2017, മേയ് 29, തിങ്കളാഴ്‌ച

ഭ്രാന്ത്

എ സി യുടെ തണുപ്പ് എത്രത്തോളം കൂട്ടാമോ അത്രത്തോളം കൂട്ടിയിട്ടും ഹരിക്ക് തണുപ്പ് തോന്നുന്നേയില്ലായിരുന്നു. ചുമരിൽ നിന്നൊക്കെ ചൂട് കാറ്റു വമിക്കുന്ന പോലെ . ആകെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോളാണ് ബാത്റൂമിന്റെ വാതിൽ തുറന്നു രാജി പുറത്തേക്കു വന്നത്

'ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് മേല് കഴുകുന്നത്, എന്തൊരു ചൂടാണ് അടുക്കളയിൽ നില്ക്കാൻ തന്നെ പറ്റുന്നില്ല '

തലയിൽ നനഞ്ഞ തോർത്ത് ചുറ്റി കൊണ്ട് രാജി പറഞ്ഞു

കഴിഞ്ഞ ഒരാഴ്ചയായി മഴ പെയ്തതാണ് എന്നിട്ടും  ഭൂമി തണുത്തില്ലല്ലോ എന്ന് മനസ്സിലോർത്തു കൊണ്ട് എ സി ഓഫ് ചെയ്ത ഹരി പുറത്തേക്കിറങ്ങി. രാവിലെ എട്ടര മണി ആയതേയുള്ളൂ. മുറ്റത്തു  വിരിച്ചിരിക്കുന്നു ടൈൽസ് ചുട്ടു പൊള്ളുന്നുണ്ട്. വെയിൽ കത്തി പടരുന്നു.

ഹരി പതുക്കെ വീടിന്റെ പിന്നാമ്പുറത്തെക്ക് നടന്നു. അമ്പലവയലിൽ നിന്ന് കൊണ്ട് വന്ന ഒട്ടുമാവിൻ തൈകൾ തീയേറ്റത് പോലെ വാടി  നിൽക്കുന്നു. പറമ്പിലെ ചെടികൾക്ക് എല്ലാം ഒരു വാട്ടം. മുൻപ് മഴ പെയ്തതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ മണ്ണിൽ ഇല്ല.

"വിടില്ല ഞാൻ ഒന്നിനെയും, ചുടുകട്ട പോലെ ചുട്ടെടുക്കും " പല്ലു ഞെരിച്ചു കൊണ്ട് ആരോ പറയുന്നത് പോലെ ഹരി കേട്ടു . സ്ത്രീശബ്ദം ആണെന്ന തോന്നലിൽ അയാൾ അടുക്കളഭാഗത്തേക്ക് നോക്കി. രാജിയുടെ നിഴൽ  പോലും അവിടെങ്ങുമില്ല . അകത്തു നിന്നും പാത്രങ്ങൾ വെക്കുന്നതിന്റെയും എടുക്കുന്നതിന്റെയും ശബ്ദം മാത്രം.

വീണ്ടും എന്തൊക്കെയോ പിറുപിറുപ്പുകൾ ,ചെറിയ അലർച്ച പോലെയുള്ള ശബ്ദങ്ങൾ. ചുറ്റും നോക്കിയ ഹരിക്ക് ആരെയും കാണാൻ പറ്റിയില്ല. വീണ്ടും ചെവിയോർത്തപ്പോൾ താഴെ മണ്ണിൽ നിന്നും വരുന്നത് പോലെ ഒരു തോന്നൽ . ഇനി ആരെങ്കിലും വല്ലകൂടോത്രവും ചെയ്ത് കൊണ്ട് വന്നിട്ടിരിക്കുമോ?  ഹരിയിൽ ഒരു ചെറിയ ഭയം കേറി.  മുട്ട് മടക്കി മണ്ണിൽ ഇരുന്നു ചെവി മണ്ണിലേക്കു ചേർത്ത വെച്ച് അയാൾ .

