2019, ഡിസംബർ 17, ചൊവ്വാഴ്ച

മറവി
--------
എന്തോ മറന്നല്ലോ എന്നൊരു തോന്നൽ

എന്താണ് മറന്നതെന്നു ഓർമ്മിച്ചെടുക്കാൻ
ശ്രമിക്കുന്തോറും മറന്നു പോകുന്നു

എ ടി എമ്മിൽ വെച്ചു പിൻ മറന്നപ്പോൾ
ആദ്യമായി തോന്നി
മറവിയല്ല ഓർമ്മക്കു ആണ് കുഴപ്പം.

അര ദിവസം ആയിരം വട്ടം ശ്രമിച്ചിട്ടും
ലോക്ക് തുറക്കാനാകാതെ ഫോണും
പറഞ്ഞു 'ഓർമ്മകൾ പൊടി പിടിച്ചിരിക്കുന്നു"

അതേ ഓർമ്മകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു..
മറവി എന്നതിനെ പേരിട്ടു വിളിക്കാം.
******

കണ്ണട
----------
കാഴ്ച മങ്ങിയപ്പോൾ കണ്ണട മാറ്റി
ഇപ്പോൾ തോന്നുന്നു മങ്ങിയ കാഴ്ചകൾ ആയിരുന്നു നല്ലതെന്നു
കാഴ്ച  തെളിഞ്ഞപ്പോൾ
കാണേണ്ടാത്ത പലതും കാണേണ്ടി വരുന്നു.
********

നഷ്ടം
----------
കൈക്കുടന്നയിലെ വെള്ളം
ഊർന്നിറങ്ങിയത് പോലെയാണ്
എന്റെ കൈകളിൽ നിന്നും കുഴഞ്ഞു വീണത്
കോരിയെടുക്കാൻ നോക്കിയപ്പോഴേക്കും
മണ്ണിലേക്കിറങ്ങിയ വെള്ളതുള്ളി പോലെ
തിരിച്ചെടുക്കാനാകാത്ത വണ്ണം
എങ്ങോട്ടോ നീ ഒലിച്ചു പോയിരുന്നു

2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നീ എങ്ങനെ അറിയും ഞാൻ മരിച്ചെന്നു - കെ എസ് പ്രദീപിന്റെ കവിതക്കു ഒരു മറുപുറം - സുമ രാജീവ്
--–----------–---------------------------ഞാൻ മരിച്ചാൽ നീ അറിയുമോ എന്നൊരു ചിന്തയില്ല
ഇന്നല്ലെങ്കിൽ നാളെ നീ അറിയും
നമ്മുടെ പൊതു സുഹൃത്തുക്കൾ വഴിയോ
ചരമകോളത്തിന്റെ മൂലയിലെ
ചിത്രം കണ്ടോ നീ അറിയുമെന്നുറപ്പാണ്
അതുകൊണ്ട് തന്നെ എന്റെ ചിന്ത
നീ എങ്ങനെ ആകും അതിനെ ഉൾക്കൊള്ളുന്നത് എന്നതിനെ കുറിച്ചാണ്
അറിഞ്ഞയുടനെ സ്വന്തമായതെന്തോ നഷ്ടമായൊരു കുത്തൽ നെഞ്ചിൽ പിടയുമോ?
നമ്മുടേത് മാത്രമായ ചില
രഹസ്യങ്ങൾ മനസ്സിന്റെ വെള്ളിത്തിരയിൽ അലയടിക്കുമോ?
ഇടക്കൊന്നു കണ്ടിരുന്നെങ്കിൽ
പറയാമായിരുന്നു എന്നു കരുതിയ കാര്യങ്ങൾ നിന്നെ ശ്വാസം മുട്ടിക്കുമോ?
ഇനിയാരോട് പറയും എന്നോർത്തു വേവലാതിപ്പെടുമോ?
ഇനിയുമേറെ പറയാനും
ഇനിയുമേറെ കാണാനും
കൊതിയേറെയുണ്ടായിരുന്നെന്നു 
എനിക്ക് മാത്രം കേൾക്കാനായി
 നീ ഉരുവിടുമോ?
കാണുന്നത് ചരമ കോളം ആണെങ്കിൽ
 ഓ പോട്ട് അതിന്റെ ശല്യമൊഴിഞ്ഞല്ലോ എന്നോർത്തു
കടുപ്പമുള്ള ഒരു കട്ടൻ കാപ്പിയുടെ ഊർജ്ജത്തിൽ
പത്രത്തിലെ എരിവും പുളിയുമുള്ള മറ്റു വാർത്തകളിലേക്ക് ഊർന്നിറങ്ങുമോ?
ആരെങ്കിലും പറഞ്ഞാണ് അറിയുന്നതെങ്കിൽ
ഓ കഷ്ടമായിപ്പോയി ,ആദരാഞ്ജലികൾ എന്നൊരു ഔപചാരികതയിൽ എല്ലാം അവസാനിപ്പിക്കുമോ?

2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ക്ലാര നാഗവല്ലി ആകുമ്പോൾ

പാതിരാത്രിയിലാണ് , ഉറക്കത്തിന്റെ മൂർദ്ധന്യത്തിലാണ്‌ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം ഉണർത്തിയത്. തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മുടിയഴിച്ചാടുന്ന യക്ഷിയെ പോലെ തെങ്ങുകൾ വട്ടം കറങ്ങുന്നതാണ്  കൂടെ തോരാമഴയും. ഉള്ളിൽ പേടിയുടെ പെരുമ്പറമുഴക്കം.

യനാട്ടുകാരി എന്ന നിലക്ക് മഴയും പുഴയും വെള്ളവും ഒരിക്കലും ഭയപ്പെടുത്തുന്നത് ആയിരുന്നില്ല. രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ദൂരെ ഒരു പൊട്ടു പോലെ കാണുന്ന പുഴ വെള്ളം വൈകീട്ട് സ്‌കൂൾ വിട്ടു വരുമ്പോൾ വീട്ടിലേക്കുള്ള വഴിയിലൂടെ മുട്ടറ്റം പരന്നൊഴുകുന്നുണ്ടാകും. മഴയുടെ ശക്തി കൂടുന്നതിന് അനുസരിച്ചു വെള്ളത്തിന്റെ നിരപ്പ് കൂടുകയും സ്ഥലങ്ങൾ ഒറ്റപ്പെട്ടുകയും ചെയ്യുമ്പോഴും പേടി മനസ്സിനെ ബാധിച്ചിരുന്നില്ല. എല്ലാ വർഷവും ഒരു അതിഥിയെ പോലെ ആയിരുന്നു മഴയും വെള്ളപ്പൊക്കവും. മഴ വരുന്നതിനു മുൻപേ തന്നെ എല്ലാം സ്വരുക്കൂട്ടി വെക്കുന്നവർ എന്ന് മുതലാണ് മഴയെ പേടിക്കാൻ തുടങ്ങിയത്.  മഴയുടെ രൂപം മാറുകയും ആ മഴയിൽ പുഴ  പ്രതികാര ദാഹിയെ പോലെ കണ്ട വഴിയിലൂടെ ഒക്കെ ആഞ്ഞടിച്ചു കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ മഴയല്ലേ , പുഴയല്ലേ എന്ന് പറഞ്ഞവർ ഒരിക്കലും കാണാത്ത വെള്ളമെന്നും മഴയെന്നും പറഞ്ഞു മഴ തോരാൻ നേർച്ച നേരാൻ  തുടങ്ങി.  പുഴ ഒഴുകുന്ന വഴിയിൽ അല്ലാതിരുന്നിട്ടും ഓരോ ദിവസവും അരുതാത്തതൊന്നും കേൾക്കരുതേ എന്ന പ്രാർത്ഥനയോടെ രാവിലെ തന്നെ വാർത്ത ചാനലുകൾക്കു മുന്നിലിരിക്കുമ്പോൾ ഞാൻ തേടിയത് മഴയിൽ കളിച്ച  പുഴയിൽ കുളിച്ച, വയനാട്ടിലെ കാലിലൊട്ടുന്ന പശിമ മണ്ണിനെ വെറുത്തു നാട് വിട്ടു മഴയില്ലാത്ത നാട്ടിൽ ഇരുന്നു മഴയെ വീണ്ടും സ്നേഹിച്ച കുട്ടിയെ ആയിരുന്നു. എവിടെയും അങ്ങനൊരാളെ കാണാൻ പറ്റിയില്ല. മഴയൊന്നു നിന്നെങ്കിൽ  എന്ന് പ്രാർത്ഥിക്കുന്ന, പണ്ടാരം മഴ എന്ന് ആവലാതിപ്പെടുന്ന ഒരു സാധാരണപ്പെണ്ണായി ചുരുങ്ങി പോയ ദിവസങ്ങൾ.  ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു വേദന പടരുന്നുണ്ട്. 

സ്കൂൾ വിട്ടു വരുമ്പോൾ കറുത്തിരുണ്ടു മൂടികെട്ടുന്ന  മാനവും മുന്നിൽ  വന്നു വീഴുന്ന മിന്നലും ചെവി പൊട്ടുന്ന ഇടിയുംസാധാരണക്കാര്യം മാത്രം. പക്ഷെ വർഷങ്ങൾക്കിപ്പുറം മിന്നലടിക്കുമ്പോൾ, അതിനെ തുടർന്നുണ്ടാകുന്ന ഇടിയെ കുറിച്ചോർക്കുമ്പോൾ കട്ടിലിൽ കാലും കേറ്റിയിരുന്നു കണ്ണടക്കുന്ന പേടിക്കാരിയിലേക്ക് എന്നാണ് എത്തിയത്. കൂടെ പഠിച്ചിരുന്ന കുട്ടി മിന്നലേറ്റ് മരിച്ചെന്ന വർത്തയറിഞ്ഞപ്പോഴോ അതോ തൊട്ടു മുന്നിൽ അടുപ്പിന്റെ മുകളിലെ  മേല്പുരയിലൂടെ  വന്ന മിന്നലേറ്റ് ഏട്ടത്തിയമ്മ ബോധം കേട്ട് വീണപ്പോഴോ? ഓർമ്മയില്ല. പക്ഷെ മിന്നലും ഇടിയും പേടിപ്പെടുത്തുന്നതിനേക്കാൾ ഇപ്പോൾ മഴയെന്നെ പേടിപ്പിക്കുന്നു.

കാറ്റും മഴയും ഒരുമിച്ചാണ് വരുന്നത്. മഴയെ കൂട്ടി  വരുന്ന കാറ്റ് ചിലപ്പോൾ ആവേശത്തിലാകും. മരങ്ങളെ നൃത്തം ചെയ്യിച്ചു , നെല്ലോലകളെ ചുഴറ്റി വരുന്ന കാറ്റ് .   മഴ വരുന്നുണ്ട് എന്നതിന്റെ മുന്നറിയിപ്പ് ആയിട്ടാകും നല്ല തണുത്ത കാറ്റ് പലപ്പോഴും വരുന്നത്. ചിലപ്പോൾ മഴയോടൊപ്പം ആടിയും പാടിയും വരും. ഒരു മരച്ചില്ലയെ ഒടിച്ചെറിഞ്ഞോ  തായ്‌വേരിനു ഉറപ്പില്ലാത്ത മരങ്ങൾ കടപുഴക്കിയോ പോകുന്ന കാറ്റിനെയും ആരും പേടിച്ചിരുന്നില്ല എന്നാലിപ്പോൾ കാറ്റിൽ തെങ്ങുകൾ മുടിയഴിച്ചാടുന്ന യക്ഷികളാണ്. ഫ്ലാറ്റിനു മുകളിലേക്ക് വീഴാനെന്ന പോലെ വട്ടം കറങ്ങുന്ന  തെങ്ങിനെ നോക്കി , അലറി വിളിക്കുന്ന കാറ്റിനോടൊപ്പം തിമിർത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോൾ തെങ്ങു ചതിക്കില്ല എന്ന പഴമൊഴിയൊന്നും ഓർക്കാത്ത പേടിത്തൊണ്ടി ആകുന്നത് ഈയിടെയാണ്.

നൂലു പോലെ പെയ്യുന്ന ചിങ്ങമഴയിൽ കുടയില്ലാതെ നടക്കണമെന്നും
മഴവെള്ളത്തിൽ കടലാസ് തോണികൾ ഇറക്കണമെന്നും മോഹിക്കുന്ന കുട്ടിയാകാറുണ്ട് മനസ്സ് ചിലപ്പോൾ. പകർച്ചപ്പനിയെന്നും എലിപ്പനിയെന്നും പറഞ്ഞു  ഉള്ളിലാരോ പേടിപ്പിക്കുന്നുണ്ടിപ്പോൾ.

ക്ലാര ആയിരുന്നവൾ നാഗവല്ലി  ആയി എന്നത് പ്രളയകാലത്തു വന്ന ട്രോള് ആയിരുന്നു. തമാശ എന്നതിലുപരി അതിലൊരു സത്യമുണ്ട് . മഴ കാത്തിരുന്നവർ , മഴയെ പ്രണയിച്ചിരുന്നവർ , മഴക്കാലത്തിൽ ഗൃഹാതുരത്വം തേടിയവർ എല്ലാം ഈ മഴയൊന്നു നിന്നിരുന്നെങ്കിൽ  എന്ന് പ്രാർഥിച്ചത്, എന്തിനു ഞങ്ങളെ കഷ്ടപെടുത്തുന്നു എന്ന് പറഞ്ഞു കണ്ണീർ തുടച്ചത് , ഹൃദയം നുറുങ്ങുന്ന വേദനയോടെ നമ്മൾ കണ്ടിരിക്കുമ്പോൾ മനസിലാകുന്നുണ്ട്  നിനക്ക് തടുക്കാനാകാത്തതാണു  എന്റെ  ശക്തിയെന്നും എന്നെ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാമെന്നും ദ്രോഹിച്ചാൽ മുച്ചൂടും പിഴുതു കളയുമെന്നും  ടെക്നോളജിയുടെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കിയ മനുഷ്യനെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് പ്രകൃതിയെന്ന്.





2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

അമ്മമനസ്സ്

ഓടിട്ട പഴയ വില്ലേജ് ഓഫീസിന്റെ വരാന്തയിൽ  കളക്ടറേറ്റിൽ മീറ്റിംഗിന് പോയ വില്ലജ് ഓഫീസറെയും കാത്തിരിക്കുകയാണ് സജിനി.  ചെറുതായി ചീറ്റി അടിക്കുന്ന മഴപാറലുകൾ,  നല്ല തണുപ്പും. തണുപ്പിൽ  കണ്ണുകൾ അടഞ്ഞു പോകുന്നത് അവൾ അറിഞ്ഞില്ല. 

എന്തൊരു ഉറക്കമാണ് പെണ്ണെ എന്നൊരു ചോദ്യത്തോടൊപ്പം കവിളിൽ  ഒരു തട്ടും കിട്ടിയപ്പോൾ ആണവൾ ഉണർന്നത്. ജോസെഫിന്റെ ശബ്ദമാണല്ലോ എന്നോർത്തു അവൾ ചുറ്റും നോക്കി. വീശിയടിക്കുന്ന കാറ്റും മഴയുമല്ലാതെ മറ്റൊന്നും കണ്ടതേയില്ല.

ആറ് മാസങ്ങൾക്കു മുൻപ് ഇത് പോലൊരു  മഴയിലേക്ക് ആണ് ജോസഫ് വണ്ടി എടുത്തിറങ്ങിയത്.  ഞായറാഴ്ച പതിവുള്ള രണ്ടു പെഗ് എടുത്തിരിക്കുന്നത് കൊണ്ട് വണ്ടിയെടുത്തു പോകേണ്ടെന്നും മഴയാണെന്നും ഒക്കെയുള്ള സജിനിയുടെ പറച്ചിലുകളെ അവഗണിച്ചു കൊണ്ടാണ് സാമ്പാറിൽ ഇടാനുള്ള മല്ലിയിലക്കായി ജോസഫ് ഇറങ്ങിയത്.മല്ലിയില കൂടി ഇട്ടെങ്കിലേ സാമ്പാറിന് ഒരു ഗുമ്മുള്ളൂ പെണ്ണുമ്പിള്ളേ എന്ന് പറഞ്ഞിറങ്ങിയവനെ അര  മണിക്കൂർ കഴിഞ്ഞു കാണാതായപ്പോൾ
നെഞ്ചു പിടച്ചതാണ്. അപ്പ പോയിട്ട് കുറെ നേരമായല്ലോ അമ്മാ എന്ന മക്കളുടെ ചോദ്യത്തിനുത്തരമായാണ് കുടയെടുത്തവൾ പുറത്തേക്കിറങ്ങിയത്. മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും പറമ്പിൽ പണിയെടുക്കുന്ന മാരിമുത്തു  ഇറങ്ങി വന്നു ചേച്ചി  ഒന്ന് വേഗം വന്നേ എന്ന് പറഞ്ഞപ്പോഴും അവൾ ഓർത്തില്ല ഗട്ടറിൽ വീണ ബൈക്കിൽ പിറകെ വന്ന ടിപ്പർ ലോറി കയറിയത്.

ഇറയിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ ജോസഫ് ആദ്യമായ് വീട്ടിലേക്ക്   
കയറിവന്നതവൾ ഓർത്തു.

അമ്മയുടെ ചികിത്സക്കായി വട്ടി  പലിശക്കാരനിൽ നിന്നും വാങ്ങിയ കടം വീട്ടാൻ പറ്റാതെ നാട് വിട്ട അച്ഛൻ. അച്ഛൻ പോയതറിഞ്ഞു നെഞ്ചു പൊട്ടി മരിച്ച അമ്മ. വീട്ടാത്ത കടം തിരിച്ചെടുക്കാൻ പലിശക്കാരന്റെ ആളുകൾ വന്നു കുടിയൊഴിപ്പിക്കുമ്പോഴും കോരി ചൊരിയുന്ന മഴ പെയ്തിരുന്നു. വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ എങ്ങോട്ടു പോകുമെന്നറിയാതെ തളർന്നു വീണ അമ്മമ്മയെ ആശുപത്രിയിൽ കൊണ്ട് പോയ ചെറുപ്പക്കാരനെ അന്ന് ആദ്യമായാണ് സജിനി കാണുന്നത്. ചുറ്റും മൂക്കത്തു വിരൽ വെച്ച് കഷ്ടം പറഞ്ഞവരുടെ ഇടയിൽ നിന്നും ഒരാൾ വന്നു അമ്മമ്മയെ താങ്ങി പിടിച്ചു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു തരുമ്പോഴും അയാൾ ആരെന്നു ചോദിക്കണമെന്നോ അറിയണമെന്നോ അവൾക്കു തോന്നിയതേയില്ല. പിന്നീട് ഇടയ്ക്കിടെ ആശുപത്രിയിൽ വന്നു അവരുടെ എല്ലാം കാര്യങ്ങളും നോക്കി നടത്താൻ തുടങ്ങിയപ്പോളാണ് അവൾ അവനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. അതും അവരുടെ അടുത്ത ബെഡിലെ സ്ത്രീ ' ആ ചെറുക്കൻ കുന്നേലെ വർക്കിടെ മോനല്ലേ , കൊച്ചിന് എങ്ങനെയാ  പരിചയം എന്ന് ചോദിച്ചപ്പോൾ മാത്രം. 

