2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ലയനം


അവന്‍ - ആഴങ്ങളില്‍ വേരുകള്‍ ഓടിയ,മഹാമുനിയെ പോലെ മൌനി ആയ  മഹാവൃക്ഷം
അവള്‍ - കുണുങ്ങി ചിരിച്ചുകൊണ്ടു കലപില സംസാരിക്കുന്ന  പുഴ
വൈരുദ്ധ്യങ്ങളുടെ സമ്മേളനം ആയിരുന്നു അവരുടെ സൗഹൃദം..
കുണുങ്ങി ചിരിച്ചു കൊണ്ട് അവള്‍ കഥകള്‍ പറഞ്ഞു കൊണ്ടിരിക്കും ..അവന്‍ ആണെങ്കില്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ട് നില്‍ക്കും ..ചിലപ്പോള്‍ ഇലകള്‍ കൊഴിച്ചു അവളെ ഇക്കിളിപ്പെടുത്തും..
എന്നും അവള്‍ക്ക് ഓരോ കഥകള്‍ പറയാന്‍  ഉണ്ടാകും..ചിലപ്പോള്‍ അത് കാട്ടിലെ ഏതെങ്കിലും മരം നിറയെ പൂത്തു അതിന്റെ പൂക്കള്‍ അവള്‍ക്കു  കാണിക്ക ആയി കൊടുത്തതിന്റെ ആകും..
മറ്റു ചിലപ്പോള്‍  തന്റെ ആഴം അളക്കാന്‍ വന്നവരുടെ കാര്യം  ചിരിക്കാതെ തൂങ്ങിയ മുഖവുമായി പറയും ..അവളുടെ വിഷമം കാണുമ്പോള്‍ ഇലകള്‍ കൊണ്ട് സമൃദ്ധമായ തന്റെ കൊമ്പുകള്‍ താഴ്ത്തി അവളുടെ മുഖത്ത് ഒന്ന് തലോടും. സ്നേഹത്തിന്റെ മാന്ത്രിക സ്പര്‍ശം .
ഒന്ന് തൊട്ട മാത്രയില്‍ അവള്‍ വീണ്ടും കലപില പറഞ്ഞുകൊണ്ട് ചിര്ച്ചു കൊണ്ട് മുന്നോട്ട് നീങ്ങും ..എന്നും  അവള്‍ അവനോടു ചോദിക്കും  " വരുന്നോ എന്റെ കൂടെ"
അവളുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ബന്ധങ്ങളുടെ ഊരാകുടുക്കുമായി നില്‍ക്കുന്ന വേരുകളിലേക്ക് അവന്റെ നോട്ടം എത്തും.
പിന്നെ പതുക്കെ പറയും " സമയം ആയില്ല"

" സമയം ആയില്ല പോലും , സമയം ആയില്ല പോലും
ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ"

എന്നൊരു പട്ടു പാടി അവള്‍ ചിരിച്ചു കൊണ്ട് മുന്നോട്ടോടും..
കഥകള്‍ പറഞ്ഞു കവിതകള്‍ ചൊല്ലി അന്യോന്യം പിരിയാന്‍ കഴിയാതെ, എന്നാല്‍ ഒന്നാകാന്‍ കഴിയാതെ ഓരോ ദിവസവും കഴിഞ്ഞു.
വരുന്നോ എന്ന അവളുടെ ചോദ്യത്തിന് വരാം എന്ന് പറയാന്‍ കഴിയാതെ അവനും അവനു വേണ്ടി കാത്തു  നില്ക്കാന്‍ കഴിയാതെ അവളും.. അവനു തടസമായി നിന്നതു  വേരുകളുടെ ബന്ധനങ്ങള്‍..
ഒന്നാകുന്നതില്‍ മാത്രം അല്ല സ്നേഹം എന്ന് ഓരോ ദിവസം കൂടുംതോറും അവര്‍ പരസ്പരം മനസിലാക്കുന്നുണ്ടായിരുന്നു..എങ്കിലും എന്നെങ്കിലും ഒന്നാകാം എന്ന പ്രതീക്ഷ അവരില്‍ കൊഴിയാതെ പൂത്തു നിന്നു.
കാത്തു കാത്തിരിക്കെ ആ ദിനം വന്നെത്തി ..
കാറ്റും കോളും നിറഞ്ഞ ഒരു തുലാവര്‍ഷ രാത്രിയില്‍ അവന്‍ ആ ബന്ധനങ്ങളില്‍ നിന്നും മോചിതനായി
തായ്തടിയില്‍ നിന്നും മുറിഞ്ഞു പോകുന്ന വേരുകളുടെ വേദന അവന്‍ അറിഞ്ഞില്ല
അവന്റെ മനസ്സില്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ
ലയനം ..വര്‍ഷങ്ങളോളം സ്വപ്നം കണ്ട ലയനം ..
അവളുടെ നനുത്ത മാറിലെക്കുള്ള കൂപ്പു കുത്തല്‍
മുറിഞ്ഞ വേരുകളുടെ വേദന അവനില്‍ നിന്നും ഏറ്റെടുക്കാന്‍ എന്ന പോലെ അവള്‍ കാത്തു നിന്നു..
കാത്തിരിപ്പിനൊടുവില്‍ നിറഞ്ഞ മനസ്സോടെ, സഹിക്കാന്‍ ആകാത്ത വേദനയോടെ 
തന്റെ മാറിലേക്ക്‌  വന്നു വീണ അവനെ മറ്റാരും തട്ടിയെടുക്കരുത് എന്ന പോലെ ചേര്‍ത്ത് പിടിച്ചു അവള്‍ അതിവേഗം മുന്നോട്ടു കുതിച്ചു.



