2012, ഫെബ്രുവരി 22, ബുധനാഴ്‌ച

മോതിരവിരലിലെ കാക്കപുള്ളി


 മുടി എല്ലാം നരച്ചു എന്ന് പറഞ്ഞു നീ നിന്റെ  തലയില്‍ തലോടിയിപ്പോള്‍ യാദൃശ്ചികം ആയി ആണ് വലതു കയ്യിലെ മോതിര വിരലിലെ കാക്കപുള്ളി  കണ്ണില്‍ പെട്ടതു. കഴുത്തിലും മുഖത്തും കാക്ക പുള്ളികള്‍ വേറെയും ഉണ്ടായിരുന്നു. പക്ഷെ മനസ്സില്‍ പതിഞ്ഞത് വിരലില്‍ ഉണ്ടായിരുന്ന കുഞ്ഞു പുള്ളി മാത്രം. കണ്ട മാത്രയില്‍ തന്നെ ഒന്ന് തൊടണം എന്ന് തോന്നിയെങ്കിലും ബാലിശമായ മോഹത്തിന്റെ അനൌചിത്യമോര്‍ത്തു വെറുതെ നോക്കി ഇരുന്നു.

പിന്നീടു എന്റെ ദിവാസ്വപ്നങ്ങളില്‍ എനിക്ക് കൂട്ടായത് കാക്ക പുള്ളി ഉള്ള ആ വിരല്‍ ആയിരുന്നു. ആ വിരലില്‍ തൂങ്ങി എന്റെ സ്വപ്നലോകത്തിലെ അത് വരെ ചെന്ന് കേറാത്ത മൂലകളിലേക്ക് ഞാന്‍ കയറിച്ചെന്നു. പേടി തോന്നുമ്പോള്‍ മുറുകെ പിടിക്കുമ്പോള്‍ കാക്കപ്പുള്ളിയില്‍ അമരുന്ന എന്റെ ചൂണ്ടുവിരല്‍. മോതിര വിരലിലെ നാഡികള്‍  ഹൃദയധമനികളിലേക്ക്  നേരിട്ട് എത്തുന്നത്‌  കൊണ്ടാകാം ചൂണ്ടുവിരലിലൂടെ നിന്റെ ഹൃദയത്തിലേക്ക് എന്റെ ഇഷ്ടം എത്തിച്ചേരുമെന്ന് ഞാന്‍ കരുതിയത്‌.  എന്റെ സ്നേഹം നിന്നിലേക്ക്‌ എത്തിയോ എന്നെനിക്കറിയില്ല,എങ്കിലും സ്വപ്നങ്ങളില്‍ നിന്റെ വിരലില്‍ തൂങ്ങി ഞാന്‍ കാണാത്ത കാടും മലയും കേറിയിറങ്ങുന്നു.

സ്വപ്നത്തിന്റെ ചിറകുകള്‍ അരിഞ്ഞു യാഥാര്‍ത്ഥ്യം കൈകൊട്ടി ചിരിക്കുമ്പോള്‍ വിരലിലെ കാക്കപുള്ളി പോലെ തന്നെ എന്റെ മനസില്‍ പറ്റി ചേര്‍ന്നിരിക്കുന്ന ഇഷ്ടത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നില്ല.  അപ്രാപ്യം,അവിവേകം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് അതിര്‍വരമ്പ് കെട്ടി എന്നിലേക്ക്‌ ഉള്‍വലിയുമ്പോള്‍ പോലും എന്റെ ചൂണ്ടുവിരല്‍ കൊണ്ട് കാക്കപുള്ളിയില്‍ ഒന്ന് തൊടണം എന്ന മോഹം കൂടുതല്‍ കൂടുതല്‍ കരുത്തോടെ മനസ്സില്‍ കൂടുകൂട്ടുന്നു. തൊടുമ്പോള്‍ ശംഖിനുള്ളിലെ ജലം പോലെ സ്വച്ഛവും ശാന്തവും ആയ സ്നേഹം നിന്നിലേക്ക്‌ പ്രവഹിക്കുമെന്നും അതിന്റെ നിര്‍വൃതിയില്‍ ഞാന്‍ ഇല്ലാതെ ആകണമെന്നും മോഹിക്കുന്നു.

