2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായി അവൾക്ക് തോന്നി . സിനിമയിൽ പിരിമുറുക്കം കൂട്ടുന്ന പശ്ചാത്തലസംഗീതം. ഇരുട്ടിൽ ആരോ നടന്നു പോകുന്ന ശബ്ദം . അതിനിടയിൽ ആരായിരിക്കും ഈ വിളിക്കുന്നത് എന്നറിയാൻ അവൾ കൂടുതൽ ശ്രദ്ധയോടെ സ്ക്രീനിലേക്ക് നോക്കി. വീണ്ടും അതാ വിളി കേൾക്കുന്നു . പുറത്തു  നിന്നാരോ വിളിക്കുന്നതായി അവൾക്കപ്പോൾ തോന്നി . സിനിമ നിർത്തിഎഴുന്നേറ്റു പീപ്‌ഹോളിലൂടെ പുറത്തേക്കു നോക്കി . അവിടെ പ്രായമായൊരാൾ. മടമ്പിന് മുകളിൽ നിൽക്കുന്ന കാവി മുണ്ട് ,കഴുത്തിൽ ഒരു കാവി തോർത്ത് ചുറ്റിയിരിക്കുന്നു . പിറകോട്ടു വലിച്ചു  നീട്ടി ചീകി വെച്ച മുടി. അസാധാരണമാം വിധം തേജസ്സുള്ള മുഖം . അയാളുടെ നോട്ടം പീപ്ഹോളിലൂടെ തന്നെ കണ്ണിലേക്ക് തന്നെയെന്ന് അവൾക്ക് തോന്നി അവൾ ഒരടി പിറകോട്ടു വെച്ചു . മുൻവശത്തെ ജനാല തുറന്നു. 

നല്ല വിശപ്പുണ്ട് അമ്മാ , കഴിക്കാനെന്തെങ്കിലും ?

അവളുടെ ഉള്ളിൽ അനുകമ്പ പൊട്ടിയെങ്കിലും  നാട്ടിന്പുറത്തു നിന്നും നഗരത്തിൽ താമസിക്കാൻ വന്നപ്പോൾ വിവേക് അവളോട് പറഞ്ഞ കാര്യങ്ങൾ കുറിച്ച് അവളോർത്തു . 

"നോക്ക് ഇത് നഗരമാണ് . ഇവിടെ ആരെ എങ്ങനെ പറ്റിച്ചു ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും. അതിനു അവർ പല വേഷങ്ങൾ കെട്ടും ,പല രൂപങ്ങളിൽ അവർ വരും. നിനക്ക് പരിചയമായില്ലാത്തയിടമായത് കൊണ്ട് വാതിൽ തുറന്നു ആരോടും ഒന്നും ചോദിക്കാനോ പറയാനോ പോകണ്ട "

വിവേക് അവളുടെ തലക്കുള്ളിലിരുന്നു അവളെ ഉപദേശിക്കുമ്പോഴും അവളുടെ നോട്ടം വീടിനു മുന്നിൽ നില്കുന്നയാളിൽ ആയിരുന്നു. ഒട്ടിക്കിടക്കുന്ന അയാളുടെ വയർ വിശപ്പിന്റെ സാക്ഷ്യപത്രം പോലെ തോന്നിച്ചു . തലക്കുള്ളിലെ വിവേകിനെ അവൾ മറന്നു അടുക്കളയിലേക്ക് നടന്നു . ഒരു പേപ്പർ പ്ലേറ്റിൽ കുറച്ചു ചോറ് എടുത്തു . അത് പോലെ ചെറിയ പേപ്പർ ഗ്ലാസിൽ സാമ്പാറും മറ്റൊരു ഗ്ലാസ്സിൽ തോരനും എടുത്തു , ഒരു  ഗ്ലാസ് വെള്ളവും  എടുത്തു അവൾ വാതിൽ തുറന്നു പുറത്തേക്ക് കടന്നു പിറകിലെ വാതിൽ അടച്ചു .അയാൾ ആർത്തിയോടെ എങ്കിലും സാവധാനം കൈ നീട്ടി. കൈ കഴുകുന്നതിനായി പോർച്ചിനു അപ്പുറത്തെ പൈപ്പ് അവൾ ചൂണ്ടി കാണിച്ചു. കൈ കഴുകി വന്ന അയാൾ ചോറ് വാങ്ങി നന്ദിയോടെ ചിരിച്ചു പിന്നെ കഴുത്തിലെ തോർത്ത് പോർച്ചിൽ വിരിച്ചു,ചോറുപാത്രം അതിനു മുന്നിൽ വെച്ച് ചമ്രം പടിഞ്ഞിരുന്നു . ഗ്ലാസിലെ വെള്ളത്തിൽ നിന്നും കുറച്ചെടുത്തു ചോറിനു ചുറ്റും   വൃത്തം വരച്ചു . അതിനു ശേഷം കൈ കൂപ്പി പ്രാർത്ഥിച്ചു . പിന്നെ ചോറും സാമ്പാറും തോരനുമെടുത്തു ഒരുരുള ഉരുട്ടി പ്ലേറ്റിന്റെ വലതു ഭാഗത്തായി വെച്ചു . പതുക്കെ അയാൾ കഴിക്കാൻ തുടങ്ങി . ഓരോ വറ്റും അയാൾ അത്രയും ആസ്വദിച്ചു കഴിക്കുന്നത് നോക്കി അവൾ വരാന്തയിൽ  തന്നെ നിന്നു . ചോറിൽ കൈ വെച്ചാലുടൻ കുറ്റം പറയാൻ തുടങ്ങുന്ന വിവേകിൽ നിന്നും എത്ര അകലെയാണ് മൗനമായിരുന്നു  വിശപ്പിനെ ഊട്ടുന്ന ഈ അപരിചിതൻ എന്നവൾ ഓർത്തു .