കുന്നേലെ വർക്കിയെ കുറിച്ച് അവൾ കേട്ടിട്ടുണ്ടായിരുന്നു. ഏക്കർ  കണക്കിന് തോട്ടമുള്ള മുതലാളി ആണെങ്കിലും ഭാര്യ മറിയാമ്മയുടെ മുന്നിൽ പാവം പിടിച്ച ഭർത്താവിനെ പറ്റി വീട്ടിൽ നെല്ലിക്കയുമായി വരുന്ന ചേട്ടത്തി അമ്മയോട് പറഞ്ഞു ചിരിക്കുന്നതവൾ കേട്ടിട്ടുണ്ട്. ഒരു മാസം ആശുപത്രിയിൽ കിടന്നിട്ടും കിടക്കയിൽ നിന്ന് ഒന്നെഴുന്നേൽക്കുക പോലും ചെയ്യാതെ അമ്മമ്മ മരിച്ചപ്പോൾ ഇനി എങ്ങോട്ടു എന്നാലോചിച്ചു നിൽക്കുന്ന അവളുടെ കൈ പിടിച്ചു ജോസഫ് പറഞ്ഞത്

"എന്റെ കൂടെ പോര്‌ , പൊന്നു പോലെ നോക്കിയില്ലെങ്കിലും പട്ടിണിക്കിടാതെ നോക്കിക്കോളാം"

അത് പറഞ്ഞു അവൻ ചിരിക്കുമ്പോൾ അവന്റെ  കണ്ണുകളിലും ആ ചിരി നിറഞ്ഞു നിന്നിരുന്നു. പിന്നീട് എല്ലാം പെട്ടെന്നു ആയിരുന്നു. പാർട്ടി ഓഫീസിൽ വെച്ച് ഒരു കല്യാണം.കല്യാണം കഴിഞ്ഞു തന്റെ കയ്യും പിടിച്ചു നെഞ്ചു വിരിച്ചു വീട്ടിലേക്കു കേറി ചെന്ന ജോസഫിനോട്  " ഒരുമ്പെട്ടവളെയും  വിളിച്ചു കൊണ്ട് വന്നേക്കുന്നു , ഈ വീടിന്റെ പടി ചവിട്ടിയേക്കരുത് " എന്നലറിയ മറിയമ്മച്ചിയെ അവൾ അന്ന് ആദ്യമായി കാണുക ആയിരുന്നു. ഭാര്യയെ ഒന്നെതിർക്കുക പോലും ചെയ്യാതെ പതുങ്ങി മിണ്ടാതെ നിൽക്കുന്ന ജോസെഫിന്റെ അപ്പനെ കണ്ടപ്പോൾ നെല്ലിക്ക ചേട്ടത്തി പറഞ്ഞ കഥ ഓർത്തു അവൾക്കു  അറിയാതെ ചിരി വന്നു. അമ്മയോട് ഒരക്ഷരം പോലും എതിർത്ത് പറയാതെ തന്നെയും കൊണ്ട് തിരിച്ചു നടന്ന ജോസെഫിന്റെ കൈ വിറക്കുന്നത് എന്തിനു ആണ് എന്ന് മനസിലായില്ല. 
ആദ്യരാത്രി പാർട്ടി ഓഫീസിലെ മുറിക്കുള്ളിൽ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാത്രിയിൽ ജോസഫ് അവന്റെ അമ്മയെ പറ്റി  പറഞ്ഞത്.

"ഇക്കണ്ട സ്വത്തുക്കൾ എല്ലാം അപ്പനും അമ്മയും പാറയും മണ്ണും കിളച്ചു ഉണ്ടാക്കിയതാണ്. പാറ കിളച്ചുണ്ടാക്കുന്നവരുടെ മനസ്സും ഇത്തിരി കട്ടിയായിരിക്കും. അത് സ്നേഹമില്ലാത്തത് കൊണ്ടല്ല . അവർക്കത് കാണിക്കാൻ അറിയാഞ്ഞിട്ടാണ്. നിനക്കതിൽ  വിഷമം ഒന്നും വേണ്ട. ഇതൊക്കെ കാലക്രമേണ മാറുന്നതായിരിക്കും. പിന്നെ അമ്മച്ചിയുടെ ഒരു കൂട്ടുകാരിയുടെ മോൾ അങ്ങ് ഇറ്റലിയിൽ നേഴ്സ് ആണ്. എന്നെ കൊണ്ട് അവളെ കെട്ടിച്ചു നാട് കടത്താനുള്ള  അമ്മച്ചിയുടെ പ്ലാൻ പൊളിഞ്ഞതിന്റെ അമർഷവും കാണും. നീ ക്ഷമിക്കു എല്ലാം ശരിയാകും."

ആരുമില്ലാത്ത ഒരാൾക്ക് കിട്ടിയ നിധി ആയിരുന്നു ജോസഫ് . അത് കൊണ്ട് തന്നെ ജോസഫ് പറയുന്ന എന്തിനും അവൾക്ക്  എതിര് പറയേണ്ട കാര്യമില്ലായിരുന്നു. പാർട്ടിക്കാർ തന്നെ ഒരു സ്വകാര്യ സ്കൂളിൽ ജോസഫിന് ഒരു പണി ഏർപ്പാടാക്കി കൊടുത്തു. അത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോയിരുന്നു. പക്ഷെ മണ്ണിനെ സ്നേഹിച്ച അപ്പന്റെയും അമ്മയുടെയും മോനെ  മണ്ണിലിറങ്ങാതെയുള്ള ജീവിതം വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ ഗർഭാലസ്യത്തിൽ ഇരിക്കുമ്പോളാണ് ഒരിക്കൽ ജോസെഫിന്റെ അപ്പൻ വീട്ടിലേക്ക് കേറി വന്നത്. സഞ്ചി നിറയെ മധുരപലഹാരങ്ങളും ഒക്കെ ആയി വന്ന അപ്പന് ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റാത്ത ക്ഷീണത്തിൽ കിടക്കുന്ന അവളെ  നോക്കി അപ്പൻ പറഞ്ഞു " കടിഞ്ഞൂൽ ആണ് നല്ല പോലെ ശ്രദ്ധിക്കണം. പിന്നെ ജോസഫ് വരുമ്പോൾ പറയണം . ആ  കളത്തിനാലിലെ അവറാന്റെ ഒന്നരയേക്കർ വയൽ വെറുതെ ഇട്ടിരിക്കുകയാണ്. വാഴകൃഷിക്ക് ഒന്നും അങ്ങേര് കൊടുക്കില്ലെന്ന്. ജോസഫിന് പറ്റുമെങ്കിൽ അത് പണയത്തിനു എടുത്തു കൃഷി ചെയ്യാൻ പറ. അവന്റെ ഇഷ്ടവും കൃഷി ആണല്ലോ"

ജോസഫ് അത്യധികമായ സന്തോഷത്തോടെ ആണ് അവറാന്റെ വീട്ടിൽ പോയി അന്വേഷിച്ചത്. മക്കൾ അങ്ങ് അമേരിക്കയിലും ക്യാനഡായിലും കിടക്കുന്ന അങ്ങേർക്ക് പണയപലിശ ഒന്നുമല്ല പ്രശ്‌നം. നൂറുമേനി വിളഞ്ഞ വയൽ വാഴകൃഷി ചെയ്തു നശിപ്പിക്കാൻ കൊടുക്കില്ലെന്ന വാശി. നീ നെൽകൃഷി ചെയ്യൂ. ലാഭം കിട്ടിയാൽ അതിലൊരു ഓഹരി മതി എന്ന വാക്കിൽ കൃഷി ആരംഭിച്ച ജോസഫിന് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടിട്ടില്ല. പലരുടെയും സ്ഥലം പണയത്തിനു വാങ്ങി കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ സ്കൂളിലെ ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ കൃഷിക്കാരൻ ആയി തീർന്നു.

" എം എ വരെ അവനെ പഠിപ്പിച്ചത് ചെളിയിൽ കിടന്നുരുളാൻ അല്ലായിരുന്നു ദൂരെ എവിടെ എങ്കിലും പോയി ജോലി ചെയ്തു ജീവിക്കാൻ ആയിരുന്നു  അവൾ ഒറ്റയൊരുത്തി കാരണം ആണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത് "
എന്നൊക്കെ ജോസെഫിന്റെ അമ്മ പള്ളിയിൽ വെച്ച് പലരോടും പറയുന്നത് അറിയുന്നുണ്ടെങ്കിലും ജോസഫ്  അതൊന്നും കാര്യമാക്കാൻ തന്നെ പോയില്ല. കൃഷിക്കാരൻ എന്ന നിലയിൽ ജോസെഫിന്റെ വളർച്ച അപ്പന് അഭിമാനം ആയിരുന്നു. ഇടയ്ക്കിടെ മക്കളെ സ്കൂളിൽ വന്നു കാണുകയും അവർക്കു മിട്ടായിയും ഉടുപ്പും ഒക്കെ കൊണ്ട് കൊടുക്കുകയും ഒക്കെ ചെയ്തിരുന്നത് ആ അഭിമാനത്തിന്റെ , സന്തോഷത്തിന്റെ അംഗീകാരമായിരുന്നു.

അങ്ങനെ രണ്ടു പെൺമക്കളും കൃഷിയും ഒക്കെ ആയി  ജീവിത നദി സുഗമമായി ഒഴുകി കൊണ്ടിരിക്കുമ്പോൾ ആണ് സാമ്പാറും മല്ലിയിലയും ആ ഒഴുക്കിനെ തടഞ്ഞത്. ജോസഫ് മരിച്ച ദിവസം അമ്മ നോക്കിയ നോട്ടം ഇപ്പോളോർക്കുമ്പോഴും സജിനി നടുങ്ങും. " എന്റെ മോനെ കൊന്നു അല്ലേടി " എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്നവൾക്ക് തോന്നിയിരുന്നു. അന്ന് രാത്രി രണ്ടു മക്കളെയും ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ആണ് എട്ടാം ക്ലാസ്സുകാരിയായ മൂത്തവൾ ചോദിച്ചത് 

 " നമ്മളിനി അപ്പയില്ലാതെ എങ്ങനെ ജീവിക്കും  അമ്മാ "

അപ്പ ഇല്ലാതെ ആയില്ല. അപ്പ നമ്മുടെ കൂടെ തന്നെയുണ്ട്. നമ്മൾ ജീവിക്കും. അപ്പ ചെയ്ത പോലെ കൃഷി നമുക്കും ചെയ്യണം. കുട്ടികളെ ആശ്വസിപ്പിക്കാനായി മാത്രമല്ല അവളത് പറഞ്ഞത് ഉള്ളിന്റെ ഉള്ളിൽ മുന്നോട്ട് പോകാനുള്ള ഒരു ശക്തി എവിടെയോ ഉണ്ടായിരുന്നു. പണ്ട് അമ്മമ്മ മരിച്ചു കഴിഞ്ഞു നിന്നത് പോലെ ആയിരുന്നില്ല. ജോസഫ് കൂടെ തന്നെയുണ്ടാകും എല്ലാത്തിനും എന്നൊരു വിശ്വാസം.

രണ്ടാഴ്ച കഴിഞ്ഞു കുട്ടികൾ സ്‌കൂളിൽ പോയി വീട്ടിൽ ഒറ്റക്കായ നേരത്താണ് അപ്പൻ വന്നത് " മോളൊന്നു വേഗം പുറപ്പെടു , നമുക്കൊരിടം വരെ പോകണം" എങ്ങോട്ടു എന്തിനു എന്നൊന്നും ചോദിച്ചില്ല. കാരണം വിളിക്കുന്നത് അപ്പൻ ആണ് എന്തിനായാലും കൂടെ പോകണം. വണ്ടി ചെന്ന് നിന്നിടത്തിറങ്ങി  നോക്കിയപ്പോൾ ആണ് രജിസ്ട്രാർ ഓഫീസ്  എന്ന ബോർഡ് കണ്ടത്. ഇവിടേക്ക് എന്തിനു വന്നു എന്നൊരു ചോദ്യത്തോടെ അപ്പന്റെ മുഖത്തേക്ക് നോക്കി. വാ മോളെ എന്ന് പറഞ്ഞു അപ്പൻ ധൃതിയിൽ അകത്തേക്ക് നടന്നു. അകത്തെ മുറിയിൽ ഇരിക്കുന്ന അമ്മയെ അപ്പോളാണ് കണ്ടത്. ഒരു നടുക്കം ഉള്ളിലൂടെ പാഞ്ഞു.  ഒന്ന് മുഖത്തേക്ക് പോലും നോക്കാതിരിക്കുന്ന അമ്മയുടെ അടുത്തേക്ക് പോകാനോ സംസാരിക്കാനോ പേടി അനുവദിച്ചില്ല.

കുന്നേൽ മറിയാമ്മ അകത്തു നിന്നും  വിളിച്ചപ്പോൾ അമ്മ അകത്തേക്ക് നടന്നു. മോള് വാ എന്ന് പറഞ്ഞു തന്നെയും വിളിച്ചു അപ്പനും.
മറിയാമ്മ ആണോ എന്ന ചോദ്യം അതെ എന്ന് മറുപടി. നിങ്ങൾ സ്വമനസ്സോടെ പൂർണ്ണ സമ്മതത്തോടെ ചെയ്യുന്ന ഭാഗപത്രം ആണോ എന്നൊരു ചോദ്യം. ഒന്നും മനസിലാകാതെ അപ്പന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അപ്പൻ കണ്ണടച്ച് ഒരു ചിരി. മുദ്രപത്രത്തിൽ എഴുതിയത് ഒരാൾ വായിക്കാൻ തുടങ്ങി. കുന്നേൽ വർക്കിയുടെ ഭാര്യ മറിയാമ്മ മരിച്ചു പോയ തന്റെ മകൻ കുന്നേൽ ജോസെഫിന്റെ ഭാര്യ സജിനിക്ക് കൊടുക്കുന്ന ഇഷ്ടദാനം. രണ്ടു പേർക്കും സമ്മതം ആണെങ്കിൽ വന്നു ഒപ്പിടൂ. ആദ്യം അമ്മ ഒപ്പിട്ടു പുറത്തേക്കു നടന്നു. അമ്പരന്നു നിൽക്കുന്ന സജിനിയോട് ഒപ്പിടൂ മോളെ എന്ന് പറഞ്ഞു അപ്പൻ അവളെ കൊണ്ട് ഒപ്പിടുവിക്കുന്നു.

ഒന്നും മനസിലാകാതെ ഒപ്പിട്ടു തിരിച്ചിറങ്ങുമ്പോൾ മുറ്റത്തു നിൽക്കുന്ന അമ്മയുടെ അടുത്തേക്ക്  നിറഞ്ഞ കണ്ണുകളോടെ ചെന്ന്  കൈ കൂപ്പിയ  സജിനിയോട് " എന്റെ ചോരയാണ് നിന്റെ കൂടെയുള്ളത് , അവർ ഒന്നുമില്ലാത്തവർ അല്ല , കുന്നേൽ വർക്കിയുടെയും മറിയാമ്മയുടെയും പേരക്കുട്ടികൾ ആണ്. ഇനി മുതൽ സ്വന്തം സ്ഥലത്തു കൃഷി ചെയ്തു ജീവിക്കു " എന്ന് പറഞ്ഞു അവർ ചിരിച്ചു അവരുടെ കണ്ണിൽ അപ്പോൾ നിറഞ്ഞു നിന്നത് ദേഷ്യം ആയിരുന്നില്ല. സ്നേഹത്തിന്റെ അലകടൽ ആയിരുന്നു. പെട്ടെന്ന് തന്നെ അവർ നടന്നു വണ്ടിയിൽ കേറി.

അനങ്ങാനാകാതെ നിൽക്കുന്ന സജിനിയുടെ അരികിലേക്ക് വന്നു അപ്പൻ പറഞ്ഞു " മോള് പേടിക്കണ്ട. മുൻപ് ഞാൻ മക്കൾക്ക് കൊണ്ട് വന്നു കൊടുത്ത ഉടുപ്പുകളും മിട്ടായിയും ഒക്കെ മറിയ പറഞ്ഞിട്ട് കൊണ്ട് വന്നതാണ്. ഇപ്പോൾ ഇതും അവളുടെ തീരുമാനമാണ്, നിറഞ്ഞ മനസ്സോടെ ചെയ്തതാണ്. മക്കളെയും കൊണ്ട് ഇടയ്ക്കു വീട്ടിലേക്കു വാ" ശരിയപ്പാ എന്ന് പറയുമ്പോൾ സജിനിയുടെ ചുണ്ടുകൾ സങ്കടം കൊണ്ട് കോടിയിരുന്നു.


"മാഡം, സാർ വന്നു ട്ടോ പോക്കുവരവ് ചെയ്യാനുള്ള ഡോക്യൂമെന്റസ് കാണിച്ചു കൊള്ളൂ"

കയ്യിലിരുന്ന ഫയൽ എടുത്തു അകത്തേക്ക് നടക്കുമ്പോൾ ജോസെഫിന്റെ വാക്കുകൾ ആയിരുന്നു സജിനിയുടെ ചെവിയിൽ  മുഴങ്ങിയത്. " അമ്മക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ലെടി, അത് കാണിച്ചാൽ നിന്റെ മുന്നിൽ തോറ്റു  തന്നത് പോലെയാകുമെന്ന ഈഗോയാണ്. നീ വിഷമിക്കണ്ട എല്ലാം ശരിയാകും"

2019, ജൂലൈ 29, തിങ്കളാഴ്‌ച

കർക്കിടകം - ഓർമ്മയിലെ മണങ്ങളും രുചികളും

അമ്മയുടെ മണം, ചിലപ്പോൾ അത് കടഞ്ഞെടുത്ത പശുവിൻ നെയ്യുടെ ആയിരിക്കും അല്ലെങ്കിൽ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കർപ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ സമ്മിശ്രം. പക്ഷെ കർക്കിടക മാസത്തിൽ അമ്മക്ക് രണ്ടു മണങ്ങൾ ആണ് പ്രധാനമായും ഉണ്ടാകുക. ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു ഉലുവയുടെ മണം.

കർക്കിടകം പിറന്നാൽ  ഉലുവക്കഞ്ഞിയാണ് അമ്മയുടെ പ്രധാന ഭക്ഷണം. ഉലുവയും ഉണക്കലരിയും വേവിച്ചു അതിലേക്ക് ശർക്കരയിട്ടു തിളപ്പിച്ച്  തേങ്ങാപാൽ ഒഴിച്ച് നെയ് ചേർത്തിളക്കിയ കഞ്ഞി. മണമടിക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നും. പക്ഷെ ഒരു തുള്ളി പോലും തരില്ല. പ്രസവിക്കാത്ത പെൺകുട്ടികൾ ഉലുവ കഞ്ഞി കുടിക്കാൻ പാടില്ല പോലും. കുടിച്ചാൽ ഊരയുറക്കും , സുഖപ്രസവം നടക്കില്ല അങ്ങനെ അങ്ങനെ ഒരു പാട് കാരണങ്ങൾ അമ്മ നിരത്തും. എങ്കിലും അമ്മെ അമ്മെ എന്ന് ചൊല്ലി പിറകെ പറ്റികൂടുന്നത് കൊണ്ട് ഒരു സ്പൂൺ തരും വല്ലപ്പോഴും. ആ രുചി വായിൽ ഇപ്പോഴും ഉള്ളത് കൊണ്ട് ഞാനും കർക്കിടകം തകർക്കുമ്പോൾ ഉലുവ കഞ്ഞി വെക്കും. അന്ന് കഴിച്ച ഒരു  സ്പൂൺ കഞ്ഞിയുടെ രുചി ഒന്നുമില്ലെങ്കിലും ബാക്കിയാകുന്ന ഉലുവ ഗന്ധം അമ്മയെ ഓർമ്മിപ്പിക്കും.

