2012, ജൂൺ 20, ബുധനാഴ്‌ച

ചോദ്യചിഹ്നം

പലതലങ്ങളായി തിരിച്ചു മനുഷ്യബന്ധങ്ങളെ വിശദീകരിച്ചു തരുമ്പോള്‍ ഒരു ഉദാഹരണം ആയി ആണ് ഹാഫിസ് മുഹമ്മദ്‌ സര്‍ ബസിലെ യാത്രക്കാരെ കുറിച്ച് പറഞ്ഞത്. അവര്‍ നമ്മുടെ പബ്ലിക്‌ സ്പേസില്‍ വരുന്നു എന്ന്. അതില്‍ ആരെയും നമ്മള്‍ ഓര്‍ക്കാറില്ല ഇല്ല. പക്ഷെ എന്റെ  യാത്രക്കിടയില്‍ ഞാന്‍ കണ്ട മൂന്ന്   മുഖങ്ങള്‍ അത് മനസ്സില്‍ നിന്നും മായാതെ ഏതു തലത്തില്‍ അവയെ കൊണ്ട് നിര്‍ത്തണം എന്നറിയാതെ നില്‍ക്കുന്നു .

(1)

എന്നത്തേയും പോലെ അന്നും ആര്‍ ഇ സി -കോഴിക്കോട് പാളയം ബസില്‍ തിരക്കായിരുന്നു. ഏന്തി പിടിച്ചു കയറി രണ്ടാമത്തെ സീറ്റിനടുത്തുള്ള കമ്പിയില്‍ ചാരി നില്‍ക്കുമ്പോള്‍ തന്നെ അരികു സീറ്റില്‍ ഇരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചു. നല്ല ഐശ്വര്യംതുളുമ്പുന്ന മുഖം ഉള്ള ഒരമ്മ. എനിക്കെന്തിനോ എന്റെ അമ്മയെ ഓര്മ വന്നു. കോളേജില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ പുറത്തേക്കു തല ഇട്ടു നോക്കിയും തിരിഞ്ഞു നോക്കിയും ആ അമ്മ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഓരോ സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തുമ്പോഴും. പുതിയ സ്റ്റാന്‍ഡില്‍ ബസ്‌ എത്തിയപ്പോള്‍ അവര്‍ എഴുന്നേറ്റു നിന്ന് പിറകിലേക്ക് നോക്കി. വീണ്ടും തല പുറത്തേക്കു ഇട്ടു നോക്കി. അപ്പോള്‍ അവരുടെ കണ്ണില്‍ നിറയെ വിഷമവും ആശങ്കയും നിറഞ്ഞിരുന്നു. ഇവരുടെ നില്‍പ്പും വെപ്രാളവും കണ്ട കണ്ടക്ടര്‍ ഇവിടെ ഇറങ്ങാന്‍ ഉള്ളതാണോ  വേഗം ഇറങ്ങു എന്ന് പറഞ്ഞു ബഹളം വെക്കാന്‍ തുടങ്ങി.

"ഇവിടെ ആണോ ഇറങ്ങേണ്ടത് എന്ന് എനിക്കറിയില്ല മോന്‍ ഉണ്ടായിരുന്നു കൂടെ"


"എവിടുന്നാ കേറിയത്‌? എവിടെക്കാണ്‌ പോകേണ്ടത്?"

"ചെത്തുകടവ്, മോളുടെ വീട്ടില്‍ കൊണ്ടാക്കാം എന്നാ മോന്‍ പറഞ്ഞത്"

