2018, മാർച്ച് 22, വ്യാഴാഴ്‌ച

'അനങ്ങാതെ കിടക്കാൻ പറ്റുമോ ഒരു മൂന്നാഴ്ച ? '

ഒട്ടും അനങ്ങാതെയോ ?

'അതേ അങ്ങനെ കിടന്നാൽ പെട്ടെന്ന് മാറും അല്ലെങ്കിൽ ഇതൊരു പെർമനന്റ് ഡിസേബിലിറ്റി ആകും'

കിടക്കയെ രാത്രി മാത്രം കാണുന്ന എന്നോട് ഡോക്ടർ ഇത് പറയുമ്പോൽ തന്നെ എനിക്ക് ടെൻഷൻ തുടങ്ങിയിരുന്നു. കുറച്ചൊക്കെ എഴുന്നേറ്റു നടക്കാൻ പറ്റൂല്ലേ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ ചിരിച്ചു.
 'പുള്ളിക്കാരി കിടക്കാൻ ഒന്നും പോകുന്നില്ല ആറ്റിട്യൂഡ്  കണ്ടാൽ അറിയാം " എന്ന് ഡോക്ടർ അവിടെയുള്ള നഴ്സിനോട് പറയുന്നത് കേട്ട്  കൺസൾറ്റേഷൻ റൂമിൽ നിന്നും പുറത്തിറങ്ങി വീട്ടി ലെത്തുമ്പോൾ കിടക്കാം എന്നൊരു സ്ഥിതിയിലേക്ക് മനസിനെ കൊണ്ടെത്തിച്ചിരുന്നു.

ജീവിതത്തിലെ ചില കാര്യങ്ങളുണ്ട്. തീരെ ചെറിയ , ശ്രദ്ധിക്കപെടാത്ത ചില കാര്യങ്ങൾ. ഇതൊക്കെ കൂടിയാണ് ജീവിതം എന്ന് തിരിച്ചറിയുന്നത് അതിൽ ചിലത് നഷപെടുമ്പോൾ മാത്രമാണ്.  മൂന്നാഴ്ചത്തെ ബെഡ് റസ്റ്റ് വിധിച്ചു കിടക്കുമ്പോൾ എനിക്ക് നഷ്ട്പെട്ടത് എന്റെ  ആകാശവും പ്രഭാതവും ആയിരുന്നു.

