2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ക്ലാര നാഗവല്ലി ആകുമ്പോൾ

പാതിരാത്രിയിലാണ് , ഉറക്കത്തിന്റെ മൂർദ്ധന്യത്തിലാണ്‌ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം ഉണർത്തിയത്. തുറന്നിട്ട ജനലിലൂടെ നോക്കിയപ്പോൾ കണ്ടത് മുടിയഴിച്ചാടുന്ന യക്ഷിയെ പോലെ തെങ്ങുകൾ വട്ടം കറങ്ങുന്നതാണ്  കൂടെ തോരാമഴയും. ഉള്ളിൽ പേടിയുടെ പെരുമ്പറമുഴക്കം.

യനാട്ടുകാരി എന്ന നിലക്ക് മഴയും പുഴയും വെള്ളവും ഒരിക്കലും ഭയപ്പെടുത്തുന്നത് ആയിരുന്നില്ല. രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ദൂരെ ഒരു പൊട്ടു പോലെ കാണുന്ന പുഴ വെള്ളം വൈകീട്ട് സ്‌കൂൾ വിട്ടു വരുമ്പോൾ വീട്ടിലേക്കുള്ള വഴിയിലൂടെ മുട്ടറ്റം പരന്നൊഴുകുന്നുണ്ടാകും. മഴയുടെ ശക്തി കൂടുന്നതിന് അനുസരിച്ചു വെള്ളത്തിന്റെ നിരപ്പ് കൂടുകയും സ്ഥലങ്ങൾ ഒറ്റപ്പെട്ടുകയും ചെയ്യുമ്പോഴും പേടി മനസ്സിനെ ബാധിച്ചിരുന്നില്ല. എല്ലാ വർഷവും ഒരു അതിഥിയെ പോലെ ആയിരുന്നു മഴയും വെള്ളപ്പൊക്കവും. മഴ വരുന്നതിനു മുൻപേ തന്നെ എല്ലാം സ്വരുക്കൂട്ടി വെക്കുന്നവർ എന്ന് മുതലാണ് മഴയെ പേടിക്കാൻ തുടങ്ങിയത്.  മഴയുടെ രൂപം മാറുകയും ആ മഴയിൽ പുഴ  പ്രതികാര ദാഹിയെ പോലെ കണ്ട വഴിയിലൂടെ ഒക്കെ ആഞ്ഞടിച്ചു കേറാൻ തുടങ്ങിയപ്പോൾ നമ്മുടെ മഴയല്ലേ , പുഴയല്ലേ എന്ന് പറഞ്ഞവർ ഒരിക്കലും കാണാത്ത വെള്ളമെന്നും മഴയെന്നും പറഞ്ഞു മഴ തോരാൻ നേർച്ച നേരാൻ  തുടങ്ങി.  പുഴ ഒഴുകുന്ന വഴിയിൽ അല്ലാതിരുന്നിട്ടും ഓരോ ദിവസവും അരുതാത്തതൊന്നും കേൾക്കരുതേ എന്ന പ്രാർത്ഥനയോടെ രാവിലെ തന്നെ വാർത്ത ചാനലുകൾക്കു മുന്നിലിരിക്കുമ്പോൾ ഞാൻ തേടിയത് മഴയിൽ കളിച്ച  പുഴയിൽ കുളിച്ച, വയനാട്ടിലെ കാലിലൊട്ടുന്ന പശിമ മണ്ണിനെ വെറുത്തു നാട് വിട്ടു മഴയില്ലാത്ത നാട്ടിൽ ഇരുന്നു മഴയെ വീണ്ടും സ്നേഹിച്ച കുട്ടിയെ ആയിരുന്നു. എവിടെയും അങ്ങനൊരാളെ കാണാൻ പറ്റിയില്ല. മഴയൊന്നു നിന്നെങ്കിൽ  എന്ന് പ്രാർത്ഥിക്കുന്ന, പണ്ടാരം മഴ എന്ന് ആവലാതിപ്പെടുന്ന ഒരു സാധാരണപ്പെണ്ണായി ചുരുങ്ങി പോയ ദിവസങ്ങൾ.  ഓർക്കുമ്പോൾ ഇപ്പോഴും നെഞ്ചിലൊരു വേദന പടരുന്നുണ്ട്. 

