2019, ജൂൺ 29, ശനിയാഴ്‌ച

യാത്രയുടെ അവസാനം - പാർട്ട് 4

രാത്രിയിൽ  മഴ പെയ്തത് കാരണം സുഖമായി ഉറങ്ങി. രാവിലെ ആറു മണിക്കു  തന്ത്രിയുടെ വീട്ടിൽ എത്തേണ്ടത് കൊണ്ട് എല്ലാവരും നേരത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി  അവിടെത്തി.  ഞങ്ങളെ കൂടാതെ രണ്ടു മൂന്നു കുടുംബങ്ങൾ വേറെയും ഉണ്ടായിരുന്നു. അതിലൊരാൾ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ. കുട്ടിയെ അരിയിലെഴുതിക്കാൻ കൊണ്ട് വന്നതാണ്.

തന്ത്രിയുടെ ഭാര്യ ഞങ്ങളെ എല്ലാവരെയും കൂട്ടി അമ്പലത്തിന്റെ പിറകിലെ ഗേറ്റിലൂടെ അകത്തേക്ക് കൊണ്ട് പോയി. പ്രത്യേക ദർശന ക്യൂ വഴിയാണ് ഞങ്ങൾ അകത്തേക്ക് കടക്കാൻ പോകുന്നത്. ആദ്യം അവർ കണ്ണന്റെ ഗിത്താർ   ദേവിയുടെ അടുത്ത്  പൂജക്ക്‌ വെക്കാൻ കൊണ്ട് പോയി. പൂജ കഴിഞ്ഞു നട തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. നട തുറന്നപ്പോൾ എല്ലാവരെയും ഒരുമിച്ചാണ് അകത്തേക്ക് കടത്തി വിട്ടതെങ്കിലും അവരുടെ കൂടെ വന്നത് കൊണ്ട് നമുക്ക് കുറെ നേരം നിന്ന് തൊഴാൻ  കഴിഞ്ഞു. ബാക്കിയുള്ളവരെ എല്ലാം മാറ് മാറ് എന്ന് പറഞ്ഞു പിടിച്ചു മാറ്റുന്നുണ്ടായിരുന്നു. പത്താമത്തെ പ്രാവശ്യം ആണ് ഞാൻ മൂകാംബികയിൽ പോകുന്നത്. ഇത്തവണ ശരിക്കും കുറെ നേരം നിന്ന് തൊഴുതു . പൂജ ചെയ്ത ഗിത്താർ  കണ്ണന് കൊടുക്കുമ്പോൾ തന്ത്രി അതിലൊരു സ്ട്രിംഗ് ഒന്ന് മീട്ടിയാണ് കൊടുത്തത്. ദർശനം കഴിഞ്ഞു സർവ്വമംഗള പൂജക്കിരുന്നു. അത് കഴിഞ്ഞു നെയ്‌വിളക്ക് കത്തിക്കൽ. അത് കഴിഞ്ഞു സരസ്വതിമണ്ഡപത്തിൽ കണ്ണന്റെ ഗിത്താർ  വായന. എല്ലാം കഴിഞ്ഞപ്പോൾ ഏതാണ്ട് എട്ടു മണിയാകാറായിരുന്നു.

തലേ ദിവസം പ്ലാൻ ചെയ്തത് രാവിലത്തെ ഭക്ഷണം അമ്പലത്തിൽ നിന്ന് തന്നെയാകാം എന്നായിരുന്നു. അപ്പോഴാണ് മുരുഡേശ്വർ ഒന്ന് പോയാലോ എന്നൊരാലോചന ഉണ്ടായത്. മൂകാംബികയിൽ നിന്നും ഏതാണ്ട് നാല്പത് കിലോമീറ്റർ ഉണ്ട്. ഒന്നര മണിക്കൂർ ഡ്രൈവ് അല്ലെ പോകാമെന്നു തീരുമാനിച്ചു. അമ്പലത്തിൽ കഴിക്കാൻ നിന്നാൽ  വൈകുമെന്നുള്ളത് കൊണ്ട് അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു   റൂം ഒഴിഞ്ഞു. സൗപർണിക കണ്ടു പോകാം എന്ന് നിർദേശം വെച്ചത് ഞാൻ ആണ്. അത് വേണ്ടിയിരുന്നില്ല എന്ന് അവിടെ പോയി കഴിഞ്ഞപ്പോൾ തോന്നി.

അവിടേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ മനസ്സ് പാടിക്കൊണ്ടിരിക്കുക ആയിരുന്നു.
സൗപര്‍ണ്ണിക... സൗപര്‍ണ്ണിക... സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ ശങ്കരധ്യാനത്തില്‍ മുഴുകിയ പര്‍വ്വതപുത്രിതന്‍ വിരഹാശ്രുബിന്ദു സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സൗപര്‍ണ്ണിക... സൗപര്‍ണ്ണിക.

പടവുകളിൽ തിരഞ്ഞത് കരുണാകരൻ മാഷെയും വിനോദിനിയെയും ആയിരുന്നു. പക്ഷെ പുഴയുടെ കോലം കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ നിറഞ്ഞു. ഒരറ്റത്തു പായൽപച്ചയിൽ ഒഴുക്കില്ലാത്ത കുറച്ചു വെള്ളം. താഴേക്കുള്ള വഴിയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു.സൗപർണിക ഇപ്പോൾ ദേവമന്ദാകിനി പുണ്യാഹമല്ല മനുഷ്യമാലിന്യ കൂമ്പാരമാണ്.



മലയാളിയായ ഒരു കൈനോട്ടക്കാരനെ കണ്ടു സന്ദീപും ആൻസിയും കൈ നോക്കിച്ചു . അത് കണ്ടപ്പോൾ വെറുതെ ഞാനും എന്റെ കൈ ഒന്ന് കാണിച്ചു. പറഞ്ഞതൊന്നും ശരിയല്ലെങ്കിലും ചുമ്മാ അതൊക്കെ കേട്ട് നിൽക്കാനും ഒരു രസം.



അവിടെ നിന്ന് നേരെ ബൈന്ദൂർ റോഡ് വഴി മുരുഡേശ്വറിലേക്ക്. പച്ചപ്പ്‌ നിറഞ്ഞ കാനനപാത കഴിഞ്ഞു ഹൈവേയിലൂടെ മുന്നോട്ട്. വീതി കൂടിയ റോഡുകൾ. ഇരു വശവും പച്ച പുതച്ച കുന്നുകൾ. ഇടയ്ക്കിടെ വലിയ നദികളും പാലങ്ങളും. വൃത്തിയുള്ള റോഡ് കാണുമ്പോൾ കേരളത്തിലെ റോഡിനെക്കുറിച്ചു നമ്മൾ ഓർക്കും.




മുരുഡേശ്വർ 1KM എന്ന സൈൻ ബോർഡിൽ കണ്ടത് പോലെ ഇടത്തോട്ട് തിരിഞ്ഞു പോകുമ്പോൾ പിന്നെയുള്ളത് വീതി കുറഞ്ഞ തീരദേശ റോഡ് ആണ്. മുരുഡേശ്വറിലേക്ക് പോകുന്ന വണ്ടികളുടെ നീണ്ട നിര തന്നെ കാണാം.  മുന്നോട്ടു  പോകുമ്പോൾ നമുക്ക് വലിയ ശിവപ്രതിമ ദൃശ്യമായി തുടങ്ങും.


അമ്പലത്തിന്റെ കവാടത്തിനു മുന്നിലെ  പാർക്കിംഗ് സ്ഥലത്തു നിറയെ നിർത്തിയിട്ടിരുന്ന വണ്ടികൾ. ഒഴിഞ്ഞ ഒരു സ്ഥലത്തു വണ്ടിയൊതുക്കി അമ്പലത്തിലേക്കല്ലേ പോകുന്നത് എന്ന് കരുതി ചെരുപ്പൊക്കെ വണ്ടി തന്നെ വെച്ച് ഇറങ്ങി. മുന്നോട്ടു നടക്കുമ്പോൾ ആണ് ചെരുപ്പഴിച്ചു വെക്കൽ എന്നത് വലിയൊരു വിഡ്ഢിത്തം ആയിരുന്നു എന്ന് മനസിലായത്. തലേ ദിവസത്തെ മഴയിൽ എല്ലാവിധ മാലിന്യങ്ങളും അവിടെ അടിഞ്ഞു കിടന്നിരുന്നു. തിരിച്ചു പോയി ചെരുപ്പെടുത്താലോ എന്നൊരു നിമിഷം തോന്നി എല്ലാര്ക്കും. ഏതായാലും ഇറങ്ങി അമ്പലത്തിൽ പോയി വന്നിട്ടാകാം എന്ന് പറഞ്ഞു അമ്പലത്തിലേക്ക് നടന്നു .