ദേഷ്യം കൊണ്ട് പല്ലു  കടിക്കുന്ന ശബ്ദം അപ്പോൾ അയാൾക്ക് വ്യക്തമായി കേൾക്കാൻ കഴിഞ്ഞു. വീണ്ടും ചെവിയോർക്കവേ

" ആരെയും വിടില്ല ഞാൻ . ചുട്ടു കൊല്ലും ഓരോന്നിനെ ആയി. എന്റെ തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളം പോലുമിറങ്ങാതെ കോൺക്രീറ്റ് ചെയ്തും ടൈൽസ് വിരിച്ചും എന്നെ കൊല്ലുന്നവരെ , എനിക്ക് തണലായ മരങ്ങളെ മുഴുവൻ മുറിച്ചു ബോണ്സായി നടുന്നവരെ , എന്റെ നെഞ്ചിൻ കൂട്ടിലേക്ക് പൈലിങ് നടത്തുന്നവരെ , എന്റെ കണ്ണുനീരിനെ ഊറ്റി കുടിക്കുന്നവരെ. വിടില്ല ആരെയും വെറുതെ വിടില്ല  കത്തുന്ന ചൂടിൽ പുകഞ്ഞു പുകഞ്ഞു ചാകണം എല്ലാം "  നാഗവല്ലിയെ പോലെ അവൾ അലറികൊണ്ടിരുന്നു.

മണ്ണിൽ തല വെച്ച് കിടക്കുന്ന ഹരിയെ ആണ് അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന രാജി കണ്ടത്

'അല്ല ഇതിപ്പോൾ എന്തിന്റെ കേടാ ആ മണ്ണിൽ പോയി കിടക്കുന്നു ?"

ഒന്നുമില്ല , പൊയ്ക്കോ എന്ന് രാജിയോട് കൈ കൊണ്ട് കാണിച്ചു കുറച്ചു നേരം കൂടെ ഹരി ചെവിയോർത്തു കിടന്നു.പിന്നെ എഴുന്നേറ്റു വർക്ക് ഏരിയയിൽ കിടക്കുന്ന കമ്പിപ്പാര എടുത്തു കൊണ്ട് മുൻവശത്തേക്ക് നടന്നു.

എന്തോ കുത്തി പൊളിക്കുന്ന ശബ്ദം കേട്ടാണ് രാജി ഓടി വന്നത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി മിനുക്കിയ മുറ്റത്തെ ടൈൽസ് കമ്പിപ്പാര കൊണ്ട് കുത്തി പൊളിക്കുന്ന ഹരിയെ കണ്ട അവൾ ഞെട്ടി . ഒരോട്ടത്തിനു സ്വീകരണമുറിയിലെ ടെലഫോണിനടുത്തെത്തി   108  ലേക്ക് ഡയൽ ചെയ്തു.





2017, മേയ് 24, ബുധനാഴ്‌ച


പ്രണയിക്കുന്നത്  എപ്പോഴും മനുഷ്യനെ ആയില്ലെങ്കിലും മനഃസാക്ഷിയുള്ളവനെ ആയിരിക്കണം
ഒരു ദേഹണ്ണക്കാരന്റെ കൈപുണ്യത്തോടെ അവൻ
നിന്നിലെ സ്നേഹക്കൂട്ടിനെ ഇളക്കി കൊണ്ടേയിരിക്കും
പ്രണയത്തിന്റെ വേഗവും ആവേഗവും നോക്കി
ഭൗതികതയിൽ അവൻ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തും
ഒരു കവിയുടെ ഭാവനയോടെ  അവൻ
നിന്നിലെ വെയിലിലേക്കിറങ്ങി മഴയായി പൊഴിയും
നിന്റെ ഉള്ളിലെ ശൂന്യതയെ ,
നിന്റെ വാക്കുകളിലെ അർത്ഥമില്ലായ്‌മയെ
ഒറ്റ നോട്ടത്തിൽ ഒരു പൂവാക്കി മാറ്റി ,
ഒരു ചേർത്തണക്കലിൽ മറ്റൊരു വസന്തം വിരിയിക്കും
ചുംബനങ്ങളിലൂടെ സ്നേഹം പകർച്ചവ്യാധിയാക്കി മാറ്റി നിന്നിലേക്കും ലോകത്തിലേക്കും അവൻ പടർത്തി കൊണ്ടേയിരിക്കും!!