കണ്ടക്ടര്‍ പിറകിലെ ക്ലീനെരോട് പോയി എന്തോ ചോദിച്ചു തിരിച്ചു വന്നു പറഞ്ഞു

 "ടൌണിലേക്ക് രണ്ടു ടിക്കറ്റ്‌ എടുത്തു അയാള്‍ രെജിസ്ട്രാര്‍ ഓഫീസ് സ്റ്റോപ്പ്‌ ഇറങ്ങി."
ആ അമ്മയുടെ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍. അവരുടെ അടുത്തിരുന്ന സ്ത്രീ അവരെ സമാധാനിപ്പിക്കുകയും ട്രാഫിക്‌ ബസ്‌ സ്റ്റോപ്പില്‍ അവരെയും കൂട്ടി ഇറങ്ങുകയും ചെയ്തു.
എന്തിനായിരിക്കാം ആ മകന്‍ അങ്ങനെ അമ്മയെ ബസില്‍ ആക്കി ഇറങ്ങി പോയിരിക്കുക? അങ്ങനെ ചെയ്യാന്‍ അയാള്‍ക്ക് എങ്ങനെ തോന്നി?
ഉത്തരമില്ലാത്ത ചോദ്യം എല്ലാവരിലും ബാക്കി ആക്കി ബസ്‌ മുന്നോട്ടു..


(2)

മുതലകുളത്ത്  നിന്നും ചെറൂട്ടി റോഡിലേക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ എന്റെതായ ലോകത്ത് ആയിരിക്കും.എന്നോട് തന്നെ സംസാരിച്ചു വഴക്കിട്ടു വിന്‍ഡോ ഷോപ്പിംഗ്‌ നടത്തി പോകുമ്പോള്‍ ആരെയും ശ്രദ്ധിക്കാറില്ല. കോര്‍ട്ട് റോഡില്‍ എത്തിയപ്പോള്‍ ആണ് കുറച്ചു ശകാര വാക്കുകള്‍ കേട്ടത്.

"ഷോപ്പ് തുറന്നിട്ടെ ഉള്ളൂ അപ്പോഴേക്കും വരും ഓരോരുത്തര്‍"
"ചായ കുടിക്കാനാ ഒരഞ്ചു രൂപ താ മോനെ"
ശബ്ദം പരിചയമുള്ളത് പോലെ തോന്നിയത് കൊണ്ടാണ് തിരിഞ്ഞു നോക്കിയതു.
കമലേട്ടത്തി!!!
ഓഫീസിലെ സ്വീപേര്‍ ആയിരുന്നു അവര്‍. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ട് ജോലി മതി ആക്കിയെങ്കിലും വല്ലപ്പോഴും ഓഫീസില്‍ വരാറുണ്ടായിരുന്നു. അവര്‍ക്ക് ഇങ്ങനെ ഒരവസ്ഥയോ? തിരഞ്ഞു നടന്നു അവരോടു സംസാരിക്കണം എന്ന് തോന്നി എങ്കിലും പിന്നീടു വേണ്ടെന്നു വെച്ചു. കാരണം പത്തു മണിക്ക് എത്തേണ്ട ഓഫീസില്‍ എന്നും പത്തരക്ക് എത്തുകയും ചെന്ന് കേറുമ്പോള്‍ പെപ്പെറില്‍ അല്ലെങ്കില്‍ നെറ്റില്‍ തല പൂഴ്ത്തിയിരിക്കുന്ന ബോസ്സ് കൈ  ചെരിച്ചു വാച്ചിലേക്ക് നോക്കുന്നത് കാണാറുണ്ടായിരുന്നു എങ്കിലും ഒരിക്കല്‍ പോലും നേരത്തെ എത്താന്‍ കഴിഞ്ഞിരുന്നില്ല (അഹങ്കാരം !!!). അവരോടു സംസാരിക്കാന്‍ നിന്നാല്‍ കൂടുതല്‍ സമയം വൈകുമെന്നതും പായ്യാരം കേട്ട് നില്‍ക്കാനുള്ള  ക്ഷമ ഇല്ലാത്തതും ഒക്കെ ആയിരുന്നു കാരണം. എങ്കിലും തന്റെ യുവത്വവും ആരോഗ്യവും എല്ലാം കൊപ്ര ചേവുകളില്‍ കൊപ്ര വാരി  സ്വന്തം സഹോദരനെ പോറ്റി വളര്‍ത്തിയ അവര്‍ ഇപ്പോള്‍ അയാള്‍ക്കും ഭാര്യക്കും ഭാരം. മരുന്ന് വാങ്ങാനും വിശപ്പ്‌  മാറ്റാനുമുള്ള കാശിനായി അവര്‍ ഇപ്പോള്‍ ഇത് പോലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ  നീട്ടുന്നു.
ഇവിടെ ഞാനും വ്യത്യസ്തയല്ല. അവരോടു ഒന്നും സംസാരിക്കാനോ അവര്‍ക്കെന്തെങ്കിലും  കൊടുക്കാനോ ഞാന്‍ മുതിര്‍ന്നില്ല. സ്വാര്‍ത്ഥമായ ഈ ലോകത്ത് ഞാനും സ്വാര്‍ത്ഥ തന്നെ!!!