സ്കൂൾ വിട്ടു വരുമ്പോൾ കറുത്തിരുണ്ടു മൂടികെട്ടുന്ന  മാനവും മുന്നിൽ  വന്നു വീഴുന്ന മിന്നലും ചെവി പൊട്ടുന്ന ഇടിയുംസാധാരണക്കാര്യം മാത്രം. പക്ഷെ വർഷങ്ങൾക്കിപ്പുറം മിന്നലടിക്കുമ്പോൾ, അതിനെ തുടർന്നുണ്ടാകുന്ന ഇടിയെ കുറിച്ചോർക്കുമ്പോൾ കട്ടിലിൽ കാലും കേറ്റിയിരുന്നു കണ്ണടക്കുന്ന പേടിക്കാരിയിലേക്ക് എന്നാണ് എത്തിയത്. കൂടെ പഠിച്ചിരുന്ന കുട്ടി മിന്നലേറ്റ് മരിച്ചെന്ന വർത്തയറിഞ്ഞപ്പോഴോ അതോ തൊട്ടു മുന്നിൽ അടുപ്പിന്റെ മുകളിലെ  മേല്പുരയിലൂടെ  വന്ന മിന്നലേറ്റ് ഏട്ടത്തിയമ്മ ബോധം കേട്ട് വീണപ്പോഴോ? ഓർമ്മയില്ല. പക്ഷെ മിന്നലും ഇടിയും പേടിപ്പെടുത്തുന്നതിനേക്കാൾ ഇപ്പോൾ മഴയെന്നെ പേടിപ്പിക്കുന്നു.

കാറ്റും മഴയും ഒരുമിച്ചാണ് വരുന്നത്. മഴയെ കൂട്ടി  വരുന്ന കാറ്റ് ചിലപ്പോൾ ആവേശത്തിലാകും. മരങ്ങളെ നൃത്തം ചെയ്യിച്ചു , നെല്ലോലകളെ ചുഴറ്റി വരുന്ന കാറ്റ് .   മഴ വരുന്നുണ്ട് എന്നതിന്റെ മുന്നറിയിപ്പ് ആയിട്ടാകും നല്ല തണുത്ത കാറ്റ് പലപ്പോഴും വരുന്നത്. ചിലപ്പോൾ മഴയോടൊപ്പം ആടിയും പാടിയും വരും. ഒരു മരച്ചില്ലയെ ഒടിച്ചെറിഞ്ഞോ  തായ്‌വേരിനു ഉറപ്പില്ലാത്ത മരങ്ങൾ കടപുഴക്കിയോ പോകുന്ന കാറ്റിനെയും ആരും പേടിച്ചിരുന്നില്ല എന്നാലിപ്പോൾ കാറ്റിൽ തെങ്ങുകൾ മുടിയഴിച്ചാടുന്ന യക്ഷികളാണ്. ഫ്ലാറ്റിനു മുകളിലേക്ക് വീഴാനെന്ന പോലെ വട്ടം കറങ്ങുന്ന  തെങ്ങിനെ നോക്കി , അലറി വിളിക്കുന്ന കാറ്റിനോടൊപ്പം തിമിർത്തു പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോൾ തെങ്ങു ചതിക്കില്ല എന്ന പഴമൊഴിയൊന്നും ഓർക്കാത്ത പേടിത്തൊണ്ടി ആകുന്നത് ഈയിടെയാണ്.

നൂലു പോലെ പെയ്യുന്ന ചിങ്ങമഴയിൽ കുടയില്ലാതെ നടക്കണമെന്നും
മഴവെള്ളത്തിൽ കടലാസ് തോണികൾ ഇറക്കണമെന്നും മോഹിക്കുന്ന കുട്ടിയാകാറുണ്ട് മനസ്സ് ചിലപ്പോൾ. പകർച്ചപ്പനിയെന്നും എലിപ്പനിയെന്നും പറഞ്ഞു  ഉള്ളിലാരോ പേടിപ്പിക്കുന്നുണ്ടിപ്പോൾ.