അമരത്വം നേടാൻ വേണ്ടി ആത്മലിംഗം തപസ്സു ചെയ്തു നേടിയ രാവണൻ ലങ്കയിലേക്ക് അതുമായിപോകുന്നു . ലങ്കയെത്തുന്നതിനു മുൻപേ ആത്മലിംഗം  നിലത്തു വെക്കരുത് , വെച്ചാൽ അതവിടെ ഉറച്ചു പോകുമെന്നും ശ്രീ മഹാദേവൻ രാവണനോട് പറയുന്നുണ്ട്. രാവണന് അമരത്വം കിട്ടിയാലുണ്ടാകുന്ന കുഴപ്പങ്ങളോർത്തു മഹാവിഷ്ണു ഗണപതിയുടെ സഹായത്തോടെ ലങ്കയിൽ എത്തുന്നത് തടയാനായി സൂര്യനെ മറച്ചു അസ്തമയം സൃഷ്ടിക്കുന്നു. ലിംഗം നിലത്തു വെക്കാതെ എങ്ങനെ അസ്തമയപൂജ ചെയ്യും എന്നാലോചിച്ചു നിൽക്കുന്ന രാവണന് അടുത്തേക്ക് ഒരു ബ്രാഹ്മണകുട്ടിയുടെ രൂപത്തിൽ ഗണപതി വരുന്നു. പൂജ ചെയ്യുന്നത് വരെ ലിംഗം നിലത്തു വെക്കാതെ പിടിച്ചു നിൽക്കാൻ കുട്ടിയോട് അപേക്ഷിക്കുന്നു. മൂന്നു പ്രാവശ്യം വിളിക്കുമ്പോൾ രാവണൻ തിരിച്ചു എത്തിയില്ല എങ്കിൽ നിലത്തു വെച്ച് പോകുമെന്ന കരാറിൽ ഗണപതി ലിംഗം  വാങ്ങുന്നു. പൂജ കഴിഞ്ഞു തിരിച്ചു വരുന്ന രാവണൻ നിലത്തുറച്ചു പോയ ലിംഗം കാണുന്നു. അത് അവിടുന്ന് എടുക്കാനുള്ള രാവണൻ ശ്രമിക്കുന്നു. രാവണന്റെ ശക്തിയിൽ ലിംഗം കഷ്ണങ്ങളാകുന്നു. കോപത്തിൽ അത് പല ഭാഗത്തേക്ക് ആയി  എറിയുന്നുഅതിലൊരു കഷ്ണം വന്നു വീണതാണ് മുരുഡേശ്വർ എന്നാണ് സങ്കൽപം. ഇവിടെ ശിവലിംഗം ഒരു കുഴിയിൽ ആണുള്ളത്. അത് കാണണമെങ്കിൽ ശ്രീകോവിലിന്റെ പടിയിൽ  നിന്നും ഏന്തി നോക്കണം.

വലിയ മാഹാത്മ്യം അമ്പലത്തിനു പിറകിൽ ഉണ്ടെങ്കിലും ഒരു അമ്പലം എന്നതിലുപരി അതൊരു വിനോദ സഞ്ചാര കേന്ദ്രം ആണെന്നു  പറയാം.അമ്പലത്തിന്റേതായ ഒരു പോസിറ്റിവിറ്റിയും അവിടെ കിട്ടില്ല. മൂന്ന് ഭാഗവും കടലാണ്. മത്സബന്ധന കേന്ദ്രം ആണ്. അമ്പലത്തിന്റെ ചുവട്ടിൽ തന്നെ മൽസ്യമാർക്കറ്റ് ആണുള്ളത്. കാണാൻ ഉള്ളത് ശിവപ്രതിമ ആണ് . ഏത് ഭാഗത്തു നിന്ന് നോക്കിയാലും നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നുന്ന  ജീവനുള്ള തിളങ്ങുന്ന കണ്ണുകൾ.  കടൽ കാണാം. വൃത്തിയുള്ള കടലോരത്തു കുളിക്കാം ഇതൊക്കെയാണ് മുരുഡേശ്വർ. പതിനെട്ടു നിലയുള്ള ഗോപുരത്തിന്റെ മുകളിൽ നിന്നും മനോഹരമായ ദൃശ്യങ്ങൾ കാണാം. അവിടുത്തെ പ്രസാദമായി കിട്ടുന്ന ലഡ്ഡുവും നല്ല ടേസ്റ്റ് ഉള്ളതാണ് .









ഉച്ചഭക്ഷണം മുരുഡേശ്വറിൽ എന്ന് പ്ലാൻ ചെയ്‌തെങ്കിലും സ്ഥലം കണ്ടപ്പോൾ അവിടുന്ന് ഒന്നും കഴിക്കണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി. ഗൂഗിളിന്റെ സഹായത്തോടെ നല്ല വെജിറ്റേറിയൻ ഹോട്ടൽ നോക്കിയുള്ള തിരികെ യാത്ര തുടങ്ങി. ഹോട്ടലുകൾ എല്ലാം സർവീസ് റോഡിൽ ആണ്. ഞങ്ങൾ ആണെങ്കിൽ നാലുവരിപ്പാതയുടെ നടുവിലും. അങ്ങനെ തിരഞ്ഞു തിരഞ്ഞു ഏതാണ്ട് മൂന്ന് മണിയോട് അടുത്ത് ഉഡുപ്പി   കഴിഞ്ഞു പനവേൽ ഹൈവേയിൽ ബ്രഹ്മാവർ എന്ന സ്ഥലത്തുള്ള   ഒരു റോയൽ ഇൻ എന്നൊരു ഹോട്ടലിൽ എത്തി. അതിനു മുന്നേ ഹോട്ടലുകൾ ഒന്നും കാണാതിരുന്നത് ഒരു പക്ഷെ നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ദൈവം നിശയിച്ചത് കൊണ്ടാകാം. അറുപതു രൂപയ്ക്കു നല്ല സൂപ്പർ വെജിറ്റേറിയൻ ഊണ് . വൃത്തിയുള്ള ഹോട്ടൽ, നല്ല സർവീസ് , നല്ല പെരുമാറ്റം. ഈ യാത്രയിലെ ഏറ്റവും നല്ല ഭക്ഷണവും അതായിരുന്നു. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചു വീണ്ടും യാത്ര തുടർന്നു. വഴിയിൽ മംഗലാപുരത്തു ഒരു ചെറിയ ഷോപ്പിംഗ്. പിന്നെ തുടർയാത്ര. രാത്രിയിലെ ഭക്ഷണം കാസർഗോഡ് ആയിരുന്നു. ഹൈവേ ഹോട്ടൽ എന്നോ മറ്റോ പേര്. പേര് , ബോർഡ് ഒക്കെ നല്ലതു. ഭക്ഷണം വൃത്തി എന്നിവ വകക്ക് കൊള്ളില്ല. മൂന്നു പേര് കഴിച്ചതിനുള്ള ബില്ല് അന്ന് അത് വരെ ഞങ്ങൾ എല്ലാവരും കഴിച്ച ഭക്ഷണത്തിന്റെ ആകെ തുക ആയി. അങ്ങനെ ഒരു അലമ്പ് ഫുഡ് കഴിച്ച ക്ഷീണത്തിൽ രാത്രി രണ്ടു മണിയോടെ തിരിച്ചു വീട്ടിൽ വന്നു കയറി.

ഇനി അടുത്ത യാത്ര എവിടേക്കാണോ എന്നാണോ എന്നൊന്നും അറിയില്ല. അല്ലെങ്കിലും പ്ലാൻ ചെയ്ത യാത്രകൾ  നടക്കാറില്ല. പോയാൽ വീണ്ടും വിവരണവുമായി കാണാം. 

2019, ജൂൺ 22, ശനിയാഴ്‌ച

തൊട്ടപ്പൻ

പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു , ടി ടി സി കഴിഞ്ഞു, ബി എ പഠിച്ചു , ഡി സി എ കഴിഞ്ഞ ഒരാൾ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ ആരും ഒന്നമ്പരക്കും. അക്കൗണ്ടൻസി പഠിക്കാതെ നീ എങ്ങനെ അക്കൗണ്ടന്റ് ആയി എന്ന് കൂടെ പഠിച്ച പലരും ചോദിക്കുമ്പോൾ ഞാൻ പറയും അതെന്റെ നിയോഗം ആയിരുന്നു എന്ന്. അല്ലെങ്കിൽ കല്യാണം കഴിഞ്ഞു ആന്ധ്രയിലേക്ക് വണ്ടി കയറിയ ഞാൻ ഏതെങ്കിലും സ്കൂളിൽ ,അവിടെ കേരള ടീച്ചേഴ്സിന് നല്ല ഡിമാൻഡ് ആണ്, ടീച്ചർ ആകാതെ കള്ളക്കണക്കും (കൂടെ പഠിച്ച ഒരു ടീച്ചർ എന്നോട് പറഞ്ഞതാണ് , നീ കള്ളകണക്കു അല്ലെ എഴുതുന്നത് എന്ന്) എഴുതി ഇരിക്കുന്നെങ്കിൽ അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. പുരുഷോത്തം തോഷ്നിവാൾ  എന്ന മാർവാടിയോട്.