മഴക്കൊരു ശമനം കിട്ടുമ്പോൾ അമ്മ തൊടിയിലേക്കിറങ്ങും. കൊടിത്തൂവയുടെ തളിരിലകൾ നുള്ളിയെടുക്കും. അല്ലെങ്കിൽ കയ്യിൽ ഒന്ന് തട്ടിയാൽ ചൊറിഞ്ഞു തടിക്കുന്ന തൂവ മഴക്കാലത്ത്, കർക്കിടകത്തിൽ ഉപദ്രവകാരിയല്ല. ചെറുതായരിഞ്ഞ തൂവ കാന്താരിമുളക്  ചെറിയ ഉള്ളി, വെളുത്തുള്ളി , തേങ്ങാ ചേർത്ത് തിരുമ്മി ഒന്ന് വഴറ്റി എടുക്കുന്നതിന്റെ രുചി അപാരമാണ്.  ഇതിന്റെ ഓർമ്മയിൽ ഒരിക്കൽ കൊടിത്തൂവ നുള്ളി തോരനുണ്ടാക്കി തൊണ്ടയുടെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ  കയ്യിട്ടു മാന്തിയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് .

മഴയത്തു മുളക്കുന്ന തകര പോലെ എന്ന് കേട്ടിട്ടില്ലേ. ആ തകരയുടെ തളിരിലകൾ കൊണ്ടുള്ള തോരൻ, കരിന്താളിന്റെ പുളിങ്കറി. കർക്കിടക രുചികൾ കുറെയുണ്ട്. കറുത്ത തണ്ടുള്ള ചേമ്പ്, അതിന്റെ തണ്ടു ചെറുതായി അരിഞ്ഞു വേവിച്ചു അതിലേക്ക് വാളൻപുളി പിഴിഞ്ഞൊഴിച്ചു , കാന്താരി മുളക് ചതച്ചു ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അതും പപ്പടവും വടകും , ഏതെങ്കിലും ഇല കൊണ്ടുള്ള തോരനും കടുമാങ്ങ അച്ചാറും. എഴുതുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നു ആ രുചിയോർത്തു.

 ചക്ക, കപ്പ എന്നിവ ഉപ്പിട്ട് വേവിച്ചു നീളത്തിൽ അരിഞ്ഞത്   , ചുണ്ടക്ക ഉപ്പിട്ട് വേവിച്ചത് ഇതെല്ലാം  വെയിലിൽ ഉണക്കി വേനൽക്കാലത്തു ഉണ്ടാക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ . മത്തൻ , കുമ്പളങ്ങ , ചുണ്ടക്ക എന്നിവ വേവിച്ചു അരി വറുത്തു പൊടിച്ചു  ചേർത്ത് കാന്താരിമുളക് ഉണക്കി പൊടിച്ചതു, കായം , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില ചേർത്ത് കുഴച്ചുരുട്ടി ഉണക്കി വെച്ച വടക്  , വയനാടിന്റെ സ്വന്തം രുചിക്കൂട്ട് . ഇതൊക്കെയാണ് മഴക്കാലത്തു ഉപവിഭവം  ആയി വരുന്നത്.

 ചക്കക്കുരു,മാങ്ങ, പപ്പായ പുളിങ്കറി, മത്തയില, തഴുതാമ ചേമ്പ് പുറത്തേക്കിറങ്ങാൻ വയ്യാത്ത പെരുമഴയിൽ വീടിനു ചുറ്റും കിട്ടുന്നതൊക്കെ ആണ് അടുക്കളയിൽ വേവുന്നത് . എന്തും കഴിക്കുന്ന വിശപ്പിന്റെ കാലം. വയനാട്ടിൽ ചക്ക പഴുക്കുന്നത് മഴക്കാലത്താണ്. മരത്തിൽ കയറാൻ പോലും പറ്റാതെ മഴവെള്ളം ഒലിച്ചു വഴുക്കായിട്ടുണ്ടാകും. ഇടക്കൊന്നു മഴ നിൽക്കുമ്പോൾ ഏതെങ്കിലും പണിക്കാരെ വിളിച്ചു ചക്ക താഴത്തിടുവിക്കും . പഴുക്കാത്ത ചക്ക കൊണ്ട് ചക്ക എരിശ്ശേരി. മഞ്ഞളും ചുവന്നമുളകും അരച്ച് ചേർത്ത് പുഴുങ്ങിയ ചക്കയിലേക്ക് തേങ്ങാ ജീരകം അരച്ച് ചേർത്ത് , തേങ്ങ വറുത്തിട്ടു എടുക്കുന്ന എരിശ്ശേരി കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും.

പഴുത്ത ചക്ക അപ്പമായും ചക്ക വരട്ടി ആയും മാറുന്നു. പഴം ചക്ക നൂലില്ലാതെ ചാടയിൽ  (മുളകൊണ്ടുണ്ടാക്കുന്ന മുറം പോലെയുള്ള ഒരു സാധനം) ഇട്ടുരച്ചു ചാറു  പിഴിഞ്ഞെടുത്തു അതിലേക്ക് അരിപ്പൊടിയും ശർക്കരപ്പാവും ചേർത്തിളക്കി തേങ്ങാ കൊത്തിയരിഞ്ഞു നെയ്യിൽ വറുത്തതും ഏലക്കാപൊടിയും ചേർത്ത് നന്നായിളക്കി കുറച്ചു നേരം വെച്ചതിനു ശേഷം അപ്പച്ചെമ്പിലെ  ഇലയിൽ ഒഴിച്ച് ആവിയിൽ വേവിച്ചു എടുക്കുന്ന ചക്കയപ്പം. ഇലയുടെ വാടിയ മണവും ചക്കയുടെ രുചിയും.വീടിനു മൊത്തം മധുരമണം ആയിരിക്കും അപ്പോൾ. വരിക്കചക്ക ആണെങ്കിൽ അത് വേവിച്ചു അരച്ച് എടുത്താണ് അപ്പം ഉണ്ടാക്കുക. ഈ കാലത്തു വയനാട്ടിലെ ഏത് വീട്ടിൽ പോയാലും ഈ ഒരു പലഹാരം തീർച്ചയായും കിട്ടിയിരിക്കും.

മുതിര കഴിച്ചാൽ കുതിരശക്തി എന്നാണല്ലോ. മുതിര ഉപ്പിട്ട് പുഴുങ്ങി വെളിച്ചെണ്ണ ഒഴിച്ചതും കട്ടൻ കാപ്പിയും മഴക്കാലവൈകുന്നേരങ്ങളെ ചൂടുപിടിപ്പിക്കുന്നത് ഇതായിരുന്നു. കപ്പ പുഴുങ്ങിയതും കാന്താരി ഉടച്ചതും, കപ്പ കടല ചേർത്തുള്ള പുഴുക്ക് (ഇപ്പോൾ ബിരിയാണി എന്നൊക്കെ പറഞ്ഞു നെറ്റിൽ കാണാം ), കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയും. മഴക്കാല രുചികൾ അവസാനിക്കുന്നില്ല.

ഓർമ്മയിൽ രുചികൾ  നിറയുമ്പോൾ അടുക്കള പരീക്ഷണശാല ആകാറുണ്ട് എങ്കിലും അമ്മ രുചി കിട്ടാറില്ല. അത് ഓർമ്മയിൽ മാത്രം നിറയുന്ന രുചിയാണ്.

(27/07/2019 ൽ ഏഷ്യാനെറ്റ് ന്യൂസ്.കോം പ്രസിദ്ധീകരിച്ച കുറിപ്പ്
https://www.asianetnews.com/web-specials-magazine/tastes-of-karkidakam-in-kerala-by-suma-rajeev-pvampr  )

2019, ജൂൺ 29, ശനിയാഴ്‌ച

യാത്രയുടെ അവസാനം - പാർട്ട് 4

രാത്രിയിൽ  മഴ പെയ്തത് കാരണം സുഖമായി ഉറങ്ങി. രാവിലെ ആറു മണിക്കു  തന്ത്രിയുടെ വീട്ടിൽ എത്തേണ്ടത് കൊണ്ട് എല്ലാവരും നേരത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി  അവിടെത്തി.  ഞങ്ങളെ കൂടാതെ രണ്ടു മൂന്നു കുടുംബങ്ങൾ വേറെയും ഉണ്ടായിരുന്നു. അതിലൊരാൾ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ. കുട്ടിയെ അരിയിലെഴുതിക്കാൻ കൊണ്ട് വന്നതാണ്.

തന്ത്രിയുടെ ഭാര്യ ഞങ്ങളെ എല്ലാവരെയും കൂട്ടി അമ്പലത്തിന്റെ പിറകിലെ ഗേറ്റിലൂടെ അകത്തേക്ക് കൊണ്ട് പോയി. പ്രത്യേക ദർശന ക്യൂ വഴിയാണ് ഞങ്ങൾ അകത്തേക്ക് കടക്കാൻ പോകുന്നത്. ആദ്യം അവർ കണ്ണന്റെ ഗിത്താർ   ദേവിയുടെ അടുത്ത്  പൂജക്ക്‌ വെക്കാൻ കൊണ്ട് പോയി. പൂജ കഴിഞ്ഞു നട തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. നട തുറന്നപ്പോൾ എല്ലാവരെയും ഒരുമിച്ചാണ് അകത്തേക്ക് കടത്തി വിട്ടതെങ്കിലും അവരുടെ കൂടെ വന്നത് കൊണ്ട് നമുക്ക് കുറെ നേരം നിന്ന് തൊഴാൻ  കഴിഞ്ഞു. ബാക്കിയുള്ളവരെ എല്ലാം മാറ് മാറ് എന്ന് പറഞ്ഞു പിടിച്ചു മാറ്റുന്നുണ്ടായിരുന്നു. പത്താമത്തെ പ്രാവശ്യം ആണ് ഞാൻ മൂകാംബികയിൽ പോകുന്നത്. ഇത്തവണ ശരിക്കും കുറെ നേരം നിന്ന് തൊഴുതു . പൂജ ചെയ്ത ഗിത്താർ  കണ്ണന് കൊടുക്കുമ്പോൾ തന്ത്രി അതിലൊരു സ്ട്രിംഗ് ഒന്ന് മീട്ടിയാണ് കൊടുത്തത്. ദർശനം കഴിഞ്ഞു സർവ്വമംഗള പൂജക്കിരുന്നു. അത് കഴിഞ്ഞു നെയ്‌വിളക്ക് കത്തിക്കൽ. അത് കഴിഞ്ഞു സരസ്വതിമണ്ഡപത്തിൽ കണ്ണന്റെ ഗിത്താർ  വായന. എല്ലാം കഴിഞ്ഞപ്പോൾ ഏതാണ്ട് എട്ടു മണിയാകാറായിരുന്നു.

തലേ ദിവസം പ്ലാൻ ചെയ്തത് രാവിലത്തെ ഭക്ഷണം അമ്പലത്തിൽ നിന്ന് തന്നെയാകാം എന്നായിരുന്നു. അപ്പോഴാണ് മുരുഡേശ്വർ ഒന്ന് പോയാലോ എന്നൊരാലോചന ഉണ്ടായത്. മൂകാംബികയിൽ നിന്നും ഏതാണ്ട് നാല്പത് കിലോമീറ്റർ ഉണ്ട്. ഒന്നര മണിക്കൂർ ഡ്രൈവ് അല്ലെ പോകാമെന്നു തീരുമാനിച്ചു. അമ്പലത്തിൽ കഴിക്കാൻ നിന്നാൽ  വൈകുമെന്നുള്ളത് കൊണ്ട് അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു   റൂം ഒഴിഞ്ഞു. സൗപർണിക കണ്ടു പോകാം എന്ന് നിർദേശം വെച്ചത് ഞാൻ ആണ്. അത് വേണ്ടിയിരുന്നില്ല എന്ന് അവിടെ പോയി കഴിഞ്ഞപ്പോൾ തോന്നി.

അവിടേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ മനസ്സ് പാടിക്കൊണ്ടിരിക്കുക ആയിരുന്നു.
സൗപര്‍ണ്ണിക... സൗപര്‍ണ്ണിക... സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ ശങ്കരധ്യാനത്തില്‍ മുഴുകിയ പര്‍വ്വതപുത്രിതന്‍ വിരഹാശ്രുബിന്ദു സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സൗപര്‍ണ്ണിക... സൗപര്‍ണ്ണിക.

പടവുകളിൽ തിരഞ്ഞത് കരുണാകരൻ മാഷെയും വിനോദിനിയെയും ആയിരുന്നു. പക്ഷെ പുഴയുടെ കോലം കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ നിറഞ്ഞു. ഒരറ്റത്തു പായൽപച്ചയിൽ ഒഴുക്കില്ലാത്ത കുറച്ചു വെള്ളം. താഴേക്കുള്ള വഴിയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു.സൗപർണിക ഇപ്പോൾ ദേവമന്ദാകിനി പുണ്യാഹമല്ല മനുഷ്യമാലിന്യ കൂമ്പാരമാണ്.



മലയാളിയായ ഒരു കൈനോട്ടക്കാരനെ കണ്ടു സന്ദീപും ആൻസിയും കൈ നോക്കിച്ചു . അത് കണ്ടപ്പോൾ വെറുതെ ഞാനും എന്റെ കൈ ഒന്ന് കാണിച്ചു. പറഞ്ഞതൊന്നും ശരിയല്ലെങ്കിലും ചുമ്മാ അതൊക്കെ കേട്ട് നിൽക്കാനും ഒരു രസം.



അവിടെ നിന്ന് നേരെ ബൈന്ദൂർ റോഡ് വഴി മുരുഡേശ്വറിലേക്ക്. പച്ചപ്പ്‌ നിറഞ്ഞ കാനനപാത കഴിഞ്ഞു ഹൈവേയിലൂടെ മുന്നോട്ട്. വീതി കൂടിയ റോഡുകൾ. ഇരു വശവും പച്ച പുതച്ച കുന്നുകൾ. ഇടയ്ക്കിടെ വലിയ നദികളും പാലങ്ങളും. വൃത്തിയുള്ള റോഡ് കാണുമ്പോൾ കേരളത്തിലെ റോഡിനെക്കുറിച്ചു നമ്മൾ ഓർക്കും.




മുരുഡേശ്വർ 1KM എന്ന സൈൻ ബോർഡിൽ കണ്ടത് പോലെ ഇടത്തോട്ട് തിരിഞ്ഞു പോകുമ്പോൾ പിന്നെയുള്ളത് വീതി കുറഞ്ഞ തീരദേശ റോഡ് ആണ്. മുരുഡേശ്വറിലേക്ക് പോകുന്ന വണ്ടികളുടെ നീണ്ട നിര തന്നെ കാണാം.  മുന്നോട്ടു  പോകുമ്പോൾ നമുക്ക് വലിയ ശിവപ്രതിമ ദൃശ്യമായി തുടങ്ങും.


അമ്പലത്തിന്റെ കവാടത്തിനു മുന്നിലെ  പാർക്കിംഗ് സ്ഥലത്തു നിറയെ നിർത്തിയിട്ടിരുന്ന വണ്ടികൾ. ഒഴിഞ്ഞ ഒരു സ്ഥലത്തു വണ്ടിയൊതുക്കി അമ്പലത്തിലേക്കല്ലേ പോകുന്നത് എന്ന് കരുതി ചെരുപ്പൊക്കെ വണ്ടി തന്നെ വെച്ച് ഇറങ്ങി. മുന്നോട്ടു നടക്കുമ്പോൾ ആണ് ചെരുപ്പഴിച്ചു വെക്കൽ എന്നത് വലിയൊരു വിഡ്ഢിത്തം ആയിരുന്നു എന്ന് മനസിലായത്. തലേ ദിവസത്തെ മഴയിൽ എല്ലാവിധ മാലിന്യങ്ങളും അവിടെ അടിഞ്ഞു കിടന്നിരുന്നു. തിരിച്ചു പോയി ചെരുപ്പെടുത്താലോ എന്നൊരു നിമിഷം തോന്നി എല്ലാര്ക്കും. ഏതായാലും ഇറങ്ങി അമ്പലത്തിൽ പോയി വന്നിട്ടാകാം എന്ന് പറഞ്ഞു അമ്പലത്തിലേക്ക് നടന്നു .


അമരത്വം നേടാൻ വേണ്ടി ആത്മലിംഗം തപസ്സു ചെയ്തു നേടിയ രാവണൻ ലങ്കയിലേക്ക് അതുമായിപോകുന്നു . ലങ്കയെത്തുന്നതിനു മുൻപേ ആത്മലിംഗം  നിലത്തു വെക്കരുത് , വെച്ചാൽ അതവിടെ ഉറച്ചു പോകുമെന്നും ശ്രീ മഹാദേവൻ രാവണനോട് പറയുന്നുണ്ട്. രാവണന് അമരത്വം കിട്ടിയാലുണ്ടാകുന്ന കുഴപ്പങ്ങളോർത്തു മഹാവിഷ്ണു ഗണപതിയുടെ സഹായത്തോടെ ലങ്കയിൽ എത്തുന്നത് തടയാനായി സൂര്യനെ മറച്ചു അസ്തമയം സൃഷ്ടിക്കുന്നു. ലിംഗം നിലത്തു വെക്കാതെ എങ്ങനെ അസ്തമയപൂജ ചെയ്യും എന്നാലോചിച്ചു നിൽക്കുന്ന രാവണന് അടുത്തേക്ക് ഒരു ബ്രാഹ്മണകുട്ടിയുടെ രൂപത്തിൽ ഗണപതി വരുന്നു. പൂജ ചെയ്യുന്നത് വരെ ലിംഗം നിലത്തു വെക്കാതെ പിടിച്ചു നിൽക്കാൻ കുട്ടിയോട് അപേക്ഷിക്കുന്നു. മൂന്നു പ്രാവശ്യം വിളിക്കുമ്പോൾ രാവണൻ തിരിച്ചു എത്തിയില്ല എങ്കിൽ നിലത്തു വെച്ച് പോകുമെന്ന കരാറിൽ ഗണപതി ലിംഗം  വാങ്ങുന്നു. പൂജ കഴിഞ്ഞു തിരിച്ചു വരുന്ന രാവണൻ നിലത്തുറച്ചു പോയ ലിംഗം കാണുന്നു. അത് അവിടുന്ന് എടുക്കാനുള്ള രാവണൻ ശ്രമിക്കുന്നു. രാവണന്റെ ശക്തിയിൽ ലിംഗം കഷ്ണങ്ങളാകുന്നു. കോപത്തിൽ അത് പല ഭാഗത്തേക്ക് ആയി  എറിയുന്നുഅതിലൊരു കഷ്ണം വന്നു വീണതാണ് മുരുഡേശ്വർ എന്നാണ് സങ്കൽപം. ഇവിടെ ശിവലിംഗം ഒരു കുഴിയിൽ ആണുള്ളത്. അത് കാണണമെങ്കിൽ ശ്രീകോവിലിന്റെ പടിയിൽ  നിന്നും ഏന്തി നോക്കണം.