ഊണ് കഴിച്ചു കഴിഞ്ഞു പ്ലേറ്റിലെ ഉരുള എടുത്തു മതിലിനു മുകളിൽ വെച്ചു അയാൾ കയ്യുംപ്ലേറ്റും കഴുകി അതെവിടെ കളയണമെന്നു ചുറ്റും നോക്കി . ചപ്പിലകൾ അടിച്ച് വാരിയിടുന്ന ഡ്രം കാണിച്ചു അതിലേക്കിട്ടോളു എന്നവൾ പറഞ്ഞു .പുറത്തേക്കു പോകുന്നതിനു മുൻപായി അയാൾ അവളെ ഒന്ന് നോക്കി , പിന്നെ സൗമ്യമായി ഒന്ന് ചിരിച്ചു . പിന്നെ പതുക്കെ പറഞ്ഞു 

" കുറച്ചു ദിവസമായി  ആഹാരം കഴിച്ചിട്ടു . ഇവിടെയുള്ള എല്ലാ വീടുകളിലും ഞാൻ പോയി . ചില വീടുകളിലെ ഗേറ്റ് പൂട്ടിയിരുന്നു .ചിലയിടത്തു  ഗേറ്റ് കടക്കുമ്പോൾ പട്ടി കുരക്കും  ആളുകൾ ജനലിലൂടെ നോക്കി ഇറങ്ങി പോകാൻ പറയും .ഒരാൾ പോലും എന്നോട് എന്തിനു വന്നു എന്ന് ചോദിച്ചില്ല . ഇന്നും പട്ടിണി എന്ന് കരുതിയിരുന്നപ്പോൾ ആണ് കുട്ടി എനിക്ക് ആഹാരം തന്നത് .വിശക്കുന്നവനു ആഹാരം, ദാഹിക്കുന്നവനും വെള്ളം ഇതിനേക്കാൾ വലിയ പുണ്യം ലോകത്തു ചെയ്യാനില്ല . തിരിച്ചു തരാൻ  എന്റെ കയ്യിൽ ഒന്നുമില്ല , എങ്കിലും ഞാൻ ഒരു മന്ത്രം പറഞ്ഞു തരാം. "


മന്ത്രം തന്ത്രം എന്നൊക്കെ പറഞ്ഞു  എല്ലാം അടിച്ചു മാറ്റി പോകാനുള്ള ഐഡിയ വല്ലതും ആകുമോ അവളുടെ ഉള്ളിൽ സംശയനുര പൊന്തി .


"നാട് തെണ്ടിയായ ഞാൻ ഇതൊക്കെ അടിച്ചു  പോയി എന്ത് ചെയ്യാനാണ് കുട്ടീ?

അയാളുടെ ചോദ്യം അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആയിരുന്നു . അവൾ ഒന്ന് ഞെട്ടി . 

