2016, ഡിസംബർ 31, ശനിയാഴ്‌ച

കടപ്പാടിന്റെ കണക്ക് പുസ്തകം


പറ്റുബുക്കിൽ എഴുതി വെക്കാനാകാത്ത,
കൊടുത്തു തീർക്കാനാകാത്ത
ചില കടങ്ങൾ ഉണ്ട്.
ചുഴിയിൽ മുങ്ങി താഴുമ്പോൾ
കിട്ടുന്ന വൈക്കോൽ തുരുമ്പ്  പോലെ
കൂടെ തന്നെയുണ്ടെന്നോർമ്മപ്പെടുത്തലുമായി
ചേർന്ന് നിൽക്കുന്ന  നിഴൽ പോലെ.

എന്ത് ചെയ്യണം എന്നറിയാത്തപ്പോൾ
തോളിൽ അമരുന്നൊരു  കൈ
ഒന്നു പറയാമായിരുന്നില്ലേയെന്ന
പരിഭവം നിറച്ച കണ്ണുകൾ
മരവിച്ചുപോയ വിരലുകളെ
ചേർത്തു  പിടിക്കുന്ന ഇളംചൂട്
പറയാതെയും അറിയുമെന്ന്
തോന്നിപ്പിക്കുന്ന കരുതൽ

എപ്പോഴൊക്കെയോ ആരൊക്കെയോ 
ചോദിക്കാതെ ,കണക്കു പറയാതെ 
ചേർന്നു നിന്നും ചേർത്തു പിടിച്ചും
മുന്നോട്ടോടുമ്പോഴും 
കടപ്പാടിലേക്കെൻ പിൻകണ്ണ് 
തുറന്നു വെച്ചിരിക്കുന്നു 
ഒന്നും മറക്കാതെ മായ്‌ക്കാതെ !!

2016, ഡിസംബർ 27, ചൊവ്വാഴ്ച


രണ്ടു വള്ളങ്ങളിലായി  എത്തിച്ചേർന്നത്
സൗഹൃദമെന്ന തുരുത്തിലായിരുന്നു
കാണാത്ത കാഴ്ചകളും കേൾക്കാത്ത കഥകളും
പകലിനുമിരവിനുമിടയിലെ ദൂരമറിയാത്ത ദിനങ്ങൾ
ഇടക്കെപ്പോഴാണ് നമ്മൾ നമ്മളിലേക്ക്  ചുരുങ്ങിയത്
കാഴ്ചകൾ വിരസവും കഥകൾ മടുപ്പുമായത്!!

2016, നവംബർ 30, ബുധനാഴ്‌ച

എട്ടാം നിലയിലെ ജനൽ

കർട്ടൻ വലിച്ചു നീക്കി ജനൽ തുറക്കുമ്പോൾ ' ഞങ്ങളെ  മറന്നുവല്ലേ' എന്ന പരിഭവത്തോടെ പാളികൾ കരഞ്ഞു. ആരും ആരെയും മറക്കുന്നില്ല, മറന്നുവെന്നു ഭാവിക്കുന്നതേയുള്ളൂ  മനസ്സിലോർത്ത് കൊണ്ട് ഒരുപാടുകാലമായി നോക്കാതിരുന്ന കാഴ്ചകളിലേക്ക്  കണ്ണോടിച്ചു.

പതിയെ ഗ്രിൽസ് ഇല്ലാത്ത ജനലിലേക്ക് കാലുകൾ കേറ്റി  വെച്ച് ചെരിഞ്ഞിരുന്നു . എപ്പോഴൊക്കെയോ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിൽ മറന്നു പോയിരുന്ന  ഒരു ആശ്വാസതീരമായിരുന്നു ഏട്ടാം നിലയിലെ ഫ്ലാറ്റിന്റെ ഈ ജനൽ. നഗരജീവിതം  വല്ലാതെ ശ്വാസം മുട്ടിക്കുമ്പോൾ വന്നിരിക്കുന്നയിടം.അവിടിരുന്നു കണ്ണോടിക്കുമ്പോൾ നഗരത്തിന്റെ കാഴ്ചകൾ മറയുകയും പുഴയും വയലും നിറഞ്ഞ ഗ്രാമം തെളിയുകയും ചെയ്യും. ഒരു സ്വപ്നത്തിലെന്നവണ്ണം പുഴയിൽ കളിച്ചു വയലിറമ്പിലൂടെ നടന്നു തിരിച്ചെത്തുമ്പോൾ അതുവരെ തോന്നാതിരുന്നൊരു മനഃശാന്തി കിട്ടും.

താഴെ പാർക്കിലെ ഗുൽമോഹർ വളർന്നിരിക്കുന്നു , നിറയെ രക്തവർണമുള്ള പൂക്കൾ .
അതിന്റെ പൂക്കൾ കാറ്റിൽ മുകളിലേക്കുയർന്നപ്പോൾ  തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നത് പോലെതോന്നി.

കടകട ശബ്ദത്തോടെ ഒരു ട്രെയിൻ കടന്നു പോയി. മുൻപ്  ഈ ശബ്ദമൊരു  ശല്യമായിരുന്നു. ആരെങ്കിലും ഫോൺ ചെയ്യുമ്പോൾ നീ ആ ട്രാക്കിൽ നിന്നും ഒന്ന് മാറി നിൽക്കുമോയെന്നു  ചോദിക്കും. ഇപ്പോളതിനു അത് വരെ കേൾക്കാതിരുന്ന സംഗീതത്തിന്റെ താളം.


ദൂരെ റെയിൽവേ ഓവർബ്രിഡ്ജിലൂടെ മൂട്ടകളെ പോലെ അരിച്ചു പോകുന്ന വാഹനങ്ങൾ. എല്ലാവരും ഓട്ടത്തിലാണ്. ഓടിയെത്തിയാലും എത്താത്ത ദൂരത്തിലേക്ക്.

അതിനിടയിൽ അലറി വിളിച്ചു പോകുന്ന ആംബുലൻസ്. ആരായിരിക്കും അതിനുള്ളിൽ  സ്ത്രീയോ പുരുഷനോ , ആക്‌സിഡന്റൊ , നെഞ്ചു വേദനയോ. അതിനുള്ളിൽ പിടക്കുന്ന ജീവനെക്കുറിച്ചോർക്കവേ  ചിന്തകളെ  കീറിമുറിച്ചുകൊണ്ട് അടുത്ത ട്രെയിനും കടന്നു പോയി.

അങ്ങ് ദൂരെ ബഹുനിലകെട്ടിടത്തിനു മുകളിൽ എത്തിനിൽക്കുന്ന സൂര്യനെ കണ്ടപ്പോൾ 'സ്വർഗം കണ്ട തള്ളയെ'  ഓർമ്മ വന്നു.അവർ കണ്ട സ്വർഗ്ഗത്തിലെ പടികളും രാസാവിനെയും പോലെ തോന്നുമിപ്പോൾ അസ്തമയസൂര്യനെ കണ്ടാൽ.