ക്ലാര ആയിരുന്നവൾ നാഗവല്ലി  ആയി എന്നത് പ്രളയകാലത്തു വന്ന ട്രോള് ആയിരുന്നു. തമാശ എന്നതിലുപരി അതിലൊരു സത്യമുണ്ട് . മഴ കാത്തിരുന്നവർ , മഴയെ പ്രണയിച്ചിരുന്നവർ , മഴക്കാലത്തിൽ ഗൃഹാതുരത്വം തേടിയവർ എല്ലാം ഈ മഴയൊന്നു നിന്നിരുന്നെങ്കിൽ  എന്ന് പ്രാർഥിച്ചത്, എന്തിനു ഞങ്ങളെ കഷ്ടപെടുത്തുന്നു എന്ന് പറഞ്ഞു കണ്ണീർ തുടച്ചത് , ഹൃദയം നുറുങ്ങുന്ന വേദനയോടെ നമ്മൾ കണ്ടിരിക്കുമ്പോൾ മനസിലാകുന്നുണ്ട്  നിനക്ക് തടുക്കാനാകാത്തതാണു  എന്റെ  ശക്തിയെന്നും എന്നെ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാമെന്നും ദ്രോഹിച്ചാൽ മുച്ചൂടും പിഴുതു കളയുമെന്നും  ടെക്നോളജിയുടെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കിയ മനുഷ്യനെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് പ്രകൃതിയെന്ന്.





2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

അമ്മമനസ്സ്

ഓടിട്ട പഴയ വില്ലേജ് ഓഫീസിന്റെ വരാന്തയിൽ  കളക്ടറേറ്റിൽ മീറ്റിംഗിന് പോയ വില്ലജ് ഓഫീസറെയും കാത്തിരിക്കുകയാണ് സജിനി.  ചെറുതായി ചീറ്റി അടിക്കുന്ന മഴപാറലുകൾ,  നല്ല തണുപ്പും. തണുപ്പിൽ  കണ്ണുകൾ അടഞ്ഞു പോകുന്നത് അവൾ അറിഞ്ഞില്ല. 

എന്തൊരു ഉറക്കമാണ് പെണ്ണെ എന്നൊരു ചോദ്യത്തോടൊപ്പം കവിളിൽ  ഒരു തട്ടും കിട്ടിയപ്പോൾ ആണവൾ ഉണർന്നത്. ജോസെഫിന്റെ ശബ്ദമാണല്ലോ എന്നോർത്തു അവൾ ചുറ്റും നോക്കി. വീശിയടിക്കുന്ന കാറ്റും മഴയുമല്ലാതെ മറ്റൊന്നും കണ്ടതേയില്ല.

ആറ് മാസങ്ങൾക്കു മുൻപ് ഇത് പോലൊരു  മഴയിലേക്ക് ആണ് ജോസഫ് വണ്ടി എടുത്തിറങ്ങിയത്.  ഞായറാഴ്ച പതിവുള്ള രണ്ടു പെഗ് എടുത്തിരിക്കുന്നത് കൊണ്ട് വണ്ടിയെടുത്തു പോകേണ്ടെന്നും മഴയാണെന്നും ഒക്കെയുള്ള സജിനിയുടെ പറച്ചിലുകളെ അവഗണിച്ചു കൊണ്ടാണ് സാമ്പാറിൽ ഇടാനുള്ള മല്ലിയിലക്കായി ജോസഫ് ഇറങ്ങിയത്.മല്ലിയില കൂടി ഇട്ടെങ്കിലേ സാമ്പാറിന് ഒരു ഗുമ്മുള്ളൂ പെണ്ണുമ്പിള്ളേ എന്ന് പറഞ്ഞിറങ്ങിയവനെ അര  മണിക്കൂർ കഴിഞ്ഞു കാണാതായപ്പോൾ
നെഞ്ചു പിടച്ചതാണ്. അപ്പ പോയിട്ട് കുറെ നേരമായല്ലോ അമ്മാ എന്ന മക്കളുടെ ചോദ്യത്തിനുത്തരമായാണ് കുടയെടുത്തവൾ പുറത്തേക്കിറങ്ങിയത്. മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും പറമ്പിൽ പണിയെടുക്കുന്ന മാരിമുത്തു  ഇറങ്ങി വന്നു ചേച്ചി  ഒന്ന് വേഗം വന്നേ എന്ന് പറഞ്ഞപ്പോഴും അവൾ ഓർത്തില്ല ഗട്ടറിൽ വീണ ബൈക്കിൽ പിറകെ വന്ന ടിപ്പർ ലോറി കയറിയത്.