"ഒരു പെന്നും കടലാസും തരൂ ഞാൻ എഴുതി തരാം " അയാൾ വീണ്ടും പറഞ്ഞു അകത്തു തിന്നു കയ്യിൽ കിട്ടിയത് സൂപ്പർ മാർക്കറ്റിലെ ബില് അതും പെന്നുമായി അയാളുടെ അടുത്തേക്ക് ചെന്നു . അയാൾ  എന്തൊക്കെയോ  എഴുതി മടക്കി അവളുടെ കയ്യിൽ കൊടുത്തു 


"ഈ മന്ത്രം ഏകാഗ്രതയോടു കൂടെ വായിച്ചാൽ രൂപം മാറാൻ കഴിയും .രൂപം മാത്രമേ മാറാൻ കഴിയുള്ളൂ. ബുദ്ധിയും ചിന്തയും നിങ്ങളുടെ തന്നെ ആയിരിക്കും.ഒരു പ്രാവശ്യം മാത്രമേ ഇതുകൊണ്ടു രൂപമാറ്റം ഉണ്ടാകുള്ളൂ . അതുകൊണ്ടു തന്നെ  എപ്പോളാണോ ആവശ്യമെന്നു തോന്നുന്നത് അപ്പോൾ മാത്രം ഇത് തുറന്നു വായിക്കുക , അത് വരെ ഇത് തുറക്കുകയോ നോക്കുകയോ ചെയ്യരുത് .ഈശ്വരൻ നിങ്ങൾക്ക്  വരുത്തട്ടെ " അയാൾ ചെറു ചിരിയോടെ ഗേറ്റിനു പുറത്തേക്കു നടന്നു .

കടലാസ് തുറന്നു നോക്കണമെന്ന ചിന്തയെ ഒരു വിധത്തിൽ അടക്കി വെച്ചു അവൾ ആ കടലാസ്സ് ബുക്ക് ഷെൽഫിലെ ബുക്കിൽവെച്ചു വീണ്ടും സിനിമ കാണാൻ തുടങ്ങി 

വാതിൽ തുറന്നപ്പോൾ  അകത്തേക്ക് കയറിയ കൊതുകുകൾ അപ്പോൾ അവൾക്കു ചുറ്റും  നാദസ്വര കച്ചേരി ആരംഭിച്ചിരുന്നു . പ്ലഗിൽ കൊതുകു തിരി വെച്ച് വീണ്ടും സിനിമയുടെ പിരിമുറുക്കത്തിലേക്ക് അവൾ മടങ്ങി .സിനിമ കഴിഞ്ഞപ്പോൾ ആണ് അവൾ കാലിലും കയ്യിലും കൊതുകു കടിച്ചതിന്റെ തിണർത്ത പാടുകൾ അവൾ കണ്ടത് . കൊതുകുതിരി വെച്ചതാണല്ലോ  കൊതുകുകൾ എങ്ങനെ അതിലെ മരുന്ന് കഴിഞ്ഞോ എന്നൊക്കെ ആലോചിച്ചു പ്ലഗിൽ വെച്ച കൊതുകുതിരിയിലേക്ക് അവൾ നോക്കി . മരുന്ന് തീരാത്ത കൊതുകുമെഷീനിന്റെ മുകളിൽ ഒരു കൊതുകു ഇരിക്കുന്നത് അവൾ അത്ഭുതപ്പെട്ടു .  അടച്ചിട്ട മുറിയിൽ കൊതുകു തിരി വെക്കുമ്പോൾ തനിക്കുണ്ടാകാറുള്ള ശ്വാസം മുട്ടും  തലവേദനയും അവളോർത്തു , ഈ കൊതുകൾക്കിതൊന്നും ഏശുന്നില്ലല്ലോ എന്തായിരിക്കും കാരണം . അവളാലോചിക്കാൻ തുടങ്ങി . കണ്ടു തീർത്ത  ത്രില്ലറിലെ പോലെ  അവൾ ഓരോന്നും തിരിച്ചും മറിച്ചും ആലോചിച്ചു , കണക്റ്റിംഗ് ഡോട്സ് എന്ന തത്വം വെച്ച് കൊതുകുകൾ മനുഷ്യർ വെക്കുന്ന കൊതുകു നിവാരിണിയെ നേരിടുന്നതിനുള്ള പ്രതിരോധശക്തി സംഭരിക്കുന്നുണ്ട് എന്ന നിഗമനത്തിൽ  എത്തിയതും അതെങ്ങനെ എന്നറിയണം എന്നൊരു തോന്നൽ അവളിൽ ഉണർന്നു . പതുക്കെ അവൾ എഴുനേറ്റു ബുക്ക് ഷെൽഫിലെ ആദ്യത്തെ ബുക്കിൽ നിന്നും മടക്കി വെച്ച  കടലാസെടുത്തു സോഫയിൽ  ധ്യാനരൂപത്തിലിരുന്നു .മനസ്സിൽ  കൊതുകായി മാറട്ടെ എന്നാഗ്രഹത്തോടെ  പതുക്കെ  മന്ത്രം ഉരുവിട്ടു 

