്കു വലതു ഭാഗം അടുക്കള. അടുക്കളയോട് ചേർന്ന് അമ്മിത്തറയും  കൊട്ടത്തളവും കിണറും  കുളിമുറിയും എല്ലാം.  വീട് വിട്ടു കാൽ നൂറ്റാണ്ടു ആയെങ്കിലും അതിനു ശേഷം വീടിനു പല മാറ്റങ്ങൾ വന്നെങ്കിലും വീടിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം വരുന്ന ചിത്രങ്ങൾ ഇതൊക്കെയാണ്.

വീടിനു വടക്കു വശത്തായി അങ്ങേപ്പുര  ഉണ്ട്. ഞാൻ ജനിച്ച വീട് വെക്കുന്നതിനു എത്രയോ  മുൻപ് അച്ഛനും അമ്മയും താമസിച്ച കുഞ്ഞു വീട്. പണിക്കാർക്ക്  താമസിക്കാനായി നിലനിർത്തിയ ആ വീടിനു മുൻവശത്തെ പേരയിൽ ആണ് ഞാൻ എന്റെ ആദ്യത്തെ മരംകേറ്റം പരിശീലിച്ചത്. പെൺകുട്ടികൾ മരം കേറരുത് എന്ന നിയമത്തെ കാറ്റിൽ പറത്തി റിബൽ ആകാൻ ധൈര്യം തന്നത് ആ പേരമരം ആണ്.
ഒരിക്കൽ പേരമരത്തിന്റെ തുഞ്ചത്തു  വലിഞ്ഞു കേറി പേരക്ക പറിച്ചു കൊണ്ട് താഴോട്ടു   നോക്കിയപ്പോൾ കണ്ടത് പിറകിൽ ചൂരൽ പിടിച്ചു നിൽക്കുന്ന അച്ഛനെയാണ്.  വേഗത്തിൽ മരത്തിൽ നിന്നും താഴെ ഇറങ്ങി അടി വീഴുന്നതിനു മുൻപേ ഓടി മുകളിലെ പടിഞ്ഞാറേ മുറിയിൽ കേറി ഇരിക്കുമ്പോൾ പെറ്റിക്കോട്ടിനുള്ളിൽ പറിച്ചിട്ട പേരക്കകളും ഞാനും ഒരു പോലെ ചിരിച്ചിരുന്നു.

പിന്നീട് അച്ഛനില്ലാത്ത നേരം നോക്കി പേരയിൽ കേറുകയും പേരക്ക പറിക്കുകയും നിർബാധം തുടർന്നു. പേരയിലെ വെളുത്ത കമ്പിളി പുഴുക്കൾ തലയിലും മുടിയിലും കയറി താഴോട്ട് പാരച്ചൂട്ടിൽ ഇറങ്ങുന്ന കാലത്തൊന്നും എനിക്ക് പുഴുക്കളെ പേടിയില്ലായിരുന്നു. കാപ്പി പറിക്കുന്ന പെണ്ണുങ്ങളുടെ കൂടെ കൂടി കാപ്പിയിൽ കേറി കളിക്കുമ്പോൾ ആണ് കാപ്പി  മരത്തിൽ നിന്നും കറുത്ത കരിമ്പടപ്പുഴുവിന്റെ കൂർത്ത രോമങ്ങൾ വലതു ഉള്ള കയ്യിൽ തറച്ചു കേറിയത്. കാപ്പി പറിക്കാൻ വന്ന ശാന്ത അവളുടെ മുടി കൊണ്ട് രോമം എല്ലാം നീക്കിയെങ്കിലും മൂന്നു ദിവസം കൈ അനക്കാൻ പറ്റാത്ത വേദന ആയിരുന്നു. അന്ന് മുതൽ ഞാൻ കമ്പിളി  പുഴുക്കളെ പേടിക്കാൻ തുടങ്ങി.

സന്ധ്യ ആകുമ്പോൾ അമ്മ കത്തിക്കുന്ന അഞ്ചു തിരി വിളക്കിനു താഴെ  മൂന്നു തിരി വേറെയുമുണ്ടാകും അതിൽ നിന്നും ഒരു തിരി നടുമുറ്റത്ത് മറ്റൊന്ന് തുളസി തറയിൽ അടുത്തത്  തോട്ടത്തിലെ ഗുളികൻ തറയിൽ. ഗുളികൻ തറയിലേക്ക് പോകാൻ ഒരാളുടെ കൂട്ട് എപ്പോഴും ഉണ്ടാകും. ഗുളികൻ തറയുടെ അടുത്തുണ്ടായിരുന്ന ചക്കര മാവിൽ ഊഞ്ഞാൽ കെട്ടി ആടിയ  അവധിക്കാലങ്ങൾ. കാറ്റടിക്കുമ്പോൾ കൊഴിഞ്ഞു വീഴുന്ന മാങ്ങ പെറുക്കാൻ ഞങ്ങൾ കുട്ടികൾ. ഗുളികൻ തറയുടെ ശക്തിയിൽ വിശ്വാസം വന്നത് അങ്ങനൊരു മാമ്പഴക്കാലത്താണ്. ഗുളികൻ തറ ഉള്ളത് കൊണ്ടാണ് മാങ്ങാ വീഴാത്തത് എന്ന് പറഞ്ഞു ചീത്ത വിളിച്ച് തിരിഞ്ഞു നടന്ന കുഞ്ഞേട്ടന്റെ തലയിൽ കാപ്പികൊമ്പ് കുത്തിമുറിവുണ്ടായപ്പോൾ. പടിഞ്ഞാറെ തോട്ടത്തിൽ വളരെ വൈകി പഴുത്തു ഒന്നും രണ്ടും മാത്രമായി കൊഴിയുന്ന നീണ്ട ഒരു മാങ്ങയുണ്ട്. അതിന്റെ മധുരം ഒന്ന് വേറെ തന്നെയാണ്. ഇപ്പോൾ ആ മാവ് അവിടില്ല. മിന്നലേറ്റ് ഉണ ആ മാവും നിറയെ കായ്ച്ചു ഓർമ്മയിൽ പച്ച ആയി തന്നെ നിൽക്കുന്നു.