2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വിശ്വാസം അതല്ലേ എല്ലാം


വിശ്വാസത്തിന്റെ ഇരുമ്പു കോട്ടകള്‍ തുരുമ്പെടുത്തിരിക്കുന്നു എന്നോ
വാഗ്ദാനങ്ങളുടെ വര്‍ണ ചായം  പൂശുക
കോട്ടകള്‍ സുരക്ഷിതം എന്ന് വിശ്വസിക്കട്ടെ
വിശ്വാസം അതല്ലേ എല്ലാം

ആഴമുള്ള ബന്ധങ്ങള്‍ ദൂരത്തെ ഭയപെടുന്നു എന്നോ
ദൂരം എന്നാല്‍ മനസിന്റെയോ ശരീരത്തിന്റെയോ
നമുക്കിടയിലെ ദൂരം എന്നെ ഭയപ്പെടുത്തുന്നില്ല
അതിനര്‍ത്ഥം ബന്ധത്തിന് ആഴമില്ലെന്നാണോ
അതോ സ്നേഹത്തിന്റെ ദൃഡതയോ
സ്നേഹത്തിന്റെ ദൃഡത തന്നെ
(എന്റെയോ നിന്റെയോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്)
വിശ്വാസം അതല്ലേ എല്ലാം

വികാരം ചത്ത കണ്ണുകളുമായി
സ്നേഹമില്ലാത്ത വാക്കുകള്‍ സ്നേഹം നിറച്ചു
യാന്ത്രികമായി നീ ഉരുവിടുമ്പോള്‍
കാണുന്നത് വെറും പ്രഹസനം എന്നറിഞ്ഞിട്ടും
എന്റെ മനസ് ആര്‍ദ്രം ആകുന്നതെന്തിനു?
എന്റെ സ്നേഹത്തിനു മേല്‍ എനിക്കുള്ള വിശ്വാസം
 വിശ്വാസം അതല്ലേ എല്ലാം

ഓര്‍മ്മകള്‍ നമ്മുടെതാണ്‌
സ്വപ്‌നങ്ങള്‍ എന്റെതും നിന്റെതും
എങ്കിലും ഒരിക്കല്‍ നമ്മുടെ സ്വപ്നലോകത്ത്
നമ്മള്‍ ഒന്നാകും എന്ന വിശ്വാസത്തില്‍
ഞാന്‍ നമുക്കായി സ്വപ്നങ്ങള്‍ കാണുന്നു
വിശ്വാസം അതല്ലേ എല്ലാം

കടപ്പാടുകളുടെ മുതലും പലിശയും ഒടുക്കാനാകാതെ
ഓര്‍മകളില്‍ സുഷിരങ്ങള്‍ വീഴ്ത്തി കടപ്പാടുകള്‍
മറക്കാന്‍ ശ്രമിച്ചപ്പോള്‍
സുഷിരങ്ങള്‍ വലുതായി ഞാന്‍ ആരെന്നും എന്തെന്നും
തിരിച്ചറിയാന്‍ ആകാതെ അസ്ഥിത്വം നഷടപെടുമ്പോഴും
എന്റെ ഓര്‍മശക്തിയില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു
എന്റെ ഓര്‍മയ്ക്ക് ഒന്നും പറ്റിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം


എന്റെ വിശ്വാസപ്രമാണങ്ങള്‍
എന്നെ ഒറ്റപ്പെടുത്തുമ്പോള്‍
കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ലാത്ത
ചോദ്യോത്തരങ്ങള്‍ ഇല്ലാത്ത
ഏകാന്ത ജീവിതം ആണ് സുന്ദരം എന്ന് ഞാന്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം

2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഒരു കൂറ അല്ലെങ്കില്‍ പാറ്റ യജ്ഞം