  ശ്രീം ക്ലീം ഗ്ലൗം ഗം 

ഗണപതയെ വരവരദ 

സര്‍വ്വ ജനം മേ 

വശമാനായ സ്വാഹഃ

 ഗം ക്ഷിപ്ര പ്രസാദനായ നമഃ 

മൂന്നാമത്തെ  തവണ  മന്ത്രം  കഴിഞ്ഞതും  കൊതുകായി  മാറിയത് കണ്ടവൾ ഞെട്ടി . മാറിയത് ഡിറ്റക്റ്റീവ് പണിക്കാണല്ലോ എന്നോർത്ത് മുറിയിൽ നിന്നും വട്ടം കറങ്ങുന്ന കൊതുകിന്റെ പിറകെ അവളും പറന്നു. കുറെ  അവിടെയും ഇവിടെയും പറന്നു   ജനാലയുടെ വിടവിലൂടെ പുറത്തേക്ക്  കൂടെ അവളും . പറന്നു പോയി ചെന്ന് നിന്നത് നഗരത്തിലെ മാലിന്യമൊഴുകുന്ന അഴുക്കു ചാലിന് മുകളിൽ . താഴെ അഴുക്കു ചാലിൽ കുഞ്ഞി ചിറകുകൾ അനക്കികൊണ്ട്  അനേകായിരം കൊതുകുകൾ .പ്യൂപ്പയിൽ നിന്നും കൊതുകായതിനു  ശേഷം ചിറകുകൾക്ക് ബലം   കിട്ടാനായി അവയിങ്ങനെ വെള്ളത്തിന് മുകളിൽ ഇരിക്കുമെന്ന് പണ്ട്  സയൻസ് ക്ലാസ്സിൽ പഠിച്ചത്   അവളോർത്തു . പെട്ടെന്ന്  കൊതുകുകൾ  എല്ലാം ഒരു ചുഴലിയുടെ രൂപത്തിൽ  ആകുകയും വെള്ളത്തിനടിയിലേക്കു പോകുകയും ചെയ്യുന്നത് കണ്ടു അവൾ അവർക്കിടയിലേക്ക്  ചെന്നു നിന്നു . അവളുടെ അടുത്ത് നിൽക്കുന്നവർ അവളെ പരിചയമില്ലാത്തത് പോലെ   നോക്കുന്നുണ്ട് എന്ന്   തോന്നി എങ്കിലും പ്രസന്നവദനയായി അവരുടെ കൂടെ അവളും പറന്നു കൊണ്ടിരുന്നു , ചെന്നെത്തിയത് ഒരു വലിയ തുരങ്കത്തിന് മുന്നിലാണ് . ഓരോരുത്തരെ ആയി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അകത്തേക്ക് വിടുന്നു . 

"അമ്പട ഇവരുടെ നാട്ടിലും സെക്യൂരിറ്റി ചെക്കിങ്ങോ" അവൾ അമ്പരന്നു അകത്തേക്കു കടന്നതും അവളുടെ അമ്പരപ്പ്  കൂട്ടുന്ന കാഴ്ച ആയിരുന്നു ഒരു വലിയ സ്റ്റേഡിയം പോലെ ഒരിടം , തിങ്ങി നിറഞ്ഞിരുന്ന കൊതുകുകൾ . അവയുടെ മൂളൽ ഒരു ഹുങ്കാരശബ്ദമായി അവിടെങ്ങും അലയടിക്കുന്നു'. പെട്ടെന്നു ഘനഗംഭീരമായ ഒരു ശബ്ദം എല്ലാവരും മൗനം പാലിക്കുക . സ്വിച്ചിട്ടത് പോലെ അവിടെങ്ങും നിശബ്ദത പടർന്നു. മുന്നിലെ സ്റ്റേജിനു മുകളിലെ മേശയിൽ  ഒരു വെള്ളകുപ്പായക്കാരൻ കൊതുകു പറന്നു വന്നിരുന്നു . കയ്യിൽ മൈക്ക് എടുത്തു 