2017, മേയ് 16, ചൊവ്വാഴ്ച

ഒറ്റമരം

പാർക്കിലെ ഗേറ്റ് കടന്നയുടനെ അവർ നോക്കിയത് വലതു വശത്തേക്കാണ്. ജീവിതത്തിലെ വിരക്തി മുഴുവൻ ഭാവമാക്കി ആ വൃദ്ധൻ ഇന്നും അവിടുണ്ട്.  പുൽത്തകിടിക്ക് നടുവിലായി ഉള്ള ബെഞ്ചിൽ എപ്പോഴും കാണുന്ന രണ്ടു സ്ത്രീകളും.  ഇന്നും എന്തോ കാര്യമായ പരദൂഷണത്തിൽ ആണവർ. കുറച്ചപ്പുറം മരത്തിന്റെ ചുവട്ടിലായി കാണുന്ന പ്രണയിതാക്കളും ഉണ്ട്. എന്നത്തേയും പോലെ മൊബൈലിൽ എന്തോ കാണുന്നു. ഇവർക്ക് സംസാരിക്കാൻ ഒന്നും ഉണ്ടാകില്ലേ ആവോ മനസ്സിൽ വിചാരിച്ചു എന്നുമിരിക്കാറുള്ള ബെഞ്ചിന് അടുത്തേക്ക് നടക്കുമ്പോൾ ആണ് കണ്ടത് . ഇളം നീല ജീൻസും കടും നീല ഷർട്ടുമിട്ട യുവാവ് മുകളിലൂടെ പോകുന്ന വിമാനത്തിനെ നോക്കി പൊട്ടിച്ചിരിക്കുന്നു , എന്തോ പറയുന്നു . പെട്ടെന്ന് അവർക്ക്  രോഹിതിനെ ഓർമ്മ വന്നു. അവരുടെ നോട്ടം ശ്രദ്ധിച്ച അയാൾ കൈ ഉയർത്തി അഭിവാദ്യം ചെയ്തു. ഒന്ന് ചിരിച്ചു അവർ ബെഞ്ചിൽ പോയിരുന്നു. പാർക്കിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടയിടമായിരുന്നു അത് . അവിടിരുന്നാൽ പാർക്ക് മുഴുവനും  , പാർക്കിനടുത്തുള്ള തടാകത്തിൽ ബോട്ട് യാത്രക്കിറങ്ങുന്നവരെയും അസ്തമയസൂര്യന്റെ ചുവപ്പു ചായം പൂശി നൃത്തമിടുന്ന ഓളങ്ങളെയും  കാണാം.

ബോട്ടിൽ കയറാൻ പോകുന്ന കുടുംബത്തിലെ കുട്ടിയുടെ പേടിയും കരച്ചിലും നോക്കി ഇരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരൻ അടുത്തേക്ക് വന്നത്.

'എന്നെ അറിയുമോ '  അയാളുടെ ചോദ്യം നേരത്തെ അയാളെ തന്നെ നോക്കിയത് കൊണ്ടാണെന്നു അവർക്ക്  മനസിലായി. രോഹിതിനെ കുറിച്ച് പറയാൻ അവർ ആഗ്രഹിച്ചില്ല . അത് പറഞ്ഞാൽ സെമെസ്റ്റർ പരീക്ഷയിൽ സപ്ലിമെന്ററി വന്നതിനെക്കുറിച്ചു, അതിനു അച്ഛനും മോനും തമ്മിൽ വഴക്കു കൂടി   ഇറങ്ങി പോയ രാത്രിയെ കുറിച്ച് പറയേണ്ടി വരും. മകൻ പോയ ദുഃഖത്തിൽ ഹൃദയം തകർന്ന മനുഷ്യനെ കുറിച്ച് പറയേണ്ടി വരും. തന്റെ ദുഃഖങ്ങൾ തന്റേതു  മാത്രമായിരിക്കട്ടെ എന്നോർത്തു കൊണ്ട് അവർ പറഞ്ഞു

" നിങ്ങളുടെ ബ്ലൂ ടൂത്ത്‌ ഹെഡ്സെറ്റ് ഞാൻ കണ്ടില്ല . ഒറ്റക്ക് സംസാരിക്കുകയാണ് എന്ന് കരുതി നോക്കിയതാണ്."

ഉറക്കെയുള്ള ഒറ്റച്ചിരി  ' പ്രാന്താണെന്നു കരുതിയോ , ആദ്യമായല്ല ആളുകൾ ഇങ്ങനെ കരുതുന്നത്.ഞാൻ ആകാശ് . ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് മാനേജർ ആണ് '

"ഇന്ദിര , സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു .   മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴൊക്കെ ഇവിടെ വന്നിരിക്കാറുണ്ട് ."

'ബ്യൂട്ടിഫുൾ പ്ലേസ് അല്ലെ. നഗരത്തിനു നടുവിൽ ഇങ്ങനെ ഒന്ന് അത്ഭുതം തന്നെ."