രാവിലെ എഴുന്നേൽക്കുന്നത് ജനലരികെ വന്നു ചിലക്കുന്ന ഭൂമി കുലുക്കി പക്ഷിയുടെ സ്വരം കേട്ടാണ്. എഴുന്നേറ്റു ശുദ്ധവായു ശ്വസിക്കാനായി ടെറസിൽ പോകുമ്പോൾ ഡെന്റൽ കോളേജ്  ഹോസ്റ്റൽ കെട്ടിടത്തിന്റെ അപ്പുറത്തു നിന്നും സൂര്യൻ വിരൽ നീട്ടുന്നുണ്ടാകും. ടെറസിൽ ഒരു റൌണ്ട് അടിച്ചു നട്ട ചെടികളെ നോക്കി അതിൽ പുതുതായി വന്ന പൂവും കായും നോക്കി, പുഴുക്കളെ പെറുക്കി കളഞ്ഞു , പൂന്തേൻ കുടിക്കാൻ വരുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും നോക്കി കഴിയുമ്പോൾ ചുറ്റുമുള്ള മരത്തിൽ നിറയെ പലതരം കിളികൾ നിരന്നിട്ടുണ്ടാകും. നാലു മരം കൊത്തികൾ തെങ്ങിന് ചുറ്റും മാർച്ച് ചെയ്യുന്നതും അതിൽ കുസൃതികളായ രണ്ടെണ്ണം ഒരാൾ മുകളിലേക്ക് കൊത്തി പോകുമ്പോൾ മറ്റൊരാൾ അതിനു മുകളിൽ നിന്ന് താഴേക്ക് വന്നു അടി കൂടുന്നതും കണ്ടു നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല . അപ്പുറത്തെ വീട്ടിലെ ഓർണമെന്റൽ പാമിന്റെ ഒരറ്റത്തു മുട്ടി ചേർന്നിരിക്കുന്ന രണ്ടു ബുൾ ബുൾ കിളികൾ. ചില ദിവസങ്ങളിൽ അത് രണ്ടു ഓലയിലായി തിരിഞ്ഞിരിക്കുന്നത് കാണാം. ഒരു പക്ഷെ രാവിലെ തന്നെ എന്തോ കാര്യത്തിന് വഴക്കു കൂടിയതാകും. കറിവേപ്പില മരത്തിൽ വന്നിരിക്കുന്ന അടക്കകിളിയുടെ ശബ്ദം. ശബ്ദം കേട്ട് നോക്കുമ്പോൾ കാണാൻ പറ്റില്ല. അതിങ്ങനെ കൊമ്പുകളിൽ കൊമ്പുകളിലേക്കു  ചാടി കൊണ്ടിരിക്കും. നെറ്റിയിൽ കിരീടം വെച്ചൊരു ചെമ്പൻ കിളിയുണ്ട് അതിനു പേര് എന്താണാവോ?  മരത്തിൽ തൂങ്ങി കിടക്കുന്ന കോവൽ വള്ളിയിൽ ഊഞ്ഞാലാടുന്ന തേൻ കുടിയൻ,  ഉപ്പു ചോദിച്ചു വരുന്ന ചെമ്പോത്തു, സ്റ്റേവയറിൽ ഇരുന്നു കൂവിയാർക്കുന്ന കുയിലുകൾ. പഴുത്ത കോവക്ക തിന്നാൻ വരുന്ന പുള്ളിക്കുയിൽ. ഇവയെ ഒക്കെ കണ്ടു കണ്ണും മിഴിച്ചു നിൽക്കുമ്പോൾ ആയിരിക്കും മോൻ  ബേർഡ് വാച്ചിങ് ഇനി നാളെയാകാം  എനിക്ക് കോളേജിൽ പോകണം എന്ന് പറയുന്നത്. മനസ്സിനെ പക്ഷികളുടെ കൂടെ ഇരുത്തി താഴേക്ക് വന്നു അടുക്കളയിൽ കേറുമ്പോൾ അടുക്കള ജനലിനു അപ്പുറത്തെ കമ്പിയിൽ ഇരിക്കുന്നുണ്ടാകും രാവിലെ വിളിച്ചുണർത്തി ഭൂമി കുലുക്കി. സുന്ദരീ എന്ന് വിളിക്കുമ്പോൾ അത് ഒരു ശബ്ദം ഉണ്ടാക്കും. 'അമ്മ വിളിക്കുന്നതിന് വിളി കേൾക്കുകയാണോ എന്നു സിദ്ധു ചോദിക്കുമ്പോൾ  അതിന്റെ ചെവിയിൽ ഇയർഫോൺ ഇല്ലല്ലോ വിളിക്കുന്നത് കേൾക്കും എന്ന് പാട്ടും  കേട്ടിരിക്കുമ്പോൾ വിളിച്ചു കേൾക്കാത്ത അവനിട്ടു ഒരു കുത്തും കൊടുത്തു പണികൾ മുഴുകുമ്പോഴും എന്റെ കണ്ണുകൾ പുറത്തു  മരങ്ങളിൽ പറന്നു കളിക്കുന്ന കിളികളിലും പൂമ്പാറ്റകളിലും ആകും. ശ്രദ്ധ അവിടേക്കു കൂടുതൽ പോകുമ്പോൾ കറിയിൽ ഉപ്പു കൂടുതലായും ഉപ്പേരി കരിഞ്ഞുമൊക്കെ പോകുമെങ്കിലും ഈ ഒരു പക്ഷി നിരീക്ഷണം എനിക്ക് തരുന്ന സന്തോഷം ഒരു പാടായിരുന്നു.