ഇറയിൽ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ ജോസഫ് ആദ്യമായ് വീട്ടിലേക്ക്   
കയറിവന്നതവൾ ഓർത്തു.

അമ്മയുടെ ചികിത്സക്കായി വട്ടി  പലിശക്കാരനിൽ നിന്നും വാങ്ങിയ കടം വീട്ടാൻ പറ്റാതെ നാട് വിട്ട അച്ഛൻ. അച്ഛൻ പോയതറിഞ്ഞു നെഞ്ചു പൊട്ടി മരിച്ച അമ്മ. വീട്ടാത്ത കടം തിരിച്ചെടുക്കാൻ പലിശക്കാരന്റെ ആളുകൾ വന്നു കുടിയൊഴിപ്പിക്കുമ്പോഴും കോരി ചൊരിയുന്ന മഴ പെയ്തിരുന്നു. വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ എങ്ങോട്ടു പോകുമെന്നറിയാതെ തളർന്നു വീണ അമ്മമ്മയെ ആശുപത്രിയിൽ കൊണ്ട് പോയ ചെറുപ്പക്കാരനെ അന്ന് ആദ്യമായാണ് സജിനി കാണുന്നത്. ചുറ്റും മൂക്കത്തു വിരൽ വെച്ച് കഷ്ടം പറഞ്ഞവരുടെ ഇടയിൽ നിന്നും ഒരാൾ വന്നു അമ്മമ്മയെ താങ്ങി പിടിച്ചു ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു തരുമ്പോഴും അയാൾ ആരെന്നു ചോദിക്കണമെന്നോ അറിയണമെന്നോ അവൾക്കു തോന്നിയതേയില്ല. പിന്നീട് ഇടയ്ക്കിടെ ആശുപത്രിയിൽ വന്നു അവരുടെ എല്ലാം കാര്യങ്ങളും നോക്കി നടത്താൻ തുടങ്ങിയപ്പോളാണ് അവൾ അവനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. അതും അവരുടെ അടുത്ത ബെഡിലെ സ്ത്രീ ' ആ ചെറുക്കൻ കുന്നേലെ വർക്കിടെ മോനല്ലേ , കൊച്ചിന് എങ്ങനെയാ  പരിചയം എന്ന് ചോദിച്ചപ്പോൾ മാത്രം. 

കുന്നേലെ വർക്കിയെ കുറിച്ച് അവൾ കേട്ടിട്ടുണ്ടായിരുന്നു. ഏക്കർ  കണക്കിന് തോട്ടമുള്ള മുതലാളി ആണെങ്കിലും ഭാര്യ മറിയാമ്മയുടെ മുന്നിൽ പാവം പിടിച്ച ഭർത്താവിനെ പറ്റി വീട്ടിൽ നെല്ലിക്കയുമായി വരുന്ന ചേട്ടത്തി അമ്മയോട് പറഞ്ഞു ചിരിക്കുന്നതവൾ കേട്ടിട്ടുണ്ട്. ഒരു മാസം ആശുപത്രിയിൽ കിടന്നിട്ടും കിടക്കയിൽ നിന്ന് ഒന്നെഴുന്നേൽക്കുക പോലും ചെയ്യാതെ അമ്മമ്മ മരിച്ചപ്പോൾ ഇനി എങ്ങോട്ടു എന്നാലോചിച്ചു നിൽക്കുന്ന അവളുടെ കൈ പിടിച്ചു ജോസഫ് പറഞ്ഞത്

"എന്റെ കൂടെ പോര്‌ , പൊന്നു പോലെ നോക്കിയില്ലെങ്കിലും പട്ടിണിക്കിടാതെ നോക്കിക്കോളാം"