99  ൽ ഹൈദരാബാദിലെ ഒരു ഡിസ്ട്രിബൂഷൻ കമ്പനിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി കേറുമ്പോൾ എനിക്ക് അക്കൗണ്ടൻസി എന്തെന്ന് പോലും അറിയില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഡിപ്ലോമയുടെ ബലത്തിൽ അവിടെ കേറി പറ്റി. ബില്ലിംഗ് സെക്ഷനിൽ മാത്രം ഇരുന്നിരുന്ന എനിക്ക് പഠിക്കുന്ന കാലത്തു കണക്കിനോട് ഇല്ലാതിരുന്ന ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു. അവിടെ ആഴ്ചയിൽ ഒരിക്കൽ വന്നു ടാലിയിൽ അക്കൗണ്ട്സ് ചെയ്തിരുന്ന ശർമ്മാജിയോട് എന്നെ ഇതൊക്കെ ഒന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചെങ്കിലും സ്വന്തം നിലനിൽപ്പ് ഓർത്താകാം അങ്ങേര് കേട്ട ഭാവം നടിച്ചില്ല.  മൂന്ന് വര്ഷം അവിടെ ജോലി ചെയ്തിറങ്ങുമ്പോൾ ക്യാഷ് ബുക്ക്, സ്റ്റോക്ക് ബുക്ക് ഒക്കെ എഴുതാനുംഅത്യാവശ്യം അക്കൗണ്ട്സ് സോഫ്റ്റ് വെയറിൽ എന്റർ ചെയ്യാനും അല്ലാതെ അടിസ്ഥാനപരമായി വേണ്ട ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു. പേപ്പറിൽ കണ്ട അക്കൗണ്ട്സ് അസിസ്റ്റന്റ് വേണം എന്ന് പരസ്യത്തിൽ അപേക്ഷിക്കുമ്പോൾ അത് കിട്ടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു.  ഇന്റർവ്യൂ നടത്തിയവരിൽ തൃശ്ശൂര്കാരൻ ആയ ഒരു നായർസാർ  ഉണ്ടായിരുന്നതും ഹിന്ദി തെറ്റില്ലാതെ സംസാരിക്കാൻ കഴിയുന്നതും കൊണ്ട് മാർവാടി കമ്പനി ആയ സുന്ദർ ഇസ്പാറ്റിൽ ജോലി കിട്ടി . ജോലിക്ക് ചേർന്ന ദിവസം തന്നെ നായർ സാർ എന്നോട് പറഞ്ഞു 'നിനക്കു ജോലി ചെയ്യേണ്ടത് പുരുഷോത്തമന്റെ കൂടെയാണ് , ഇടക്കു  ഒരു ചെകിണ സ്വഭാവം ആണെങ്കിലും ആള് നല്ലവനാ. നല്ലതു പോലെ അവന്റെ അടുത്ത് നിന്നാൽ അവൻ നിനക്ക് അക്കൗണ്ട്സ് പഠിപ്പിച്ചു  തരും. അത്ര പെട്ടെന്നൊന്നും അവൻ അതിനു തയ്യാറാവില്ല. എങ്കിലും നീ ശ്രമിച്ചു നോക്ക്.

പുരുഷോത്തം ജി , തികച്ചും ഒരു മാർവാടി, പാൻ ചവച്ചു കൊണ്ട് എന്നോട് സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്നും പാനിന്റെ അവശിഷ്ടങ്ങൾ തെറിക്കുമോ എന്ന അറപ്പോടെ ആദ്യ ദിവസം. പിന്നെ ഓരോ ദിവസവും ഓരോ പണി ചെയ്യുമ്പോഴും തെറ്റ് കണ്ടാൽ ചീത്ത വിളി , എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ 'മേം ടെൻത് ഫെയിൽ ഹൂം മാം , ആപ്കി തരഹ് പഠ- ലിഖ നഹി ഹൂം' എന്നൊരു പറച്ചിലും.

ചെറുപ്പം മുതലേ ഒരു ശീലമുണ്ട് ആരെങ്കിലും നിന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് പറയുന്നത് എങ്ങനെ എങ്കിലും ചെയ്യണം എന്ന വാശി. പച്ച വെള്ളം പോലെ അക്കൗണ്ട്സ് വർക്ക് പഠിക്കണം  എന്നും ചെയ്യണം എന്നും ഒക്കെയുണ്ട് പക്ഷെ Debit what comes in, Credit what goes out എന്ന അക്കൗണ്ടൻസിയുടെ ഗോൾഡൻ റൂൾ പോലും അറിയാത്ത ഞാൻ എങ്ങനെ പഠിക്കും എന്നത് വലിയൊരു പ്രശ്നം ആയിരുന്നു. 
കുറെ ആലോചനകൾക്കു ശേഷം നായർ സാറിനെയും കൂട്ടി പുരുഷോത്തം ജിയുടെ മുന്നിലെത്തി. നായർ സാർ പറഞ്ഞു കൊടുക്കു , പഠിപ്പിച്ചു കൊടുക്കു എന്നൊക്കെ പറയുമ്പോൾ അങ്ങേർ പിന്നേം അങ്ങേരുടെ ആപ്തവാക്യം പ്രയോഗിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിയോട് അടുത്താണ് പുള്ളി ഓഫീസിൽ വരിക. അഞ്ചര വരെ ഓഫീസിൽ. അതിനിടയിൽ ഓഫീസിലെ കൊടുക്കൽ വാങ്ങൽ എല്ലാം ചെയ്യണം. കൊച്ചു തുണ്ടു കടലാസ്സിൽ എഴുതി കൂട്ടിയ കണക്കുകൾ എൻട്രി ഇടാനായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കും. ഇതിനിടയിൽ പഠിക്കാനും പറഞ്ഞു തരാനുമുള്ള സമയവും കുറവാണ്. എന്നാലും ദിവസവും പോയി എന്നെ പഠിപ്പിക്കുമോ എന്നു  ചോദിക്കും . ഒരു ദിവസം വളരെയധികം ഗൗരവത്തോടെ  ഇഥർ ആനാ എന്ന് പറഞ്ഞു അടുത്തേക്ക് വിളിപ്പിക്കുന്നു. ചെയ്തു വെച്ചിരിക്കുന്ന എന്തോ ഒന്ന് തെറ്റിയതിനുള്ള ചീത്ത കേൾക്കാനായി ഞാൻ പോകുന്നു. മുന്നിലെ ചെയറിൽ ഇരിക്കാൻ പറയുന്നു. ചീത്ത കേൾക്കാനായി കാതടച്ചിരുന്ന എന്നോട് ചോദിക്കുന്നു ' ശരിക്കും അക്കൗണ്ടൻസി പഠിക്കണം എന്നുണ്ടോ?'  കണ്ണിൽ നോക്കി പതറാതെ ഉണ്ട് എന്ന് ഉത്തരം കൊടുക്കുന്നു.

ചെയറിൽ പിന്നോക്കം ഇരുന്നു " ഞാൻ അങ്ങനെ ആർക്കും ഒന്നും പറഞ്ഞു കൊടുക്കാറോ  പഠിപ്പിക്കാറോയില്ല , പക്ഷെ നിന്റെ കണ്ണിൽ പഠിക്കാനുള്ള ഒരു ത്വര ഞാൻ കാണുന്നുണ്ട്. അത് കൊണ്ട് നാളെ മുതൽ  എല്ലാം പറഞ്ഞു തരാം"

സന്തോഷം കൊണ്ട് എത്ര പ്രാവശ്യം നന്ദി പറഞ്ഞുവെന്നു എനിക്കറിയില്ല. ഗുരു ദക്ഷിണ മതി നന്ദി വേണ്ട എന്ന് അങ്ങേരും. പഠനവും പണിയുമായി പിന്നീടുള്ള ദിവസങ്ങൾ. ലെഡ്ജർ ബുക്ക് കൊണ്ട് കൊണ്ട് മണ്ടയിലുള്ള കൊട്ട്. നല്ല മാർവാടി ഹിന്ദിയിൽ ഉള്ള പുളിച്ച ചീത്ത എല്ലാം ഇഷ്ടം പോലെ കിട്ടിയ ദിവസങ്ങൾ. അക്കൗണ്ട്സ് ഫൈനലൈസേഷൻ എങ്ങനെ എന്ന് വരെ പഠിപ്പിച്ചു തന്നു പറഞ്ഞതും ആദ്യം പറഞ്ഞ വാചകം തന്നെ ' മേം...., എനിക്കിത്രയേ അറിയുള്ളൂ , അത് ഞാൻ പഠിപ്പിച്ചു തന്നു" ഗുരുദക്ഷിണ ആയി എന്ത് വേണം എന്ന് ചോദിച്ചപ്പോൾ വേറെ എവിടെയെങ്കിലും പോയി പണി എടുക്കുമ്പോൾ നിങ്ങളെ ആരാ അക്കൗണ്ടൻസ് വർക്ക് പഠിപ്പിച്ചു തന്നത് എന്ന് ചോദിയ്ക്കാനിട  വരുത്തരുത് എന്ന ഉപദേശം. ആ ഉപദേശം ഇന്ന് ശിരസ്സാവഹിച്ചു അഭിമാനത്തോടെ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് നമിക്കുന്നത് നിങ്ങളത്ര പഠിപ്പില്ല എനിക്ക് എന്ന് പറഞ്ഞു, സര്ടിഫിക്കറ്റുകളെക്കാൾ വലുതാണ് പ്രവർത്തനപരിചയം എന്ന് പറയാതെ പറഞ്ഞു തന്ന പുരുഷോത്തം ജി യെ ആണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഫോൺ ചെയ്തപ്പോൾ  " മേരാ ഗുരുദക്ഷിണ കബ് മിലെങ്കെ" എന്ന തമാശ ചോദ്യം.

ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലിക്കു വേണ്ടി എന്നെ പ്രാപ്‌തയാക്കിയ ദിവസവും ജോലി തുടങ്ങുന്നതിനു മുന്നേ നമിക്കുന്ന പുരുഷോത്തം ജി തൊട്ടപ്പൻ അല്ലാതെ ആരാണ്?




(ഏഷ്യാനെറ്റ് ന്യൂസ്.കോം തൊട്ടപ്പൻ സീരിസിന് വേണ്ടി മെയ് 29, 2019 ൽ  എഴുതിയത്.

ജൂൺ 12 , 2019 ൽ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു  https://www.asianetnews.com/magazine/column/thottappan-a-ugc-series-on-godfathers-by-suma-rajeev-pszmli)

വര : ജയ്‌മേനോൻ (റൈഡർ സോളോ)






ഓർമ്മക്കുട


എന്റെ കുടയോർമ്മകൾ തുടങ്ങുന്നത് അമ്മയിലൂടെയാണ്. ജനിച്ചപ്പോൾ മുതൽ കുട കൂടെയുണ്ടെന്നാണ് തോന്നുന്നത്. കാരണം കുടയില്ലാതെ അമ്മ പുറത്തിറങ്ങാറേയില്ല. എപ്പോഴെങ്കിലും പോകുമ്പോൾ കുട മറന്നു പോയാൽ കുടയെടുക്കാൻ തിരിച്ചു ഓടിക്കുമായിരുന്നു. അങ്ങനെ അമ്മയിൽ നിന്നും ആ ശീലം എന്നിലേക്കും പടർന്നു. ബാഗിൽ അത്യാവശ്യമായുള്ളത് എന്താണ് എന്ന് ചോദിച്ചാൽ പലരും മൊബൈൽ എന്നാകും പറയുക. പക്ഷെ എനിക്കത് കുടയാണ്. മഴ ആയാലും വെയിലായാലും മഞ്ഞായാലും കുടയില്ലാതെ പുറത്തിറങ്ങുമ്പോൾ എന്തോ നഷ്ടപെട്ടത് പോലെ ഒരു ഫീൽ ആണ്. ഒറ്റക്കു  നടക്കുമ്പോൾ ഞാൻ കഥ പറയുന്നത് ചിലപ്പോൾ നിവർത്തിപിടിച്ച കുടയോടാകും. തെരുവുപട്ടികളിൽ നിന്നും രക്ഷകനായി, ചിലപ്പോൾ ബസിലുണ്ടാകുന്ന ചില കൈ ക്രിയക്ക് ആയുധമായി ഇപ്പോഴും കൂടെയുള്ള കൂട്ടുകാരൻ ആണ് എനിക്ക് കുട.

ആന്ധ്രയിലേക്ക് കുടിയേറിയപ്പോഴും കുടയെ ഞാൻ കൈ വിട്ടില്ല. പെരുമഴയത്തു  അല്ലാതെ കുടയെടുക്കാത്ത തെലുങ്കർക്ക് ഏത് കാലാവസ്ഥയിലും കുട ചൂടി പോകുന്ന ഗൊഡുകമ്മായി നോക്കി നിൽക്കാനുള്ള കാഴ്ചവസ്തു  ആയിരുന്നു  (ഗൊഡുക് - കുട, അമ്മായി നമ്മുടെ മലയാളത്തിലെ അമ്മായി അല്ല, പെൺകുട്ടി ആണ് . സൊ ഡോണ്ട് മിസണ്ടർസ്റ്റാൻഡ് )

അങ്ങനെ കുടയും ഞാനും തമ്മിൽ അഭേദ്യമായ സ്നേഹബന്ധം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. 

ഏതാണ്ട് ആറു  വർഷങ്ങൾക്കു മുൻപാണ്. ഒരു ഇടവപാതി കാലം. ശക്തിയായ കാറ്റോടു കൂടിയ മഴയുണ്ടാകും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയ  ഒരു ദിവസം. മഴയുടെ പേര് കളയാനായി ചറുങ്ങനെ പിറുങ്ങനെ പെയ്യുന്ന ഒരു പേട്ടു  മഴ.  ശക്തിയായ കാറ്റ്  പോയിട്ട് ഒരു കുളിർകാറ്റു പോലുമില്ല. പതിവ് പോലെ ബസ് ഇറങ്ങി ദിവാസ്വപ്നം കണ്ടു കൊണ്ട്  ഓഫീസിലേക്ക്  നടക്കുന്നു . ഇടറോഡ് നിന്നും മെയിൻ റോഡ് കയറി ക്രോസ് ചെയ്താൽ ഓഫീസിന്റെ മുന്നിലെത്താം. റോഡ് ക്രോസ് ചെയ്യാൻ വേണ്ടി വണ്ടികൾ വല്ലതും വരുന്നുണ്ടോ എന്നു  നോക്കി നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. പെട്ടെന്നൊരു കാറ്റ് വന്നു. ശക്തമായ ആ കാറ്റിൽ എന്റെ തോളിൽ ഉണ്ടായിരുന്ന കുട പൊങ്ങി. പ്രാണനറെ പ്രാണനെ കൈ വിടാതിരിക്കാൻ  ഞാൻ കുടപിടിയിൽ  പിടിച്ചു.  ഏതാണ്ട് നാലഞ്ച് അടി പിറകിലേക്ക് എന്നെയും വലിച്ചു കൊണ്ട് ഒറ്റ പോക്കായിരുന്നു കാറ്റ്. വട്ടം തിരിഞ്ഞു കുട മടക്കാൻ നോക്കുമ്പോൾ കുടയുടെ ശീ ലയെല്ലാം മുകളിലേക്ക് പോയി അസ്ഥികൂടം മാതിരി നിൽക്കുന്നു. എങ്ങനൊക്കെയോ കുട മടക്കി ഒറ്റ ഓട്ടം ആയിരുന്നു ഓഫീസിലേക്ക്. ആരെങ്കിലും കാണുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്നൊന്നും നോക്കിയില്ല. അല്ലെങ്കിലും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കുന്നിടത്താണല്ലോ പ്രശ്നങ്ങൾ തുടങ്ങുന്നത്. 

അന്നത്തെ ഞാൻ  റേഷൻ ഒന്നും കിട്ടുന്നില്ലേ, വല്ല അസുഖവുമുണ്ടോ , എന്താ ഇങ്ങനെ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ചോദിപ്പിക്കുന്ന കോലമാണ് . അത് കൊണ്ട് കാറ്റിൽ കുട പറന്നതും  ഞാൻ പറന്നതും ഒന്നും ഞാൻ ആരോടും പറഞ്ഞില്ല. എന്നത്തേയും പോലെ പതിനൊന്നു മണിക്ക് ചായ വന്നു. ചായയുടെ കൂടെ  ഉള്ളി വട , പരിപ്പ് വട , പൊരിച്ച പത്തിരി തുടങ്ങിയ കടികളും ഉണ്ടാകും. എണ്ണപലഹാരങ്ങൾ ഒന്നും തന്നെ ഞാൻ വാങ്ങിക്കാറില്ല. നല്ല ചൂടുള്ള പൊരിച്ച പത്തിരി ആണ് കഴിച്ചോളി എന്ന് പറഞ്ഞപ്പോൾ ഞാൻ ഇതൊന്നും കഴിക്കാറില്ലല്ലോ എനിക്ക് വേണ്ട എന്നു ഞാനും.

" വെറുതെയല്ല ഒരു കാറ്റടിക്കുമ്പോൾ പറന്നു പോകുന്നത് " ചായക്കാരൻ 

പറന്നു പോയോ ആര് എന്ത് എന്ന സഹകളുടെ ചോദ്യം. 

