2015, ഡിസംബർ 31, വ്യാഴാഴ്‌ച

പുതുവത്സരാശംസകൾ !!!

'ന്യൂ ഇയർ പ്രോഗ്രാം എന്താ ?'
കാണുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യം ..
എന്നത്തേയും പോലെ, പുതുവത്സരം...
കലണ്ടർ മാറുന്നു , എഴുതുന്ന തീയതി മാറുന്നു എന്നതിൽ കവിഞ്ഞു മറ്റെന്തെങ്കിലും ഉണ്ട് എന്ന് തോന്നാറുതന്നെയില്ല ..
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷം ആഘോഷിക്കാൻ പറഞ്ഞു കൊണ്ട് കുറെ വിഷെസ് കിട്ടും ..
പുതിയ സ്വപ്‌നങ്ങൾ അങ്ങനെ ഒന്നുണ്ടോ? നടക്കാതെ പോയ സ്വപ്നത്തെ കൂടുതൽ തീവ്രതയോടെ കാണുകയല്ലേ വേണ്ടത്..;)

പുതു വർഷത്തിൽ വരുത്താൻ പോകുന്ന മാറ്റത്തെ കുറിച്ചാണ് ചിലര് ചോദിക്കുന്നത് ..എന്റെ രീതികളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ഞാനല്ലാതെ ആയി പോകും എന്നുള്ളത് കൊണ്ട് പ്രത്യേകിച്ചു മാറാൻ ഉള്ള ശ്രമങ്ങൾ ഒന്നും നടത്തുന്നില്ല ..:)

എങ്കിലും എല്ലാവരും മുന്നോട്ടു നോക്കുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കുന്നു .....

ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടായിരുന്ന ഒരു താങ്ങു നഷ്ടപെട്ടത് ഈ വർഷം ആയിരുന്നു ..ഒരിക്കലും നികത്താനാവാത്ത ഒരു വിടവ് ..

എങ്കിലും വഴിയിലെവിടെയോ വെച്ച് നഷ്ടമായ എന്നെ എനിക്ക് കണ്ടെത്താനായി എന്നത് ഈ വർഷത്തെ നേട്ടം.
"യു ബികേം മോർ നെഗറ്റീവ് , യു  വേർ നോട്ട്  ലൈക്‌ ദിസ്‌ "  എന്ന് പറഞ്ഞു എന്നെ എനിക്ക് നഷ്ടമായി എന്ന് മനസിലാക്കി തന്ന സന്മനസ്സിന് നന്ദി.  ഇപ്പോൾ എന്തിനും ഏതിനും ചിരിക്കാൻ കഴിയുന്ന , നെഗറ്റീവ് ചിന്തകൾക്ക് ഇടം നല്കാത്ത, ഉള്ളിന്റെ ഉള്ളിൽ  ഐ അം ഹാപ്പി എന്ന് പറയുന്ന എന്നെ ഞാൻ വീണ്ടെടുത്തിരിക്കുന്നു. എന്റെ ഇല്ലായ്മകളെ , കുറവുകളെ ചൂണ്ടി കാണിച്ചു എന്നിൽ നിരാശയുടെ നിഴലുകൾ വീഴ്ത്തുന്നവരെ നോക്കി ഐ അം ഹാപ്പി വിത്ത്‌ വാട്ട്‌ ഐ ഹാവ് എന്ന് പറയാൻ കഴിയുന്നു..

Jennifer Relax!!


ഇത് പോലെ തന്നെ മനസ്സിൽ നിറയെ സ്നേഹവും സന്തോഷവും ഇനിയും ഉണ്ടാകും എന്ന വിശ്വാസത്തോടെ  ഈ വഴി പോയവർക്ക് , പ്രോത്സാഹിപ്പിച്ചവർക്ക് , എന്ത് പറ്റി പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചു ഭ്രാന്തുകൾ എഴുതി നിറക്കാൻ പ്രോചോദനം തന്നവർക്ക് എല്ലാവർക്കും  സന്തോഷത്തിന്റെ നന്മയുടെ സ്നേഹത്തിന്റെ ഒരു പുതു വർഷം ആശംസിക്കുന്നു ...:)



2015, നവംബർ 20, വെള്ളിയാഴ്‌ച


ഇന്നലെ രാജ്യാന്തരപുരുഷദിനം ആണെന്ന് രാവിലെ ഫെയ്സ് ബുക്കിൽ കണ്ടപ്പോളാണ് അറിയുന്നത്. ജീവിതത്തിൽ സ്വധീനിച്ചവരെ ഒക്കെ പ്രകീർത്തിച്ചു കുറെ പോസ്റ്റുകളും കണ്ടു. നീണ്ടു പരന്നു കിടക്കുന്ന ഈ ജീവിതത്തിൽ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു പാട്  പുരുഷന്മാരുണ്ട് . ചിലരൊക്കെ നമ്മുടെ ജീവിതത്തോട് ഒട്ടി നിൽക്കുന്നവർ അച്ഛൻ , സഹോദരൻമാർ , അദ്ധ്യാപകർ , സുഹൃത്തുക്കൾ , മറ്റു ബന്ധുക്കൾ തുടങ്ങി നീണ്ടു പോകുന്ന ലിസ്റ്റ്. ഇവരൊന്നും അങ്ങനെ ഒരു ദിവസം വെച്ച് ഓർക്കപെടെണ്ടവരും അല്ല.

പക്ഷെ ചിലരുണ്ട് നമ്മുടെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരു കൈ സഹായം കൊണ്ടോ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചവർ . വർഷങ്ങൾക്കിപ്പുറം നിന്നു ആലോചിക്കുമ്പോൾ ആ സമയത്ത് അവർ ഇല്ലായിരുന്നെങ്കിൽ എന്ന് ചിന്തിക്കുമ്പോൾ നമുക്ക് ബോധ്യമാകും എന്തായിരുന്നു ആ സ്വാധീനം എന്ന്.

ബാംഗ്ലൂർ നഗരത്തിൽ ഒരു മഴയിൽ എന്ത് ചെയ്യണം എന്നറിയാതെ ഒറ്റപ്പെട്ടു പോയ ഒരു വൈകുന്നേരത്തിൽ ഞാൻ സഹായിക്കാം എന്ന് പറഞ്ഞു സ്വമനസ്സാലെ മുന്നോട്ട് വന്ന ഒരു ചെറുപ്പക്കാരനെ കുറിച്ച് ഞാൻ മുൻപെഴുതിയിരുന്നു. പേര് പോലും പറയാതെ വന്നത് പോലെ മായമായി ദൈവത്തെ പോലെ മുന്നിൽ വന്നവൻ. ****

ഇപ്പോൾ ഞാൻ മറ്റൊരാളെ കൂടെ ഓർക്കുകയാണ്. 5 വർഷത്തെ ആന്ധ്ര (ഇന്നത്തെ സീമാന്ധ്ര ) ജീവിതത്തിനു ശേഷം ആന്ധ്രയുടെ തലസ്ഥാനനഗരിയിലേക്ക് കുടിയേറി. ട്വിൻ സിറ്റിസ് എന്നറിയപ്പെടുന്ന ഹൈദരാബാദ് -സെക്കന്ദെരബാദ്. അതിൽ സെക്കന്ദെരബാദിലെ അൽവാൽ എന്ന സ്ഥലത്തെ സൂര്യ നഗറിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ എത്തി ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ രണ്ടു ബസ്സുകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. 25A അംബേദ്‌കർ നഗർ , 25M മച്ചബോലാറം. ഏത് ബസ്‌ ആയാലും അതിന്റെ ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി 5 മിനിറ്റ് നടക്കാൻ ഉള്ള ദൂരം മാത്രം. 25M ബസിൽ ഞാൻ  ഒരിക്കലും കേറാറില്ല. കാരണം അതിന്റെ അവസാന സ്റ്റോപ്പ്‌ ശ്മശാനം ആണ്. ഗുളികൻ തറയും കരിയാത്തൻ കാവും ഭൂതവും പ്രേതവും ഒക്കെ ഉള്ള വീട്ടിൽ നിന്നും വളർന്നതിന്റെ ദോഷം എന്ന് വേണെമെങ്കിൽ പറയാം , പേടി ആയിരുന്നു.

 മാസത്തിലൊരിക്കൽ സ്റ്റോക്ക്‌ എടുപ്പിന്റെ ദിവസം, അന്ന് വളരെ വൈകി. 25A ലാസ്റ്റ് ബസ്‌ പോയി കഴിഞ്ഞു. ഇനി ഉള്ളത് 25M മച്ചബോലാറം ബസ്‌ . വേറെ നിവൃത്തി ഒന്നും ഇല്ലാത്തത് കൊണ്ട് അതിൽ തന്നെ കേറി. ഒരു ചെറുപ്പക്കാരൻ ആയിരുന്നു കണ്ടക്ടർ. ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ എന്ന് പറഞ്ഞു. രണ്ടു രൂപയുടെ ടിക്കറ്റ്‌ തന്നു. അവിടെ മിനിമം ടിക്കറ്റ്‌ അന്ന് രണ്ടു രൂപ ആയിരുന്നു. ടെമ്പ്ൾ അൽവാൽ എന്ന സ്റ്റോപ്പ്‌ കഴിഞ്ഞ് ബസ്‌ കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ കണ്ടക്ടർ വന്നു ചോദിച്ചു

മീരു ദിഗലെതാ? (നിങ്ങൾ ഇറങ്ങിയില്ലേ?)

