2018, ഡിസംബർ 28, വെള്ളിയാഴ്‌ച

അത്ര മേൽ അത്ര മേൽ സ്നേഹിക്കയാൽ ...

വർഷാവസാനം ഒരു തിരിഞ്ഞു നോട്ടം, വിലയിരുത്തൽ ഒക്കെ ഒരു ആഘോഷം ആണല്ലോ ഇപ്പോൾ . ആഘോഷിക്കുമ്പോൾ കാണുന്ന ചിലതൊക്കെ ..

2018 തുടങ്ങുമ്പോൾ കല്യാണമേളങ്ങളുടെ ആഘോഷം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒത്തു ചേർന്ന് ആടി പാടി ആനന്ദിച്ച ദിവസങ്ങൾ. അമ്മയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കിയതിന്റെ നിർവൃതിയിൽ എല്ലാവരും ഒത്തു ചേർന്നപ്പോൾ തന്നെ ആഘോഷം ആയിരുന്നു. ആഘോഷത്തിമിർപ്പ് കൂടിപോയത് കൊണ്ടാണ് ഫെബ്രുവരി മാസം എന്നെ കിടക്കയിൽ തളച്ചിട്ടത്. 

ഇനി എവിടേക്കും യാത്ര പോകാൻ കഴിയില്ല എന്ന് ഉറപ്പിച്ച ദിവസങ്ങൾ. പുസ്തകങ്ങളും മൊബൈലും കൂട്ടിനുള്ളത് കൊണ്ട് വിരസമാകാതെ പോയ ദിനങ്ങൾ.

ഒരു നല്ല അംബാസഡർ ആകാനുള്ള ലക്ഷണം നിനക്കുണ്ട് എന്ന് എന്റെ സഹോദരൻ ഒരിക്കൽ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞ ദിവസങ്ങൾ. മീശയും താടിയും വളർന്നപ്പോൾ ഞാൻ എന്നെ നോക്കാൻ ആയി , ഉപദേശം വേണ്ട എന്ന് പറയുന്ന മകനും മകന്റെ കൈ വിടാൻ  മടിക്കുന്ന അച്ഛന്റെയും നടുവിൽ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ കൊണ്ട് നടക്കാൻ പെടുന്ന പാട് അറിഞ്ഞപ്പോൾ ആണ് ഈ നയതയന്ത്ര പ്രതിനിധി എന്ന ജോലിക്ക് കൊട്ടിഘോഷിക്കുന്ന പകിട്ടൊന്നും ഇല്ല എന്ന് മനസിലായത്.
കോഴ്സ് കഴിഞ്ഞു ക്യാമ്പസ് ഇന്റർവ്യൂ വഴി കിട്ടിയ ജോലിയുടെ പോസ്റ്റിങ്ങ് വൈകുംതോറും വീട്ടിൽ ഉരുണ്ടു കൂടിയ സംഘർഷങ്ങൾ. ഒടുവിൽ വിസയും ടിക്കറ്റും വന്നപ്പോൾ ഞാൻ പോകുന്നില്ലെന്ന് പറഞ്ഞു  ഒറ്റക്കാലിൽ നിൽക്കുന്നവനെ പിടിച്ചു അന്യദേശത്തേക്ക് എറിയുമ്പോൾ ഉള്ളിൽ എരിയുന്ന കനൽചൂട് പുറത്തറിയാതിരിക്കാൻ ചിരിയുടെ , സന്തോഷത്തിന്റെ ലാഘവത്തിന്റെ മുഖംമൂടി. 

വീട്ടിൽ ഒരാൾ കുറയുമ്പോൾ നമുക്ക് കിട്ടുന്ന സമയം അതാണ് ചിലപ്പോഴൊക്കെ നമ്മെ ഭ്രാന്തുകളിലേക്ക് കൊണ്ടെത്തിക്കുന്നത്. അല്പാഹാരികൾ ആയ രണ്ടു പേർക്കുള്ള ഭക്ഷണവും ഒന്നര മുറിയുടെ ക്ലീനിങ്ങും കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെയിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾ , പ്രാന്തുകൾ പുറത്തേക്കു ചാടിയിറങ്ങും. ഡോണ്ട് മൈൻഡ് എന്ന് പറഞ്ഞു മാറ്റി വെച്ച പലതും പരീക്ഷിച്ചു നോക്കും.

ഇനി ഒരിക്കലും ഒരു യാത്ര ഉണ്ടാകില്ല എന്ന് കരുതിയിരുന്നയാൾ സുപ്രഭാതത്തിൽ മല  കേറാൻ പോകും. കാട് കാണാൻ പോകും. നടക്കാൻ ആയി കെട്ടിയ സപ്പോർട്ടിങ് ബെൽറ്റ് അഴിച്ചു ദൂരെ ഏറിയും.  ആരെന്ത് പറയും, നാളെ നടക്കുമോ കിടക്കുമോ എന്നൊന്നും ചിന്തിക്കില്ല. ഒരു പുഴ പോലെ ഒഴുകാൻ തുടങ്ങും. നീ ഒരു പുഴയാണ് , ചിലപ്പോൾ ഭ്രാന്തമായി , മറ്റു ചിലപ്പോൾ ശാന്തമായി ഒഴുകുന്ന പുഴ എന്ന് സ്വയം പറഞ്ഞു കൊണ്ടേയിരിക്കും. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങും. ചിരിയുടെ മുഖംമൂടി കളഞ്ഞു ഉള്ളിൽ നിന്നും ചിരിക്കാൻ തുടങ്ങും. പറയാതെ മാറ്റി വെച്ച ഇഷ്ടങ്ങൾ , ചെയ്യാതെ മാറ്റി വെച്ച കാര്യങ്ങൾ എല്ലാം എല്ലാം ഓരോന്നായി ചെയ്തു തീർത്തു കൊണ്ടേയിരിക്കും.

വര്ഷം തീരാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ തിരിഞ്ഞു നോക്കിയാൽ എന്റ്റെ ഉള്ളിൽ സങ്കടങ്ങളോ സംഘര്ഷങ്ങളോ ഇല്ല. കാറ്റിലാടുന്ന ഇല പോലെ ആണിപ്പോൾ മനസ്സ്. വീഴാം വീഴാതിരിക്കാം എന്നാലും ഊഞ്ഞാലാട്ടം ആസ്വദിച്ച് കൊണ്ടേയിരിക്കുന്നു ഓരോ നിമിഷവും.

നന്ദിയുണ്ട്  എഴുത്തും വായനയും നിറച്ചു തന്ന കൂട്ടുകാരോട്.  ഒരു ഞെട്ടിൽ പൂക്കളെ പോലെ കൂടെ നിന്നവരോട്. എന്റെ ഭാവനയെ നട്ടു നനച്ചവരോട്.
മനസ്സ്  നിറയെ ജക്കാരണ്ടവസന്തം ആണിപ്പോൾ. 

നന്ദ്രി അൻപർഗളേ ..

പുതുവത്സര ആശംസകൾ !!

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

 Once Again (2018)
-–-----------------------------
വൈകിയ വേളയിലെ പ്രണയത്തെ കുറിച്ച് ചർച്ചയുടെ മേൽ ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും കാണേണ്ട സിനിമയാണ് കൻവൽ സേഥിയുടെ വൺസ് എഗൈൻ.

മുംബയിൽ റെസ്റ്ററന്റ് നടത്തുന്ന വിധവ ആയ താര (ഷെഫാലി ഛായ )ആണ് സിനിമാനടൻ ആയ അമറിനു (നീരജ് കാബി ) ഭക്ഷണം എത്തിക്കുന്നത്. കൊടുത്തയക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറയാനും അറിയാനും നടത്തുന്ന ഫോൺ സംഭാഷണങ്ങൾ. അതിലൂടെ അവരിൽ ഉണ്ടാകുന്ന അനുബന്ധം ഇതാണ് സിനിമയുടെ കാതൽ. ഫോൺ ആനിവേഴ്സറിയുടെ അന്ന് അമർ താരയോട് ഒന്ന് കാണുന്നതിനെ കുറിച്ച് ചോദിക്കുന്നു. മറുപടി പറയാതെ ഫോൺ വെക്കുന്ന താര പിന്നീട് ഒഴിഞ്ഞു മാറാൻ നോക്കുന്നു എങ്കിലും അവർ കണ്ടു മുട്ടുന്നു. (അമർ വന്നു അവളെ കാണുന്നു ) പിന്നീട് തുടർച്ച ആയി ഉണ്ടാകുന്ന കൂടിക്കാഴ്ചകൾ അവരെ കൂടുതൽ അടുപ്പിക്കുന്നു. നൈറ്റ് ഡ്രൈവിന് പോകുന്ന താരയുടെയും അമറിന്റെയും ചിത്രം പേപ്പറിൽ വരുന്നതോട് കൂടി അവരുടെ ജീവിതം മാറുകയാണ്. പുറത്തിറങ്ങുമ്പോഴും ഭക്ഷണം കഴിക്കാൻ വരുന്നവരും ഒക്കെ ഇതേ കുറിച്ച് ചോദിക്കുന്നത് കൂടുതൽ അപകർഷതാ ബോധം മകനിൽ ഉണ്ടാക്കുന്നു. മക്കൾക്ക് വേണ്ടി ജീവിച്ച താരയോട് മകൻ സംസാരിക്കുന്നത് പോലും നിർത്തുന്നു.

ഒരു ദിവസം അമറിനുള്ള ഭക്ഷണവുമായി നേരിട്ട് എത്തുന്ന താരയെ വീട്ടിലെ അഥിതികൾക്ക് കുക്ക് എന്ന് പരിചയെപ്പെടുത്തുന്നു അമർ. ആ ഒരു ഷോക്ക് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ച അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെയാണ് പിന്നീട്.

ഷെഫാലി ഛായ ടെലിസീരിയലിലൂടെ ഇഷ്ടമായ ഒരു നടിയാണ്. അവരുടെ വലിയ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ ആണ് പലപ്പോഴും ഡയലോഗിന് പകരം ആയി നിൽക്കുന്നത്. നീരജ് കബിയുടെ അഭിനയം ആദ്യമായി കാണുകയാണ്. രണ്ടു പേരും ഒന്നിനൊന്നു മെച്ചമാണ് എന്ന് പറയാം. താരയുടെ മകൻ ആയി അഭിനയിച്ച പ്രിയാൻഷു , അമറിന്റെ മകൾ ആയ രസിക ദുഗ്ഗൾ ഒക്കെ അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

വിഷാദഛായ ഉള്ള പശ്ചാത്തല സംഗീതം ഈ സിനിമക്കു വല്ലാത്തൊരു ഭാവം കൊടുക്കുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന സുഫി ഗീതങ്ങളും. തൽവാൽ സിംഗിന്റേത് ആണ് സംഗീതം

ഈഷിത് നരൈന്റെ കാമറ മുംബൈ നഗരത്തിന്റെ മുക്കും മൂലയും നഗരവിശേഷതകളുംഒപ്പിയെടുത്തിരിക്കുന്നു.

നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ് ഈ സിനിമ. ചെറിയ ഇഴച്ചിൽ ഇടയ്ക്കു തോന്നിയേക്കാമെങ്കിലും എന്താകും എന്നൊരു ആകാംക്ഷ ആ ഇഴച്ചിലിനെ ബോറടിയിലേക്ക് എത്തിക്കുന്നില്ല . 2015 ഇത് ഇറങ്ങിയ ലഞ്ച് ബോക്സ് എന്ന മൂവിയോട് ചെറിയ ഒരു സാദൃശ്യം കഥയിൽ തോന്നിയേക്കാം. എങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമ ആണെന്ന്
തന്നെ പറയാം .

2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

ഒരിക്കൽ കൂടി

ഹോട്ടൽ ജക്കാരൻഡയുടെ ജനലിലൂടെ കുന്നുകൾക്കപ്പുറം മായുന്ന സൂര്യനെ നോക്കി നിൽക്കുക ആയിരുന്നു അളക. ആകാശം  ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്ക് മാറുമ്പോൾ  പൂക്കളുടെ നിറവും മാറുന്നത്  നോക്കി നിൽക്കെ അഞ്ചു വർഷം മുൻപ് കണ്ട അസ്തമയത്തെ കുറിച്ചായിരുന്നു ചിന്ത. ജക്കാരൻഡാ പൂക്കുന്ന വസന്തത്തിലേക്ക് വീണ്ടും വന്നതിനു  കാരണക്കാരൻ ആയ വൈഭവ് ഇപ്പോൾ എവിടെ ആയിരിക്കും എന്നോർത്തു കൊണ്ട് ഒരു സാലഭഞ്ജിക പോലെ അവൾ നിന്നു.

ഇരുട്ട് കുന്നുകളെ മറക്കുകയും നിയോൺ വെളിച്ചം ഹോട്ടലിനു ചുറ്റും പടരുകയും ചെയ്തപ്പോൾ അവൾ കിടക്കയിലേക്ക് മടങ്ങി. അടയാളം പോലും അവശേഷിപ്പിക്കാതെ അന്ന് ഓടിയതിനെ കുറിച്ചോർത്തു അന്നാദ്യമായി അവൾ വിങ്ങി. കയ്യിൽ ഉണ്ടായിരുന്ന നോട്ട് പാഡ് എടുത്തു അവൾ എഴുതാൻ തുടങ്ങി.

റാം ,
വസന്തം ജക്കാരൻഡകൾ വിരിക്കുന്ന ഈ സമയത്തു ഏത് പൂവിനെ ആണ് നിങ്ങൾ നോക്കിയിരിക്കുന്നത്. ഞാൻ അഞ്ചു വർഷങ്ങൾക്കിപ്പുറം നാനൂറ്റി പത്താം  റൂമിൽ  നിന്ന്  അന്ന് കണ്ട അസ്തമയത്തെ വീണ്ടും കാണുക ആയിരുന്നു.

കഴിഞ്ഞ നാലു വർഷവും തോന്നാത്ത തോന്നൽ ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നമുക്കിടയിൽ വിട്ടു പോയ കണ്ണികളെ ഞാൻ എഴുത്തിലൂടെ പൂരിപ്പിക്കാം മറ്റന്നാൾ രാവിലെ പോകുന്നതിന് മുൻപായി ഞാനിത് റിസപ്ഷനിൽ ഏല്പിക്കും. എന്നെങ്കിലും നിങ്ങൾ വരുമ്പോൾ തരാനായി.

അന്ന് പോകുമ്പോൾ ഞാൻ ഒരു ജക്കാരൻഡാ ചെടി വാങ്ങിയിരുന്നു. ഹിൽ സ്റ്റേഷനിൽ ടൂർ പോയ ഭാര്യ കാട്ടു  ചെടിയുമായി  വരുന്നത് കണ്ട ശിവ് കുറെ ചിരിച്ചു. അത് കാട്ടു  ചെടിയല്ലെന്നും എന്റെ പ്രണയം ആണെന്നും പറയാൻ പറ്റുമോ? പൂന്തോട്ടത്തിനു അരികിലായി അതിനെ നടുമ്പോൾ ഞാൻ എന്റെ പ്രണയവും അവിടെ കുഴിച്ചു വെച്ച് എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിലും ചെടിയെ ഞാൻ ശുശ്രുഷിച്ചിരുന്നു. പെട്ടെന്ന് തന്നെ അത് വളർന്നു പടർന്നു. വൈകുന്നേരങ്ങളിൽ അതിന്റെ തണലിൽ ഇരുന്നു കണ്ണടക്കുമ്പോൾ എന്നിലേക്ക് നീളുന്ന ചുവന്ന സൂര്യകിരണങ്ങളെ ഞാൻ കാണും. ആ കിരണങ്ങളിൽ നിന്ന് എന്റെ ഇടതു കഴുത്തിൽ പതിയുന്ന ഒരു ചുണ്ടിന്റെ നനവ് ഞാൻ അറിയും.

ഒരാഴ്ച മുൻപ് ആണ് ഞാൻ  കണ്ടത് പൂക്കാൻ  ഒരു പാട് കാലം എടുക്കുന്ന ജക്കാരൻഡായിൽ ചെറിയ മൊട്ടുകൾ. അന്ന് ആദ്യമായി എനിക്ക് വീണ്ടും നിന്നെ കാണാൻ തോന്നി. വീണ്ടും ഒറ്റക്കുള്ള ഒരു യാത്ര.

ഈ ദിവസം നീ ഇവിടെ ഉണ്ടാകും എന്ന് ഞാൻ കരുതി. നിനക്ക് ചിരി വരുന്നുണ്ടോ, സഞ്ചാരിയായ നീ കണ്ടു മുട്ടുന്ന പലരിൽ ഒരുവൾ മാത്രം ആയിരിക്കും നിനക്കു ഞാൻ. പക്ഷെ എനിക്കങ്ങനെ അല്ലല്ലോ. എനിക്കത് ഒരിക്കലും പൂക്കാത്ത, ഏത് നിമിഷവും മഴു സ്പർശം പ്രതീക്ഷിക്കുന്ന മരം പൂവിട്ടത് പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ഈ വർഷം  ഞാൻ ഇവിടെ വന്നു അല്ലെങ്കിൽ ജക്കാരൻഡ എന്നെ കൊണ്ട് വന്നു.

അതിരാവിലെ എത്തി . റെസ്റ്റോറന്റിൽ ആ കുഞ്ഞു ടേബിൾ ഇപ്പോഴും ഉണ്ട്. പിന്നെ  പോയത്  അന്ന് നമ്മൾ പോയ ദേവി  ക്ഷേത്രത്തിലേക്ക് ആയിരുന്നു. അവിടം ആകെ മാറിയിരിക്കുന്നു. ടൈൽസ് ഒക്കെ പിടിപ്പിച്ചു നമ്മുടെ ഹോട്ടൽ പോലെ തന്നെ നവീകരിച്ചിരിക്കുന്നു. പക്ഷെ അവിടുണ്ടായിരുന്ന പോസിറ്റീവ് വൈബ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ നേരം അവിടിരിക്കാൻ തോന്നിയില്ല. നമ്മൾ പോയ ഊരുകളിലേക്ക് ആണ് പിന്നെ പോയത്. അവിടെയും ഒരു പാട് മാറ്റങ്ങൾ ഉണ്ട് . നിഷ്കളങ്ക മുഖങ്ങൾ ഉൾവലിഞ്ഞത് പോലെ.  അന്ന് നമ്മൾ ഭക്ഷണം കഴിച്ച വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടുത്തെ വലിയമ്മ ഒറ്റക്കാണോ എന്ന് ചോദിച്ചു. നിന്നെ അവരും ഓർക്കുന്നുണ്ടാകുമോ?