കിടക്കയിൽ നിന്നും കാണുന്ന ഒരു കീറു  ആകാശത്തിനു അത്ര ഒന്നും ഭംഗിയില്ലായിരുന്നു. ജനലിനു അപ്പുറത്തെ സപ്പോട്ട മരത്തിൽ വല്ലപ്പോഴും വന്നു പോകുന്ന ചില കിളികൾ മാത്രം. മനസ്സിൽ നിറയുന്ന സങ്കടത്തെ സിനിമയിലേക്കും പാട്ടിലേക്കും വായനയിലേക്കും സന്നിവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് ഒരു വിഷാദരോഗി ആകാതിരുന്നത്.

അതോടൊപ്പം തന്നെ നഷ്ടമായ ചിലതൊക്കെ തിരിച്ചു കിട്ടിയതും ഈ ഇടവേളയിലാണ്. മുതിർന്ന ഒരാളായി എന്ന ബോധം വന്നതിനു ശേഷം എന്നോട് ഒരടുപ്പവും കാണിക്കാതിരുന്നയാൾ എന്റെ കൂടെ വന്നു കിടക്കാനും കെട്ടിപിടിച്ചുമ്മ വെക്കാനും തുടങ്ങിയത് തിരിച്ചു കിട്ടിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു. തോളിൽ പിടിക്കുന്നതോ കയ്യിടുന്നതോ ഇഷ്ടമില്ലാത്ത എന്റെ തോളിൽ കയ്യിട്ടു ഇറുക്കി വോൾകാനോ ഇറപ്റ്റ് ആകട്ടെ എന്നെ പറഞ്ഞു എന്നെ വെറുപ്പിക്കുമ്പോൾ എനിക്ക് തിരിച്ചു കിട്ടിയത് പഴയ അഞ്ചാം ക്ലാസ്സുകാരൻ കുസൃതിയെ ആയിരുന്നു.

ഇരുപത്തഞ്ച് ദിവസങ്ങൾക്കു ശേഷം ഒരു പുലർകാലമഴയുടെ സുഖമറിയാൻ, മഴത്തുള്ളിയുടെ ഫോട്ടോ എടുക്കാൻ ടെറസിലേക്ക് ക്യാമറയുമായി കേറുമ്പോൾ ,പഴയതെല്ലാം തന്നെ തിരിച്ചു പിടിക്കുമ്പോൾ, കടപ്പാട് ഒരു പാട് പേരോടുണ്ട്.

ഒരു കുഞ്ഞു കുട്ടിയെ പോലെ എന്നെ നോക്കിയ അച്ഛനോടും മോനോടും.

പിന്നെ എന്റെ ദേഷ്യത്തിനും സങ്കടത്തിനും നിരാശക്കും കൂട്ടിരുന്നു , ഒരു മടുപ്പും വരാതെ എപ്പോഴും എന്തെങ്കിലും കഥയുമായി വന്നു എന്നെ ചിരിപ്പിക്കുന്ന , ദേഷ്യം പിടിപ്പിക്കുന്ന , എന്റെ വികാരങ്ങളെ ഉൾക്കൊള്ളുന്ന എന്നെ പ്രിയ കൂട്ടുകാരിക്ക്.

നിനക്ക് ഒരാവശ്യം വരുമ്പോൾ ഞങ്ങളൊക്കെ കൂടെ തന്നെയുണ്ട് എന്ന് ബോധ്യപ്പെടുത്തി  തന്ന ബന്ധങ്ങൾക്ക്.

അറിയാതെ ചേർന്ന് നിന്ന / ചേർത്തു നിർത്തിയ
ഒറ്റക്കിരിക്കാനും ഒറ്റപ്പെടാനും ഇഷ്ടപെടുമ്പോൾ ഒറ്റപ്പെടേണ്ടവൾ അല്ല കൂടെ നില്ക്കേണ്ടവൾ എന്ന് ബോധ്യപ്പെടുത്തിയ സൗഹൃദങ്ങൾക്ക് .