വലിയ മാഹാത്മ്യം അമ്പലത്തിനു പിറകിൽ ഉണ്ടെങ്കിലും ഒരു അമ്പലം എന്നതിലുപരി അതൊരു വിനോദ സഞ്ചാര കേന്ദ്രം ആണെന്നു  പറയാം.അമ്പലത്തിന്റേതായ ഒരു പോസിറ്റിവിറ്റിയും അവിടെ കിട്ടില്ല. മൂന്ന് ഭാഗവും കടലാണ്. മത്സബന്ധന കേന്ദ്രം ആണ്. അമ്പലത്തിന്റെ ചുവട്ടിൽ തന്നെ മൽസ്യമാർക്കറ്റ് ആണുള്ളത്. കാണാൻ ഉള്ളത് ശിവപ്രതിമ ആണ് . ഏത് ഭാഗത്തു നിന്ന് നോക്കിയാലും നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നുന്ന  ജീവനുള്ള തിളങ്ങുന്ന കണ്ണുകൾ.  കടൽ കാണാം. വൃത്തിയുള്ള കടലോരത്തു കുളിക്കാം ഇതൊക്കെയാണ് മുരുഡേശ്വർ. പതിനെട്ടു നിലയുള്ള ഗോപുരത്തിന്റെ മുകളിൽ നിന്നും മനോഹരമായ ദൃശ്യങ്ങൾ കാണാം. അവിടുത്തെ പ്രസാദമായി കിട്ടുന്ന ലഡ്ഡുവും നല്ല ടേസ്റ്റ് ഉള്ളതാണ് .









ഉച്ചഭക്ഷണം മുരുഡേശ്വറിൽ എന്ന് പ്ലാൻ ചെയ്‌തെങ്കിലും സ്ഥലം കണ്ടപ്പോൾ അവിടുന്ന് ഒന്നും കഴിക്കണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി. ഗൂഗിളിന്റെ സഹായത്തോടെ നല്ല വെജിറ്റേറിയൻ ഹോട്ടൽ നോക്കിയുള്ള തിരികെ യാത്ര തുടങ്ങി. ഹോട്ടലുകൾ എല്ലാം സർവീസ് റോഡിൽ ആണ്. ഞങ്ങൾ ആണെങ്കിൽ നാലുവരിപ്പാതയുടെ നടുവിലും. അങ്ങനെ തിരഞ്ഞു തിരഞ്ഞു ഏതാണ്ട് മൂന്ന് മണിയോട് അടുത്ത് ഉഡുപ്പി   കഴിഞ്ഞു പനവേൽ ഹൈവേയിൽ ബ്രഹ്മാവർ എന്ന സ്ഥലത്തുള്ള   ഒരു റോയൽ ഇൻ എന്നൊരു ഹോട്ടലിൽ എത്തി. അതിനു മുന്നേ ഹോട്ടലുകൾ ഒന്നും കാണാതിരുന്നത് ഒരു പക്ഷെ നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ദൈവം നിശയിച്ചത് കൊണ്ടാകാം. അറുപതു രൂപയ്ക്കു നല്ല സൂപ്പർ വെജിറ്റേറിയൻ ഊണ് . വൃത്തിയുള്ള ഹോട്ടൽ, നല്ല സർവീസ് , നല്ല പെരുമാറ്റം. ഈ യാത്രയിലെ ഏറ്റവും നല്ല ഭക്ഷണവും അതായിരുന്നു. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചു വീണ്ടും യാത്ര തുടർന്നു. വഴിയിൽ മംഗലാപുരത്തു ഒരു ചെറിയ ഷോപ്പിംഗ്. പിന്നെ തുടർയാത്ര. രാത്രിയിലെ ഭക്ഷണം കാസർഗോഡ് ആയിരുന്നു. ഹൈവേ ഹോട്ടൽ എന്നോ മറ്റോ പേര്. പേര് , ബോർഡ് ഒക്കെ നല്ലതു. ഭക്ഷണം വൃത്തി എന്നിവ വകക്ക് കൊള്ളില്ല. മൂന്നു പേര് കഴിച്ചതിനുള്ള ബില്ല് അന്ന് അത് വരെ ഞങ്ങൾ എല്ലാവരും കഴിച്ച ഭക്ഷണത്തിന്റെ ആകെ തുക ആയി. അങ്ങനെ ഒരു അലമ്പ് ഫുഡ് കഴിച്ച ക്ഷീണത്തിൽ രാത്രി രണ്ടു മണിയോടെ തിരിച്ചു വീട്ടിൽ വന്നു കയറി.

ഇനി അടുത്ത യാത്ര എവിടേക്കാണോ എന്നാണോ എന്നൊന്നും അറിയില്ല. അല്ലെങ്കിലും പ്ലാൻ ചെയ്ത യാത്രകൾ  നടക്കാറില്ല. പോയാൽ വീണ്ടും വിവരണവുമായി കാണാം. 

2019, ജൂൺ 22, ശനിയാഴ്‌ച

തൊട്ടപ്പൻ

പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു , ടി ടി സി കഴിഞ്ഞു, ബി എ പഠിച്ചു , ഡി സി എ കഴിഞ്ഞ ഒരാൾ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ ആരും ഒന്നമ്പരക്കും. അക്കൗണ്ടൻസി പഠിക്കാതെ നീ എങ്ങനെ അക്കൗണ്ടന്റ് ആയി എന്ന് കൂടെ പഠിച്ച പലരും ചോദിക്കുമ്പോൾ ഞാൻ പറയും അതെന്റെ നിയോഗം ആയിരുന്നു എന്ന്. അല്ലെങ്കിൽ കല്യാണം കഴിഞ്ഞു ആന്ധ്രയിലേക്ക് വണ്ടി കയറിയ ഞാൻ ഏതെങ്കിലും സ്കൂളിൽ ,അവിടെ കേരള ടീച്ചേഴ്സിന് നല്ല ഡിമാൻഡ് ആണ്, ടീച്ചർ ആകാതെ കള്ളക്കണക്കും (കൂടെ പഠിച്ച ഒരു ടീച്ചർ എന്നോട് പറഞ്ഞതാണ് , നീ കള്ളകണക്കു അല്ലെ എഴുതുന്നത് എന്ന്) എഴുതി ഇരിക്കുന്നെങ്കിൽ അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. പുരുഷോത്തം തോഷ്നിവാൾ  എന്ന മാർവാടിയോട്.

99  ൽ ഹൈദരാബാദിലെ ഒരു ഡിസ്ട്രിബൂഷൻ കമ്പനിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി കേറുമ്പോൾ എനിക്ക് അക്കൗണ്ടൻസി എന്തെന്ന് പോലും അറിയില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഡിപ്ലോമയുടെ ബലത്തിൽ അവിടെ കേറി പറ്റി. ബില്ലിംഗ് സെക്ഷനിൽ മാത്രം ഇരുന്നിരുന്ന എനിക്ക് പഠിക്കുന്ന കാലത്തു കണക്കിനോട് ഇല്ലാതിരുന്ന ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു. അവിടെ ആഴ്ചയിൽ ഒരിക്കൽ വന്നു ടാലിയിൽ അക്കൗണ്ട്സ് ചെയ്തിരുന്ന ശർമ്മാജിയോട് എന്നെ ഇതൊക്കെ ഒന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചെങ്കിലും സ്വന്തം നിലനിൽപ്പ് ഓർത്താകാം അങ്ങേര് കേട്ട ഭാവം നടിച്ചില്ല.  മൂന്ന് വര്ഷം അവിടെ ജോലി ചെയ്തിറങ്ങുമ്പോൾ ക്യാഷ് ബുക്ക്, സ്റ്റോക്ക് ബുക്ക് ഒക്കെ എഴുതാനുംഅത്യാവശ്യം അക്കൗണ്ട്സ് സോഫ്റ്റ് വെയറിൽ എന്റർ ചെയ്യാനും അല്ലാതെ അടിസ്ഥാനപരമായി വേണ്ട ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു. പേപ്പറിൽ കണ്ട അക്കൗണ്ട്സ് അസിസ്റ്റന്റ് വേണം എന്ന് പരസ്യത്തിൽ അപേക്ഷിക്കുമ്പോൾ അത് കിട്ടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു.  ഇന്റർവ്യൂ നടത്തിയവരിൽ തൃശ്ശൂര്കാരൻ ആയ ഒരു നായർസാർ  ഉണ്ടായിരുന്നതും ഹിന്ദി തെറ്റില്ലാതെ സംസാരിക്കാൻ കഴിയുന്നതും കൊണ്ട് മാർവാടി കമ്പനി ആയ സുന്ദർ ഇസ്പാറ്റിൽ ജോലി കിട്ടി . ജോലിക്ക് ചേർന്ന ദിവസം തന്നെ നായർ സാർ എന്നോട് പറഞ്ഞു 'നിനക്കു ജോലി ചെയ്യേണ്ടത് പുരുഷോത്തമന്റെ കൂടെയാണ് , ഇടക്കു  ഒരു ചെകിണ സ്വഭാവം ആണെങ്കിലും ആള് നല്ലവനാ. നല്ലതു പോലെ അവന്റെ അടുത്ത് നിന്നാൽ അവൻ നിനക്ക് അക്കൗണ്ട്സ് പഠിപ്പിച്ചു  തരും. അത്ര പെട്ടെന്നൊന്നും അവൻ അതിനു തയ്യാറാവില്ല. എങ്കിലും നീ ശ്രമിച്ചു നോക്ക്.

പുരുഷോത്തം ജി , തികച്ചും ഒരു മാർവാടി, പാൻ ചവച്ചു കൊണ്ട് എന്നോട് സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്നും പാനിന്റെ അവശിഷ്ടങ്ങൾ തെറിക്കുമോ എന്ന അറപ്പോടെ ആദ്യ ദിവസം. പിന്നെ ഓരോ ദിവസവും ഓരോ പണി ചെയ്യുമ്പോഴും തെറ്റ് കണ്ടാൽ ചീത്ത വിളി , എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ 'മേം ടെൻത് ഫെയിൽ ഹൂം മാം , ആപ്കി തരഹ് പഠ- ലിഖ നഹി ഹൂം' എന്നൊരു പറച്ചിലും.

ചെറുപ്പം മുതലേ ഒരു ശീലമുണ്ട് ആരെങ്കിലും നിന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് പറയുന്നത് എങ്ങനെ എങ്കിലും ചെയ്യണം എന്ന വാശി. പച്ച വെള്ളം പോലെ അക്കൗണ്ട്സ് വർക്ക് പഠിക്കണം  എന്നും ചെയ്യണം എന്നും ഒക്കെയുണ്ട് പക്ഷെ Debit what comes in, Credit what goes out എന്ന അക്കൗണ്ടൻസിയുടെ ഗോൾഡൻ റൂൾ പോലും അറിയാത്ത ഞാൻ എങ്ങനെ പഠിക്കും എന്നത് വലിയൊരു പ്രശ്നം ആയിരുന്നു. 
കുറെ ആലോചനകൾക്കു ശേഷം നായർ സാറിനെയും കൂട്ടി പുരുഷോത്തം ജിയുടെ മുന്നിലെത്തി. നായർ സാർ പറഞ്ഞു കൊടുക്കു , പഠിപ്പിച്ചു കൊടുക്കു എന്നൊക്കെ പറയുമ്പോൾ അങ്ങേർ പിന്നേം അങ്ങേരുടെ ആപ്തവാക്യം പ്രയോഗിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിയോട് അടുത്താണ് പുള്ളി ഓഫീസിൽ വരിക. അഞ്ചര വരെ ഓഫീസിൽ. അതിനിടയിൽ ഓഫീസിലെ കൊടുക്കൽ വാങ്ങൽ എല്ലാം ചെയ്യണം. കൊച്ചു തുണ്ടു കടലാസ്സിൽ എഴുതി കൂട്ടിയ കണക്കുകൾ എൻട്രി ഇടാനായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കും. ഇതിനിടയിൽ പഠിക്കാനും പറഞ്ഞു തരാനുമുള്ള സമയവും കുറവാണ്. എന്നാലും ദിവസവും പോയി എന്നെ പഠിപ്പിക്കുമോ എന്നു  ചോദിക്കും . ഒരു ദിവസം വളരെയധികം ഗൗരവത്തോടെ  ഇഥർ ആനാ എന്ന് പറഞ്ഞു അടുത്തേക്ക് വിളിപ്പിക്കുന്നു. ചെയ്തു വെച്ചിരിക്കുന്ന എന്തോ ഒന്ന് തെറ്റിയതിനുള്ള ചീത്ത കേൾക്കാനായി ഞാൻ പോകുന്നു. മുന്നിലെ ചെയറിൽ ഇരിക്കാൻ പറയുന്നു. ചീത്ത കേൾക്കാനായി കാതടച്ചിരുന്ന എന്നോട് ചോദിക്കുന്നു ' ശരിക്കും അക്കൗണ്ടൻസി പഠിക്കണം എന്നുണ്ടോ?'  കണ്ണിൽ നോക്കി പതറാതെ ഉണ്ട് എന്ന് ഉത്തരം കൊടുക്കുന്നു.

ചെയറിൽ പിന്നോക്കം ഇരുന്നു " ഞാൻ അങ്ങനെ ആർക്കും ഒന്നും പറഞ്ഞു കൊടുക്കാറോ  പഠിപ്പിക്കാറോയില്ല , പക്ഷെ നിന്റെ കണ്ണിൽ പഠിക്കാനുള്ള ഒരു ത്വര ഞാൻ കാണുന്നുണ്ട്. അത് കൊണ്ട് നാളെ മുതൽ  എല്ലാം പറഞ്ഞു തരാം"

സന്തോഷം കൊണ്ട് എത്ര പ്രാവശ്യം നന്ദി പറഞ്ഞുവെന്നു എനിക്കറിയില്ല. ഗുരു ദക്ഷിണ മതി നന്ദി വേണ്ട എന്ന് അങ്ങേരും. പഠനവും പണിയുമായി പിന്നീടുള്ള ദിവസങ്ങൾ. ലെഡ്ജർ ബുക്ക് കൊണ്ട് കൊണ്ട് മണ്ടയിലുള്ള കൊട്ട്. നല്ല മാർവാടി ഹിന്ദിയിൽ ഉള്ള പുളിച്ച ചീത്ത എല്ലാം ഇഷ്ടം പോലെ കിട്ടിയ ദിവസങ്ങൾ. അക്കൗണ്ട്സ് ഫൈനലൈസേഷൻ എങ്ങനെ എന്ന് വരെ പഠിപ്പിച്ചു തന്നു പറഞ്ഞതും ആദ്യം പറഞ്ഞ വാചകം തന്നെ ' മേം...., എനിക്കിത്രയേ അറിയുള്ളൂ , അത് ഞാൻ പഠിപ്പിച്ചു തന്നു" ഗുരുദക്ഷിണ ആയി എന്ത് വേണം എന്ന് ചോദിച്ചപ്പോൾ വേറെ എവിടെയെങ്കിലും പോയി പണി എടുക്കുമ്പോൾ നിങ്ങളെ ആരാ അക്കൗണ്ടൻസ് വർക്ക് പഠിപ്പിച്ചു തന്നത് എന്ന് ചോദിയ്ക്കാനിട  വരുത്തരുത് എന്ന ഉപദേശം. ആ ഉപദേശം ഇന്ന് ശിരസ്സാവഹിച്ചു അഭിമാനത്തോടെ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് നമിക്കുന്നത് നിങ്ങളത്ര പഠിപ്പില്ല എനിക്ക് എന്ന് പറഞ്ഞു, സര്ടിഫിക്കറ്റുകളെക്കാൾ വലുതാണ് പ്രവർത്തനപരിചയം എന്ന് പറയാതെ പറഞ്ഞു തന്ന പുരുഷോത്തം ജി യെ ആണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഫോൺ ചെയ്തപ്പോൾ  " മേരാ ഗുരുദക്ഷിണ കബ് മിലെങ്കെ" എന്ന തമാശ ചോദ്യം.

ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലിക്കു വേണ്ടി എന്നെ പ്രാപ്‌തയാക്കിയ ദിവസവും ജോലി തുടങ്ങുന്നതിനു മുന്നേ നമിക്കുന്ന പുരുഷോത്തം ജി തൊട്ടപ്പൻ അല്ലാതെ ആരാണ്?




(ഏഷ്യാനെറ്റ് ന്യൂസ്.കോം തൊട്ടപ്പൻ സീരിസിന് വേണ്ടി മെയ് 29, 2019 ൽ  എഴുതിയത്.

ജൂൺ 12 , 2019 ൽ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു  https://www.asianetnews.com/magazine/column/thottappan-a-ugc-series-on-godfathers-by-suma-rajeev-pszmli)

വര : ജയ്‌മേനോൻ (റൈഡർ സോളോ)






ഓർമ്മക്കുട


എന്റെ കുടയോർമ്മകൾ തുടങ്ങുന്നത് അമ്മയിലൂടെയാണ്. ജനിച്ചപ്പോൾ മുതൽ കുട കൂടെയുണ്ടെന്നാണ് തോന്നുന്നത്. കാരണം കുടയില്ലാതെ അമ്മ പുറത്തിറങ്ങാറേയില്ല. എപ്പോഴെങ്കിലും പോകുമ്പോൾ കുട മറന്നു പോയാൽ കുടയെടുക്കാൻ തിരിച്ചു ഓടിക്കുമായിരുന്നു. അങ്ങനെ അമ്മയിൽ നിന്നും ആ ശീലം എന്നിലേക്കും പടർന്നു. ബാഗിൽ അത്യാവശ്യമായുള്ളത് എന്താണ് എന്ന് ചോദിച്ചാൽ പലരും മൊബൈൽ എന്നാകും പറയുക. പക്ഷെ എനിക്കത് കുടയാണ്. മഴ ആയാലും വെയിലായാലും മഞ്ഞായാലും കുടയില്ലാതെ പുറത്തിറങ്ങുമ്പോൾ എന്തോ നഷ്ടപെട്ടത് പോലെ ഒരു ഫീൽ ആണ്. ഒറ്റക്കു  നടക്കുമ്പോൾ ഞാൻ കഥ പറയുന്നത് ചിലപ്പോൾ നിവർത്തിപിടിച്ച കുടയോടാകും. തെരുവുപട്ടികളിൽ നിന്നും രക്ഷകനായി, ചിലപ്പോൾ ബസിലുണ്ടാകുന്ന ചില കൈ ക്രിയക്ക് ആയുധമായി ഇപ്പോഴും കൂടെയുള്ള കൂട്ടുകാരൻ ആണ് എനിക്ക് കുട.