"ആരാ , ഉള്ളിത്തോൽ പോലെയുള്ളയാൾ തന്നെ , കാറ്റ് അപ്പോൾ നിന്നത് നന്നായി അല്ലെങ്കിൽ അറബിക്കടലിൽ പോയി എടുക്കേണ്ടി വരുമായിരുന്നു."

എല്ലവരുടെയും കളിയാക്കലും ചിരിയും. അപമാനം കൊണ്ട് ആദ്യമായി ഞാൻ എന്റെ മെലിഞ്ഞ ശരീരത്തെ ഓർത്തു  സങ്കടപ്പെട്ടു. അപ്പോൾ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ വരാന്തയിൽ വിടർന്നു നിൽക്കുന്ന കുട. 

എന്നെ അപമാനച്ചൂളയിൽ തള്ളി വിട്ടെങ്കിലും കുടയോട് എനിക്കിന്നും പഴയ ഇഷ്ടം തന്നെയാണ്. ആ ഇഷ്ടം കാണിക്കാൻ ഇന്നലെ വായിച്ചു തീർത്ത ഒരു പുസ്തകത്തിലെ വാക്കുകൾ കടമായെടുക്കുന്നു.

" നമ്മൾ ഒരാളെ സത്യസന്ധമായി സ്നേഹിച്ചാൽ അയാൾ എന്തൊക്കെ അപരാധം നമ്മളോട് കാണിച്ചാലും ആ സ്നേഹം ഇല്ലാതാകുന്നില്ല "

സുമ രാജീവ് 
19/ 06 / 19 

(ഫേസ്‌ബുക് പേജ് ആയ ഇമ്പ്രെസ്സാ നടത്തിയ #MEMMBRELLA #IMPRESA കുടയോർമ്മകൾക്ക് വേണ്ടി എഴുതിയത്.)

വര : ജയ്‌മേനോൻ (റൈഡർ സോളോ)


2019, ജൂൺ 14, വെള്ളിയാഴ്‌ച

വിദ്യാദേവിയുടെ നാട്ടിലേക്ക് - യാത്ര പാർട്ട് 3

യാത്രയുടെ തുടക്കം മുതൽ വഴി കാട്ടിയായ ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി. ആദ്യമേ പറയേണ്ടതായിരുന്നു. വണ്ടിയിലെ GPS കാണിക്കുന്ന വഴികളിൽ എന്തെങ്കിലും സംശയം തോന്നുമ്പോൾ പറഞ്ഞു തരുന്ന ഗൂഗിൾ ആന്റിയെ കുറിച്ച് പറയാതെ എങ്ങനെ ഈ കുറിപ്പ് പൂർണമാകും.  അറിയാത്ത വഴികളിൽ കൂട്ടാകുന്നതും എന്ത് ചോദിച്ചാലും പറഞ്ഞു തരുന്നതുമായ ഒരാളെ അങ്ങനെ അങ്ങ് മറക്കാൻ പാടില്ലല്ലോ. 

ഉഡുപ്പിയിൽ നിന്നും കുന്ദാപുര ഹൈവേയിലൂടെ  മൂകാംബികയിലേക്കുള്ള  യാത്ര തുടരുമ്പോൾ ഞങ്ങൾക്ക് കൂട്ടായത് ഗൂഗിൾ ആണ്.  ഹൈവേ നിർമാണം, ഫ്‌ളൈഓവർ നിർമാണം അങ്ങനെ പലതുമുണ്ട് വഴിയിൽ. പക്ഷെ എന്തൊക്കെ  പണികളായാലും  വീതിയുള്ള റോഡിലൂടെ പോകുമ്പോൾ തടസങ്ങൾ ഒന്നും തന്നെ നമ്മളെ ബാധിക്കില്ല. 
ഏതാണ്ട് ഒന്നര മണിക്കൂർ ദൂരമാണ് ഉഡുപ്പിയിൽ നിന്നും കൊല്ലൂരേക്ക്. ഒരു മണിക്കൂറോളം ഓടി കഴിയുമ്പോൾ വലതു ഭാഗത്തായി കൊല്ലൂർ 22KM എന്നൊരു ബോർഡ് കാണും. പിന്നെയുള്ള യാത്ര പച്ചപ്പിലൂടെയാണ് .

അക്കേഷ്യ കാടുകളും , കശുമാവിൻ തോട്ടങ്ങളും കടന്നു ഈ ഫോറെസ്റ്റ് മുഴുവൻ  കാടാണല്ലോ  എന്ന് തോന്നിക്കുന്ന വഴിയിലൂടെ കണ്ണും മനസ്സും നിറച്ചുള്ള യാത്ര. ഏതാണ്ട് ഒന്നേ മുക്കാൽ ആയപ്പോൾ മൂകാംബികയിൽ എത്തുന്നു. ആദ്യം പോയത് ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് ആണ്. നമ്മുടെ പോക്കറ്റിൽ ഒതുങ്ങുന്ന താമസസൗകര്യം എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ അവിടെത്തിയപ്പോൾ വെള്ളമില്ല എന്ന കാരണം കൊണ്ട് റൂമൊന്നും തന്നെ കൊടുക്കുന്നില്ല. പിന്നെ പോയി നോക്കിയ ഹോട്ടലുകളിൽ എല്ലാം പറയുന്നതും വെള്ളത്തിന്റെ പ്രശ്‌നം തന്നെ. വണ്ടി  ഒതുക്കി അന്വേഷിക്കാമെന്നു കരുതി  നിർത്തിയതിന്റെ സൈഡിലായി ക്ഷേത്രത്തിലെ മുഖ്യകാർമ്മികന്റെ വീടും അതിനോട് ചേർന്ന് നടത്തുന്ന താന്ത്രിക് ലോഡ്‌ജും. മറ്റൊന്നും ആലോചിച്ചില്ല  അവിടെ റൂം എടുക്കുന്നു. അവിടെയും വെള്ളം ടാങ്കറിൽ കൊണ്ട് വന്നു നിറക്കുകയാണ്‌ എങ്കിലും നമുക്ക് വെള്ളക്ഷാമം ഒന്നും അനുഭവപ്പെട്ടില്ല.  അറുനൂറു രൂപക്ക് സ്പേഷ്യസ് ആയ നോൺ  എ സി ഡീലക്സ് റൂം. കുളിച്ചു ഫ്രഷ് ആയി ആദ്യം ഊണ് കഴിച്ചു. രണ്ടര മണിയൊക്കെ ആയത്കൊണ്ട് മീൽസ് ടൈം കഴിഞ്ഞെങ്കിലും ആദ്യം കണ്ട ഹോട്ടലിൽ മീൽസ് ഉണ്ടെന്നു പറഞ്ഞത് കൊണ്ട് അവിടെ കേറി കഴിച്ചു. അത്ര വലിയ രുചി ഒന്നുമില്ല ഭക്ഷണത്തിനു. വിശപ്പിന്റെ ആക്രാന്തം കൊണ്ട് രുചിയെ കുറിച്ച് ആരും ചിന്തിച്ചില്ല. 

അപ്പോഴാണ് കുടജാദ്രിയിലേക്കുള്ള ലാസ്റ്റ്  ട്രിപ്പ് ജീപ്പ് മൂന്നു മണിക്ക് പോകുമെന്ന് അറിഞ്ഞത്. രാവിലെ ആയിരുന്നു കുടജാദ്രിയിലേക്കുള്ള സ്പിരിച്വൽ  ട്രെക്കിങ്ങ് പ്ലാൻ ചെയ്തത്. ജീപ്പ് ഉണ്ടെന്നു അറിഞ്ഞപ്പോൾ അപ്പോൾ തന്നെ പോകാമെന്നു കരുതി. ഞങ്ങൾ അഞ്ച് പേരാണ് ഉള്ളത്. ഒരു ജീപ്പിനു വേണ്ടത് എട്ടു പേരെയും. മല  കയറാൻ തയ്യാറായി നിന്ന രണ്ടു കോഴിക്കോടൻ പയ്യന്മാരെയും ഞങ്ങൾക്ക് കൂട്ട് കിട്ടി. എട്ടാമത്തെ ആളുടെ പൈസ എല്ലാവരും ഷെയർ ചെയ്തെടുക്കാമെന്നു തീരുമാനിച്ചു. കുടജാദ്രിയിലേക്ക് ഒരാൾക്ക് ജീപ്പിനു കൊടുക്കേണ്ടത് 375 രൂപയാണ്. കൂടാതെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ ഒരാൾക്കു ഇരുപത്തഞ്ച് രൂപയും ജീപ്പിനു നൂറും കൊടുക്കണം. തിരിച്ചു ആറര   മണിക്ക് മുൻപേ ചെക്ക് പോസ്റ്റ് കടക്കണം. ഇല്ലെങ്കിൽ ഒരാൾക്കു നൂറു രൂപ വെച്ച് പിന്നേയും  പെനാൽറ്റി അടക്കേണ്ടി വരും.