(3). 
പറയന്ചെരിയില്‍ നിന്നും ആണ് അവര്‍ ബസില്‍ കേറിയത്‌. റോസ് നിറത്തിലുള്ള സാരിയും ബ്ലൌസുമിട്ട ഒരു അമ്പത് വയസു തോന്നിക്കുന്ന ഒരു സ്ത്രീ.കുളിച്ചു ഈറനായ മുടി ചീകുക  പോലും ചെയ്യാതെ കൊണ്ടയായി കെട്ടി വെച്ചിരിക്കുന്നു. രണ്ടാമത്തെ പടിയില്‍ നിന്നും അവര്‍ മുകളിലേക്ക് കേറിയതെയില്ല. മുകളിലേക്ക് കേറി നില്‍ക്കു എന്ന് പല പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ അവര്‍ അവിടെ തന്നെ   നിന്നു. പാലം എന്ന് പറഞ്ഞു അവര്‍ ടിക്കറ്റ്‌ എടുത്തു. അരയിടത്പലം സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങിയില്ല. അടുത്തത് പുതിയ ബസ്‌ സ്റ്റാന്റ് ആണെന്നും ഇതാണ് പാലം എന്നും ഒക്കെ പറയുന്നത്  അവര്‍ കേട്ട ഭാവം നടിച്ചില്ല. ബസിലെ എല്ലാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ ഈ നാട്ടുകാരി അല്ല എന്ന  മട്ടില്‍ അവര്‍ അവിടെ തന്നെ നിന്നു. പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ ബസ്‌ നിന്നപ്പോള്‍ ഇറങ്ങാന്‍ ഇഷ്ടമില്ലാത്ത പോലെ അവര്‍ അവിടെ ഇറങ്ങി.ഇറങ്ങിയപ്പോള്‍ അവരുടെ മേലാസകലം വിറക്കുന്നത് കാണാമായിരുന്നു. ഇറങ്ങി കൈ  വരി പിടിച്ചു  നിന്നു  അവര്‍ വലതു കൈ നിവര്‍ത്തി . അതില്‍ കണ്ടക്ടെര്‍ അപ്പോള്‍ ബാക്കി കൊടുത്ത പുതിയ അഞ്ചു  രൂപ  നാണയം തിളങ്ങി. വീണ്ടും കൈ ചേര്‍ത്ത് പിടിച്ചു അവര്‍ ദൂരേക്ക്‌ ശൂന്യമായ ഒരു നോട്ടവുമായി നിന്നു.


എവിടെ നിന്നും എവിടെക്കാകും അവര്‍ പോകുന്നത്? എന്തിനാകും പോകുന്നത്? മനസ്സില്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കി.