'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് എന്റെ വിവേകം എന്നെ കളിയാക്കുമ്പോഴും  അതിര്‍വരമ്പുകള്‍ നീക്കി, വിലക്കുകള്‍ ലംഘിച്ചു  നിന്റെ വിരലില്‍ പിടിച്ചു വീണ്ടും എന്റെ സ്വപ്നലോകത്തിലേക്കു, കാക്കപുള്ളിയില്‍ ഒരിക്കലെങ്കിലും തൊടണം എന്ന അടങ്ങാത്ത മോഹവുമായി...

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

നീല വിരിയിട്ട ജാലകം


കമ്പികള്‍ വേലി കെട്ടാത്ത, സുതാര്യമായ ചില്ല് പാളികള്‍ ഉള്ള ജനല്‍.അതിനു നീല വിരികള്‍.
ജനല്പാളികള്‍ തുറന്നു പുറത്തേക്കു നോക്കിയാല്‍ മഞ്ഞയും വെള്ളയും ജമന്തി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാം
കിടക്കാനും ഇരിക്കാനും പാകത്തില്‍ വീതികൂടിയ ജനല്‍ പടികളില്‍ ഇരുന്നു കൊണ്ട്  ലോകോത്തര പ്രണയ കഥയിലെ 51 വര്ഷം 9 മാസം 4 ദിവസം
നീണ്ട കാത്തിരുപ്പിനെ കുറിച്ചോര്‍ത്തു അവള്‍ വിസ്മയം കൊള്ളവേ നീണ്ട ചരല്‍ പാതയ്ക്ക് അപ്പുറത്ത്  ഒരു നിഴല്‍. നിഴല്‍ അടുത്തേക്ക് വരുംതോറും ആള്‍രൂപം കൂടുതല്‍ വ്യക്തമായി. അടുത്ത് വന്ന രൂപം രണ്ടു കൈകൊണ്ടും അവളുടെ മുഖം തെല്ലു ഒന്നുയര്‍ത്തി നെറ്റിയില്‍ നെറ്റി മുട്ടിച്ചു കണ്ണില്‍ കണ്ണില്‍ നോക്കിയപ്പോള്‍ മൂക്കുകള്‍ തമ്മില്‍ ഉരസിയോ? മറ്റുള്ളവരില്‍ നിന്നും ആ കാഴ്ച മറക്കാന്‍ എന്ന പോലെ അപ്പോള്‍ ഉയര്‍ന്നു വന്ന കാറ്റില്‍ ‍ജാലകവിരികള്‍ അവര്‍ക്ക് ചുറ്റും ഒരു മതില്‍ തീര്‍ത്തിരുന്നു..


കവിളില്‍ കുത്തി നോവിപ്പിക്കുന്ന കുറ്റിരോമങ്ങള്‍. ഇതെവിടെ നിന്നും വന്നു ഒരാന്തലോടെ അവള്‍ 
കണ്ണു തുറന്നു.
"ഉച്ചയുറക്കം മതി..അഞ്ചുമണി ആയി പോയി ചായ ഉണ്ടാക്കി കൊണ്ട് വാ"
ഒരു നെടുവീര്‍പ്പോടെ അവളുടെ കണ്ണുകള്‍ നീണ്ടു .
മെറൂണ്‍ വിരിയിട്ട ജനലിന്റെ തുറന്നു വെച്ച പാളികളിലൂടെ ഉള്ളിലേക്ക് വീഴുന്ന പോക്കുവെയില്‍.
പുറത്തു കാറ്റില്‍ തലയാട്ടുന്ന ആന്തുരിയവും ബോഗന്‍വില്ലയും റോസും.
 