മഴക്കാലത്ത് പടിയിൽ  മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നുറക്കെ പാടികളിച്ചത്, വീടിനു ചുറ്റും  വെള്ളം പൊങ്ങുമ്പോൾ പാണ്ടിയുമായി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും തുഴഞ്ഞു പോകുന്നത് നോക്കി നിന്നത്, നീന്തൽ മത്സരം നടത്തിയത്, ഒർമ്മകൾ മഴവെള്ളം.പോലെ ഒലിച്ചു വരുന്നുണ്ട്  വീടിനെ കുറിച്ച്.

മുകളിലേക്ക് കോണിപ്പടികൾ കയറിച്ചെല്ലുന്ന മുറിയിൽ നിലത്തു പൊട്ടു വീണു നടക്കുമ്പോൾ  കരകര ശബ്ദം കേൾക്കാം. ഒരിക്കൽ മുകളിൽ കിടക്കുമ്പോൾ  അർദ്ധരാത്രിയിൽ ആ ശബ്ദം ആണ് എന്നെ ഉണർത്തിയത്. തല ഉയർത്തി നോക്കിയപ്പോൾ വെളുത്ത ഒരു രൂപം വന്നു തലയിൽ തൊടുന്നത് പോലെ. അലറിക്കരഞ്ഞു എഴുന്നേറ്റു കോണിപ്പടിയുടെ മുകളിൽ നിന്നും താഴേക്ക് ചാടി. അന്ന് ഒന്നും അറിഞ്ഞില്ലെങ്കിലും മൂന്നു വർഷങ്ങൾക്ക് മുൻപ് ഇടുപ്പെല്ലിന് പ്രശ്നവുമായി ഡോക്ടറുടെ അടുത്ത് പോയപ്പോൾ ചെറുപ്പത്തിലൊ മറ്റോ മുകളിൽ നിന്നും വീണിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ആളാണ് ആ വീഴ്ചയുടെ ആഘാതം അറിയുന്നത്. ആ രാത്രിക്ക് ശേഷം വീട് എന്നിൽ ചെറിയൊരു ഭയവും വളർത്തിയിരുന്നു. ഒറ്റയ്ക്ക് മറ്റു മുറികളിലോ മറ്റോ പോകാനേ ഭയം തുടങ്ങിയത് അപ്പോൾ മുതൽ ആണ്.

വായിക്കാനുള്ള ത്വര എന്നിൽ ആദ്യമായുണ്ടാക്കിയത്  അച്ഛന്റെ ചില്ലലമാരയിലെ പാള പോലെ നീണ്ട മാതൃഭൂമി ആഴ്ച പതിപ്പുകളും ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകവും ആയിരുന്നു. അച്ഛൻ അലമാര പൂട്ടാൻ മറന്നു താക്കോൽ വെച്ച് പോയ ഒരു ദിവസം ആണ് ആർത്തി പിടിച്ചത് പോലെ ആ ബുക്കുകൾ എല്ലാം ഞാൻ എടുത്തു നോക്കിയത്. ഒരു കുടയും കുഞ്ഞു പെങ്ങളും ശ്വാസം പോലും വിടാതെ വായിച്ചു തീർത്തു താഴെ എത്തുന്നത് വരെ അച്ഛൻ തിരിച്ചു വന്നില്ല എന്നത് ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം  തോന്നുന്നു. പിന്നീട് മുകളിലെ മുറിയിൽ നാഷണൽ ബുക്ക് സ്‌റ്റാളിന്റെ ഹോം ലൈബ്രറി സ്കീമിലൂടെ കൊണ്ട് നിറച്ച പുസ്തകങ്ങൾ  എന്റെ വായനാശീലത്തെ വളർത്തി. ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒന്നും മനസ്സിലായില്ല. പിന്നീട് ഏതാണ്ട് ഇരുപത്തിനാലു വർഷക്ക് ശേഷം വീണ്ടും  വായിച്ചപ്പോൾ ആണ് ആ കൃതിയിലെ എഴുത്തിന്റെ ആഴവും ഭംഗിയും കഥയും മനസിലായത്.