വീട്ടിൽ വന്നിരുന്ന കുശവസ്ത്രീയായിരുന്നു അവർ. മൂന്ന് ദിവസം സന്നി പിടിച്ചു കിടന്നു നാലാം ദിവസം മരിച്ചുവെന്ന് പറഞ്ഞു ദഹിപ്പിക്കാൻ കൊണ്ട് പോയപ്പോൾ അവിടെ നിന്നും എഴുന്നേറ്റു വന്നത്കൊണ്ട് അവരെയെല്ലാവരും സ്വർഗം കണ്ട തള്ള എന്ന് വിളിക്കാൻ തുടങ്ങി. അവർക്ക് ഒരു പേരുണ്ടായിരുന്നോയെന്നു  ആർക്കുമറിയില്ല, എല്ലാവർക്കും അവർ സ്വർഗ്ഗം കണ്ട തള്ള ആയിരുന്നു. പനി വരുന്നതിനു മുൻപേ അവർ മലക്ക് പോയിരുന്നു എന്നും അപ്പോൾ കണ്ട പടികളും ഒക്കെയാണ് അവർ സ്വർഗ്ഗമായി കാണുന്നത് ,പനി മൂത്തു തള്ളക്ക് പ്രാന്തായതാണ് എന്നുമൊക്കെ ആളുകൾ പറയും . പക്ഷെ അവർ അതൊരിക്കലും സമ്മതിക്കില്ല. മാസത്തിലൊരിക്കൽ  ഒരു വടിയും ഭാണ്ഡവും ആയി ഉമ്മറത്തെ പ്ലാവിൻതറയിൽ വന്നിരിക്കുമായിരുന്നു അവർ . വടി അവരെ കളിയാക്കുന്നവരെയും നായ്ക്കളെയും ഓടിക്കാനുള്ളതായിരുന്നു. വായിൽ ഒറ്റ പല്ലുമില്ല. എന്നാലും വെളുത്തു തുടുത്തിരിക്കുന്ന ഒരു സുന്ദരി സ്ത്രീ. അവരിപ്പോൾ ഇത്ര ഭംഗിയുണ്ടെങ്കിൽ ചെറുപ്പത്തിൽ എങ്ങനെ ആയിരിക്കുമെന്ന് ആലോചിച്ചു അവർക്ക് കോസ്മെറ്റിക് സർജറി നടത്താറുണ്ടായിരുന്നു. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചു പോയ അവരുടെ പേരക്കുട്ടി കാമാക്ഷിയെ പഠിപ്പിച്ചു ഡോക്ടറാക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. കാമാച്ചിയെ പഠിപ്പിക്കാനാണ് ഈ വയസുകാലത്തു ഓരോ വീട്ടിലും കേറിയിറങ്ങുന്നത് എന്നാണവർ പറയുക. സ്വർഗത്തെക്കുറിച്ച് ചോദിച്ചാൽ അവരുടെ ഭാവം മാറും. മിന്നുന്ന നൂറ്റൊന്നു പടികൾ കേറി മുകളിൽ എത്തിയപ്പോൾ വലിയ കിരീടം വെച്ച രാസാവിനെ കണ്ടതും രാസാവിന്റെ കൊട്ടാരവും ഒക്കെ വിവരിക്കുമ്പോൾ അവരുടെ മുഖത്തു ഭക്തിയോ സ്നേഹമോ അത്ഭുതമോ  എന്നറിയാത്തൊരു പ്രത്യേകചൈതന്യം നിറയും. പിന്നെ എന്താ തിരിച്ചു വന്നത് എന്ന് ചോദിച്ചാൽ ' രാസാവിനോട് ഞാൻ കരഞ്ഞു പറഞ്ഞു എന്റെ കാമാച്ചിക്ക് ആരുമില്ല, അത് കൊണ്ട് ഞാൻ വരില്ല എന്ന്  അപ്പോൾ കാമാച്ചിയെ നോക്കാൻ ഒരാൾ വരുന്ന വരെ അവിടെ നിന്നോ എന്ന് പറഞ്ഞു തിരിച്ചയച്ചതാ ' എന്ന് പറഞ്ഞവർ ചിരിക്കും. ചിരിക്കുമ്പോൾ നിറയുന്ന അവരുടെ കണ്ണുകൾക്കുമുണ്ടായിരുന്നു ഒരു ഭംഗി. ഡോക്ടറാക്കാൻ പഠിപ്പിച്ച കാമാച്ചി എട്ടാം ക്ലാസ് തോറ്റു ഇഷ്ടികകളത്തിൽ പണിക്ക് വന്ന തമിഴന്റെ കൂടെ ഒളിച്ചോടിയതിനു ശേഷം അവർ അങ്ങനെ എവിടെയും പോകാറുണ്ടായിരുന്നില്ല. ഒരിക്കൽ വഴിയിൽ വെച്ച് കണ്ടപ്പോൾ കാമാച്ചിയെ കൊണ്ട് പോയ തമിഴൻ ചെക്കൻ നശിഞ്ചു പോവും എന്നും  കാമാച്ചിയെ നോക്കാൻ ആളായാൽ കൊണ്ട് പോകാൻ വരാമെന്നു പറഞ്ഞ രാസാവിനെ വരാത്തതിന് ശപിക്കുകയും ചെയ്ത കൊണ്ട് അവർ പോയി.
പിന്നീടിപ്പോഴോ ഒരിക്കൽ അമ്മ പറഞ്ഞറിഞ്ഞു ആരും നോക്കാനില്ലാതെ നരകിച്ചു പോയ അവരെ കുറിച്ച് . സ്വർഗം കണ്ട തള്ള നരകം കണ്ടു മരിച്ചുവെന്നും.

ശരിക്കും അവർ സ്വർഗം കണ്ടിരിക്കുമോ? സ്വർഗ്ഗവും നരകവുമൊക്കെ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണല്ലോ അപ്പോൾ അവർ കണ്ടത് അവരുടെ സ്വപ്നം ആയിരിക്കില്ലേ ? കാമാച്ചിയിപ്പോൾ എവിടെ ആയിരിക്കും. അവർ ഇവരെ ഓർക്കുന്നുണ്ടാകുമോ?ഓർമ്മകളിൽ തൂങ്ങിയാടി ഒരു ചെറിയ മയക്കത്തിലേക്ക് വീഴുമ്പോൾ മുന്നിൽ തെളിയുന്ന മിന്നുന്ന പടികൾ . പടികൾക്ക് മുകളിലായി കിരീടം വെച്ച രാസാവും സ്വർഗം കണ്ട തള്ളയും, വാ പാപ്പാ വാ കൈ നീട്ടി അവർ വിളിക്കുന്നു . നൂറ്റൊന്നു പടികൾ എണ്ണിയെണ്ണി കേറാൻ തുടങ്ങി
ഒന്ന് ...
രണ്ടു ...
മൂന്നു...
നാല് ...
അഞ്ച് ..
ആറ് ..
ഏഴു .
എട്ടു ..
. . .

2016, നവംബർ 15, ചൊവ്വാഴ്ച


പ്രണയത്തിനു ചുവപ്പും
സൗഹൃദത്തിനും മഞ്ഞയും
സ്നേഹത്തിനു നീലയും
ശാന്തിക്ക് വെളുപ്പും
മരണത്തിനും വയലറ്റും
നിറങ്ങളെല്ലാം  ചേർത്ത് വെച്ചപ്പോൾ
കിട്ടിയത് കറുപ്പായിരുന്നു
കരിഞ്ഞ സ്വപ്‌നങ്ങൾ ആയിരുന്നു !