ആന്ധ്രയിലേക്ക് കുടിയേറിയപ്പോഴും കുടയെ ഞാൻ കൈ വിട്ടില്ല. പെരുമഴയത്തു  അല്ലാതെ കുടയെടുക്കാത്ത തെലുങ്കർക്ക് ഏത് കാലാവസ്ഥയിലും കുട ചൂടി പോകുന്ന ഗൊഡുകമ്മായി നോക്കി നിൽക്കാനുള്ള കാഴ്ചവസ്തു  ആയിരുന്നു  (ഗൊഡുക് - കുട, അമ്മായി നമ്മുടെ മലയാളത്തിലെ അമ്മായി അല്ല, പെൺകുട്ടി ആണ് . സൊ ഡോണ്ട് മിസണ്ടർസ്റ്റാൻഡ് )

അങ്ങനെ കുടയും ഞാനും തമ്മിൽ അഭേദ്യമായ സ്നേഹബന്ധം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. 

ഏതാണ്ട് ആറു  വർഷങ്ങൾക്കു മുൻപാണ്. ഒരു ഇടവപാതി കാലം. ശക്തിയായ കാറ്റോടു കൂടിയ മഴയുണ്ടാകും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയ  ഒരു ദിവസം. മഴയുടെ പേര് കളയാനായി ചറുങ്ങനെ പിറുങ്ങനെ പെയ്യുന്ന ഒരു പേട്ടു  മഴ.  ശക്തിയായ കാറ്റ്  പോയിട്ട് ഒരു കുളിർകാറ്റു പോലുമില്ല. പതിവ് പോലെ ബസ് ഇറങ്ങി ദിവാസ്വപ്നം കണ്ടു കൊണ്ട്  ഓഫീസിലേക്ക്  നടക്കുന്നു . ഇടറോഡ് നിന്നും മെയിൻ റോഡ് കയറി ക്രോസ് ചെയ്താൽ ഓഫീസിന്റെ മുന്നിലെത്താം. റോഡ് ക്രോസ് ചെയ്യാൻ വേണ്ടി വണ്ടികൾ വല്ലതും വരുന്നുണ്ടോ എന്നു  നോക്കി നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. പെട്ടെന്നൊരു കാറ്റ് വന്നു. ശക്തമായ ആ കാറ്റിൽ എന്റെ തോളിൽ ഉണ്ടായിരുന്ന കുട പൊങ്ങി. പ്രാണനറെ പ്രാണനെ കൈ വിടാതിരിക്കാൻ  ഞാൻ കുടപിടിയിൽ  പിടിച്ചു.  ഏതാണ്ട് നാലഞ്ച് അടി പിറകിലേക്ക് എന്നെയും വലിച്ചു കൊണ്ട് ഒറ്റ പോക്കായിരുന്നു കാറ്റ്. വട്ടം തിരിഞ്ഞു കുട മടക്കാൻ നോക്കുമ്പോൾ കുടയുടെ ശീ ലയെല്ലാം മുകളിലേക്ക് പോയി അസ്ഥികൂടം മാതിരി നിൽക്കുന്നു. എങ്ങനൊക്കെയോ കുട മടക്കി ഒറ്റ ഓട്ടം ആയിരുന്നു ഓഫീസിലേക്ക്. ആരെങ്കിലും കാണുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്നൊന്നും നോക്കിയില്ല. അല്ലെങ്കിലും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കുന്നിടത്താണല്ലോ പ്രശ്നങ്ങൾ തുടങ്ങുന്നത്. 

അന്നത്തെ ഞാൻ  റേഷൻ ഒന്നും കിട്ടുന്നില്ലേ, വല്ല അസുഖവുമുണ്ടോ , എന്താ ഇങ്ങനെ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ചോദിപ്പിക്കുന്ന കോലമാണ് . അത് കൊണ്ട് കാറ്റിൽ കുട പറന്നതും  ഞാൻ പറന്നതും ഒന്നും ഞാൻ ആരോടും പറഞ്ഞില്ല. എന്നത്തേയും പോലെ പതിനൊന്നു മണിക്ക് ചായ വന്നു. ചായയുടെ കൂടെ  ഉള്ളി വട , പരിപ്പ് വട , പൊരിച്ച പത്തിരി തുടങ്ങിയ കടികളും ഉണ്ടാകും. എണ്ണപലഹാരങ്ങൾ ഒന്നും തന്നെ ഞാൻ വാങ്ങിക്കാറില്ല. നല്ല ചൂടുള്ള പൊരിച്ച പത്തിരി ആണ് കഴിച്ചോളി എന്ന് പറഞ്ഞപ്പോൾ ഞാൻ ഇതൊന്നും കഴിക്കാറില്ലല്ലോ എനിക്ക് വേണ്ട എന്നു ഞാനും.

" വെറുതെയല്ല ഒരു കാറ്റടിക്കുമ്പോൾ പറന്നു പോകുന്നത് " ചായക്കാരൻ 

പറന്നു പോയോ ആര് എന്ത് എന്ന സഹകളുടെ ചോദ്യം. 

"ആരാ , ഉള്ളിത്തോൽ പോലെയുള്ളയാൾ തന്നെ , കാറ്റ് അപ്പോൾ നിന്നത് നന്നായി അല്ലെങ്കിൽ അറബിക്കടലിൽ പോയി എടുക്കേണ്ടി വരുമായിരുന്നു."

എല്ലവരുടെയും കളിയാക്കലും ചിരിയും. അപമാനം കൊണ്ട് ആദ്യമായി ഞാൻ എന്റെ മെലിഞ്ഞ ശരീരത്തെ ഓർത്തു  സങ്കടപ്പെട്ടു. അപ്പോൾ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ വരാന്തയിൽ വിടർന്നു നിൽക്കുന്ന കുട. 

എന്നെ അപമാനച്ചൂളയിൽ തള്ളി വിട്ടെങ്കിലും കുടയോട് എനിക്കിന്നും പഴയ ഇഷ്ടം തന്നെയാണ്. ആ ഇഷ്ടം കാണിക്കാൻ ഇന്നലെ വായിച്ചു തീർത്ത ഒരു പുസ്തകത്തിലെ വാക്കുകൾ കടമായെടുക്കുന്നു.

" നമ്മൾ ഒരാളെ സത്യസന്ധമായി സ്നേഹിച്ചാൽ അയാൾ എന്തൊക്കെ അപരാധം നമ്മളോട് കാണിച്ചാലും ആ സ്നേഹം ഇല്ലാതാകുന്നില്ല "

സുമ രാജീവ് 
19/ 06 / 19 

(ഫേസ്‌ബുക് പേജ് ആയ ഇമ്പ്രെസ്സാ നടത്തിയ #MEMMBRELLA #IMPRESA കുടയോർമ്മകൾക്ക് വേണ്ടി എഴുതിയത്.)

വര : ജയ്‌മേനോൻ (റൈഡർ സോളോ)


2019, ജൂൺ 14, വെള്ളിയാഴ്‌ച

വിദ്യാദേവിയുടെ നാട്ടിലേക്ക് - യാത്ര പാർട്ട് 3

യാത്രയുടെ തുടക്കം മുതൽ വഴി കാട്ടിയായ ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി. ആദ്യമേ പറയേണ്ടതായിരുന്നു. വണ്ടിയിലെ GPS കാണിക്കുന്ന വഴികളിൽ എന്തെങ്കിലും സംശയം തോന്നുമ്പോൾ പറഞ്ഞു തരുന്ന ഗൂഗിൾ ആന്റിയെ കുറിച്ച് പറയാതെ എങ്ങനെ ഈ കുറിപ്പ് പൂർണമാകും.  അറിയാത്ത വഴികളിൽ കൂട്ടാകുന്നതും എന്ത് ചോദിച്ചാലും പറഞ്ഞു തരുന്നതുമായ ഒരാളെ അങ്ങനെ അങ്ങ് മറക്കാൻ പാടില്ലല്ലോ. 

ഉഡുപ്പിയിൽ നിന്നും കുന്ദാപുര ഹൈവേയിലൂടെ  മൂകാംബികയിലേക്കുള്ള  യാത്ര തുടരുമ്പോൾ ഞങ്ങൾക്ക് കൂട്ടായത് ഗൂഗിൾ ആണ്.  ഹൈവേ നിർമാണം, ഫ്‌ളൈഓവർ നിർമാണം അങ്ങനെ പലതുമുണ്ട് വഴിയിൽ. പക്ഷെ എന്തൊക്കെ  പണികളായാലും  വീതിയുള്ള റോഡിലൂടെ പോകുമ്പോൾ തടസങ്ങൾ ഒന്നും തന്നെ നമ്മളെ ബാധിക്കില്ല. 
ഏതാണ്ട് ഒന്നര മണിക്കൂർ ദൂരമാണ് ഉഡുപ്പിയിൽ നിന്നും കൊല്ലൂരേക്ക്. ഒരു മണിക്കൂറോളം ഓടി കഴിയുമ്പോൾ വലതു ഭാഗത്തായി കൊല്ലൂർ 22KM എന്നൊരു ബോർഡ് കാണും. പിന്നെയുള്ള യാത്ര പച്ചപ്പിലൂടെയാണ് .

അക്കേഷ്യ കാടുകളും , കശുമാവിൻ തോട്ടങ്ങളും കടന്നു ഈ ഫോറെസ്റ്റ് മുഴുവൻ  കാടാണല്ലോ  എന്ന് തോന്നിക്കുന്ന വഴിയിലൂടെ കണ്ണും മനസ്സും നിറച്ചുള്ള യാത്ര. ഏതാണ്ട് ഒന്നേ മുക്കാൽ ആയപ്പോൾ മൂകാംബികയിൽ എത്തുന്നു. ആദ്യം പോയത് ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് ആണ്. നമ്മുടെ പോക്കറ്റിൽ ഒതുങ്ങുന്ന താമസസൗകര്യം എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ അവിടെത്തിയപ്പോൾ വെള്ളമില്ല എന്ന കാരണം കൊണ്ട് റൂമൊന്നും തന്നെ കൊടുക്കുന്നില്ല. പിന്നെ പോയി നോക്കിയ ഹോട്ടലുകളിൽ എല്ലാം പറയുന്നതും വെള്ളത്തിന്റെ പ്രശ്‌നം തന്നെ. വണ്ടി  ഒതുക്കി അന്വേഷിക്കാമെന്നു കരുതി  നിർത്തിയതിന്റെ സൈഡിലായി ക്ഷേത്രത്തിലെ മുഖ്യകാർമ്മികന്റെ വീടും അതിനോട് ചേർന്ന് നടത്തുന്ന താന്ത്രിക് ലോഡ്‌ജും. മറ്റൊന്നും ആലോചിച്ചില്ല  അവിടെ റൂം എടുക്കുന്നു. അവിടെയും വെള്ളം ടാങ്കറിൽ കൊണ്ട് വന്നു നിറക്കുകയാണ്‌ എങ്കിലും നമുക്ക് വെള്ളക്ഷാമം ഒന്നും അനുഭവപ്പെട്ടില്ല.  അറുനൂറു രൂപക്ക് സ്പേഷ്യസ് ആയ നോൺ  എ സി ഡീലക്സ് റൂം. കുളിച്ചു ഫ്രഷ് ആയി ആദ്യം ഊണ് കഴിച്ചു. രണ്ടര മണിയൊക്കെ ആയത്കൊണ്ട് മീൽസ് ടൈം കഴിഞ്ഞെങ്കിലും ആദ്യം കണ്ട ഹോട്ടലിൽ മീൽസ് ഉണ്ടെന്നു പറഞ്ഞത് കൊണ്ട് അവിടെ കേറി കഴിച്ചു. അത്ര വലിയ രുചി ഒന്നുമില്ല ഭക്ഷണത്തിനു. വിശപ്പിന്റെ ആക്രാന്തം കൊണ്ട് രുചിയെ കുറിച്ച് ആരും ചിന്തിച്ചില്ല. 

അപ്പോഴാണ് കുടജാദ്രിയിലേക്കുള്ള ലാസ്റ്റ്  ട്രിപ്പ് ജീപ്പ് മൂന്നു മണിക്ക് പോകുമെന്ന് അറിഞ്ഞത്. രാവിലെ ആയിരുന്നു കുടജാദ്രിയിലേക്കുള്ള സ്പിരിച്വൽ  ട്രെക്കിങ്ങ് പ്ലാൻ ചെയ്തത്. ജീപ്പ് ഉണ്ടെന്നു അറിഞ്ഞപ്പോൾ അപ്പോൾ തന്നെ പോകാമെന്നു കരുതി. ഞങ്ങൾ അഞ്ച് പേരാണ് ഉള്ളത്. ഒരു ജീപ്പിനു വേണ്ടത് എട്ടു പേരെയും. മല  കയറാൻ തയ്യാറായി നിന്ന രണ്ടു കോഴിക്കോടൻ പയ്യന്മാരെയും ഞങ്ങൾക്ക് കൂട്ട് കിട്ടി. എട്ടാമത്തെ ആളുടെ പൈസ എല്ലാവരും ഷെയർ ചെയ്തെടുക്കാമെന്നു തീരുമാനിച്ചു. കുടജാദ്രിയിലേക്ക് ഒരാൾക്ക് ജീപ്പിനു കൊടുക്കേണ്ടത് 375 രൂപയാണ്. കൂടാതെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ ഒരാൾക്കു ഇരുപത്തഞ്ച് രൂപയും ജീപ്പിനു നൂറും കൊടുക്കണം. തിരിച്ചു ആറര   മണിക്ക് മുൻപേ ചെക്ക് പോസ്റ്റ് കടക്കണം. ഇല്ലെങ്കിൽ ഒരാൾക്കു നൂറു രൂപ വെച്ച് പിന്നേയും  പെനാൽറ്റി അടക്കേണ്ടി വരും.

ഞങ്ങൾ ഏഴുപേർ അടങ്ങുന്ന ടീം ഒരു ജീപ്പിൽ കുടജാദ്രിയിലേക്ക്. ഷിമോഗ റോഡിലൂടെയാണ് കുടജാദ്രിയിലേക്കുള്ള യാത്ര  തുടങ്ങുന്നത്. ഇരുപത്തൊന്നു കിലോമീറ്റർ ആണ് ദൂരം.  ഇരു വശവും മരങ്ങൾ തിങ്ങി നിറഞ്ഞ  നിറഞ്ഞ കോൺക്രീറ്റ് പാത. തണുത്ത നേർത്ത കാറ്റ്. ജീപ്പിന്റെ പിറകിലാണ് ഇരുന്നതെങ്കിലും ഇടക്കൊക്കെ മയക്കത്തിലേക്ക് വീണു.  ജീപ്പ് ഹംപിൽ  ചാടുമ്പോൾ ആണ് പിന്നെ കണ്ണ് മിഴിച്ചു നോക്കുന്നത്.  
കാരഘട്ട എന്ന സ്ഥലത്തു നിന്ന് വലതു വശത്തേക്ക് ആണ് കുടജാദ്രിയിലേക്ക് പോകേണ്ടത്.  റോഡിലേക്ക് കയറുമ്പോൾ തന്നെ ഫോറെസ്റ്റ്  ചെക്ക് പോസ്റ്റ് ഉണ്ട്. ആളുകളുടെ എണ്ണം നോക്കി ഫീസ് വാങ്ങിക്കുന്നു. പിന്നെ കുറെ ദൂരം നിരപ്പായ കാനനപാതയാണ്. അത് കഴിഞ്ഞാൽ പിന്നെ കയറ്റം തുടങ്ങുകയായി . വളഞ്ഞു പുളഞ്ഞ മലമ്പാതയിലൂടെ ജീപ്പ് ഓടിക്കുക എന്നത് അസാമാന്യ കഴിവാണ്. ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഏതാണ്ട് ഇരുപത് ഇരുപത്തൊന്നു പ്രായമുള്ള കൊച്ചു പയ്യൻ. പക്ഷെ അയാളുടെ ഡ്രൈവിങ്ങിനെ നമിക്കാതെ വയ്യ. മുൻപ് രണ്ടു പ്രാവശ്യം ഞങ്ങൾ പോയപ്പോഴും മഴ വീണു ഉറച്ച പാത ആയിരുന്നു. പക്ഷെ ഈ പ്രാവശ്യം വേനലിൽ മണ്ണിളകി  മറിഞ്ഞ റോഡ്. കല്ലുകളും മണ്ണും എല്ലാം റോഡിൽ നിറഞ്ഞു കിടക്കുന്നു. ഒരു കടുക് മണി  അങ്ങോട്ടോ ഇങ്ങോട്ടോ എന്ന പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരും ഓരോ വളവിലും ജീപ്പ് തിരിയുമ്പോൾ. ജീപ്പ് റയിസ് ചെയ്യുമ്പോൾ നമ്മുടെ ദേഹവും വസ്ത്രവും  പൊടിമണ്ണിൽ കുളിക്കും. ശരീരത്തിലെ എല്ലാ നട്ടും ബോൾട്ടും ഇളകും .ആദ്യമായി പോകുന്ന അൻസിക്കും പണ്ട് ചെറുപ്പത്തിൽ എപ്പോഴോ പോയ സന്ദീപിനും ജീപ്പ് പോകുന്നത് കണ്ടു പേടി തോന്നുന്നുണ്ട് . യാത്ര ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പുറപ്പെടില്ലായിരുന്നു എന്നവർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കുറച്ചു കൂടെ മുകളിൽ എത്തുമ്പോൾ മലയിറങ്ങി വരുന്ന കോടമഞ്ഞു. ഇരു വശത്തിനിന്നുമുള്ള ആ കാഴ്ച തന്നെ മതി ഈ യാത്ര സഫലമാകാൻ.




ഏതാണ്ട് നാലര മണിക്ക് ഞങ്ങൾ മൂലമൂകാംബികയിൽ എത്തി. മൂകാംബികയുടെ മൂലസ്ഥാനം അവിടെ ആണെന്ന് പറയപ്പെടുന്നു. അവിടെ കുറച്ചു അമ്പലങ്ങളും ആവശ്യക്കാർക്ക്  താങ്ങാനുള്ള ഇടവുമുണ്ട്. ജീപ്പ് സർവീസ് അവിടെ വരെയേ ഉള്ളൂ. അത് കഴിഞ്ഞു സർവജ്ഞ പീഠം കാണണമെങ്കിൽമല  നടന്നു കയറി തന്നെ പോകണം. ഏതാണ്ട് പതിമൂന്നായിരം വർഷങ്ങൾക്കു മുൻപേ ശ്രീ ശങ്കരൻ മൂകാംബിക ദേവിയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണ് സർവജ്ഞപീഠം. നമ്മൾ ജീപ്പിലും മറ്റും വന്ന സ്ഥലം അന്ന് കാൽ നടയായി നടന്നു കേറിയതാണ് ആദിശങ്കരൻ. സർവജ്ഞ പീഠം  ശങ്കര പ്രതിഷ്ഠയോടു കൂടിയ ചെറിയ ഒരമ്പലമാണ് .



ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പയ്യന്മാർ ആദ്യം തന്നെ ഓടി കയറാൻ തുടങ്ങി . ജീപ്പ് യാത്രയുടെ ക്ഷീണമകറ്റാൻ അവിടെയുള്ള പൈപ്പിലെ  തണുത്ത വെള്ളത്തിൽ മുഖം കഴുകി കൊച്ചമ്പലങ്ങളിൽ തൊഴുതു മുകളിലേക്ക് നടന്നു തുടങ്ങിയപ്പോഴേ കേറാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് കൂടെയുള്ളവർ. കേറുന്നത്രയും കേറാം പറ്റില്ലെങ്കിൽ   തിരിച്ചിറങ്ങാം എന്ന ധാരണയിൽ കേറാൻ തുടങ്ങി. താഴെ നിന്നും മലമുകളിലേക്ക് കയറി വരുന്ന കോട. കോടമഞ്ഞിൻആട ചുറ്റി നിൽക്കുന്ന മലനിരകൾ. ഫോട്ടോ എടുത്തും കാഴ്ച കണ്ടും നടക്കുമ്പോൾ താഴെ ആറു മണിക്ക് മുൻപ് എത്തേണ്ട കാര്യം രാജീവേട്ടൻ ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. മുകളിൽ പോയി തിരിച്ചിറങ്ങുന്ന കുറെയധികം ആളുകളെ വഴിയിൽ വെച്ച് കണ്ടു. പോകുന്ന വഴിയിൽ ഒരു ഗുഹാഗണപതി ക്ഷേത്രം ഉണ്ട്. ഒരു ഗുഹക്കുള്ളിൽ ഒരു ഗണപതി വിഗ്രഹം അത്രയേ ഉള്ളൂ. ചിലപ്പോൾ അവിടെ ആരെങ്കിലും ധ്യാനിക്കാൻ ഇരിക്കുന്നുണ്ടാകും. ഗുഹാഗണപതി ക്ഷേത്രം കഴിഞ്ഞു മുകളിലേക്ക് കയറി. ഇനി സർവജ്ഞ പീഠത്തിലേക്ക് ഏതാണ്ട് 100  മീറ്റർ കൂടെ നടക്കണം . കയറ്റമാണ്. ചെങ്കുത്തായ കയറ്റം . കോടമഞ്ഞുണ്ടെങ്കിലും ഹ്യൂമിഡിറ്റി കൊണ്ട് വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. താഴ്വാരത്തിൽ നിന്നും തിങ്ങി വരുന്ന കോട. എനിക്ക് ശ്വാസം എടുക്കാൻ കുറച്ചു വിഷമം തോന്നി തുടങ്ങിയിരുന്നു. കൂടാതെ നെഞ്ചിനുള്ളിൽ നിന്നും ശക്തമായ വേദനയും. ഞാൻ അവിടെ ഇരിക്കാമെന്നും  കൂടെയുള്ളവരോട്  കേറിക്കൊള്ളാനും  പറഞ്ഞു. ഒറ്റക്കിരുത്താൻ മടിച്ചു പറ്റാത്ത പണിക്കു മെനക്കെട്ടതിന് എന്നെ ചീത്ത വിളിച്ചു കൊണ്ട്   രാജീവേട്ടനും കൂടെ ഇരുന്നു.  . മുൻപ് രണ്ടു പ്രാവശ്യം കേറിയപ്പോഴും ഇത് പോലൊരു ബുദ്ധിമുട്ടു എനിക്കുണ്ടായിരുന്നില്ല. പ്രായം കൂടി വരുന്നു എന്നതിന്റെ സൂചനയാകാം.മനസ്സ് വിചാരിക്കുന്നിടത്തേക്ക് ശരീരം പോകാതിരിക്കുന്നത് . ഞങ്ങൾ അവിടിരിക്കുമ്പോൾ സന്ദീപും കുടുംബവും മുകളിൽ കയറി ഇറങ്ങി,അവിടെ പോകാതിരുന്നാൽ അത് വലിയ നഷ്ടം  ആയേനെ എന്ന് പറഞ്ഞു . ഈയൊരു കാര്യത്തിന് വേണ്ടി ആയത് കൊണ്ട് കഠിനമായ ജീപ്പ് യാത്ര നന്നായി എന്നും. വേഗം തന്നെ മലയിറങ്ങി ജീപ്പ് കിടക്കുന്നിടത്തു വന്നു . ആറരക്ക് മുൻപ് ഞങ്ങൾ ചെക്ക് പോസ്റ്റ് കടന്നത് കൊണ്ട് പെനാൽറ്റി ഒന്നും കൊടുക്കാതെ കഴിഞ്ഞു.







തിരിച്ചു ജീപ്പിൽ വരുന്നതിനിടക്ക് ഫോറെസ്റ് ഡിപ്പാർട്മെൻറ്റ് വാങ്ങിക്കുന്ന പൈസക്ക് ഈ റോഡ് നന്നാക്കിക്കൂടെ എന്നാരോ പറഞ്ഞു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പയ്യന്മാരിൽ ഒരാൾ അതിനു തന്ന മറുപടി വളരെ രസകരമായിരുന്നു. " ഈ റോഡ് ഒരിക്കലും നന്നാക്കരുത്. ഇത് പോലെ തന്നെ വേണം. എങ്കിൽ മാത്രമേ അവിടെ പോകണം എന്ന ആഗ്രഹം മാത്രം ഉള്ളവർ വരൂ. അല്ലെങ്കിൽ ഇവിടെ കണ്ടവർ മൊത്തം വന്നു ആവശ്യമില്ലാത്തത് എല്ലാം കൊണ്ട് വന്നിട്ട് ഈ ഭൂമിയുടെ പവിത്രത കളയും" ഇന്നത്തെ തലമുറയിൽ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. താൻ , തന്റെ സുഖം എന്നതിനപ്പുറം പ്രകൃതിയെ കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ചിന്തിക്കുന്നവരുടെ എണ്ണം കുറവെങ്കിലും കനൽ ഒരു തരി മതിയല്ലോ എന്നോർത്തു  കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ വഴി നിറയെ പ്ലാസ്റ്റിക് കുപ്പികളും ബിയർ കുപ്പികളും കവറുകളും ഒക്കെ ധാരാളമായി കണ്ടിരുന്നു. പക്ഷെ ഇപ്പോൾ പ്ലാസ്റ്റിക് നിരോധിത മേഖല എന്ന ബോർഡ് എല്ലായിടത്തുമുള്ളത് കൊണ്ടാണോ എന്നറിയില്ല അത്തരം കാഴ്ചകൾ  അധികം കണ്ടില്ല. 

തിരിച്ചു മൂകാംബികയിൽ എത്തി റൂമിൽ പോയി കുളിച്ചു അമ്പലത്തിലേക്ക് ശീവേലി കാണാൻ. സ്വർണ രഥത്തിൽ അമ്മയെ എഴുനെള്ളിക്കുന്നത് കണ്ടു തിരിച്ചു പോരുമ്പോൾ ഭക്ഷണശാലയിൽ നിന്നും വിളിക്കുന്നു , കഴിക്കാനുള്ളവർ വേഗം വരിക. ഉച്ചക്ക് ഉഡുപ്പിയിലെ ഭക്ഷണം കഴിക്കാത്തതിനുള്ള നിരാശ ഇവിടെ തീർക്കാമെന്ന് വെച്ച്  ഭക്ഷണം കഴിക്കാനായുള്ള ക്യൂവിൽ പോയി നിന്നു. പാള പ്ലേറ്റിൽ നല്ല സോണാമസൂരി അരിയുടെ ചോറും രസവും ഉഗ്രൻ സാമ്പാറും പരിപ്പ് പായസവും മൂകാംബികയിലെ  ആദ്യ ദിവസം അങ്ങനെ ധന്യമായി.

തിരിച്ചു റൂമിലേക്ക് വരുമ്പോൾ പൂജാരിയുടെ വീട്ടിൽ കയറി പൂജയെക്കുറിച്ചു അന്വേഷിച്ചു. അവിടെ പൈസ അടച്ചു ബുക്ക് ചെയ്തു രാവിലെ ആറു  മണിക്ക് വന്നാൽ അവർ തന്നെ കൂട്ടികൊണ്ട് പോയി തൊഴുവിച്ചു എല്ലാ പൂജയും കാര്യങ്ങളും ചെയ്തു തരാമെന്നു പറഞ്ഞു. അതനുസരിച്ചു പൈസ അടച്ചു റൂമിലേക്ക്. ഉറങ്ങാൻ തുടങ്ങുമ്പോൾ കനത്ത മഴയുടെ താരാട്ടു കൂട്ടിനു. കൊതുകു ശല്യമില്ലാതെ , സുഖമായ ഉറക്കം.


2019, ജൂൺ 11, ചൊവ്വാഴ്ച

യാത്ര തുടരുന്നു - പാർട്ട് 2

തൃച്ഛംബരത്തു നിന്നും മടങ്ങുമ്പോൾ തന്നെ എല്ലാവർക്കും  വിശപ്പിന്റെ വിളി വന്നിരുന്നു. രാവിലെ ഒരു കട്ടൻ പോലും കഴിക്കാതെ തുടങ്ങിയ യാത്രയാണ്. പെരുന്നാൾ അവധി ആയതുകൊണ്ടാണോ കൊച്ചു വെളുപ്പാൻകാലം ആയത് കൊണ്ടാണോ എന്നറിയില്ല വഴിയിൽ ഒരൊറ്റ ഹോട്ടലോ ചായക്കടയോ കണ്ടില്ല.  യാത്ര അമ്പലത്തിലേക്ക് ആയത് കൊണ്ട് കുറച്ചു വൃത്തിയും മെനയുമുള്ള വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു ലക്‌ഷ്യം. പയ്യന്നൂർ എത്തിയിട്ടും ഒന്ന് പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പെരുമ്പ്ര കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പോൾ ഇടതു വശത്തായി ആൾത്തിരക്കില്ലാത്ത സ്ഥലത്തു കഫേ ദിനേശ് കണ്ടു. നമ്മുടെ ദിനേശ് ബീഡിക്കാരുടെ  സംരംഭം. ഇനിയും വെജിറ്റേറിയൻ ഹോട്ടൽ നോക്കി നടന്നാൽ മറ്റൊന്നും കിട്ടില്ലെന്നു തോന്നിയത് കൊണ്ട് അവിടെ തന്നെ കേറി.  വൃത്തിയുള്ള സ്ഥലം. രുചികരമായ ഭക്ഷണം. നല്ല പെരുമാറ്റം. ഇതിൽ കൂടുതൽ എന്താണ് വിശന്നു പൊരിഞ്ഞിരിക്കുമ്പോൾ  വേണ്ടത്.

വഴി നീളെ വീരിഞ്ഞു നിൽക്കുന്ന ഗുൽമോഹറുകൾ. കണ്ണിനും മനസ്സിനും മൊത്തത്തിൽ ഒരുണർവ്വ് നൽകും. പലതരം പൂവുകൾ. കടും ചുവപ്പും , ഓറഞ്ചും , വെള്ളവരകളോട് കൂടിയ ഇതളുകൾ ഉള്ളവയും . പൂക്കൾ കണ്ടു കണ്ടു സംസാരം ഗുല്മോഹറിനെ പറ്റിയായി. ദീദി ദാമോദരൻ കഥയെഴുതി  രഞ്ജിത് അഭിനയിച്ച ഗുൽമോഹർ എന്ന ഫിലിം, അതിലെ പാട്ടുകൾ, ഗുൽമോഹറിനെ പ്രണയവുമായി ബന്ധിപ്പിച്ചത് എങ്ങനെ എന്നും എന്തിനാകുമെന്നും ഒക്കെ ഉള്ള ചർച്ചകൾ. വാകപ്പൂമരമരം ചൂടും എന്ന പാട്ടിലെ വാക ഇതല്ല എന്നു  രാജീവേട്ടൻ. കവി എഴുതിയത് മഞ്ഞ പൂക്കൾ ഉള്ള വാകയാണ് പോലും. വേറെ ആർക്കും അതിനെ കുറിച്ച് അധികം വിവരം ഇല്ലാത്തത് കൊണ്ട് തർക്കങ്ങൾ ഒന്നും ഉണ്ടായില്ല. സിനിമ , പാട്ടു, പൂക്കൾ സംസാരത്തിനിടക്ക് നീണ്ടു പോകുന്ന യാത്രയുടെ വിരസത ഒട്ടും അറിഞ്ഞില്ല.

കാസർഗോഡ് എത്തിയപ്പോൾ പിന്നെ പുഴകളെ കുറിച്ചായി സംസാരം. കടന്നു പോകുന്ന വഴിയിൽ കണ്ട പുഴകൾക്കെല്ലാം നല്ല വീതിയും നീളവും ആഴവും ഉണ്ടായിരുന്നു. ഇടത് വശത്തു കടൽ കണ്ടു കൊണ്ട് കാസർഗോഡ് കടന്നു കന്നടമണ്ണിലേക്ക്. കേരളത്തിലെ ഇടുങ്ങിയ റോഡിൽ നിന്നും രാജവീഥിയിലേക്ക് കടക്കുമ്പോൾ ആഹാ ഇങ്ങനെ വേണം ദേശീയ പാതകൾ എന്ന് നമ്മൾ നൂറു വട്ടം പറയും. ടോൾ കൊടുത്തു  മുടിഞ്ഞു മുന്നോട്ടു പോകുമ്പോൾ യാത്ര ഉഡുപ്പി വഴിയാകാം എന്നൊരു തോന്നൽ . പണ്ടൊരിക്കൽ ഉഡുപ്പിയിൽ പോയപ്പോൾ അവിടെ അന്നദാനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതും അന്നത്തെ  രസത്തിന്റെ മണം മൂക്കിൽ തങ്ങി നില്കുന്നത് കൊണ്ടും ഉച്ചയൂണ് ഉഡുപ്പി അമ്പലത്തിൽ വെച്ചാകാം എന്നൊരു അഭിപ്രായം ഞാൻ പറഞ്ഞു.  അങ്ങനെ ചലോ ഉഡുപ്പി തീരുമാനം ആയി.

അങ്ങനെ ഒരു പന്ത്രണ്ട് മാണിയോട് അടുത്ത് ഉഡുപ്പിയിൽ എത്തുന്നു. പാർക്കിംഗ് സൈഡ് എൻട്രൻസിലൂടെ അമ്പലത്തിലേക്ക്.  തൊഴാനുള്ള ക്യൂ റോഡിൻറെ അറ്റം വരെ എത്തിയത് കൊണ്ട് ഉള്ളിൽ കേറി തൊഴുതാൽ മൂകാംബികയിൽ പ്ലാൻ ചെയ്ത പല പരിപാടികളും മുടങ്ങുമെന്നു സന്ദീപ് പറഞ്ഞത് അനുസരിച്ചു പുറത്തു നിന്നും തൊഴുതു രസത്തിന്റെ മണം  മൂക്കിൽ  തന്നെ ഇരിക്കട്ടെ എന്ന് വെച്ച് വീണ്ടും യാത്ര തുടരുന്നു .










2019, ജൂൺ 10, തിങ്കളാഴ്‌ച

യാത്ര - പാർട്ട് 1

 പ്ലാൻ ചെയ്തു നടക്കാതെ പോയ ചില യാത്രകൾ ഉണ്ട്. പോയില്ലല്ലോ എന്നൊരു വിഷമം ഉള്ളിൽ നീറ്റുന്ന ചിലത്. മൂകാംബികയിലേക്കുള്ള യാത്ര അങ്ങനെ നടക്കാതെ പോയ ഒന്നായിരുന്നു. ഒരു വര്ഷം ആയി പല പ്രാവശ്യം പോകാനൊരുങ്ങി പോകാൻ പറ്റാത്തപ്പോൾ ദേവി വിളിക്കുമ്പോഴേ പോകാൻപറ്റൂ എന്ന് സ്വയം സമാധാനിപ്പിക്കും. അങ്ങനെ ദേവി വിളിച്ചതാണ് കഴിഞ്ഞ ആഴ്ച. ആ വിളി വന്നത് ഫ്ലാറ്റിലെ അയൽവാസിയായ ആൻസി വഴിയും.  ആകെ ഒരു ദിവസം ഉണ്ടായിരുന്നുള്ളൂ  നോമ്പ് അവധി, അടുത്ത ദിവസം ലീവ് ചോദിച്ചപ്പോൾ ഒന്നും പറയാതെ ഓക്കേ പറഞ്ഞ ബോസിനെയും ദേവി തോന്നിപ്പിച്ചതാകണം.

ബുധനാഴ്ച രാവിലെ നാലര മണിക്ക് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ മുന്നിൽ മൂകാംബിക എന്നൊരു ലക്‌ഷ്യം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. പോകുന്ന പോക്കിലാണ് രാജീവേട്ടൻ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെ പറ്റി  പറയുന്നത്. നമുക്ക് അവിടെ ഒന്ന് തൊഴുതു പോകാം നല്ല അമ്പലം ആണെന്ന് പറഞ്ഞപ്പോൾ ഭക്തശിരോമണികൾ ആയ സന്ദീപിനും ആൻസിക്കും സമ്മതം.

പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ടു എന്ന് പറയുന്ന അമ്പലത്തിന്റെ ശ്രീകോവിലിന്റെ പുറംചുമരുകളിൽ കൊത്തുശില്പങ്ങൾ കാലപ്പഴക്കം കൊണ്ട് കുറച്ചൊക്കെ നശിച്ചുവെങ്കിലും കാണേണ്ടത് തന്നെ. കംസനെ കൊന്ന  രൗദ്രഭാവത്തിൽ ഉള്ള  കൃഷ്ണന്റെ  രൂപമാണ് പ്രതിഷ്‌ഠ. ഉത്തരഗുരുവായൂർ എന്നും ഈ അമ്പലം അറിയപ്പെടുന്നുണ്ട്. അമ്പലത്തിനോട് ചേർന്ന് ദുര്ഗ ഭഗവതി, ശിവൻ, അയ്യപ്പൻ എന്നിവരുടെ അമ്പലങ്ങളും  ഉണ്ട്. എല്ലാവരും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വലിയ ഒരു കുളം കൂടാതെ ഒരു ആമ്പൽ കുളം, ഭഗവതി ക്ഷേത്രത്തിനു ചുറ്റുമായി ഒരു മൽസ്യ കുളം എന്നിവയുമുണ്ട്. അമ്പലത്തിനു മുന്നിലായി കായ്ക്കാതെ  പൂത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിനും ഉണ്ട് ഒരു കഥ. പലവിധ വ്യാധികൾ കൊണ്ട് കഷ്ടപ്പെട്ട ഒരു ഭക്തൻ ഗുരുവായൂരിൽ നിന്നും തൃച്ഛംബരത്തു എത്തുകയും നടക്കൽ ഇരുന്നു  പ്രാർത്ഥന നടത്തുകയും ചെയ്തു. പക്ഷെ ദിവസങ്ങൾ കഴിയുംതോറും അയാളുടെ ശരീരത്തിൽ ഇലഞ്ഞികായ്കൾ വീണു അസുഖം കൂടുന്നത് കണ്ട ഭഗവാൻ ഇനി ഒരിക്കലും കായകൾ ഉണ്ടാക്കാതിരിക്കട്ടെ എന്ന് ശപിച്ചുവത്രെ. അതിനു ശേഷം ഇന്ന് വരെ ആ മരത്തിൽ പൂക്കൾ അല്ലാതെ കായ്കൾ ഉണ്ടായിട്ടില്ല. നല്ല മണമുള്ള ഇലഞ്ഞി പൂക്കൾ പെറുക്കി നടക്കുമ്പോൾ പ്രഭാതപൂജക്കായി നട അടച്ചിരുന്നു. നല്ല നെയ്പായസത്തിന്റെ മണം ചുറ്റും പരക്കുന്നുണ്ട്. നമ്മുടെ ലക്‌ഷ്യം മൂകാംബിക ആയത് കൊണ്ട് നടതുറക്കുന്നത് വരെ കാത്തിരിക്കാനുള്ള സമയക്കുറവു കൊണ്ട് പെട്ടെന്നുതന്നെ ഞങ്ങൾ അവിടുന്ന് തിരിച്ചു. ഗുൽമോഹർ പൂത്ത കണ്ണൂർ ഹൈവേയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക്.