" അമ്മ തല്ലികൊല്ലുന്നത് കണ്ടാല്‍ പാമ്പ് ആണെന്ന് തോന്നും,അത് ഒരു കുഞ്ഞു കൂറ (പാറ്റ) അല്ലെ?"
" നിന്റെ അമ്മ എന്നോടുള്ള ദേഷ്യം കൂറയുടെ മേല്‍ തീര്‍ക്കുകയാകും "
വര്‍ഗ ശത്രുവിനെ കൊല്ലാന്‍ ഉള്ള ത്വരയില്‍ പാര കമന്റുകള്‍ക്കു ഞാന്‍ ചെവി കൊടുത്തില്ല
സുവോളജി ലാബില്‍ നിന്നും തുടങ്ങിയതാണ് ഈ ജീവിയോടുള്ള വെറുപ്പ്‌..അതിന്റെ വൃത്തികെട്ട ഗന്ധം കാരണം മൂന്നു  ദിവസം ആണ് ഞാന്‍ പട്ടിണി കിടന്നത്..ഓഫീസില്‍ നിന്നും വീട്ടിലെത്തി അടുക്കളയില്‍ കാപ്പി ഉണ്ടാക്കാന്‍ കേറിയപ്പോള്‍ ആണ് രണ്ടു ആന്റിനകള്‍ എന്റെ കണ്ണില്‍ പെട്ടത് ..ചൂല് കൊണ്ട് തട്ടി പുറത്താക്കി അടിച്ചു കൊന്നപ്പോള്‍ ഒരു ഹിമാലയം കീഴടക്കിയ പ്രതീതി .
ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു എന്ന് പറഞ്ഞപോലെ ആയി പിന്നെ കാര്യങ്ങള്‍ ..കാലത്ത് അടുക്കളയില്‍ അവിടെയും ഇവിടെയും ആയി പലതരം ആന്റിനകള്‍ ..ഞങ്ങളെ തോല്പിക്കാന്‍ നീ ആയില്ല മകളേ എന്ന വെല്ലുവിളിയോടെ..
സമാധാനത്തോടെ ഭക്ഷണം ഉണ്ടാക്കാനോ കഴിക്കാനോ കഴിയാത്ത ധര്‍മ സങ്കടത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞു..
ഒരു ദിവസം  ഓഫീസില്‍  ഫോറിന്‍ ഗൂട്സ്‌ വില്‍ക്കുന്ന ഇക്കാക്ക പുണ്യാളനെ പോലെ അവതരിച്ചു.
" ഒരു പുതിയ പ്രോഡക്റ്റ് ഉണ്ട് ഞമ്മളെ കയ്യില്‍, നോക്കിക്കാളി, കൂറകള്‍ പിന്നെ ഇങ്ങളെ ബീട്ടിലേക്ക് ബരുല്ല"
മേശപുറത്ത്‌ വെച്ച "Tiger brand   Cocroch killer " കണ്ടതും വില പേശാന്‍ ഒന്നും നില്‍ക്കാതെ അത് വാങ്ങിച്ചു..ഒന്നല്ല രണ്ടു എണ്ണം !!! 
സാധാരണ ദിവസങ്ങളില്‍ 9 .30 ആണ് അത്താഴ സമയം ..അന്ന് നേരത്തെ തന്നെ കഴിച്ചു പാത്രം  കഴുകി ..അടുക്കളയിലെ സാധനങ്ങള്‍ എല്ലാം പേപ്പര്‍ കൊണ്ട് മൂടി വെച്ചു ഞാന്‍ എന്റെ യജ്ഞം ആരംഭിച്ചു..സിങ്ക്, സിലിന്ടെര്‍, മുക്ക് മൂല ഒന്നും വിടാതെ ഒരു ബോട്ടില്‍ തീരുന്നത് വരെ അടിച്ചു ...അടുക്കള വാതില്‍ ചേര്‍ത്തടച്ചു ഞാന്‍ അരമണിക്കൂര്‍ കഴിയാന്‍ സൂര്യ ടി വിയിലെ ചക്കരഭരണി എന്ന  തറ കോമഡി കണ്ടു കാത്തിരുന്നു.
10 .30 ..ടക് ടക് മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ വാതില്‍ തുറന്നു
ആഹാ..കുരുക്ഷേത്ര ഭൂമി പോലെ ..പിടക്കുന്നു ചിലര്‍...കറങ്ങുന്നു ചിലര്‍..തിരിയുന്നു ചിലര്‍..അനങ്ങാതെ മറ്റു ചിലര്‍..
അടിച്ചു വാരി കൂട്ടി പുറത്തേക്കു കളഞ്ഞു കുളിച്ചു മനസമാധാനത്തോടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു കുറേ ദിവസങ്ങള്‍ക്കു ശേഷം..
എപ്പോഴോ കാലന്‍ കോഴിയുടെ കൂവല്‍ കേട്ട് ഞെട്ടി ഉണര്‍ന്നു..ഒരു വല്ലാത്ത ശബ്ദം എന്റെ ചെവികളിലേക്കു എത്തിയോ? മമ്മി സിനിമയില്‍ വണ്ടുകള്‍ ഒരുമിച്ചു വരുന്ന പോലെ ഒരു ശബ്ദം..
കണ്ണ് തുറന്നു നോക്കിയപ്പോള്‍ തലക്കു മുകളില്‍ ആന്റിനകളുടെ പത്മവ്യൂഹം!!!
 ജനല്‍ അഴികള്‍ക്കിടയിലൂടെ വരുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു..ആന്റിനകള്‍ കൂടിച്ചേരുന്ന ഭാഗത്ത്‌ ഒരു വെളുപ്പ്‌ നിറം ..എനിക്ക് വളരെ പരിചിതമായത് ...ഒരു നടുക്കത്തോടെ ഞാന്‍ മനസിലാക്കി അത് Tiger brand   Cocroch killer nozzle ആണെന്ന്!!!!!!!!!!!!!!!!!!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...