ലാസ്റ്റ് ബസ്ടോപ്പ് ടിക്കറ്റ്‌ കതാ (ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ ടിക്കറ്റ്‌ അല്ലെ?)

ഞാൻ ചോദിച്ചതും അയാൾ ഒറ്റ അലർച്ച ആയിരുന്നു .   അൽവാൽ എന്ന് പറഞ്ഞു ടിക്കറ്റ്‌ എടുത്തിട്ട് ഇപ്പോൾ ബോന്തൽഗട്ട (ശ്മശാനം)ഇറങ്ങും എന്ന് പറയുന്നു , ആദ്യമേ പറയണ്ടേ. ഞാൻ ഇപ്പോൾ ചോദിച്ചില്ലെങ്കിൽ എങ്ങനെ അറിയും. പറ്റിക്കാൻ നടക്കുന്നു എന്നൊക്കെ.

അതിനു മുൻപേ തന്നെ ഞാൻ അടുത്തിരുന്ന ഒരു പെണ്ണിനോട് എനിക്ക് ഇറങ്ങേണ്ട സ്ഥലത്തിനെ പറ്റി  ഒക്കെ പറഞ്ഞിരുന്നു. ഈ ചീത്ത വിളി ഒന്ന് നിർത്താൻ വേണ്ടി ഒരു സഹായത്തിനായി ആ പെണ്ണിനെ നോക്കിയപ്പോൾ ആലുവാ മണപുറത്ത്‌ വെച്ചു പോലും കണ്ടിട്ടില്ല എന്ന ഭാവത്തിൽ ഒറ്റ മുഖം തിരിക്കൽ. അയാളുടെ ദിക്കു പൊട്ടുന്ന ഒച്ചക്കു മുകളിലേക്ക് എന്റെ പൂച്ച ശബ്ദം പോകുന്നുമില്ല. ഇത്തരം ഘട്ടങ്ങളിൽ  എത്ര പഠിച്ച ഭാഷ ആയാലും മലയാളം ആണ് ആദ്യം വായിൽ വരിക. പോരാത്തതിനു അപമാനം , സങ്കടം എന്തൊക്കെയോ ഉള്ളിൽ നിറഞ്ഞു . പിന്നെ ഒറ്റ കരച്ചിലായിരുന്നു. (പണ്ട് എന്തിനും ഏതിനും കരയുന്ന കരയാളി പാത്തുമ്മ ആയിരുന്നു, ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റു കണ്ണുനീരുറവകൾ ഒക്കെ വറ്റി )

പെട്ടെന്ന് ബസ്‌ നിർത്തി ഡ്രൈവിംഗ് സീറ്റിനു പിറകിൽ  ഇരുന്ന മീശക്കാരൻ ചോദിച്ചു.
" എക്കടെ പോവാലാമ്മ " (എവിടെ പോകണം)

" ലാസ്റ്റ് ബസ്‌ സ്റ്റോപ്പ്‌ ദിഗി കൊഞ്ചം നടവാലി  (ലാസ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി കുറച്ചു  നടക്കണം) ..ഉത്തരം കൊടുക്കുന്നതിനോടൊപ്പം മൂക്കും വലിക്കുന്നു, കണ്ണുനീർ കവിളിലൂടെ ഒഴുകുന്നു.

കേരളാവ ? (മലയാളി ആണോ )
അവുനു  (അതേ )
അപ്പോഴേക്കും വീണ്ടും കണ്ടക്ടർ ഓടി വന്നു എന്തൊക്കെയോ പറയാൻ തുടങ്ങി . ഇനിയും ടിക്കറ്റ്‌ എടുക്കണം എന്നൊക്കെ പറഞ്ഞു. ഞാൻ ടിക്കറ്റ്‌ എടുക്കാൻ കാശു കൊടുത്തപ്പോൾ  ഡ്രൈവർ അയാളോട് മിണ്ടാതിരിക്കാനും പുതിയ ഒരു ടിക്കറ്റ്‌ ഒന്നും വേണ്ട , അവർ പറഞ്ഞത് മനസിലാകാത്ത നീ അല്ലെ തെറ്റ് ചെയ്തത് എന്നും   പറഞ്ഞതോടെ അയാൾ മിണ്ടാതെ പിറകിലേക്ക് പോയി.

എമി  പറവേലതമ്മ , കൊത്ത അബ്ബായി അന്തുക്കെ, നിമ്മതികാ കുർചോണ്ടി  (കുഴപ്പമൊന്നുമില്ല, പുതിയ ചെക്കൻ ആണു. സുഖമായി ഇരുന്നോളൂ)

അയാളുടെ വാക്കുകൾ ഒരു പാട് ആശ്വാസം തന്നു

ബൊലാറം എന്ന സ്ഥലം കഴിഞ്ഞതോടെ ബസിലെ ഏക പെണ് തരി ഞാൻ മാത്രം ആയി. (കേരളത്തിലെ ഒരു ബസിൽ ആണെങ്കിൽ ഉറപ്പായും അറിയാതെ ഉള്ള ഒരു ഉരസൽ , ഒരു തോണ്ടൽ , നോട്ടം, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള കോക്രി കാണിക്കൽ ഒക്കെ ഉണ്ടാകും പക്ഷെ ആ ബസിൽ എനിക്ക് ഒരിക്കൽ പോലും അങ്ങനെ ഒരനുഭവം ഉണ്ടായില്ല )പുറത്ത് കനം  കൂടി വരുന്ന ഇരുട്ടും . ഇറങ്ങേണ്ട സ്ഥലത്തെ കുറിച്ച് ഓർത്തപ്പോൾ പിന്നേം പേടിയും വിഷമവും.

ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി ബസ്‌ നിർത്തി

ദിഗമ്മാ  (ഇറങ്ങിക്കോളൂ )
ഇറങ്ങി . ശ്മശാനത്തിന്റെ ഒരറ്റത്ത് അപ്പോൾ ആളി  കത്തുന്ന ചിത . വേറെ സ്ഥലത്ത്‌ കനൽ മിന്നുന്നു. ഉള്ള ദൈവങ്ങളെ ഒക്കെ മനസ്സില് വിളിച്ചു. ശ്മശാനം ക്രോസ് ചെയ്ത് ഒരു തടാകത്തിന്റെ കരയിലൂടെ 5 മിനിറ്റ് മതി  വീട്ടിൽ എത്താൻ. ഇരുട്ടത്ത് അതിലൂടെ നടക്കുന്ന കാര്യം ഓർത്ത് മുന്നോട്ട് നടക്കാനും നടക്കാതിരിക്കാനും പറ്റാതെ നിൽക്കുന്ന എന്നെ നോക്കി ഡ്രൈവർ പറഞ്ഞു . "ഞാൻ ഹെഡ് ലൈറ്റ് ഇട്ടു തരാം നിങ്ങൾ നടന്നോളൂ "

വിളിച്ച ദൈവങ്ങളിൽ ആരോ ഒരാൾ അയാളുടെ മനസ്സില് എത്തി എന്ന് ബോധ്യം ആയി. അയാൾ തെളിച്ചു തന്ന ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ശ്മശാനം കടന്നു ഞാൻ വീട്ടിലേക്ക് ഓടി.

ഇതിനു ശേഷം പിന്നീട് ഒരു പാട് പ്രാവശ്യം ഞാൻ ബസിൽ കേറി. അപ്പോഴൊക്കെ ലൈറ്റ് തെളിച്ചു തന്നിരുന്നു  അയാൾ ശ്മശാനഭയം മാറാൻ അതെന്നെ ഒരു പാട് സഹായിച്ചിരുന്നു

ഇന്നും നേരം വൈകുമ്പോൾ  ബസ്‌ ഇറങ്ങി ഇരുട്ടിലൂടെ നടക്കേണ്ടി വരുമ്പോൾ ഞാൻ ആ മനുഷ്യനെ ഓർക്കാറുണ്ട്. ആദ്യത്തെ ദിവസം അയാൾ ലൈറ്റ് ഇട്ടു തന്നില്ലെങ്കിൽ ഞാൻ എങ്ങനെ ക്രോസ് ചെയ്യുമായിരുന്നു ?  എനിക്കിപ്പോഴും അറിയില്ല..