അകലെ തടാകത്തിലൂടെ പോകുന്ന ബോട്ടിനെ നോക്കി കൊണ്ട് ആ ചെറുപ്പക്കാരൻ തുടർന്നു

'ഞാൻ എന്റെ കൂട്ടുകാരിയോട് സംസാരിക്കുകയായിരുന്നു . അവൾ ഒരു ചിത്രകാരിയാണ്. ഞാൻ പോകുന്ന സ്ഥലത്തു നിന്നും ഫോൺ ചെയ്യുമ്പോളൊക്കെ ആ സ്ഥലത്തെ കുറിച്ച് അവൾ ചോദിക്കും . ഞാൻ പറഞ്ഞു കൊടുക്കുന്നത് കേട്ട് അവൾ ചിത്രങ്ങൾ വരക്കും. വരച്ച ചിത്രങ്ങൾ ശരിക്കുമുള്ള സ്ഥലത്തേക്കാൾ ഒരു പാട് ഭംഗിയുള്ളതായിരിക്കും .അവളുടെ ടാലന്റ് വല്ലാത്തതാണു '

" അതെയോ ? എങ്കിൽ അവൾ വരച്ച ഈ പാർക്കിന്റെ ചിത്രം എനിക്കൊന്നു കാണണം  വരച്ചു കഴിഞ്ഞു എന്നെ കൊണ്ട് പോയി കാണിക്കുമോ ?"

'അതിനെന്താ ഇപ്പോൾ തന്നെ പോകാം. അവളിപ്പോൾ തന്നെ വരച്ചു കഴിഞ്ഞിട്ടുണ്ടാകും '

ആകാശിന്റെ ബൈക്കിൽ കേറി നഗരത്തിലൂടെ പോകുമ്പോൾ ഇന്ദിരയുടെ മനസ്സിൽ പണ്ട് പ്രണയകാലത്തു ശ്രീയുടെ കൂടെ ബൈക്കിൽ പോയതായിരുന്നു.

 നഗരത്തിരക്കിൽ നിന്നും ബൈക്ക് ഒരു ഇടറോഡിലൂടെ കുറചു ദൂരം പോയി ഒരു വീടിനു മുന്നിൽ നിർത്തി. നഗരത്തിനുള്ളിൽ ഇത്രയും ശാന്തമായ ഒരു സ്ഥലം ഉണ്ടെന്നു പോലും അവർക്ക്  അറിയില്ലായിരുന്നു .  നിറയെ മരങ്ങളും ചെറിയ വഴികളുമായി ഒരു ഹൗസിംഗ്‌ കോളനി . വീടുകൾക്കും പ്രദേശത്തിനുമെല്ലാം ഒരു ഗ്രാമ്യഭംഗി, ശാന്തത. പച്ചപ്പുല്ല് വിരിച്ച നടപ്പാത. അത് കഴിഞ്ഞാൽ രണ്ടു സ്റ്റെപ്പുകൾ. സ്റ്റെപ്പ് കേറി കാളിങ് ബെൽ അടിക്കാതെ ആകാശ്  വാതിൽ തുറന്നു അകത്തേക്ക് കയറി അവരെ വിളിച്ചു . ചുണ്ടിൽ കൈ ചേർത്തു ശബ്ദമുണ്ടാക്കരുത് എന്ന് പറഞ്ഞു കൊണ്ട് പതിയെ നടന്നു. വിശാലമായ ഒരു ഹാളിലേക്ക് ആണവർ എത്തിയത്.

അരക്കെട്ടു മറയുന്ന മുടിയുമായി ഒരു പെൺകുട്ടി അവളുടെ ഒരു പെയിന്റിങ്ങിന്റെ അവസാന മിനുക്കു പണിയിൽ ആയിരുന്നു . അനന്യ എന്ന് ഒപ്പിട്ടു കളർ പാലറ്റ്  വെക്കാൻ അവൾ മാറിയപ്പോഴാണ് അവർ ആ ചിത്രം കണ്ടത്. പാർക്കിന്റെ ചിത്രം. ബെഞ്ചിലിരിക്കുന്ന വൃദ്ധനിൽ നിന്നും നീളുന്ന കാഴ്ച. മുകളിൽ കൂടെ പോകുന്ന വിമാനം. നടവഴിയിൽ  ഇളംപച്ച സാരിയും നീല ബ്ലൗസുമിട്ട ആകാശിനെ നോക്കി നിൽക്കുന്ന തന്നെ പോലും വരച്ചിരിക്കുന്നു. ഒരു ഫോട്ടോയെക്കാൾ പെർഫെക്റ്റ് ആയ ചിത്രം.