ഞങ്ങൾ ഏഴുപേർ അടങ്ങുന്ന ടീം ഒരു ജീപ്പിൽ കുടജാദ്രിയിലേക്ക്. ഷിമോഗ റോഡിലൂടെയാണ് കുടജാദ്രിയിലേക്കുള്ള യാത്ര  തുടങ്ങുന്നത്. ഇരുപത്തൊന്നു കിലോമീറ്റർ ആണ് ദൂരം.  ഇരു വശവും മരങ്ങൾ തിങ്ങി നിറഞ്ഞ  നിറഞ്ഞ കോൺക്രീറ്റ് പാത. തണുത്ത നേർത്ത കാറ്റ്. ജീപ്പിന്റെ പിറകിലാണ് ഇരുന്നതെങ്കിലും ഇടക്കൊക്കെ മയക്കത്തിലേക്ക് വീണു.  ജീപ്പ് ഹംപിൽ  ചാടുമ്പോൾ ആണ് പിന്നെ കണ്ണ് മിഴിച്ചു നോക്കുന്നത്.  
കാരഘട്ട എന്ന സ്ഥലത്തു നിന്ന് വലതു വശത്തേക്ക് ആണ് കുടജാദ്രിയിലേക്ക് പോകേണ്ടത്.  റോഡിലേക്ക് കയറുമ്പോൾ തന്നെ ഫോറെസ്റ്റ്  ചെക്ക് പോസ്റ്റ് ഉണ്ട്. ആളുകളുടെ എണ്ണം നോക്കി ഫീസ് വാങ്ങിക്കുന്നു. പിന്നെ കുറെ ദൂരം നിരപ്പായ കാനനപാതയാണ്. അത് കഴിഞ്ഞാൽ പിന്നെ കയറ്റം തുടങ്ങുകയായി . വളഞ്ഞു പുളഞ്ഞ മലമ്പാതയിലൂടെ ജീപ്പ് ഓടിക്കുക എന്നത് അസാമാന്യ കഴിവാണ്. ഞങ്ങളുടെ ഡ്രൈവർ ആണെങ്കിൽ ഏതാണ്ട് ഇരുപത് ഇരുപത്തൊന്നു പ്രായമുള്ള കൊച്ചു പയ്യൻ. പക്ഷെ അയാളുടെ ഡ്രൈവിങ്ങിനെ നമിക്കാതെ വയ്യ. മുൻപ് രണ്ടു പ്രാവശ്യം ഞങ്ങൾ പോയപ്പോഴും മഴ വീണു ഉറച്ച പാത ആയിരുന്നു. പക്ഷെ ഈ പ്രാവശ്യം വേനലിൽ മണ്ണിളകി  മറിഞ്ഞ റോഡ്. കല്ലുകളും മണ്ണും എല്ലാം റോഡിൽ നിറഞ്ഞു കിടക്കുന്നു. ഒരു കടുക് മണി  അങ്ങോട്ടോ ഇങ്ങോട്ടോ എന്ന പപ്പുവിന്റെ ഡയലോഗ് ഓർമ്മ വരും ഓരോ വളവിലും ജീപ്പ് തിരിയുമ്പോൾ. ജീപ്പ് റയിസ് ചെയ്യുമ്പോൾ നമ്മുടെ ദേഹവും വസ്ത്രവും  പൊടിമണ്ണിൽ കുളിക്കും. ശരീരത്തിലെ എല്ലാ നട്ടും ബോൾട്ടും ഇളകും .ആദ്യമായി പോകുന്ന അൻസിക്കും പണ്ട് ചെറുപ്പത്തിൽ എപ്പോഴോ പോയ സന്ദീപിനും ജീപ്പ് പോകുന്നത് കണ്ടു പേടി തോന്നുന്നുണ്ട് . യാത്ര ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും പുറപ്പെടില്ലായിരുന്നു എന്നവർ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കുറച്ചു കൂടെ മുകളിൽ എത്തുമ്പോൾ മലയിറങ്ങി വരുന്ന കോടമഞ്ഞു. ഇരു വശത്തിനിന്നുമുള്ള ആ കാഴ്ച തന്നെ മതി ഈ യാത്ര സഫലമാകാൻ.




ഏതാണ്ട് നാലര മണിക്ക് ഞങ്ങൾ മൂലമൂകാംബികയിൽ എത്തി. മൂകാംബികയുടെ മൂലസ്ഥാനം അവിടെ ആണെന്ന് പറയപ്പെടുന്നു. അവിടെ കുറച്ചു അമ്പലങ്ങളും ആവശ്യക്കാർക്ക്  താങ്ങാനുള്ള ഇടവുമുണ്ട്. ജീപ്പ് സർവീസ് അവിടെ വരെയേ ഉള്ളൂ. അത് കഴിഞ്ഞു സർവജ്ഞ പീഠം കാണണമെങ്കിൽമല  നടന്നു കയറി തന്നെ പോകണം. ഏതാണ്ട് പതിമൂന്നായിരം വർഷങ്ങൾക്കു മുൻപേ ശ്രീ ശങ്കരൻ മൂകാംബിക ദേവിയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണ് സർവജ്ഞപീഠം. നമ്മൾ ജീപ്പിലും മറ്റും വന്ന സ്ഥലം അന്ന് കാൽ നടയായി നടന്നു കേറിയതാണ് ആദിശങ്കരൻ. സർവജ്ഞ പീഠം  ശങ്കര പ്രതിഷ്ഠയോടു കൂടിയ ചെറിയ ഒരമ്പലമാണ് .



ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പയ്യന്മാർ ആദ്യം തന്നെ ഓടി കയറാൻ തുടങ്ങി . ജീപ്പ് യാത്രയുടെ ക്ഷീണമകറ്റാൻ അവിടെയുള്ള പൈപ്പിലെ  തണുത്ത വെള്ളത്തിൽ മുഖം കഴുകി കൊച്ചമ്പലങ്ങളിൽ തൊഴുതു മുകളിലേക്ക് നടന്നു തുടങ്ങിയപ്പോഴേ കേറാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് കൂടെയുള്ളവർ. കേറുന്നത്രയും കേറാം പറ്റില്ലെങ്കിൽ   തിരിച്ചിറങ്ങാം എന്ന ധാരണയിൽ കേറാൻ തുടങ്ങി. താഴെ നിന്നും മലമുകളിലേക്ക് കയറി വരുന്ന കോട. കോടമഞ്ഞിൻആട ചുറ്റി നിൽക്കുന്ന മലനിരകൾ. ഫോട്ടോ എടുത്തും കാഴ്ച കണ്ടും നടക്കുമ്പോൾ താഴെ ആറു മണിക്ക് മുൻപ് എത്തേണ്ട കാര്യം രാജീവേട്ടൻ ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. മുകളിൽ പോയി തിരിച്ചിറങ്ങുന്ന കുറെയധികം ആളുകളെ വഴിയിൽ വെച്ച് കണ്ടു. പോകുന്ന വഴിയിൽ ഒരു ഗുഹാഗണപതി ക്ഷേത്രം ഉണ്ട്. ഒരു ഗുഹക്കുള്ളിൽ ഒരു ഗണപതി വിഗ്രഹം അത്രയേ ഉള്ളൂ. ചിലപ്പോൾ അവിടെ ആരെങ്കിലും ധ്യാനിക്കാൻ ഇരിക്കുന്നുണ്ടാകും. ഗുഹാഗണപതി ക്ഷേത്രം കഴിഞ്ഞു മുകളിലേക്ക് കയറി. ഇനി സർവജ്ഞ പീഠത്തിലേക്ക് ഏതാണ്ട് 100  മീറ്റർ കൂടെ നടക്കണം . കയറ്റമാണ്. ചെങ്കുത്തായ കയറ്റം . കോടമഞ്ഞുണ്ടെങ്കിലും ഹ്യൂമിഡിറ്റി കൊണ്ട് വിയർത്തു ഒഴുകുന്നുണ്ടായിരുന്നു. താഴ്വാരത്തിൽ നിന്നും തിങ്ങി വരുന്ന കോട. എനിക്ക് ശ്വാസം എടുക്കാൻ കുറച്ചു വിഷമം തോന്നി തുടങ്ങിയിരുന്നു. കൂടാതെ നെഞ്ചിനുള്ളിൽ നിന്നും ശക്തമായ വേദനയും. ഞാൻ അവിടെ ഇരിക്കാമെന്നും  കൂടെയുള്ളവരോട്  കേറിക്കൊള്ളാനും  പറഞ്ഞു. ഒറ്റക്കിരുത്താൻ മടിച്ചു പറ്റാത്ത പണിക്കു മെനക്കെട്ടതിന് എന്നെ ചീത്ത വിളിച്ചു കൊണ്ട്   രാജീവേട്ടനും കൂടെ ഇരുന്നു.  . മുൻപ് രണ്ടു പ്രാവശ്യം കേറിയപ്പോഴും ഇത് പോലൊരു ബുദ്ധിമുട്ടു എനിക്കുണ്ടായിരുന്നില്ല. പ്രായം കൂടി വരുന്നു എന്നതിന്റെ സൂചനയാകാം.മനസ്സ് വിചാരിക്കുന്നിടത്തേക്ക് ശരീരം പോകാതിരിക്കുന്നത് . ഞങ്ങൾ അവിടിരിക്കുമ്പോൾ സന്ദീപും കുടുംബവും മുകളിൽ കയറി ഇറങ്ങി,അവിടെ പോകാതിരുന്നാൽ അത് വലിയ നഷ്ടം  ആയേനെ എന്ന് പറഞ്ഞു . ഈയൊരു കാര്യത്തിന് വേണ്ടി ആയത് കൊണ്ട് കഠിനമായ ജീപ്പ് യാത്ര നന്നായി എന്നും. വേഗം തന്നെ മലയിറങ്ങി ജീപ്പ് കിടക്കുന്നിടത്തു വന്നു . ആറരക്ക് മുൻപ് ഞങ്ങൾ ചെക്ക് പോസ്റ്റ് കടന്നത് കൊണ്ട് പെനാൽറ്റി ഒന്നും കൊടുക്കാതെ കഴിഞ്ഞു.