ഓർമ്മകളുടെ പാതയിലൂടെ ഇന്ന് കുറെ നടന്നു. ഗാർഡനിൽ , കോഫീ ഷോപ്പിൽ നമ്മുടെ കാൽപാദങ്ങൾ പതിഞ്ഞ എല്ലായിടത്തും . ഒരു ഭ്രാന്ത് പോലെ.

ഇപ്പോൾ എന്റെ പഴയ റൂമിൽ ഇരുന്നു ഞാൻ നിനക്ക് എഴുതുന്നു. ഈ അഞ്ചു  വർഷത്തിനിടയിൽ എപ്പോഴെങ്കിലും നീ എന്നെ ഓർമ്മിച്ചിരുന്നോ റാം? വീണ്ടും എപ്പോഴെങ്കിലും ഇവിടെ വന്നിരുന്നോ ?ഓർമ്മിച്ചിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു . ഇപ്പോഴും ഞാൻ അടയാളങ്ങൾ ഒന്നും തന്നെ ബാക്കി വെക്കുന്നില്ല. കാരണം അത് ഞാൻ എനിക്ക് നൽകുന്ന പ്രതീക്ഷയാണ്. പ്രതീക്ഷ തകർന്നാൽ എന്നിലെ പ്രണയം നശിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

നിനക്കറിയുമോ ജക്കാരൻഡ പൂക്കളുടെ വാസനക്കു മാറ്റം ഒന്നുമില്ല . അതിനിപ്പോഴും അർമാനിയുടെ ഗന്ധം തന്നെ.

അളക.

ഏഴുതി തീർത്തു റൂം സർവീസ് വിളിച്ചു വെള്ളത്തിന് പറഞ്ഞു അവൾ പതുക്കെ കിടന്നു. മൊബൈലിൽ മെഹ്ദിഹസ്സൻ പാടി കൊണ്ടിരിക്കുന്നു
ഗുലോം മേം രംഗ് ബരേ
ബാദേ നൗബഹാർ ചലേ
ബഡാ ഹി ദർദ് ക രിഷ്താ

റൂം ബെൽ അടിക്കുന്നത് കേട്ട്  വാതിൽ തുറന്നു വെള്ളത്തിന് കൈ നീട്ടിയ അവൾ കണ്ടു. പുള്ളോവേർ കോട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു നിൽക്കുന്ന താടിക്കാരനെ. അയാളിൽ നിന്നും വരുന്ന അർമാനിയുടെ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ഹോട്ടൽ ജക്കാരൻഡാ

ഹോട്ടൽ ജക്കാരൻഡയുടെ നാനൂറ്റി പത്താം മുറിയിലെ  അഴികൾ ഇല്ലാത്ത ജനലുകൾ തുറന്നു അളകശിവകുമാർ പുറത്തേക്ക് നോക്കി. നഗരത്തിന്റെ തിരക്കിൽ നിന്നും  ചൂടിൽ നിന്നും ഓടിയെത്തിയ  അളകയുടെ കണ്ണും  മനവും നിറച്ചു കൊണ്ട് പച്ച പട്ടു സാരിയിലെ വയലറ്റ് കര പോലെ നിരനിരയായി  കിടക്കുന്ന  ജക്കാരൻഡാ മരങ്ങളിൽ വയലറ്റ് പൂക്കൾ. ഇടയ്ക്കിടെ ബാത്തിക് പ്രിന്റ് പോലെ ചുവന്ന  വാകപ്പൂക്കളും.  പച്ച കുന്നുകൾ, അവയിൽ അവിടവിടെ ആയി  ചുവപ്പും വയലറ്റും  മഞ്ഞയും പിന്നെ പലതരത്തിലും നിറത്തിലുമുള്ള  പൂമരങ്ങൾ.വിശപ്പിന്റെ സൈറണ് മുഴങ്ങാൻ  തുടങ്ങുന്നത് വരെ ആ കാഴ്ചയും നോക്കി നിന്നു അവൾ.  കുളിമുറിയിലെ ഷവറിനു  കീഴെ തണുത്ത വെള്ളത്തിൽ കണ്ണുകളടച്ചു നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ നേരത്തെ കണ്ട വർണ്ണ കാഴ്ചകൾ ആയിരുന്നു.

നിറയെ പൂക്കളുള്ള ഒരു ഷിഫോൺ സാരി ഉടുത്തു അവൾ റെസ്റ്റോറന്റിലേക്ക് നടന്നു.ലിഫ്റ്റിൽ കയറാതെ പടികൾ ഓരോന്നായി ഇറങ്ങി നടക്കുമ്പോൾ ഒറ്റക്കുള്ള ഓരോ കാലടിയും ആസ്വദിച്ച് കൊണ്ടിരുന്നു. ഒറ്റക്കൊരു യാത്ര, എത്ര ലത്തെ മോഹമാണ് സഫലമായത്. നാല്പത് കഴിഞ്ഞാൽ സ്ത്രീകൾ ചെയ്തിരിക്കേണ്ടത് എന്ന ലേഖനമാണ് ഈ ഒരു യാത്രക്ക് പ്രചോദനമായത്.

വിദേശത്തേക്ക് ഒരു ബിസിനസ് യാത്ര പോകുമ്പോൾ വീട്ടിൽ ഭാര്യ തനിച്ചിരുന്നു ബോറടിക്കേണ്ടെന്നു കരുതിയാകും രണ്ടാഴ്ച ഒറ്റയ്ക്ക് സുഖിക്കു എന്ന് പറഞ്ഞു  തടസങ്ങൾ ഒന്നും പറയാതെ ഹിൽസ്റ്റേഷനിലേക്കുള്ള യാത്രാടിക്കറ്റ് എടുത്തു കൊടുത്തതും ഹോട്ടൽ റൂം ബുക്ക് ചെയ്തതും ഒക്കെ ശിവ് തന്നെ ആണ്. 

സീസൺ ആയത്കൊണ്ടായിരിക്കാം നല്ല തിരക്കായിരുന്നു റെസ്റ്റോറന്റിൽ. ഇരിക്കാൻ ഒരു സ്ഥലം തിരഞ്ഞപ്പോൾ കുഞ്ഞു ടേബിൾ മാത്രം ആണ് കണ്ടത്.  മെനു കാർഡിലെ പേരുകൾ ഒന്നും തന്നെ അവൾക്കു മനസിലാകുന്നതായിരുന്നില്ല. മുന്നിൽ ഓർഡർ എടുക്കാൻ വന്ന മിടുക്കി കുട്ടിയോട് ചപ്പാത്തിയും ചിക്കൻ  കറിയും ഫ്രൂട്ട് സലാഡും പറഞ്ഞു ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള  മനോഹരമായ പൂന്തോട്ടത്തിലേക്ക് നോക്കി അവൾ ഇരുന്നു. പൂമ്പാറ്റകൾ പൂക്കൾക്ക് മുകളിൽ മത്സരിച്ചു പറക്കുന്നുണ്ടായിരുന്നു. മനസ്സുകൊണ്ട് അവളും ഒരു പൂമ്പാറ്റയെ പോലെ പൂക്കൾക്കിടയിലൂടെ പറന്നു നടന്നു .

"എക്സ്ക്യൂസ്‌ മി , കാൻ  ഐ സിറ്റ് ഹിയർ."

 ചോദിച്ചയാൾക്കു തലയാട്ടി സമ്മതം കൊടുത്തു അവൾ വീണ്ടും പൂക്കളിൽ പറക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴാണ്   എതിരെ  ഇരിക്കുന്ന ആളെ അവൾ ശരിക്കും ശ്രദ്ധിച്ചത്. താടി ഭംഗി ആയി വെട്ടിയൊതുക്കി കട്ടി ഫ്രെയിം ഉള്ള കണ്ണട വെച്ച സുന്ദരൻ. കൊള്ളാല്ലോ എന്നവൾ   മനസിലോർത്തതും അയാളുടെ നോട്ടം അവളുടെ മുഖത്തേക്ക് വീണു. പറഞ്ഞത് ഉറക്കെ ആയി പോയോ  എന്നൊരു സംശയത്തോടെ കഴിച്ചു തീർത്തു അവൾ എഴുന്നേറ്റു.അവൾ നടന്നപ്പോൾ  അവളുടെ സാരി തലപ്പ് അയാളുടെ മുഖത്തെ തഴുകി. അതിൽ നിന്നും ഉയർന്ന മാസ്മരിക ഗന്ധം അയാളെ ഒന്നുലച്ചു.

ഗ്ലാസ് ചുവരുകൾക്കപ്പുറത്തുടെ അവൾ നടന്നു ഗാർഡനിലേക്ക്  പോകുന്നത്  അയാൾ നോക്കി നിന്നു . അരക്കെട്ടു മറഞ്ഞു നിൽക്കുന്ന വിടർത്തിയിട്ട നനുത്ത നീണ്ട മുടി. നീണ്ട മൂക്കിന്റെ അറ്റത്തായി ഒരു ചെറിയ കാക്കപുള്ളി. വിടർന്ന കണ്ണുകൾ. അവളെ നോക്കി  നിൽക്കെ തന്റെ സങ്കല്പങ്ങളിൽ താൻ കണ്ടിട്ടുള്ള പേരറിയാ പെൺകുട്ടിയെ പോലെ തോന്നി അയാൾക്ക്‌ . ഗാർഡനിൽ ഓരോ പൂക്കളെയും  അവൾ തൊട്ടു നോക്കുന്നതും മണത്തു നോക്കുന്നതും അയാൾ കണ്ടു. വേഗം ഫുഡ് കഴിച്ചു അയാളും ഗാർഡനിലേക്ക് നടന്നു.

അവിടെ സിമന്റ് ബെഞ്ചിൽ  വീണ വയലറ്റ് പൂക്കൾ പെറുക്കി കൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. പോയി സംസാരിച്ചാൽ ഒറ്റക്കിരിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഇളകുന്ന ആണുങ്ങളുടെ കൂട്ടത്തിൽ തന്നെ പെടുത്തിക്കളയുമോ എന്നൊരു ഭയം അയാൾക്കുണ്ടായി. എങ്കിലും ആ ഭയത്തിനും മുകളിൽ ആയി അവളെ പരിചയപ്പെടണം എന്ന ആഗ്രഹം.

അവൾ ഇരിക്കുന്ന ബെഞ്ചിന്റെ മറ്റേ അറ്റത്തായി ഇരിക്കുമ്പോൾ അവളുടെ മുഖത്തേക്കു ഒന്ന് നോക്കി അയാൾ . ഒരു ചിരി അവിടെ തെളിഞ്ഞോ എന്നൊരു സംശയം. അവൾ പെറുക്കി വെച്ച പൂക്കളിലേക്ക് നോക്കി അയാൾ ചോദിച്ചു

 "ഇതിനു എന്ത് മണമാണ്‌ "

ആവോ  എന്ന് പറഞ്ഞു  അവൾ എഴുന്നേറ്റു പോയപ്പോൾ തൻറെ  സമീപന രീതിയിൽ അവൾക്കു  വല്ല സംശയവും  വന്നോ എന്ന് വീണ്ടും അയാൾ ഭയന്നു.

ആ ദിവസം  പിന്നീട് അവളെ കണ്ടതേയില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് അതിനെയും ചേർത്ത് വെക്കാം എന്നാലോചിച്ചു കാപ്പി കുടിക്കാനായി പോയപ്പോൾ ആണ് തലേ ദിവസം ഇരുന്ന  സീറ്റിൽ വീണ്ടും അവളെ  കണ്ടത്. തിരക്കില്ലാതിരുന്നിട്ടും അയാൾ അവളുടെ എതിർവശത്തെ സീറ്റിൽ തന്നെ പോയിരുന്നു. അവളുടെ മുന്നിലെ ഒഴിഞ്ഞ കപ്പ്  കണ്ടപ്പോൾ കാപ്പി കുടിച്ചു കഴിഞ്ഞു അവൾ പോകാൻ നോക്കുകയാണ് എന്ന് അയാൾക്കു  മനസിലായി. പെട്ടെന്ന് ഏതോ ഒരുൾപ്രേരണയാൽ കൈ നീട്ടി അയാൾ പറഞ്ഞു

" വൈഭവ് റാം , ട്രാവലർ ആൻഡ്  ഫ്രീലാൻസ് ഫോട്ടോഗ്രാഫർ"

നീട്ടിയ കൈകൾ കൈകളിൽ തൊടാതെ അവൾ പറഞ്ഞു  'അളക ശിവകുമാർ ' .

തുടക്കം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അയാൾ . ഔപചാരിക സംസാരത്തിനു ശേഷം അവൾ എഴുന്നേറ്റു പോകുമ്പോൾ അവളുടെ സാരിയിൽ നിന്ന് വരുന്ന ഗന്ധത്തെ അയാൾ മൂക്കിലേക്ക് ആവാഹിച്ചു എടുക്കുക ആയിരുന്നു.

ഓരോ പ്രാവശ്യം  കാണുമ്പോഴും കുറേശ്ശേ കുറേശ്ശേ ആയി അവരുടെ സംസാരം നീണ്ടു  നീണ്ടു ചിരപരിചിതരെ പോലെ ആയി. ഇതിനു മുൻപും അവിടെ വന്നിട്ടുണ്ട്    എന്നും  തിരിച്ചു വിളിക്കുന്ന  വല്ലാത്ത ഒരു മാന്ത്രിക ശക്തിയുണ്ട് ഈ പ്രദേശത്തിന്  എന്നും അയാൾ സംസാരത്തിനിടയിൽ  അവളോട് പറഞ്ഞു.  കുഞ്ഞു ക്ഷേത്രങ്ങളും  അടുത്തുള്ള ചെറിയ ഗ്രാമങ്ങളും കുന്നിൻമുകളിൽ  അസ്തമയവും ഒക്കെ അയാളുടെ വാക്കുകളിൽ കൂടെ കേട്ടപ്പോൾ അതൊക്കെ കാണാൻ അവൾക്കും ആവേശമായി. അടുത്ത ദിവസം  രാവിലെ  ആദ്യം  ദേവീക്ഷേത്രത്തിൽ പോയി തൊഴുതു അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു യാത്ര അവർ പ്ലാൻ ചെയ്തു.

ആ യാത്രയിൽ  അത് വരെ കണ്ട കാഴ്ചകൾ എല്ലാം   ചെറുതും ഭംഗി ഇല്ലാത്തതും ആയിരുന്നു എന്നവൾക്കു മനസിലായി. നഗരത്തിന്റെ തിരക്കും മാലിന്യവും എത്തിച്ചേരാത്ത നാട് , തികച്ചും നിഷ്‍കളങ്കരായ ഗ്രാമീണർ . അവർ ഉണ്ടാക്കുന്ന അത് വരെ കണ്ടിട്ടില്ലാത്ത വിഭവങ്ങൾക്ക് എന്തെന്നില്ലാത്ത രുചി. മടക്കയാത്രയിൽ വൈഭവിനെ പരിചയെപ്പെട്ടിരുന്നില്ലെങ്കിൽ  ഉണ്ടാകുമായിരുന്ന നഷ്ടങ്ങളെ കുറിച്ച് അവൾ ഓർത്തു. ഹോട്ടലുകൾ നടത്തുന്ന ഷെഡ്യൂൾ ട്രിപ്പിൽ ഇത് പോലൊരു കാഴ്ച ഒരിക്കലും കിട്ടില്ലായിരുന്നു .

അടുത്ത ദിവസം  കുന്നിൻമുകളിലെ  അസ്തമയം ആയിരുന്നു ലക്‌ഷ്യം.ഓരോ കഥകളും പറഞ്ഞു കുന്നിൻ മുകളിലേക്ക് നടക്കുമ്പോൾ ദൂരവും കയറ്റവും ഒന്നും അവൾ അറിഞ്ഞതേയില്ല. അയാളുടെ ബാഗിൽ കുടിക്കാൻ വെള്ളവും കഴിക്കാനുള്ള  പഴങ്ങളും ചിപ്സും ഒക്കെ നിറച്ചായിരുന്നു യാത്ര. തിന്നും കുടിച്ചും കളിച്ചും ചിരിച്ചും മുകളിൽ എത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് താഴ്ന്നു തുടങ്ങുന്നുണ്ടായിരുന്നേയുള്ളു.

കുന്നിൽ മുകളിൽ ചുവന്ന  പൂക്കൾ  നിറഞ്ഞൊരു ഒറ്റ മരം .  കൈകൊണ്ട് തൊടാൻ പറ്റുന്ന വിധം അടുത്തെത്തിയ മേഘങ്ങൾ. അസ്തമിക്കാൻ  തുടങ്ങുന്ന സൂര്യരശ്മികൾ  അവയ്ക്ക്  ഉലയിലെ പഴുപ്പിച്ച ഇരുമ്പെന്ന പോലെ ചുവപ്പു നിറം കൊടുത്തിരുന്നു. മരത്തിനു ചുവട്ടിൽ നിന്നും ചുറ്റും കണ്ണോടിക്കുമ്പോൾ മേഘങ്ങളിൽ നിന്നും ഉതിർന്നു വീണത് പോലെ കുന്നുകൾ. അവയിൽ നിന്നും മുകളിലേയ്ക്ക് ഉയരുന്ന പുകമഞ്ഞു . വാക്കുകളിൽ വിവരിക്കാനാകാത്ത ആ സുന്ദരദൃശ്യത്തെ  ലെൻസിൽ ഒപ്പിയെടുക്കുക ആയിരുന്നു അയാൾ. ചെറിയ കാറ്റിൽ അവളുടെ ചുവന്ന  ഷാൾ ഉയർന്നു പൊങ്ങുന്നതിന്റെ ഫോട്ടോ എടുക്കുമ്പോൾ ആണ് അയാൾ കണ്ടത്. അവളുടെ മൂക്കിൻതുമ്പത്തെ വിയർപ്പുതുള്ളി വൈഡൂര്യം പോലെ തിളങ്ങുന്നു. സ്വർഗീയ കാഴ്ച്ചയിൽ മയങ്ങി ഏതോ ലോകത്തിൽ നിൽകുന്ന അവൾ ആകട്ടെ ഫോട്ടോ  എടുക്കുന്നത് അറിഞ്ഞതേയില്ല.