(തുടരും.)













2019, മേയ് 23, വ്യാഴാഴ്‌ച



തോള് ചേർന്നു നടന്നൊരീ പാതയിൽ
തോളിലേറ്റി നടപ്പൂ ഞാൻ നിന്നെ
അന്ത്യയാത്രയിൽ കൂട്ടുപോരാമെന്ന
വാക്കു ഞാൻ മറന്നീല സഖേ !
Pic Credit : shaji Panicker

2019, മേയ് 11, ശനിയാഴ്‌ച

അഭയം

വേനലവധിയിലെ ഒരു ഞായറാഴ്‍ച ഉച്ചവെയിലിൽ നിന്നാണ് അവൾ കയറി വന്നത്. പെട്ടെന്നു ആരെന്നു മനസിലായില്ലെങ്കിലും വെയിൽ  കൊണ്ട് ചുവന്ന കവിളും താടിയിലെ മറുകും ചിരിയും 'എന്നാ വെയിലാ " എന്ന ചോദ്യവും സെലിനെ ഓർമ്മിപ്പിച്ചു.

'എത്ര കാലമായെടി കണ്ടിട്ട്' എന്ന ചോദ്യത്തോടൊപ്പം അവളെ കെട്ടി പിടിച്ചു അകത്തെ സോഫയിൽ കൊണ്ടിരുത്തി.

'മോരിരുപ്പുണ്ടോ , എന്നാൽ പച്ചമുളകും കറിവേപ്പിലയും  ചതച്ചിട്ട്, ഒരല്പം ഉപ്പും ചേർത്ത് എടുത്തോ , ജ്യൂസ് ഒന്നും വേണ്ട, ഷുഗർ ആണ്'

മോരിൽ ഇടാനുള്ള കാന്താരി പറിക്കാൻ പിന്നാമ്പുറത്തേക്കു നടക്കുമ്പോൾ  എട്ടു ബി യുടെ രണ്ടാമത്തെ ബെഞ്ചിലേക്ക് എത്തിയിരുന്നു. ബെല്ലടിച്ചു ടീച്ചറെ കാത്തിരിക്കുമ്പോൾ ആണ് വാതിലിനു അപ്പുറത്തു നിന്ന്  എട്ടു ബി അല്ലെ എന്ന ചോദ്യവുമായി ഒരു പെൺകുട്ടി കയറി വന്നത്. വെളുത്ത നിറവും, ചുമന്ന ചുണ്ടുകളും, രണ്ടായി പിരിച്ചിട്ട മുടിയുമുള്ള സുന്ദരിക്കുട്ടിയെ കണ്ടു  അവസാനാബെഞ്ചിലിരിക്കുന്ന വാ നോക്കികൾ വായടക്കാൻ മറന്നു എന്നതാണ് സത്യം.

'വാ അടക്കു ഈച്ച കേറും ' എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടവൾ രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന എന്റെ അടുത്ത് വന്നിരുന്നു.  പള്ളിവക യു പി സ്‌കൂളിൽ പുതുതായി വന്ന ഹെഡ്മാസ്റ്ററുടെ മോൾ ആയിരുന്നു സെലിൻ. അവളുടെ അമ്മയും ആ സ്‌കൂളിൽ തന്നെ ടീച്ചർ ആയി പിന്നെ എത്തി ചേർന്നു. അന്ന് ആ നാട്ടിലെങ്ങും അത്രേം വെളുപ്പുള്ള ആരുമുണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ  സെലിന്റെ വെളുപ്പ് ക്ലാസ്സിലെ മാത്രമല്ല നാട്ടിലെയും സംസാരം ആയിരുന്നു. തൊലി വെളുപ്പ് പോലെ തന്നെ മനസ്സും വെളുത്തവൾ ആയിരുന്നത് കൊണ്ട് സ്‌കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പ്രിയങ്കരി ആയിരുന്നു അവൾ. എന്ത് ചോദ്യത്തിനും സെലിന്റെ കയ്യിൽ ഉത്തരമുണ്ടായിരിക്കും. സെലിന് അറിയാത്ത കാര്യങ്ങൾ കുറവായിരുന്നു. സെലിന്റെ വീട്ടിൽ ആദ്യമായി പോയപ്പോളാണ് പഴപൊരിക്കു ഏത്തക്കാ അപ്പമെന്നൊരു പേരുണ്ട് എന്നറിഞ്ഞത്. അത് പോലെ വലിയ വട്ട ചെമ്പിൽ വെളിച്ചെണ്ണ ഒഴിച്ച് അവളുടെ വല്യമ്മച്ചി ഉണ്ടാക്കി തന്ന കരുകരുപ്പുള്ള പഴംപൊരി പിന്നീടിന്നെവരെ വേറെവിടുന്നും കിട്ടിയിട്ടില്ല.

ഒറ്റ മോൾ ആയത് കൊണ്ട് തന്നെ സർവ്വസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടവൾ ആയിരുന്നു സെലിൻ. ഡിഗ്രി പഠനത്തിന് നഗരത്തിലെ ഒരേ കോളേജിൽ ചേർന്നതും, വീട്ടിൽ നിന്നും ദൂരെ അയക്കാൻ മടിയുണ്ടായിരുന്ന അച്ഛനെ സെലിനും അവളുടെ പപ്പയും മമ്മയും പറഞ്ഞു സമ്മതിപ്പിച്ചത് കൊണ്ട് മാത്രം ആയിരുന്നു. സ്‌കൂളിൽ എന്ന പോലെ കോളേജിലും സെലിൻ സ്റ്റാർ ആയിരുന്നു. കോളേജിലെ സുന്ദരയുവകോമളന്മാർക്ക് മുന്നിൽ മുട്ട് മടക്കാത്ത സെലിൻ കറുത്ത് കരിക്കട്ട പോലിരിക്കുന്ന ജസ്റ്റിന് മുന്നിൽ സാഷ്ടാംഗം നമിച്ചു എന്നറിഞ്ഞു എല്ലാരും ഞെട്ടി അടുത്തിരിക്കുമ്പോൾ ബ്ലാക്ക് & വൈറ്റ് ചിത്രം പോലിരിക്കുന്ന രണ്ടു പേർ.

നീ എന്ത് കണ്ടിട്ടാ അവനെ ഇഷ്ടപെട്ടത്  എന്ന് ചോദിച്ചപ്പോൾ  'സുന്ദരന്മാരെ നോക്കാൻ നൂറു കണക്കിന് ആളുകൾ ഉണ്ടാകും. അവർക്കു അതിന്റെ അഹങ്കാരവും കാണും , നീ പോയാൽ വേറെ ഒന്ന് എന്നഭാവം നോക്കിലും വാക്കിലും ഉണ്ടാകും. ഇവനെ ആകുമ്പോൾ നിറം കാണുമ്പോൾ ആരും നോക്കത്തില്ല.  പക്ഷെ അവൻ ആണ് ശരിക്കും ഈ കോളേജിലെ സുന്ദരൻ. നീ ഒന്ന് സൂക്ഷിച്ചു നോക്കി നോക്ക്. ചിരിക്കുമ്പോൾ അവന്റെ കണ്ണിലും ആ ചിരി കാണും. എന്ന് വെച്ചാൽ മനസ്സിൽ സന്തോഷം വന്നിട്ടാണ് ചിരിക്കുന്നത് , അല്ലാതെ ചിരിക്കാൻ വേണ്ടി ചിരിക്കുക അല്ല '

ഓ പിന്നെ എന്തൊക്കെയാണോ കണ്ടെത്തിയത് ?

'നന്നായി എഴുതും , നന്നായി പ്രസംഗിക്കും, പിന്നെ ആരുമറിയാത്ത ഒരു കാര്യമുണ്ട് നല്ല കിടിലൻ ആയി കവിത ചൊല്ലും. കവിതയും കേട്ട് ഓരോന്ന് വാലിൽ തൂങ്ങാൻ വരും എനിക്ക് പണിയാകുമെന്നത് കൊണ്ട് അത് ആരേം അറിയിക്കേണ്ട എന്ന് ഞാൻ വിലക്കിയിട്ടുണ്ട്'

ഞങ്ങൾ അതെ കോളേജിൽ നിന്ന് ബി എഡ്  എടുത്തു അഞ്ച് വര്ഷം കഴിഞ്ഞു പടിയിറങ്ങുമ്പോൾ ജെസ്റ്റിനും അവളും വിവാഹം കഴിക്കാൻ തീരുമാനം എടുത്തിരുന്നു. ജസ്റ്റിൻ പി ജി ഒക്കെ കഴിഞ്ഞു ജോലി അന്വേഷണത്തിൽ ആയിരുന്നു. സെലിന്റെ പപ്പാ ആദ്യം ജോലി ചെയ്ത സ്‌കൂളിൽ സെലിന് പെട്ടെന്നു തന്നെ ജോലി ശരി ആയി. ജോലി കിട്ടിയ ഉടനെ ഒറ്റ മകളുടെ വാശിക്ക് മുന്നിൽ അവളുടെ കല്യാണവും  നടത്തി കൊടുത്തു. കല്യാണത്തിന് വന്നവർ വന്നവർ  ചെറുക്കനെ കണ്ടു മൂക്കത്തു വിരൽ വെച്ച് ചോദിച്ചു 'ഈ കൊച്ചിവനെ എന്ത് കണ്ടിട്ടാ കെട്ടിയത്'.

ജോലി , കല്യാണം കുടുംബജീവിതം ഈ തിരക്കിനിടയിൽ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ കാണാറുണ്ടായിരുന്നു എന്നല്ലാതെ തുടർച്ച ആയ ഒരു ആശയവിനിമയവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പക്ഷെ എത്ര നാൾ കൂടി കണ്ടാലും ഇന്നലെ കണ്ടു പിരിഞ്ഞവരെ പോലെ സംസാരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു അതിന്റെ സൗന്ദര്യം.

ഏതാണ്ട് പത്തു വർഷം മുൻപേ ഒരിക്കൽ നാട്ടിൽ എത്തി അമ്പലത്തിൽ പോയി വരുന്ന വഴിക്കാണ് മുന്നിൽ കാർ കൊണ്ട് നിർത്തി അവൾ എന്നെ ഞെട്ടിച്ചത്. പപ്പ മരിച്ചതിനു  ശേഷം ഒറ്റക്കായ അമ്മയെ കൂട്ടികൊണ്ട് പോകാനും , വീടും സ്ഥലവും വിൽക്കാനും വന്നതാണ് എന്നവൾ പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞു  ബ്രോക്കറെ  കാണാൻ തിരക്കിട്ടു പോകുന്ന അവളോട് ജസ്റ്റിൻ എവിടെ എന്ന ചോദ്യത്തിന് അവളുടെ മോൾ ആണ് ഉത്തരം തന്നത് 'അതിനു പപ്പ ഇപ്പോൾ നമ്മുടെ കൂടെ അല്ലല്ലോ'

എന്ത് പറ്റിയിരിക്കും  എന്ന എന്റെ ആകാംക്ഷക്ക്  പിടി  തരാതെ കാറുമെടുത്തു അന്ന് പോയ ആൾ ആണ് ഇന്ന് മോരും വെള്ളവും ചോദിച്ചു വന്നിരിക്കുന്നത്. അതിനിടയിൽ പല പ്രാവശ്യം പല രീതിയിൽ അവളിലേക്ക് എത്താൻ  ശ്രമിച്ചിരുന്നു എങ്കിലും പിടി തരാതെ അവൾ ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു.

'മടുത്തു, ഒറ്റക്കുള്ള ജീവിതം, ആരോടേലും ഒന്ന് മിണ്ടി പറഞ്ഞില്ലെങ്കിൽ പ്രാന്ത് വരുമെന്ന് തോന്നിയത് കൊണ്ട് വന്നതാണ്' തണുത്ത മോര് വെള്ളം കുടിച്ചു ഗ്ലാസ് ടീപോയിലേക്ക് വെച്ച് കൊണ്ടവൾ പറഞ്ഞു.

മോള് ? അമ്മ?

'മോൾ കഴിഞ്ഞ മാസം  കാനഡക്കു പോയി , സ്വന്തം ആയി തീരുമാനം എടുത്തു അവൾ പോയി. അമ്മ മരിച്ചിട്ടു മൂന്നു മാസം ആയി, പേപ്പറിൽ കൊടുത്തു എന്നല്ലാതെ ആരോടും പറഞ്ഞില്ല ഞാൻ.'

നീ ഇപ്പോഴും ജോലിക്ക് പോകുന്നില്ലേ?

'ജോലിക്ക് പോകുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം. അല്ലെങ്കിൽ ഒറ്റപ്പെടലിൽ എപ്പോഴേ ശ്വാസം മുട്ടി മരിച്ചേനെ'

എന്ത് പറയണം, എന്നറിയാതെ ഞാനും പറയേണ്ട കാര്യങ്ങളുടെ കെട്ടഴിച്ചു അവളും കുറെ നേരം മിണ്ടാതിരുന്നു

' എനിക്കിപ്പോൾ തോന്നുന്നു , അന്ന് ഞാൻ കുറച്ചൂടെ ക്ഷമ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ജെസ്റ്റിൽ എന്റെ കൂടെ ഉണ്ടാകുമായിരുന്നു'

ശരിക്കും നിങ്ങൾ തമ്മിൽ പിരിയാൻ മാത്രം എന്താണുണ്ടായത് ?

'എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മോൾക്ക്  ചെറിയ ഒരു പനിയുണ്ടായിരുന്നു. ജെസ്റ്റിനോട് അന്ന് എവിടേലും പോകാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞത് കേട്ട് , മോളെ ഒന്ന് നോക്കണേ എന്ന് പറഞ്ഞാണ്  ഞാൻ പോയത്. ഉച്ചക്ക് അടുത്ത വീട്ടിലെ ചേച്ചി ആണ് സ്‌കൂളിലേക്ക് ഫോൺ ചെയ്തത്. മോൾ വല്ലാതെ ഛർദിക്കുന്നുണ്ട് പെട്ടെന്നു വരണം എന്ന് പറഞ്ഞു. വീട്ടിലെത്തുമ്പോൾ ഛർദിച്ചു അവശയായ മോളുടെ ബോധം പോകാൻ തുടങ്ങിയിരുന്നു. ജെസ്റ്റിനെ അവിടെങ്ങും കണ്ടതുമില്ല. മോളേം വാരിയെടുത്തു ആശുപത്രിയിലേക്ക് ഓടുമ്പോൾ ജെസ്റ്റിനെ അപ്പോൾ കണ്ടാൽ കൊല്ലാനുള്ള ദേഷ്യം മനസ്സിൽ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ മോളേം കൊണ്ട് വീട്ടിലെത്തുമ്പോൾ മുന്നിലിരുന്നു ഒന്നും അറിയാത്ത ഭാവത്തിൽ പത്രം വായിക്കുന്ന ജെസ്റ്റിനെ ആണ് കണ്ടത്. തലേ ദിവസം തോന്നിയ ദേഷ്യം മുഴുവൻ ഞാൻ അപ്പോൾ  തീർത്തു, ദേഷ്യത്തിൽ ഞാൻ എന്തൊക്കെ പറഞ്ഞു എന്നത് എനിക്ക് തന്നെ നിശ്ചയമില്ല. അന്ന് ജസ്റ്റിന് സ്ഥിരവരുമാനം ഒന്നുമില്ലായിരുന്നു. എന്റെ ശമ്പളത്തിൽ കഴിയുന്ന വീട്ടിൽ ജസ്റ്റിന് ഒരുപകാരവുമില്ലാത്ത ഒരാൾ ആണെന്നും, ഇനി അങ്ങനെ കഴിയാൻ പറ്റില്ല എന്നും ഞാൻ തീർത്തു പറഞ്ഞു. എല്ലാം കേട്ടിരുന്ന ജസ്റ്റിൻ ഒന്ന് മിണ്ടാതെ സ്വന്തം സാധനങ്ങൾ എടുത്തു പടിയിറങ്ങുമ്പോഴും എനിക്ക് കലി  അടങ്ങിയിരുന്നില്ല. പിന്നീട് ജസ്റ്റിൻ എന്നെയോ മോളെയോ കാണാൻ വന്നില്ല. അവനെ അന്വേഷിച്ചു ഞാനും പോയില്ല. വിവാഹമോചനകാര്യം പറഞ്ഞു അവന്റെ അമ്മ വീട്ടിൽ വന്നപ്പോൾ ആണ് അന്ന് അമ്മക്ക് പെട്ടെന്ന് വയ്യാതായപ്പോൾ പോയതാണ് ജസ്റ്റിൻ എന്നറിഞ്ഞത്.  ഇസ്രായേലിൽ നേഴ്സ് ആയ ഒരു കുട്ടിയുടെ ആലോചന വന്നിട്ടുണ്ട് എന്നും കല്യാണം കഴിഞ്ഞാൽ ജസ്റ്റിന് അവിടെ ജോലി ശരിയാകുമെന്നും അത് കഴിഞ്ഞു വേണം അവന്റെ അനിയത്തിമാരുടെ കല്യാണം നടത്താൻ എന്നുമൊക്കെ അവർ പറഞ്ഞപ്പോൾ ഒന്നും പറയാതെ മ്യൂച്ചൽ എഗ്രിമെന്റിൽ ഒപ്പിട്ടു കൊടുത്തതാണ് ഞാൻ. എന്റെ ജീവിതം ഇങ്ങനെ ആയി പോയതിൽ വിഷമിച്ചാണ് പപ്പയും അമ്മയും പോയത്. അവരുടെ ദുഃഖം അന്ന് കാണാൻ എനിക്ക് കണ്ണില്ലായിരുന്നു. പക്ഷെ ഇപ്പോൾ തോന്നുന്നു ഞാൻ കുറച്ചു കൂടെ ക്ഷമിച്ചാലും മതി ആയിരുന്നു എന്ന് . അതല്ലെടി വേണ്ടിയിരുന്നത്?

എന്ത് പറയണം എന്നറിയാതെ അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കഴിഞ്ഞ മാസം ബാംഗ്ലൂർ പോയപ്പോൾ മാളിൽ വെച്ച് കണ്ട ജെസ്റ്റിനെയും കുടുംബത്തെയും ഓർത്തു. ഭാര്യയും മക്കളും കേൾക്കാതെ സെലിനെ കാണാറുണ്ടോ അവൾ സുഖമായിരിക്കുന്നോ എന്ന് ചോദിച്ച ജെസ്റ്റിനെയും.

