2019, മാർച്ച് 12, ചൊവ്വാഴ്ച

വൃദ്ധസദനം

വൃദ്ധസദനം  - സുമ രാജീവ് 

ബാൽക്കണിവാതിൽ വഴി ദൂരെ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന തീപ്പെട്ടി കൂടുകൾ അടുക്കി വെച്ചത് പോലുള്ള  നഗരദൃശ്യത്തിലേക്കു നോക്കി ഇന്ദിര ടീച്ചർ നെടുവീർപ്പിട്ടു.

കരിഞ്ഞമണമുള്ളൊരു ചൂടുകാറ്റ് അപ്പോഴവരെ തഴുകി കടന്നു പോയി. ബാൽക്കണിയിലെ വള്ളിച്ചെടിയിൽ ചാടിനടന്നു ചിലക്കുന്ന കുരുവിയെ നോക്കി നിന്നപ്പോൾ അവർക്കെന്തോ ശ്വാസം  മുട്ടുന്ന പോലെ തോന്നി. പതുക്കെ വാതിൽ അടച്ചു സോഫയിലേക്ക് വന്നിരിക്കുമ്പോൾ മകൻ അനൂപും  മരുമകൾ അഭിയും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ തന്നെ ആയിരുന്നു. രണ്ടു പേർക്കും ജോലിക്ക് പോകേണ്ട സമയം ആയി തുടങ്ങി. പേരക്കുട്ടി അദ്വൈതിനെ യൂണിഫോം ഇടാൻ സഹായിക്കാൻ  ചെന്നെങ്കിലും വേണ്ടി വന്നില്ല. ഇപ്പോൾ കുട്ടികൾ എല്ലാം ചെറുപ്പത്തിൽ തന്നെ സ്വയം പ്രാപ്തരാകുന്നുണ്ട്

 'അമ്മേ... വരൂ. ബ്രേക്‌ഫാസ്റ്റ്  കഴിക്കാം '.

തീന്മേശയിൽ അവർക്കു വേണ്ടി ദോശയും ചട്ണിയും അഭി എടുത്തു വെച്ചു. മോനെയും  അമ്മക്ക് കൂട്ടിരുത്തി.  അടുക്കളയിലെ പണി കഴിഞ്ഞു രണ്ടു പേരും വന്നു അവരോടൊപ്പം ഇരുന്ന്  കഴിക്കുമ്പോൾ ആണ് അനൂപ്  അമ്മയോട് പറഞ്ഞത്

" വൈകുന്നേരം നമുക്കൊന്ന് കൂടെ ഡോക്ടറുടെ അടുത്ത് പോകാം അമ്മേ , ക്ഷീണം വല്ലാതെ ഉണ്ടല്ലോ"

"എനിക്കൊന്നുമില്ലെടാ , കാലാവസ്ഥ ഒക്കെ മാറിയതിന്റെ ആകും നീ വേഗം കഴിച്ചു ജോലിക്ക് പോകാൻ നോക്ക് . ഒന്നും ചെയ്യാതെ വെറുതെ ഇരുന്നിട്ടാണ്  ഈ വയ്യായ്ക ഒക്കെ " ടീച്ചർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.


അമ്മയോട് യാത്ര പറഞ്ഞു മോനെയും കൂട്ടി ലിഫ്റ്റിലേക്ക് കേറുമ്പോൾ അഭി അനൂപിനോട് പറഞ്ഞു .

"മറക്കാതെ അമ്മയെ ഡോക്ടറെ കാണിക്കണം , ഇവിടെ വന്നപ്പോൾ ഉള്ള കോലമേയല്ല അമ്മയിപ്പോൾ , അമ്മയാണെങ്കിൽ  നമ്മളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒന്നും പറയില്ല. അത് കൊണ്ട് മറക്കരുത്''

"മറക്കാതെ കൊണ്ട് പൊയ്ക്കൊള്ളാമേ"അനൂപ് പറഞ്ഞു.