****  http://neehaaramm.blogspot.in/2014/01/blog-post_11.html


2015, നവംബർ 9, തിങ്കളാഴ്‌ച

കൊഴിഞ്ഞു വീണൊരീ  കുസുമം കണക്കെ
കരിഞ്ഞു  പോയിതെൻ യൗവനമെങ്കിലും 
കനവു നെയ്തൊരു ഭൂതകാലമെൻ 
നിനവിലിങ്ങനെ തെളിഞ്ഞു വന്നീടവെ 
ഇനിയുമുണ്ടേറെ സ്വപ്‌നങ്ങൾ കാണുവാൻ 
ഇനി ശയിക്കട്ടെ ഏകയായി സ്വസ്ഥയായി !!










(Photo courtesy: Shaji Panicker) 

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

ഇറങ്ങിപ്പോക്ക്


"ഞാൻ വന്നു "

പടിഞ്ഞാറൻ വെയിലിൽ തിളങ്ങുന്ന പൂക്കളെ നോക്കി ഇരിക്കുമ്പോൾ എന്നത്തെയും പോലെ മുന്നറിയിപ്പും കൂടാതെയാണ് അവൻ കേറി വന്നത്.സൌഹൃദത്തിൽ നിന്നും ഒന്നും പറയാതെയുള്ള ഇറങ്ങി പോക്കിന് ശേഷം മാസങ്ങൾ കഴിഞ്ഞുള്ള തിരിച്ചു വരവ്.എവിടെ ആയിരുന്നു എന്നോ എന്തിനു പോയി എന്നോ ചോദിച്ചില്ല.ചോദിച്ചാലും ചിലപ്പോൾ പറയില്ല.മറ്റു ചിലപ്പോൾ ചോദിക്കാതെ തന്നെ എല്ലാം പറയും.

കാപ്പി എടുക്കട്ടെ

"ആയിക്കോട്ടെ , എത്ര കാലം ആയി കടുപ്പം കൂടിയ കാപ്പിയുടെ രുചി അറിഞ്ഞിട്ടു "

കാപ്പിയും ബിസ്കറ്റും ട്രേയിൽ എടുത്തു തിരിച്ചു വരുമ്പോൾ എടുത്താൽ പൊങ്ങാത്ത ആലോചനയിൽ ആയിരുന്നു അവൻ. കാലടി ശബ്ദം കേട്ടിട്ട് ആണോ എന്തോ പൊടുന്നനെ പറഞ്ഞു

" ഞാൻ ഒരു ആശ്രമത്തിൽ ആയിരുന്നു"

കേട്ടപ്പോൾ ചിരിയാണ് വന്നത്. ചിരി വന്നാൽ അത് അണ പൊട്ടാത്ത പ്രവാഹം ആയിരിക്കും.ട്രേ താഴെ വീഴാതെ വാങ്ങി ടീപോയിൽ വെച്ച് വീണ്ടും

" ചിരിക്കാൻ പറഞ്ഞതല്ല , കഴിഞ്ഞ ആറു മാസവും ഞാൻ അവിടെ ആയിരുന്നു "

എന്നിട്ട് ബോധോദയം ഉണ്ടായോ?

" ബോധം ഇല്ലാത്തവർക്ക് ആണ് അത് ഉദിക്കേണ്ടത് , എന്റെ ബോധം തെളിഞ്ഞതും കൂർമവും ആണ് അത് കൊണ്ട് തന്നെ ചിലത് ബോധ്യം ആയി"

സമരം ചെയ്യാൻ എന്തോ പുതിയതായി  കണ്ടു പിടിച്ചു എന്ന് മനസിലായി.

" ചൂഷണം ആണ് അവിടെ,ആരും ആർക്കും ഒന്നും കൊടുക്കുന്നില്ല. പ്രഭാഷണം കേട്ടാലോ , പ്രസാദം കഴിച്ചാലോ ഒന്നും സമാധാനം കിട്ടില്ല. പക്ഷെ ലോലമനസ്സുകളെ ഇതിന്റെ പേരില് ചൂഷണം ചെയ്യുകയാണ് "

അപ്പോൾ ഇതിനെതിരെ അവിടേം കൊടി പിടിച്ചോ? നിന്നെ അവർ പുറത്താക്കിയതാണോ?

" അല്ല അവിടെ നിന്നും ഒന്നും  നേടാനില്ലെന്നു ബോധ്യം ആയപ്പോൾ ഞാൻ ഇറങ്ങിയതാണു. സമരവും യുദ്ധവും വിശാലമായ മൈതാനത്ത് ആണ് നടക്കേണ്ടത് അടഞ്ഞു കിടക്കുന്ന ചുവരുകൾക്ക് നടുവിൽ  അല്ല "

അപ്പോൾ കുറച്ചു കാലത്തേക്ക് നിന്റെ ഭ്രാന്തിനു പുതിയ വിഷയം കിട്ടി അല്ലേ 

കാപ്പി കപ്പു താഴെ വെച്ച് ഒന്നും പറയാതെ ഇറങ്ങി പോയ ആൾ പിന്നീടു വന്നത് ഒരു ഉച്ചയൂണ് സമയത്ത് ആണ്. ആനയെ തിന്നാനുള്ള വിശപ്പ്‌ എന്ന് പറഞ്ഞു വന്ന ഉടനെ ഒന്നും മിണ്ടാതെ കഴിക്കാൻ ഇരുന്നു.അടുക്കള വൃത്തിയാക്കൽ , പാത്രം കഴുകൽ ഒക്കെ കഴിഞ്ഞു വരുമ്പോൾ കഴിച്ചു കഴിഞ്ഞു ഉമ്മറത്തെ ചാരുകസേരയിൽ അലസമായി കണ്ണുകളടച്ചു കിടക്കുക ആയിരുന്നു. ഉറങ്ങുകയാകും എന്ന് കരുതി തിരിഞ്ഞു നടക്കുമ്പോൾ ആണ് ആ ചോദ്യം വന്നത്

"യൂക്കിയോ മിഷിമയെ കുറിച്ച് കേട്ടിട്ടുണ്ടോ ?"

ടി വി യുടെ പേര് പോലെ ഉണ്ടല്ലോ 

"മൂന്നു തവണ നോബേൽ സമ്മാനത്തിനു ശുപാർശ  ചെയ്യപ്പെട്ട ജാപ്പനീസ് എഴുത്തുകാരൻ ആണ്"

മലയാളത്തിലെ തന്നെ എഴുത്തുകാരെ അറിയില്ല എന്നിട്ടാണ്  ജപ്പാനിലെ

"നല്ല എഴുത്തുകാരനും നടനും ഒക്കെ ആയിരുന്നു. ആത്മഹത്യ ചെയ്തതാണ്. അതും ഹരാകിരി നടത്തി. കേട്ടിട്ടുണ്ടോ അതിനെ കുറിച്ച് ?"

സമുറായ് യോദ്ധാക്കൾ പിടിക്കപ്പെടുമ്പോൾ ചെയ്യുന്ന വയറു കീറി ചെയ്യുന്ന ആത്മഹത്യാ രീതിയെ പറ്റി  ടീവിയിൽ കണ്ടതായി ഓർക്കുന്നു 


" ആത്മഹത്യ ചെയ്യാൻ എളുപ്പവഴികൾ ഒരു പാടുണ്ടായിട്ടും എന്തിനാണാവോ ആ രീതി സ്വീകരിച്ചത് "

ചോദ്യമോ ആത്മഗതമോ എന്ന് മനസിലാകാത്ത പിറുപിറുക്കൽ. ഒന്നും പറയാതെ മുറ്റത്തെ പൂവിൽ വന്നിരുന്ന കടൽനീല നിറത്തിലെ പൂമ്പാറ്റയെ കാണിച്ചു കൊടുത്തപ്പോൾ

 "പൂവിനേയും പൂമ്പാറ്റയെയും നോക്കി സ്വപ്നം കണ്ടു നടന്നോ ഈ ലോകത്ത് എന്തൊക്കെ നടക്കുന്നു എന്നറിയാമോ " 

ചോദ്യവും ഇറങ്ങി പോക്കും ഒരുമിച്ചായിരുന്നു എന്നത്തേയും പോലെ.

കുറെ നാളുകൾക്ക് ശേഷം ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ ചാരു പടിയിൽ ഇരിക്കുമ്പോളാണ് പോസ്റ്റ്‌മാൻ വന്നത്. കത്തയക്കാനും വരാനും ഇല്ലാത്തത് കൊണ്ട് വേറെ ആരുടെയെങ്കിലും അഡ്രസ് ചോദിക്കാൻ ആയിരിക്കുമെന്ന് കരുതിയപ്പോൾ വെച്ചു നീട്ടുന്ന കവർ. വൃത്തിയിൽ എന്റെ പേരും അഡ്രസ്സും എഴുതിയിരിക്കുന്നു.ആരുടെ ആകുമെന്ന് ആകാംക്ഷയോടെ തുറന്നു നോക്കിയപ്പോൾ താഴേക്ക്‌ വീഴുന്ന തുണ്ട് കടലാസ്സ്‌.