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

പൂര്‍ണ്ണവിരാമം



രണ്ടു ദിവസമായി അതിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയിട്ടു
ഒരു പൂര്‍ണ്ണവിരാമം
മനസ്സിനെ അസ്വസ്ഥം ആക്കുന്ന ചില ബന്ധങ്ങളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും.
ബാക്കിപത്രത്തില്‍ ഒന്നും അവശേഷിക്കുന്നില്ല. ഒന്നുമില്ലാതെ മുന്നോട്ടുള്ള യാത്ര സുഖകരം ആവില്ല.
കടങ്ങള്‍, കടപ്പാടുകള്‍, വാഗ്ദാനങ്ങള്‍, ചില മൃദുല വികാരങ്ങള്‍. എല്ലാം അവസാനിപ്പിക്കുന്നതിന് തടസ്സമായി മനസ്സിന്റെ
ഉള്ളറകളില്‍ തങ്ങി നില്‍ക്കുന്ന ഈ ഓര്‍മ്മകളെ ഒക്കെ തുടച്ചു നീക്കാന്‍ കഴിഞ്ഞിരുന്നെകില്‍ ഈ ജോലി എളുപ്പമായിരുന്നു
വഴി മാറി ഒഴുകിയ പുഴ പോലെ, കാണാത്ത വഴികളിലൂടെ
എവിടെക്കോ എന്തിനെന്നറിയാതെ ഒഴുകികൊണ്ടിരിക്കുന്നു. 
ഒരിക്കലും എവിടെയും അഴിമുഖം കാണാന്‍ കഴിയില്ല എന്നറിയുമ്പോള്‍
ഈ ഒഴുക്ക് എന്നെ അസ്വസ്ഥം ആക്കുന്നുണ്ട് 
ഒരു കളത്തില്‍ നിന്നും മറ്റൊന്നിലേക്കു കൃത്യമായി നീങ്ങിക്കൊണ്ടിരികുമ്പോള്‍ തട്ടിയെറിഞ്ഞ കരുവിനെ പോലെ.
തലക്കുള്ളില്‍  കുട്ടിയും കോലും കളിക്കുന്ന സംഖ്യകള്‍,ഉത്തരം നല്കാനാകാത്ത വീര്‍പ്പുമുട്ടിക്കുന്ന ചോദ്യങ്ങള്‍.
തിരിച്ചറിയാന്‍ കഴിയാത്ത എന്തൊക്കെയോ ചേര്‍ന്ന് എന്നെ ഞാന്‍ അറിയാത്ത വഴികളിലൂടെ നടത്തിക്കുന്നു.
പരിഭവങ്ങള്‍, പരാതികള്‍ ഇവ കേള്‍ക്കാന്‍ മാത്രം ഉള്ളതാണോ?
തിരിച്ചു പറയാനോ ചോദിക്കാനോ ഉള്ള അവകാശം പോലും നിഷേധിക്കപെട്ടിരിക്കുന്നു
നിന്റെ കണ്ണില്‍ പഴയ സ്നേഹം കാണുന്നില്ല എന്ന് പരാതി പറയുമ്പോള്‍ എന്റെ കണ്ണില്‍ നിറയുന്ന കണ്ണുനീര്‍ കാണാതെ പോകുന്നവര്‍ക്കായി മനസ്സിന്റെ ഒരു കോണില്‍ പോലും സ്നേഹം ബാക്കി വെക്കാന്‍ ഇല്ല.
സ്നേഹം എന്നാല്‍ കണ്ണില്‍ നിറഞ്ഞു ചുണ്ടിലൂടെ ഒഴുകി സിരകളില്‍ അഗ്നി പടര്‍ത്തി ശമിക്കുന്ന ഒന്ന് മാത്രം ആകുമ്പോള്‍ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് ആശങ്കപെടുന്നതെന്തിനാണ്?
ആഴമുള്ള കിണറ്റിലെ വെള്ളം വറ്റാറില്ല എന്നത് ഒരു മിഥ്യ മാത്രം ആണോ?




മനസ്സ് അസ്വസ്ഥം ആണ് വഴി മാറി ഒഴുകിയ പുഴ പോലെ ..
മുന്നോട്ടു ഒഴുകാന്‍ വയ്യാതെ...പഴയ നീര്ചാലിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ..
ഒരു പൂര്‍ണ്ണവിരാമം,  അത് ആവശ്യം ആണ്, പക്ഷേ.. 

 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...