2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

മടക്കിമില്ലാബിന്ദുവിൽ എത്തി നിൽക്കുകയാണ്
കടന്നു വന്ന വഴികൾ അടയാളം പോലും
അവശേഷിപ്പിക്കാതെ ഇരുൾ  മൂടിയിരിക്കുന്നു
സൂചനാഫലകങ്ങൾ മാഞ്ഞിരിക്കുന്നു
വഴികാട്ടികളായി ആരുമില്ല
തിരിച്ചു പോക്കു അസാധ്യമാകുമ്പോൾ
ജീവിതരണഭൂമിയിൽ ജയിച്ചു മുന്നേറാൻ
എനിക്ക് വേണം ഒരു തേരാളിയെ
ഗീതോപദേശം തന്നു മനസ്സിനെ സജ്ജമാക്കാൻ!!

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

വാശി

ഒറ്റക്കിരിപ്പാണ് ഒന്നിച്ചൊരേ,
വാശിപ്പുറത്തു നാം
പണ്ടു നമ്മൾ പരസ്പരം 
ജയിപ്പിച്ച സ്നേഹമല്ലോ 
തോറ്റു പോകുന്നു..

കൂട്ടിമുട്ടട്ടേ നിശ്വാസമേഘങ്ങൾ, 
പെയ്തിറങ്ങട്ടെ പരിഭവപ്പെരുമഴ.. 
രണ്ടു ലോകത്തിരുന്നൊന്നിച്ചു 
നനയാം നമ്മുക്കിനി!

 

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

അടയാളങ്ങൾ


തിരിച്ചറിവിനായി സൂചനകൾ
തരുന്നവ മാത്രം അല്ല
ആരും കാണാതെ അകചെപ്പിൽ
 ഒളിപ്പിച്ചു വെക്കുന്നത്
കാലത്തിന്റെ കുത്തൊഴുക്കിൽ
ഒലിച്ചു പോകാത്തവ
ക്ലാവ്  പിടിക്കാത്ത
സ്വർണലിപികളാൽ എഴുതപ്പെട്ടവ
കല്ലിൽ കൊത്തി വെക്കുന്നതിനേക്കാൾ
സൂക്ഷ്മമായി
കൊത്തിയെടുക്കപ്പെട്ടവ
കാലപഴക്കത്തിൽ മാഞ്ഞു  പോകാത്തവ
കേൾക്കുമ്പോൾ സുഖമുള്ളവ
ഓർക്കുമ്പോൾ നെഞ്ച് പൊടിയുന്നവ
കത്തിമുന പോലെ മൂർച്ചയുള്ളവ
ഓർമ്മകൾ കൊണ്ട് തലോടുമ്പോൾ
പുഞ്ചിരി വിടർത്തുന്നവ
അങ്ങനെ തിരിച്ചും മറിച്ചും
നമ്മളിൽ അടയാളം തീർക്കുന്ന
വാക്കുകൾ  കൊണ്ടുണ്ടാകുന്ന
അടയാളങ്ങൾ
അറിയില്ല എന്ത് അടയാളമാണ്
ഞാൻ അവശേഷിപ്പിക്കുന്നതെന്നു
പക്ഷെ ഒന്നുറപ്പാണ് ഒരടയാളവും
അവശേഷിപ്പിക്കാതിരിക്കില്ലെന്നു !

2016, ജൂലൈ 29, വെള്ളിയാഴ്‌ച

നുണക്കഥ

 അലസമായ ഒരു ഞായറാഴ്ചയുടെ പകുതിയിലാണ് ഒരു ശാന്തിയുടെ വിളി വന്നത്
'വൈകുന്നേരം ഞാൻ വരും റെഡി ആയിരിക്ക് , നമുക്കൊന്നു കറങ്ങാൻ പോകാം'  ഓ , ആയിക്കോട്ടെ 'ആ , പിന്നെ മോളോട് പറയണ്ട , നമ്മൾ മാത്രം മതി 'അതെന്താ മോളെ കൂട്ടാതെ ഒരു കറക്കം'സർപ്രൈസ് ' എന്ന് പറഞ്ഞു കാൾ കട്ട് ആയി
ശാന്തിയാന്റിയുടെ കൂടെയുള്ള കറക്കം മീനൂട്ടിക്ക് ഇഷ്ടമാണ് , സമയനിബന്ധനകളോ സ്ഥലനിശ്ചയമോ ഇല്ലാതെയങ്ങനെ  പോകും, ഇടയ്ക്കു എവിടെയെങ്കിലും നിർത്തി കണ്ട മരത്തിന്റെയും പൂവിന്റെയും കഥകളും ചിത്രമെടുപ്പും പിന്നെ ഇഷ്ടം പോലെ ഐസ്ക്രീമും , പാട്ടും ബഹളവും. അച്ഛന്റെ കൂടെ പോകാൻ  ഒരു രസോമില്ലെന്ന് അവൾ അച്ഛൻ കേൾക്കാതെ ഇടക്ക് പറയുന്നതാണ് , ഇടയ്ക്കിടെ ഉള്ള മീനൂട്ടി എന്ന വിളി (ശാസനയാണ്) അതാണവൾക്ക് പിടിക്കാത്തത്. ശാന്തിയുടെ കൂടെ പോകുമ്പോൾ ഞാൻ എന്തെങ്കിലും അരുത് എന്ന് പറയുന്നതിന് മുന്നേ ശാന്തി പറയും നീ മിണ്ടാതിരി ഇന്നവൾ എന്റെ കൂടെ അടിച്ചു പൊളിക്കാൻ പോകുന്നു.

മൂന്നു മണിയായപ്പോൾ ശാന്തി  എത്തി , കണ്ടതും ആന്റീ എന്ന് വിളിച്ചു കൊണ്ട് മീനു ഓടിച്ചെന്നു . കവറിൽ നിറയെ ചോക്ലേറ്റ്സ് , ഐസ് ക്രീം എല്ലാം മോൾക്ക് കൊടുത്തു കൊണ്ടവൾ പറഞ്ഞു ' വേഗം ഡ്രസ്സ് ചെയ്തു വാ . 'നമ്മളിന്നെങ്ങോട്ടാ ആന്റി പോകുന്നത്' എന്ന മോളുടെ ചോദ്യത്തിന്നമ്മൾ പോകുന്നില്ല മോളുടെ അമ്മയും ആന്റിയും മാത്രം,  ആന്റിക്ക് ഒരു സ്ഥലം വരെ പോകണം അതിനു അമ്മയെ കൂട്ട്  വിളിക്കാൻ വന്നതാ , നമുക്ക് നെക്സ്റ്റ് സൺ‌ഡേ പോകാം ട്ടോ എന്ന് പറഞ്ഞു .പൂർണ്ണസമ്മതത്തോടെയല്ലെങ്കിലും ങ്ങും എന്ന മൂളലോടെ  ഐസ്ക്രീം പൊളിച്ചു കഴിക്കാൻ തുടങ്ങി അവൾ.
ഡ്രസ്സ് ചെയ്തു വന്നു ശാന്തിയുടെ കൂടെ പുറത്തു പോകുന്നുവെന്ന്  പറഞ്ഞപ്പോൾ ടി വി  സ്‌ക്രീനിൽ നിന്നും തല ഉയർത്തി രാത്രിയാകാൻ നിൽക്കേണ്ട എന്ന് മാത്രം പറഞ്ഞു വീണ്ടും ന്യൂസിലേക്ക് ഊളിയിട്ടു അച്ഛൻ . ഐസ്ക്രീം കഴിക്കുന്നതിനിടയിൽ ബൈ അമ്മാ എന്ന് മോൾ  പറഞ്ഞെങ്കിലും അതിൽ ഒരു വിഷമം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു .

കാറിൽ കേറിയപ്പോൾ മോളെ കൂടെ കൂട്ടാമായിരുന്നു എന്ന് പരിതപിച്ച എന്നോട് മോളെ കൂട്ടാതിരുന്നത് നന്നായെന്ന്  തിരിച്ചു വരുമ്പോൾ നീ പറയുമെന്ന്  പറഞ്ഞു അവൾ കാർ മുന്നോട്ടെടുത്തു.
നീ ശരിക്കും എങ്ങോട്ടാ കൂട്ടി കൊണ്ട് പോകുന്നത് ശാന്തി
സസ്‌പെൻസ് കളയാതെ അടങ്ങിയിരുന്നു പാട്ടു കേൾക്കു  അവൾ എഫ് എം ഓൺ ആക്കി. കോളേജ് കാലം മുതലുള്ള  കൂട്ടാണ് ശാന്തി. ഇപ്പോഴും ഒരു ചുളിവും ഒടിവും തട്ടാതെ കൊണ്ട് നടക്കുന്ന സൗഹൃദം.
കാർ ബീച്ച് റോഡിലേക്കു കേറിയപ്പോൾ  പറഞ്ഞു'നമ്മൾ ഇവിടേക്കാണ് വന്നത് എന്നറിഞ്ഞാൽ മീനു പ്രശ്നമാക്കും '
 നമ്മൾ  ഇവിടെ വന്നു എന്നായിരിക്കില്ല നീ അവളോട് പറയുന്നതെന്ന്  പറഞ്ഞു കുറച്ചു കൂടെ മുന്നോട്ടു പോയി പുതിയതായി ഉണ്ടാക്കിയ പാർക്കിനടുത്തു  വണ്ടി നിർത്തി ഇറങ്ങു എന്ന് പറഞ്ഞു .
നിറയെ ശിലാശില്പങ്ങളും ചെറിയ ചെടികളും ഇടയിൽ ഇരിക്കാനായി തീർത്ത ബെഞ്ചുകളും ഒക്കെയായി  നല്ല ഭംഗിയുള്ള സ്ഥലം. തുറന്നു അധികം കാലം  ആകാത്തത് കൊണ്ടായിരിക്കാം എല്ലാം അതാതിന്റെ സ്ഥാനത്തു  തന്നെ ഒടിഞ്ഞും പറിഞ്ഞും പോകാതെയുണ്ട് . കടലിനു അഭിമുഖമായുള്ള ബെഞ്ചിന് അടുത്തേക്ക് കൂട്ടി കൊണ്ട്  പോയി. അവിടെ എത്തിയപ്പോഴാണ് അവിടൊരാൾ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്
ദാ പ്രതിയെ കയ്യോടെ കൊണ്ട് വന്നിട്ടുണ്ട് , ഇനിയെന്താണെന്നു  വെച്ചാൽ ആയിക്കോളൂഎന്ന് പറഞ്ഞു  പിടിച്ചു മുന്നോട്ടു നിർത്തി.