'അമൈസിങ് ' ആവേശത്തോടെ അവർ ഉറക്കെ പറഞ്ഞു .

ആകാശ് ആരാണ് നിന്റെ കൂടെ എന്ന് ചോദിച്ചവൾ തിരിഞ്ഞപ്പോൾ അവർ കണ്ടു. വെളുത്തു തുടുത്ത വട്ടമുഖം , നീണ്ട മൂക്കിന്റെ അറ്റത്ത് വിയർപ്പു തുള്ളികൾ . മൂക്കിന് താഴെ ചുണ്ടിനു മുകളിലായി നനുത്ത രോമങ്ങൾ. ഇത്രയും ഭംഗിയുള്ള പെൺകുട്ടിയെ അവർ  ഇന്ന് വരെ കണ്ടിട്ടില്ലായിരുന്നു.

'ഇത് ഇന്ദിരാന്റി . ഫോണിൽ  ഞാൻ പറഞ്ഞില്ലേ എന്നെ നോക്കി നിൽക്കുന്ന സ്ത്രീയെ പറ്റി. ഒറ്റക്ക് സംസാരിക്കുന്ന എനിക്ക് വട്ടാണെന്ന് കരുതി നോക്കിയതാണ് '

ആകാശ് പറഞ്ഞു നിർത്തിയതും മുത്ത് മണി കിലുങ്ങുന്ന പോലവൾ ചിരിച്ചു'

'ഹായ് അനന്യ ' അവർ കൈ നീട്ടി. തിരിച്ചു നീളാത്ത കൈകൾ നോക്കി അവർ അമ്പരന്നു . ഇഷ്ടമായിട്ടുണ്ടാകില്ലേ വന്നു കേറിയത് എന്നാലോചിക്കുമ്പോഴേക്കും ആകാശ് അവളുടെ കൈ പിടിച്ചു അവരുടെ കയ്യിൽ കൊടുത്തിരുന്നു.

'അവൾക്ക് കണ്ണ് കാണില്ല ആന്റി'

ഒരു നടുക്കത്തോടെയാണവർ അത് കേട്ടത് . കണ്ണ് കാണുന്ന തനിക്ക് പോലും കഴിയാത്ത സൂക്ഷ്മമായി വരച്ചു ചേർത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി അവർ  തരിച്ചു നിന്നു. എങ്ങനെ ഇത്ര നന്നായി നിറങ്ങളെ അവൾ  കൂട്ടിച്ചേർക്കുന്നു എന്നറിയാൻ അവർ വെമ്പിയെങ്കിലും ചോദ്യം മനസ്സിൽ തങ്ങി നിന്നു. അവരുടെ ചിന്തകൾ അറിഞ്ഞെന്ന പോലെ അവൾ പറഞ്ഞു

'പത്തു വയസ്സ് വരെ എനിക്കെല്ലാം കാണാമായിരുന്നു . ഒരു ആക്‌സിഡന്റിൽ പപ്പയും മമ്മിയും പോയി കൂടെ എന്റെ കാഴ്ചയും. ഒരു കണക്കിന് അത് നന്നായി എന്നിപ്പോൾ തോന്നുന്നുണ്ട് . അനാഥരോട്‌  കാണിക്കുന്ന ഇല്ലാത്ത അനുതാപവും സഹതാപവും കാണേണ്ടല്ലോ'  ഒന്ന് ചിരിച്ചു അവരുടെ കൈ പിടിച്ചു ഹാളിൽ നിരത്തി വെച്ചിരിക്കുന്ന ഓരോ ചിത്രങ്ങളും അവരെ കാണിക്കാൻ തുടങ്ങി. ഒരു തെയ്യത്തിന്റെ ജീവനുള്ള  ചിത്രം കണ്ടവർ ചോദിച്ചു  ഇതെങ്ങിനെ വരച്ചു.

'നാല് വർഷം മുൻപ് ഞാൻ ഒരു എക്സിബിഷൻ നടത്തിയിരുന്നു അവിടെ  വെച്ചാണ് ആകാശിനെ പരിചയപ്പെടുന്നത്. അത് വരെ ഞാൻ വരച്ചിരുന്നത് എനിക്ക് പരിചിതമായവയുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ഇവനെ പരിചപ്പെട്ടത്‌ മുതൽ ഞാൻ കാണാത്തതിന്റെയും ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.'