ഇന്ന് ഞാൻ ഞാനായി ഇരിക്കുന്നതിന് വീടോർമ്മകൾക്ക് ഒരു പങ്കുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മകാടുകൾ പൂത്തുലയുമ്പോൾ ഞാൻ വീടിനെ തേടി ചെല്ലാറുണ്ട്. എത്ര കാലമായി ഈ വഴി വന്നിട്ടെന്നു വീടെന്നോട് ചോദിക്കുന്നത് പോലെ തോന്നും പലപ്പോഴും. ഞാൻ നടന്ന വരാന്തകൾ , ഞാൻ കളിച്ച മുറ്റം , ഞാൻ കേറിയ കാപ്പി മരങ്ങൾ എല്ലാം എല്ലാം എന്നോട് ചോദിക്കുന്നത് പോലെ തോന്നും.

പക്ഷെ അതിക്രമിച്ചു കടക്കുന്നവർ ആക്രമിക്കപെടുമെന്നു കാറ്റിന്റെ മർമ്മരം ചിലപ്പോൾ ഒക്കെ അകത്തേക്കും പുറത്തേക്കും കടക്കാനാകാതെ ഉമ്മറപ്പടിയിൽ തടഞ്ഞു നിർത്തുന്നുണ്ട്. എന്റേത് എന്ന് ചിന്തിക്കുന്നതൊന്നും നമ്മുടേതല്ല എന്ന് മനസിലാകുന്നത് അപ്പോഴാണ്. ഓർമ്മപുഴുക്കൾക്ക് ഉടമസ്ഥാവകാശം ഇല്ല എന്നത് മനസ്സിലാക്കുമ്പോൾ ആണ് ഇനിയൊരിക്കലും പൂക്കരുത് എന്നു കരുതി ഓർമ്മകളെ ചുട്ടുകരിക്കുന്നത്. പക്ഷെ ചാരത്തിൽ കൂടുതൽ വാശിയോടെ  അവ വീണ്ടും തളിർക്കുന്നു പൂക്കുന്നു. എന്റെ കാലുകളെയും ചിന്തകളെയും വാടകക്ക് എടുക്കുന്നു. ഞാൻ വീണ്ടും ക്ഷണിക്കപ്പെടാത്ത അതിഥി ആയി വീടിന്റെ മുന്നിൽ ചെന്ന് നിൽക്കുന്നു.

(വര : ജയ് മേനോൻ (റൈഡർ സോളോ)

2020, മേയ് 16, ശനിയാഴ്‌ച

ലോല വികാരങ്ങൾ ക്വാറന്റിനിൽ ആണ്
(കൊറോണക്കാലത്തെ പ്രണയം)
**********************
കണ്ണാഴങ്ങളിൽ ആഴ്ന്നിറങ്ങി
നിന്റെ ആത്മാവിന്റെ അടിത്തട്ടോളം എത്തണമെന്നുണ്ട്

വിടർന്ന നെറ്റിയിൽ ഉമ്മകൾ കൊണ്ട് നിറക്കണം എന്നുണ്ട്

നിന്റെ മൃദുലമായ മുടിയിഴകളിൽ
കൈ കോർക്കണം എന്നുണ്ട്

ഇനിയൊരിക്കലും തിരിച്ചു വരാനാകാത്ത വിധം
നിന്നിലേക്ക്
ആഴ്ന്നിറങ്ങണം എന്നുണ്ട്

പക്ഷെ
നിശ്വാസങ്ങൾ കൂട്ടിമുട്ടാത്ത
കൈ കോർത്തു പിടിക്കാനാകാത്ത
ദൂരത്തിൽ
നിര്വികാരതയുടെ
മൂടുപടത്തിൽ
ലോല വികാരങ്ങൾ ക്വാറന്റിനിൽ ആണ്!

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

ലോക്ക് ഡൗണ് ഡയറി (2)

ആറു ഫാമിലി താമസിക്കുന്ന ഞങ്ങളുടെ ഫ്ലാറ്റിൽ  ലോക്ക് ഡൗണ് വരുന്നതിനു മുന്നേ വീട്ടിൽ പോയവർക്ക് തിരിച്ചു വരാൻ പറ്റാത്തത് കൊണ്ട് ഇപ്പോൾ രണ്ട് ഫാമിലി മാത്രമേയുള്ളൂ.. രണ്ടു കുടുംബത്തിൽ ആറു പേർ..വൈകുന്നേരങ്ങളിൽ കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ഒരു മീറ്റർ അകലത്തിൽ ഇരുന്നു സൊറ പറയാറുണ്ട് ഞങ്ങൾ.

രണ്ടു ദിവസം മുൻപേ സൊറയിലെ വിഷയം പഴുത്ത ചക്ക ആയിരുന്നു..ചക്ക സീസണിൽ എവിടെയും പോകാൻ പറ്റാത്തത് കൊണ്ട് ചക്ക കഴിക്കാൻ കിട്ടിയില്ലല്ലോ എന്ന സങ്കടം പരസ്പരം പറഞ്ഞു തീർത്തു.