" എന്റെ പ്രിയസഹോദരി സഹോദരരെ  "

ഒരു ആരവം ജനക്കൂട്ടത്തിൽ നിന്നും ഉയർന്നു 

"ഇത് നമ്മുടെ വീക്കിലി പ്രോഗ്രാം ആണ്. നിങ്ങൾ മനുഷ്യലോകത്തിൽ കണ്ട കാര്യങ്ങൾ , എന്ന് വെച്ചാൽ നമ്മുടെ വംശ നാശത്തിനായി അവൻ അവൻ കണ്ടെത്തുന്ന പുത്തൻവിദ്യകൾ പങ്കു വെക്കുകയും അതിന്റെ പ്രതിരോധത്തിനായി നമ്മളെടുക്കുന്ന നടപടികൾ വിവരിക്കുകയും ചെയ്യുന്ന പരിപാടി നിങ്ങളോരോരുത്തർക്കും ഇതിലേക്ക് സ്വാഗതം "

 അന്നേരം  സ്റ്റേജിലേക്ക് ഒരു കൊതുകിനെ എടുത്തു കൊണ്ട് നാല് പേര് കടന്നു വരുന്നു, അവർ വെള്ളെകുപ്പായക്കാരനോട് എന്തൊക്കെയോ പറയുന്നു , ഏറ്റിക്കൊണ്ടു വന്ന കൊതുകിനെ അതിനപ്പുറത്തുള്ള മുറിയിലേക്ക് മാറ്റുവാൻ അയാൾ നിർദേശിക്കുന്നു . ആ മുറിയിൽ എന്താണ് എന്നറിയാൻ അവൾക്ക്  ആകാംക്ഷയേറി. പതുക്കെ തിക്കിയും തിരക്കിയും സ്റ്റേജിനു അടുത്തെത്തി അവൾ  മുറിയുടെ  അടുത്തേക്ക് ചെന്നു  . മുറിക്കു മുന്നിൽ രണ്ടു പേര് കാവൽ നിൽക്കുന്നു അകത്തേക്ക് പോകുന്നവരുടെ ഐഡി കാർഡ് പരിശോധിക്കുന്നുണ്ട് . എങ്ങനെ ആണ് അകത്തേക്ക് കടക്കുക എന്നോർത്തിരിക്കെ വേറെ ഒരു കൊതുകിനെയു താങ്ങി കുറച്ചു പേര് വരുന്നത് അവൾ കണ്ടു , താങ്ങിന്നവർക്കിടയിലേക്ക് നുഴഞ്ഞു കയറി ആ മുറിയിലേക്ക് കടന്നു.

 അവൾക്ക്   അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല , അതിനൂതനമായി സജ്ജീകരിച്ച ഒരു പരീക്ഷണശാല ആയിരുന്നു അത് .എടുത്തു കൊണ്ട് വന്ന കൊതുകിനെ പരിശോധിച്ചു അതിന്റെ  ശരീരത്തിൽ നിന്നും എന്തൊക്കെയോ കുത്തി എടുക്കുന്നു .ചെറിയ ഗ്ലാസ് കഷണത്തിൽ അത് തേച്ചു മൈക്രോസ്കോപ്പിനു അടിയിൽ വെച്ച് പരിശോധിക്കുന്നു . അതിനു ശേഷം കുത്തിയെടുത്ത ദ്രാവകം  ചെറിയ കുപ്പിലാക്കി ഒരു മെഷീനിനു ഉള്ളിലേക്ക് വെക്കുന്നു. മെഷീനിന്റെ സ്‌ക്രീനിൽ തെളിയുന്ന കുറെ അക്ഷരങ്ങൾ . അത് വായിച്ച ഉള്ളിലുള്ള ഒരു വലിയ ശാസ്ത്രജ്ഞൻ എന്ന് കരുതുന്നയാൾ പൊട്ടി ചിരിക്കുന്നു. 