പലപ്രാവശ്യം പോയെങ്കിലും വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്ന കുടജാദ്രി യാത്രയാണ് ഇപ്പോൾ സ്വപ്നത്തിൽ. കയറ്റം കേറുന്നതും യാത്രയും കുറക്കണം എന്ന് നിർദേശമുണ്ടെങ്കിലും ഒരിക്കൽ കൂടി സർവജ്ഞപീഠം കാണണം. കുറച്ചു നേരം ധ്യാനമിരിക്കണം. പകുതിയിൽ വെച്ച് മുടങ്ങി പോയ ചിത്രമൂലയിലേക്കുള്ള യാത്ര പൂർത്തിയാക്കണം. ഒരു വർഷമായി അവധി കൊടുത്തിരുന്ന യാത്രാസ്വപനങ്ങൾ വീണ്ടും എന്റെ ഉറക്കം കെടുത്തുന്നുണ്ട്.



2018, മാർച്ച് 17, ശനിയാഴ്‌ച

നാലാം നമ്പർ പ്ലാറ്റ്ഫോം

ചില അസ്വസ്ഥകളെ മറി കടക്കാൻ ബീച്ചിലോ പാർക്കിലോ ഒറ്റക്ക് പോയിരിക്കാറുണ്ട്. പക്ഷെ അന്നെന്തു കൊണ്ടോ റെയിൽവേ സ്റ്റേഷനിലേക്ക് ആണ് പോയത്.  സ്റ്റേഷനിൽ എത്തുന്ന ഓരോരുത്തരുടെയും ഭാവങ്ങളും ചെയ്തികളും നല്ല രസകരമായി വിവരിച്ച  ഒരു നോട്ട് വായിച്ചതിന്റെ ഓർമ്മയിൽ.  വായിച്ചറിഞ്ഞതിനെ അനുഭവിച്ചറിയാൻ. സ്റ്റേഷനിൽ പലപ്പോഴും പോയിട്ടുണ്ട് . യാത്ര പോകാനും യാത്രയാക്കാനും മാത്രമാണ് പോയിട്ടുള്ളത്. അപ്പോഴൊക്കെ പല പല കാര്യങ്ങൾ ചെയ്യാനുള്ളതിന്റെ തിരക്കിൽ കാഴ്ചയിൽ പെടാതെ പോയ കാഴ്ചകൾ കാണാൻ. മനസ്സിനെ ഒന്ന് കടിഞ്ഞാണിട്ട് പിടിക്കാൻ. 

പ്ലാറ്റ്ഫോം ടിക്കറ്റ്  എടുത്തു കേറിയത് നാലാം നമ്പർ  പ്ലാറ്റ്ഫോമിലേക്ക് ആണ് . അവിടെ മറ്റു പ്ലാറ്റ്ഫോമിൽ കാണുന്ന തിരക്കുകൾ ഇല്ല. യാത്ര പോകാനും, യാത്ര അയക്കാനുമായി വന്നവർ മാത്രം. കടകളും മറ്റു കുറവായത് കൊണ്ട് അവിടെ വരുന്ന വണ്ടികളിൽ കേറുന്നവർ മാത്രമേ  ഉണ്ടാകാറുള്ളൂ. സ്വസ്ഥമായി ഇരിക്കാം . മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ കാഴ്ചകളും കാണാം. യൂക്കാലിപ്റ്റസ് മരങ്ങളെ തഴുകി വരുന്ന കടൽക്കാറ്റും. ഒറ്റക്കിരിക്കാൻ പറ്റിയ അന്തരീക്ഷം. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു നോക്കുമ്പോൾ, വണ്ടികൾ കടന്നു പോയി മിനുസമായ പാലത്തിൽ അസ്തമയ സൂര്യന്റെ ചുവപ്പു  നിറം , പാളത്തിനു തീ പിടിച്ചത് പോലെ. നോക്കിയിരിക്കെ പണ്ട് ഓട്ടോഗ്രാഫിൽ  ആരോ എഴുതിയത് ഓർമ്മ വന്നു. 'ഒരിക്കലും കൂട്ടിമുട്ടാത്ത റെയിൽ പാളങ്ങൾ ആണ് നമ്മുടെ ജീവിതം'.  