വൈകുന്നേരം ഡോക്ടറെ കണ്ടു മടങ്ങുമ്പോൾ  ടീച്ചർ  പറഞ്ഞു  ."കരുണാലയത്തിൽ നിന്നും മദർ വിളിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഒക്കെ വരികയല്ലേ. ഞാൻ അവിടെ  ഉണ്ടായിരുന്നെങ്കിൽ അവിടുത്തെ കുട്ടികൾക്ക് ഒരു ആശ്വാസം ആകുമായിരുന്നു എന്ന് പറഞ്ഞു" 

"അമ്മ നാട്ടിലേക്ക് പോകണം എന്നാണോ പറയുന്നത്?"

"ഞാനിവിടെ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയല്ലേ, വെറുതെ ഇരുന്നിട്ടാണ്  ആവശ്യം ഇല്ലാത്ത അസുഖങ്ങളും ഒക്കെ. അവിടെ പോയാൽ ആ കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുത്താൽ നമ്മുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഉണ്ടാകും"

"പക്ഷെ  നാട്ടിൽ നമുക്കിപ്പോൾ ഒന്നുമില്ല. വീടൊക്കെ വിറ്റിട്ടല്ലേ ഇങ്ങോട്ടു വന്നത്."

"അതിനെന്താ , ഞാൻ കരുണാലയത്തിൽ നിന്നോളും.അവിടെ അതിനുള്ള സൗകര്യം ഒക്കെയുണ്ടല്ലോ."

"എന്നിട്ടു വേണം സ്വത്തു എല്ലാം തട്ടിയെടുത്തു മോൻ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയെന്നു നാട്ടുകാർ പറയാൻ."

"ഹാ , നീ എന്തിനാ നാട്ടുകാർ പറയുന്നത് കേൾക്കാൻ നിൽക്കുന്നത്. നമ്മൾ അവരുടെ ചെലവിൽ ആണോ ജീവിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കീ  നഗരം മടുത്തു.  ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ശരീരത്തിനേക്കാൾ അസുഖം മനസ്സിന് ആണെന്ന്. വരണ്ട മണ്ണും കാറ്റും. കോൺക്രീറ്റ് കാടിനിടയിൽ അവിടവിടെ കാണുന്ന പച്ചപ്പ്‌ മാത്രം. നാട്ടിലെ കാറ്റു, മഴ മരങ്ങൾ , കിളികൾ ഇവയൊക്കെ കണ്ടാൽ തന്നെ എന്റെ ശ്വാസം മുട്ട് മാറും"

"ശരി അമ്മക്കതാണ് ഇഷ്ടമെങ്കിൽ  അങ്ങനെയാവട്ടെ"

അങ്ങനെ പറയുമ്പോൾ അനൂപ് ഓർത്തത് ഡോക്ടറുടെ വാക്കുകൾ ആയിരുന്നു. "പരിശോധനകളിൽ ഒന്നും ഒരു കുഴപ്പവുമില്ല. മാനസികമായ എന്തോ ഒരു വിഷമം ഉണ്ടെന്നു തോന്നുന്നു. അത് മനസിലാക്കി അതിനുള്ള എന്തെങ്കിലും ചെയ്യൂ. അല്ലെങ്കിൽ ഞാൻ ഒരു സൈക്ക്യാട്രിക് ചെക്കപ്പ് റെഫർ ചെയ്യാം."


അതിനു അടുത്ത ആഴ്ച അമ്മയെയും കൂട്ടി കരുണാലയത്തിൽ ചെന്ന് കേറുമ്പോൾ അനൂപ് ആകെ അസ്വസ്ഥനായിരുന്നു. അമ്മയുടെ ഇഷ്ടം ആയിരുന്നു എങ്കിലും എവിടെയോ ഒരു കുറ്റബോധം. അമ്മയുടെ ചുറ്റും കൂടിയ കുട്ടികൾ ടീച്ചർ വന്ന സന്തോഷം ആഘോഷിക്കുമ്പോഴും അതിലൊന്നും പങ്കു ചേരാൻ അയാൾക്ക് കഴിഞ്ഞില്ല. കരുണാലയത്തിലെ ഗസ്റ്റ് റൂമിൽ അയാൾക്കായുള്ള താമസം അവർ ഒരുക്കി കൊടുത്തു. 