അത് പറഞ്ഞു അവൻ ചിരിക്കുമ്പോൾ അവന്റെ  കണ്ണുകളിലും ആ ചിരി നിറഞ്ഞു നിന്നിരുന്നു. പിന്നീട് എല്ലാം പെട്ടെന്നു ആയിരുന്നു. പാർട്ടി ഓഫീസിൽ വെച്ച് ഒരു കല്യാണം.കല്യാണം കഴിഞ്ഞു തന്റെ കയ്യും പിടിച്ചു നെഞ്ചു വിരിച്ചു വീട്ടിലേക്കു കേറി ചെന്ന ജോസഫിനോട്  " ഒരുമ്പെട്ടവളെയും  വിളിച്ചു കൊണ്ട് വന്നേക്കുന്നു , ഈ വീടിന്റെ പടി ചവിട്ടിയേക്കരുത് " എന്നലറിയ മറിയമ്മച്ചിയെ അവൾ അന്ന് ആദ്യമായി കാണുക ആയിരുന്നു. ഭാര്യയെ ഒന്നെതിർക്കുക പോലും ചെയ്യാതെ പതുങ്ങി മിണ്ടാതെ നിൽക്കുന്ന ജോസെഫിന്റെ അപ്പനെ കണ്ടപ്പോൾ നെല്ലിക്ക ചേട്ടത്തി പറഞ്ഞ കഥ ഓർത്തു അവൾക്കു  അറിയാതെ ചിരി വന്നു. അമ്മയോട് ഒരക്ഷരം പോലും എതിർത്ത് പറയാതെ തന്നെയും കൊണ്ട് തിരിച്ചു നടന്ന ജോസെഫിന്റെ കൈ വിറക്കുന്നത് എന്തിനു ആണ് എന്ന് മനസിലായില്ല. 
ആദ്യരാത്രി പാർട്ടി ഓഫീസിലെ മുറിക്കുള്ളിൽ ഉറങ്ങാതെ കഴിച്ചു കൂട്ടിയ രാത്രിയിൽ ജോസഫ് അവന്റെ അമ്മയെ പറ്റി  പറഞ്ഞത്.

"ഇക്കണ്ട സ്വത്തുക്കൾ എല്ലാം അപ്പനും അമ്മയും പാറയും മണ്ണും കിളച്ചു ഉണ്ടാക്കിയതാണ്. പാറ കിളച്ചുണ്ടാക്കുന്നവരുടെ മനസ്സും ഇത്തിരി കട്ടിയായിരിക്കും. അത് സ്നേഹമില്ലാത്തത് കൊണ്ടല്ല . അവർക്കത് കാണിക്കാൻ അറിയാഞ്ഞിട്ടാണ്. നിനക്കതിൽ  വിഷമം ഒന്നും വേണ്ട. ഇതൊക്കെ കാലക്രമേണ മാറുന്നതായിരിക്കും. പിന്നെ അമ്മച്ചിയുടെ ഒരു കൂട്ടുകാരിയുടെ മോൾ അങ്ങ് ഇറ്റലിയിൽ നേഴ്സ് ആണ്. എന്നെ കൊണ്ട് അവളെ കെട്ടിച്ചു നാട് കടത്താനുള്ള  അമ്മച്ചിയുടെ പ്ലാൻ പൊളിഞ്ഞതിന്റെ അമർഷവും കാണും. നീ ക്ഷമിക്കു എല്ലാം ശരിയാകും."