അടുത്ത ദിവസം സംസാരിച്ചിരിക്കുമ്പോൾ സുമാന്റി എന്നൊരു വിളി. ഫ്ലാറ്റിനു മുൻവശത്ത് പെന്തകോസ്റ്റിന്റെ വീട് ആണ്.അവരുടെ വീടിനു മുകൾവശത്തു അവരുടെ പ്രയർ ഹാൾ. ഞായറാഴ്ച ചെവി തല വെച്ചിരിക്കാൻ പറ്റില്ല. ട്രാൻസ് സിനിമയിൽ ഉള്ളത് പോലെ തന്നെ..അവർ സമൂഹവുമായി അത്ര ഇഴുകി ചേരുന്ന ആളുകൾ അല്ല. കോമ്പൗണ്ട് വാളിന് മുകളിൽ അലുമിനിയം ഷീറ്റ് കൊണ്ട് പിന്നെയും ഒരു മതിൽ ഉണ്ടാക്കി ആ വീടിനു മറ്റു വീടുകളുമായുള്ള ബന്ധം ചുരുക്കി ജീവിക്കുന്നവർ. ആ മതിലിനു അപ്പുറത്തു നിന്നാണ് വിളി.. എന്തി വലിഞ്ഞു നോക്കിയപ്പോൾ ആന്റി പഴുത്ത  ചക്ക ഉണ്ട്. ഇത് അങ്ങു മേടിച്ചേക്കാവോ എന്നൊരു ചോദ്യവും..

അവരുടെ വീട്ടിലെ തളിർത്തു ഉലഞ്ഞു നിൽക്കുന്ന കറിവേപ്പില കണ്ടു അവരുടെ വീട്ടിൽ പണിക്ക് വന്നയാൾ ഇല ഒടിക്കാൻ നോക്കിയപ്പോൾ പത്തു രൂപ കൊടുത്താൽ കടയിൽ നിന്ന് ഇഷ്ടം പോലെ കിട്ടുമല്ലോ എന്നു പറഞ്ഞു ചീത്ത വിളിച്ചവർ ആണ് എന്നൊക്കെ കഥ കേട്ടിട്ടുണ്ട്. അങ്ങനെ ഉള്ളവർ ആണ് പഴുത്ത ചക്ക ചോദിക്കാതെ തന്നെ തരുന്നത്. ദൈവം അല്ലാതെ ആരായിരിക്കും അവരെ അങ്ങനെ തോന്നിപ്പിച്ചത്..
Praise the lord..

ചെറിയ ചുളകൾ ഉള്ള നല്ലമധുരമുള്ള ചക്ക..കിട്ടിയതും തീർന്നതും അഞ്ച് മിനുട്ടിൽ ആയിരുന്നു..
ലോക്ക് ഡൗണ് ആകുമ്പോൾ മനുഷ്യർ അവരുടെ മനസ്സു ഓപ്പൺ അപ് ആക്കുന്നതാകും ചിലപ്പോൾ

2020, ഏപ്രിൽ 4, ശനിയാഴ്‌ച

ലോക്ക്ഡൗണ് ഡയറി (1)

അടുക്കള ജനൽ ആണ് എന്റെ പുറംലോകത്തെക്കുള്ള വാതിൽ.എന്റെ കുഞ്ഞിക്കിളികളുടെ ലോകം അവിടെയാണ്. അടുത്തടുത്തു വീടുകൾ ഉള്ളതാണ്. ജനലിൽ കൂടെ നോക്കുമ്പോൾ കാണുന്ന ആദ്യ രണ്ടു വീടുകളും ഒറ്റനില വീടുകൾ ആണ്..മൂന്നാമത്തേത് രണ്ടു നില .അതിന്റെ മുകൾ ഭാഗം വാടകക്ക് കൊടുത്തിരിക്കുന്നു എന്നു കേട്ടിരുന്നു.

എഫ് എം റേഡിയോ കേട്ടു പാചകം ചെയ്യുന്നതിനിടയിൽ മരത്തിൽ വന്നിരിക്കുന്ന കിളികളെയും കുയിലിനെയും വായിൽ നോക്കി ഞാൻ എന്റെ ലോകത്തിൽ അങ്ങനെ നിൽക്കുമ്പോൾ മൂന്നാമത്തെ വീടിന്റെ മുകളിൽ ഒരു തല കാണുന്നത്.  ആദ്യത്തെ ദിവസം അതത്ര ശ്രദ്ധിച്ചില്ല..പിന്നീടുള്ള രണ്ട് ദിവസവും ആ തല അവിടെ പ്രത്യക്ഷപ്പെടുകയും നമ്മുടെ വീട്ടിലേക്ക് നോക്കി നിൽക്കുകയും ചെയ്യുന്നത് കണ്ട് കണവനെ വിളിച്ചു കാണിച്ചു കൊടുത്തു.

അവൻ അങ്ങനെ നോക്കി നിൽക്കുന്നതിൽ നിനക്കു ബുദ്ധിമുട്ടുണ്ടോ..🤔

എനിക്കു എന്ത് കുഴപ്പം, അവിടെങ്ങാനും അല്ലെ😎

അല്ല ബുദ്ധിമുട്ടിണ്ടെങ്കിൽ അവിടെ പോയി പറയാം

🙄🙄

ലോക്ക് ഡൗണ് അല്ലെ..വീട്ടിലിരുന്നു അവനു ബോറടിക്കുന്നുണ്ടാകും..അവനിതൊരു എന്റർടൈന്മെന്റ് ആകും..അവിടിരുന്നു ചുമ്മാ നോക്കട്ടെ..😁  വിശാലമാനസ്കൻ ആയ ആശാൻ അടുക്കളയിൽ നിന്നും നിർഗമിച്ചു..





