2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

നമ്മെ പിന്നോട്ട് വലിക്കുന്ന ചിലത് !!!

വയനാട്ടിലെ ഞാൻ ജനിച്ചു വളർന്ന വീടിന്റെ ഉമ്മറത്തു നിന്ന് നോക്കിയാൽ കാണുന്ന മലയുടെ ചിത്രമാണിത്. (മൊബൈൽ ഫോട്ടോ ആയതു കൊണ്ടു  ക്ലാരിറ്റിക്കു മാപ്പ് ). കുട്ടികൾ ആയിരിക്കുമ്പോൾ മലയിൽ  നിന്നും മഴ വരുന്നത് നോക്കിയിരിക്കുന്നത് ഒരു ജോലി ആയിരുന്നു. ജോലി എന്ന് പറഞ്ഞത് എന്താണെന് വെച്ചാൽ, അമ്മ നെല്ലോ, കുരുമുളകോ, കാപ്പിയോ ഉണങ്ങാൻ ഇട്ടാൽ മഴ വരുന്നുണ്ടോ എന്ന് നോക്കാൻ ഞങ്ങളെ ആണെൽപ്പിക്കുക. കരിമ്പച്ച നിറമുള്ള മല വെളുത്തു സുന്ദരി ആകുമ്പോൾ ' മലയിൽ മഴ പെയ്തെ എന്ന് വിളിച്ചു കൂവും. അടുക്കളയിലെ പണി ഒഴിവാക്കി അമ്മ ഓടി വരും. എല്ലാം വാരി വെക്കാൻ, കൊട്ട എടുക്കു, വേഗം വാര് എന്നൊക്കെ പറയും. അതിലൊന്നും ഇടപെടാൻ ഞാൻ പോകില്ല . മഴയെ നോക്കി നിൽക്കും. മലയിറങ്ങി സേട്ടുക്കുന്നിൽ എത്തുമ്പോൾ കേൾക്കാം മഴയുടെ ഇരമ്പുന്ന ശബ്ദം. കുന്നിറങ്ങി വയലിലെ നെല്ലോലകളെ തഴുകി വീട്ടു മുറ്റത്ത്  എത്തുമ്പോഴേക്കും നല്ല ഉഗ്രരൂപി ആയിട്ടുണ്ടാകും. പിന്നെ പുറത്തു നിൽക്കാൻ ഉള്ള സ്വാതന്ത്ര്യമില്ല. പിന്നെ ഉള്ള മഴകാഴ്ച ജനലിലൂടെ ആണു , അതും ഇടിയും മിന്നലും ഒന്നുമില്ലെങ്കിൽ, അതുണ്ടെങ്കിൽ പിന്നെ ജനലുകളും വാതിലുകളും കൊട്ടിയടക്കും.ചെറിയ ഇരുട്ടു പരന്നു കിടക്കുന്ന മുറിയിൽ ചേച്ചിമാരുടെയും ഏട്ടന്മാരുടെയും ഭാവന വിടരും. പ്രേതങ്ങളും യക്ഷികളും കുട്ടികളെ പിടുത്തക്കാരും ഒക്കെ ആയി കഥകൾ. എല്ലാം കേട്ട് പേടിച്ചു രാത്രി കിടന്നു അലറി വിളിക്കും . ഞാൻ അലറി വിളിച്ചാലും കരഞ്ഞാലും അടി കിട്ടുന്നത് അവർക്കായത് കൊണ്ടു അതൊരു ശീലമാക്കി കൊണ്ട് നടന്നു എന്ന് വേണം പറയാൻ..;)


രാത്രി ആയാൽ മല കത്തും, പടർന്നു പോകുന്ന തീ നോക്കി അമ്മ പറയും 'എത്ര ജീവികൾ ഇപ്പോൾ വെന്തു മരിച്ചിട്ടുണ്ടാകും പാവങ്ങൾ' . ഇന്ന് അവിടെ മലയുടെ മുകളിൽ ഉയർന്നു പൊങ്ങിയ വീടുകളും റിസോർട്ടുകളും ഞങ്ങളോട് പറയുന്നു അതൊന്നും വെറുതെ ഉണ്ടായ കാട്ടു  തീ അല്ല എന്നു .

പറയാൻ വന്നത് ഇതൊന്നുമല്ല, ഞാൻ കണ്ട മഴ , മല, വയൽ, പുഴ ഇതൊക്കെ എന്റെ മകനും കാണണം, അറിയണം എന്ന് നിർബന്ധം ഉള്ളത് കൊണ്ടാണ് അവനെയും കൂട്ടി ആന്ധ്രയിൽ നിന്നും വയനാട്ടിലേക്ക് ഇടയ്ക്കു വണ്ടി കേറിയിരുന്നത് . 

ശോഷിച്ച പുഴ കണ്ടു അവൻ പറഞ്ഞു ഇത് പുഴ ആണെങ്കിൽ ഗോദാവരി കടൽ  അല്ലെ എന്ന്. 