'ഇരട്ടി ഫലം തരുമെന്ന് പറഞ്ഞു വിൽക്കുന്ന കൊതുകു നിവാരിണി ആണ് പോലും . പാക്കറ്റിൽ മാത്രമേ ഉള്ളൂ ഇരട്ടിഫലം . ഉള്ളിലെ മരുന്ന് ആദ്യത്തേത് തന്നെ, നല്ലപരസ്യം കൊടുത്താൽ ഈ മനുഷ്യരെ മൊത്തം പറ്റിക്കാം "


'ഏറ്റവും ബുദ്ധിമാൻ എന്ന് സ്വയം വിശ്വസിക്കുന്ന വിഡ്ഢി ആണ് മനുഷ്യൻ " മറ്റൊരാൾ 

'എന്തായാലും എല്ലാവരും ഓരോ ഡോസ് പ്രതിരോധ മരുന്ന് എടുക്കുന്നത് നല്ലതാണ്, ഇന്ന് വീക്കിലി മീറ്റിംഗ് ആയത് കൊണ്ട് എല്ലാവര്ക്കും ഒരുമിച്ചു കൊടുക്കുകയും ആകാം.വേഗം കുത്തിവെയ്പ്പിനുള്ള സാമഗ്രികൾ എല്ലാം സെറ്റ് ആക്കി വെക്കൂ' അയാളെല്ലാവരോടുമായി പറഞ്ഞു .

 വാതിൽതുറന്നു ആരോ അകത്തേക്ക് വന്നപ്പോൾ  അവൾ മെല്ലെ പുറത്തേക്കിറങ്ങി സ്റ്റേഡിയത്തിൽ ഒരു മൂലയ്ക്ക് വന്നു നിന്നു 

സ്റ്റേജിൽ പ്രസംഗം തുടരുകയാണ്.

" ഈ മനുഷ്യന്റെ കാര്യം നല്ല രസമാണ്. ആർക്കെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നു മരിക്കുകയും അത് കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്താൽ ഒരു രണ്ടാഴ്ച ഉന്മൂലന പരിപാടികൾ ആണ് ,അസുഖം നിയന്ത്രണ വിധേയമായാൽ പിന്നെ ഒന്നുമില്ല , വീണ്ടും പഴയപടി , മനുഷ്യരുടെ ഈ ശ്രദ്ധയില്ലായ്മയാണ് നമ്മുടെ വംശവൃദ്ധി.അത് കൊണ്ട് നമ്മുടെ അഭ്യുദയകാംക്ഷികൾ ആയി വേണമെങ്കിൽ നമുക്ക് അവരെ ഗണിക്കാം "

സദസ്സിൽ ഉയർന്ന ചിരികൾ.  എത്ര തുച്ഛമായാണ് മനുഷ്യനെ ഈ കൊതുകുകൾ കാണുന്നത് . വെറുതെ അല്ല അതിനൊന്നും ഒരു മരുന്നും ഏശാത്തത് അവളോർത്തു.

" മനുഷ്യരുടെ ഇപ്പോഴത്തെ ഒരു ഹോബി ആണ് വീടിനുള്ളിൽ നിറയെ ചെടി വെക്കൽ. രണ്ടു ഔൺസ് വെള്ളമുണ്ടെങ്കിൽ നമ്മുടെ പെൺപട അവിടെ പോയി മുട്ടയിടുമെന്നും അവനറിയാം . എന്നാലും ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പ്ലേറ്റിലെ വെള്ളം ഒഴിച്ച് കളയാൻ ഓട്ടത്തിനിടയിൽ അവൻ പലപ്പോഴും മറക്കും. അവന്റെ മറവിയാണ്  നമ്മുടെ ജനസംഖ്യാപെരുപ്പത്തിന് കാരണം .അത് കൊണ്ട് ചന്ദ്രനെയും സൂര്യനെയും കാൽചുവട്ടിലാക്കാൻ ഓടുന്ന മനുഷ്യന്റെ മറവിയെ  നമുക്ക് സ്തുതിക്കാം"

വീണ്ടും ആരവമുയർന്നു . താൻ മറന്നു പോയതാണല്ലോ ഇവർ പറയുന്നത് അവൾക്ക് ആകെ കൂടെ ഒരു ഈർഷ്യ തോന്നി . ചെടികൾ വെക്കുമ്പോൾ തന്നെ വിവേക് പറഞ്ഞിരുന്നു വെള്ളം ഒന്നും കെട്ടികിടക്കാതെ നോക്കണമെന്ന് . സിനിമ കണ്ടിരിക്കുമ്പോൾ പിന്നെ അതൊന്നും ചെയ്യാൻ ഓർമ്മ ഉണ്ടാകില്ലല്ലോ . അവൾ അവളെ തന്നെ ചീത്ത  വിളിച്ചു .