"താങ്ക്സ് റാം" എന്ന് പറഞ്ഞു  തിരിഞ്ഞപ്പോൾ ആണ് അയാൾ ഫോട്ടോ എടുക്കുന്നത് അവൾ ശ്രദ്ധിച്ചത്.

"അന്യസ്ത്രീകളുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ എടുക്കുന്നത് കുറ്റകരം ആണ് ഫോട്ടോഗ്രാഫർ"

"ഒരു ഫോട്ടോഗ്രാഫർക്ക് സുന്ദരമായ എന്തിന്റെയും ഫോട്ടോ എടുക്കാം എന്നാണ്" അയാളും  വിട്ടു കൊടുത്തില്ല.

"ഓഹോ, എങ്കിൽ പിന്നെ ആ സൗന്ദര്യം ഞാനും ഒന്ന് കാണട്ടെ."

 അയാൾ എടുത്ത  ഫോട്ടോകൾ നോക്കി കൊണ്ടിരിക്കുമ്പോൾ കാറ്റിൽ അവളുടെ മുടി അയാളുടെ മുഖത്തേക്ക് പതിച്ചു. മുൻപ് അറിഞ്ഞിരുന്ന മാസ്മരികഗന്ധത്തിനു പകരം മുടിക്ക്  കർപ്പൂരത്തിന്റെയും തുളസിയുടെയും മണമായിരുന്നു.

ഒരു നിമിഷം എന്തോ ഒരാവേശത്തിൽ  ഇടം കൈ കൊണ്ട് അരക്കെട്ടു ചേർത്ത് പിടിച്ചു അവളുടെ ചെവിക്കു താഴെ ഉമ്മ  വെക്കുമ്പോൾ അരുതായ്മകളെ കുറിച്ചൊന്നും അയാൾ ഓർത്തില്ല. ഒറ്റ മരം ചുവന്ന പൂക്കൾ  അവർക്ക് മേൽ പൊഴിച്ച് കൊണ്ടിരുന്നു. അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദത്തിൽ അവർ ഒന്ന് ഞെട്ടി. ഫോൺ സ്‌ക്രീനിൽ ശിവ് ന്റെ പേര്. ഫോൺ ചെവിയോട് ചേർത്തു  അവൾ ഒരറ്റത്തേക്ക് നടന്നു. സംസാരിച്ചു കഴിഞ്ഞപ്പോൾ സൂര്യൻ കുന്നുകൾക്കിടയിലേക്ക് മറയാൻ  തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. കുന്നിറങ്ങുമ്പോൾ അയാൾ നിശബ്ദൻ ആയിരുന്നു. എന്ത് പറ്റി  എന്ന അവളുടെ ചോദ്യത്തിന് സോറി പെട്ടെന്നു ഞാൻ എന്തോ ഓർത്തു അറിയാതെ , അയാൾ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു

 "താങ്ക്സ് , കുറച്ചു സമയത്തേക്ക് എങ്കിലും എന്നെ ഒരു ടീനേജർ ആക്കി യതിനു"  പൊട്ടിച്ചിരിച്ചു  ഒറ്റ നിമിഷം കൊണ്ട് അവർക്കിടയിൽ വന്നു വീണ മൗനത്തിന്റെ പുതപ്പിനെ അവൾ ചുരുട്ടിയെറിഞ്ഞു

സംസാരിച്ചു  നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു " നമ്മൾ മുൻപേ കണ്ടു മുട്ടേണ്ടവർ ആയിരുന്നു "

"ഒരിക്കലും അല്ല മുൻപേ കണ്ടു മുട്ടിയിരുന്നുവെങ്കിൽ ഈ അസ്തമയം ഇത്രയും ഭംഗിയിൽ നമുക്ക് ഒരിക്കലും കാണാൻ പറ്റില്ലായിരുന്നു"

കുന്നിൻമുകളിൽ നിന്നും കണ്ട തടാകത്തിലേക്ക് പിറ്റേദിവസം പോകാമെന്നു പറഞ്ഞു ഇരുവരും പിരിഞ്ഞു .

പിറ്റേന്ന് കാലത്തു റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ ആണ് റിസപ്ഷനിൽ നിന്നും അയാളെ വിളിച്ചു  ഇത് 410 ലെ ഗസ്റ്റ് തരാൻ  വേണ്ടി ഏല്പിച്ചതാണ് എന്ന് പറഞ്ഞു ഒരു കവർ  കൊടുത്തത് . ആകാക്ഷയോടെ തുറന്ന കവറിൽ നിന്നും വീണ ഒരു തുണ്ടു പേപ്പർ  വായിച്ചു കൊണ്ട് അയാൾ പുറത്തേക്ക് നടന്നു

റാം,

ശിവ്നു വയ്യാത്തത് കൊണ്ട് ട്രിപ്പ് ക്യാൻസൽ ചെയ്തു തിരിച്ചു വന്നിരിക്കുന്നു. വലിയ ബിസിനസ്സ്മാൻ ആണെങ്കിലും വയ്യാതായാൽ ചെറിയ കുട്ടിയെ പോലെയാണ്. അത് കൊണ്ട്  പറഞ്ഞതിലും മുൻപേ മടങ്ങേണ്ടിയിരിക്കുന്നു.

തിരിച്ചു വിളിക്കുന്ന മാന്ത്രികതയുള്ള നാട്ടിൽ വീണ്ടും വസന്തം ജക്കാരൻഡാ പൂക്കൾ വിരിക്കുമ്പോൾ നമ്മൾ കണ്ടുമുട്ടും. അത് കൊണ്ട് തന്നെ ഫോൺ നമ്പർ ഒന്നും തന്നെ തരുന്നില്ല.

പിന്നെ , അന്ന് ചോദിച്ചിരുന്നില്ലേ ജക്കാരൻഡയുടെ മണമെന്താണ് എന്ന് . അതിനു ജോർജിയോ അർമാനിയുടെ മണമാണ് ..;)

അളക

പൂവിന്റെ മണം അറിയാൻ ചാഞ്ഞു കിടക്കുന്ന കൊമ്പിലെ ജക്കാരൻഡാ പൂ അയാൾ മണത്തു  നോക്കി. അതിനു  തുളസിയുടെയും  കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു !!


******************
സമർപ്പണം ജക്കാരൻഡയും പ്രണയവും അവിടേം ഇവിടേം തൊടാതെ പറയുന്ന തമ്പി സാറിന്

ടൈറ്റിൽ നു കടപ്പാട് : പിഗ്മക്ക്

പടം വര : റൈഡർ സോളോ




2018, ജൂലൈ 23, തിങ്കളാഴ്‌ച

ഒറ്റക്കൊരു പെണ്ണ്

മഴക്കാലത്തു കടൽ കണ്ടിട്ടുണ്ടോ? ഇരുണ്ട ആകാശത്തിനു കീഴെ ആർത്തലക്കുന്ന തിരമാലകൾ ഉയർന്നു പൊങ്ങുന്ന കലി തുള്ളിയ കടൽ. കരയോട് ചേരാൻ ആണ് കടൽ തുള്ളുന്നത് എന്നാണോ കരുതിയത്. അല്ല, ആകാശത്തിനോട് ചേരാൻ വെമ്പുന്നവൾ ആണവൾ . ഭൂമിയോട് ചേരാൻ കഴിയാത്ത ആകാശത്തിന്റെ  ദുഃഖം പെയ്തൊഴുകുന്നതാണു കടലാകുന്നത്.

മഴയിൽ കടൽ കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോളാണ്  മഴയത്തു കടൽ നിനക്ക് പ്രാന്താ ,ഞാനില്ല , കൂട്ടുകാരെ ആരേലും കൂട്ടി പോ എന്ന് പറഞ്ഞത്. ഇന്ത്യ മുഴുവൻ ഒറ്റക്കു യാത്ര ചെയ്യാനുള്ള മോഹവുമായി നടക്കുകയാണ്. എങ്കിൽ പിന്നെ ബീച്ചിലേക്ക് ഒരു ട്രയൽ നടത്തിയാലോ എന്ന് തോന്നി,  കൂടെ കൊണ്ട് പോകാൻ കൂട്ടുകാർ ആരുമില്ലായിരുന്നു എന്നത് വേറൊരു സത്യം.

അഞ്ചര ആയപ്പോൾ ബീച്ചിൽ എത്തി. പാർക്കിങ്ങിനോട് ചേർന്നുള്ള സിമന്റ് തറയിൽ ഇരുന്നു. അവിടെയാകുമ്പോൾ ആരുടേയും ശല്യമില്ലാതെ കടൽ കാണാം.അപ്പുറത്തെല്ലാം നിറയെ ആളുകൾ , കുട്ടികൾ വെള്ളത്തിലിറങ്ങിയും തിരിച്ചു ഓടിയും കളിക്കുന്നു. സൂര്യകിരണങ്ങൾ ഇളം മഞ്ഞ നിറം വീഴ്ത്തുന്നുണ്ട്. കുറെ നാളിന് ശേഷം ആശാൻ പുറത്തു വന്നതാണ്. ഓരോ നിമിഷം കഴിയുമ്പോൾ മഞ്ഞ നിറം മാറി മാറി വരുന്നതും, തിരകൾ അടിച്ചു കേറുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് ആരോ നോക്കുന്നത് പോലെ ഒരു തോന്നൽ. തല തിരിച്ചു നോക്കിയപ്പോൾ അടുത്തുള്ള ബദാം  മരത്തിൽ ചാരി ഒരാൾ. അയാളുടെ ചുണ്ടുകളിൽ വഷളൻ ചിരി.  അപ്പുറത്തെ പാർക്കിന്റെ മതിലിൽ ചാരി നിൽക്കുന്നയാളോട് തന്നെ ചൂണ്ടി അയാൾ എന്തോ ആംഗ്യഭാഷയിൽ പറയുന്നു.   അവിടെയുള്ള ഇരിപ്പു അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റു നടന്നു. മണലിൽ കൂടെ നടക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്തത് ആണ് . എങ്കിലും അമർത്തി ചവിട്ടാതെ ചെരുപ്പിൽ മണൽ കേറാതെ , ഇടയ്ക്കു നിറം മാറുന്ന കടലിനെ  നോക്കി നടക്കുമ്പോൾ ഇടത് വശത്തു നിന്നും ഒരു ശബ്ദം ' ഒറ്റക്കാണോ '.

ഒറ്റക്കായാലും ഇരട്ടക്കായാലും തനിക്കെന്താടാ ചെകുത്താനെ എന്ന് ചോദിയ്ക്കാൻ ആണ് ആദ്യം  തോന്നിയത്.  പക്ഷെ ചോദ്യം അവഗണിച്ചു മുന്നോട്ടു നടക്കുകയാണ് നല്ലത് എന്ന് മനസ്സ് ഓർമ്മിപ്പിച്ചു. ചേർന്ന് നടക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ കൂടെ തന്നെ ഉണ്ടായിരുന്നു. കാലിൽ മണല് കേറുന്നത് നോക്കാതെ കുറച്ചു വേഗത്തിൽ നടന്നു ആൾക്കൂട്ടത്തിൽ ചെന്ന് കേറിയപ്പോൾ ആണ് ഒരു ആശ്വാസം ആയത്. അയാൾ പിറകെയുണ്ടോ എന്ന് നോക്കിയില്ല. കാരണം തിരിഞ്ഞു നോട്ടം ചിലപ്പോൾ ഒരു ക്ഷണം ആയി കരുതിയാലോ എന്ന സംശയം.  ആൾക്കൂട്ടത്തിൽ നിന്ന് അസ്തമയം കണ്ടു . സൂര്യൻ പൂർണ്ണമായും കടലിൽ താഴുന്നതിനു മുന്നേ അവിടെ നിന്നും മടങ്ങി.

ബീച്ചിൽ നിന്നും റോഡിലേക്ക് കേറിയപ്പോൾ വിശപ്പിന്റെ വിളി അതിഭീകരം ആയത് കൊണ്ട് അടുത്ത കണ്ട ഹോട്ടലിൽ കേറി മൂലയിൽ ഉള്ള ഒരു മേശ പിടിച്ചു. പൊറോട്ടയും ചിക്കൻ ചുക്കയും ഓർഡർ ചെയ്തു ഇരിക്കുമ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ  വന്നിരുന്നത്. ഇരിക്കട്ടെ എന്ന് മര്യാദയുടെ പേരിൽ ഒരു ചോദ്യം പോലും ചോദിക്കാതെ കയറി ഇരുന്നവനോട്  ആദ്യം തന്നെ ഒരു നീരസം തോന്നി. മൊബൈലിൽ നിന്നും മുഖമുയർത്താതെ വന്ന വൈറ്ററോട് ഒരു കാപ്പിക്ക് പറഞ്ഞു . ഓർഡർ ചെയ്ത പൊറോട്ടയും ചിക്കനും  വന്നു അത് ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അയാളുടെ കൈകൾ പ്ലേറ്റിലെ ചിക്കനിലേക്ക്. 'എക്സ്ക്യൂസ്‌ മി '  ശബ്ദം കുറച്ചുയർന്നു എന്ന് മനസിലായത് അടുത്ത ടേബിളിൽ ഇരുന്നവർ ഒക്കെ നോക്കുന്നത് കണ്ടപ്പോൾ ആണ്. സോറി പറഞ്ഞു ഓർഡർ ചെയ്ത ചായ ,മുഴുവൻ കുടിക്കാതെ അയാൾ എഴുന്നേറ്റു പോയി . ഭക്ഷണം  കഴിച്ചു പുറത്തിറങ്ങുമ്പോൾ സമയം ഏഴര. റോഡിൽ ആളുകൾ കുറവാണ്. ഒരു ഓട്ടോ കിട്ടിയാൽ ബസ്‌സ്റ്റോപ്പിൽ പോയിറങ്ങാം എന്നോർത്തു ഓട്ടോ കിട്ടുന്നിടം നോക്കി നടന്നു. പെട്ടെന്ന് ഒരു ശബ്ദം " ചേച്ചിടെ ഇറച്ചിയിൽ തൊട്ടാൽ ചേച്ചിക്ക് ദേഷ്യത്തെ വരുമെടാ" ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ നേരത്തെ ഹോട്ടലിൽ കണ്ട ആളും  കുറെ പേരും. എന്ത് ചെയ്യുമെന്നാലോചിച്ചു നിൽക്കുമ്പോൾ ദൈവമയച്ചത്  പോലെ മുന്നിൽ വന്ന ഒരു ഓട്ടോ. അതിൽ കയറി ബസ് സ്റ്റാൻഡ് എന്ന് പറയുമ്പോഴും ഒരു ഭയത്തോടെ ഞാൻ  പുറത്തക്കു നോക്കി.  അവർ ഓട്ടോയുടെ അടുത്തേക്ക് വരുമെന്നൊരു പേടി. ഓട്ടോ മുന്നോട്ടുഎടുത്തു കൊണ്ട് ഡ്രൈവർ പറഞ്ഞു ' ഈ സ്ഥലം അത്ര നല്ലതല്ല, ഈ സമയത്തു  ഒറ്റക്കൊന്നും ഇവിടെ വരരുത്' ഒന്നും പറയാതെ സീറ്റിൽ ചാരി ഇരുന്നപ്പോൾ ഒരു വലിയ പകടത്തിൽ നിന്നും രക്ഷപെട്ടു എന്ന തോന്നൽ.

ബസ്റ്റോപ്പിൽ ഇറങ്ങി ബസ് കിട്ടുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. ബസ് സ്റ്റോപ്പിൽ വേറെ പെണ്ണുങ്ങൾ ഒന്നും തന്നെയില്ല. അവിടെ നിൽക്കുന്ന ഓരോരുത്തരുടെ മുഖത്തും ഇതെവിടുന്നു ആണ് കുറ്റിയും പറിച്ചു വന്നേക്കുന്നത് എന്ന ഭാവം. ബസ് ഒന്ന് വേഗം വന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു  കൊണ്ടിരിക്കെ ബസ് വന്നു. ചാടി കേറിയപ്പോൾ അതിലും നിറയെ ആളുകൾ. രണ്ടു സ്ത്രീകൾ  മാത്രം ഉണ്ട് സീറ്റിൽ അവരുടെ കൂടെ ഭർത്താക്കന്മാരും . ബസിലെ ആളുകളുടെ നോട്ടവും നേരത്തെ ബസ്റ്റോപ്പിൽ കണ്ടവരുടേത് പോലെ തന്നെ. ഡ്രൈവറുടെ പിറകിലെ ഒഴിഞ്ഞ ലേഡീസ് സീറ്റിൽ കയറിആശ്വാസത്തോടെ കണ്ണടച്ച് ഇരുന്നു. ടിക്കറ്റ് തരാൻ  വന്നത് എന്നും കാണുന്ന കണ്ടക്ടർ തന്നെ. ഇത്രേം വൈകി ഇതെവിടുന്നാ , കുശലാന്വേഷണത്തിനു ഒരു ചിരി മാത്രം മറുപടി കൊടുത്തു ആലോചിച്ചു. രാത്രി എട്ടര മണിയെന്ന പറയുന്നത് അത്രേം വൈകിയ ഒരു സമയം ആണോ? അതോ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ള സമയത്തിനുമപ്പുറം ആണോ ?