എന്നും കാണിക്കുന്ന ഭ്രാന്തിന്റെ ബാക്കി പത്രം എന്ന് കരുതി ഇരുന്നതായിരുന്നു അടുത്ത ദിവസം ഒരു ഫോണ്‍ കാൾ വരുന്നത് വരെ 

"  അറിഞ്ഞോ നമ്മുടെ ....................."


അവനെന്ത് പറ്റി ?

" കാലിലെയും കയ്യിലെയും കഴുത്തിലെയും ഞരമ്പുകൾ മുറിച്ചു..എളുപ്പമുള്ള ഒരു പാട് മാർഗങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും ഇത്രയും ഭീകരമായ ഒരു വഴി.."






(കടപ്പാട് : എൻറെ ഭാവനക്ക് കയ്യക്ഷരത്തിന്റെ ചാരുത തന്ന നമ്മുടെ പുണ്യാളൻ  ഷാജിക്ക് )


2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒളിച്ചുകളി

വാക്കുകളായിരുന്നു ആദ്യം കളി തുടങ്ങിയത് .  എഴുതാനിരിക്കുമ്പോൾ , സംസാരിക്കുമ്പോൾ ഒക്കെ ചില സമയങ്ങളിൽ പിടുത്തം തരാതെ , ഞാൻ ഇവിടുണ്ടേ എന്ന് ചില സൂചനകൾ തന്നു തുടങ്ങിയ കളി. ഒളിച്ചിരിക്കുന്ന ഓരോന്നിനെയും തിരഞ്ഞു പിടിച്ചു കൂടെ കൂട്ടുമ്പോൾ ഒരു ഹരമായിരുന്നു.

പിന്നീടെപ്പോഴോ പേരുകൾ കളിയിൽ ചേർന്നു . മുഖവും രൂപവും എല്ലാം ഓർമയിൽ നിറഞ്ഞു നിന്നിട്ടും പേര് തെളിയാതെ എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന സമയങ്ങൾ . ഹരം പിടിച്ച ഒരു കളിയുടെ കെണിയിൽ പെട്ട് പോയ നിമിഷങ്ങൾ. വാശിയോടെ കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലും തോൽക്കില്ലെന്ന വിശ്വാസം.

എന്നത്തേയും പോലെ ആണ് അന്നും  ഏറ്റവും ഇഷ്ടപെട്ട കച്ചോരി വാങ്ങാൻ അവിടെ കേറിയത്. കണ്ടു പരിചയിച്ച ആൾ ആയത് കൊണ്ട് എന്ത് വേണം എന്ന് ചോദിച്ചടുത്ത് വന്ന പയ്യനോട് ഉദ്ദേശിച്ച സാധനത്തിന്റെ  പേര് പറയാൻ നോക്കുമ്പോൾ ആണ് വീണ്ടും കളിക്കാർ എത്തിയത്. പറയാം എന്ന് പറഞ്ഞു ചുറ്റും കണ്ണോടിച്ചു ഓർമയിൽ പരതുമ്പോൾ പിടി തരാതെ മാറി നില്ക്കുന്നു. എന്നും കച്ചോരി വെക്കാറുള്ള പ്ലേറ്റ് ചൂണ്ടി കാണിച്ചു

' ഇതിൽ വെക്കാറുള്ള  പലഹാരം '

"ഇതെന്താ ഇങ്ങനൊക്കെ, അത് കച്ചോരി  അല്ലെ എപ്പോഴും വാങ്ങിക്കുന്നത്. പേര് മറന്നു പോയോ?വയസ്സായാൽ ഇങ്ങനൊക്കെയാ,അതില്ല കേട്ടോ നേരത്തെ തീർന്നു പോയി "

ഒരു പാക്കറ്റ് പാലും വാങ്ങി ഇറങ്ങുമ്പോൾ മുന്നിൽ കൊണ്ട് നിർത്തിയ സ്കൂട്ടർ .
"എത്ര കലമായെടോ തന്നെ കണ്ടിട്ട് തനിക്കിപ്പോഴും ഒരു മാറ്റവുമില്ലല്ലോ , പഴയ ഉണക്ക കോലം തന്നെ "

നിറഞ്ഞ ചിരിയോടെ പറയുന്ന മീശക്കാരന്റെ പേര്? വീണ്ടും കളിയ്ക്കാൻ തുടങ്ങിയിരിക്കുന്നു ഓർമ .രൂപം , സംസാരം എല്ലാം തെളിയുന്നു പക്ഷെ പേര്? ഓർത്തെടുക്കാൻ കഴിയാത്തതിന്റെ പരുങ്ങൽ മുഖത്ത്തെളിഞ്ഞതിനാലാകാം

"താൻ  ടെൻസ്ഡ് ആകാതെടോ എത്ര കാലത്തിനു ശേഷം കാണുന്നതാ, തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പേരല്ലേ മറന്നുള്ളൂ ആളെ മറന്നില്ലല്ലോ "

ഒരു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു നിർത്തുമ്പോഴും പേര് കളി തുടരുക തന്നെ ആയിരുന്നു .

കളിയുടെ ഹരം കുറയുകയും പലപ്പോഴായി ഒരു തരം അപകർഷതാ ബോധം ഉള്ളിൽ നിറയുകയും ചെയ്തപ്പോൾ തോറ്റ് കൊടുക്കില്ലെന്ന വാശിയോടെ ഒളിച്ചു കിടക്കുന്നവരെ തിരഞ്ഞു പിടിക്കാനുള്ള ആവേശത്തിനിടയിൽ കാലു തെറ്റി  വീണത് ഇരുട്ടിന്റെ നിലവറയിലേക്കായിരുന്നു. അകത്തും പുറത്തും നിറയുന്ന ഇരുട്ട് ,ഇരുട്ടിന്റെ അലകൾക്കിടയിലൂടെ ഇടക്കെപോഴോ വരുന്ന ഒരു വെള്ളിവെളിച്ചം.

വീണ്ടും ഒളിച്ചുകളിയുമായി അവരെത്തിയിരിക്കുകയാണ് .മുന്നില് വന്നു ഇതാ ഞാൻ എന്ന് പറഞ്ഞു ഓടി മായുന്ന കളി. ഇരുട്ടിലും കളിയ്ക്കാവുന്ന ഒളിച്ചു കളി ..


2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഇല്ലെന്നും കാണില്ലെന്നും
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു
എന്നിലെക്കൊതുങ്ങുമ്പോൾ
തോണ്ടി വിളിച്ചുണർത്തി
എങ്ങെന്നില്ലാതെ മാഞ്ഞു
പോകുന്നതെന്താണ് സ്വപ്നമേ നീ ?



2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ജാലകക്കാഴ്ചകൾ

മൌനകൂടാരത്തിൽ ഏകാന്തതയെ പ്രണയിക്കുമ്പോൾ 
നിനച്ചിരിക്കാതെ ചില ജാലകങ്ങൾ  തുറക്കപെടും. 
ഒന്നിൽ കാണുന്നത്  സ്നേഹത്തിന്റെ മുഖങ്ങൾ 
കണ്ണിൽ തുളുമ്പുന്ന  സ്നേഹവും
കരുണയുമായി ഒരു പാട് പുഞ്ചിരികൾ 
ആ പുഞ്ചിരികൾക്കിടയിൽ
തിളങ്ങുന്ന നിന്റെ കണ്ണുകൾ 
നോട്ടത്തിൽ നിന്നും കണ്ണുകൾ വലിച്ചെടുത്തു 
മറുവശത്തേക്ക് നോക്കുമ്പോൾ
തുറക്കുന്ന സ്വപ്നജാലകങ്ങൾ
ആകാശം തൊട്ടു മഴവില്ലിൽ ഊഞ്ഞാലാടി
 മഴയായി ഉതിർന്നു മണ്ണിനെ പുണർന്നു
 പൂവായി വിരിഞ്ഞു പൂമ്പാറ്റയായി പറന്നു 
നിൻറെ ഉറക്കത്തിലേക്കൂർന്നിറങ്ങി
സ്വപ്നത്തിന്റെ കവിളിൽ തലോടി 
 ചുണ്ടിലെ നനുത്ത ചിരിയുടെ
അറ്റത്തു നിന്നു അടർന്നു  വീഴുമ്പോൾ
തുറക്കാനായി പ്രകമ്പനം കൊള്ളുന്നു മറ്റൊന്നു 
അങ്ങനെ ആയത് കൊണ്ടിങ്ങനെ എന്നും ,
ഇങ്ങനെ ആയാൽ എങ്ങിനെ എന്നും 
ചോദ്യങ്ങൾ ,ഉത്തരങ്ങൾ , വാഗ്വാദങ്ങൾ, പരിഭവങ്ങൾ
കൊടുങ്കാറ്റടിച്ചെന്നപോൽ വിറയ്ക്കുന്ന പാളികളെ
 തുറക്കാനായി  അഹംഭാവത്തിന്റെ
കൈവിരലുകൾ ഉയർത്തുമ്പോൾ
തോണ്ടി വിളിക്കുന്ന സ്നേഹവിരൽ 
സ്നേഹവാതിലിൽ നീട്ടിപ്പിടിചിരിക്കുന്ന 
കൈകളിൽ ചേർന്നു നിൽക്കുമ്പോൾ
അലിഞ്ഞില്ലാതെ ആയി പോകുന്ന
 അഹന്തയെ നോക്കി  പുഞ്ചിരിച്ചു
കൈകളിൽ ചാഞ്ഞു കിടന്നു വീണ്ടും
 സ്വപ്നവാതിലിലൂടെ  ആകാശത്തേക്ക് ...