എഴുന്നേറ്റു നിന്ന ആളെ ഞാൻ ഒന്ന് നോക്കി . നെറ്റിയിൽ ചെറുതായി കഷണ്ടി കയറിയിരിക്കുന്നു , കൃതാവിനു മുകളിലായി നരച്ച മുടികൾ . ഈ കണ്ണ് മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോർക്കവേ
'തനിക്കൊരു മാറ്റവുമില്ലല്ലോ ' എന്ന് പറഞ്ഞു അയാൾ ചിരിച്ചു
ആ ചിരി ഒരു പാതാളക്കരണ്ടി ആയിരുന്നു . മറവിയുടെ ആഴങ്ങളിലേക്ക് ചുഴറ്റിയെറിഞ്ഞ ഓർമയുടെ ചെപ്പുകടത്തെ എത്ര ലാഘവത്തോടെയാണ് അത് പൊക്കിയെടുത്തത് .ഒരു നടുക്കത്തിലമർന്നു പോയ എന്റെ തോളിൽ പതിയെ തട്ടി  നിങ്ങൾ സംസാരിക്കുഎന്ന് പറഞ്ഞു ശാന്തി കാറിനടുത്തേക്കു  നടന്നു.
ഇരിക്കൂ
ഇരുന്നത് ബെഞ്ചിലായിരുന്നില്ല , 18  വർഷങ്ങൾക്ക് മുൻപേയുള്ള ഇന്റർകോളേജിയേറ്റ് ക്യാമ്പിലായിരുന്നു. മൂന്ന് ദിവസത്തെ ക്യാമ്പിൽ ഉടലെടുത്ത സൗഹൃദം, ക്യാമ്പ് കഴിഞ്ഞു പോകുമ്പോൾ വെച്ച് നീട്ടിയ അഡ്രസ് എഴുതിയ ഒരു തുണ്ട് പേപ്പർ , എഴുതുമോ എന്ന ചോദ്യത്തിനു  ഇങ്ങോട്ടു എഴുതിയാൽ അങ്ങൊട്ടു  എഴുതാം എന്ന ഉത്തരം. എങ്ങോട്ടു  എഴുതണം എന്ന ചോദ്യത്തിന് വായ്മൊഴിയായി പറഞ്ഞു കൊടുത്ത അഡ്രസിൽ ഒരാഴ്ചക്കു  ശേഷം വന്ന ഒരു കത്ത് . ക്യാമ്പിലെ വിശേഷങ്ങൾ തിരിച്ചു അവിടെത്തിയ വിശേഷങ്ങൾ എല്ലാം ഭംഗിയുള്ള കയ്യക്ഷരത്തിൽ എഴുതി നിറച്ച ഒരു ഇൻലൻഡ്. തിരിച്ചെഴുതുമ്പോൾ കാൽഭാഗം പോലും എഴുതാനുണ്ടായിരുന്നില്ല വിശേഷങ്ങൾ. ആഴ്ചയിലൊരിക്കൽ വന്നിരുന്ന എഴുത്തിൽ ലോകത്തിലെ എല്ലാ വിശേഷങ്ങളും നിറച്ചുമുണ്ടാകും തിരിച്ചു ശുഷ്കമായ മറുപടി കത്താണെങ്കിലും. ഒരു നല്ല സൗഹൃദത്തിനമപ്പുറത്തേക്ക് കാര്യങ്ങൾ പോകുന്നുണ്ടെന്ന് തോന്നിയത് ഒരു പുതുവത്സര ആശംസകാർഡ് വന്നപ്പോഴാണ് . മുൻഭാഗത്തു ഗിറ്റാറിന്റെ ചിത്രം അതിന്റെ സൈഡിൽ ഹാപ്പി ന്യൂ ഇയർ എന്ന് വെള്ള അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ഉള്ളിൽ എല്ലാ കാർഡിലുമുള്ളത് പോലെ ആശംസ പേജ് ഇല്ല. പകരം  അർജുനനും കൃഷ്‌ണനും തേരിൽ സഞ്ചരിക്കുന്ന ചിത്രം. വെറും സ്ട്രോക്കുകൾ കൊണ്ട് മാത്രം തീർത്ത മനോഹര ചിത്രം. അടിയിലായി സ്നേഹപൂർവ്വം എന്നെഴുതി ഒപ്പിട്ടിരിക്കുന്നു. തിരിച്ചെഴുതുമ്പോൾ ആ ചിത്രത്തെ കുറിച്ച് ചോദിച്ചു  . ആ കാർഡ് ഒന്നുടെ ശരിക്കും നോക്ക് പിടി കിട്ടുമെന്ന് ഉത്തരം. കാർഡ് എടുത്തു തിരിച്ചും മറിച്ചും  നോക്കി അപ്പോൾ ആണ് ഗിറ്റാറിന്റെ താന്ത്രികൾക്കിടയിൽ പെട്ടെന്ന് മനസിലാകാത്ത രീതിയിൽ യു ആർ മൈ സോൾമേറ്റ് എന്നെഴുതിയത് ശ്രദ്ധയിൽ പെട്ടത്. ആര് അർജുൻ ആര് കൃഷ്‌ണൻ എന്ന ചോദ്യത്തിനു  സാഹചര്യമനുസരിച്ചു റോൾ നമുക്ക് പരസ്പ്പരം വെച്ച് മാറാം എന്നുത്തരം. കത്തുകളിൽ ഒരിക്കലും പ്രണയം ഒഴുകിയിരുന്നില്ല. എന്നാലും രണ്ടു പേർക്കും അറിയാമായിരുന്നു.
ബിരുദപരീക്ഷ  കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോഴാണ് അച്ഛനും അമ്മയും തമ്മിലുള്ള സംഭാഷണം കേട്ടത്. അമ്മയുടെ ആധി മോളുടെ കല്യാണം നടത്തുന്നതിനെ കുറിച്ചായിരുന്നു. നീ ആദ്യം അവളോട് ചോദിക്കു അവൾ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ എന്ന്. അങ്ങനെ ആണ് അമ്മയോട് ഈ കാര്യം പറയുന്നത് . അതിനു ശേഷമാണ് ഹരിയേട്ടൻ അനേഷിക്കാനായി പോയത്. ശാന്തിയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ അച്ഛനും അമ്മയും ഏട്ടനും ഹാളിലിരിക്കുന്നു. വാ വന്നിവിടെ  ഇരിക്കു  ഏട്ടൻ സോഫയിൽ പിടിച്ചിരുത്തി. ആര് ആദ്യം പറയും എന്ന പോലെ അവർ പരസ്പരം നോക്കുന്നത് കണ്ടു . പിന്നെ അച്ഛൻ ആണ് പറഞ്ഞത് നീ പറഞ്ഞത് പോലെ അയാളെ പോയി കണ്ടിരുന്നു. ഒരു കോളേജ് തമാശക്കുമപ്പുറം മറ്റൊന്നും ഇല്ല എന്നാണ് അയാൾ പറയുന്നത്. ആരോ തലയിൽ ചുറ്റിക കൊണ്ടടിച്ച പോലെ അമർന്നിരുന്നു പോയി. ജീവച്ഛവം പോലെ ഇരിക്കുന്ന എന്റെ അടുത്തേക്ക് വന്നു തലയിൽ തലോടി  അച്ഛൻ പറഞ്ഞു ' സാരമില്ല , അനുഭവം അത് ജീവിതപാഠമാകണം. എല്ലാം മറക്കാൻ എന്റെ കുട്ടിയെ ഈശ്വരൻ സഹായിക്കട്ടെ' അമ്മയും അച്ഛനും പുറത്തേക്കിറങ്ങി പോയിട്ടും അനങ്ങാതിരുന്ന എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു. ആരും നിന്നെ ഇപ്പോൾ ഒന്നിനും നിർബന്ധിക്കില്ല . ആവശ്യത്തിന് സമയമെടുത്ത് വേരടക്കം പിഴുതു കളയണം എന്നിട്ടു വേണം വേറൊരാളുടെ ജീവിതത്തിലേക്ക് കയറാൻ.
ആദ്യം അവർ പറഞ്ഞ കാര്യം സത്യമാണോ എന്നറിയണമായിരുന്നു . വേഗം തന്നെ പോയി എഴുത്തെഴുതി അടുത്ത വീട്ടിലെ കുട്ടിയുടെ കയ്യിൽ കൊടുത്തു പോസ്റ്റ് ചെയ്യിച്ചു. പിന്നീട് മറുപടിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. കാത്തിരുപ്പു നീണ്ടു തുടങ്ങിയപ്പോൾ ഓർമകളെ ഓരോന്നോരാന്നായി പിഴുതെറിഞ്ഞു. കത്തുകളും കാർഡുകളും ഒരു പകയോടെ തീയിട്ടു കത്തിച്ചു. നാല് വർഷങ്ങൾക്ക് ശേഷം വീട്ടുകാർ കണ്ടെത്തിയ ആളെ കല്യാണം കഴിച്ചു. അയാൾ  ചിറകു വെട്ടുകയോ അരിയുകയോ ചെയ്യാതെ നിനക്കു നിന്റെ ഇഷ്ടങ്ങളൊന്നും മാറ്റി വെക്കേണ്ട കാര്യമില്ല.മുൻപ് എന്തൊക്കെ ചെയ്തുവോ അതൊക്കെ ചെയ്യാം ജോലിക്ക് പോകാം , പാട്ടും ഡാൻസുമെല്ലാം തുടർന്നോളൂ എന്ന് പൂർണ്ണ സ്വാതന്ത്ര്യം തന്നപ്പോൾ ആ വലിയ ചിറകിനടിയിൽ ഒളിക്കാനാണ് ശ്രമിച്ചത്. ഏറ്റവും നല്ല ഭാര്യയായി ഏറ്റവും നല്ല മരുമകളായി ഏറ്റവും നല്ല അമ്മയായി   തികഞ്ഞ സന്തോഷത്തോടെ ജീവിക്കുകയാണ് അതിനിടയിൽ ഇത്രയും വർഷത്തിന് ശേഷം എന്തിനുകേറി വന്നു എന്ന ചോദ്യം ചോദിക്കണം എന്നുണ്ടായിരുന്നു ഒന്നും ചോദിച്ചില്ല. ചോദ്യം അറിഞ്ഞെന്ന പോലെ പറഞ്ഞു തുടങ്ങി.
രണ്ടു മാസം മുൻപേ വീടിന്റെ തട്ടിൻപുറം ഒക്കെയൊന്ന് വൃത്തി ആക്കിയപ്പോൾ അതിനിടയിൽ നിന്നും നിന്റെ കത്തുകൾ കിട്ടി . വീണ്ടും അവയൊക്കെ ഇരുന്നു വായിച്ചപ്പോൾ നിന്നെയൊന്നു  കാണണമെന്ന് തോന്നി , മറ്റൊന്നുമല്ല നിന്റെ മനസ്സിലിപ്പോൾ എനിക്ക് ഒരു വില്ലൻ മുഖമാണല്ലോ. അവിചാരിതമായാണ് കഴിഞ്ഞാഴ്ച ശാന്തിയെ കണ്ടത് . നിന്നെ കുറിച്ച് ചോദിച്ചപ്പോൾ നീ ഈ സിറ്റിയിൽ തന്നെയുണ്ടെന്നവൾ പറഞ്ഞു . ഫോൺ നമ്പർ ചോദിച്ചപ്പോൾ തന്നില്ല പകരം ആളെ നേരിട്ട് കൊണ്ട് വന്നു കാണിക്കാമെന്ന് പറഞ്ഞു
ഇത്രയും പറഞ്ഞു മുഖത്തേക്ക് നോക്കി. ഒന്നും പറയാനും ചോദിക്കാനുമില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ കടലിളക്കങ്ങളിലേക്ക് നോക്കി ഇരുന്നു.
ജീവനാണോ പ്രണയമാണോ വേണ്ടതെന്ന് വന്നപ്പോൾ ഞാൻ ജീവിതം തെരഞ്ഞെടുത്തത് വേറൊന്നു കൊണ്ടുമല്ല , പ്രണയം ആയിരുന്നു എങ്കിൽ ഈ കൂടിക്കാഴ്ച പോലും ഉണ്ടാകില്ലായിരുന്നു. ഇപ്പോൾ എവിടെ എങ്കിലും ഒക്കെ ജീവിച്ചിരിക്കുന്നുണ്ട് എന്ന് സമാധാനം എങ്കിലും ഉണ്ടല്ലോ.
ഒന്നും മനസിലാകാതെ നോക്കിയപ്പോൾ  അയാൾ തുടർന്നു
നിന്റെ എഴുത്തിനു ഞാൻ മറുപടി അയക്കാതിരുന്നത് മനഃപൂർവമാണ്  എന്നെ കൊല്ലുമെന്നായിരുന്നു പറഞ്ഞതെങ്കിൽ ഞാൻ പിടിച്ചു നിൽക്കുമായിരുന്നു. അവൾ ബാക്കി ഉണ്ടെങ്കിൽ അല്ലെ എന്ന് നിന്റെ ഏട്ടൻ ചോദിച്ചപ്പോൾ എനിക്ക് വേറൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു.
വിശ്വസിക്കാൻ കഴിയാതെ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു അയാളെ തുറിച്ചു നോക്കി . സത്യമാണ് ഞാൻ പറയുന്നത്. തലയിൽ കൈ വെച്ചും നെഞ്ചിൽ ചേർത്തും സമാധാനിപ്പിച്ചു അച്ഛന്റെയും ഏട്ടന്റെയും സ്നേഹം നിറഞ്ഞ മുഖം ഓർമ്മ വന്നു .പെട്ടെന്നു ആ മുഖങ്ങളിൽ ദംഷ്ട്രങ്ങളും തലയിൽ കൊമ്പുകളും കണ്ടു . കൂടുതൽ ഒന്നും കേൾക്കാൻ നില്ക്കാതെ ഞാൻ തിരിഞ്ഞു നടന്നു .
എനിക്കിനിയും പറയാനുണ്ട് ഫോൺ നമ്പർ എങ്കിലും താ എന്ന് പറയുന്നത് കേൾക്കാതെ ഓടി
ഓടി വന്നു കാറിൽ കേറുമ്പോൾ കരയിൽ വീണ മത്സ്യത്തെ പോലെ ശ്വാസം കിട്ടാതെ  പിടഞ്ഞു നെഞ്ചിൽ മുള്ളു തറച്ചു കേറിയ പോലെ വേദന.
എന്ത് പറ്റിയെടാ , വെള്ളം കുടിക്കു എന്ന് പറഞ്ഞു ശാന്തി നീട്ടിയ ബോട്ടിലെ വായിലേക്കു കമിഴത്തുമ്പോഴാണ് റിയർ വ്യൂ മിററിൽ അവിടേക്കു വരുന്ന അയാളെ കണ്ടത്. നീ വണ്ടി എടുക്കു ശാന്തി എന്ന്  അലറുക  ആയിരുന്നു
എന്താടാ എന്താ കാര്യം വീണ്ടും ചോദ്യം
'മുച്ചൂടും മുറിച്ചു കളഞ്ഞ മരത്തിൽ പതി വെക്കാൻ പാടില്ല ' എന്ന് പറഞ്ഞു പിറകോട്ടു തല ചായ്ച്ചിരിക്കുബോൾ മനസ്സിൽ ഒരു നുണകഥയുടെ ഫ്രെയിമിങ് നടത്തുക ആയിരുന്നു
പോകാത്ത സ്ഥലത്തിന്റെ , കാണാത്ത  മരത്തിന്റെ  പൂവിന്റെ,  കയറാത്ത റെസ്റ്റാറന്റിന്റെ കഴിക്കാത്ത ഐസ്ക്രീമിന്റെ പേരുകൾ ചേർത്ത് ആദ്യമായി രചിക്കുന്ന നുണകഥയുടെ .