ആനേ കാ  സംഭാവന അനൗൺസ്മെന്റ് കേൾക്കുമ്പോൾ  ചെവിയോർത്തു പിടിക്കുന്നവർ. എത്താൻ പോകുന്ന വണ്ടിയിൽ കേറാൻ  ലഗേജുകൾ എല്ലാം കൂട്ടി  വെക്കുന്നവർ.വൈകിയെത്തുന്ന  വണ്ടിയെ ശപിച്ചും പരിതപിച്ചും ഇരിക്കുന്നവർ. അതിനിടയിൽ ഓടിക്കളിക്കുന്ന കുട്ടികൾ. മൊബൈലിൽ തല പൂഴ്ത്തിയിരിക്കുന്നവർ. ചെവിയിൽ ഇയർഫോൺ വെച്ച് കണ്ണടച്ച് ഇരിക്കുന്നവർ. എല്ലാം കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സ് അതിന്റെ കെട്ടുകളഴിച്ചു സ്വതന്ത്രമായി പറക്കാൻ തുടങ്ങിയിരുന്നു. 

'മാഡം ആപ് യഹാം' പറന്നു പോകുന്ന മനസ്സ് സഡൻ  ബ്രേക്കിട്ടു നോക്കുമ്പോൾ മുന്നിൽ ഒരു യുവാവ്.  എണ്ണ തേക്കാത്ത മുടിയും കടുകെണ്ണയും ചാറ്റമസ്‌ലയും ചേർന്ന മണവും. ഇവൻ ആരാപ്പാ എന്ന് അമ്പരപ്പോടെ നിൽക്കുമ്പോൾ അടുത്ത ചോദ്യം  ' പഹചാന നഹി , മേം ചൗരസ്യ ക ബേട്ടാ' 

ചൗരസ്യ
 പത്തു  വർഷങ്ങൾക്ക് മുൻപേ മുന്നറിയിപ്പില്ലാതെ വന്ന മഴയിൽ നനഞ്ഞു കുളിച്ചാണ് ഒരു ഇന്റർവ്യൂവിനു പോയത്. നനഞ്ഞു തണുത്തു ഇരിക്കുന്ന എന്റെ മുന്നിലേക്കു ചായക്കപ്പുമായി വന്ന മെലിഞ്ഞ കൈകൾ. തല ഉയർത്തി നോക്കിയപ്പോൾ ഇപ്പോൾ ഇൻസ്റ്റന്റ് മെസഞ്ചറുകളിൽ കാണുന്ന സ്ട്രാറ്റജിക് സ്മൈലി പോലെ ഒരു മുഖം. അതായിരുന്നു ചൗരസ്യ. ജോലിക്ക് കേറി കഴിഞ്ഞപ്പോൾ ആണ് ചൗരസ്യ ആ ഓഫീസിന്റെ മാത്രമല്ല ബോസ്സിന്റെ വീട്ടിലെയും ഓൾ ഇൻ ഓൾ ആണെന്ന് അറിഞ്ഞത്. ചൗരസ്യ വിളികൾ എവിടെയും എപ്പോഴും കേൾക്കാം. ഒരിടത്തു  നിന്നും മറ്റൊരിടത്തേക്കു ഓടിക്കൊണ്ടേയിരിക്കും അയാൾ.  എന്റെ ജോലിക്ക് അയാളുടെ സഹായങ്ങൾ ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പറയേണ്ടതോ ചോദിക്കേണ്ടതോ ആയ ആവശ്യം ഇല്ലായിരുന്നു. ഒരു ദിവസം ഓഫീസിൽ നേരത്തെ എത്തിയപ്പോൾ ധൃതിയിൽ അടിച്ചു വാരുക ആയിരുന്നു അയാൾ. ഓഫീസ്  തുറക്കാൻ വൈകിയതിന്റെ കാരണം  മോന് പനി ആയത് കൊണ്ടാണ് എന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ചോ എന്ന് ചോദിച്ചപ്പോൾ പോയിട്ട് വേണം കൊണ്ട് പോകാൻ എന്നും  ഭാര്യ ഒരു വർഷം മുൻപ് മരിച്ചു പോയെന്നും മൂന്നു മക്കൾ ആണെന്നും ഇളയവന് മൂന്നു വയസ്സായെന്നും   കുട്ടികളുടെ പഠിപ്പൊക്കെ മുതലാളി ആണ് നോക്കുന്നത് എന്നും മൂത്തവൻ നന്നായി പഠിക്കുന്നവൻ ആണെന്നും ഒക്കെ പറഞ്ഞുകൊണ്ടേയിരുന്നു അയാൾ. അതിനു ശേഷം ഇടക്കൊക്കെ എന്നാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു. മൂത്തവൻ ഇടക്ക് ഓഫീസിൽ വരുമ്പോൾ  ഞാൻ ചെയ്യുന്ന ജോലി നോക്കി കൊണ്ട് ഓരോന്ന് ചോദിച്ചു എന്റെ പിറകിൽ തന്നെ നിൽക്കും.