ആരുമില്ലാത്ത ഒരാൾക്ക് കിട്ടിയ നിധി ആയിരുന്നു ജോസഫ് . അത് കൊണ്ട് തന്നെ ജോസഫ് പറയുന്ന എന്തിനും അവൾക്ക്  എതിര് പറയേണ്ട കാര്യമില്ലായിരുന്നു. പാർട്ടിക്കാർ തന്നെ ഒരു സ്വകാര്യ സ്കൂളിൽ ജോസഫിന് ഒരു പണി ഏർപ്പാടാക്കി കൊടുത്തു. അത് കൊണ്ട് വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോയിരുന്നു. പക്ഷെ മണ്ണിനെ സ്നേഹിച്ച അപ്പന്റെയും അമ്മയുടെയും മോനെ  മണ്ണിലിറങ്ങാതെയുള്ള ജീവിതം വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ ഗർഭാലസ്യത്തിൽ ഇരിക്കുമ്പോളാണ് ഒരിക്കൽ ജോസെഫിന്റെ അപ്പൻ വീട്ടിലേക്ക് കേറി വന്നത്. സഞ്ചി നിറയെ മധുരപലഹാരങ്ങളും ഒക്കെ ആയി വന്ന അപ്പന് ഒരു ചായ ഇട്ടു കൊടുക്കാൻ പോലും പറ്റാത്ത ക്ഷീണത്തിൽ കിടക്കുന്ന അവളെ  നോക്കി അപ്പൻ പറഞ്ഞു " കടിഞ്ഞൂൽ ആണ് നല്ല പോലെ ശ്രദ്ധിക്കണം. പിന്നെ ജോസഫ് വരുമ്പോൾ പറയണം . ആ  കളത്തിനാലിലെ അവറാന്റെ ഒന്നരയേക്കർ വയൽ വെറുതെ ഇട്ടിരിക്കുകയാണ്. വാഴകൃഷിക്ക് ഒന്നും അങ്ങേര് കൊടുക്കില്ലെന്ന്. ജോസഫിന് പറ്റുമെങ്കിൽ അത് പണയത്തിനു എടുത്തു കൃഷി ചെയ്യാൻ പറ. അവന്റെ ഇഷ്ടവും കൃഷി ആണല്ലോ"

ജോസഫ് അത്യധികമായ സന്തോഷത്തോടെ ആണ് അവറാന്റെ വീട്ടിൽ പോയി അന്വേഷിച്ചത്. മക്കൾ അങ്ങ് അമേരിക്കയിലും ക്യാനഡായിലും കിടക്കുന്ന അങ്ങേർക്ക് പണയപലിശ ഒന്നുമല്ല പ്രശ്‌നം. നൂറുമേനി വിളഞ്ഞ വയൽ വാഴകൃഷി ചെയ്തു നശിപ്പിക്കാൻ കൊടുക്കില്ലെന്ന വാശി. നീ നെൽകൃഷി ചെയ്യൂ. ലാഭം കിട്ടിയാൽ അതിലൊരു ഓഹരി മതി എന്ന വാക്കിൽ കൃഷി ആരംഭിച്ച ജോസഫിന് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടിട്ടില്ല. പലരുടെയും സ്ഥലം പണയത്തിനു വാങ്ങി കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ സ്കൂളിലെ ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ കൃഷിക്കാരൻ ആയി തീർന്നു.

" എം എ വരെ അവനെ പഠിപ്പിച്ചത് ചെളിയിൽ കിടന്നുരുളാൻ അല്ലായിരുന്നു ദൂരെ എവിടെ എങ്കിലും പോയി ജോലി ചെയ്തു ജീവിക്കാൻ ആയിരുന്നു  അവൾ ഒറ്റയൊരുത്തി കാരണം ആണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത് "
എന്നൊക്കെ ജോസെഫിന്റെ അമ്മ പള്ളിയിൽ വെച്ച് പലരോടും പറയുന്നത് അറിയുന്നുണ്ടെങ്കിലും ജോസഫ്  അതൊന്നും കാര്യമാക്കാൻ തന്നെ പോയില്ല. കൃഷിക്കാരൻ എന്ന നിലയിൽ ജോസെഫിന്റെ വളർച്ച അപ്പന് അഭിമാനം ആയിരുന്നു. ഇടയ്ക്കിടെ മക്കളെ സ്കൂളിൽ വന്നു കാണുകയും അവർക്കു മിട്ടായിയും ഉടുപ്പും ഒക്കെ കൊണ്ട് കൊടുക്കുകയും ഒക്കെ ചെയ്തിരുന്നത് ആ അഭിമാനത്തിന്റെ , സന്തോഷത്തിന്റെ അംഗീകാരമായിരുന്നു.