2015, മേയ് 25, തിങ്കളാഴ്‌ച

ഒറ്റക്കാകുമ്പോൾ ..

ഒറ്റക്കാകുമ്പോൾ  മനസ്സിന്റെ
ശൂന്യതയിൽ വന്നു നിറയുന്ന ചിലതുണ്ട്
ചുണ്ടിലൂറുന്ന ചക്കരമാങ്ങയുടെ മധുരം
ചിരിച്ചു കൊണ്ടോടുന്ന പുഴയുടെ തണുപ്പ്
പേരറിയാത്ത ഏതോ പൂവിന്റെ ഗന്ധം
ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ
ചോദ്യങ്ങളില്ലാത്ത കുറെ ഉത്തരങ്ങൾ
മോഹങ്ങൾ,മോഹഭംഗങ്ങൾ
സ്വപ്‌നങ്ങൾ, വിഹ്വലതകൾ
തലനീട്ടി ചിരിക്കുന്ന രഹസ്യങ്ങൾ
കഴുത്തിൽ പതിഞ്ഞ ചുംബനത്തിന്റെ ചൂട്
ചേർത്ത് പിടിച്ച വിരലുകൾ
പറയാതെ പോയ വാക്കുകൾ
ഓർക്കാതെ പോയ അടയാളങ്ങൾ
തിരമാലകൾ പോലെ
ഒന്നിനു പിറകെ ഒന്നായി
അലയടിച്ചുവരുമ്പോൾ
എങ്ങനെയാണു മനസ്സേ നീ ശൂന്യമാകുന്നതും
ഞാൻ ഒറ്റക്കാകുന്നതും !!








2015, മേയ് 7, വ്യാഴാഴ്‌ച

പുനർജ്ജന്മം

തെളിഞ്ഞും മറഞ്ഞും പോകുന്ന ഓർമ്മയുടെ നൂൽപാലത്തിൽ ആയിരുന്നു അപ്പോൾ .ഒരു വശത്തു ഇരുൾ മൂടികിടക്കുന്ന അഗാധ ഗർത്തം. മറുവശത്ത്  എന്തായിരിക്കും എന്ന് ആലോചിക്കുമ്പോൾ നീണ്ടു വരുന്ന ചില രൂപങ്ങൾ.

ആദ്യം വന്നത് ചെമ്പകവും പിച്ചിയും ചെമ്പരത്തിയും ജമന്തിയും ആയിരുന്നു. "എന്തു കിടപ്പാ ഇത് , സ്വപ്നങ്ങളിൽ നിന്നുമിറങ്ങി മണ്ണിൽ വേരിറക്കാൻ ഞങ്ങൾക്ക് കൊതി ആയി. വേരിറക്കി നീര് വലിച്ചെടുത്തു കൊമ്പുകളും ശാഖകളും നിറയെ പൂക്കളുമായി പൂത്തുലയാൻ ഇനിയും കാത്തിരിക്കാൻ വയ്യ , ഒന്നു വേഗം  എഴുന്നേറ്റു വാ കുട്ടിയേ "

പിന്നെ വന്നത് വെള്ള പെയിന്റ് അടിച്ച കുഞ്ഞു വീട് ആയിരുന്നു " അതേയ് ഇങ്ങനെ ഭൂമിയിലും ആകാശത്തിലും അല്ലാതെ തൂങ്ങിക്കിടക്കാൻ തുടങ്ങീട്ടു കുറെ കാലമായി, ഒന്ന് ശാപമോക്ഷം തന്നൂടെ "

തെളിഞ്ഞ ഓർമ്മയിൽ കവിളിൽ കുത്തുന്ന നനുത്ത രോമങ്ങൾ , ചെവിയിലെത്തുന്ന അടഞ്ഞ ശബ്ദം "  അച്ഛൻ'സ് കുക്കിംഗ്‌, സൊ ഹൊറിബൾ , ഒന്ന് വേഗം എഴുന്നേറ്റു എന്തെങ്കിലും ഉണ്ടാക്കി തര്വോ "

വിരലുകളിൽ ബലമായി പിടിച്ചിരിക്കുന്ന രോമകൈകൾ. ദൂരെ എവിടെ നിന്നോ വരുന്ന പോലെ ഒരു ശബ്ദം " ദേഷ്യം വരുമ്പോൾ നീ ഇല്ലാതെയും ജീവിക്കാൻ പറ്റും എന്നൊക്കെ ഞാൻ പറയും , പക്ഷെ നീ ഇങ്ങനെ കിടക്കുമ്പോൾ പറ്റുന്നില്ലെടി , ഒന്നും ചെയ്യണ്ട നീ , എഴുന്നേറ്റിരുന്നാൽ മതി "

പിന്നെയും വരുന്നു ആരൊക്കെയോ. അവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട് .

ഒന്നുറങ്ങാനും സമ്മതിക്കുന്നില്ലല്ലോ ഇവരൊന്നും.

 നിത്യമായ ഉറക്കം കൊതിക്കുന്ന  കണ്ണുകൾ ബലമായി തുറന്നു,  നെഞ്ചിൽ പറ്റി കിടക്കുന്ന പൊടിമീശക്കാരനെ തട്ടി ഉണർത്തി പൊങ്ങാത്ത തല ഉയർത്തി കാലു നിലത്തേക്കു വെച്ചു പിച്ച വെക്കുമ്പോൾ കാലെടുത്തു വെച്ചത് പുനർജന്മത്തിലേക്കു ആയിരുന്നു,  ഒരു വേദനക്കും കീഴ്പെടുത്താൻ കഴിയാത്ത ജീവിതത്തിലേക്ക് !!!




2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

കൃഷി ചരിതം

ഫേസ്ബുക്കിലെ അപ്നാ ഗ്രൂപ്പ്‌ ആയ ടേസ്റ്റ് ബട്സിൽ എന്റെ ടെറസ് ഗാർഡൻ ഫോട്ടോ ഇട്ട ദിവസം ചാറ്റ് ബോക്സിൽ ഒരു മെസ്സേജ് വന്നു
"ഫേസ്ബുക്ക് ഉള്ളത് കൊണ്ട് മാഡം കൃഷി ഒക്കെ ചെയ്യാൻ തുടങ്ങി അല്ലെ ?"
ചോദ്യത്തിലെ പരിഹാസത്തെ അവഗണിച്ചു കൊണ്ട് ' കൃഷി ആദ്യമേ ഉണ്ട് , ഫോട്ടോ ഫേസ്ബുക്ക് ഉള്ളത് കൊണ്ട് ഇടുന്നു ' എന്ന് പറഞ്ഞു ഒരു സ്മൈലിയുമിട്ടു സ്ഥലം കാലി  ആക്കി .

കൃഷി എന്റെ രക്തത്തിൽ ഫേസ്ബുക്കും സുക്കെൻ ബർഗും ജനിക്കുന്നതിനു മുന്നേ , നിരുപമ ബ്രാൻഡ്‌ അംബാസഡറും ജൈവകൃഷി ജ്വരം പോലെയും  പടർന്നു പിടിക്കുന്നതിനു മുന്നേ അലിഞ്ഞു ചേർന്ന ഒന്നാണ് . രാവിലെ കടയിലേക്ക് പോകുന്നതിനു മുന്നേ തോട്ടവും വയലും ചുറ്റി കറങ്ങി പുല്ലും പടലും പറിച്ചു കളഞ്ഞു, വയലുകളിൽ വെള്ളം ഒഴുകാൻ കവായി കീറി തിരിച്ചു വരുന്ന ഒരച്ഛനെയും   , വീട്ടിൽ ഉണ്ടാക്കാൻ കഴിയാത്ത ഉള്ളി , ഉരുളകിഴങ്ങ് തുടങ്ങിയവ മാത്രം പുറത്തു നിന്ന് വാങ്ങുകയും മറ്റെല്ലാം അടുക്കള തോട്ടത്തിൽ ഉണ്ടാക്കുകയും ചെയ്യുന്ന ഒരമ്മയെയും കണ്ടു വളർന്ന ഒരാൾക്ക്  ചെടികളോടും കൃഷിയോടും ഇഷ്ടം തോന്നുക സ്വാഭാവികം മാത്രം .