ഓഫീസ് പുതിയ ഒരു കെട്ടിടത്തിലേക്കു മാറിയപ്പോൾ അതിനു മുകളിൽ  ഒരു റൂം ഇയാൾക്ക് താമസിക്കാനായി ഒരുക്കി കൊടുത്തു കമ്പനി മുതലാളി. ഒരു ഞായറാഴ്ച ജോലികൾ ചെയ്തു തീർക്കാനാണ് തലേ ദിവസം ഓഫീസ് തുറന്നു വെക്കണം എന്ന് ചൗരസ്യയെ ശട്ടം കെട്ടിയത്. എങ്കിലും അയാൾ തുറന്നില്ല, തുറക്കാൻ   താക്കോൽ വാങ്ങാനായി അയാൾ താമസിക്കുന്നിടത്തേക്കു കയറി ചെന്നു. സ്‌റ്റെപ്സ് കയറി ചെല്ലുമ്പോൾ അറക്കപ്പൊടി ഇട്ടു കത്തിക്കുന്ന ഒരു സ്ററൗവ്വിൽ ചപ്പാത്തി ചുടുന്ന പത്തു  വയസ്സുകാരൻ. അവനു അടുത്ത തന്നെ ഇരിക്കുന്ന മൂന്ന് വയസ്സുകാരൻ .കുറച്ചപ്പുറത്തു നിന്നും ബക്കറ്റിലെ വെള്ളം കോരി കുളിക്കുന്ന അഞ്ച് വയസ്സുകാരൻ. ഒരു വശത്തു ആയി ഒരൊറ്റ മുറി. അവിടെ ഇവിടെ ആയി കൂട്ടിയിട്ടിരിക്കുന്ന കടലാസ് പെട്ടികൾ. പ്ലാസ്റ്റിക് കയർ വരിഞ്ഞിട്ട ഒരു കട്ടിൽ . ചൗരസ്യ എന്നുറക്കെ വിളിച്ചപ്പോൾ അകത്തു നിന്നും  ക്ഷമാപണത്തോടെ ഓടി വന്ന അയാൾ വേഗം തന്നെ താഴെ വന്നു ഓഫീസ് തുറന്നു വീണ്ടും മുകളിലേക്കു പോയി. ഞാൻ എന്റെ ജോലി തീർത്തു കൊണ്ടിരിക്കുമ്പോൾ ആണ്  അശോകൻ സർ വന്നത്. സാറിനും ജോലി തീർക്കാൻ ഉണ്ടോ എന്ന ചോദ്യത്തിന് ഞാൻ തന്നെ ഒറ്റക്കിരുത്തണ്ട എന്ന് കരുതി വന്നതാണ്, ചൗരസ്യയെ അങ്ങനെ അങ്ങ് വിശ്വസിച്ചു കൂടാ എന്നുത്തരം. അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ അവിടെ മുൻപു അടിച്ചു വാരാൻ വന്നിരുന്ന പെണ്ണിനോട് അയാൾ അനാവശ്യം കാണിച്ചു എന്നും അത് വലിയ പ്രശ്നം ആയപ്പോൾ ജോലിയിൽ നിന്നും മൂന്ന് മാസം മാറ്റി നിർത്തിയിട്ടു രണ്ട മാസം മുൻപാണ് വീണ്ടും വന്നു തുടങ്ങിയത് എന്നും കൂട്ടി ചേർത്തു 