അങ്ങനെ രണ്ടു പെൺമക്കളും കൃഷിയും ഒക്കെ ആയി  ജീവിത നദി സുഗമമായി ഒഴുകി കൊണ്ടിരിക്കുമ്പോൾ ആണ് സാമ്പാറും മല്ലിയിലയും ആ ഒഴുക്കിനെ തടഞ്ഞത്. ജോസഫ് മരിച്ച ദിവസം അമ്മ നോക്കിയ നോട്ടം ഇപ്പോളോർക്കുമ്പോഴും സജിനി നടുങ്ങും. " എന്റെ മോനെ കൊന്നു അല്ലേടി " എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്നവൾക്ക് തോന്നിയിരുന്നു. അന്ന് രാത്രി രണ്ടു മക്കളെയും ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ആണ് എട്ടാം ക്ലാസ്സുകാരിയായ മൂത്തവൾ ചോദിച്ചത് 

 " നമ്മളിനി അപ്പയില്ലാതെ എങ്ങനെ ജീവിക്കും  അമ്മാ "

അപ്പ ഇല്ലാതെ ആയില്ല. അപ്പ നമ്മുടെ കൂടെ തന്നെയുണ്ട്. നമ്മൾ ജീവിക്കും. അപ്പ ചെയ്ത പോലെ കൃഷി നമുക്കും ചെയ്യണം. കുട്ടികളെ ആശ്വസിപ്പിക്കാനായി മാത്രമല്ല അവളത് പറഞ്ഞത് ഉള്ളിന്റെ ഉള്ളിൽ മുന്നോട്ട് പോകാനുള്ള ഒരു ശക്തി എവിടെയോ ഉണ്ടായിരുന്നു. പണ്ട് അമ്മമ്മ മരിച്ചു കഴിഞ്ഞു നിന്നത് പോലെ ആയിരുന്നില്ല. ജോസഫ് കൂടെ തന്നെയുണ്ടാകും എല്ലാത്തിനും എന്നൊരു വിശ്വാസം.

രണ്ടാഴ്ച കഴിഞ്ഞു കുട്ടികൾ സ്‌കൂളിൽ പോയി വീട്ടിൽ ഒറ്റക്കായ നേരത്താണ് അപ്പൻ വന്നത് " മോളൊന്നു വേഗം പുറപ്പെടു , നമുക്കൊരിടം വരെ പോകണം" എങ്ങോട്ടു എന്തിനു എന്നൊന്നും ചോദിച്ചില്ല. കാരണം വിളിക്കുന്നത് അപ്പൻ ആണ് എന്തിനായാലും കൂടെ പോകണം. വണ്ടി ചെന്ന് നിന്നിടത്തിറങ്ങി  നോക്കിയപ്പോൾ ആണ് രജിസ്ട്രാർ ഓഫീസ്  എന്ന ബോർഡ് കണ്ടത്. ഇവിടേക്ക് എന്തിനു വന്നു എന്നൊരു ചോദ്യത്തോടെ അപ്പന്റെ മുഖത്തേക്ക് നോക്കി. വാ മോളെ എന്ന് പറഞ്ഞു അപ്പൻ ധൃതിയിൽ അകത്തേക്ക് നടന്നു. അകത്തെ മുറിയിൽ ഇരിക്കുന്ന അമ്മയെ അപ്പോളാണ് കണ്ടത്. ഒരു നടുക്കം ഉള്ളിലൂടെ പാഞ്ഞു.  ഒന്ന് മുഖത്തേക്ക് പോലും നോക്കാതിരിക്കുന്ന അമ്മയുടെ അടുത്തേക്ക് പോകാനോ സംസാരിക്കാനോ പേടി അനുവദിച്ചില്ല.