പലതരം ആലോചനകളിൽ പെട്ട് നോക്കുമ്പോൾ മുന്നിലെ ഗ്ലാസിൽ പതിച്ചു വെച്ചിരിക്കുന്ന ഒരു പെണ്ണിന്റെ ചിത്രം. അവൾക്കു ചുറ്റും നടുക്ക് കറുത്ത വെളുത്ത പൂക്കൾ. ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ  മനസിലായി അത് വെളുത്ത പൂക്കൾ അല്ല. കുറെ കണ്ണുകൾ ആണ്. കറുത്ത  പൂമ്പൊടി പോലെ കാണുന്നത് ചോദ്യ ചിഹ്നങ്ങളും !


2018, ജൂലൈ 2, തിങ്കളാഴ്‌ച

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനായി ഇടതു കൈ വയറോട്  ചേർത്തു വെച്ച് ഇളവെയിൽ കൊണ്ട് ആലസ്യത്തിൽ കണ്ണടച്ച് ഇരിക്കുക ആയിരുന്നു അന്വിത.

പക്ഷെ മനസ്സ് കൊണ്ട്  നെഞ്ചോട് ചേർത്ത്  ഓട്ടുവള എന്ന പുസ്തകവും പിടിച്ചു ലൈബ്രറിയുടെ മൂന്നാമത്തെ  നിലയിൽ നിന്നും താഴേക്കിറങ്ങുന്ന പടിയുടെ തിരിവിൽ ആയിരുന്നു അവൾ.  അപ്പോഴാണ് അവിചാരിതമായി മുന്നിലേക്കെത്തിപ്പെട്ട യുവാവ് ആ ബുക്കിലേക്ക് നോക്കി ഒരു പുച്ഛ  ഭാവത്തിൽ ചിരിച്ചത്.  ആ നോട്ടവും ഭാവവും ഒട്ടുമിഷ്ടമായില്ലെങ്കിലും ഒന്നും പറയാതെ ധൃതിയിൽ പടവുകൾ ഇറങ്ങി അവൾ.  ആഴ്‌ചയിൽ ഒരിക്കൽ പുസ്തകം മാറ്റിയെടുക്കാൻ വരുമ്പോഴൊക്കെ അയാളെയും അയാളുടെ ചിരിയും കണ്ടു.  ആറാമത്തെ ആഴ്ചയിൽ I too had a love story എന്ന പുസ്തകവുമായി പടിയിറങ്ങുമ്പോൾ ചിരിയോടൊപ്പം ഒരു ചോദ്യം വന്നത്

" മലയാളം പൈങ്കിളി ഒക്കെ കഴിഞ്ഞു ഇപ്പോൾ ഇംഗ്ലീഷിലേക്ക് എത്തിയോ"

'എനിക്ക് ഇഷ്ടമുള്ളതാ ഞാൻ വായിക്കുന്നത് , തനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?'

അയാളുടെ കണ്ണിലേക്ക് നോക്കി ചോദിക്കുമ്പോൾ അവൾ കണ്ടു അയാളുടെ കണ്ണുകളിലും നിറഞ്ഞു നിൽക്കുന്ന ചിരി. ആ കണ്ണിലേക്ക് നോക്കി നിന്നപ്പോൾ ഉള്ളിൽ ഉറഞ്ഞു കൂടിയ ദേഷ്യമെല്ലാം എവിടേക്കോ പോയതായി അവളറിഞ്ഞു. കഴിഞ്ഞ അഞ്ചു ആഴ്ചയും തന്നെ പുച്ഛിച്ചു ചിരിക്കുന്നു എന്ന് തോന്നിയ ചിരിയിൽ ഒരു സ്നേഹത്തിന്റെ കടൽ കണ്ടു. ആ കടലിലേക്ക് അവൾ  അറിയാതെ ഇറങ്ങുകയായിരുന്നു അന്ന് മുതൽ.  ലൈബ്രറിയുടെ എതിർവശത്തെ പ്രിന്റിംഗ് സ്ഥാപനത്തിൽ എഡിറ്റർ ആയി ജോലി ചെയ്യുന്ന ചുരുണ്ട മുടിയുള്ള , കണ്ണ് കൊണ്ട് ചിരിക്കുന്ന അയാളുടെ പേരായിരുന്നു രവി കിഷോർ.

 പരീക്ഷ കഴിഞ്ഞു വെറുതെ വായിച്ചും ഉറങ്ങിയും സമയം കളയുന്ന ദിവസത്തിന്റെ വൈകുന്നേരത്തിലേക്കാണ് അവളുടെ വീടിന്റെ ഗേറ്റ് കടന്നു  കിച്ചു  വന്നത്. എല്ലാവർക്കും രവി അല്ലെങ്കിൽ കിഷോർ ആയിരുന്ന അയാൾ അവൾക്ക് മാത്രം കിച്ചു ആയി മാറിയിരുന്നു അപ്പോഴേക്കും. കിച്ചുവിന്റെ വരവ് അവളെ ഒന്ന് അന്ധാളിപ്പിച്ചു. പൂമുഖത്തിരിക്കുന്ന അച്ഛൻ ആരാ, എന്താ എന്ന് ചോദിക്കുന്നത് കേട്ട് കൊണ്ട് അവൾ വാതിലിൽ  മറഞ്ഞു നിന്നു . അന്വിതയെ ഇഷ്ടം ആണെന്നും കല്യാണം ആലോചിക്കാൻ വന്നതെന്നും പറഞ്ഞപ്പോൾ ആലോചനക്കു  ഒക്കെ വീട്ടിലെ മുതിർന്നവർ അല്ലെ  വരിക  അച്ഛൻ ചോദിച്ചപ്പോൾ അനാഥൻ ആണ്, തനിക്കു താൻ മാത്രേ ഉള്ളുവെന്നും  പറഞ്ഞപ്പോൾ അയാൾ  ഒന്ന് ഞെട്ടി. ആലോചിച്ചു പറയാം എന്ന് പറഞ്ഞു കിച്ചുവിനെ പറഞ്ഞയക്കുമ്പോൾ തന്റെ നേർക്ക് വന്നേക്കാവുന്ന ചോദ്യങ്ങളെ ഓർത്തു അവൾ ഭയപ്പെട്ടു, ഗേറ്റ് അടക്കുന്ന ശബ്ദവും അനു  എന്ന വിളിയും ഒരുമിച്ചാണ് അവൾ കേട്ടത്. അപ്പോഴേക്കും അമ്മയും ആരാ വന്നത് എന്നറിയാൻ  ഉമ്മറത്തു എത്തിയിരുന്നു.
 'ആ വന്നയാളെ നിനക്കറിയാമോ , എത്ര കാലമായി അറിയാം'  .
'ഒരു വർഷം  ആയി അറിയാം '

'കല്യാണാലോചനയുമായി ആണ് അയാൾ വന്നത് , നീ എന്ത് പറയുന്നു'

എനിക്കിഷ്ടം ആണ്

അനാഥൻ ആണെന്നുള്ളത് നിനക്കറിയാമെന്നു കരുതുന്നു . ഒറ്റ മോൾ ആയത് കൊണ്ട് നിനക്ക് ജീവിതത്തിൽ വലിയ പ്രതിബന്ധങ്ങൾ  ഒന്നും നേരിടേണ്ടി വന്നിട്ടില്ല. ഒറ്റാം  തടി ആയി വളർന്ന അയാളോടൊത്തുള്ള ജീവിതം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല . ആലോചനയുമായി മുന്നോട്ടു  പോകണോ ഏന്നു നീ ആലോചിച്ചു പറ .

എനിക്ക് ആലോചിക്കാൻ ഒന്നുമില്ല അച്ഛാ . കിച്ചുവിനെ കുറിച്ച് എനിക്ക് അറിയാത്ത ഒന്നുമില്ല. പിന്നെ വളർന്നത് ഒറ്റയ്ക്ക് ആണെങ്കിലും ദുഃസ്വഭാവങ്ങൾ ഒന്നുമില്ലാത്ത ആളാണ്.

നിന്റെ ഇഷ്ടം അതാണെങ്കിൽ പെട്ടെന്നു തന്നെ അങ്ങ് നടത്തി തരാം. നിന്റെ ഇഷ്ടങ്ങൾക്ക് ഞങ്ങൾ ഒരിക്കലും എതിര് നിന്നിട്ടില്ലല്ലോ.

പെട്ടെന്ന് എന്ന് പറഞ്ഞെങ്കിലും കിച്ചുവിന്റെ ആവശ്യപ്രകാരം ഒരു വർഷം കഴിഞ്ഞാണ് കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞു മൂന്നു മാസം ആയപ്പോൾ  സർക്കാർ വക സ്കൂളിൽ ജോലിയും കിട്ടി. നാട്ടിൽ വീട്ടിൽ  നിന്നും വളരെ ദൂരത്തായിരുന്ന ജോലിസ്ഥലത്തു  താമസിക്കാൻ സൗകര്യം  കിട്ടിയത് മറിയച്ചേട്ടത്തിയുടെ വീട്ടിലായിരുന്നു

പത്തേക്കർ റബർ  തോട്ടവും വലിയൊരു വീടും വാടകക്ക്  കൊടുക്കുന്ന കുറച്ചു കടമുറികളും ഉണ്ടാക്കി കൊടുത്താണ് അഞ്ചു വർഷം  മുൻപ് മറിയചേട്ടത്തിയുടെ ഭർത്താവു മരിക്കുന്നത്. ആകെ ഉണ്ടായിരുന്ന ഒരേ ഒരു മോൻ അങ്ങ് അമേരിക്കയിലും . വലിയ വീട്ടിൽ ഒറ്റക്കു താമസിക്കാൻ വിഷമം ആയത് കൊണ്ട്  വീടിന്റെ  മുകൾ നിലയിൽ അടുത്തുള്ള നഴ്സിംഗ് കോളേജിലെ പിള്ളേരെ പേയിങ്  ഗസ്റ്റ് ആയി താമസിപ്പിക്കുന്നുണ്ട്.  അനുവിനു മാത്രം താമസിക്കാൻ സ്ഥലം ചോദിച്ചു വന്ന അവരുടെ മുന്നിലേക്ക് മറിയച്ചേടത്തി വെച്ചത് വലിയ ഒരു ഓഫർ ആയിരുന്നു. വീടിന്റെ വശത്തുള്ള ഒരു മുറിയും അതിനോട് ചേർന്ന് ഒരു ചെറിയ അടുക്കളയും റെഡി ആക്കി കൊടുക്കാം. കിച്ചുവിന് അവരുടെ തോട്ടത്തിന്റെയും കടമുറികളുടെയും മേൽനോട്ടവും.  ഒരു താമസസ്ഥലം കിട്ടുക എന്നത് തന്നെ വലിയ കാര്യം ആയിരുന്നത് കൊണ്ടും കല്യാണം  കഴിഞ്ഞു അധികമാകാത്തത്  കൊണ്ടും അവർ പറഞ്ഞത് പോലെ കിച്ചു പ്രെസ്സിലെ ജോലി രാജി വെച്ച് വന്നു ചേട്ടത്തിയുടെ കൂടെ ചേർന്നു.  ചേട്ടത്തി ദൂരെ വീട്ടിലെ അമ്മയെ പോലെ ആയിരുന്നു അനുവിന്. ചേട്ടത്തിക്കാകട്ടെ ഒന്ന് ശരിക്കും കാണുക പോലും ചെയ്യാത്ത മരുമോളായിരുന്നു അനു.

ജോലിയും കാര്യസ്ഥപ്പണിയും മലയോരവും മറിയച്ചേട്ടത്തിയുടെ തമാശയും ഒക്കെ ആയി ജീവിതം സുഗമമായി ഒഴുകി കൊണ്ടേയിരുന്നു. അപ്പോഴാണ് ഒരു ദിവസം ഉച്ചഭക്ഷണം കഴിച്ച അന്വിത ടീച്ചർ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്കോടി ഛർദ്ദിച്ചത്. ഫുഡ് പോയ്സൺ എന്നു കരുതി ഡോക്ടറുടെ അടുത്ത കൊണ്ട് പോയപ്പോളാണ് ഒരു കുട്ടി ടീച്ചർ കൂടെ വരുന്ന കാര്യം മനസിലായത്. വൈകുന്നേരം കിച്ചു പണി കഴിഞ്ഞു വരുമ്പോഴേക്കും കിച്ചുവിനിഷ്ടപ്പെട്ട ഉണ്ണിയപ്പവും ഉണ്ടാക്കി കാത്തിരിക്കുക ആയിരുന്നു അനു സന്തോഷം വർത്തമാനം അറിയിക്കാൻ. കുളി കഴിഞ്ഞു വന്നപ്പോൾ ചായയോടൊപ്പം ഉണ്ണിയപ്പം കണ്ടു 'ആ ഇന്ന് എന്റെ ടീച്ചർ സ്പെഷ്യൽ ഒക്കെ ഉണ്ടാക്കിയാലോ എന്താ കാര്യം " എന്ന് ചോദിച്ചു കൊണ്ട്  ഒരു അപ്പം എടുത്തു വായിലേക്കിട്ടു. ഒന്നും പറയാതെ കിച്ചുവിനടുത്തേക്ക് നീങ്ങി നിന്ന് അവന്റെ കൈ എടുത്തു വയറിനോട് ചേർത്ത് അമർത്തി അവൾ. ആദ്യം ഒരു ഞെട്ടൽ , പിന്നെ അവിശ്വസനീയതയോടെ അവൻ ചോദിച്ചു.

'ശരിക്കും ?' .

ഉം ..നമ്മുക്ക് കൂട്ടിനു ഒരാൾ കൂടെ വരുന്നുണ്ട് കിച്ചു , ഇന്നുച്ചക്കു  സ്കൂളിൽ നിന്നും വയ്യാതെ ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് അറിഞ്ഞത്.

'പക്ഷെ നമ്മൾ പെട്ടെന്നൊന്നും വേണ്ട എന്നല്ലേ തീരുമാനിച്ചിരുന്നത് , പിന്നെ ഇതെങ്ങനെ '

അന്ന് വീട്ടിൽ പോയപ്പോൾ 'അമ്മ കുറെ വഴക്കു പറഞ്ഞു , ഗുളിക ഒക്കെ കഴിച്ചു മാറ്റി വെച്ചാൽ പിന്നെ ആഗ്രഹിക്കുമ്പോൾ ദൈവം തരില്ല എന്നും പറഞ്ഞു , അത് കൊണ്ട് അതിനു ശേഷം ഞാൻ ഗുളിക കഴിക്കാറില്ലായിരുന്നു

നമ്മൾ ഒരുമിച്ചു എടുത്ത ഒരു തീരുമാനം മാറ്റുമ്പോൾ അതെന്നോട് പറയണം എന്ന് നിനക്ക് തോന്നിയില്ലേ അന്വിത

കിച്ചു നോക്ക് , ഞാൻ ഒരു പാട് ഹാപ്പി ആണിന്നു. വെറുതെ അതുമിതും  പറഞ്ഞു അതില്ലാതാക്കല്ലേ. നമ്മൾക്കു രണ്ടു പേർക്കും ജോലിയുണ്ട് വേറെ പ്രശ്ങ്ങൾ ഒന്നുമില്ല അപ്പോൾ ഒരാൾ കൂടെ വന്നാൽ ഒരു കുഴപ്പവുമില്ല.

ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുന്ന കിച്ചുവിനെ നോക്കി അവൾ അമ്പരന്നു.രാത്രി കിടക്കുമ്പോഴും ഒരക്ഷരം മിണ്ടാതിരിക്കുന്ന കിച്ചുവിനോട് അവൾ പറഞ്ഞു എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം അല്ലാതെ ഈ മൗനവ്രതം വേണ്ട

ഒരു കുഞ്ഞു നമുക്കിപ്പോൾ വേണ്ട അന്വിത. നമുക്കിത് വേണ്ടെന്നു വെച്ചാലോ

കിച്ചു എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അവൾ ആശങ്കപ്പെടുമ്പോൾ അവൻ  തുടർന്നു 'ഞാൻ അനാഥൻ എന്ന് മാത്രേ എല്ലാർക്കും  അറിയുള്ളൂ . പക്ഷെ ഞാൻ അനാഥൻ ആയത് എങ്ങനെ എന്ന് ആർക്കും അറിയില്ല ഞാൻ പറഞ്ഞിട്ടുമില്ല , പക്ഷെ ഇന്ന് എനിക്ക് നിന്നോട് അത് പറയണം.