തിരിച്ചു ജീപ്പിൽ വരുന്നതിനിടക്ക് ഫോറെസ്റ് ഡിപ്പാർട്മെൻറ്റ് വാങ്ങിക്കുന്ന പൈസക്ക് ഈ റോഡ് നന്നാക്കിക്കൂടെ എന്നാരോ പറഞ്ഞു. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പയ്യന്മാരിൽ ഒരാൾ അതിനു തന്ന മറുപടി വളരെ രസകരമായിരുന്നു. " ഈ റോഡ് ഒരിക്കലും നന്നാക്കരുത്. ഇത് പോലെ തന്നെ വേണം. എങ്കിൽ മാത്രമേ അവിടെ പോകണം എന്ന ആഗ്രഹം മാത്രം ഉള്ളവർ വരൂ. അല്ലെങ്കിൽ ഇവിടെ കണ്ടവർ മൊത്തം വന്നു ആവശ്യമില്ലാത്തത് എല്ലാം കൊണ്ട് വന്നിട്ട് ഈ ഭൂമിയുടെ പവിത്രത കളയും" ഇന്നത്തെ തലമുറയിൽ ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. താൻ , തന്റെ സുഖം എന്നതിനപ്പുറം പ്രകൃതിയെ കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ചിന്തിക്കുന്നവരുടെ എണ്ണം കുറവെങ്കിലും കനൽ ഒരു തരി മതിയല്ലോ എന്നോർത്തു  കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ വഴി നിറയെ പ്ലാസ്റ്റിക് കുപ്പികളും ബിയർ കുപ്പികളും കവറുകളും ഒക്കെ ധാരാളമായി കണ്ടിരുന്നു. പക്ഷെ ഇപ്പോൾ പ്ലാസ്റ്റിക് നിരോധിത മേഖല എന്ന ബോർഡ് എല്ലായിടത്തുമുള്ളത് കൊണ്ടാണോ എന്നറിയില്ല അത്തരം കാഴ്ചകൾ  അധികം കണ്ടില്ല. 

തിരിച്ചു മൂകാംബികയിൽ എത്തി റൂമിൽ പോയി കുളിച്ചു അമ്പലത്തിലേക്ക് ശീവേലി കാണാൻ. സ്വർണ രഥത്തിൽ അമ്മയെ എഴുനെള്ളിക്കുന്നത് കണ്ടു തിരിച്ചു പോരുമ്പോൾ ഭക്ഷണശാലയിൽ നിന്നും വിളിക്കുന്നു , കഴിക്കാനുള്ളവർ വേഗം വരിക. ഉച്ചക്ക് ഉഡുപ്പിയിലെ ഭക്ഷണം കഴിക്കാത്തതിനുള്ള നിരാശ ഇവിടെ തീർക്കാമെന്ന് വെച്ച്  ഭക്ഷണം കഴിക്കാനായുള്ള ക്യൂവിൽ പോയി നിന്നു. പാള പ്ലേറ്റിൽ നല്ല സോണാമസൂരി അരിയുടെ ചോറും രസവും ഉഗ്രൻ സാമ്പാറും പരിപ്പ് പായസവും മൂകാംബികയിലെ  ആദ്യ ദിവസം അങ്ങനെ ധന്യമായി.

തിരിച്ചു റൂമിലേക്ക് വരുമ്പോൾ പൂജാരിയുടെ വീട്ടിൽ കയറി പൂജയെക്കുറിച്ചു അന്വേഷിച്ചു. അവിടെ പൈസ അടച്ചു ബുക്ക് ചെയ്തു രാവിലെ ആറു  മണിക്ക് വന്നാൽ അവർ തന്നെ കൂട്ടികൊണ്ട് പോയി തൊഴുവിച്ചു എല്ലാ പൂജയും കാര്യങ്ങളും ചെയ്തു തരാമെന്നു പറഞ്ഞു. അതനുസരിച്ചു പൈസ അടച്ചു റൂമിലേക്ക്. ഉറങ്ങാൻ തുടങ്ങുമ്പോൾ കനത്ത മഴയുടെ താരാട്ടു കൂട്ടിനു. കൊതുകു ശല്യമില്ലാതെ , സുഖമായ ഉറക്കം.


2019, ജൂൺ 11, ചൊവ്വാഴ്ച

യാത്ര തുടരുന്നു - പാർട്ട് 2

തൃച്ഛംബരത്തു നിന്നും മടങ്ങുമ്പോൾ തന്നെ എല്ലാവർക്കും  വിശപ്പിന്റെ വിളി വന്നിരുന്നു. രാവിലെ ഒരു കട്ടൻ പോലും കഴിക്കാതെ തുടങ്ങിയ യാത്രയാണ്. പെരുന്നാൾ അവധി ആയതുകൊണ്ടാണോ കൊച്ചു വെളുപ്പാൻകാലം ആയത് കൊണ്ടാണോ എന്നറിയില്ല വഴിയിൽ ഒരൊറ്റ ഹോട്ടലോ ചായക്കടയോ കണ്ടില്ല.  യാത്ര അമ്പലത്തിലേക്ക് ആയത് കൊണ്ട് കുറച്ചു വൃത്തിയും മെനയുമുള്ള വെജിറ്റേറിയൻ ഹോട്ടൽ ആയിരുന്നു ലക്‌ഷ്യം. പയ്യന്നൂർ എത്തിയിട്ടും ഒന്ന് പോലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പെരുമ്പ്ര കഴിഞ്ഞു കുറച്ചു മുന്നോട്ടു പോയപ്പോൾ ഇടതു വശത്തായി ആൾത്തിരക്കില്ലാത്ത സ്ഥലത്തു കഫേ ദിനേശ് കണ്ടു. നമ്മുടെ ദിനേശ് ബീഡിക്കാരുടെ  സംരംഭം. ഇനിയും വെജിറ്റേറിയൻ ഹോട്ടൽ നോക്കി നടന്നാൽ മറ്റൊന്നും കിട്ടില്ലെന്നു തോന്നിയത് കൊണ്ട് അവിടെ തന്നെ കേറി.  വൃത്തിയുള്ള സ്ഥലം. രുചികരമായ ഭക്ഷണം. നല്ല പെരുമാറ്റം. ഇതിൽ കൂടുതൽ എന്താണ് വിശന്നു പൊരിഞ്ഞിരിക്കുമ്പോൾ  വേണ്ടത്.

വഴി നീളെ വീരിഞ്ഞു നിൽക്കുന്ന ഗുൽമോഹറുകൾ. കണ്ണിനും മനസ്സിനും മൊത്തത്തിൽ ഒരുണർവ്വ് നൽകും. പലതരം പൂവുകൾ. കടും ചുവപ്പും , ഓറഞ്ചും , വെള്ളവരകളോട് കൂടിയ ഇതളുകൾ ഉള്ളവയും . പൂക്കൾ കണ്ടു കണ്ടു സംസാരം ഗുല്മോഹറിനെ പറ്റിയായി. ദീദി ദാമോദരൻ കഥയെഴുതി  രഞ്ജിത് അഭിനയിച്ച ഗുൽമോഹർ എന്ന ഫിലിം, അതിലെ പാട്ടുകൾ, ഗുൽമോഹറിനെ പ്രണയവുമായി ബന്ധിപ്പിച്ചത് എങ്ങനെ എന്നും എന്തിനാകുമെന്നും ഒക്കെ ഉള്ള ചർച്ചകൾ. വാകപ്പൂമരമരം ചൂടും എന്ന പാട്ടിലെ വാക ഇതല്ല എന്നു  രാജീവേട്ടൻ. കവി എഴുതിയത് മഞ്ഞ പൂക്കൾ ഉള്ള വാകയാണ് പോലും. വേറെ ആർക്കും അതിനെ കുറിച്ച് അധികം വിവരം ഇല്ലാത്തത് കൊണ്ട് തർക്കങ്ങൾ ഒന്നും ഉണ്ടായില്ല. സിനിമ , പാട്ടു, പൂക്കൾ സംസാരത്തിനിടക്ക് നീണ്ടു പോകുന്ന യാത്രയുടെ വിരസത ഒട്ടും അറിഞ്ഞില്ല.