2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

കൊറോണക്കാലം

കൊറോണയെക്കുറിച്ചു പത്രത്തിലും വാർത്തയിലും കേൾക്കുമ്പോൾ ഏതോ നാട്ടിൽ അല്ലെ നമുക്ക് കുഴപ്പം ഒന്നുമല്ലല്ലോ എന്നൊരു തോന്നൽ ആയിരുന്നു..കേരളത്തിൽ അത്തരം രോഗികളെ കുറിച്ചു കേൾക്കുമ്പോഴും നിപയെ നേരിട്ടവരല്ലെ നമ്മൾ എന്നൊരു അഹങ്കാരം..ഇതെല്ലാം ഒന്നു കുറഞ്ഞത് പത്തനംതിട്ടയിലെ ആദ്യവിവരങ്ങൾ പുറത്തു വന്നപ്പോൾ ആണ്.

ഇതേ സമയത്തു തന്നെയാണ് ഒന്നരവർഷമായി വിദേശത്തുള്ള മകൻ ലീവിൽ വരുന്നതും..അച്ഛനെയും അമ്മയെയും സർപ്രൈസ് ആക്കാൻ വേണ്ടി അവരോട് പറഞ്ഞതിനു രണ്ട് ദിവസം മുൻപേ ടിക്കറ്റ് എടുത്തു സുഹൃത്തുക്കളുമൊത്തുള്ള പരിപാടികൾ പ്ലാൻ ചെയ്തു നാട്ടിലേക്ക് വരുന്ന ഇരുപത്തിമൂന്നുകാരൻ. സോഷ്യൽമീഡിയയിലും പത്രങ്ങളിലും വരുന്ന വാർത്തകൾ കണ്ടു ഭയപ്പെട്ടു ടിക്കറ്റ് ക്യാൻസൽ ആക്കാൻ വേണ്ടി പറയുമ്പോൾ ആണ് അവന്റെ സർപ്രൈസ് പ്ലാൻ പൊളിഞ്ഞത്..ടിക്കറ്റ് ക്യാൻസൽ ചെയ്യില്ല നാട്ടിലേക്ക് വരുമെന്നവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നെട്ടോട്ടം ആയിരുന്നു. പേടിയും പിരിമുറുക്കവും കൂടിയപ്പോൾ ദിശയുടെ നമ്പറിലേക്ക് വിളിച്ചു..മൂന്നോ നാലോ വിളികൾക്കു ശേഷം ഫോൺ എടുത്തയാൾ ഞാൻ പറഞ്ഞത് മുഴുവനും ക്ഷയോടെ കേട്ടു  അവൻ വന്നതിനു ശേഷം ചെയ്യേണ്ട കാര്യങ്ങൾ  പറഞ്ഞു തന്നതിന് ശേഷം കോഴിക്കോട്ടെ ഹെല്പ് ഡെസ്കിന്റെ നമ്പർ തന്നു അവിടെ വിളിച്ചു പറയാൻ പറഞ്ഞു.. അവിടെയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. കുടുംബത്തിലെ ആളുകൾ അവനുമായി ഒരു തരത്തിലും.ബന്ധം പുലർത്തരുത് എന്നും എന്തൊക്കെ ചെയ്യണം ചെയ്യണ്ട എന്നതിനെക്കുറിച്ചും ഒരു ചെറിയ ക്ലാസ് തന്നു. പൊട്ടചോദ്യങ്ങളുടെ ഉസ്താദ് ആയ ഞാൻ കുറെ പൊട്ടസംശയങ്ങൾ ഒക്കെ ചോദിച്ചു..എല്ലാത്തിനും ഒരു മുഷിപ്പും കൂടാതെ മറുപടി പറയുകയും പേരും അഡ്രസ്സും ഫോൺ നമ്പറും വാങ്ങി വെക്കുകയും ചെയ്തു..എല്ലാ സംശയങ്ങളും ദുരീകരിച്ചെങ്കിലും ചുറ്റും കേൾക്കുന്ന വാർത്തകൾ അസ്വസ്ഥത കൂട്ടികൊണ്ടേയിരുന്നു..