അങ്ങനെ ആണ് ചിലതൊക്കെ . തെറ്റോ ശരിയോ എന്നറിയാത്ത പല കാരണങ്ങൾ കൊണ്ട് അകന്നു പോകുന്ന ബന്ധങ്ങൾ. ഒരു നിമിഷ നേരത്തെ വികാരവിക്ഷോഭം കൊണ്ട് തകർന്നു പോകുന്ന ജീവിത യാനങ്ങൾ.

2019, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഒരു ചോദ്യം!


ഒറ്റ ചോദ്യം കൊണ്ടെന്നെ തള്ളിയിട്ടത്
ഭൂതകാലത്തിന്റെ ആഴങ്ങളിലേക്കാണ്
കണ്ടെടുക്കാനാകാത്ത വിധം അമർന്നു പോയ
ഓർമ്മകളെയാണ് ഉണർത്തിയത്
ആഴങ്ങളിൽ നിന്നും കിട്ടിയ
ചിതലരിച്ച പുസ്തകത്താളുകളിൽ
തെളിയുന്നുണ്ട് ചില മുഖങ്ങൾ
മറന്നു പോയെന്നു കരുതിയ പലതും
മറ നീക്കി പുറത്തു വരുന്നുണ്ട്
കാണുന്നുണ്ട് കാലു നിലത്തു
വെക്കാനാകാതെ ഓടിയ ഓട്ടം
ഓർമ്മകളെ കടലിൽ എറിഞ്ഞു
ഓടിയ ഓട്ടമൊക്കെ വെറുതെ
ആയെന്നിപ്പോൾ അറിയുന്നു
 അകലെ മഞ്ഞു  മറക്കുള്ളിൽ
തിളങ്ങുന്ന സൂര്യനെ പോലെ
സൗഹൃദച്ചിരിയിൽ വിടർന്നു നിൽക്കുന്ന
നിന്റെ മുഖം കാണുമ്പോൾ
നിന്റെയീ ചോദ്യം കേൾക്കുമ്പോൾ
'ഇത്രയും കാലത്തിനിടയിൽ
ഒരു പ്രാവശ്യം പോലും കാണണമെന്ന് തോന്നിയില്ലേ'

2019, ഏപ്രിൽ 2, ചൊവ്വാഴ്ച

ഫേസ്‌ബുക് ലൈവ് !!

കൂൾ ഐലൻഡിനു  പുറത്തെ പാർക്കിംഗ് പ്ലേസിൽ തന്റെ ബുള്ളറ്റിൽ പുറം തിരിഞ്ഞിരുന്നു മൊബൈലിൽ നോക്കി കൊണ്ടിരിക്കുന്ന അശ്വിന്റെ തൊട്ടപ്പുറത്താണ്   ഒരു ചുമന്ന ഹോണ്ട സിവിക് വന്നു നിന്നത്.  വണ്ടിയിൽ നിന്നും ഓറഞ്ചും ക്രീമും ചുരിദാറണിഞ്ഞ ഒരു പെൺകുട്ടി ആദ്യം ഇറങ്ങി. തന്റെ ഡ്രസ്സ് വലിച്ചും കുടഞ്ഞും ശരിയാക്കി കൊണ്ടിരിക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നു ഒരു കോമളനും.

"സന്ധ്യ ആകുന്നതിനു മുന്നേ വീട്ടിൽ എത്തണം ട്ടോ, ഇല്ലെങ്കിൽ ആകെ പ്രശ്നം ആകും"

"നമ്മളിവിടെ എത്തിയല്ലേയുള്ളൂ ശാരി , അപ്പോഴേക്കും പോകുന്ന കാര്യം പറയല്ലേ. വല്ലപ്പോഴും ആണ് ഇത് പോലെ ഒരവസരം കിട്ടുന്നത് തന്നെ"

അവരുടെ സംസാരം കേട്ട അശ്വിന്   രണ്ടും കൂടെ എവിടുന്നോ കെട്ട് പൊട്ടിച്ചു വന്നതാണല്ലോ എന്ന് തോന്നി. വരാമെന്നേറ്റ കൂട്ടുകാരനെ കുറച്ചു നേരം കൂടെ കാത്തു അശ്വിൻ ഉള്ളിലേക്ക്  ചെന്ന് ഒരു സീറ്റിൽ ഇരുന്നു അവർ  രണ്ടു പേരെവിടെയെന്നു തിരഞ്ഞു. മൂന്നു സീറ്റുകൾക്ക് അപ്പുറത്തു തലയും താഴ്ത്തി ഇരിക്കുന്ന പെൺകുട്ടിയെ കണ്ടു. സെല്ഫ് സർവീസ് കൗണ്ടറിലേക്ക് കാപ്പി ഓർഡർ ചെയ്യാൻ പോയപ്പോൾ അവിടെയുണ്ട് കൂടെ വന്നയാൾ. കൊണ്ട് വെച്ച രണ്ടു ചിക്കു ഷേക്ക്  ഗ്ലാസിൽ ഒന്നിലേക്ക് അയാൾ പോക്കറ്റിൽ  നിന്നെടുത്ത കവറിൽ  നിന്നും എന്തോ ചേർത്തിളക്കുന്നു. അയാൾ എന്താണ് ചേർക്കുന്നത് എന്നറിയാൻ അശ്വിൻ ആ കവറിലേക്ക് നോക്കിയപ്പോഴേക്കും അയാൾ അത് വീണ്ടും പോക്കറ്റിലേക്ക് തന്നെ ഇട്ടിരുന്നു. 

നേരത്തെ കേട്ട സംസാരവും അയാളുടെ ചെയ്തികളും അശ്വിനിലെ സാമൂഹ്യബോധത്തെയും സദാചാരബോധത്തെയും ഒക്കെ ഒരുമിച്ചു ഉണർത്തി. കോഫീ എടുത്തു  സീറ്റിലേക്ക് പോകുമ്പോൾ അശ്വിൻ വീണ്ടും ആ പെൺകുട്ടിയെ നോക്കി. നെറ്റിയിൽ സിന്ദൂരം. ഓഹോ അപ്പോൾ അവിഹിതം ആണല്ലേ . അശ്വിൻ മനസ്സിലോർത്തു. എന്തായാലും ഇതിങ്ങനെ വിട്ടാൽ  ശരിയല്ലല്ലോ. രാഹുൽ ആണെങ്കിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി വരാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും പറഞ്ഞ സമയത്തും ആവശ്യമുള്ള സമയത്തും ഒന്നും എത്തുന്ന സ്വഭാവം അവനില്ലല്ലോ. ഫേസ്‌ബുക്ക് നോക്കി കാപ്പി കുടിക്കുകയാണെങ്കിലും അശ്വിന്റെ കണ്ണ് ആ ജോഡികളിൽ തന്നെ ആയിരുന്നു. പെട്ടെന്നാണ്  ആ കുട്ടി ഓക്കാനിക്കുന്നതും വാഷ്‌ബേസിനു അടുത്തേക്ക് ഓടുന്നതും കണ്ടത്. പിറകെ പോയ യുവകോമളൻ അവളെ താങ്ങി കൊണ്ട് പുറത്തേക്കു പോകുന്നത് കണ്ട അശ്വിന്  ശീതള പാനീയത്തിൽ മയക്കുമരുന്ന് കലക്കി പീഡിപ്പിച്ചു എന്നൊരു യുവതി പരാതി കൊടുത്ത  ട്രെൻഡിങ് ന്യൂസിലെ വരികൾ ഓർമ്മയിൽ വന്നു. ഓടി പുറത്തേക്കു വന്ന അശ്വിൻ എത്തുന്നതിനു മുന്നേ അവരുടെ കാർ  റോഡിലേക്ക്  എത്തിയിരുന്നു.

നാളത്തെ ന്യൂസ്പേപ്പറിലെ മറ്റൊരു പീഡന വാർത്ത ആകരുത് അവനിലെ സാമോഹ്യബോധം വീണ്ടും തലയുയർത്തി. എന്ത് ചെയ്യണം എന്നാലോചിച്ചു അശ്വിൻ ഒരു ലൈവ് വീഡിയോ ചെയ്തു. സുഹൃത്തുക്കളെ ഞാൻ ഇവിടെ കൂൾ ഐലൻഡിൽ വന്നതാണ്. കൂട്ടുകാരനെ കാത്ത് പുറത്തു നിൽക്കുമ്പോൾ എന്ന് തുടങ്ങിയ വിഡിയോയിൽ പുറത്തേക്കു പോയ കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം നേരത്തെ എടുത്ത സെൽഫിയും അവൻ പോസ്റ്റ് ചെയ്തു. ലൈവിന് താഴെ വന്ന കമെന്റുകളിൽ  പലതും അശ്വിന്റെ പ്രവർത്തിയെ അനുകൂലിക്കുന്നവർ ആയിരുന്നു. ചിലരൊക്കെ പോലീസിന്റെ ഫേസ്‌ബുക് പേജിലേക്ക് ആ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ലോകത്തിന്റെ പല കോണുകളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഒരു പീഡനം നടക്കാതിരിക്കാൻ അവനവനെ  കൊണ്ട് ആകുന്ന വിധം ഷെയറും മറ്റും ചെയ്തു കൊണ്ടേയിരുന്നു. ആയിരത്തിലധികം ഷെയറുകളും ആയിരകണക്കിന് കമെന്റുകളും കണ്ടു  അശ്വിന്റെ കണ്ണ് നിറഞ്ഞു. " നിന്നെ കൊണ്ടൊക്കെ എന്തിനു കൊള്ളാമെടാ " എന്ന് ചോദിക്കുന്ന അമ്മാവനോട് ഞാൻ ഒരു പെൺകുട്ടിയെ വലിയ ആപത്തിൽ നിന്ന് രക്ഷിച്ചു എന്ന്  പറഞ്ഞു തല ഉയർത്തി നിൽക്കുന്ന രംഗം ആലോചിച്ചു രോമാഞ്ചം കൊണ്ട് നിൽക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു കാൾ. 

"ഞാൻ ടൌൺ പോലീസ് എസ് ഐ ആണ്. നിങ്ങളുടെ ലൈവ് വീഡിയോ കണ്ടു. ഒന്ന് പോലീസ് സ്റ്റേഷനിലേക്ക് വരൂ"

ഇനിയും എത്താത്ത രാഹുലിന് ഫോൺ ചെയ്തു ഡാ എന്റെ ലൈവ് കണ്ടു സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട് നീ അങ്ങോട്ട് വാ എന്ന് പറഞ്ഞു ബുള്ളറ്റിൽ കേറി സ്റ്റേഷനിലേക്ക് പറന്നു. 

എസ് ഐയുടെ മുറിയിലേക്ക് കയറുമ്പോൾ തന്നെ അവൻ കണ്ടു അവിടെ കസേരയിൽ നേരത്തെ കാറിൽ പോയ ജോഡികളെ.  ഇത്രയൊക്കെ കർമനിരതർ ആണല്ലോ എന്നോർത്തു  മൊബൈൽ എടുത്തു മിഷൻ അകംപ്ലിഷ്ഡ്   സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി. 

"അവന്റെ ഒരു മൊബൈൽ ഇവിടെ താടാ അത് " പെട്ടെന്ന് ആണ് എസ് ഐ അവന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി വെച്ചത്.

അല്ല സാറെ ഇത്ര പെട്ടെന്ന് നിങ്ങൾ ഇവരെ ട്രേസ് ചെയ്തുകണ്ടെത്തുമ്പോൾ അത് എല്ലാരേം അറിയിക്കണ്ടേ 

"ഓഹോ നീ വലിയ സാമൂഹ്യസേവകൻ ആണല്ലേ . ഇതാരാടാ " ടി വി സ്ക്രീനിലെ അപ്പോൾ ഇട്ട സിസി ടിവി ദൃശ്യം കാണിച്ചു കൊണ്ട് എസ്  ഐ ചോദിച്ചു.

സൂക്ഷിച്ചു നോക്കിയ അശ്വിന് കഴിഞ്ഞ മാസം കൈതക്കുണ്ട് ജംക്ഷനിൽ സ്‌കൂട്ടർ മറിഞ്ഞു വീണ യാത്രക്കാരന്റെ ഫോട്ടോ എടുക്കുന്ന തന്റെ മുഖം വ്യക്തമായി മനസിലായി. ഒന്നും മിണ്ടാതെ തല കുനിച്ചു നിന്ന അശ്വിന്റെ താടി ലാത്തി കൊണ്ടുയർത്തി അയാൾ പറഞ്ഞു 

" നീ ഇന്ന് കാണിച്ച സാമൂഹ്യബോധം അന്ന് കാണിച്ചിരുന്നെങ്കിൽ ആ പാവം ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നോടാ'

ഒന്നും മിണ്ടാതെ നിൽക്കുന്ന അശ്വിനോട് കസേരയിൽ ഇരിക്കുന്നവരെ ചൂണ്ടി എസ്  ഐ പറഞ്ഞു  " ഇത് നിതിൻ ടൗണിലെ പ്രമുഖ പണമിടപാട് സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ . ഇത് ശരണ്യ ഇയാളുടെ ഭാര്യ. ഇവരെ ആണ് നീ ഇപ്പോൾ ലൈവ് ഇട്ടു നാണം കെടുത്തിയത്. അവന്റെ ഒരു ലൈവും സദാചാരവും"

"അല്ല സാറെ ഇവര് ഭാര്യേം ഭർത്താവും  ആണെങ്കിൽ വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് എന്നൊക്കെ"

"മിണ്ടി പോകരുത് എന്തേലും വാലും  തലയും കേട്ടാൽ അതും പിടിച്ചു ഉടൻ എഫ് ബി പോസ്റ്റ്.  അതാണ് നിന്നെ പോലത്തെ ആളുകളുടെ കുഴപ്പം. ആട്ടെ നീ എന്താ ചെയ്യുന്നത്?"

"ബിടെക് കഴിഞ്ഞു ബാങ്ക് കോച്ചിങ്ങിനു പോകുന്നു"

"അതെന്താടാ ബി ടെക്ക് കഴിഞ്ഞു ബാങ്ക് കോച്ചിങ്ങ് സപ്ലി ഉണ്ടോടാ "

"സപ്ലി ഒന്നുമില്ല സാറെ , നല്ല മാർക്കോട്  കൂടെ തന്നെയാ പാസ് ആയത്. ഇത്രേം കാലം പഠിക്കുക ആയിരുന്നില്ലേ,കുറച്ചു കാലം എന്ജോയ് ചെയ്യാമെന്ന് വെച്ചു.  ജോലിക്ക് കേറിയാൽ പിന്നെ വീട്ടുകാർ പിടിച്ചു കെട്ടിക്കും അപ്പോൾ എപ്പോഴാണ് ലൈഫ് എന്ജോയ് ചെയ്യാൻ പറ്റുക. അത് കൊണ്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യം ഒഴിവാക്കാൻ ആണ് ബാങ്ക് കോച്ചിങ്ങ്. അമ്മയുടെ ഐഡിയ ആണ്. അല്ലെങ്കിൽ അമ്മക്ക് നാണക്കേടാണ് പോലും"

"നല്ല ബെസ്ററ്  അമ്മ."

"എന്നാലും സാറെ സംശയാസ്പദമായ സാഹചര്യത്തിൽ അല്ലെ ഞാനിവരെ കണ്ടത്. എന്റെ സ്ഥാനത്തു ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും. ഞാൻ  ലൈവ് ഇട്ടു. അത്രയല്ലേ ഉണ്ടായുള്ളു"

അശ്വിന്റെ പറച്ചിൽ കേട്ട നിതിനു ദേഷ്യം ഇരച്ചു കേറി. ചാടി എഴുന്നേറ്റ അയാളെ തടഞ്ഞു കൊണ്ട് എസ്  ഐ പറഞ്ഞു 

"കണ്ണ് കൊണ്ട് കാണുന്നതും കാതു  കൊണ്ട് കേൾക്കുന്നതും എല്ലാം ഇപ്പോഴും സത്യം ആയിരിക്കണം എന്നില്ല. നീ എന്ത് കൊണ്ട് അപ്പോൾ തന്നെ നിതിനെ ചോദ്യം ചെയ്തില്ല. അതല്ലേ ഒരു നല്ല സാമൂഹ്യബോധമുള്ള ഒരാൾ ചെയ്യേണ്ടത്"

"അത് പിന്നെ സാറെ  ഫേസ്‌ബുക്ക് പോസ്റ്റ് ഒക്കെ ആകുമ്പോൾ നമ്മുടെ തടി കേടാകില്ലല്ലോ സാർ. ഇപ്പോൾ എല്ലാരും ചെയ്യുന്നത് അതല്ലേ സാർ. പിന്നെ ഞാൻ മാത്രം എന്തിനാ ആവശ്യമില്ലാത്ത ഓരോന്നിലും തലയിട്ടു" അശ്വിൻ  താടി ചൊറിഞ്ഞു കൊണ്ട് നിർത്തി.

"നിതിന്റെ ജോലി തിരക്കുകൾ കാരണം പലപ്പോഴും ഇവർക്ക് ഒരുമിച്ചു പുറത്തു പോകാനുള്ള സമയം കിട്ടാറില്ല. ശരണ്യ ഗർഭിണി ആയത് കൊണ്ട്  പുറത്തു പോകാൻ നിതിന്റെ മുത്തശ്ശി സമ്മതിക്കാറില്ല. ഇന്ന് അമ്മയും മുത്തശ്ശിയും അമ്പലത്തിലെ ലക്ഷാർച്ചനക്കു പോയപ്പോൾ അവർ അറിയാതെ ഇവർ പുറത്തിറങ്ങിയത് ആണ്. അതിപ്പോൾ നീ ലൈവ് ഇട്ടു നാട്ടുകാരെ മൊത്തം അറിയിച്ചു."

"അപ്പോൾ ഷെയ്ക്കിൽ ചേർത്ത പൊടി "?

"ശരണ്യക്ക് ഷുഗർ ഉള്ളത് കൊണ്ട് ഷുഗർഫ്രീ ഇട്ടിളക്കിയതാണ് "

"സോറി സാർ "

"സോറി ഒന്നുമല്ല ഇതിനു വേണ്ടത് ഇനി ഇത് പോലത്തെ കന്നം തിരിവ്  കാണിക്കാതിരിക്കാൻ ലോക്ക് അപ്പിൽ കയറ്റേണ്ടതാണ്. ആദ്യത്തെ പ്രാവശ്യം ആയത് കൊണ്ട് വെറുതെ വിടുന്നു. ആ വീഡിയോ വേഗം ഡിലീറ്റ് ചെയ്തേക്കണം. ഇനി മേലാൽ നീ ലൈവ് വീഡിയോ ഇട്ടാൽ , ബാക്കി ഞാൻ പറയുന്നില്ല"

"ഇനി ഞാൻ ലൈവ് വീഡിയോ എന്നല്ല ഫേസ്‌ബുക്ക് തന്നെ തന്നെ ഉപയോഗിക്കില്ല സാറെ" 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...