'അച്ഛൻ റെയിൽവേ ഗാർഡ് ആയിരുന്നു . ജോലി കഴിഞ്ഞു വരുമ്പോൾ ഒക്കെ അച്ഛന് വല്ലാത്ത മടുപ്പിക്കുന്ന ഒരു ഗന്ധം ആയിരുന്നു. അതിന്റെ പേരിൽ അച്ഛനും അമ്മയും എന്നും വഴക്കും ഉണ്ടാകും. എന്നാലും അച്ഛന് എന്നെ വലിയ ഇഷ്ടമായിരുന്നു , എനിക്ക് വേണ്ടതെല്ലാം ചോദിക്കേണ്ട താമസം  വാങ്ങി തരും. അങ്ങനെ ഒരു ദിവസം അച്ഛൻ വന്നപ്പോൾ വല്ലാതെ ആടുന്നുണ്ടായിരുന്നു, അവർ തമ്മിൽ വഴക്കിടുമ്പോൾ ഞാൻ അടുത്ത റൂമിൽ പോയിരിക്കുകയാണ് പതിവ്. അന്നും പതിവ് പോലെ വഴക്കു തുടങ്ങി. പക്ഷെ അന്നത്തെ വഴക്കു അത്ര പെട്ടെന്ന് തീർന്നില്ല. പതുക്കെ വാതിലിനു അടുത്ത് വന്നു ഞാൻ നോക്കുമ്പോൾ വാതിലിന്റെ കട്ടിളപ്പലകയിൽ രണ്ടും കൈ  കൊണ്ട് തൂങ്ങി അമ്മയുടെ നെഞ്ചിനു ചവിട്ടുന്ന അച്ഛനെ ആണ് കണ്ടത്. 'അമ്മ മറിഞ്ഞു വീഴുന്നത് പേടിച്ചു ഞാൻ കട്ടിലിനു അടിയിൽ ഒളിച്ചു. അവിടെ കിടന്നു ഞാൻ ഉറങ്ങി പോയി. അന്നെനിക്ക് ആറു  വയസ്സ്.  പിന്നെ ഉണർന്നപ്പോൾ ഒച്ചയും ബഹളവും ഒന്നുമില്ലായിരുന്നു . പതുക്കെ ഞാൻ എഴുന്നേറ്റു  നോക്കിയപ്പോൾ ഫാനിൽ ആടുന്ന അച്ഛനെ ആണ് കണ്ടത്. അമ്മയെ നോക്കാനായി ഓടി ഞാൻ. താളം കെട്ടി കിടക്കുന്ന ചോരയിൽ അമ്മയുടെ മുടി പടർന്നു കിടക്കുന്നുണ്ടായിരുന്നു. പിന്നീട് പോലീസ് ഒക്കെ വന്നു.എന്നെ അനാഥാലയത്തിൽ ആക്കി. അച്ഛനെയും കണ്ട അമ്മയെയും ഓർമ്മയില്ലെന്നു ആണ് ഞാൻ എല്ലാരോടും പറയുക, വേറൊന്നിനുമല്ല ഈ കഥ പറയാം എനിക്കിഷ്ടമില്ല അത് കൊണ്ട് മാത്രം. ഇപ്പോൾ ഒരു അച്ഛൻ ആകാൻ പോകുമ്പോൾ സന്തോഷം തോന്നേണ്ടതാണ് പക്ഷെ എന്തോ അച്ഛൻ ആകാൻ എന്റെ മനസ്സു പാകമായിട്ടില്ല അന്വിത അത് കൊണ്ടാണ് ഞാൻ പറഞ്ഞത് കുറച്ചു കഴിഞ്ഞു മതി നമുക്ക് '

ഇനിയും ഒരു എട്ടു മാസം കഴിയും കുഞ്ഞു വരാൻ , അപ്പോഴേക്കും കിച്ചുന്റെ ഈ തോന്നലുകൾ ഒക്കെ മാറും . ആദ്യത്തെ കുഞ്ഞാണ് അതിനെ നശിപ്പിക്കാൻ പറയല്ലേ കിച്ചു '

'ഉം , നാളെ ജോലിക്ക് പോകേണ്ടതല്ലേ ഉറങ്ങിക്കോ ' അനുവിനെ ഒന്ന് ചേർത്ത പിടിച്ചു കൊണ്ടവൻ പറഞ്ഞു.

അവളുടെ ഉയർന്നു വരുന്ന വയറു കാണുമ്പോൾ ഒക്കെ കിച്ചുവിന് വല്ലാത്തൊരു സങ്കടം, അസ്വസ്ഥത ഒക്കെ ആയിരുന്നു, അതവൾ അറിയാതിരിക്കാൻ അവൻ പാട് പെട്ടു. അഞ്ചു മാസം ആയപ്പോൾ അവളുടെ അച്ഛനും അമ്മയും വന്നു പ്രസവത്തിനു പോകുന്നതിനെയും ലീവിനെയും കുറിച്ച് ഒക്കെ സംസാരിച്ചു പോയതിനു പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അടുത്ത് കിച്ചുവിനെ കാണാതെ അവനെ അന്വേഷിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയ അന്വിതയെ ഫാനിന്റെ കാറ്റിൽ പറക്കുന്ന കടലാസ്സ് അടുത്തേക്ക് വിളിച്ചത്. പേപ്പർ വെയിറ്റ് മാറ്റി പേപ്പർ എടുത്തു അവൾ വായിച്ചു

അന്വിത

കഴിഞ്ഞ നാല് മാസവും അച്ഛൻ ആകാൻ വേണ്ടി ഞാൻ എന്റെ മനസ്സിനെ മെരുക്കി നോക്കി. പക്ഷെ നിന്റെ വയറു കാണുമ്പോൾ ഒക്കെ എന്റെ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത പെരുകുന്നു, എന്താണ് എന്ന് എനിക്ക് തന്നെ മനസിലാക്കുന്നില്ല.

മനസ്സ് ഒന്ന് ശാന്തമാക്കണം. അത് കൊണ്ട് ഒരു യാത്ര പോകുന്നു ഞാൻ . ഉപേക്ഷിച്ചു പോവുകയല്ല , തിരിച്ചു വരാനായി പോകുകയാണ്. ഇപ്പോൾ ഞാൻ ഇവിടെ നിന്നാൽ അത് നിന്നെയും കുഞ്ഞിനേയും ബാധിക്കും.

ഞാൻ വീണ്ടും പറയുന്നു നിന്നെ ഉപേക്ഷിച്ചു പോകുകയല്ല, തിരിച്ചു വരും കാത്തിരിക്കണം

സ്വന്തം കിച്ചു



'ഗർഭിണികൾ ഇങ്ങനെ വെയിലു കൊള്ളാൻ പാടില്ല '

പള്ളിയിൽ പോയി വരുന്ന മാറിയച്ചേടത്തിയുടെ ശബ്ദം . കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അവൾ ചിരിക്കാൻ ശ്രമിച്ചു ,

'കൊച്ചെ ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരുന്നാൽ ഉണ്ടാകുന്ന കൊച്ചിന് വല്ല മാറാദീനവും വരും .  കഴിച്ചോ വല്ലതും , എഴുന്നേറ്റു വാ. നല്ല ഇടിയപ്പവും ചിക്കൻ സ്റ്റുവും ഉണ്ടാക്കി വെച്ചിട്ടാണ്  ഞാൻ പള്ളിയിൽ പോയതു.

അവളെ ചേർത്ത് പിടിച്ചു ചേടത്തി ഉള്ളിലേക്ക് നടന്നു. ഡൈനിങ്ങ് ടേബിളിൽ ഇരുത്തി വെള്ളയപ്പവും കറിയും വിളമ്പിയ പ്ലേറ്റ് നീക്കി വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു

'അഞ്ച് വർഷം മുൻപ് കുര്യച്ചൻ മരിക്കുമ്പോൾ ഈ വലിയ വീടും പറമ്പും ഞാനും ഒറ്റക്കായിരുന്നു . അപ്പന്റെ മരണത്തിനു പോലും വരാൻ സമയമില്ലാതിരുന്ന മോൻ. ഒറ്റക്കിരുന്നു പ്രാന്ത് ആകുമെന്ന് തോന്നിപ്പോയ സമയം .അപ്പോളാണ്  പള്ളിയിലെ അച്ചൻ വന്നു ചോദിച്ചത് നഴ്സിംഗ് കോളേജിലെ പിള്ളേരെ താമസിപ്പിക്കാമോ എന്ന്. ഒരു കൂട്ട് ഉണ്ടാകുന്നത് നല്ലതല്ലെയെന്നും കരുതി ഞാൻ അവരെ താമസിപ്പിച്ചു. അവർക്ക് വേണ്ടി ഉണ്ടാക്കുന്നതിന്റെ രുചി കൊണ്ട്  ആ പിള്ളേർ തന്നെയാ എനിക്ക് ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഉണ്ടാക്കി തന്നത്. ഇപ്പോൾ ഭക്ഷണം ഉണ്ടാക്കലും ഓൺലൈൻ ക്ലാസും ഒക്കെ ആയി ഞാൻ ഒറ്റക്കാണ് എന്നത്  പോലും ഞാൻ ഓർക്കാറില്ല. നമ്മൾ വെറുതെ ഇരിക്കുമ്പോൾ ആണ് ഓർമ്മകൾ നമ്മളെ വേട്ടയാടുന്നത് . ഉപയോഗിക്കാത്ത യന്ത്രത്തിൽ തുരുമ്പ് പിടിക്കുമ്പോലെയാണത്. അത് കൊണ്ട് മോളെ ചുമ്മാതെ കിട്ടുന്ന സമയം ഒക്കെ എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കണം

ഞാൻ ഈ സമയത്തു  എന്ത് ചെയ്യാനാ ചേടത്തി

മോൾക്ക്  ഫേസ്‌ബുക്കും കുന്തോം ഒന്നുമില്ലേ

പണ്ട് ഉണ്ടായിരുന്നു..കിച്ചുനെ  കണ്ടതിൽ പിന്നെ അതിൽ കേറാറ്  പോലുമില്ല

എങ്കിൽ ഇനി മുതൽ കേറണം. പഴയ കൂട്ടുകാരോട് ഒക്കെ മിണ്ടിയും പറഞ്ഞുമിരിക്കണം .  നോട്ട് ബുക്ക് നിറയെ എഴുതി വെച്ചതൊക്കെ അവിടേം എഴുതണം. പിന്നെ പള്ളി വക അനാഥാലയത്തിലെ പിള്ളേർക്ക് ട്യൂഷൻ എടുത്തു കൊടുക്കാമോ എന്ന് അച്ചൻ ചോദിച്ചിരുന്നു. പൈസ ഒന്നും കിട്ടുകേല എന്നാലും ഒരു പുണ്യപ്രവർത്തി അല്ലെ അതിന്റെ ഗുണം കിട്ടും. ഇതൊക്കെ ആകുമ്പോൾ നമ്മളങ്ങു ബിസി ആകും. അപ്പോൾ വേറെ ചിന്തകൾ ഒന്നും വരത്തില്ല.  ഗർഭിണി ആകുമ്പോൾ നല്ല ഭക്ഷണം കഴിച്ചു നല്ല പുസ്തകം ഒക്കെ വായിച്ചു സന്തോഷമായിരിക്കണം എന്നാലേ ജനിക്കുന്ന കുഞ്ഞും സ്മാർട്ട് ആകുള്ളൂ ..മോളിപ്പോൾ ഇരിക്കുന്ന പോലെ ആയാൽ ജനിക്കുമ്പോൾ തന്നെ കുഞ്ഞിന് വിഷാദരോഗം വരും

ഉം...ചേട്ടത്തി പറയുന്നത് പോലെ ഞാൻ ചെയ്യാം

'പണ്ട് കുര്യച്ചൻ എപ്പോഴും പറയും ഒരു പെണ്ണ് ശരിക്കും പെണ്ണ് ആകുന്നത് ഇങ്ങനെ കരഞ്ഞു മുക്കിള ഒലിപ്പിച്ചു ഇരിക്കുമ്പോൾ അല്ല . പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ ആണ്'. ചായ ഗ്ലാസ് മുന്നോട്ടു  നീക്കി വെച്ച് അവർ തുടർന്നു.

അനുമോൾ ഒരു പെണ്ണ് ആണെന്നു ചേട്ടത്തിക്ക് കാണിച്ചു തായോ.

2018, ജൂൺ 14, വ്യാഴാഴ്‌ച

മഴയോർമ്മകൾ

മലയിൽ  നിന്നും ഇരമ്പി വരുന്ന വയനാടൻ മഴ.
മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം.
കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത്  എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. അതിനു വല്ലാത്ത വന്യത ആയിരുന്നു.പല ശബ്ദത്തിൽ , താളത്തിൽ, മൂർച്ചയിൽ ഒഴിയാതെ അത് പെയ്തു കൊണ്ടേയിരിക്കും . നിറഞ്ഞൊഴുകുന്ന തോടുകളും പുഴയും. പെരുമഴക്കാലത്ത് ദ്വീപ് ആയി മാറുന്ന ചുറ്റും വയലുള്ള ഒരു ചെറിയ കുന്നിലായിരുന്നു   വീട്. 

മഴക്കാലത്തിന് മുന്നേ തുടങ്ങുന്ന ഒരുക്കങ്ങൾ.വിറക്പുരയിൽ മഴക്കാലം കഴിയാനാവശ്യമായ വിറകുകൾ നിറക്കുന്നു..നെല്ല് കുത്തി അരി ആക്കി വെക്കുന്നു.തട്ടിൻപുറത്തു എത്തുന്ന ഉപ്പ്‌ചാക്ക്.അമ്മ ഉണക്കി വെക്കുന്ന കൊണ്ടാട്ടങ്ങൾ.

മഴ തുടങ്ങിയാൽ തണുക്കുന്നേ  പറഞ്ഞു അടുപ്പിൻതീയരികിൽ നിൽക്കാനുള്ള ഗുസ്തിപിടുത്തം.
തണുപ്പത്ത് മാങ്ങ തിന്നരുത് വയറു വേദന വരും എന്ന് പറഞ്ഞാലും മഴയിൽ പോയി മാങ്ങ പെറുക്കി കൊണ്ട് വന്നു തിന്നൽ.

പുഴ നിറഞ്ഞു വെള്ളം പൊങ്ങി വയലും കരയും നിറയുമ്പോൾ ഇക്കരെ കുന്നിൽ നിന്നും അക്കരെ കുന്നിലേക്കു നീന്തൽ മത്സരം. കാഴ്ച്ചക്കാരിൽ ഒരാളായി ഞാനും.

വാഴപിണ്ടികൾ ചേർത്തുണ്ടാക്കിയ പാണ്ടി  (ചങ്ങാടം) തുഴഞ്ഞു പോകുന്നവർ.പാണ്ടി തുഴഞ്ഞു  വന്നു വെള്ളം കേറിയ സ്ഥലത്തെ കപ്പ പറിച്ചെടുക്കുന്ന കൊച്ചുണ്ണിമാർ. വെള്ളപൊക്കമുണ്ടായ സ്ഥലത്തു നിന്നും ആളുകളെ മാറ്റി പാർപ്പിക്കാൻ വരുന്ന പഞ്ചായത്തിന്റെ തോണി.നിമിഷം പ്രതി പൊങ്ങുന്ന ജലനിരപ്പ്.

കാണുമ്പോൾ പലരുടെയും മനസ്സിൽ കനലെരിയും.എന്റെ വാഴയെന്നും  നെല്ലെന്നും കപ്പയെന്നും ഓർത്തു ആ വേദന നെഞ്ചിലടക്കി പരന്നു കിടക്കുന്ന വെള്ളപ്പരപ്പിലേക്ക് നോക്കി നെടുവീർപ്പിടും

പുഴയും വെള്ളപ്പൊക്കവും ഒക്കെ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ആണ്. ഇപ്പോളത് ഓർമ്മകുടുക്കയിലെ സമ്പാദ്യവും. ഇന്നിപ്പോൾ  ഓർമ്മകളുടെ പുതപ്പും പുതച്ചു ഞാൻ ഇങ്ങനെ ഇവിടെ  മഴയിലേക്ക് കണ്ണും നട്ടു.



വയനാട്ടിലെ വീട്ടിലേക്കുള്ള വഴിയാണ് ചിത്രത്തിൽ ആദ്യത്തേത് വേനലിൽ..അടുത്തത് ഇന്നു കുഞ്ഞേട്ട വയനാട്ടിൽ നിന്നും അയച്ചത്..



2018, മേയ് 28, തിങ്കളാഴ്‌ച

സ്വപ്‌നാടനം


പ്രണയവും സംഗീതവും വിരുന്നൊരുക്കുന്ന
ഒരു വശത്തായി പ്രണയനദി ഒഴുകുന്ന
പ്രണയപുഷ്പങ്ങൾ  വിരിയുന്ന നഗരം
എന്റെ മോഹങ്ങളുടെ പട്ടികയിലേക്ക്
ആ നഗരത്തെ  കൂട്ടിവെക്കുമ്പോൾ
കൂട്ടുകാരാ നീ അറിയുന്നുണ്ടോ
ഒരിക്കലും നടക്കാത്ത മോഹമാണെന്നു!

ഒരുമിച്ചുള്ള യാത്ര കുറച്ചു നേരത്തേക്ക് മാത്രമെന്ന് അറിയാം
നദി ദൂരം കടന്നാൽ, മറുകര എത്തിയാൽ
തിരിഞ്ഞു നോക്കാതെ പോകേണ്ടവർ ആണെന്നും
സ്വപ്നങ്ങളെ അവയുടെ വേവ് പാകത്തിൽ
വേണ്ട വെള്ളവും വളവും കൊടുത്ത്
നമുക്ക് വിളയിച്ചെടുക്കാം
വിളവെടുപ്പ് കഴിഞ്ഞാൽ താന്താങ്ങളുടെ ലോകത്തേക്ക്
നമുക്ക് തിരിഞ്ഞു നടക്കാം!
 


2018, ഏപ്രിൽ 11, ബുധനാഴ്‌ച

അവനവനെ കണ്ടെത്തൽ

(ഫേസ്ബുക്കിലെ സുഹൃത്ഗ്രൂപ്പിലേക്ക് വേണ്ടി എഴുതിയത് )


'Introduce yourself' 

എ സി യുടെ തണുപ്പിലും ഞാൻ ഒന്ന് വിയർത്തു. ഹൈദരാബാദിലെ ആദ്യ ഇന്റർവ്യൂ. അന്നും ഇന്നും എന്റെ ആംഗലേയം ദരിദ്രമാണ്. ഒരു സെന്റ്റെൻസ് മുഴുവൻ പറയുന്നത് മുക്കിയും മൂളിയും ആണ്.  അങ്ങനെയുള്ള എന്നോടാണ് എന്നെ കുറിച്ച് പറയാൻ പറയുന്നത്. വിചാരിക്കാത്ത നേരത്തു തകർന്നു പോയ കൊട്ടാരത്തിന്റെ അവശിഷടങ്ങൾക്കിടയിൽ നിന്നും എഴുന്നേറ്റു വന്ന എന്റെ ഉള്ളിൽ  ഇരുളും ചോദ്യചിഹ്നവും പിന്നെ രണ്ടു കുഞ്ഞിക്കണ്ണുകളും മാത്രമായിരുന്നു. അപ്പോൾ നമ്മളെ കുറിച്ച് എന്ത് പറയാൻ ആണ്.  മിഴിച്ചു ഇരിക്കുന്ന എന്നെ നോക്കി അയാൾ വീണ്ടും പറഞ്ഞു tell me about your ambition, dreams, capabilities etc..etc.ഞാൻ എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഇമ്പ്രെസ്സ് ആയിട്ടാണോ എന്തോ ആ ജോലി  കിട്ടിയില്ല .  


ഇപ്പോൾ ഈ ചോദ്യോത്തരപംക്തിയിൽ ഞാൻ എന്നെ തന്നെ കണ്ടു പിടിക്കാനുള്ള ശ്രമം ആണ്. 