2016, ജൂലൈ 21, വ്യാഴാഴ്‌ച

ചുറ്റും  സ്വപ്‌നങ്ങൾ
പൂക്കുന്ന പൂന്തോട്ടമുള്ള 
ഒരു വീട് വെക്കണം
സ്നേഹം കൊണ്ട് ചുമരുകൾ
വാത്സല്യം കൊണ്ട് മേല്ക്കൂര
ഇണക്കവും പിണക്കവും
ഇടകലർത്തി തറയോട് പാകണം
അതിന്റെ  കളങ്ങളിൽ
കക്കു കളിക്കണം
ക്ഷീണിച്ചു തളരുമ്പോൾ
സ്നേഹചുമരിൽ  ചാരണം
കൈകകളാൽ  പുണരുമ്പോൾ
വാത്സല്യം പൊഴിയണം
അപ്പോൾ സ്വപ്നപൂക്കൾ
കാറ്റിനോട് കിന്നാരം പറയുകയാകും 

2016, ജൂലൈ 15, വെള്ളിയാഴ്‌ച

.......



കരളലിയിക്കുന്ന കാഴ്ചകൾക്കു  നേരെ കണ്ണടക്കാം
ചെവി പൊട്ടുന്ന നിലവിളികൾ കേൾക്കാതെ ചെവി പൊത്താം
തൊണ്ടയിൽ കിടന്നു വിങ്ങുന്ന വാക്കുകളെ കഴുത്തു ഞെരിച്ചു കൊല്ലാം
മൂക്കിലേക്കു അരിച്ചു കേറുന്ന ദുർഗന്ധത്തെ തടയുന്നത് എങ്ങനെ ആണ്?

 ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിക്ക് അടുക്കളയിലെ തൂത്തുതുടപ്പു എല്ലാം കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ ആണ് ഒരു നിലവിളി ശബ്ദം കേട്ടത്. നിദ്രയുടെ ഒന്നാം പാദത്തിൽ എത്തിയ കണവനെ കുത്തി എഴുന്നേൽപ്പിച്ചു കരച്ചിൽ കേൾക്കുന്ന കാര്യം പറഞ്ഞു .പുറത്തു ചറുപിറെ പെയ്യുന്ന മഴ. വല്ല പൂച്ചയും ആകും എന്നു പറഞ്ഞു തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങിയ മൂപ്പരെയും ഉണർത്തികൊണ്ട് നീണ്ടു പോകുന്ന കരച്ചിൽ ശബ്ദം , ശരിക്കും എന്തോ ആപത്തു  പറ്റിയ മനുഷ്യന്റെ നിലവിളി ശബ്ദം പോലെ. ചാടി എഴുന്നേറ്റു വാതിൽ തുറന്നു പുറത്തു പോയി നോക്കി വന്നു പറഞ്ഞു            

 ' അപ്പുറത്തെ കാലി പ്ലോട്ടിലെ കിണറ്റിൽ നായ വീണതാ'

അയ്യോ പാവം , ഇപ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിന് രാവിലെ നോക്കാം എന്നു പറഞ്ഞു കിടന്നു.  മഴയുടെ ശബ്ദത്തിനും മുകളിൽ ആയി നായയുടെ കരച്ചിൽ  ഉറക്കത്തെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. രാവിലെ ആയപ്പോഴും പ്രതീക്ഷ  കൈ  വിടാതെ ആരെങ്കിലും രക്ഷിക്കും എന്നോർത്തു അത് കരഞ്ഞു കൊണ്ടേയിരിക്കുക ആയിരുന്നു.