ബാക്കി പറഞ്ഞത് ആകാശാണ് ' ഞാൻ കാണുന്നതെല്ലാം അവളെ വിളിച്ചു വിവരിച്ചു കൊടുക്കും . അങ്ങനെ ഒരിക്കൽ കണ്ണൂരിൽ പോയപ്പോൾ കണ്ട തെയ്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ വരച്ചതാണ് ഈ ചിത്രം'

ജീവൻ തുടിക്കുന്ന ആ ചിത്രത്തിലേക്ക് നോക്കി നിന്നപ്പോൾ അവളുടെ ഉൾക്കാഴ്ചയെകുറിച്ചവർക്ക് മതിപ്പു തോന്നി . ചുറ്റുമുള്ള ഓരോ ചിത്രവും ഒന്നിനൊന്നു മെച്ചപ്പെട്ടതും മിഴിവാർന്നതും.

ചിത്രങ്ങൾ നോക്കി നിൽക്കെ അവൾ പറഞ്ഞു കൊണ്ടിരുന്നു ' പപ്പയാണ് ക്രയോൺസ് വാങ്ങി തന്നു  ചിത്രം വരയ്ക്കാൻ ആദ്യം പഠിപ്പിച്ചത് . ചെറുപ്പത്തിലേ പ്രാരാബ്ധചുമട് ഏറ്റേണ്ടി വന്നത് കൊണ്ട് മാറ്റി വെച്ച പപ്പയുടെ പാഷൻ. വയലിൻ പഠിക്കാനും പെയിന്റിംഗ് പഠിക്കാനും എന്നെ കൊണ്ട് നടക്കുന്നത് കണ്ട മമ്മി പറയും ആരാന്റെ അടുക്കളയിൽ ചിത്രം വരക്കേണ്ടവളാ , അവളെ ഇങ്ങനെ കൊണ്ട് നടന്നു വഷളാക്കല്ലെ എന്ന്. എന്റെ മോളെ ഞാൻ ലോകപ്രശസ്ത ചിത്രകാരിയാക്കും നീ നോക്കിക്കോ എന്ന് പപ്പയും. അവരുടെ മരണ ശേഷം ബന്ധുക്കൾ കുറച്ച ദിവസം ഉണ്ടായിരുന്നു. പെണ്കുട്ടിയല്ലേ , പോരാത്തതിനു കാഴ്ചയുമില്ല ഓരോരുത്തരായി പതുക്കെ അകന്നു. ഇവിടെ അടുത്തൊരു ബ്ലൈൻഡ് സ്കൂളിൽ വയലിൻ ക്ലാസ് എടുക്കുന്നുണ്ട്, പിന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ എക്സിബിഷനും . എന്റെ കാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ പോകണമെന്ന് പപ്പ ദീർഘദൃഷ്ടിയാൽ കണ്ടിരിക്കും ' ഉള്ളിലെ വേദന അവളുടെ  കണ്ണുകളിൽ നനവായി പടരുന്നതവർ കണ്ടു. 

ഒരു ഫോൺ കാൾ വന്നു ആകാശ് പുറത്തേക്കു പോയപ്പോൾ അവർ അവളോട് ചോദിച്ചു

'മോളെ ഞാനൊന്നു കെട്ടി പിടിച്ചോട്ടെ ' കേൾക്കാൻ കാത്തിരുന്ന പോലെ അവൾ അവരോട് ചേർന്നു നിന്നു . കൈകൾ കൊണ്ട്  അവളെ തന്നിലേക്ക് ചേർത്തണക്കുമ്പോൾ നഷ്ടപെട്ടു പോയ തന്റെ മകന്റെ സ്ഥാനത്തു  ഗർഭപാത്രത്തിൽ അവൾ  നിറയുന്നതായും  അവരുടെ മാറിടം ചുരത്തുന്നതായും  പൊക്കിൾകൊടി നീണ്ടു അവളെ ചുറ്റി പിടിക്കുന്നതായും  അവർക്ക് തോന്നി .

ഫോണിൽ സംസാരിച്ചു കഴിഞ്ഞു അകത്തേക്ക് കേറുമ്പോൾ  ശിഖരങ്ങളും വേരുകളും ഒന്നായ ഒറ്റമരമായി അവർ നിൽക്കുന്നത് കണ്ട ആകാശ് ഒരു നിർവൃതിയോടെ പുറത്തേക്കു നടന്നു .

(വരകൾക്ക് കടപ്പാട് : ജയ് മേനോൻ (റൈഡർ സോളോ ) )

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...