 ഒന്നര വർഷത്തിന് ശേഷം ഏകമകനെ കാണുകയാണ്..കെട്ടിപിടിക്കണം ഉമ്മ വെക്കണം എന്നൊക്കെയുണ്ട്..പക്ഷെ ദിശയിൽ നിന്നും പറഞ്ഞു തന്ന പ്രോട്ടോകോൾ അതിനെല്ലാം തടസ്സമായി നിന്നു..വന്നയുടനെ അവന്റെ അച്ഛൻ അവനെ കുളിമുറിയിലേക്ക് വിടുന്നതും ബക്കറ്റിൽ നിറച്ചു വെച്ച ഡെറ്റോൾ വെള്ളത്തിലേക്ക് ഉടുത്ത തുണിയെല്ലാം അഴിച്ചിട്ടു കുളിച്ചു പുറത്തു വരാൻ പറയുന്നതും മാറി നിന്നു നോക്കിയിരുന്നു
കണക്കപിള്ള ആയത് കൊണ്ട് ലീവു എടുക്കാൻ ബുദ്ധിമുട്ടായിരുന്നു എനിക്ക്..അത്കൊണ്ട് തന്നെ നിരീക്ഷണകാലയളവായ പതിനാലു ദിവസം അവനുമായി യാതൊരു വിധ ബന്ധവും ഇല്ലാതിരിക്കാൻ ശ്രമിച്ചത് വളരെയധികം ബുദ്ധിമുട്ടിയാണ്..അമ്മമനസ്സു ഇടക്കൊക്കെ കൈ വിട്ടു പോകാൻ നോക്കും..അപ്പോൾ ഓഫീസിലെ ദിവസകൂലിക്കാരായ ആളുകളെ ഓർമ്മ വരും..മനസ്സിനെ പറഞ്ഞും പഠിപ്പിച്ചും പതിനാലു ദിവസം തള്ളി നീക്കിയത് പതിനാലു യുഗങ്ങൾ പോലെയാണ്. വീട്ടിലേക്കു ആരെയും വരാൻ അനുവദിക്കാതെ ഇരുന്ന ദിവസങ്ങൾ..

ഫുട്ബാൾ കളിക്കണം ,ചാടിയ വയർ കുറക്കണം ബോഡി ഫിറ്റ് ആക്കണം, കൂട്ടുകാരുടെ ടൂർ പോകണം എന്നിങ്ങനെയുള്ള കുറെ സ്വപ്നങ്ങളുമായി വന്നിറങ്ങിയവൻ ആണ് പുറത്തിറങ്ങാൻ പറ്റാതെ ഇരിക്കുന്നത്. വീട്ടിൽ അടഞ്ഞിരിക്കുന്നതിന്റെ മടുപ്പു അവനും ഉണ്ടായിരിക്കാം.അതുകൊണ്ടാണ് ചിലപ്പോഴൊക്കെ
വീടിന്റെ മുന്നിലെ റോഡിലൂടെ ഒന്നു നടന്നു വരട്ടെ എന്നു പറയുന്നത്. പോകണ്ട എന്നു പറഞ്ഞു ഉപദേശിക്കുമ്പോൾ ഒന്നു നിർത്തുമോ എന്നവൻ വിരസതയോടെ ചോദിക്കുന്നത്.. പതിനാലു ദിവസം  ആ റൂമിനു പുറത്തിറങ്ങാതെ കുറുമ്പൻ കുട്ടിയിൽ നിന്നു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരൻ ആയി വളർന്നു അവൻ ഞങ്ങളെ അത്ഭുതപ്പെടുത്തി.


ആ ദിവസങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിങ്  പോലെ തന്നെ സോഷ്യൽ മീഡിയ ഡിസ്റ്റൻസിങ്ങും ചെയ്തു..അറിയിപ്പും അറിവും പകരുന്ന പോസ്റ്റുകൾ പലപ്പോഴും നമ്മുടെ ടെന്ഷന് കൂട്ടുന്നതാണ്..ഇറ്റലിയിലെ സ്ഥിതിവിവരക്കണക്കുകൾ വെച്ചു കേരളത്തിന്റെ വരാൻ പോകുന്ന ദുസ്ഥിതിയെ കുറിച്ചുള്ള പോസ്റ്റുകൾ തലങ്ങും വിലങ്ങും പാറി നടക്കുന്നത് കണ്ടെങ്കിലും അതിൽ ഒന്നു പോലും മുഴുവനായി വായിച്ചില്ല..മനസ്സിലെ ചൂളക്ക് തീ കൊടുക്കാൻ തോന്നാത്തത് കൊണ്ട് മാത്രം.
ദിവസവും പ്രസ് മീറ്റ് കണ്ടു...അതിൽ പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിച്ചു
മോൻ വന്നോ അവനു കുഴപ്പം ഒന്നുമില്ലല്ലോ എന്ന സാധാരണ കുശലാന്വേഷണം പോലും ഹൃദയമിടിപ്പ് കൂട്ടുന്ന കാലം. ദുബായിൽ നിന്നും വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നു കേൾക്കുമ്പോൾ ഒരു വിറയൽ അടി തൊട്ടു മുടിയോളം പായും..പിന്നെ ഫ്ലൈറ്റ് ഡീറ്റൈൽസ് കിട്ടുന്നത് വരെ ആകാംക്ഷയും പേടിയും കൊണ്ട് ഡിപ്രെഷൻ വരുന്നത് പോലെ തോന്നിയ ദിവസങ്ങൾ.

