2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍!!!


I can't change the direction of the wind,
but I can adjust my sails to always reach my destination.
Jimmy Dean 


അഹങ്കാരം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഒന്നുമല്ല എന്നു ബോധ്യപെടുത്താന്‍ വേണ്ടി ശരീരം ഇടയ്ക്കു പണി മുടക്കും. പേശികള്‍ വലിഞ്ഞു മുറുകുന്നവേദന. കിടക്കയെ സ്നേഹിച്ചു ചുരുണ്ട് കൂടി കിടക്കാന്‍ തോന്നുമെങ്കിലും ഭാര്യയുടെയും അമ്മയുടെയും ഓഫീസിലെയും ഉത്തരവാദിത്വങ്ങള്‍ എന്നെ മാടി വിളിക്കുന്നുണ്ടാകും.അപ്പോള്‍ വേദനസംഹാരി എടുത്തു കഴിച്ചു ഒന്ന് മയങ്ങുമ്പോള്‍ സൂര്യതെജസ്സുള്ള ഒരാള്‍ അയാളുടെ പെരുവിരല്‍ കൊണ്ട് എന്റെ നെറ്റിയില്‍ അമര്‍ത്തുന്നതായി ഞാന്‍ സ്വപ്നം കാണും .ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍ മുന്‍പെങ്ങും തോന്നാത്ത ഊർജ്ജസ്വലത യോടെ എനിക്ക് എന്റെ ജോലികള്‍ ചെയ്യാന്‍ കഴിയുമായിരുന്നു . പക്ഷെ പതിവിനു വിപരീതമായി ഈ പ്രാവശ്യം എന്റെ സഹനശക്തിയെ പരീക്ഷിച്ചു നോക്കാന്‍ വേണ്ടിയെന്നവണ്ണം ആയിരുന്നു കാര്യങ്ങള്‍. അതോ എന്റെ അഹന്ത വല്ലാതങ്ങു വളര്‍ന്നിരുന്നോ? 

വേദനസംഹാരികള്‍ കഴിക്കുന്നു എന്നല്ലാതെ അതിന്റെ  ഫലങ്ങള്‍  ഒന്നും തന്നെ കിട്ടിയില്ല. മനസ്സില്‍ ശൂന്യത നിറയാന്‍ തുടങ്ങി. വല്ലാത്തൊരു ഇരുട്ട് വീണത്‌ പോലെ. ഇനി എനിക്ക് സഹിക്കാന്‍ കഴിയില്ല എന്ന ബോധം കൂടി ആയപ്പോള്‍ മരിച്ചാല്‍ എന്താ എന്ന ഒരു തോന്നല്‍ ഉള്ളില്‍. വേദനയും സഹിക്കണ്ട, കൂടെയുള്ളവരുടെ കഷ്ടപാടും കുറയും. ഉള്ളില്‍ നിറഞ്ഞ ആ തോന്നല്‍ വിങ്ങിപൊട്ടി പുറത്തേക്കു വന്നത് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ ആണ്. 

"ഇതിനാ ഞങളുടെ ഭാഷയില്‍ കന്നത്തരം എന്നു പറയുന്നെ നല്ല അടി കിട്ടാത്ത കുഴപ്പം" കൊച്ചുകുട്ടിയെ എന്ന പോലെ അദ്ദേഹം എന്നെ ശാസിച്ചു. വീണ്ടും പുതിയ മരുന്നുകള്‍, വ്യായാമങ്ങള്‍. രണ്ടു ദിവസം കൂടെ എന്റെ സഹനശക്തിയെ പരീക്ഷിച്ചു കൊണ്ട് വേദന പോകാതെ നിന്നു. മൂന്നാം ദിവസം നെറ്റിയില്‍ പതിയുന്ന പഞ്ഞിപോലെ മൃദുലമായ കൈകള്‍.

" ഭഗവാനെ നല്ലോണം മനസ്സില്‍ വിചാരിക്കു കുട്ടി..എല്ലാം നേരയാകും" അമ്മയുടെ ശബ്ദം. 

വെളുത്ത പഞ്ഞികെട്ട് തൊട്ടു കിടക്കുമ്പോള്‍ നെറ്റിയില്‍ പെരുവിരല്‍ വീണ്ടും.