മഴയുടെ നനുത്ത ശബ്ദവും മുഖത്തേക്ക് പാറി വീണ മഴത്തുള്ളികളുമാണ് അയാളെ ഉണർത്തിയത് . പുതുമഴ വീണ മണ്ണിന്റെ മത്തു പിടിപ്പിക്കുന്ന  മണം. പതുക്കെ എഴുന്നേറ്റു വാതിൽ തുറന്നു പുറത്തേയ്ക്കു വന്നപ്പോൾ പടിയിൽ ഇരുന്നു പത്രം വായിക്കുന്ന ടീച്ചറെ കണ്ടു.

"അമ്മയെന്താണ് എന്നെ വിളിക്കാതിരുന്നത്"

"നീ ഇത് പോലെ അടുത്ത കാലത്തൊന്നും ഉറങ്ങിയിട്ടില്ലല്ലോ. ഉറങ്ങട്ടെ എന്ന് കരുതി."

മഴ എല്ലാമൊന്ന്   നനച്ചു  പോയി കഴിഞ്ഞപ്പോൾ ചുറ്റുമുള്ള മരങ്ങളിലും ചെടികളിലും പക്ഷികളുടെ കളകളാരവം . മഴയേറ്റു പുറത്തു വന്ന കീടങ്ങളെ കൊത്തിയെടുക്കാനുള്ള മത്സരം. എല്ലാം നോക്കി നിന്നപ്പോൾ അയാളുടെ ഉള്ളിൽ കഴിഞ്ഞ ദിവസം തോന്നിയ കുറ്റബോധം പതുക്കെ മാറി. ഇത്രയും നല്ല ഒരു സ്ഥലത്തു നിന്നും അമ്മയെ നോക്കാനെന്നു പറഞ്ഞു നഗരത്തിലെ ഫ്ലാറ്റിൽ തടവിലാക്കിയതോർത്തായി അയാളുടെ വിഷമം.

തിരിച്ചു പോകാനായി അയാൾ ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു 

" നീ ഒന്നും കൊണ്ടും വിഷമിക്കണ്ട. എനിക്കിവിടെ ആണ് സന്തോഷവും സമാധാനവും. ഇടക്കൊക്കെ മോനെയും അഭിയേയും കൂട്ടി വാ"

"ടീച്ചറുടെ കാര്യം ഓർത്തു താൻ വിഷമിക്കുകയെ വേണ്ട , ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം" മദറും അയാൾക്ക് ധൈര്യം പകർന്നു.

അയാളെ എയർപോർട്ടിലെത്തിക്കാൻ കാറുമായി  ഡ്രൈവർ അപ്പോഴേക്കും എത്തിയിരുന്നു. കവലയിൽ എത്തിയപ്പോൾ അയാൾ സിഗരറ്റ് വാങ്ങാനായി കാർ നിർത്തിച്ചു. പുറത്തേയ്ക്കിറങ്ങി വർഷങ്ങൾക്കു  മുൻപ് താൻ കണ്ട സ്ഥലത്തെ മാറ്റങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഒരു ചായക്കടയും ബസ്‌സ്റ്റോപ്പും മാത്രം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ ബഹുനില കെട്ടിടങ്ങൾ വന്നിരിക്കുന്നു. മാറ്റമില്ലാതെ പഴയ ചായക്കട അവിടെ തന്നെയുണ്ട്.
ബസ് സ്റ്റോപ്പിന് അടുത്തുള്ള ആൽത്തറയിൽ  കുറെ ആളുകളും.
പഴയ ഓർമ്മയിൽ ഒരു ചായ കുടിക്കാനായി അവിടേക്കു അയാൾ നടന്നു.

"ഇതാരാ പുതിയ ഒരാൾ " ആരോ ചോദിക്കുന്നത് കേട്ടു .

"പുതിയതൊന്നും അല്ല പഴയ ആൾ തന്നെയാ , നമ്മുടെ ഇന്ദിര ടീച്ചറുടെ മോൻ. അമ്മയെ കരുണാലയത്തിൽ ആക്കാനായി വന്നതാ "

ആരോ മറുപടി കൊടുക്കുന്നു. ആരാണെന്നു അറിയാൻ തിരിഞ്ഞു നോക്കാനിരിക്കെയാണ് അടുത്ത വാചകം അയാളുടെ കാതിൽ വന്നു വീണത്.