കാട് പിടിച്ചു കിടക്കുന്ന കിണറ്റിൽ നിന്നും നായയെ പുറത്തു എടുക്കാൻ ആരേലും കിട്ടുമോ എന്നു നോക്കട്ടെ എന്നു പറഞ്ഞു കണവൻ പുറത്തേക്കിറങ്ങി പോയി. അമ്മ ഫയർ  ഫോഴ്‌സ് നെ വിളിക്കു എന്നു പറഞ്ഞു മോനും വന്നു.

ഇത് പോലെ ഉള്ള കാര്യങ്ങൾക് ഫയർ  ഫോഴ്‌സ് വരുമോ എന്നൊരാശങ്ക ഉണ്ടായിരുന്നു എങ്കിലും വിളിച്ചു നോക്കാമെന്നു കരുതി വിളിച്ചപ്പോൾ കിട്ടിയത് മീഞ്ചന്ത ഫയർ സ്റ്റേഷനിലേക്ക്. മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിന്റെ പിറകു വശത്തുള്ള ഗേറ്റിനു എതിർവശത്തുള്ള ആരും ഉപയോഗിക്കാത്ത കിണറ്റിൽ നായ വീണു , ഇപ്പോഴും ജീവനോട് ഉണ്ട് അതിനെ എടുക്കാൻ ആണ് എന്നു പറഞ്ഞു. നായയെ എടുക്കൽ അവരുടെ ഡ്യൂട്ടിയിൽ വരുന്നതല്ല , അതുമല്ല നിങ്ങൾ വിളിക്കേണ്ടത് വെള്ളിമാടുകുന്ന്  ഫയർ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞു നമ്പറും തന്നു. ആ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു . നായയെ ഒന്നും ഞങ്ങൾ എടുക്കില്ല. നിങ്ങൾ കോർപറേഷനിൽ ആരെ എങ്കിലും വിളിക്കൂ എന്നു പറഞ്ഞു കൂടെ ഒരുപദേശവും , ഒരു നായ  ചത്താൽ അത്രേം ആയില്ലേ


അതിനിടയിൽ പുറത്തു ആളെ നോക്കാൻ പോയ ആൾ തിരിച്ചു വന്നു. ആർക്കും താല്പര്യമില്ല അതിനെ എടുക്കാൻ നമ്മൾ എന്ത് ചെയ്യാൻ ആണ് എന്നാണ്  എല്ലാവരും ചോദിക്കുന്നത് എന്നു പറഞ്ഞു . ചുറ്റും താമസിക്കുന്ന വാടകക്കാരുടെ ഇടയിൽ ദൈവസ്നേഹം മൈക് വെച്ചു വിളിച്ചോതുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്ന ഒരു പുരോഹിതന്റെ സ്വന്തം വീടിന്റെ മതിലിനോട് ചേർന്നാണ് ഈ കിണർ ഉള്ളത് . കയ്യും കെട്ടി നിന്നു നമ്മളിപ്പോൾ എന്തോ ചെയ്യാനാ എന്ന ചോദ്യത്തിൽ അങ്ങേരും മെല്ലെ കൈ കഴുകി .

ഫയർ ഫോഴ്‌സ്  കോർപറേഷനെ അറിയിക്കാൻ പറഞ്ഞു എന്നറിഞ്ഞപ്പോൾ കോർപറേഷൻ കൗൺസിലറുടെ നമ്പർ ആരുടെയോ കയ്യിൽ നിന്നും വാങ്ങി കൊണ്ട് വന്നു തന്നു കണവൻ. കൗണ്സിലറെ വിളിച്ചു. കാര്യം പറഞ്ഞു. ഞാൻ അന്വേഷിച്ചു തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു അവർ. പത്തു മിനിറ്റിനു ശേഷം അവർ തിരിച്ചു വിളിച്ചു. കോർപറേഷനു ഒരു നായയെ എടുക്കാൻ പറ്റില്ല, കുറെ  ഉണ്ടെങ്കിൽ മാത്രമേ എടുക്കാൻ പറ്റുള്ളൂ. നിങ്ങൾ അവിടെ താമസിക്കുന്നവർ തന്നെ എടുക്കാൻ നോക്കു എന്നു പറഞ്ഞു. എല്ലാം അന്വേഷിച്ചു ആരും ഇല്ല അത് കൊണ്ടാണ് വിളിച്ചത് എന്നു പറഞ്ഞു. ഫയർ ഫോഴ്‌സ് നമ്പർ തരാം മാഡം  ഒന്നു വിളിച്ചു പറയുമോ എന്നു ചോദിച്ചപ്പോൾ അവർ നമ്പർ വാങ്ങിച്ചു. പത്തു  മിനിറ്റിനു ശേഷം തിരിച്ചു വിളിച്ചു . ഫയർ ഫോഴ്‌സ് എടുക്കാൻ ഒക്കെ പറ്റും , അതിനുള്ള വകുപ്പും ഉണ്ട്. പക്ഷെ ജീവനുള്ള നായയെ എടുക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തിനു   ( നായ കടിക്കുക മാന്തുക etc .) ഡിപ്പാർട്മെന്റിന് യാതൊരു ബാധ്യതയുമില്ല എന്നു മുകളിൽ നിന്നും ഓർഡർ ഉണ്ടത്രേ. അത് കൊണ്ട് അവർ പോകാറില്ല ത്രെ .

കിണറ്റിൽ കിടന്നു ചവാനുള്ള നായയുടെ വിധിയെ തടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇപ്പോൾ ജനലും വാതിലുകളും കൊട്ടിയടച്ചു അകത്തേക്ക് വരുന്ന ദുർഗന്ധത്തെ തടയാൻ ഒരു വൃഥാ ശ്രമം നടക്കുന്നു.

ഈ ഒരു സംഭവത്തിലൂടെ ഞാൻ മനസിലാക്കിയ ചില സത്യങ്ങൾ

 1 . ഒരു നായ കിണറ്റിൽ വീണാൽ അതിന്റെ കൂടെ അഞ്ചാറു  നായ്ക്കളെ കൂടെ കൊണ്ടു വന്നിടണം . അതിനു ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം.

2 . മിണ്ടാപ്രാണികളോട് കരുണയുള്ളവൻ ആകണം, നിന്റെ നാമം സ്തുതിക്കപെടും . ചുമ്മാ മൈക്  കെട്ടി വിളിച്ചു പറയാൻ മാത്രം ഉള്ളതാണ്. പ്രായോഗിക ജീവിതത്തിൽ വലിയ സ്ഥാനം ഒന്നും പ്രസംഗത്തിന് ഇല്ല.


ഇത്രയും കാര്യങ്ങൾ പങ്കു വെച്ചപ്പോൾ സഹൃദയനായ സുഹൃത്തു എന്നോട് പറഞ്ഞു " ഒരു കാര്യം ചെയ്യൂ നീയും കൂടെ ചാടു , അപ്പോൾ നിന്നെ രക്ഷിക്കാൻ ആരെങ്കിലും വരും , കൂടെ നായയും രക്ഷപെടും . സംഭവം സോഷ്യൽ മീഡിയയിൽ 'വയറൽ' ആകും നീ പ്രശസ്തയും ആകും , ഒന്നു ശ്രമിച്ചൂടെ "  സത്യം പറയാമല്ലോ കിട്ടിയ ഉപദേശങ്ങളിൽ ഏറ്റവും ന്യായമായി എനിക്കു തോന്നിയത് ഇത് മാത്രം ആണ്.