"മനുഷ്യർ അവരെ  ജാതീയമായും രാഷ്ട്രീയമായും ഒക്കെ വേർതിരിച്ചിട്ടുണ്ട് . അത് പോലെ തന്നെ നമ്മളെയും  വർഗീകരിച്ചിട്ടുണ്ട് , അവന്റെ വർഗീകരണം നിലനിൽപിന് വേണ്ടിയുള്ളതാണ്.  എന്നാൽ നമുക്കിടയിൽ  വർഗ്ഗീകരണവും ധ്രുവീകരണവുമില്ല .നമ്മൾ  ഒറ്റക്കെട്ടാണ്. അത് ബുദ്ധിമാനായ വിഡ്ഢിയുടെ നാശം കൊതിക്കുന്ന കൊതുകുവംശം ആണ്" .


കൊതുകുവംശം ജയിക്കട്ടെ മനുഷ്യൻ തോൽക്കട്ടെ , ഉയരുന്ന മുദ്രാവാക്യങ്ങൾ , എങ്ങും ആവേശത്തിന്റെ അലയടികൾ .

" ഒന്നുമില്ലാതിരുന്ന ഒരു കാലത്തു റോമാസാമ്രജ്യത്തെ വിറപ്പിക്കാൻ നമ്മുടെ പൂർവികർക്ക്  കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനേക്കാളേറെ സാങ്കേതികമായും ശാസ്ത്രീയമായും മുന്നേറിയ നമുക്ക് ഇന്ന് അവന്റെ സർവ്വനാശത്തിനു കാരണമാകാൻ  കഴിയും.  അതിനു നമുക്ക് വളമാകുന്നത് അവന്റെ അലസതയാണ് . എല്ലാം അറിയുമെന്നു നടിക്കുകയും എന്നാൽ വേണ്ട കാര്യങ്ങൾ വേണ്ടവിധം ചെയ്യുകയും  ചെയ്യാത്ത മനുഷ്യരുടെ രക്തമാണ് നമ്മുടെ വംശവര്ധനവിന്റെ പ്രോട്ടീൻ. അവൻ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് നമ്മുടെ കൊട്ടാരങ്ങൾ . അവന്റെ വിയർപ്പിന്റെ ഗന്ധമാണ് നമ്മുടെ ആകർഷണം . അവൻ പുരട്ടുന്ന വാസനതൈലങ്ങൾ പലപ്പോഴും നമുക്ക് വിരുന്നൊരുക്കിയ സിഗ്നലുകൾ ആണ് . പക്ഷെ ശ്രദ്ധിക്കണം മനുഷ്യൻ പ്രെഡിക്റ്റബിലി'അൺപ്രെഡിക്റ്റബിൾ ആയത് കൊണ്ട് എങ്ങനെ ആണ് അവൻ പ്രതികരിക്കുക എന്നറിയില്ല. അത് കൊണ്ട് ഓരോരുത്തരും അവരവരുടെ  ഇന്ദ്രിയങ്ങളെ ഷാർപ് ആക്കി വെക്കുക. അവന്റെ ചൂടും  വിയർപ്പും തിരിച്ചറിയുക.അവന്റെ കൈക്കുള്ളിൽ കിടന്നു പിടഞ്ഞു മരിക്കാതിരിക്കുക " 


പ്രസംഗം കേട്ട്  ശ്രീരഞ്ജിനി ചൂളിപ്പോയി. മനുഷ്യന്റെ കുറവുകളെ എണ്ണി എണ്ണി  പറയുന്ന കൊതുകിനെ കണ്ടപ്പോൾ ഭരണപക്ഷത്തെ കുറ്റങ്ങൾ പറയാൻ നടത്തുന്ന പത്രസമ്മേളനങ്ങൾ ഓർമ്മയിലേക്ക് കയറി വന്നു .

വെള്ളക്കോട്ടുകാരൻ പ്രസംഗം തുടരുകയാണ് .