മുന്നിലെക്കുള്ള ഇരുള്‍മൂടിയ വഴിയില്‍ തെളിഞ്ഞു വരുന്ന ഒരു വലിയ ചോദ്യചിഹ്നം. എവിടെക്കാണ്‌ എന്നറിയാത്ത യാത്ര..തിരിഞ്ഞു നടക്കാന്‍ ഒരുങ്ങുമ്പോള്‍ മായ്ഞ്ഞു പോകുന്നു പിന്നിലെക്കുള്ള വഴികള്‍. കട്ട പിടിച്ച ഇരുട്ട് അവിടെയും നിറയുന്നു. എങ്ങോട്ട് പോകണം എന്നറിയാതെ ആകാശത്തേക്ക് നോക്കുമ്പോള്‍ കാവല്മാലാഖ ആയി വഴി കാട്ടിയിരുന്ന നക്ഷത്രം പോലുമില്ല. തളരുന്ന കാലുകള്‍ക്ക് ശരീരഭാരം താങ്ങാന്‍ കഴിയാതെ കുഴഞ്ഞു പോകുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി തുടര്‍ച്ച ആയി  എന്റെ ഉറക്കം കളയുന്ന ഈ സ്വപ്നം കാണുന്നു.  സ്വപ്നങ്ങള്‍ ദൈവത്തിന്റെ സന്ദേശം അല്ലെങ്കില്‍ മുന്നറിയിപ്പുകള്‍ ആണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അങ്ങനെ എങ്കില്‍ എന്ത് സന്ദേശം ആയിരിക്കാം അത്.  കണ്ടെത്തിയ, മുന്നേറുന്ന വഴികള്‍ തെറ്റ് ആണെന്നോ, ചിന്തകള്‍ തെറ്റാണെന്നോ? അതോ എന്റെ ജന്മം, ജീവിതം എല്ലാം തെറ്റെന്നോ?

2012, ജൂൺ 6, ബുധനാഴ്‌ച

മൃത്യുന്ജയം


കണ്ണാടിയില്‍ തെളിഞ്ഞ പ്രതിബിംബത്തിലേക്ക് നോക്കുമ്പോള്‍ എന്നെ തന്നെ ആണോ കാണുന്നത് എന്ന് സംശയം തോന്നി.എത്ര മാസങ്ങള്‍ക്ക് ശേഷം ആണ് കണ്ണാടി നോക്കുന്നത്.ഒറ്റ മുടി പോലുമില്ലാത്ത തലയില്‍ വിരലോടിച്ചപ്പോള്‍ പണ്ട് മോനെ ആദ്യം ആയി മൊട്ടയടിച്ചപ്പോള്‍ തല തൊട്ടതു പോലെ. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു.വരണ്ട  ചുണ്ടുകള്‍. ഇനി ഇതെല്ലം പഴയത് പോലെ ആകാന്‍ എത്ര മാസങ്ങള്‍ എടുക്കുമോ എന്തോ? കാലുകളില്‍ കീമോയുടെ ബാക്കി പത്രം ആയി കറുത്ത വരകള്‍.


കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു .മാതൃത്വത്തിന്റെ തേന്‍ ഉറവകളിലേക്ക് പടര്‍ന്നു പിടിച്ച അര്‍ബുദത്തെ പറ്റി ആദ്യം കേട്ടപ്പോള്‍ പേടി ആണ് തോന്നിയത്. മരണം തൊട്ടരികത്തു വന്നു ചിരിക്കുന്ന പോലെ. മനസിലെ പേടി മുഖത്ത് തെളിഞ്ഞത് കൊണ്ടാകാം ഡോക്ടര്‍ " പേടിക്കേണ്ട , നമുക്കെല്ലാം മാറ്റി എടുക്കാം " എന്ന് പറഞ്ഞു തോളില്‍ തട്ടി  ആശ്വസിപ്പിച്ചത്‌. ശരീരത്തില്‍ എവിടൊക്കെ മൃതകോശങ്ങള്‍ യുദ്ധക്കൊടി നാട്ടി  എന്നറിയാന്‍ ഉള്ള സ്കാനിങ്ങുകള്‍. സര്‍ജറി ടേബിളില്‍ കിടക്കുമ്പോഴും മനസ്സിലെ ഭീതി വിട്ടുമാറിയിരുന്നില്ല കൂടെ  മനസ്സില്‍ തെളിയുന്ന ചില ഓര്‍മകളും.സ്നേഹാമൃതം ഊട്ടികൊണ്ടിരികുമ്പോള്‍ ആണ് കള്ളചിരിയോടെ അമ്മ എന്ന് ആദ്യം ആയി എന്റെ മോന്‍ വിളിച്ചത്. ഇനി അവിടം  കാമ്പ് എടുത്തു കളഞ്ഞ ഫലം പോലെ. സര്‍ജറിക്ക് ശേഷം ഇടവേളകളില്‍ ചെയ്യുന്ന കീമോ തെറാപ്പി അതിന്റെ പാര്‍ശ്വഫലമായി ഉണ്ടാകുന്ന ചര്‍ദി. മരിച്ചാല്‍ മതി ആയിരുന്നു എന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തു പോകുന്ന നിമിഷങ്ങള്‍.