"എങ്ങനെ പോറ്റി വളർത്തിയതാ ടീച്ചർ , എന്നിട്ടവസാനം അവരേം കൊണ്ട് പോയി വൃദ്ധസദനത്തിൽ ആക്കിയിരിക്കുന്നു"

രണ്ടു ദിവസം മുൻപ് കേട്ടിരുന്നെങ്കിൽ ദുഃഖം തോന്നുന്നതായിരുന്നു ആ പറച്ചിൽ .  പക്ഷെ അമ്മയുടെ സന്തോഷം , കൂടാതെ 
നാട്ടുകാർ പറയുന്നത് നീ എന്തിനാ ശ്രദ്ധിക്കുന്നത് എന്ന അമ്മയുടെ വാക്കുകൾ. അനൂപ്   തിരിഞ്ഞു നിന്ന് അവരെ   നോക്കി ചിരിച്ചു കൊണ്ടു  ചോദിച്ചു

"നമുക്കു ഒരു ചായകുടിച്ചാലോ? ഒന്ന് പരിചയപ്പെടുകയും ആവാലോ."


2019, മാർച്ച് 3, ഞായറാഴ്‌ച

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി !!!








താമസിക്കുന്നത് മെഡിക്കൽ കോളേജ് ക്യാമ്പസ്സിന് അടുത്തായത് കൊണ്ട് വീടിനു ചുറ്റും എപ്പോഴും പലതരത്തിലുള്ള കിളികളെ കാണാം. മടി വല്ലാതെ താലയിൽ കേറുമ്പോൾ ഉള്ള മെയിൻ ഹോബി ആണ് പക്ഷി നിരീക്ഷണം. ചല പില  കൂട്ടുന്ന കരിയിലക്കിളികളും പാട്ടു  പാടുന്ന കുയിലും ഭൂമി കുലുക്കിയും , ഇരട്ടത്തലയനും  മരംകൊത്തിയുമൊക്കെ രാവിലത്തെ വാം അപ്പ് സെഷനിൽ ആകുമ്പോൾ നല്ല രസമാണ് കാണാനും കേൾക്കാനും , സമയം പോകുന്നത് അറിയുകയേയില്ല.  

കഴിഞ്ഞ ശനിയാഴ്ച മടിപിടിച്ചിരിക്കുമ്പോളാണ് ജനലരികെ സപ്പോട്ട മരത്തിൽ രണ്ടു  കരിയിലക്കിളികൾ പതിവിനു വിപരീതം ആയി മരക്കൊമ്പിൽ ഇരുന്നു ചാടി ചാടി കരയുന്നത് കണ്ടത്. താഴെ വല്ല പാമ്പോ പൂച്ചയോ ഉണ്ടായിരിക്കും എന്ന് കരുതി നോക്കിയതാണ്. മരം അടുത്ത വീട്ടിലെ ആണ്. ഒന്നാം  നിലയിൽ നിന്നും നോക്കുമ്പോൾ താഴെ എന്തോ അനങ്ങുന്നതും രണ്ടു കിളികൾ അതിനു അടുത്തിരിക്കുന്നതും കണ്ടത്. മുകളിൽ നിന്നും നോക്കിയപ്പോൾ പൂമ്പാറ്റയെ പോലെ ആദ്യം തോന്നിച്ചു. പിന്നീട് ഒന്ന് കൂടെ നോക്കിയപ്പോൾ ആണ് അതൊരു കിളികുഞ്ഞു ആണ് എന്ന് മനസിലായത്. കിളികുഞ്ഞിനെ ആ കിളികൾ കൊത്തി  എടുത്തു കൊണ്ട് പോകുമോ എന്ന് നോക്കിയിരിക്കുമ്പോൾ ആണ് രണ്ടു കാക്കകൾ അതിനു മുകളിലേക്ക് പറന്നു വരുന്നത് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല . അടുത്ത ഫ്ളാറ്റിലെ ഡോക്ടറെ വിളിച്ചു പറഞ്ഞു കിളികുഞ്ഞുണ്ട് മരച്ചുവട്ടിൽ , അതിനെ കാക്ക കൊത്തുമെന്നു. ഇൻഫെക്ഷൻ അടിച്ചു തല പൊക്കാൻ പറ്റാതെ കിടന്ന ഡോക്ടർ വേഗം വന്നു നോക്കി. എന്ത് ചെയ്യാൻ പറ്റും  എന്ന് ആലോചിച്ചപ്പോൾ എടുത്തു കൊണ്ട് വന്നാൽ കാക്ക കൊത്തി  കൊണ്ട് പോകില്ലല്ലോ എന്നോർത്തു  താഴേക്കിറങ്ങി നോക്കിയപ്പോൾ അവിടേക്ക് പോകാൻ മതിൽ ചാട്ടം  അല്ലാതെ വേറെ മാര്ഗം ഒന്നുമില്ല. പണ്ട്  മരംകേറ്റവും മതിൽചാട്ടവും ഹോബി ആയിരുന്നെങ്കിലും പ്രായത്തിന്റെ പക്വത ഓർത്തു ഞാൻ ചാടാൻ മെനക്കെട്ടില്ല. ഡോക്ടർ പഴയ ആവേശം ഇപ്പോഴും കാത്തു  സൂക്ഷിക്കുന്നത് കൊണ്ട് മതിലിൽ കേറി പക്ഷെ മറു വശത്തേക്ക് ചാടാൻ കഴിയാതെ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് സന്ദീപ് വരുന്നത്. അതിനെ എടുത്തു തന്നാൽ മതിയോ എന്ന് ചോദിച്ചു മതിൽ ചാടി കിളി കുട്ടിയെ എടുത്തു തന്നു. അപ്പോഴേക്കും തുണിയൊക്കെ വിരിച്ചു ഒരു ബോക്സ് ഞാൻ തയാറാക്കിയിരുന്നു. 