കാസർഗോഡ് എത്തിയപ്പോൾ പിന്നെ പുഴകളെ കുറിച്ചായി സംസാരം. കടന്നു പോകുന്ന വഴിയിൽ കണ്ട പുഴകൾക്കെല്ലാം നല്ല വീതിയും നീളവും ആഴവും ഉണ്ടായിരുന്നു. ഇടത് വശത്തു കടൽ കണ്ടു കൊണ്ട് കാസർഗോഡ് കടന്നു കന്നടമണ്ണിലേക്ക്. കേരളത്തിലെ ഇടുങ്ങിയ റോഡിൽ നിന്നും രാജവീഥിയിലേക്ക് കടക്കുമ്പോൾ ആഹാ ഇങ്ങനെ വേണം ദേശീയ പാതകൾ എന്ന് നമ്മൾ നൂറു വട്ടം പറയും. ടോൾ കൊടുത്തു  മുടിഞ്ഞു മുന്നോട്ടു പോകുമ്പോൾ യാത്ര ഉഡുപ്പി വഴിയാകാം എന്നൊരു തോന്നൽ . പണ്ടൊരിക്കൽ ഉഡുപ്പിയിൽ പോയപ്പോൾ അവിടെ അന്നദാനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതും അന്നത്തെ  രസത്തിന്റെ മണം മൂക്കിൽ തങ്ങി നില്കുന്നത് കൊണ്ടും ഉച്ചയൂണ് ഉഡുപ്പി അമ്പലത്തിൽ വെച്ചാകാം എന്നൊരു അഭിപ്രായം ഞാൻ പറഞ്ഞു.  അങ്ങനെ ചലോ ഉഡുപ്പി തീരുമാനം ആയി.

അങ്ങനെ ഒരു പന്ത്രണ്ട് മാണിയോട് അടുത്ത് ഉഡുപ്പിയിൽ എത്തുന്നു. പാർക്കിംഗ് സൈഡ് എൻട്രൻസിലൂടെ അമ്പലത്തിലേക്ക്.  തൊഴാനുള്ള ക്യൂ റോഡിൻറെ അറ്റം വരെ എത്തിയത് കൊണ്ട് ഉള്ളിൽ കേറി തൊഴുതാൽ മൂകാംബികയിൽ പ്ലാൻ ചെയ്ത പല പരിപാടികളും മുടങ്ങുമെന്നു സന്ദീപ് പറഞ്ഞത് അനുസരിച്ചു പുറത്തു നിന്നും തൊഴുതു രസത്തിന്റെ മണം  മൂക്കിൽ  തന്നെ ഇരിക്കട്ടെ എന്ന് വെച്ച് വീണ്ടും യാത്ര തുടരുന്നു .










2019, ജൂൺ 10, തിങ്കളാഴ്‌ച

യാത്ര - പാർട്ട് 1

 പ്ലാൻ ചെയ്തു നടക്കാതെ പോയ ചില യാത്രകൾ ഉണ്ട്. പോയില്ലല്ലോ എന്നൊരു വിഷമം ഉള്ളിൽ നീറ്റുന്ന ചിലത്. മൂകാംബികയിലേക്കുള്ള യാത്ര അങ്ങനെ നടക്കാതെ പോയ ഒന്നായിരുന്നു. ഒരു വര്ഷം ആയി പല പ്രാവശ്യം പോകാനൊരുങ്ങി പോകാൻ പറ്റാത്തപ്പോൾ ദേവി വിളിക്കുമ്പോഴേ പോകാൻപറ്റൂ എന്ന് സ്വയം സമാധാനിപ്പിക്കും. അങ്ങനെ ദേവി വിളിച്ചതാണ് കഴിഞ്ഞ ആഴ്ച. ആ വിളി വന്നത് ഫ്ലാറ്റിലെ അയൽവാസിയായ ആൻസി വഴിയും.  ആകെ ഒരു ദിവസം ഉണ്ടായിരുന്നുള്ളൂ  നോമ്പ് അവധി, അടുത്ത ദിവസം ലീവ് ചോദിച്ചപ്പോൾ ഒന്നും പറയാതെ ഓക്കേ പറഞ്ഞ ബോസിനെയും ദേവി തോന്നിപ്പിച്ചതാകണം.

ബുധനാഴ്ച രാവിലെ നാലര മണിക്ക് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ മുന്നിൽ മൂകാംബിക എന്നൊരു ലക്‌ഷ്യം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. പോകുന്ന പോക്കിലാണ് രാജീവേട്ടൻ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെ പറ്റി  പറയുന്നത്. നമുക്ക് അവിടെ ഒന്ന് തൊഴുതു പോകാം നല്ല അമ്പലം ആണെന്ന് പറഞ്ഞപ്പോൾ ഭക്തശിരോമണികൾ ആയ സന്ദീപിനും ആൻസിക്കും സമ്മതം.

പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ടു എന്ന് പറയുന്ന അമ്പലത്തിന്റെ ശ്രീകോവിലിന്റെ പുറംചുമരുകളിൽ കൊത്തുശില്പങ്ങൾ കാലപ്പഴക്കം കൊണ്ട് കുറച്ചൊക്കെ നശിച്ചുവെങ്കിലും കാണേണ്ടത് തന്നെ. കംസനെ കൊന്ന  രൗദ്രഭാവത്തിൽ ഉള്ള  കൃഷ്ണന്റെ  രൂപമാണ് പ്രതിഷ്‌ഠ. ഉത്തരഗുരുവായൂർ എന്നും ഈ അമ്പലം അറിയപ്പെടുന്നുണ്ട്. അമ്പലത്തിനോട് ചേർന്ന് ദുര്ഗ ഭഗവതി, ശിവൻ, അയ്യപ്പൻ എന്നിവരുടെ അമ്പലങ്ങളും  ഉണ്ട്. എല്ലാവരും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വലിയ ഒരു കുളം കൂടാതെ ഒരു ആമ്പൽ കുളം, ഭഗവതി ക്ഷേത്രത്തിനു ചുറ്റുമായി ഒരു മൽസ്യ കുളം എന്നിവയുമുണ്ട്. അമ്പലത്തിനു മുന്നിലായി കായ്ക്കാതെ  പൂത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിനും ഉണ്ട് ഒരു കഥ. പലവിധ വ്യാധികൾ കൊണ്ട് കഷ്ടപ്പെട്ട ഒരു ഭക്തൻ ഗുരുവായൂരിൽ നിന്നും തൃച്ഛംബരത്തു എത്തുകയും നടക്കൽ ഇരുന്നു  പ്രാർത്ഥന നടത്തുകയും ചെയ്തു. പക്ഷെ ദിവസങ്ങൾ കഴിയുംതോറും അയാളുടെ ശരീരത്തിൽ ഇലഞ്ഞികായ്കൾ വീണു അസുഖം കൂടുന്നത് കണ്ട ഭഗവാൻ ഇനി ഒരിക്കലും കായകൾ ഉണ്ടാക്കാതിരിക്കട്ടെ എന്ന് ശപിച്ചുവത്രെ. അതിനു ശേഷം ഇന്ന് വരെ ആ മരത്തിൽ പൂക്കൾ അല്ലാതെ കായ്കൾ ഉണ്ടായിട്ടില്ല. നല്ല മണമുള്ള ഇലഞ്ഞി പൂക്കൾ പെറുക്കി നടക്കുമ്പോൾ പ്രഭാതപൂജക്കായി നട അടച്ചിരുന്നു. നല്ല നെയ്പായസത്തിന്റെ മണം ചുറ്റും പരക്കുന്നുണ്ട്. നമ്മുടെ ലക്‌ഷ്യം മൂകാംബിക ആയത് കൊണ്ട് നടതുറക്കുന്നത് വരെ കാത്തിരിക്കാനുള്ള സമയക്കുറവു കൊണ്ട് പെട്ടെന്നുതന്നെ ഞങ്ങൾ അവിടുന്ന് തിരിച്ചു. ഗുൽമോഹർ പൂത്ത കണ്ണൂർ ഹൈവേയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക്.

(തുടരും.)













കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...