എന്റെ മനസ്സിലെ സഹാനുഭൂതിയോടെ തൂവെള്ള പേപ്പറിൽ ഒരു തുള്ളി മഷി വീണത് പോലെ. അത് പതുക്കെ പതുക്കെ പടരാൻ തുടങ്ങി. അത് വരെ അയാൾ എന്നോട് പെരുമാറിയത് സംസാരിച്ചത് എല്ലാം കൂട്ടിക്കിഴിച്ചു നോക്കി. അസാധാരണമായ ഒന്നും തന്നെ കണ്ടില്ലെങ്കിലും വീണ്ടും വീണ്ടും ചെയ്തു കൊണ്ടേയിരുന്നു.   അയാൾ താഴെ വന്നു ചായ വേണോ എന്നൊക്കെ ചോദിക്കുമ്പോഴും അയാളെ സംശയ കണ്ണുകളോടെ ഞാൻ തുറിച്ചു നോക്കി. അയാളുടെ നോട്ടം, നടത്തം എല്ലാം ലേസർ ക്യാമെറയിൽ എന്ന പോലെ ഞാൻ ഞാൻ സ്കാൻ ചെയ്തു കൊണ്ടേയിരുന്നു. അയാളിൽ മാറ്റമൊന്നും കണ്ടില്ലെങ്കിലും ഭയത്തിന്റെ ബീജം എന്റെ ഉള്ളിൽ വീണിരുന്നു. അത് പതുക്കെ പതുക്കെ വേരുകൾ പിടിച്ചു വളരാൻ തുടങ്ങിയിരുന്നു. അഞ്ച് വർഷത്തിന് ശേഷം അവിടുന്നു ജോലി മാറി പോകുന്നത് വരെ അയാളുടെ ഭാഗത്തു നിന്നും അനാവശ്യമായ ഒന്നും തന്നെ ഉണ്ടായിട്ടില്ല അത് കൊണ്ട് തന്നെ ഭയത്തിൽ നിന്നും വെറുപ്പിലേക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ഉള്ള മാറ്റമോ ഉണ്ടായില്ലെങ്കിലും മനസ്സിൽ നിന്നും അയാളോടുള്ള സഹാനുഭൂതി പറ്റെ നഷ്ടമായിരുന്നു. 

നടന്നോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരു കാര്യം അത് നമ്മിൽ വളർത്തുന്ന ഭയം. അതിൽ നിന്നും ഉണ്ടാകുന്ന സംശയങ്ങൾ. പിന്നീട് ഒരിക്കലും സഹാനുഭൂതിയോ സഹതാപമോ കാണിക്കാൻ പറ്റാത്ത രീതിയിൽ ഒരു മനസ്ഥിതിയിലേക്ക് നമ്മളെ  കൊണ്ട് പോകും . ലോകത്തു നടക്കുന്ന എല്ലാം ഇങ്ങനെ തന്നെ ആണ്. ഉറപ്പില്ലാത്ത കാര്യങ്ങൾ ,കേട്ടറിവിലൂടെ മറ്റുള്ളവരിൽ ഉണ്ടാകുന്ന ഭയം , ആശങ്ക . അതിന്റെ പരിണിതഫലമായുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ.   ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയയിൽ വരുന്ന പല വാർത്തകളും ഇത് പോലെ തന്നെ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും ആണ്.