? ബാല്യം കൌമാരം യൗവനം പ്രണയം 

വയനാട്ടിലെ ടൂറിസ്റ്റ് സ്പോട്ട് ആയ ബാണാസുരസാഗറിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കാവുമന്ദം  എന്ന സ്ഥലത്തു വയലുകളാൽ ചുറ്റപ്പെട്ട ഒരു കൊച്ചു കുന്നിലെ വീട്ടിൽ ജനിച്ചു. ആറു  ആങ്ങളമാർക്കും രണ്ടു  ചേച്ചിമാർക്കും കുഞ്ഞനുജത്തി ആയി. എല്ലാ വിധ ലാളന കൊണ്ടും വഷളായ, ജീവിതത്തിലെ ഏറ്റവും സുവർണ്ണകാലഘട്ടം ആയിരുന്നു അത്.  തിന്നുക , ഉറങ്ങുക , മരം കേറുക എന്നതിന് അപ്പുറത്തേക്ക് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ടതില്ലായിരുന്നു.അരുത്  എന്ന് പറയുന്നത് ചെയ്യുന്നതിന് അന്നൊക്കെ ഒരു പ്രത്യേക രസം ആയിരുന്നു. മരത്തിൽ കേറരുത് എന്ന് പറഞ്ഞാൽ അന്ന് പേരയുടെ തുഞ്ചത്തു  നിന്നും ഇറക്കി കൊണ്ട് വരാൻ വടിയെടുക്കണം.  വീട്ടിൽ സാമ്പത്തികമായ ഞെരുക്കം ഒന്നും  തന്നെയുണ്ടായിരുന്നില്ല. എങ്കിലും പോക്കറ്റ് മണിയായി ഒന്നും തരാറുമില്ല. അച്ഛന്റെ ചാരന്മാർ നാട് മുഴുവനും ഉള്ളത് കൊണ്ട് നമ്മളൊന്ന് അനങ്ങിയാൽ  വിവരം വീട്ടിലറിയും . എന്നാലും ചാരകണ്ണുകളെ കബളിപ്പിച്ചു കർലാട്  സമുദ്രം (ശരിക്കും തടാകമാണ് , പക്ഷെ തിരയടിക്കുന്നത് കൊണ്ട് നാട്ടുകാർ സമുദ്രം ആക്കി) കാണാനും കൂട്ടുകാരികളുടെ വീട്ടിൽ പോകാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു. കൗമാരകാലത്തു പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങോട്ട് തോന്നിയവരോട് പ്രണയം തോന്നിയതുമില്ല , അങ്ങോട്ട് തോന്നിയ പ്രണയം പറയാനും പോയില്ല. പിന്നെ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം തോന്നിയ ഒരു പ്രണയം സമൂഹം, കുടുംബം എന്നിവയുടെ മുന്നിൽ തോറ്റു കരിഞ്ഞും പോയി. എന്തിനും ഏതിനും കരയുന്ന എന്നെ കരയാളി പാത്തുമ്മ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. ജീവിതസമ്മർദ്ദങ്ങളിൽ പെട്ട് നീരുറവ വറ്റിയത് കൊണ്ട് ഇപ്പോൾ അങ്ങനെ കരയാറില്ല.

? അന്നത്തെ ലക്ഷ്യങ്ങള്‍,സങ്കല്പങ്ങള്‍

അന്ന് പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നുമില്ലായിരുന്നു (ഇന്നും ഇല്ല) ഒരു ഒഴുക്കിനു അങ്ങനെ ഒഴുകിപോകുക എന്നതല്ലാതെ. എങ്കിലും വക്കീൽ ആകണം എന്നൊരു മോഹം വല്ലാതെയുണ്ടായിരുന്നു. അതിന്റെ കടക്കൽ ആദ്യമേ കത്തി വെച്ച് എനിക്കൊട്ടും ഇഷ്ടമില്ലാത്ത ടീച്ചിങ് പഠിക്കാൻ വിട്ടു എന്റെ മോഹങ്ങൾ മൊത്തം അലുക്കുലുത്തായി എന്ന് പറഞ്ഞാൽ മതിയല്ലോ.

? ആ കാലങ്ങളിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സ്വപ്നം കാണാറുണ്ടോ?

എപ്പോഴും ഓർക്കും തിരിച്ചു പോക്കിനെ പറ്റി. പഴയത് പോലെ ഒന്നും അറിയാതെ അങ്ങനെ ഓടി ചാടി നടക്കാൻ. ഇപ്പോൾ ഉത്തരവാദിത്വങ്ങളുടെ ഭാരം പേറി മുതുകു കഴക്കുമ്പോൾ ആകെ കുളിരു തരുന്നത് ആ ഓർമ്മ മാത്രം ആണ്.


? രാഷ്ട്രീയം

രാഷ്ട്രീയ പാർട്ടികളോട് ഒരു തരത്തിലുമുള്ള ആഭിമുഖ്യം ഇല്ല. പക്ഷെ ഞാൻ സ്വതന്ത്ര ഇടതു പക്ഷ ചിന്താഗതിക്കാരി ആണ്, കമ്മ്യൂണിസ്റ്റ് എന്ന് പറയാമോ എന്നറിയില്ല. തികഞ്ഞ കമ്മ്യൂണിസ്റ്റ് ആകാൻ കഴിഞ്ഞിട്ടില്ല, ശ്രമിച്ചിട്ടില്ല.

? സുഹൃത്തുക്കള്‍ 

യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരു അന്തർമുഖിയാണ്. അത് കൊണ്ട് തന്നെ എന്തും ഏതും  തുറന്നു പറയാവുന്ന സുഹൃത്തുക്കൾ ഇല്ല എന്ന് പറയാം. ഓഫീസിൽ സഹപ്രവർത്തകർ ,അയൽക്കാർ ഇവരോടൊക്കെ ഫോർമൽ ആയുള്ള ബന്ധത്തിന് അപ്പുറം ഒന്നുമില്ല.  പിന്നെ ഉള്ളതു virtual world ലെ സുഹൃത്തുക്കളാണ്. ചിലരോടൊക്കെ അകലാൻ കഴിയാത്ത ആത്മബന്ധം രൂപപ്പെട്ടിട്ടുമുണ്ട്. സൗഹൃദം പോളിഷ് ചെയ്തു നിലനിർത്തുക എന്നത് എന്നെ കൊണ്ട് പറ്റാത്ത ഒരു കാര്യമാണ്. മനസ്സിൽ തോന്നിയത് പറയുക എന്ന രീതി ആയത് കൊണ്ട് പലരെയും പലരീതിയിലും വെറുപ്പിക്കാറുണ്ട്. എന്തെങ്കിലും കാര്യമായത് പറയാനോ മറ്റോ മെസ്സേജുകൾ അയക്കുന്ന കൂട്ടത്തിലായത് കൊണ്ട് തന്നെ ഈ സുഹൃത്‌വലയവും അത്ര വിപുലമല്ല. പിന്നെ സോഷ്യൽ മീഡിയ ഫ്രണ്ട്ഷിപ്പിന്റെ തുടക്കത്തിൽ എട്ടിന്റെ പണി കിട്ടിയത് കാരണം ഇപ്പോൾ എല്ലാ സൗഹൃദങ്ങൾക്കും ഒരു LOC വരച്ചിട്ടുണ്ട് 

?പുരുഷൻ  

ആണുങ്ങളുടെ ഇടയിൽ ജനിച്ചു  വളർന്നത് കൊണ്ട് ആണുങ്ങളോട് പ്രത്യേകിച്ച് പേടിയൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ സൗഹൃദങ്ങൾക്ക് ആൺപെൺ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല. ഒരേ പോലെ തന്നെ എല്ലാവരോടും സംസാരിക്കാൻ കഴിയാറുണ്ട്. ഒരു പാട് ഒലിപ്പിച്ചു സംസാരിക്കുന്ന ആണുങ്ങളോട് പണ്ടേ മമതയില്ലാത്തത് കൊണ്ട് അവരെ ഒരു പത്തടി ദൂരെ മാറ്റി നിർത്താൻ ശ്രമിക്കാറുണ്ട്.  ഒട്ടും സംസാരിക്കാത്ത ജാടയിട്ടിരിക്കുന്നവരോട് അതിഭീകരമായ പ്രണയവും തോന്നിയിട്ടുണ്ട്. 

?സ്വാധീനം 

സ്വാധീനം വ്യക്തികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒരു പാട് നിരാശ ബാധിച്ച സമയത്തു ആണ് ഒരു യോഗിയുടെ ആത്മകഥ വായിക്കാനിടയായത്. അത് തന്ന  പോസറ്റീവ് എനർജി കുറച്ചൊന്നുമല്ല. ജീവിതത്തിന്റെ വീക്ഷണഗതി തന്നെ ആ ബുക്ക് മാറ്റി കളഞ്ഞു . ഏറ്റവും ലാഘവമായി ഞാൻ ഇപ്പോൾ എന്റെ ജീവിതത്തെ നോക്കി കാണുന്നു. ഒരു സീരിയസ്നെസ്സും ഇല്ല എന്ന ചീത്തവിളി കേട്ട് കൊണ്ടേയിരിക്കുന്നു. നമ്മൾ എത്ര സീരിയസ് ആയാലും ഒരു സെക്കൻഡിൽ എല്ലാം തീർന്നു  പോകുമെന്ന്  വളരെ അടുത്ത ബന്ധങ്ങളുടെ വേർപാടുകൾ മനസിലാക്കി തന്നിട്ടുണ്ട്. ഭാവിയെ കുറിച്ച് ഉത്കണ്ഠപെടാതെ , മുന്നിൽ കാണുന്നതിനെ ആസ്വദിച്ച് ഇങ്ങനെ ജീവിക്കുമ്പോൾ കയ്യിൽ അഞ്ച് മുക്കാലില്ലെങ്കിലും സന്തോഷമാണ് മനസ്സിൽ.

? വിരോധാഭാസമായി തോന്നിയത്

ഇരട്ടത്താപ്പ്. പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആകുന്നത് കണ്ടു , അത് കണ്ടിട്ടും അവരെ തിരുത്താൻ കഴിയാത്തതു എന്റെ ന്യൂനത .

? ജീവിതം എന്തു പഠിപ്പിച്ചു

ജീവിതം പഠിപ്പിച്ചത് ക്ഷമ. പണ്ട് 'അമ്മ പറയും വേവുവോളം കാത്താൽ ആറുവോളം കാക്കണം എന്ന്. അപ്പോൾ ഊതി തണുപ്പിച്ചുടെ എന്നൊക്കെ ചോദിച്ചതാണ്. പക്ഷെ ജീവിതത്തിന്റെ മർക്കടമുഷ്ടി ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും എന്ന് പഠിപ്പിച്ചു. 

?ജീവിതം തന്നത് 

ആത്മവിശ്വാസം. ലോകം മുഴുവൻ എനിക്കെതിരെ നിന്നാലും എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത് ജീവിതം ആണ് 

?ജീവിതലക്ഷ്യം 

പ്രത്യേകിച്ച് ഒന്നുമില്ല. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇങ്ങനെ ഒക്കെ അങ്ങ് ജീവിക്കണം. സിദ്ധു അവന്റെ ജീവിതത്തിൽ സെറ്റിൽ ആയാൽ ഇന്ത്യ മൊത്തം ഒന്ന് കറങ്ങണം , ചിദംബരസമരണയിലെ സ്വാമിയെയും ഭാര്യയെയും പോലെ. 

2018, മാർച്ച് 22, വ്യാഴാഴ്‌ച

'അനങ്ങാതെ കിടക്കാൻ പറ്റുമോ ഒരു മൂന്നാഴ്ച ? '

ഒട്ടും അനങ്ങാതെയോ ?

'അതേ അങ്ങനെ കിടന്നാൽ പെട്ടെന്ന് മാറും അല്ലെങ്കിൽ ഇതൊരു പെർമനന്റ് ഡിസേബിലിറ്റി ആകും'

കിടക്കയെ രാത്രി മാത്രം കാണുന്ന എന്നോട് ഡോക്ടർ ഇത് പറയുമ്പോൽ തന്നെ എനിക്ക് ടെൻഷൻ തുടങ്ങിയിരുന്നു. കുറച്ചൊക്കെ എഴുന്നേറ്റു നടക്കാൻ പറ്റൂല്ലേ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ ചിരിച്ചു.
 'പുള്ളിക്കാരി കിടക്കാൻ ഒന്നും പോകുന്നില്ല ആറ്റിട്യൂഡ്  കണ്ടാൽ അറിയാം " എന്ന് ഡോക്ടർ അവിടെയുള്ള നഴ്സിനോട് പറയുന്നത് കേട്ട്  കൺസൾറ്റേഷൻ റൂമിൽ നിന്നും പുറത്തിറങ്ങി വീട്ടി ലെത്തുമ്പോൾ കിടക്കാം എന്നൊരു സ്ഥിതിയിലേക്ക് മനസിനെ കൊണ്ടെത്തിച്ചിരുന്നു.

ജീവിതത്തിലെ ചില കാര്യങ്ങളുണ്ട്. തീരെ ചെറിയ , ശ്രദ്ധിക്കപെടാത്ത ചില കാര്യങ്ങൾ. ഇതൊക്കെ കൂടിയാണ് ജീവിതം എന്ന് തിരിച്ചറിയുന്നത് അതിൽ ചിലത് നഷപെടുമ്പോൾ മാത്രമാണ്.  മൂന്നാഴ്ചത്തെ ബെഡ് റസ്റ്റ് വിധിച്ചു കിടക്കുമ്പോൾ എനിക്ക് നഷ്ട്പെട്ടത് എന്റെ  ആകാശവും പ്രഭാതവും ആയിരുന്നു.

രാവിലെ എഴുന്നേൽക്കുന്നത് ജനലരികെ വന്നു ചിലക്കുന്ന ഭൂമി കുലുക്കി പക്ഷിയുടെ സ്വരം കേട്ടാണ്. എഴുന്നേറ്റു ശുദ്ധവായു ശ്വസിക്കാനായി ടെറസിൽ പോകുമ്പോൾ ഡെന്റൽ കോളേജ്  ഹോസ്റ്റൽ കെട്ടിടത്തിന്റെ അപ്പുറത്തു നിന്നും സൂര്യൻ വിരൽ നീട്ടുന്നുണ്ടാകും. ടെറസിൽ ഒരു റൌണ്ട് അടിച്ചു നട്ട ചെടികളെ നോക്കി അതിൽ പുതുതായി വന്ന പൂവും കായും നോക്കി, പുഴുക്കളെ പെറുക്കി കളഞ്ഞു , പൂന്തേൻ കുടിക്കാൻ വരുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും നോക്കി കഴിയുമ്പോൾ ചുറ്റുമുള്ള മരത്തിൽ നിറയെ പലതരം കിളികൾ നിരന്നിട്ടുണ്ടാകും. നാലു മരം കൊത്തികൾ തെങ്ങിന് ചുറ്റും മാർച്ച് ചെയ്യുന്നതും അതിൽ കുസൃതികളായ രണ്ടെണ്ണം ഒരാൾ മുകളിലേക്ക് കൊത്തി പോകുമ്പോൾ മറ്റൊരാൾ അതിനു മുകളിൽ നിന്ന് താഴേക്ക് വന്നു അടി കൂടുന്നതും കണ്ടു നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല . അപ്പുറത്തെ വീട്ടിലെ ഓർണമെന്റൽ പാമിന്റെ ഒരറ്റത്തു മുട്ടി ചേർന്നിരിക്കുന്ന രണ്ടു ബുൾ ബുൾ കിളികൾ. ചില ദിവസങ്ങളിൽ അത് രണ്ടു ഓലയിലായി തിരിഞ്ഞിരിക്കുന്നത് കാണാം. ഒരു പക്ഷെ രാവിലെ തന്നെ എന്തോ കാര്യത്തിന് വഴക്കു കൂടിയതാകും. കറിവേപ്പില മരത്തിൽ വന്നിരിക്കുന്ന അടക്കകിളിയുടെ ശബ്ദം. ശബ്ദം കേട്ട് നോക്കുമ്പോൾ കാണാൻ പറ്റില്ല. അതിങ്ങനെ കൊമ്പുകളിൽ കൊമ്പുകളിലേക്കു  ചാടി കൊണ്ടിരിക്കും. നെറ്റിയിൽ കിരീടം വെച്ചൊരു ചെമ്പൻ കിളിയുണ്ട് അതിനു പേര് എന്താണാവോ?  മരത്തിൽ തൂങ്ങി കിടക്കുന്ന കോവൽ വള്ളിയിൽ ഊഞ്ഞാലാടുന്ന തേൻ കുടിയൻ,  ഉപ്പു ചോദിച്ചു വരുന്ന ചെമ്പോത്തു, സ്റ്റേവയറിൽ ഇരുന്നു കൂവിയാർക്കുന്ന കുയിലുകൾ. പഴുത്ത കോവക്ക തിന്നാൻ വരുന്ന പുള്ളിക്കുയിൽ. ഇവയെ ഒക്കെ കണ്ടു കണ്ണും മിഴിച്ചു നിൽക്കുമ്പോൾ ആയിരിക്കും മോൻ  ബേർഡ് വാച്ചിങ് ഇനി നാളെയാകാം  എനിക്ക് കോളേജിൽ പോകണം എന്ന് പറയുന്നത്. മനസ്സിനെ പക്ഷികളുടെ കൂടെ ഇരുത്തി താഴേക്ക് വന്നു അടുക്കളയിൽ കേറുമ്പോൾ അടുക്കള ജനലിനു അപ്പുറത്തെ കമ്പിയിൽ ഇരിക്കുന്നുണ്ടാകും രാവിലെ വിളിച്ചുണർത്തി ഭൂമി കുലുക്കി. സുന്ദരീ എന്ന് വിളിക്കുമ്പോൾ അത് ഒരു ശബ്ദം ഉണ്ടാക്കും. 'അമ്മ വിളിക്കുന്നതിന് വിളി കേൾക്കുകയാണോ എന്നു സിദ്ധു ചോദിക്കുമ്പോൾ  അതിന്റെ ചെവിയിൽ ഇയർഫോൺ ഇല്ലല്ലോ വിളിക്കുന്നത് കേൾക്കും എന്ന് പാട്ടും  കേട്ടിരിക്കുമ്പോൾ വിളിച്ചു കേൾക്കാത്ത അവനിട്ടു ഒരു കുത്തും കൊടുത്തു പണികൾ മുഴുകുമ്പോഴും എന്റെ കണ്ണുകൾ പുറത്തു  മരങ്ങളിൽ പറന്നു കളിക്കുന്ന കിളികളിലും പൂമ്പാറ്റകളിലും ആകും. ശ്രദ്ധ അവിടേക്കു കൂടുതൽ പോകുമ്പോൾ കറിയിൽ ഉപ്പു കൂടുതലായും ഉപ്പേരി കരിഞ്ഞുമൊക്കെ പോകുമെങ്കിലും ഈ ഒരു പക്ഷി നിരീക്ഷണം എനിക്ക് തരുന്ന സന്തോഷം ഒരു പാടായിരുന്നു.