ഒരിക്കല്‍ കീമോയുടെ ക്ഷീണത്തില്‍ കിടക്കുമ്പോള്‍ ആണ് കൈകളില്‍ പടരുന്ന തണുപ്പ്  അറിഞ്ഞത്. ആയാസപ്പെട്ടു കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകള്‍.നീണ്ട നാസിക. കഴുത്തറ്റം നീണ്ടു കിടക്കുന്ന മുടിയിഴകള്‍. മുഖത്ത് ചുമരിലെ ദൈവങ്ങളുടെ ഫോട്ടോയില്‍ കാണുന്ന ശാന്തത. കണ്ണുകളില്‍ കാരുണ്യവും സ്നേഹവും നിറഞ്ഞിരിക്കുന്നു. വലതു കയ്പത്തിയില്‍ ഒതുങ്ങിയിരിക്കുന്ന എന്റെ കൈകള്‍. കൈകള്‍ വിടുവിച്ചു ഒരാവേശത്തോടെ ആ മൂക്കില്‍ പിടിച്ചു വലിച്ചു .നീണ്ട മൂക്ക് എന്നും എന്റെ ബലഹീനതകളില്‍ ഒന്നായിരുന്നു. ഈര്‍ഷ്യയോ ദേഷ്യമോ ഒന്നും തന്നെ ആ മുഖത്ത് വന്നില്ല. കണ്ണുകളില്‍ നിന്നും കൂടുതല്‍ സ്നേഹം ഉദ്ധീപിക്കുന്ന പോലെ. വീണ്ടും എന്റെ കയ്യില്‍ പിടിച്ചു ഘനമുള്ള ശബ്ദത്തില്‍ പറഞ്ഞു " നമുക്ക് പോകാം"
നടക്കാന്‍ പോകുന്നത് എന്താണ് എന്ന തിരിച്ചറിവില്‍ ഞാന്‍ നടുങ്ങി. പിന്നെ കണ്ണുകള്‍ കൊണ്ട് ചുമരില്‍ തൂക്കി ഇട്ടിരിക്കുന്ന കുടുംബ ഫോട്ടോ ചൂണ്ടി കാണിച്ചു പതുക്കെ പറഞ്ഞു " അത് എന്റെ ഭര്‍ത്താവും മകനും ആണ്. എട്ടും പൊട്ടും തിരിയാത്ത ഈ പ്രായത്തില്‍ ഞാന്‍ അവനെ ഒറ്റക്കിട്ടു എങ്ങനെ വരും. നെടുംതൂണ്‍ ഇല്ലാത്ത വീട് എങ്ങനെ ആയിരിക്കും? ഞാന്‍ വരാം പക്ഷെ ഇപ്പോള്‍ അല്ല. എന്റെ കുട്ടി ഒന്നിനോക്കം പോന്ന ഒരാള്‍ ആകട്ടെ അപ്പോള്‍."


അവിടം വിട്ടു പോകുന്ന വേദന ശബ്ദത്തിലും കണ്ണിലും നിറഞ്ഞതോ ഫോട്ടോയില്‍ കണ്ട മോന്റെ മുഖമോ എന്താണ് എന്നറിയില്ല  മുറുക്കി പിടിച്ചിരുന്ന കൈകള്‍ പതുക്കെ അയഞ്ഞു . അത് ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവിനു വേണ്ടി ആയിരുന്നു എന്ന് ഇപ്പോള്‍ മനസിലാകുന്നു
 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...