'കഹി ജാ  രഹേ ക്യാ' അയാളുടെ ചോദ്യം വീണ്ടും. അടുത്തു   വരുന്ന വണ്ടിയിൽ ഒരു സുഹൃത്ത് വരുന്നുണ്ടെന്നും കാത്തിരിക്കയാണെന്നും കള്ളം പറഞ്ഞു അവിടെ എങ്ങനെ എത്തിയെന്നു ചോദിച്ചു കൂടെ ചൗരസ്യ സുഖമായിരിക്കുന്നോ എന്നും.  ബാബ മരിച്ചു പോയെന്നും താൻ യു എൽ സി സി യിൽ ജോലി ചെയ്യുക ആണെന്നും അനിയന്മാർ നഗരത്തിൽ തന്നെ ഓരോ ജോലിയിൽ ഏർപ്പട്ടിരിക്കുന്നു എന്നും പറഞ്ഞു

ചില കാഴ്ചകൾ , കണ്ടു മുട്ടലുകൾ  അത് അനിവാര്യം ആകുമ്പോൾ മാത്രമാണ് നമ്മുടെ മനസ്സിൽ തോന്നലുകൾ ഉണ്ടാകുന്നത്. ഈ വാർത്ത  അറിയണം എന്നാർക്കോ നിർബന്ധം ഉള്ളത് കൊണ്ടാണ്   ബീച്ചിലോ പാർക്കിലോ പോകേണ്ടയാൾ  സ്റ്റേഷനിലേക്ക് പോയത്. പ്രിയ സുഹൃത്തിന്റെ വാക്കുകൾ  കടമെടുത്താൽ " ഓരോ സമയത്തു ഓരോ തോന്നൽ ആണല്ലോ, എല്ലാം നമ്മളെ തോന്നിപ്പിക്കുന്നതും ഏതോ ഒരു ശക്തിയാണ്. ആ ശക്തിയിൽ ആക്സസ്സ് ഉള്ളവരാണ് എല്ലാവരും '
 
 

2018, മാർച്ച് 1, വ്യാഴാഴ്‌ച

ഒരു മിനി കഥ
(സംഭവ കഥ)

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു പുഴയുണ്ടായിരുന്നു. അവിടെ ഒരു കുളിക്കടവും, കുളിക്കടവിന്  കുറച്ചു മാറി  ആളുകൾക്ക് അക്കരക്കും ഇക്കരക്കും  കടക്കാനുള്ള കടവും ഉണ്ടായിരുന്നു.

ആ കുളിക്കടവിൽ ആണ്പെണ് ഭേദമില്ലാതെ ആളുകൾ കുളിക്കുകയും അലക്കുകയും ചെയ്യുമ്പോൾ തന്നെ കടവ് കടന്നു ആളുകൾ അക്കരക്കും ഇക്കരക്കും  പോകുമായിരുന്നു. ആരും ആരെക്കുറിച്ചും പരാതി പറയുകയോ ചീത്ത വിളിക്കുകയോ ഒന്നുമില്ലാതെ തന്നെ കാലം മുന്നോട്ടു പോയി.

അങ്ങനെ ഒരു ദിവസം ആ നാട്ടിലേക്ക് മറ്റൊരു നാട്ടിൽ നിന്നും കുറച്ചു പേർ വന്നു. അവരും കുളിക്കടവ് ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പുഴ കടന്നു പോകുന്നവർ ആകെ വിഭ്രാന്തിയിൽ ആയി. അത് വരെ ഇല്ലാത്ത ഒരു പുതിയ ശീലം കുളക്കടവിൽ തുടങ്ങിയത് കൊണ്ടായിരുന്നു അത്. ശീലമെന്താണെന്നു വെച്ചാൽ കുളിക്കടവിൽ ഉള്ളത് മറുനാട്ടുകാർ ആണെങ്കിൽ ആരെങ്കിലും കടവ് കടക്കാൻ വന്നാൽ അവർ ഉടനെ വിളിച്ചു പറയും

ഇങ്ങോട്ടോക്കി.. ഇങ്ങോട്ടോക്കി ,ഇങ്ങോട്ടോക്കല്ലേ ട്ടൊ..

ഓരോന്നു കാണുമ്പോൾ ഈ കഥ ഒക്കെ വെറുതെ ഓർമ്മയിൽ ഇങ്ങനെ നിറയുന്നു. 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...