രാവിലെ നടക്കാനിറങ്ങുമ്പോള്‍ തണുത്ത കാറ്റില്‍ തലയാട്ടി മുറ്റത്ത്‌ നില്‍ക്കുന്ന എന്റെ സീനിയ പൂക്കളും കൂകുന്ന പുള്ളികുയിലും ചിലക്കുന്ന കരിയിലപക്ഷികളും   എന്നോട് പറയുന്നു " ലൈഫ് ഈസ്‌ ബ്യുട്ടിഫുള്‍"
ജീവിതമേ മാപ്പ്!!!ചപലായ മനസ്സില്‍ നിമിഷ നേരത്തെക്കുണ്ടായ അപക്വമായ തോന്നലിനു...സര്‍വം ക്ഷമസ്വ:  

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പതിവ്രത

ഉലയില്‍ പഴുപ്പിച്ചു പതം വരുത്തി അടിച്ചു പരത്തി ബലം കൂട്ടിയ ഇരുമ്പ്  ദണ്ഡ് പോലെ തന്നെ ആയിരുന്നു  അഗ്നിയില്‍ പുറത്തു കടന്നപ്പോള്‍ അവളുടെ മനസ്സ്.  ശരീരത്തിന് അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു. മേല്‍ച്ചുണ്ട് കോട്ടി ഒരു ചിരി അവളില്‍ നിന്നുതിര്‍ന്നു.  ഒരു രോമം പോലും കരിയാതെ പുറത്തു വന്ന തനിക്കു മേല്‍ വീണ കവചം 'പതിവ്രത'.

സാത്വികന്‍, ധര്മിഷ്ടന്‍, നീതിമാന്‍. നേര്‍  രേഖകള്‍ പോലെ നീണ്ടുകിടക്കുന്ന  വിശേഷണങ്ങള്‍.അങ്ങനെ ഒരാളുടെ ഭാര്യ ആവുക എന്നത്  മറ്റുള്ളവരില്‍ അസൂയ ഉണര്‍ത്തുന്ന പദവിയാണ്‌ .മുജ്ജന്മസുക്രുതവും.എന്നിട്ടും ഇടക്കെപ്പോഴോ  കെട്ടു പൊട്ടി ഒഴുകുന്ന മലവെള്ളം പോലെ തന്റെ ചിന്തകളില്‍ ഉയര്‍ന്നു വരുന്ന  പത്തു തലകള്‍. ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളില്‍, മുഖം കഴുകാന്‍  എടുക്കുന്ന കൈക്കുമ്പിള്‍ വെളളത്തില്‍, ഒരു തിരനോട്ടത്തില്‍ മോഹിപ്പിച്ചു മായ്ഞ്ഞു പോകുന്ന പൌരുഷം.മനസ്സിലെ ചിന്തകളില്‍ നടക്കുന്ന രാമ- രാവണ   യുദ്ധം പൌരുഷം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെന്മനസ്സും പുരുഷന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പതിവ്രത  മനസ്സും തമ്മില്‍.  സതിസാവിത്രി ആണ്. സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ അരിഞ്ഞു കളയാം.കെട്ടഴിഞ്ഞു പോകുന്ന ചിന്തകളെ ഒളിപ്പിക്കാന്‍ പറ്റിയ നല്ല ഒരു മറയാണ് പത്നീപദം

യുദ്ധഭൂമിയില്‍ അടിതെറ്റി വീണ പൌരുഷം.സാത്വികഭാവത്തില്‍ തന്നെ ചേര്‍ത്തുപിടിക്കുന്ന കൈകളില്‍ ഒതുങ്ങിനിന്നു  ഒടിഞ്ഞു  നുറുങ്ങിയ മനസ്സിനെ പൊതിഞ്ഞു ഭദ്രമാക്കി അഗ്നിശുദ്ധി നടത്തി പതിവ്രതയുടെ മുഖം മൂടിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍  ഉള്ളില്‍ ചിരിക്കാതെ മറ്റെന്തു ചെയ്യാന്‍?

ചിരിയുടെ അവസാനം എത്തിനില്‍ക്കുന്നത്‌  വായ്തുറന്നു ഇരിക്കുന്ന ഭൂമിക്കരികിലേക്ക്. ഇപ്പോഴും മനസ്സില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യങ്ങളും ചിന്തകളും ബാക്കി.. പതിവ്രത എന്ന മിഥ്യാബോധത്തില്‍,   ചിന്തകളില്‍  പ്രവര്‍ത്തികളില്‍ കടിഞ്ഞാണ്‍  കെട്ടി  എന്തിനോ വേണ്ടി കൊതിച്ചു അവസാനം എല്ലാം, എന്തിനു നൊന്തു പെറ്റ മക്കളെ പോലും നഷ്ടപ്പെട്ട് അപമാനിതയായി തലകുനിച്ചു നില്‍ക്കുന്ന   തന്റെ സ്വത്ത എന്താണ്?

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...