വയലിലെ നെൽകതിരുകൾ  കാറ്റടിക്കുമ്പോൾ പട്ടുപാവാടയുടെ ഞൊറി ഇളകുന്നത് പോലെ തോന്നും എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അമ്മ പുളുവടിക്കുന്നു, കാരണം അവൻ കാണുന്നത് നീണ്ടു പരന്നു കിടക്കുന്ന വാഴത്തോപ്പുകൾ മാത്രം .

മലയിറങ്ങി വരുന്ന മഴയുടെ ശബ്ദത്തെ കുറിച്ച് പറഞ്ഞപ്പോൾ മഴ വരുമ്പോൾ ശേ ശബ്ദം എവിടെ ആയാലും കേൾക്കില്ലേ എന്നാണ് .

ഇവിടെ റോഡ്‌ ഇല്ലായിരുന്നു നീണ്ട നടവരമ്പ് ആയിരുന്നു എന്ന് പറഞ്ഞപ്പോൾ റോഡിനു വേണ്ടി സ്ഥലം കൊടുത്തപ്പോൾ അമ്മച്ചനു നല്ല കാശ് കിട്ടിയോ എന്ന് .

സ്കൂൾ പഠിക്കുന്ന കാലത്ത് ഉച്ചയൂണ് സമയത്ത് കാട്ടിൽ നിന്നും പറയിടുക്കിലൂടെ വരുന്ന നീർച്ചാലിൽ ആയിരുന്നു കൈ കഴുകിയതു എന്ന് പറഞ്ഞപ്പോൾ മാത്രം അവൻ ചോദിച്ചു 
" ഇതൊന്നും എനിക്ക് കിട്ടാതെ ഇരുന്നത് എന്ത് കൊണ്ടാണ് ?"

ഉത്തരം മുട്ടിക്കുന്ന ചോദ്യം.

നിന്റെ തലവിധി എന്ന് മനസ്സിൽ പറഞ്ഞു 
പിന്നെ ദൂരെ മലമുകളിൽ വരുന്ന പുതിയ റിസോർട്ടിന്റെ വെള്ള നിറത്തിലേക്കു നോക്കി നെടുവീർപ്പിട്ടു.



2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഓർമ്മചെപ്പ്

ഹുദ്ഹുദ് ചുഴലിക്കാറ്റു ആന്ധ്രയുടെ തീരപ്രദേശങ്ങളെ നാമാവശേഷമാക്കിയ വാർത്തകൾ ടി വിയിൽ നെഞ്ചിടിപ്പോടെ നോക്കി കാണുമ്പോൾ മനസ്സിൽ  ഇത് പോലെ തന്നെ ഒരു ചുഴലിക്കാറ്റിൽ പെട്ട് പോയത് ഓർമ്മ വന്നു .

1996 , നവംബർ  6 - രാജമുന്ദ്രി 

ആന്ധ്രയിലേക്ക് വണ്ടി കയറി ഏതാണ്ട്  ഒന്നര വർഷം കഴിഞ്ഞു. ഏഴു മാസമെത്തിയ കുഞ്ഞിക്കൈകാലുകൾ എന്റെ വയറ്റിനുള്ളിൽ  കുങ്ഫു, കരാട്ടെ പരിശീലനം നടത്തുന്നു. 

കാലത്തെ ഒരു മഴക്കുള്ള തയ്യാറെടുപ്പ് പോലെ ആകാശം മൂടി കെട്ടി നിന്നു . സൈക്ലോണ്‍ ആണു ആളുകൾ പുറത്തിറങ്ങരുത് എന്നൊക്കെ വാർത്തയിൽ കണ്ടു. എങ്കിലും വയനാട്ടിലെ പെരുംമഴ കണ്ടു വളർന്ന എനിക്ക് വലിയ പേടിയോ ആകാംക്ഷയോ ഒന്നും ഉണ്ടായിരുന്നില്ല.  