ഡിസംബറിൽ നെൽകൃഷി കഴിഞ്ഞു ഒഴിഞ്ഞു കിടക്കുന്ന പാടത്തു പയറും വെള്ളരിയും  മത്തനും കുമ്പളവും വെണ്ടയും കയ്പയും പടർന്നു കിടക്കുന്ന ബാല്യകാലം .. വെള്ളം ഒഴിക്കുന്ന ചെറിയ  ജോലി ചെയ്യുന്നതിനൊപ്പം ഇളം വെള്ളരി പറിച്ചു തിന്നുന്നതിന് കേൾക്കുന്ന  ചീത്ത.. ചോറ്റു പത്രത്തിൽ ഇന്നിതാണ് വേണ്ടത് എന്ന് പറഞ്ഞു ഇഷ്ടമുള്ള പച്ചക്കറി പറിച്ചു കൊണ്ട് കൊടുക്കുന്ന നല്ല കാലം ..ഇന്നും വായിൽ വെള്ളമൂറിക്കുന്ന കടുക് പൊട്ടിച്ച ചിലന്തി അമര ഉപ്പേരി, ചെറിയ ഉള്ളിയും തേങ്ങയും പച്ചമുളകും വറുത്തിട്ട കോവയ്ക്ക തോരൻ , തലേ ദിവസം പറഞ്ഞുറപ്പിച്ചു ചോറ്റു  പാത്രത്തിൽ ചുമന്ന ചീരയുടെ ഉപ്പേരി കൊണ്ട് വന്നു ആരുടെ ചോറിനു ആണ് കൂടുതൽ ചുമപ്പു എന്ന് കൂട്ടുകാരികളോട് മത്സരിച്ചിരുന്ന കുട്ടിക്കാലം. ഇതെല്ലാം ഓർമയിൽ നിൽക്കുമ്പോൾ ഒരു മുളക് തൈ എങ്കിലും നടാതിരിക്കുന്നതെങ്ങനെ?

അമ്മ മുറിച്ചു മാറ്റുന്ന ഉരുളകിഴങ്ങ് മുളകൾ വെറുതെ കൊണ്ട് പോയി മണ്ണ് കൂട്ടി ഇട്ടപ്പോൾ അടിയിൽ പല്ലി  മുട്ട പോലെ ഉണ്ടായ ഉരുളകിഴങ്ങ്..മുളച്ച ഉള്ളിയും അത് പോലെ അമ്മ നടാത്ത ചെടികളും വെറുതെ കൊണ്ട് പോയി കുഴിചിട്ടാണ് ആദ്യ  പാഠങ്ങൾ പഠിച്ചത് . സ്വന്തം അദ്ധ്വാനത്തിൽ ആദ്യമായി ഉണ്ടാക്കിയത് ഒരു  ടെറസ് ഗാർഡൻ  ആയിരുന്നു. ഏട്ടന്റെ വീട്ടിൽ നിന്നും കോളേജിൽ പോയിരുന്ന കാലത്ത് രണ്ടു നില കെട്ടിടത്തിനു മുകളിലേക്ക് താഴെ നിന്നും മണ്ണ് ചാക്കിൽ വലിച്ചു കേറ്റി ഉണ്ടാക്കിയ തോട്ടം നൂറു മേനി വിളഞ്ഞു എന്ന് തന്നെ പറയാം..പിന്നെ പഠിപ്പും തല തെറിപ്പും ആയി നടന്നപ്പോൾ കൃഷിയെ മറന്നു.

പിന്നീടു ചെടികളും കൃഷിയും കടന്നു വന്നത് ഒന്നും ചെയ്യാനില്ലാതെ രാജമുന്ദ്രിയിലെ വരണ്ട പകലുകളിൽ ആണ്. തെലുങ്ക് പഠനം കഴിഞ്ഞുള്ള പകലുകളിൽ വെറുതെ സമയം കൊല്ലാൻ വേണ്ടി മാത്രം  മുളക് വിത്ത് മുളപ്പിച്ചു വീടിനു സൈഡിൽ നിര നിര ആയി നട്ടത്. കായ ഉണ്ടാകുന്നതിനു മുന്നേ വീട് മാറേണ്ടി വന്നപ്പോൾ വിഷമം ഉണ്ടായെങ്കിലും ഇനി വരുന്നവർക്ക്  ഉപകാരം ആകുമല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു , വീട് മാറി മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വീട്ടിൽ വന്നു . നിങ്ങൾ മുൻപ് താമസിച്ച വീട്ടിൽ ഞാൻ ആണ് താമസിക്കുന്നത് എന്ന് പറഞ്ഞു പരിചയപെടുത്തി നിങ്ങൾ നല്ല മുളക് തൈകൾ നിറയെ കായ്ചിരിക്കുന്നു അത് പറിക്കേണ്ട ആൾ നിങ്ങൾ ആണ് അത് കൊണ്ട് നിങ്ങൾ വീട്ടിലേക്കു വരണം എന്ന് പറഞ്ഞു . ഒരു പാട് സന്തോഷം തോന്നി അത് കേട്ടപ്പോൾ, പറിക്കാൻ വരുന്നില്ല കാണാൻ വരാം എന്ന് പറഞ്ഞു അടുത്ത ദിവസം പോയി, നിറയെ കായ്ച്ചു നില്ക്കുന്ന മുളക് ചെടികൾ മനസ്സിന് തന്ന സന്തോഷം ചെറുതായിരുന്നില്ല .

വീട് മാറുമ്പോൾ കൂടെ കൊണ്ട് പോകാമല്ലോ എന്നാലോചിച്ചു പിന്നീടു ചെടി
വളർത്തൽ ചട്ടിയിലേക്ക് ആക്കി  മാറ്റി. ഫോളിക് ആസിഡ് , അയേണ്‍ ടാബ്ലെറ്റ് കൊണ്ട് പോയി നിക്ഷേപിക്കാനുള്ള ഒരു സീക്രെട്ട് പ്ലൈസ് കൂടെ ആയിരുന്നു അവ .

എവിടെ താമസിച്ചാലും അതിന്റെ ചുറ്റും രണ്ടു ചെടിയെങ്കിലും നടാതെ ജീവിക്കാൻ വയ്യായിരുന്നു . അത് കൊണ്ട് തന്നെ താമസിക്കുന്ന സ്ഥലത്തെല്ലാം ഒരു ചെറിയ അടുക്കള തോട്ടം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ആന്ധ്രയിലെ ഏകാന്തതയിലും വരണ്ട പകലുകളിലും എന്റെ കൂട്ട് ചെടികളോടു ആയിരുന്നു.

നാട്ടിൽ തിരിച്ചു വന്നപ്പോഴും അതിനു മാറ്റം ഉണ്ടായിരുന്നില്ല. പക്ഷെ ഒരിക്കൽ മാത്രം ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി, രണ്ടു വർഷം മുൻപ് നമ്മൾ താമസിച്ചിരുന്ന സ്ഥലത്ത് ചെടികൾ ഉണ്ടാക്കാൻ സമ്മതം വാങ്ങിയ ശേഷം ആയിരുന്നു വീടിനു പിറകു  വശത്ത് അലക്കു കല്ലിന്റെ അടുത്ത് വെറുതെ കിടന്നിരുന്ന സ്ഥലത്ത് വീട്ടിൽ നിന്നും കൊണ്ട് വന്ന വിത്തുകൾ പാകിയത്‌ . എല്ലാ പ്രാവശ്യത്തെ പോലെയും നല്ല വിളവുകൾ തന്നെ തന്നു അവ . പക്ഷെ ഒരു ദിവസം വീടുടമസ്ഥൻ വന്നു പറയുന്നു ഞാൻ നിങ്ങൾക്ക് വീട് മാത്രം ആണ് തന്നത് സ്ഥലം തന്നിട്ടില്ല എന്ന്. ചെടികൾ അല്ലെ വെട്ടി കളയാവുന്നതല്ലേ ഉള്ളൂ എന്ന് നമ്മൾ അയാളോട് പറഞ്ഞു. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോൾ നമുക്ക് വീട് ഒഴിയേണ്ടതായി വന്നു . ഒഴിയുമ്പോൾ മത്തൻ വള്ളിയിലും  അമരയിലും നാമ്പിട്ട   കുഞ്ഞു കുഞ്ഞു കായകൾ,  എല്ലാ പ്രാവശ്യത്തെ പോലെയും അടുത്ത താമസക്കാരന് ആകുമല്ലോ എന്നാശ്വസിച്ചു വീട് ഒഴിഞ്ഞു. അതിനു പിറ്റേ ദിവസം തന്നെ ഉടമസ്ഥൻ ആ ചെടികളെ എല്ലാം
വെട്ടി നിരപ്പാക്കി. അത് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇനി സ്വന്തം വീട്ടിൽ ആല്ലാതെ ചെടി ഉണ്ടാക്കില്ല എന്ന ഒരു പ്രതിജ്ഞ മനസ്സില് എടുത്തു . ജീവിതത്തിൽ ആരോടും ദേഷ്യവും വൈരാഗ്യവും തോന്നാറില്ല എനിക്ക് പക്ഷെ ഇന്നും പഴയ വീടുടമസ്ഥനോട് ക്ഷമിക്കാൻ എനിക്ക് കഴിയുന്നില്ല.