കുന്നേൽ മറിയാമ്മ അകത്തു നിന്നും  വിളിച്ചപ്പോൾ അമ്മ അകത്തേക്ക് നടന്നു. മോള് വാ എന്ന് പറഞ്ഞു തന്നെയും വിളിച്ചു അപ്പനും.
മറിയാമ്മ ആണോ എന്ന ചോദ്യം അതെ എന്ന് മറുപടി. നിങ്ങൾ സ്വമനസ്സോടെ പൂർണ്ണ സമ്മതത്തോടെ ചെയ്യുന്ന ഭാഗപത്രം ആണോ എന്നൊരു ചോദ്യം. ഒന്നും മനസിലാകാതെ അപ്പന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അപ്പൻ കണ്ണടച്ച് ഒരു ചിരി. മുദ്രപത്രത്തിൽ എഴുതിയത് ഒരാൾ വായിക്കാൻ തുടങ്ങി. കുന്നേൽ വർക്കിയുടെ ഭാര്യ മറിയാമ്മ മരിച്ചു പോയ തന്റെ മകൻ കുന്നേൽ ജോസെഫിന്റെ ഭാര്യ സജിനിക്ക് കൊടുക്കുന്ന ഇഷ്ടദാനം. രണ്ടു പേർക്കും സമ്മതം ആണെങ്കിൽ വന്നു ഒപ്പിടൂ. ആദ്യം അമ്മ ഒപ്പിട്ടു പുറത്തേക്കു നടന്നു. അമ്പരന്നു നിൽക്കുന്ന സജിനിയോട് ഒപ്പിടൂ മോളെ എന്ന് പറഞ്ഞു അപ്പൻ അവളെ കൊണ്ട് ഒപ്പിടുവിക്കുന്നു.

ഒന്നും മനസിലാകാതെ ഒപ്പിട്ടു തിരിച്ചിറങ്ങുമ്പോൾ മുറ്റത്തു നിൽക്കുന്ന അമ്മയുടെ അടുത്തേക്ക്  നിറഞ്ഞ കണ്ണുകളോടെ ചെന്ന്  കൈ കൂപ്പിയ  സജിനിയോട് " എന്റെ ചോരയാണ് നിന്റെ കൂടെയുള്ളത് , അവർ ഒന്നുമില്ലാത്തവർ അല്ല , കുന്നേൽ വർക്കിയുടെയും മറിയാമ്മയുടെയും പേരക്കുട്ടികൾ ആണ്. ഇനി മുതൽ സ്വന്തം സ്ഥലത്തു കൃഷി ചെയ്തു ജീവിക്കു " എന്ന് പറഞ്ഞു അവർ ചിരിച്ചു അവരുടെ കണ്ണിൽ അപ്പോൾ നിറഞ്ഞു നിന്നത് ദേഷ്യം ആയിരുന്നില്ല. സ്നേഹത്തിന്റെ അലകടൽ ആയിരുന്നു. പെട്ടെന്ന് തന്നെ അവർ നടന്നു വണ്ടിയിൽ കേറി.

അനങ്ങാനാകാതെ നിൽക്കുന്ന സജിനിയുടെ അരികിലേക്ക് വന്നു അപ്പൻ പറഞ്ഞു " മോള് പേടിക്കണ്ട. മുൻപ് ഞാൻ മക്കൾക്ക് കൊണ്ട് വന്നു കൊടുത്ത ഉടുപ്പുകളും മിട്ടായിയും ഒക്കെ മറിയ പറഞ്ഞിട്ട് കൊണ്ട് വന്നതാണ്. ഇപ്പോൾ ഇതും അവളുടെ തീരുമാനമാണ്, നിറഞ്ഞ മനസ്സോടെ ചെയ്തതാണ്. മക്കളെയും കൊണ്ട് ഇടയ്ക്കു വീട്ടിലേക്കു വാ" ശരിയപ്പാ എന്ന് പറയുമ്പോൾ സജിനിയുടെ ചുണ്ടുകൾ സങ്കടം കൊണ്ട് കോടിയിരുന്നു.


"മാഡം, സാർ വന്നു ട്ടോ പോക്കുവരവ് ചെയ്യാനുള്ള ഡോക്യൂമെന്റസ് കാണിച്ചു കൊള്ളൂ"

കയ്യിലിരുന്ന ഫയൽ എടുത്തു അകത്തേക്ക് നടക്കുമ്പോൾ ജോസെഫിന്റെ വാക്കുകൾ ആയിരുന്നു സജിനിയുടെ ചെവിയിൽ  മുഴങ്ങിയത്. " അമ്മക്ക് നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടൊന്നുമല്ലെടി, അത് കാണിച്ചാൽ നിന്റെ മുന്നിൽ തോറ്റു  തന്നത് പോലെയാകുമെന്ന ഈഗോയാണ്. നീ വിഷമിക്കണ്ട എല്ലാം ശരിയാകും"

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...