2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം..:)

ടൌണ്‍ ഹാൾ റോഡിൽ നിന്നും മാനാഞ്ചിറ പബ്ളിക് ലൈബ്രറിയിലേക്ക് എത്താൻ ഏറ്റവും എളുപ്പം വൈക്കം മുഹമ്മദ്‌ ബഷീർ റോഡ്‌ ആണു . ബസ്‌ സർവീസ് ഇല്ലാത്തതുകൊണ്ട് തിരക്ക് അധികമില്ലാത്ത റോഡ്‌ . ആ റോഡിലുള്ള ബേവ്കോയുടെ മുന്നിൽ ആണ് ലോകത്തിൽ  വെച്ച് ഏറ്റവും അച്ചടക്കമുള്ള മനുഷ്യരെ കാണാൻ കഴിയുന്നത്‌. വൈകന്നേരം ആകുമ്പോൾ റോഡിൻറെ ഇങ്ങേ അറ്റം വരെ ക്യു  നീളും , എങ്കിലും ആ വഴി പോകുന്ന ആർക്കും ഒരു ശല്യത്തിനും ആരും നില്ക്കാറില്ല (വേഗം സാധനം വാങ്ങി പോയി അടിക്കാനുള്ള ആക്രാന്തത്തിൽ ഇതിനൊന്നും നേരമില്ല മാഷെ).

ഇന്നലെ ലൈബ്രറിയിൽ പോയി തിരിച്ചു വരുമ്പോൾ ക്യുവിൽ നിന്നും മാറി റോഡിൻറെ ഏതാണ്ട് നടുവിലായി മുണ്ടും ഷർട്ടും ധരിച്ച മെലിഞ്ഞു കുറിയ ഒരാൾ നില്ക്കുന്നത് കണ്ടത്. അയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.

" മാതൃഭൂമി, മനോരമ, കൈരളി ഇതൊക്കെ നിങ്ങൾ കാണുന്നുണ്ട്, അതിൽ പറയുന്ന എല്ലാം നിങ്ങൾ അറിയുന്നുണ്ട് , എന്നാൽ ഞാൻ ആരെന്നു നിങ്ങൾ അറിയുന്നുണ്ടോ , അറിയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ "

കുടിച്ചിട്ടാണോ കുടിക്കാതെ ആണോ അയാൾ വിളിച്ചു പറയുന്നത് എന്നറിയില്ല. പക്ഷെ അയാളുടെ ചോദ്യം,  അത് ബസ്‌ യാത്രയിൽ ഉടനീളം എന്നെ അലട്ടി. ഞാൻ ആരാണ് എന്നറിയാൻ ഒരു ശ്രമം വെറുതെയെങ്കിലും നടത്തി നോക്കി . സ്ത്രീ , മകൾ , സഹോദരി , ഭാര്യ, അമ്മ, നാത്തൂൻ , അമ്മായി , വലിയമ്മ , ചെറിയമ്മ, ഓഫീസിൽ കണക്കപിള്ള, ചിലരുടെ എങ്കിലും സുഹൃത്ത്‌ ഇതിനപ്പുറം എന്താണ് ഞാൻ?

സ്ത്രീ എന്ന നിലയിൽ ഞാൻ പൂർണ ആണോ?

എന്നിൽ നിക്ഷിപ്തമായ മകളുടെ, സഹോദരിയുടെ, ഭാര്യയുടെ ഉത്തരവാദിത്വം ഞാൻ നിറവേറ്റുന്നുണ്ടോ ?

അമ്മയുടെ റോൾ വളരെ ഭംഗി ആയി ഞാൻ ചെയ്യുന്നു എന്ന് എന്റെ ആത്മവിശ്വാസം എന്നോട് പറയുന്നു . ഭാവിയിൽ എന്റെ മകൻ ലോകത്തിനു വേണ്ടി എന്തു ചെയ്യുമെന്നതു നോക്കി ഒരു ഒരു തീരുമാനത്തിൽ എത്താം എന്ന് ബുദ്ധി ഉപദേശിക്കുന്നു.

ബാക്കിയുള്ള വേഷങ്ങളിൽ സുഹൃത്ത്‌ എന്നതൊഴിച്ച് ബാക്കി എല്ലാം ആരും കുറ്റം പറയാത്ത രീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.

സൗഹൃദം എന്റെ ബലഹീനതയും ശക്തിയും ഒക്കെ ആകുന്നതു കൊണ്ടാണോ, ചില സൌഹൃദങ്ങൾ തന്ന ഉണങ്ങാത്ത മുറിവുകൾ ആണോ  എന്നറിയില്ല സൌഹൃദങ്ങളെ    ഒരു വരക്കപ്പുറം തടഞ്ഞു നിർത്തുന്ന സുഹൃത്തെങ്കിലും സുഹൃത്ത്‌ അല്ലാത്ത ആളാണ്  ഞാൻ.