2016, ജൂൺ 3, വെള്ളിയാഴ്‌ച

മഴയോർമ്മ

ഒരു പഴയ ഓർമയാണ് . മഴയെ ക്ലാര ആയും പ്രണയമായും ആളുകള് ആഘോഷിക്കുന്നതിനു മുൻപേ ഉള്ള കഥ. മഴയെ , മഴക്കാലത്തെ വെറുത്ത ഒരു പെൺകുട്ടിയുടെ കഥ . അന്യമാകുമ്പോൾ അല്ലെങ്കിൽ നഷ്ടപ്പെടുമ്പോൾ ഒരിക്കൽ വെറുത്തിരുന്നതിനെ ഭ്രാന്തമായി സ്നേഹിക്കാൻ തുടങ്ങുന്ന മനുഷ്യന്റെ വിചിത്രമനസ്സിന്റെ കഥ.

മലയിൽ  നിന്നും ഇരമ്പി വരുന്ന വയനാടൻ മഴ . അതിനു വല്ലാത്ത വന്യത ആയിരുന്നു. പല ശബ്ദത്തിൽ , മൂർച്ചയിൽ ഒഴിയാതെ അത് പെയ്തു കൊണ്ടേയിരിക്കും . നിറഞ്ഞൊഴുകുന്ന തോടുകളും പുഴയും . പെരുമഴക്കാലത്ത് ദ്വീപ് ആയി മാറുന്ന ചുറ്റും വയലുള്ള ഒരു ചെറിയ കുന്നിലായിരുന്നു വീട്. വീട്ടിലുള്ള മറ്റു ആളുകൾ വാഴപിണ്ടി ചേർത്തുണ്ടാക്കിയ പാണ്ടി (ചങ്ങാടം) തുഴഞ്ഞു കളിക്കാനും , നീന്തി തുടിക്കാനും പോകുമ്പോൾ കോലായിൽ നിന്നും അത് കാണാൻ മാത്രം ഭാഗ്യം ചെയ്തവൾ. ഇറയിൽ കൂടെ ഒഴുകി വരുന്ന മഴവെള്ളം കയ്യിലെടുക്കാൻ നോക്കിയാൽ 'ശീതം പിടിക്കും അകത്തേക്ക് പോ' എന്ന ശാസന. സ്കൂളിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ ജനലിലൂടെ മഴ നോക്കിയിരുന്നു പുസ്തകം വായിച്ചു ഉറങ്ങി സമയം കൊല്ലൽ. 

 പശിമയുള്ള വയനാടൻ മണ്ണ് . ഒരു മഴ പെയ്താൽ കാലിൽ ഒട്ടിപിടിക്കും, ചെരുപ്പിലും നഖത്തിലും ഒക്കെ പിടിച്ചിരിക്കും അത് കഴുകി വെളുപ്പിക്കുക എന്നത് ഒരു പ്രയത്നം തന്നെ ആയിരുന്നു.

അങ്ങനെ എപ്പോഴൊക്കെയോ മഴ അവൾക്ക് ശത്രു ആയി തീർന്നു.

വരമ്പ് കോരി ഇട്ട വയലിലൂടെ മുട്ടറ്റം ചെളിയിൽ കാലുകൾ പൂഴ്ന്നിറങ്ങുമ്പോൾ

നനഞ്ഞൊട്ടിയ പവാടയുമായി നടക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ

പലക നിരത്തിയ മരപ്പാലത്തിലൂടെ നടക്കുമ്പോൾ , ഇടക്ക് ഇളകി പോയ പലകക്കിടയിലൂടെ താഴെ കുതിച്ചൊഴുകുന്ന വെള്ളം കാണുമ്പോൾ

സ്കൂളിൽ നിന്നും ദൂരെ മാറിയുള്ള മൂത്രപ്പുരയുടെ മുന്നില് മഴ നനഞ്ഞു കാത്തു നിൽക്കുമ്പോൾ.

സ്കൂളിൽ പോകുന്ന വഴിയിലുള്ള ചതുപ്പിൽ വീണു മുകളിലേക്ക് കേറാനും നില്ക്കാനും കഴിയാതെ വിഷമിച്ചപ്പോൾ

അവൾ മഴയെ പതുക്കെ പതുക്കെ വെറുക്കാൻ തുടങ്ങി . ആ വെറുപ്പ്‌ കല്യാണാലോചന സമയത്ത് 'എനിക്ക് വയനാട്ടിൽ നിന്നും കല്യാണം വേണ്ട ' എന്ന തീരുമാനം ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യം കൊടുത്തു . നാട്ടിലുള്ള ആരാണിപ്പോൾ കാട്ടുമുക്കിൽ വന്നു നിന്നെ കെട്ടാൻ പോകുന്നത് എന്ന ചോദ്യങ്ങളെ അവഗണിച്ചു, ഉറച്ചു നിന്നു .

ദൈവനിശ്ചയം പോലെ നാട്ടിൽ നിന്നുള്ള ആളെ കെട്ടി വയനാടൻ മഴയിൽ നിന്നും ദൂരെ ആന്ധ്രയിലേക്ക് എത്തിയപ്പോൾ സന്തോഷമായിരുന്നു. സന്തോഷം അധികനാൾ ഉണ്ടായിരുന്നില്ല . വരണ്ട മണ്ണും അന്തരീക്ഷത്തിലെ ഉണങ്ങിയ ഗന്ധവും ശ്വാസം മുട്ടിച്ചു . കത്തുന്ന സൂര്യനു കീഴെ 45-49 ഡിഗ്രി ചൂടിൽ വേവുമ്പോൾ മനസ്സ് കൊണ്ട് അവൾ വയനാടൻ മഴയുടെ വന്യതയിലെക്ക് ഇറങ്ങി പോയി. മഴ നനഞ്ഞു കൊണ്ട് ഫാനിനു കീഴെ കണ്ണടച്ച് കിടന്നു. കാലിൽ പശിമയുള്ള മണ്ണ് തേച്ചു പിടിപ്പിച്ചു. കുഴിയടിയിലെ ( മേൽക്കൂരയിലെ വെള്ളം പാത്തി  വെച്ച് എല്ലാം ഒരു സ്ഥലത്ത് വീഴ്ത്തുന്നയിടം ) ഇറവെള്ളത്തിൽ നനഞ്ഞു. പതിയെ പതിയെ മഴയെ  സ്നേഹിക്കാൻ തുടങ്ങി. ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന് തീവ്രമായി മോഹിച്ചു . മോഹങ്ങൾക്കൊടുവിൽ മഴ പെയ്തപ്പോൾ വീടിന്റെ ടെറസ്സിൽ കേറി അവൾ  മഴനൃത്തം  ചെയ്തു. നെറ്റിയിലും മുഖത്തും ഉമ്മ വെക്കുന്ന മഴത്തുള്ളികളിൽ ഓരോന്നിലും സ്നേഹം നിറഞ്ഞ ആഴമേറിയ കണ്ണുകളും ഉയർന്നു നീണ്ടമൂക്കുമുള്ള ഗന്ധർവനെ കണ്ടു. അവൾ മഴയെ പ്രണയിക്കാൻ തുടങ്ങുക ആയിരുന്നു, ഇനി ഒരിക്കലും നഷ്ടപ്പെടരുതേ എന്നെ ആഗ്രഹത്തോടെ..





 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...