"സ്ത്രീ ശാക്തീകരണത്തിനു ആണ്   നമ്മൾ മുൻഗണന നൽകേണ്ടത് , നമ്മുടെ കുലമറ്റ്  പോകാതിരിക്കാൻ സ്വന്തം ജീവൻ പണയം വെച്ചാണ് അവർ ജോലി ചെയ്യുന്നത് . മനുഷ്യനുമായി അടുത്തിടപഴകുന്നതും അവർ തന്നെ  . അത് കൊണ്ട് തന്നെ മനുഷ്യന്റെ കൊതുകുനിവാരിണികൾക്ക് എതിരെയുള്ള കുത്തിവെപ്പ് എല്ലാ സ്ത്രീകളും എടുക്കണം എന്ന ഒരു ഉത്തരവ് ഇറക്കുന്നു .കുത്തി വെയ്‌പിലൂടെ പ്രതിരോധശക്തി വർധിക്കട്ടെ . വർധിക്കുന്ന പ്രതിരോധശക്തിക്കൊപ്പം തന്നെ പ്രജനന ശേഷിയും കൂട്ടണം . നൂറു ദിവസത്തിനുള്ളിൽ ഒരായിരം കൊതുകുകൾക്ക് ജന്മം കൊടുക്കാൻ കഴിഞ്ഞാൽ സ്ത്രീകളെ നിങ്ങൾ ഈ വംശം കുറ്റിയറ്റു പോകാതെ കാക്കും. നമുക്ക് നമ്മുടെ ശാക്തീകരണ ഗാനം പാടി കൊണ്ട് ഈ പ്രോഗ്രാം അവസാനിപ്പിക്കാം ."

"ഒരു കാര്യം പറയാൻ ഉണ്ടേ" നേരത്തെ ഉള്ളിലെ മുറിയിൽ കണ്ടയാൾ സ്റ്റേജിലേക്ക് കയറി വന്നു . അയാൾ വെള്ളക്കോട്ടുകാരനോട് എന്തോ പറഞ്ഞു. അതിനു ശേഷം അയാൾ തുടർന്നു.

"  നമ്മുടെ വംശനാശത്തിന് വേണ്ടി കണ്ടു പിടിച്ച ഒരു മരുന്നിനുള്ള  പ്രതിരോധമരുന്നു നമ്മൾ മുൻപ് കണ്ടു പിടിച്ചിരുന്നു , ഇപ്പോൾ അതിന്റെ ഇരട്ടിഫലമുള്ള പ്രതിരോധമരുന്നു കണ്ടെത്തിയ സന്തോഷം നിങ്ങളെ എല്ലാരേയും അറിയിക്കുന്നു . ഈ സദസ്സിലുള്ള എല്ലാവരും ആ പ്രതിരോധകുത്തിവെപ്പു എടുത്തതിനു ശേഷം മാത്രമേ ഇവിടെ നിന്നും പോകാൻ പാടുള്ളൂ എന്നറിയിക്കുന്നു.വരൂ നമ്മുടെ ശാക്തീകരണ ഗാനം  പാടി നമുക്ക് സന്തോഷം രേഖപെടുത്താം 

വരിക വരിക സോദരെ 

കൊതുകുവംശമാണ് നാം 

തോള് ചേർന്ന് നിന്ന് നമ്മൾ 

നമ്മളെ  കാക്കണം 

ഒരുമയോടെ സ്നേഹമോടെ 

നമ്മളൊന്നായി വാഴണം 

ശത്രു പാളയത്തിൽ ചെന്ന് 

ശക്തിയോടെ പൊരുതണം 


ഈണത്തോടെയുള്ള ആ ഗാനം  അവളും അറിയാതെ മൂളിപ്പോയി. പാടികഴിഞ്ഞതും എല്ലാവരും പ്രതിരോധകുത്തിവെപ്പു എടുക്കാനായി  ഒരു ക്യുവിൽ നില്ക്കാൻ തുടങ്ങി  . പ്രതിരോധകുത്തിവെപ്പു എടുക്കാതെ  അവിടെ നിന്നും പുറത്തു കടക്കുന്നതിനായി അവൾചുറ്റും നോക്കി . എവിടെയും ഒരു വിടവ് പോലും കാണാനാകാതെ പത്മവ്യൂഹത്തിൽകപ്പെട്ടു നിസ്സഹായയായി അവൾ പറന്നു കൊണ്ടേയിരുന്നു  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...