ആ അവസ്ഥയിലേക്ക് പോകാതിരുന്നതിനു നന്ദി പറയുന്നത് നല്ല അയൽക്കാരായ ആൻസിക്കും സന്ദീപിനും ആണ്.. വിദേശത്തു നിന്നു വന്നവരോട് ഫ്ലാറ്റുകാർ കാണിക്കുന്ന വിവേചനം വാർത്ത ആയ കാലത്ത അവനു ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു  തന്ന മോറൽ സപ്പോർട്ടിന്റെ കരുത്തു വളരെയധികം ആണ്. പിന്നെ കോവിഡ്ഹെല്പ് ഡെസ്കിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകയായ അയൽക്കാരിയുടെ ഉപദേശങ്ങളും നിർദേശങ്ങളും, കുടുംബസുഹൃത്തായ ശ്രീജിത്, ഇരുപതു മിനുറ്റ്  നേരത്തെ ബസ് യാത്രയിൽ നിന്നും ഉരുത്തിരിഞ്ഞ സൗഹൃദമായ, മെസ്സേജ് അയക്കാനും വിളിക്കാനും ലോകതോൽവി ആയ എന്നെ വിളിച്ചു നല്ല കാര്യങ്ങൾ മാത്രം പറയുന്ന മീര, പിന്നെ ഇടക്കിടെ ഫോൺ വിളിച്ചും മെസ്സേജ് അയച്ചും അന്വേഷിച്ച ബന്ധുക്കൾ . മനസികപിരിമുറുക്കത്തോടെ ജോലി ചെയ്യുമ്പോൾ വരുത്തുന്ന തെറ്റുകൾ ക്ഷമിച്ച  ബോസും സഹപ്രവർത്തകരും
അടുത്തും അകലെയും ഇരുന്നു പ്രാര്ഥിച്ചവർ, നിങ്ങൾ എല്ലാം ആണ് ഈ സംഘര്ഷകാലം കടന്നുപോകാൻ ഞങ്ങൾക്കു കരുത്തേകിയത്.

അവൻ വന്ന ഫ്‌ളൈറ്റിൽ രോഗമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല അത് കൊണ്ട് തന്നെ പ്രൈമറി കോണ്ടാക്ട് ഒന്നുമില്ലാത്തത് കൊണ്ട് പതിനാലു  ദിവസത്തെ സെല്ഫ് ക്വാറന്റിൻ കഴിഞ്ഞു അവനെ ഒന്നു തൊട്ടപ്പോൾ, നെറ്റിയിൽ ഒരുമ്മ കൊടുത്തു അമ്മയുടെ മോൻ നല്ലകുട്ടി ആണല്ലോ എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സും കണ്ണുകളും ഒരു പോലെ ആർദ്രമായിരുന്നു.

എയർപോർട്ടിൽ നിന്നും അവനോട് ഏഴു ദിവസം എന്നായിരുന്നു പറഞ്ഞത് ,പതിനാലു ദിവസം ഇരിക്കണമെന്ന് പറഞ്ഞപ്പോൾ "പണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പത്തു കഴിഞ്ഞാൽ ഫ്രീ ആകും എന്നു പറഞ്ഞു പത്തു എത്തിയപ്പോൾ പ്ലസ് ടു കഴിഞ്ഞാൽ മതിയെന്നു പറഞ്ഞു അത് കഴിഞ്ഞപ്പോൾ എന്ജിനീയറിങ് എന്നു അത് പോലെ ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആദ്യം ഏഴു ദിവസം എന്നു പറഞ്ഞു പിന്നെ 14 ദിവസം ആയി അത് കഴിയുമ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും പറയും"എന്നു  പറഞ്ഞത് പോലെ തന്നെ പുറത്തിറങ്ങാൻ പറ്റാതെ ലോക്ക് ഡൗണ് ആയി.. എന്നാലും ലോക്ക് ഡൗണ് കാലം   സിനിമ കണ്ടും അവനിഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തും അടി കൂടിയും വളരെ സന്തോഷത്തോട് കൂടെ തള്ളി നീക്കുന്നു.

നമ്മൾ ആരും തന്നെ സുരക്ഷിതരല്ല ഇപ്പോൾ എങ്കിലും നിരീക്ഷണകാലത്തെ ഇങ്ങനെ സംഗ്രഹിക്കാമെന്നുതോന്നുന്നു.

"സംശയത്തിന്റെ പേരിൽ
തടവിലാക്കപ്പെട്ട
നിരപാധികളെ പോലെയാണ്
നിരീക്ഷണത്തിലിരിക്കുന്ന
ഓരോ ആളുകളും
ഒന്നുമില്ലെന്ന ഫലം കിട്ടുന്നത് വരെ
ഓരോ ദിവസവും ഉള്ളിൽ
എരിഞ്ഞു തീരുന്നവർ ആണവർ.."


(ഏപ്രിൽ ഒന്നിന് ഏഷ്യാനെറ്റ് ഓണ്ലൈന് പ്രസിദ്ധീകരിച്ച കുറിപ്പ്

https://www.asianetnews.com/magazine/column/corona-days-special-series-on-covid-19-suma-rajeev-q8456c
 )







2020, ഫെബ്രുവരി 16, ഞായറാഴ്‌ച

ഈ ജീവിതം എത്ര സുന്ദരം..!!!

ഈയിടെ ആയി ഒരു ദിവസത്തിന് ഇരുപത്തിനാലു മണിക്കൂർ തികയാതെ വരുന്നത് പോലെയാണ്. ഓഫീസിലെ തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തി ഒന്നു വിശ്രമിക്കാം എന്ന് കരുതിയാലും ചിലപ്പോൾ നടക്കില്ല. ഈ ഓട്ടപാച്ചിലിനിടയിൽ വളരെയധികം ആസ്വദിച്ചിരുന്ന വായന, സിനിമ എന്നിവയൊക്കെ മൂലക്ക് ഇരുന്നു പൊടിപിടിച്ചു.