ബോക്സിൽ കിടത്തിയതും കിളികുഞ്ഞു വാ പൊളിക്കാൻ തുടങ്ങി. മുൻപ് കിളികുഞ്ഞുങ്ങളെ വളർത്തി പരിചയം ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ വർഷത്തെ വനമിത്ര സമ്മാനം നേടിയ എന്റെ ക്ലാസ്സ്‌മെറ്റിനു വാട്സാപ്പിൽ ഫോട്ടോ എടുത്തു മെസ്സേജ് ഇട്ടു. അതിനെ അതിന്റെ കൂട്ടിൽ കൊണ്ട് വെക്കാൻ ആണ് ആദ്യം പറഞ്ഞത്. സപ്പോട്ട മരത്തിന്റെ തുഞ്ചത്തു ഇരിക്കുന്ന കൂട്ടിൽ കൊണ്ട് വെക്കാൻ പറ്റില്ല. എന്ത് കൊടുക്കും ഏന് ചോദിച്ചപ്പോൾ സ്‌പീഷിസ് അറിയാതെ ഫുഡ് ഒന്നും കൊടുക്കാൻ പാടില്ല എന്നും . കീയ്യോ കീയ്യോ കരയുന്ന കുഞ്ഞിന് എന്തെങ്കിലും കൊടുത്തല്ലേ പറ്റുള്ളൂ. ചോറ് അരച്ച് പേസ്റ്റ് ആക്കി സ്‌പൂൺ കൊണ്ട് വായിൽ കൊടുത്തു. മൂപ്പര് നല്ല സൂപ്പർ ആയി കഴിച്ചു. തള്ളപ്പക്ഷി വരികയാണെങ്കിൽ കണ്ടോട്ടെ എന്ന് കരുതി ജനലരികിൽ ബോക്സ് വെച്ച് ഞാൻ ഓഫീസിലേക്ക് പോയി. നാല് മണിക്ക് ഡോക്ടർ വന്നു ഞാൻ അരച്ച് വെച്ച ചോറ് കുറച്ചു കൊടുത്തു. അപ്പോഴേക്കും ജനലരികിൽ മരക്കൊമ്പിൽ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭക്ഷണം പിടിക്കാത്തത് കൊണ്ടാകും കുഞ്ഞിനെ കിടത്തിയ തുണി ഒരു നാലു പ്രാവശ്യം മാറ്റി കൊടുക്കേണ്ടി വന്നു വല്ല ഇൻഫെക്ഷനും ആയാലോ എന്ന് പേടിച്ചു.