കിടക്കയിൽ നിന്നും കാണുന്ന ഒരു കീറു  ആകാശത്തിനു അത്ര ഒന്നും ഭംഗിയില്ലായിരുന്നു. ജനലിനു അപ്പുറത്തെ സപ്പോട്ട മരത്തിൽ വല്ലപ്പോഴും വന്നു പോകുന്ന ചില കിളികൾ മാത്രം. മനസ്സിൽ നിറയുന്ന സങ്കടത്തെ സിനിമയിലേക്കും പാട്ടിലേക്കും വായനയിലേക്കും സന്നിവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് ഒരു വിഷാദരോഗി ആകാതിരുന്നത്.

അതോടൊപ്പം തന്നെ നഷ്ടമായ ചിലതൊക്കെ തിരിച്ചു കിട്ടിയതും ഈ ഇടവേളയിലാണ്. മുതിർന്ന ഒരാളായി എന്ന ബോധം വന്നതിനു ശേഷം എന്നോട് ഒരടുപ്പവും കാണിക്കാതിരുന്നയാൾ എന്റെ കൂടെ വന്നു കിടക്കാനും കെട്ടിപിടിച്ചുമ്മ വെക്കാനും തുടങ്ങിയത് തിരിച്ചു കിട്ടിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു. തോളിൽ പിടിക്കുന്നതോ കയ്യിടുന്നതോ ഇഷ്ടമില്ലാത്ത എന്റെ തോളിൽ കയ്യിട്ടു ഇറുക്കി വോൾകാനോ ഇറപ്റ്റ് ആകട്ടെ എന്നെ പറഞ്ഞു എന്നെ വെറുപ്പിക്കുമ്പോൾ എനിക്ക് തിരിച്ചു കിട്ടിയത് പഴയ അഞ്ചാം ക്ലാസ്സുകാരൻ കുസൃതിയെ ആയിരുന്നു.

ഇരുപത്തഞ്ച് ദിവസങ്ങൾക്കു ശേഷം ഒരു പുലർകാലമഴയുടെ സുഖമറിയാൻ, മഴത്തുള്ളിയുടെ ഫോട്ടോ എടുക്കാൻ ടെറസിലേക്ക് ക്യാമറയുമായി കേറുമ്പോൾ ,പഴയതെല്ലാം തന്നെ തിരിച്ചു പിടിക്കുമ്പോൾ, കടപ്പാട് ഒരു പാട് പേരോടുണ്ട്.

ഒരു കുഞ്ഞു കുട്ടിയെ പോലെ എന്നെ നോക്കിയ അച്ഛനോടും മോനോടും.

പിന്നെ എന്റെ ദേഷ്യത്തിനും സങ്കടത്തിനും നിരാശക്കും കൂട്ടിരുന്നു , ഒരു മടുപ്പും വരാതെ എപ്പോഴും എന്തെങ്കിലും കഥയുമായി വന്നു എന്നെ ചിരിപ്പിക്കുന്ന , ദേഷ്യം പിടിപ്പിക്കുന്ന , എന്റെ വികാരങ്ങളെ ഉൾക്കൊള്ളുന്ന എന്നെ പ്രിയ കൂട്ടുകാരിക്ക്.

നിനക്ക് ഒരാവശ്യം വരുമ്പോൾ ഞങ്ങളൊക്കെ കൂടെ തന്നെയുണ്ട് എന്ന് ബോധ്യപ്പെടുത്തി  തന്ന ബന്ധങ്ങൾക്ക്.

അറിയാതെ ചേർന്ന് നിന്ന / ചേർത്തു നിർത്തിയ
ഒറ്റക്കിരിക്കാനും ഒറ്റപ്പെടാനും ഇഷ്ടപെടുമ്പോൾ ഒറ്റപ്പെടേണ്ടവൾ അല്ല കൂടെ നില്ക്കേണ്ടവൾ എന്ന് ബോധ്യപ്പെടുത്തിയ സൗഹൃദങ്ങൾക്ക് .

പലപ്രാവശ്യം പോയെങ്കിലും വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്ന കുടജാദ്രി യാത്രയാണ് ഇപ്പോൾ സ്വപ്നത്തിൽ. കയറ്റം കേറുന്നതും യാത്രയും കുറക്കണം എന്ന് നിർദേശമുണ്ടെങ്കിലും ഒരിക്കൽ കൂടി സർവജ്ഞപീഠം കാണണം. കുറച്ചു നേരം ധ്യാനമിരിക്കണം. പകുതിയിൽ വെച്ച് മുടങ്ങി പോയ ചിത്രമൂലയിലേക്കുള്ള യാത്ര പൂർത്തിയാക്കണം. ഒരു വർഷമായി അവധി കൊടുത്തിരുന്ന യാത്രാസ്വപനങ്ങൾ വീണ്ടും എന്റെ ഉറക്കം കെടുത്തുന്നുണ്ട്.



2018, മാർച്ച് 17, ശനിയാഴ്‌ച

നാലാം നമ്പർ പ്ലാറ്റ്ഫോം

ചില അസ്വസ്ഥകളെ മറി കടക്കാൻ ബീച്ചിലോ പാർക്കിലോ ഒറ്റക്ക് പോയിരിക്കാറുണ്ട്. പക്ഷെ അന്നെന്തു കൊണ്ടോ റെയിൽവേ സ്റ്റേഷനിലേക്ക് ആണ് പോയത്.  സ്റ്റേഷനിൽ എത്തുന്ന ഓരോരുത്തരുടെയും ഭാവങ്ങളും ചെയ്തികളും നല്ല രസകരമായി വിവരിച്ച  ഒരു നോട്ട് വായിച്ചതിന്റെ ഓർമ്മയിൽ.  വായിച്ചറിഞ്ഞതിനെ അനുഭവിച്ചറിയാൻ. സ്റ്റേഷനിൽ പലപ്പോഴും പോയിട്ടുണ്ട് . യാത്ര പോകാനും യാത്രയാക്കാനും മാത്രമാണ് പോയിട്ടുള്ളത്. അപ്പോഴൊക്കെ പല പല കാര്യങ്ങൾ ചെയ്യാനുള്ളതിന്റെ തിരക്കിൽ കാഴ്ചയിൽ പെടാതെ പോയ കാഴ്ചകൾ കാണാൻ. മനസ്സിനെ ഒന്ന് കടിഞ്ഞാണിട്ട് പിടിക്കാൻ. 

പ്ലാറ്റ്ഫോം ടിക്കറ്റ്  എടുത്തു കേറിയത് നാലാം നമ്പർ  പ്ലാറ്റ്ഫോമിലേക്ക് ആണ് . അവിടെ മറ്റു പ്ലാറ്റ്ഫോമിൽ കാണുന്ന തിരക്കുകൾ ഇല്ല. യാത്ര പോകാനും, യാത്ര അയക്കാനുമായി വന്നവർ മാത്രം. കടകളും മറ്റു കുറവായത് കൊണ്ട് അവിടെ വരുന്ന വണ്ടികളിൽ കേറുന്നവർ മാത്രമേ  ഉണ്ടാകാറുള്ളൂ. സ്വസ്ഥമായി ഇരിക്കാം . മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ കാഴ്ചകളും കാണാം. യൂക്കാലിപ്റ്റസ് മരങ്ങളെ തഴുകി വരുന്ന കടൽക്കാറ്റും. ഒറ്റക്കിരിക്കാൻ പറ്റിയ അന്തരീക്ഷം. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു നോക്കുമ്പോൾ, വണ്ടികൾ കടന്നു പോയി മിനുസമായ പാലത്തിൽ അസ്തമയ സൂര്യന്റെ ചുവപ്പു  നിറം , പാളത്തിനു തീ പിടിച്ചത് പോലെ. നോക്കിയിരിക്കെ പണ്ട് ഓട്ടോഗ്രാഫിൽ  ആരോ എഴുതിയത് ഓർമ്മ വന്നു. 'ഒരിക്കലും കൂട്ടിമുട്ടാത്ത റെയിൽ പാളങ്ങൾ ആണ് നമ്മുടെ ജീവിതം'.  

ആനേ കാ  സംഭാവന അനൗൺസ്മെന്റ് കേൾക്കുമ്പോൾ  ചെവിയോർത്തു പിടിക്കുന്നവർ. എത്താൻ പോകുന്ന വണ്ടിയിൽ കേറാൻ  ലഗേജുകൾ എല്ലാം കൂട്ടി  വെക്കുന്നവർ.വൈകിയെത്തുന്ന  വണ്ടിയെ ശപിച്ചും പരിതപിച്ചും ഇരിക്കുന്നവർ. അതിനിടയിൽ ഓടിക്കളിക്കുന്ന കുട്ടികൾ. മൊബൈലിൽ തല പൂഴ്ത്തിയിരിക്കുന്നവർ. ചെവിയിൽ ഇയർഫോൺ വെച്ച് കണ്ണടച്ച് ഇരിക്കുന്നവർ. എല്ലാം കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സ് അതിന്റെ കെട്ടുകളഴിച്ചു സ്വതന്ത്രമായി പറക്കാൻ തുടങ്ങിയിരുന്നു. 

'മാഡം ആപ് യഹാം' പറന്നു പോകുന്ന മനസ്സ് സഡൻ  ബ്രേക്കിട്ടു നോക്കുമ്പോൾ മുന്നിൽ ഒരു യുവാവ്.  എണ്ണ തേക്കാത്ത മുടിയും കടുകെണ്ണയും ചാറ്റമസ്‌ലയും ചേർന്ന മണവും. ഇവൻ ആരാപ്പാ എന്ന് അമ്പരപ്പോടെ നിൽക്കുമ്പോൾ അടുത്ത ചോദ്യം  ' പഹചാന നഹി , മേം ചൗരസ്യ ക ബേട്ടാ' 

ചൗരസ്യ
 പത്തു  വർഷങ്ങൾക്ക് മുൻപേ മുന്നറിയിപ്പില്ലാതെ വന്ന മഴയിൽ നനഞ്ഞു കുളിച്ചാണ് ഒരു ഇന്റർവ്യൂവിനു പോയത്. നനഞ്ഞു തണുത്തു ഇരിക്കുന്ന എന്റെ മുന്നിലേക്കു ചായക്കപ്പുമായി വന്ന മെലിഞ്ഞ കൈകൾ. തല ഉയർത്തി നോക്കിയപ്പോൾ ഇപ്പോൾ ഇൻസ്റ്റന്റ് മെസഞ്ചറുകളിൽ കാണുന്ന സ്ട്രാറ്റജിക് സ്മൈലി പോലെ ഒരു മുഖം. അതായിരുന്നു ചൗരസ്യ. ജോലിക്ക് കേറി കഴിഞ്ഞപ്പോൾ ആണ് ചൗരസ്യ ആ ഓഫീസിന്റെ മാത്രമല്ല ബോസ്സിന്റെ വീട്ടിലെയും ഓൾ ഇൻ ഓൾ ആണെന്ന് അറിഞ്ഞത്. ചൗരസ്യ വിളികൾ എവിടെയും എപ്പോഴും കേൾക്കാം. ഒരിടത്തു  നിന്നും മറ്റൊരിടത്തേക്കു ഓടിക്കൊണ്ടേയിരിക്കും അയാൾ.  എന്റെ ജോലിക്ക് അയാളുടെ സഹായങ്ങൾ ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പറയേണ്ടതോ ചോദിക്കേണ്ടതോ ആയ ആവശ്യം ഇല്ലായിരുന്നു. ഒരു ദിവസം ഓഫീസിൽ നേരത്തെ എത്തിയപ്പോൾ ധൃതിയിൽ അടിച്ചു വാരുക ആയിരുന്നു അയാൾ. ഓഫീസ്  തുറക്കാൻ വൈകിയതിന്റെ കാരണം  മോന് പനി ആയത് കൊണ്ടാണ് എന്ന് പറഞ്ഞു. ഡോക്ടറെ കാണിച്ചോ എന്ന് ചോദിച്ചപ്പോൾ പോയിട്ട് വേണം കൊണ്ട് പോകാൻ എന്നും  ഭാര്യ ഒരു വർഷം മുൻപ് മരിച്ചു പോയെന്നും മൂന്നു മക്കൾ ആണെന്നും ഇളയവന് മൂന്നു വയസ്സായെന്നും   കുട്ടികളുടെ പഠിപ്പൊക്കെ മുതലാളി ആണ് നോക്കുന്നത് എന്നും മൂത്തവൻ നന്നായി പഠിക്കുന്നവൻ ആണെന്നും ഒക്കെ പറഞ്ഞുകൊണ്ടേയിരുന്നു അയാൾ. അതിനു ശേഷം ഇടക്കൊക്കെ എന്നാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു. മൂത്തവൻ ഇടക്ക് ഓഫീസിൽ വരുമ്പോൾ  ഞാൻ ചെയ്യുന്ന ജോലി നോക്കി കൊണ്ട് ഓരോന്ന് ചോദിച്ചു എന്റെ പിറകിൽ തന്നെ നിൽക്കും.

ഓഫീസ് പുതിയ ഒരു കെട്ടിടത്തിലേക്കു മാറിയപ്പോൾ അതിനു മുകളിൽ  ഒരു റൂം ഇയാൾക്ക് താമസിക്കാനായി ഒരുക്കി കൊടുത്തു കമ്പനി മുതലാളി. ഒരു ഞായറാഴ്ച ജോലികൾ ചെയ്തു തീർക്കാനാണ് തലേ ദിവസം ഓഫീസ് തുറന്നു വെക്കണം എന്ന് ചൗരസ്യയെ ശട്ടം കെട്ടിയത്. എങ്കിലും അയാൾ തുറന്നില്ല, തുറക്കാൻ   താക്കോൽ വാങ്ങാനായി അയാൾ താമസിക്കുന്നിടത്തേക്കു കയറി ചെന്നു. സ്‌റ്റെപ്സ് കയറി ചെല്ലുമ്പോൾ അറക്കപ്പൊടി ഇട്ടു കത്തിക്കുന്ന ഒരു സ്ററൗവ്വിൽ ചപ്പാത്തി ചുടുന്ന പത്തു  വയസ്സുകാരൻ. അവനു അടുത്ത തന്നെ ഇരിക്കുന്ന മൂന്ന് വയസ്സുകാരൻ .കുറച്ചപ്പുറത്തു നിന്നും ബക്കറ്റിലെ വെള്ളം കോരി കുളിക്കുന്ന അഞ്ച് വയസ്സുകാരൻ. ഒരു വശത്തു ആയി ഒരൊറ്റ മുറി. അവിടെ ഇവിടെ ആയി കൂട്ടിയിട്ടിരിക്കുന്ന കടലാസ് പെട്ടികൾ. പ്ലാസ്റ്റിക് കയർ വരിഞ്ഞിട്ട ഒരു കട്ടിൽ . ചൗരസ്യ എന്നുറക്കെ വിളിച്ചപ്പോൾ അകത്തു നിന്നും  ക്ഷമാപണത്തോടെ ഓടി വന്ന അയാൾ വേഗം തന്നെ താഴെ വന്നു ഓഫീസ് തുറന്നു വീണ്ടും മുകളിലേക്കു പോയി. ഞാൻ എന്റെ ജോലി തീർത്തു കൊണ്ടിരിക്കുമ്പോൾ ആണ്  അശോകൻ സർ വന്നത്. സാറിനും ജോലി തീർക്കാൻ ഉണ്ടോ എന്ന ചോദ്യത്തിന് ഞാൻ തന്നെ ഒറ്റക്കിരുത്തണ്ട എന്ന് കരുതി വന്നതാണ്, ചൗരസ്യയെ അങ്ങനെ അങ്ങ് വിശ്വസിച്ചു കൂടാ എന്നുത്തരം. അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ അവിടെ മുൻപു അടിച്ചു വാരാൻ വന്നിരുന്ന പെണ്ണിനോട് അയാൾ അനാവശ്യം കാണിച്ചു എന്നും അത് വലിയ പ്രശ്നം ആയപ്പോൾ ജോലിയിൽ നിന്നും മൂന്ന് മാസം മാറ്റി നിർത്തിയിട്ടു രണ്ട മാസം മുൻപാണ് വീണ്ടും വന്നു തുടങ്ങിയത് എന്നും കൂട്ടി ചേർത്തു 

എന്റെ മനസ്സിലെ സഹാനുഭൂതിയോടെ തൂവെള്ള പേപ്പറിൽ ഒരു തുള്ളി മഷി വീണത് പോലെ. അത് പതുക്കെ പതുക്കെ പടരാൻ തുടങ്ങി. അത് വരെ അയാൾ എന്നോട് പെരുമാറിയത് സംസാരിച്ചത് എല്ലാം കൂട്ടിക്കിഴിച്ചു നോക്കി. അസാധാരണമായ ഒന്നും തന്നെ കണ്ടില്ലെങ്കിലും വീണ്ടും വീണ്ടും ചെയ്തു കൊണ്ടേയിരുന്നു.   അയാൾ താഴെ വന്നു ചായ വേണോ എന്നൊക്കെ ചോദിക്കുമ്പോഴും അയാളെ സംശയ കണ്ണുകളോടെ ഞാൻ തുറിച്ചു നോക്കി. അയാളുടെ നോട്ടം, നടത്തം എല്ലാം ലേസർ ക്യാമെറയിൽ എന്ന പോലെ ഞാൻ ഞാൻ സ്കാൻ ചെയ്തു കൊണ്ടേയിരുന്നു. അയാളിൽ മാറ്റമൊന്നും കണ്ടില്ലെങ്കിലും ഭയത്തിന്റെ ബീജം എന്റെ ഉള്ളിൽ വീണിരുന്നു. അത് പതുക്കെ പതുക്കെ വേരുകൾ പിടിച്ചു വളരാൻ തുടങ്ങിയിരുന്നു. അഞ്ച് വർഷത്തിന് ശേഷം അവിടുന്നു ജോലി മാറി പോകുന്നത് വരെ അയാളുടെ ഭാഗത്തു നിന്നും അനാവശ്യമായ ഒന്നും തന്നെ ഉണ്ടായിട്ടില്ല അത് കൊണ്ട് തന്നെ ഭയത്തിൽ നിന്നും വെറുപ്പിലേക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ഉള്ള മാറ്റമോ ഉണ്ടായില്ലെങ്കിലും മനസ്സിൽ നിന്നും അയാളോടുള്ള സഹാനുഭൂതി പറ്റെ നഷ്ടമായിരുന്നു. 