ഇനിയും എന്താണ് ഞാൻ ? കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ ആണ്, എന്നിൽ നിന്നും അടര്ന്നു പോയ കണ്ണികൾ ചേർത്ത് വെച്ചാൽ ഒരു പക്ഷെ എന്നെ കണ്ടെത്താൻ ആകുമായിരിക്കും.

നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ സ്വയം  ആരെന്നു കണ്ടു പിടിക്കാൻ?
എന്നിട്ടു നിങ്ങളുടെ അഭിപ്രായം പറയൂ..:)




2014, ഏപ്രിൽ 2, ബുധനാഴ്‌ച

ഇങ്ങളാര നേറ്വോ? !!!

(ഒരു ദേശത്തിനു പാതിരാ നീലാണ്ടന്റെ സംഭാവന)


അന്നും പതിവ്  പോലെ നീലാണ്ടൻ  കോളനി കുന്നിറങ്ങി. വലതു തോളിൽ ഒരു കെട്ടു വിറകും ഇടതു തോളിലെ ചാക്കിൽ കുറച്ചു കപ്പയും. ഇത്രയും ഭാരം തോളിലേറ്റിയിട്ടും നീലാണ്ടന്റെ കാലുകൾക്ക് നല്ല വേഗത. ഇനി ഈ കുന്നു തിരിച്ചു കേറുന്നത് പാതിര ആകുമ്പോൾ ആകും. അത് കൊണ്ട് തന്നെ നീലാണ്ടനു   പാതിര നീലാണ്ടൻ എന്ന് പേരും കിട്ടി.

നടക്കുന്തോറും കാലുകൾക്ക് വേഗത പോര എന്ന് തോന്നിയിട്ടാകും ചിലപ്പോൾ നീലാണ്ടൻ ഓടാൻ തുടങ്ങും. ഭാരം ഇറക്കി വെക്കാനുള്ള വ്യഗ്രത കൊണ്ടൊന്നുമല്ല, അങ്ങാടിയിൽ ഇത് കൊണ്ട് വിറ്റു കിട്ടുന്ന കാശ് കൊണ്ട് വേണം കോളനിപ്പടി ഷാപ്പിൽ നിന്നും മൂക്കറ്റം മോന്താൻ. നേരം വൈകിയാൽ ചിലപ്പോൾ കിട്ടുന്ന ക്വോട്ട കുറഞ്ഞു പോകും. 

ഷാപ്പിൽ കേറുന്ന നീലാണ്ടനെ അവിടുന്ന് പുറത്തിറക്കാൻ ഷാപ്പുകാരന് കുറെ പണി പെടണം. പുറത്തിറങ്ങി കഴിഞ്ഞാൽ നീലാണ്ടൻ കലാപരിപാടികൾ തുടങ്ങും. റോഡിൻറെ നീളവും വീതിയും അളക്കുക, ഷാപ്പുകാരൻ ആണെന്ന് കരുതി വൈദ്യുതി പോസ്റ്റിനെ ആര് കേട്ടാലും അറക്കുന്ന ചീത്ത വിളിക്കുക, വഴിയിൽ കാണുന്നവരോടൊക്കെ ഒന്നും രണ്ടും പറഞ്ഞുടക്കുക തുടങ്ങിയവ. നീലാണ്ടന്റെ ഈ അവസ്ഥ കണ്ടു സഹിക്കാൻ കഴിയാതെ ആ നാട്ടിലെ ഒരു സ്കൂൾ മാസ്റ്റർ നീലാണ്ടനെ ഉപദേശിക്കാൻ തുടങ്ങി. മാഷ് സംസാരിച്ചതെല്ലാം കേട്ട് നിന്ന നീലാണ്ടൻ അവസാനം ചോദിച്ചു 

ഇങ്ങളാര നേറ്വോ? !!!

( നേറ്വോ - നെഹ്രുവാണോ...നീലാണ്ടന്റെ അറിവിൽ നെഹ്‌റു ആയിരുന്നു ഏറ്റവും വലിയ ആൾ.)

ഉപദേശിക്കാൻ പോയ മാഷ് ശശി ആയെങ്കിലും ആ ദേശക്കാർ നീലാണ്ടനോട് കടപെട്ടു.

കാരണം 

ഇപ്പോൾ അനാവശ്യമായ കാര്യങ്ങളിൽ തലയിട്ടു ഉപദേശിക്കുകയും ചോദിക്കുകയും ചെയ്യുന്നവരോട്  പ്രായഭേദമില്ലാതെ എല്ലാവരും ചോദിക്കും 

ഇങ്ങളാര നേറ്വോ? !!!




കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...