മൊബൈൽ ഫോണ്‍ ഒന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന ആ സമയത്ത് , എനിക്ക് ഫോണ്‍ വന്നിരുന്നത് ഞങ്ങളുടെ കോളനിയിലെ തന്നെ തിരുവനന്തപുരംകാരായ ജ്യോതിചെച്ചിയുടെ വീട്ടിലേക്കു ആയിരുന്നു. ഈ സമയത്തു വിളിക്കും എന്ന് ആദ്യം വിളിച്ചു പറയും ആ സമയത്ത് ഞാൻ അവിടെ പോയിരിക്കും. അങ്ങനെ ആയിരുന്നു. രാത്രി 7 മണിക്കു ഫോണ്‍ വരും എന്ന് പറഞ്ഞു അവിടെ പോയിരിക്കുമ്പോൾ തന്നെ ചെറിയ കാറ്റു അടിക്കുന്നുണ്ടായിരുന്നു. മഴ ഒന്നും ഉണ്ടായിരുന്നില്ല. ഫോണിൽ ആദ്യം വന്ന ചോദ്യം ' ആന്ധ്രയിൽ ചുഴലിക്കാറ്റു എന്ന് വാർത്തയിൽ കണ്ടു, അവിടെ കുഴപ്പം ഒന്നുമില്ലലൊ" എന്നായിരുന്നു. കുഴപ്പമില്ല എന്ന ഞാൻ പറഞ്ഞതും ഒരു വലിയ കാറ്റടിച്ചു അവരുടെ അടുക്കള ഷെൽഫിലെ പാത്രങ്ങൾ താഴോട്ടു  വീണു. അതെന്താ ശബ്ദം എന്ന ഏട്ടന്റെ ചോദ്യത്തോടൊപ്പം തന്നെ ഫോണ്‍ കട്ട്‌ ആയി. പവർ പോയി. എന്നാൽ ഇനി ഇവിടെ ഇരുന്നിട്ട് കാര്യമില്ല വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു  എഴുന്നേറ്റു.  ഇന്നിവിടെ കിടക്കാം നല്ല കാറ്റുണ്ട് , പോകണ്ട എന്നവർ പറഞ്ഞെങ്കിലും വേറെ വീട്ടില് കിടന്നാൽ ഉറക്കം വരാത്തത് കൊണ്ട് ഞങ്ങൾ ഇറങ്ങി. ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങിയ ഞങ്ങള്ക്ക് നടക്കേണ്ടി വന്നില്ല എന്നതാണ് സത്യം. കാറ്റ് ഞങ്ങളെ തൂക്കിയെടുത്തു. പരസ്പരം കൈ അരയോടു ചേർത്ത് പിടിച്ചു ഞങ്ങൾ നടക്കുകയായിരുന്നില്ല.

കാറ്റിൽ പറക്കാനും, മഴയിൽ കുളിക്കാനും സ്വപ്നം കണ്ടു നടക്കുന്ന എനിക്ക് പേടി ഒന്നും തോന്നിയില്ല. എന്ത് രസാല്ലേ എന്ന ചോദ്യത്തിന് വേഗം ഇങ്ങോട്ട്  നടക്കു എന്ന മറുപടി. നടക്കുകയല്ലല്ലോ നമ്മൾ പറക്കുകയല്ലേ....

വീട്ടിൽ എത്തിയപ്പോഴും അടിച്ച കാറ്റിന്ന്റെ ശക്തിയെ കുറിച്ചോ ഭീകരതെയെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആയിരകണക്കിന് ആളുകൾക്ക് ജീവനാശം സംഭവിച്ചു എന്നും, ഏക്കറു കണക്കിന് കൃഷിയിടം നശിച്ചു പോയി എന്നൊക്കെ അറിയുന്നത് പിന്നീട് ആയിരുന്നു.

ഏതാണ്ട് പത്തു ദിവസത്തോളം വെള്ളവും കറണ്ടും ഇല്ലാതെ ആയി. ഏഴുമണിക്ക് കണവൻ ഓഫീസിലേക്ക് പോകും. വെള്ളത്തിന്റെ ടാങ്കർ വരുന്നത് പതിനൊന്നു മണിക്ക്. വയറും ബിന്ദിയുമായി ടാങ്കറിന്റെ നീണ്ടു ക്യുവിൽ നിന്നപ്പോൾ ആണ് അത് വരെ കാണാത്ത ചില മുഖങ്ങൾ കൂടെ തെലുങ്കർക്കു ഉണ്ട് എന്നറിഞ്ഞത്.

താൻ, എന്റേതു എന്നാ ഒരു വൃത്തത്തിൽ മാത്രം ജീവിക്കുന്നവർ ആയിട്ടാണ് അന്ന് വരെ എനിക്കവരെ പരിചയം. തന്നെ ബാധിക്കാത്ത പ്രശ്നം ആണെങ്കിൽ ' മനക്കെന്തുക്ക് ലെ " (നമ്മൾക്കെന്താ ) എന്ന മനോഭാവം. അടുത്ത് കിടന്നു ഒരുവൻ പിടഞ്ഞു മരിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത തരം  മനുഷ്യർ ഇതായിരുന്നു ഞാൻ അത് വരെ കണ്ടത്.

എന്റെ ബിന്ദി നിറക്കാനും അത് എന്റെ വീടിന്റെ മുന്നില് വരെ കൊണ്ട് തരാനും അതു വരെ ഒന്ന് മുഖത്ത് നോക്കി ചിരിക്കുക പോലും ചെയ്യാത്തവർ തയ്യാറായി എന്നത് എന്നെ അത്ഭുതപെടുത്തി. ആപത്തു വരുമ്പോൾ ആരും അന്യരാകുന്നില്ല!!!






കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...