അടുത്ത ദിവസം ആറര മണി ആയപ്പോൾ അമ്മക്കിളിയും അച്ഛൻ കിളിയും ജനാലക്കരികിൽ വന്നിരിക്കാൻ തുടങ്ങി. രാത്രി മുറിക്കകത്തേക്ക് വെച്ച കുഞ്ഞിനെ ഞാൻ ജനാലയിൽ വീണ്ടും കൊണ്ട് വെച്ചു. പിന്നത്തെ രംഗം ഒന്ന് കാണേണ്ടതായിരുന്നു. പല്ലി , പാറ്റ , പുഴു പൂമ്പാറ്റ എന്ന് തുടങ്ങി കിട്ടാവുന്ന എല്ലാ ജീവികളെയും കൊതി കൊണ്ട് വന്നു ആ കുഞ്ഞിന്റെ അണ്ണാക്കിലേക്ക് ഇട്ടു കൊടുക്കുന്നു, എന്തൊക്കെയോ പായ്യാരം പറയുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷം ഞാനോർത്തു. പിന്നെ കാട്ടം അപ്പപ്പോൾ എടുത്തു മാറ്റി കൂടു വൃത്തി ആക്കി സൂക്ഷിക്കുന്നതിൽ അവക്കുള്ള കരുതൽ. എന്തും എവിടേലും ഒക്കെ വലിച്ചെറിയുന്ന നമ്മൾക്കു പാഠം ആണ് 

പിന്നീട് ഭക്ഷണകാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേയില്ല . ഓരോ ദിവസവും അവന്റെ ചിറകുകളിൽ രോമങ്ങൾ മുളച്ചു വന്നു. ഫോട്ടോ എടുക്കാൻ ചെന്നാൽ അപ്പോൾ പതുങ്ങി ഒരിരുപ്പ് ആണ്. എങ്കിലും അവന്റെ വളർച്ചയും അവരുടെ സ്നേഹവും ഇടക്കൊക്കെ പകർത്താൻ കഴിഞ്ഞു. അതൊക്കെ ഇതോടൊപ്പം ചേർക്കുന്നു. 

നാലാമത്തെ ദിവസം ആയപ്പോഴേക്കും എഴുനേറ്റു നിൽക്കാനും ചിറകു വിടർത്താനും ഒക്കെ  തുടങ്ങിയിരുന്നു. ജനാലയിൽ നിന്നും ഉരുണ്ടു വീണു കാക്കയുടെ തീറ്റ ആകുമോ എന്ന് ഇപ്പോഴും ഭയപ്പെട്ടിരുന്നു ഞങ്ങൾ. ആറാം  ദിവസം രാവിലെ ജനാലയിൽ  കൊണ്ട് വെച്ച ബോക്സിൻറെ അരികിലേക്ക് വന്ന തള്ള പക്ഷി എന്തൊക്കെയോ ലക്ചർ കൊടുക്കുന്നത് കണ്ടു. പിന്നെ കാണുന്നത് കുഞ്ഞി ചിറകുകൾ വിടർത്തി പുറത്തേക്കു ചാടിയിറങ്ങുന്ന കുഞ്ഞിനെ ആണ് . അവിടെ നിന്നും ഡൈവിംഗ് മോഡിൽ ഒറ്റ പറക്കൽ . നേരെ വീണത് താഴെയുള്ള തെങ്ങോലയിൽ. അവിടെനിന്നും അതിനുമപ്പുറത്തേക്കു. അങ്ങനെ പതുക്കെ പതുക്കെ പറന്നു റോഡിനു അപ്പുറത്തുള്ള സ്ഥലത്തേക്ക് പോകുന്നത് നോക്കി നിന്നപ്പോൾ വല്ലാത്തൊരു മിസ്സിംഗ്. അവന്റെ ലോകത്തേക്ക് ആണ് പോയതെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം . ഇപ്പോഴും ജനാല ക്കരികിലേക്ക് ഞാൻ നോക്കാറുണ്ട് എന്നെങ്കിലും അവൻ അവിടെ  വന്നിരിക്കുമായിരിക്കും.  

(ടൈറ്റിൽ കടപ്പാട് : ഗിരീഷ് പുത്തഞ്ചേരി, ശിക്കാർ സിനിമയിലെ പാട്ട്)





കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...