അകവും പുറവുമൊക്കെ ഒരു പോലെ ടൈൽസ്  പാകിയ പുതിയ ഫ്ലാറ്റിൽ കൃഷിയെ കുറിച്ച് ഓർക്കാൻ പോലും പറ്റില്ലായിരുന്നു. ഒരു നാലഞ്ചു  മാസം എനിക്കെന്റെ  പ്രതിജ്ഞയിൽ ഉറച്ചു നിൽക്കാൻ  പറ്റി. പക്ഷെ നമ്മുടെ ഇൻസ്റ്റിങ്ക്റ്റ് അത് എന്നെ വീണ്ടും ചെടി നടുന്നതിന് പ്രേരിപ്പിച്ചു. മണ്ണ് കിട്ടാൻ ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്നം. അപ്പോളാണ് അടുത്ത് ഒരു വീട് പണി തുടങ്ങിയത് , തറ ഉണ്ടാക്കാൻ വേണ്ടി മണ്ണ് മാറിയപ്പോൾ കുറച്ചു മണ്ണ് ചോദിച്ചു വാങ്ങി ഉപയോഗ ശൂന്യമായ ഒരു ബക്കറ്റിൽ ൽ നിറച്ചു രണ്ടു പാവൽ വിത്തും ഒരു കറ്റാർ വാഴയും പിന്നെ പുതിനയും നട്ടു വീണ്ടും തുടങ്ങി. വേറെ ഒരു വീട്ടിലെ കിണർ നന്നാക്കിയപ്പോൾ അവിടുന്നും കുറച്ചു മണ്ണ് കൊണ്ട് വന്നു . അവിടുന്നും ഇവിടുന്നും ആയി കുറേശ്ശെ മണ്ണ് കൊണ്ട് വന്നു വളരെ ചെറിയ തോതിൽ ചെടികൾ നട്ടു. പാവക്കയും കുമ്പളവും
വെള്ളരിയും പിന്നെ തക്കാളിയും പുതിനയുമെല്ലം നല്ല വണ്ണം ഉണ്ടായി കൊണ്ടിരിക്കുന്നു. ഒരു തരത്തിലുള്ള വളവും ഞാൻ ഇടുന്നില്ല. അടുക്കളയിലെ പച്ചകറി മാലിന്യങ്ങളും , കഞ്ഞി വെള്ളം , അരി കഴുകിയ വെള്ളം ഇതൊക്കെ ആണ് വളങ്ങൾ. പുഴുവിനെയും മറ്റു ജീവികളെയും ഓരോ ഇലയും , പൂവും നോക്കി കൈ കൊണ്ട് എടുത്തു കളയുന്നു.


എന്നും രാവിലെ അര മണിക്കൂർ ഞാൻ ചെടികളുടെ കൂടെ ആണ് . അപ്പോൾ കിട്ടുന്ന ഒരു സന്തോഷം, ഊർജ്ജം ഇതൊന്നും ഒരു ഫേസ് ബുക്കിനും തരാൻ കഴിയില്ല .കുറച്ചു ചെടികളേ
ഉള്ളുവെങ്കിലും നമ്മൾ സ്നേഹിക്കുമ്പോൾ അവരും തിരിച്ചു സ്നേഹിക്കും കായകൾ ആയും പൂക്കൾ ആയും ഒക്കെ ..കൊടുത്താൽ  ഇരട്ടി ആയി തിരിച്ചു കിട്ടുന്നതാണല്ലോ സ്നേഹം ...:)

2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഗൃഹാതുരത്വം

ഏതെങ്കിലും ഒരു ദുഖാചരണം  കൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഉത്സവകാലങ്ങൾ എനിക്ക് അന്യമാണ്. 
" നമ്മൾ ജീവിതത്തിൽ എന്നെങ്കിലും ഇതൊക്കെ ആഘോഷിക്കുമോ "  മോന്റെ ചോദ്യത്തെ അടുത്ത വർഷം ആരും തട്ടിപോകാതിരിക്കാൻ പ്രാർത്ഥിക്കു  എന്ന തണുപ്പൻ ഉത്തരം കൊണ്ട് അവഗണിച്ചു ചുരുണ്ടി കൂടിയിരുന്നപ്പോൾ മനസ്സിൽ ഒരു ചക്കരമാവും ഗുളികൻ തറയും ഊഞ്ഞാലും വന്നു നിറഞ്ഞു . കാറ്റടിക്കുമ്പോൾ വീഴുന്ന മാങ്ങ ആദ്യം കിട്ടാൻ വേണ്ടിയുള്ള ഓട്ടം. ഊഞ്ഞാലിൽ ആടി മാവിന്റെ കൊമ്പ് തൊടാനുള്ള ആവേശം. കാറ്റടിച്ചിട്ടും മാങ്ങാ വീഴാത്തപ്പോൾ ഇയാൾ ഇവിടെ ഇരിക്കുന്നത് കൊണ്ടാ മാങ്ങയൊന്നും വീഴാത്തത് എന്ന് പറഞ്ഞു ഗുളികൻ തറക്ക് ചുറ്റും സൂസു വെച്ച ഏട്ടനെ ഓർത്തപ്പോൾ അറിയാതെ ചിരിച്ചു പോയി . 
മൊബൈലിൽ തല താഴ്ത്തി ഇരുന്നവൻ തലപൊക്കി 'ഒറ്റയ്ക്ക് ചിരിക്കുന്നത് പ്രാന്തന്മാരാ ' എന്നൊരു കമന്റ്‌. 
നിന്റെ അമ്മക്ക് പണ്ടേ വട്ടല്ലേ എന്ന് വേറെ ഒരാളുടെ അടിവര . 

മൊബൈലിലും കമ്പ്യൂട്ടർ ഗൈമിലും മാത്രം ലോകം കാണുന്ന നിനക്കൊക്കെ ഓർക്കാനും ചിരിക്കാനും ഒന്നും ഉണ്ടാകില്ല , അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല എന്ന് പറഞ്ഞു ഒന്ന് കൂടെ ചുരുണ്ട് കൂടി ഞാൻ പേര മരച്ചുവട്ടിൽ എത്തി. 

പെണ്‍കുട്ടികൾ മരം കേറരുത് എന്നാ അലിഖിത നിയമം ഉള്ള കാലം , തക്കം കിട്ടിയാൽ മരത്തിൽ വലിഞ്ഞു കേറുന്ന എന്റെ ഉള്ളിൽ പണ്ടേ ഒരു റെബൽ ഉണ്ടായിരുന്നു . മരത്തിന്റെ ഉച്ചിയിൽ  മഞ്ഞനിറത്തിൽ നിറഞ്ഞു കിടക്കുന്ന പേരക്ക കാണുമ്പോൾ തന്നെ എല്ലാം മറക്കുന്ന സമയം. അച്ഛൻ വരുന്നുണ്ടോ എന്ന് ഏട്ടന്റെ മകനെ നോക്കാൻ ഏല്പിച്ചു വലിഞ്ഞു കേറി മുകളിൽ ചെറുക്കൻ താഴെ ഉണ്ടോ എന്ന് നോക്കുമ്പോൾ ചൂരലുമായി നില്ക്കുന്ന അച്ഛൻ. താഴെ ഇറങ്ങി വാങ്ങിക്കാനുള്ളത് വാങ്ങിച്ചു കേൾക്കാനുള്ളത് കേട്ട് മുകളിലത്തെ മുറിയിൽ പോയി ഇരുന്നു ഉടുപ്പിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച പേരക്ക ഒന്ന് കടിക്കുമ്പോഴേക്കും അടിയുടെയും ചീത്തയുടെയും വേദന മറക്കും . പിറ്റേന്ന് വീണ്ടും അച്ഛൻ കടയിൽ പോയതിനു ശേഷം പറിക്കേണ്ട പേരക്കയെല്ലാം മനസ്സില് അക്കമിട്ടു വെക്കും !!

ഓർമ്മകൾ വല്ലാതെ മനസ്സിനെ അലോസരപെടുത്തുമ്പോൾ ഒറ്റയ്ക്ക്ഒരു യാത്രയുണ്ട് വയനാട്ടിലേക്ക്.  വീണ്ടും മണ്ണിനെയും മരത്തെയും തൊട്ടു അറിഞ്ഞു തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന ഊര്ജ്ജം. മാറ്റങ്ങൾ ഒരു പാടുണ്ട് വീടിനു , ചക്കരമാവും പേരയും ഇന്നില്ല. ഗുളികൻ തറ മാത്രം ഇപ്പോഴും ഉണ്ട്. നരച്ച വീടിനു പക്ഷെ പഴയ മണം തന്നെ. എന്നെ ഞാൻ ആയി നിലനിർത്താൻ എന്നെ സഹായിക്കുന്നത് ഇത്തരം ചില ഓർമ്മകൾ ആണ്. 