എങ്കിലും എന്നുമുള്ള ഈ ഓട്ടത്തിനു മടുപ്പു വരാതിരിക്കാൻ എന്തെങ്കിലും ഒക്കെ വേണമല്ലോ, അല്ലെങ്കിൽ ബോറടിച്ചു പണ്ടാരമടങ്ങി പോകില്ലേ. സിറ്റിക്ക് പുറത്തുള്ള ഒരു ചെറിയ ടൗണിൽ ആണിപ്പോഴത്തെ ഓഫീസ്  അങ്ങോട്ടേക്കുള്ള ബസ് യാത്രയിൽ പുഴയും വയലും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുമൊക്കെ ആസ്വദിച്ച് പോകുമ്പോൾ തലേ ദിവസം കാണാതിരുന്ന പൂവോ ചെടിയോ എന്തെങ്കിലുമൊക്കെ കാഴ്ചക്ക് പുതുമയൊരുക്കി നിൽക്കുന്നുണ്ടാകും.

വീടിനു അടുത്ത് വരെ വരുന്ന ബസ് കിട്ടാത്തത് കൊണ്ടാണ് മെഡിക്കൽ കോളേജ് ബസ് കേറി അവിടെ നിന്നും ഓട്ടോ പിടിച്ചു വീട്ടിലേക്ക് വരാൻ  തുടങ്ങിയത്. മൂന്നാമത്തെ ദിവസം ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ആണ് ചുവപ്പു കത്തിച്ചു നിൽക്കുന്ന അസ്തമയ സൂര്യനെ കണ്ടത്. ഓട്ടോ വിളിക്കാതെ സൂര്യനെയും നോക്കി  വീട്ടിലേക്കുള്ള അര കിലോമീറ്റർ ദൂരം നടക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. അന്ന് മുതലാണ് അത് വരെ കാണാത്ത (ശ്രദ്ധിക്കാത്ത) പല കാര്യങ്ങളും ശ്രദ്ധയിൽ പെടുന്നത്. ഇപ്പോൾ എത്ര ക്ഷീണം ആണെങ്കിലും ബസ് ഇറങ്ങി നടക്കുക എന്നത് ഒരു ശീലമായിരുന്നു. നിറം മാറുന്ന ആകാശം, വ്യോമാഭ്യാസം നടത്തുന്ന കുഞ്ഞു കിളികൾ. മെഡിക്കൽ കോളേജിന് ചുറ്റുമുള്ള മരങ്ങളിൽ , ചേക്കേറാൻ വരുന്ന പലതരം കിളികൾ ഉണ്ട്. അവയിൽ വളരെ ചെറുതായിട്ടുള്ള ഒരു പറ്റം കിളികൾ ആണ് അഭ്യാസികൾ. ഒരേ വരിയിൽ ഉയർന്നു പൊങ്ങി പിന്നെ ഒന്ന് താഴ്ന്നു പറന്നു ഒരു സെക്കന്റ് നേരത്തേക്ക് പറക്കാതെ നില്ക്കുന്നു എന്ന് നമുക്ക് തോന്നും വിധം നിന്നു  പതുക്കെ പറന്നു മരച്ചില്ലകളിൽ ചേക്കേറുന്നു.




എന്നും കാണുന്ന കാഴ്ച ആയത് കൊണ്ടാകും ആർക്കും അതൊന്നും വലിയ പുതുമ അല്ലാത്തത്. കിളികളുടെ പറക്കൽ കണ്ടു ആകാശം നോക്കി നടക്കുന്ന എന്നെ ഇവളേത് നാട്ടുകാരി എന്ന മട്ടിൽ ചിലരൊക്കെ നോക്കുന്നുണ്ട്. ഇന്ന് മരത്തിലിരിക്കുന്ന കിളിക്കൂട്ടത്തിന്റെ ഫോട്ടോ എടുക്കുമ്പോൾ ഇതെന്തോന്ന് എന്ന മട്ടിൽ  പലരും മരത്തിന്റെ മണ്ടയിലേക്ക് നോക്കുന്നുണ്ട്. എന്നാലും അതൊന്നും മൈൻഡ് ചെയ്യാതെ ഇതൊക്കെ ആസ്വദിച്ച് നടക്കുമ്പോൾ ഹാ ജീവിതമേ നീ എത്ര സുന്ദരി എന്നങ്ങു പറയാൻ തോന്നും.

2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

നീയില്ലായ്മയിലാണ് ഞാൻ എന്നെ അറിഞ്ഞത്
തീവ്രമായി എനിക്ക് പ്രണയിക്കാനാകുമെന്നു
മനോഹരങ്ങളായ സ്വപ്നങ്ങൾ കാണാൻ കഴിയുമെന്നു
നീറുന്ന വേദന ഉള്ളിലൊളിപ്പിച്ചു
ചിരിക്കാൻ കഴിയുമെന്നു
നീയില്ലായ്മയിൽ ആണ് ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...