നടന്നോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരു കാര്യം അത് നമ്മിൽ വളർത്തുന്ന ഭയം. അതിൽ നിന്നും ഉണ്ടാകുന്ന സംശയങ്ങൾ. പിന്നീട് ഒരിക്കലും സഹാനുഭൂതിയോ സഹതാപമോ കാണിക്കാൻ പറ്റാത്ത രീതിയിൽ ഒരു മനസ്ഥിതിയിലേക്ക് നമ്മളെ  കൊണ്ട് പോകും . ലോകത്തു നടക്കുന്ന എല്ലാം ഇങ്ങനെ തന്നെ ആണ്. ഉറപ്പില്ലാത്ത കാര്യങ്ങൾ ,കേട്ടറിവിലൂടെ മറ്റുള്ളവരിൽ ഉണ്ടാകുന്ന ഭയം , ആശങ്ക . അതിന്റെ പരിണിതഫലമായുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങൾ.   ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയയിൽ വരുന്ന പല വാർത്തകളും ഇത് പോലെ തന്നെ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും ആണ്.

'കഹി ജാ  രഹേ ക്യാ' അയാളുടെ ചോദ്യം വീണ്ടും. അടുത്തു   വരുന്ന വണ്ടിയിൽ ഒരു സുഹൃത്ത് വരുന്നുണ്ടെന്നും കാത്തിരിക്കയാണെന്നും കള്ളം പറഞ്ഞു അവിടെ എങ്ങനെ എത്തിയെന്നു ചോദിച്ചു കൂടെ ചൗരസ്യ സുഖമായിരിക്കുന്നോ എന്നും.  ബാബ മരിച്ചു പോയെന്നും താൻ യു എൽ സി സി യിൽ ജോലി ചെയ്യുക ആണെന്നും അനിയന്മാർ നഗരത്തിൽ തന്നെ ഓരോ ജോലിയിൽ ഏർപ്പട്ടിരിക്കുന്നു എന്നും പറഞ്ഞു

ചില കാഴ്ചകൾ , കണ്ടു മുട്ടലുകൾ  അത് അനിവാര്യം ആകുമ്പോൾ മാത്രമാണ് നമ്മുടെ മനസ്സിൽ തോന്നലുകൾ ഉണ്ടാകുന്നത്. ഈ വാർത്ത  അറിയണം എന്നാർക്കോ നിർബന്ധം ഉള്ളത് കൊണ്ടാണ്   ബീച്ചിലോ പാർക്കിലോ പോകേണ്ടയാൾ  സ്റ്റേഷനിലേക്ക് പോയത്. പ്രിയ സുഹൃത്തിന്റെ വാക്കുകൾ  കടമെടുത്താൽ " ഓരോ സമയത്തു ഓരോ തോന്നൽ ആണല്ലോ, എല്ലാം നമ്മളെ തോന്നിപ്പിക്കുന്നതും ഏതോ ഒരു ശക്തിയാണ്. ആ ശക്തിയിൽ ആക്സസ്സ് ഉള്ളവരാണ് എല്ലാവരും '
 
 

2018, മാർച്ച് 1, വ്യാഴാഴ്‌ച

ഒരു മിനി കഥ
(സംഭവ കഥ)

പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു പുഴയുണ്ടായിരുന്നു. അവിടെ ഒരു കുളിക്കടവും, കുളിക്കടവിന്  കുറച്ചു മാറി  ആളുകൾക്ക് അക്കരക്കും ഇക്കരക്കും  കടക്കാനുള്ള കടവും ഉണ്ടായിരുന്നു.

ആ കുളിക്കടവിൽ ആണ്പെണ് ഭേദമില്ലാതെ ആളുകൾ കുളിക്കുകയും അലക്കുകയും ചെയ്യുമ്പോൾ തന്നെ കടവ് കടന്നു ആളുകൾ അക്കരക്കും ഇക്കരക്കും  പോകുമായിരുന്നു. ആരും ആരെക്കുറിച്ചും പരാതി പറയുകയോ ചീത്ത വിളിക്കുകയോ ഒന്നുമില്ലാതെ തന്നെ കാലം മുന്നോട്ടു പോയി.

അങ്ങനെ ഒരു ദിവസം ആ നാട്ടിലേക്ക് മറ്റൊരു നാട്ടിൽ നിന്നും കുറച്ചു പേർ വന്നു. അവരും കുളിക്കടവ് ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പുഴ കടന്നു പോകുന്നവർ ആകെ വിഭ്രാന്തിയിൽ ആയി. അത് വരെ ഇല്ലാത്ത ഒരു പുതിയ ശീലം കുളക്കടവിൽ തുടങ്ങിയത് കൊണ്ടായിരുന്നു അത്. ശീലമെന്താണെന്നു വെച്ചാൽ കുളിക്കടവിൽ ഉള്ളത് മറുനാട്ടുകാർ ആണെങ്കിൽ ആരെങ്കിലും കടവ് കടക്കാൻ വന്നാൽ അവർ ഉടനെ വിളിച്ചു പറയും

ഇങ്ങോട്ടോക്കി.. ഇങ്ങോട്ടോക്കി ,ഇങ്ങോട്ടോക്കല്ലേ ട്ടൊ..

ഓരോന്നു കാണുമ്പോൾ ഈ കഥ ഒക്കെ വെറുതെ ഓർമ്മയിൽ ഇങ്ങനെ നിറയുന്നു. 

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

ഉന്മാദം

വഴി നീളെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞപൂക്കൾ
കത്തുന്ന വെയിലിൽ വിരിയുന്ന ഭ്രാന്ത്
പൂക്കളിൽ നിന്നൊരു കിരണം നെറ്റിയെ തലോടുന്നു
എന്റെ സിരകളിൽ ഭ്രാന്ത് പടരുന്നു
മഞ്ഞ പൂത്തു നിൽക്കുന്ന കാടുകളും
താഴ്വാരങ്ങളും  താണ്ടി
തടാകകരയിൽ എത്തുമ്പോൾ
നിറഞ്ഞ ചിരിയുമായി നീ
കണ്ണുകളിൽ സ്നേഹത്തിന്റെ കടൽ
വെയിൽ ചുവക്കുന്ന ചുണ്ടുകളിലേക്ക്
ഭ്രാന്തിന്റെ ഭാരം ഇറക്കി വെക്കുമ്പോൾ
തുലാവർഷം പോലെ പെയ്തിറങ്ങിയ
സ്നേഹമഴയിൽ എന്റെ ശരീരം തണുക്കുന്നു
ഉന്മാദമടങ്ങിയ കണ്ണുകളാൽ നിന്നെ തിരയുമ്പോൾ
ഒരു മേഘത്തുണ്ട് പോലെ നീ മറയുന്നു
നാവിലൊരു വെയിൽ ചുവ കിനിയുന്നു.
 

2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

പടിയിറക്കം.

"ഓഫീസിൽ പാർട്ടി ഒക്കെയുണ്ടാകും. എന്നാലും ഇത്രയും വൈകുമെന്നറിഞ്ഞാൽ നേരത്തെ വരാൻ നോക്കണം "

രമേഷേട്ടന്റെ അമ്മ നിർത്താൻ ഒരുക്കമല്ലായിരുന്നു. മേല് കഴുകി പുറത്തിറങ്ങുമ്പോഴും സൗമ്യക്ക് കേൾക്കാൻ പാകത്തിൽ അവർ പറഞ്ഞു കൊണ്ടിരുന്നു.

' അല്ലെങ്കിൽ തന്നെ ഗൾഫുകാരന്റെ ഭാര്യ എന്ന് പറഞ്ഞാൽ തന്നെ നാട്ടുകാർക്ക് കഥയുണ്ടാക്കാനുള്ള വകുപ്പാണ്. അതൊക്കെ അറിഞ്ഞു വേണം നമ്മൾ പെരുമാറാൻ '

'മതി ഭാനു ആ കുട്ടിയെ ഇങ്ങനെ പറഞ്ഞത് ഇനി നിർത്തു ' അച്ഛന്റെ നേർത്ത ശബ്ദം.

'ഞാൻ ഇപ്പോൾ നിർത്താം . ഇനി ഇത് പോലെ പാർട്ടിയും കീർട്ടിയും ഒന്നും വേണ്ടാന്നു മരുമോൾക്ക് പറഞ്ഞു കൊടുത്തേക്ക് പൊന്നച്ഛൻ '

അമ്മ ചാടി തുള്ളി പോകുന്ന ഒച്ച കേട്ടു അനങ്ങാതെ കട്ടിലിൽ ചാരി കിടന്നു സൗമ്യ.

ഓഫീസിൽ ഒരു റിട്ടയർമെന്റ് പാർട്ടിയുണ്ടെന്നു പറഞ്ഞിട്ട് തന്നെയാണ് രാവിലെ പോയത്. അതിത്രയും വൈകുമെന്ന് അറിഞ്ഞില്ല . അഞ്ചു മണിക്ക് പാർട്ടി തുടങ്ങാൻ പോകുമ്പോൾ ആണ് ആർ & ഡിയിൽ ചില പ്രശ്നങ്ങൾ . അതൊക്കെ ശരിയാക്കി പാർട്ടി തുടങ്ങിയപ്പോൾ വൈകി. സൂസൻ ആണ് പറഞ്ഞത് രാത്രിയിൽ ടു വീലറിൽ പോകണ്ട അവളുടെ കാറിൽ ഡ്രോപ്പ് ചെയ്യാമെന്നു. ഡെയ്സിയും ഹാഷിമും സൂസന്റെ  വീടിനു അടുത്തായത് കൊണ്ട് അവരും കേറി. കല്യാണം കഴിയാത്തത് കൊണ്ട് ഹാഷിമിന്റെ കൂടെ പിറകിൽ ഇരുന്നാൽ  ഡാഡിയുടെ ആരേലും കണ്ടാൽ പ്രശ്നം ആകുമെന്ന് പറഞ്ഞു ഡെയ്‌സി മുന്നിൽ കേറിയതാണ് കുഴപ്പമായത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ കുനിഞ്ഞു കാറിനു അകത്തേക്കു നോക്കുമ്പോൾ തന്നെ അപകടം മണത്തതാണ്.
 

ഗൾഫിലായിരുന്ന രമേശിന്റെ ആലോചന വന്നപ്പോൾ അവൾ ആകെ ഒരു നിർബന്ധമേ വെച്ചുള്ളൂ . ജോലി രാജി വെക്കാൻ പറയരുത്. ഒരു പാട് കഠിനാധ്വാനം ചെയ്താണ് മാനേജീരിയൽ പോസ്റ്റിൽ എത്തിയത്. അത് വിട്ടു കളയാൻ  അവൾക്കൊട്ടും മനസ്സില്ലായിരുന്നു. അവളുടെ നിബദ്ധന അംഗീകരിച്ചു കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ രമേഷ് ഗൾഫിലേക്ക് പറന്നു.  നാല് മക്കളിൽ ഇളയവൻ ആണ് രമേഷ്. ഏറ്റവും മൂത്തത് വിജയേട്ടൻ. അവർ ചേച്ചിയുടെ വീടിനു അടുത്ത് വേറെ വീട് വെച്ചു താമസിക്കുന്നു.  വിശേഷാവസരങ്ങളിൽ മാത്രമേ തറവാട്ടിൽ വരാറുള്ളു. രണ്ടു  ചേച്ചിമാർ കല്യാണം കഴിഞ്ഞു അവരുടെ ജീവിതവുമായി കഴിയുന്നു.


അമ്മയുടെ സ്വഭാവത്തിന് അനുസരിച്ചു നിൽക്കുക അത്ര എളുപ്പമല്ല സൗമ്യേ. തെറ്റും ശരിയും വേർതിരിക്കാൻ വിജയേട്ടന് അറിയുന്നത് കൊണ്ട് എനിക്കധികം കഷ്ടപ്പെടേണ്ടി വന്നില്ല . പക്ഷെ രമേഷ് അങ്ങനെ അല്ലാട്ടോ . അവനു അമ്മ പറഞ്ഞതിന് അപ്പുറം ഒന്നുമില്ല. അത് കൊണ്ട് കണ്ടും കേട്ടും അറിഞ്ഞും  നിന്നാൽ നല്ലതാ. അല്ലെങ്കിൽ ജീവിതം നരകം ആകും ട്ടോ. അനുഭവത്തിൽ നിന്നുമാണ് ഞാൻ പറയുന്നത് '

അമ്മയുടെ സ്വഭാവത്തെ പറ്റി കല്യാണപ്പിറ്റേന്ന് വിജയേട്ടന്റെ ചേച്ചി ഇത്രയും  പറഞ്ഞു തന്നത് കൊണ്ട് ഇത്രേം ദിവസം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോയതായിരുന്നു. ഇതിപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു.

സൗമ്യ ക്ലോക്കിലേക്ക് നോക്കി . പതിനൊന്നു ആകുന്നു . പത്തര എന്നൊരു സമയമുണ്ടെങ്കിൽ വിളിക്കുന്നയാൾ ഇന്ന് വിളിച്ചില്ലല്ലോ എന്നവൾ ഓർത്തു. അവളുടെ ഓർമ്മയിലേക്ക് മൊബൈലിൽ വീഡിയോ കാൾ ഒച്ച വെച്ചു.  സംസാരിക്കുന്നുണ്ടെങ്കിലും പതിവായി ഉണ്ടാകുന്ന കുസൃതികൾ രമേഷിൽ നിന്നും ഉണ്ടാകാത്തത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. കുറച്ചു സംസാരിച്ചു കഴിഞ്ഞപ്പോളാണ് ഓഫീസിലെ പാർട്ടിയെക്കുറിച്ചുള്ള സംസാരം വന്നത്.

 'നീ ലേറ്റ് ആയാണല്ലേ വന്നത് അമ്മ പറഞ്ഞു.'

അപ്പോൾ അമ്മ സമയം തെറ്റിക്കാതെ മോനെ വിവരം അറിയിച്ചിരിക്കുന്നു എന്നവൾ മനസ്സിൽ ഓർത്തു.

' സൗമ്യേ നീ കുറച്ചു  ശ്രദ്ധിക്കണം ഇത്തരം കാര്യങ്ങളിൽ. നാട്ടിലെ കുറെ ആളുകൾ ഇത് പോലെന്തെങ്കിലും കിട്ടാൻ കാത്തിരിക്കയാണ് '

മനഃപൂർവമല്ലല്ലോ രമേഷേട്ടാ ഞാൻ പറഞ്ഞല്ലോ

'അല്ല നിന്നേം ഞാൻ കുറ്റം പറയില്ല. കല്യാണം കഴിഞ്ഞയുടനെ ഞാൻ ഇങ്ങു പോന്നതല്ലേ. നിനക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ '

രമേഷ് പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ അന്തം വിട്ടിരിക്കുമ്പോൾ  വല്ലാത്ത ക്ഷീണം ഞാൻ കിടക്കട്ടെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ആക്കി. കുറെ നേരം ആ ഇരുപ്പിൽ തന്നെ ഇരുന്നു. പിന്നെ കിടക്കുമ്പോൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

***********

'കെട്ടിലമ്മ എഴുന്നേറ്റില്ലെന്നു തോന്നുന്നു '
'ഭാനു നീ രാവിലെ തന്നെ ആ കുട്ടിയുടെ തലയിൽ കേറല്ലേ , കഴിഞ്ഞത് കഴിഞ്ഞു '
അച്ഛന്റെയും അമ്മയുടെയും സംസാരത്തിലേക്ക് ഒരു ബാഗും തൂക്കി സൗമ്യ ഇറങ്ങി വന്നു. ഒന്നും മനസിലാകാതെ കണ്ണ് മിഴിച്ചു നിൽക്കുന്ന അച്ഛന്റെ കാലിൽ തൊട്ടു പുറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ ശബ്ദം
 " പോകുന്നതൊക്കെ കൊള്ളാം ആരെങ്കിലും വരും കൂട്ടി കൊണ്ട് വരാൻ എന്നത് ഒരു മോഹമായി ഇരിക്കുകയെ ഉള്ളൂ'

അത് വരെ എല്ലാ കുത്തുവാക്കുകളും ഒരു വാക്കു  പോലും പറയാതെ സഹിച്ചിരുന്ന അവൾ ഒന്ന് തിരഞ്ഞു നിന്നു  " ഈ ബാഗിൽ ഞാൻ വീട്ടിൽ നിന്നും കൊണ്ടു  വന്ന സാധനങ്ങൾ മാത്രമേയുള്ളൂ . നിങ്ങളുടെ മകൻ കെട്ടിയ താലി ഡ്രസിങ് ടേബിളിന്റെ വലിപ്പിൽ ഉണ്ട് "

ഗേറ്റിനു പുറത്തു അപ്പോൾ അവൾ വിളിച്ച ഓട്ടോ ഹോൺ അടിക്കുന്നുണ്ടായിരുന്നു.






കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...