2015, മാർച്ച് 25, ബുധനാഴ്‌ച

എത്രമേൽ സ്നേഹിച്ചിരുന്നു നാമെങ്കിലും
ഇത്രമേൽ അന്യരായി പോയതെന്തേ സഖേ !
ഇളംകാറ്റു പോലെൻ കവിളിണ തഴുകിയൊ
ഒരു മാത്ര എൻ മനം തുടിച്ചു പോയി
മിഴിയിണ തിരിച്ചൊന്നു തേടുമ്പോളതു
നിനവിൽ നിറയുന്ന കനവു മാത്രം!!

2015, ജനുവരി 28, ബുധനാഴ്‌ച

കണ്ടു രണ്ടു കണ്ണ് - കഥ പറയുന്ന കണ്ണുകൾ ..:)


നിന്റെ കണ്ണിന്റെ ആഴങ്ങളിൽ നോക്കി ഇരിക്കുമ്പോൾ എന്റെ നെഞ്ചിൽ തീ പടരും..

തീ ഒക്കെ പടർന്നാൽ ഫയർ സെർവിസിനെ വിളിക്കേണ്ടി വരില്ലേ? കുസൃതി ചിരിയോടെ അവൾ ചോദിച്ചു..

നീ വിചാരിച്ചാൽ കെടുത്താവുന്ന തീയേ ഉള്ളൂ..

അവൾ അവന്റെ കണ്ണിലേക്കു നോക്കി... രണ്ടു കൈകളാൽ മുഖം വലിച്ചടുപ്പിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തിയപ്പോൾ ഒരു ഹിമശില പോലെ അവൻ തണുത്തുറഞ്ഞു ...

   ***                                                       ***                                                         ***

കണ്ണുകൾ , ആശയവിനിമയത്തിനു ഇത്രയും നല്ല ഒരവയവം ഭൂമിയിൽ  വേറെ ഇല്ല.. യാത്രകളിൽ കണ്ണടച്ചു ഉള്ളിലേക്ക് ഒതുങ്ങി കൂടി ഇരുന്നിരുന്ന എനിക്ക് കുറച്ചു കാലമായി കൂടെ കൂടിയ അസുഖമാണ് കണ്ണുകളെ വായിക്കുക എന്നത്...ഇപ്പോൾ ഞാൻ ആളുകളെ അവരുടെ കണ്ണിലൂടെ ആണ് കാണുന്നത്..എത്ര എത്ര ഭാവങ്ങൾ ..കണ്ണുകൾ പകര്ന്നു തരുന്നതൊന്നും വാക്കുകളാൽ വിവരിക്കുക എളുപ്പമല്ല.. എങ്കിലും മനസ്സിൽ തറഞ്ഞു പോയ ചില നോട്ടങ്ങൾ, ഭാവങ്ങൾ,വാക്കുകൾ, വികാരങ്ങൾ ഉണ്ട് ..

എന്നും കാണുന്നതാണ് അവരെ. കണ്ണ് കാണാത്ത ഭർത്താവിന്റെ കൈപിടിച്ച് ലോട്ടറി വിലക്കാൻ വരുന്ന, നെറ്റിയിൽ ചുവന്ന വട്ട പൊട്ടുള്ള മെലിഞ്ഞ സ്ത്രീ..അവരുടെ കണ്ണിൽ ജീവിതത്തിന്റെ ദൈന്യത അല്ല മറി ച്ചു ഒരു ലോട്ടറി എടുക്കുന്നവന്റെ കണ്ണിൽ കാണുന്ന പ്രതീക്ഷ...നമ്മൾ ലോട്ടറി എടുക്കുമ്പോൾ അവർ ചിരിക്കും , ആ ചിരി അവരുടെ കണ്ണിലും കാണാം...

കടിച്ചു പറിക്കുന്ന, അളന്നു തൂക്കുന്ന ചില  നോട്ടങ്ങൾ ഉണ്ട്.. ഒറ്റ അടിക്കു കണ്ണ് തെറിപ്പിച്ചു കളയാൻ തോന്നുന്നവ ..അവയെ കണ്ടില്ലെന്നു നടിച്ചു അവഗണിക്കുക അല്ലാതെ വേറെ ഒന്നും ചെയ്യാൻ കഴിയില്ല ..ബസിൽ പെണ്ണുങ്ങളുടെ ഇടയിലൂടെ ഇഴഞ്ഞു പോയ മാന്യനെ ഒറ്റ നോട്ടത്തിൽ സോറി പറയിപ്പിക്കുന്ന അഗ്നി പറക്കുന്ന ചില നോട്ടങ്ങൾ ..രജനികാന്ത്  ഫിലിം കാണുന്ന പോലെ തോന്നും ..:)

ചില കണ്ണുകൾ ദീപ്തമായ, കാണുന്നവന്റെ കണ്ണിലേക്കു കൂടി പ്രതീക്ഷയും സ്നേഹവും പകരുന്ന കണ്ണുകൾ ..മറ്റു ചിലവ ഒരു യോഗിയുടെ എന്ന പോലെ  ആഴമേറിയവ ..അതിൽ വീണു പോയാൽ കഴിഞ്ഞു കഥ ..:)

വല്ലപ്പോഴും അമ്പലത്തിൽ പോകുമ്പോൾ കാണുന്നതാണ് അവരെ , ചുണ്ടിൽ  എപ്പോഴും ശ്രീകൃഷ്ണ അഷ്ടോത്തരം ..കണ്ണിൽ നിന്നും സ്നേഹം ഒഴികിയിറങ്ങുന്ന പോലെ...കുറച്ചു നേരം അവരുടെ കണ്ണിലേക്കു നോക്കി ഇരുന്നാൽ ഈ ലോകത്തോട്‌ മുഴുവനും നമുക്ക് സ്നേഹം തോന്നും.

നുണയും കുശുമ്പും പറയുന്നവരുടെ കണ്ണ് നോക്കിയാലും കാണാം ചില പ്രത്യേകതകൾ, അവിടെയുമിവിടെയും അലഞ്ഞു തിരിയുന്ന കണ്ണുകൾ ..അടുത്ത ആളോട് പറയാൻ ഉള്ള വിഷയം തിരഞ്ഞു നടക്കുന്നവ ..:)

മൌനം വാചാലമാകുന്നത് കണ്ണുകൾ സംസാരിക്കുമ്പോൾ ആണ്... ആ സംസാരം കണ്ടു നില്ക്കാനും ഒരു രസം ആണ്

മോൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ മറ്റുള്ളവരുടെ മുന്നി വെച്ച് പറയാൻ പറ്റാത്ത കാര്യങ്ങൾ കണ്ണുരുട്ടിയും നോക്കിയും ഒക്കെ ആയിരുന്നു പറഞ്ഞിരുന്നത് ..കുറച്ചു കൂടെ വലുതായപ്പോൾ അമ്മ എന്തിനാ കണ്ണുരുട്ടുന്നത് എന്ന് തിരിച്ചു ചോദിയ്ക്കാൻ തുടങ്ങിയപോൾ കണ്ക്രിയ അവസാനിപ്പിച്ചു കൈക്രിയ (പിച്ച് / നുള്ള് ) തുടങ്ങി..:)

പ്രതീക്ഷയുടെ ഒരു മുകുരം പോലുമില്ലാതെ ശൂന്യമായ കണ്ണുകളും ഉണ്ട്...ആരോടും ഒന്നും പറയാൻ പറ്റാതെ എല്ലാം  ഉള്ളിലേക്ക് ഒതുക്കി മുരടിച്ചു പോയവ ...ഒന്ന് സംസാരിച്ചാൽ തിളക്കം വീണ്ടെടുക്കാവുന്നവ..

***                                ***                                        ***


ഒരു മദ്ധ്യവേനൽ അവധിക്കു മുൻപേ ആണ്
ആ കണ്ണുകൾ കണ്ടത്
ഇരുണ്ട ചാരനിറമുള്ള കണ്ണുകൾ
സ്നേഹം നിറഞ്ഞു തുളുമ്പിയ
രണ്ടു  തടാകങ്ങൾ
പിന്നീടു എന്റെ ഇരവിലും പകലിലും
നിനവിലും കനവിലും അതിൽ
സ്വപ്നങ്ങളുടെ തോണിയിറക്കി തുഴഞ്ഞു
തുഴഞ്ഞു തളർന്നപ്പോൾ
ആ കണ്ണുകളെ ഞാൻ സ്നേഹിക്കാൻ തുടങ്ങി
കാരണം ആ കണ്ണുകൾ നിന്റെതായിരുന്നു
*                             *                            *

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...