2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായി അവൾക്ക് തോന്നി . സിനിമയിൽ പിരിമുറുക്കം കൂട്ടുന്ന പശ്ചാത്തലസംഗീതം. ഇരുട്ടിൽ ആരോ നടന്നു പോകുന്ന ശബ്ദം . അതിനിടയിൽ ആരായിരിക്കും ഈ വിളിക്കുന്നത് എന്നറിയാൻ അവൾ കൂടുതൽ ശ്രദ്ധയോടെ സ്ക്രീനിലേക്ക് നോക്കി. വീണ്ടും അതാ വിളി കേൾക്കുന്നു . പുറത്തു  നിന്നാരോ വിളിക്കുന്നതായി അവൾക്കപ്പോൾ തോന്നി . സിനിമ നിർത്തിഎഴുന്നേറ്റു പീപ്‌ഹോളിലൂടെ പുറത്തേക്കു നോക്കി . അവിടെ പ്രായമായൊരാൾ. മടമ്പിന് മുകളിൽ നിൽക്കുന്ന കാവി മുണ്ട് ,കഴുത്തിൽ ഒരു കാവി തോർത്ത് ചുറ്റിയിരിക്കുന്നു . പിറകോട്ടു വലിച്ചു  നീട്ടി ചീകി വെച്ച മുടി. അസാധാരണമാം വിധം തേജസ്സുള്ള മുഖം . അയാളുടെ നോട്ടം പീപ്ഹോളിലൂടെ തന്നെ കണ്ണിലേക്ക് തന്നെയെന്ന് അവൾക്ക് തോന്നി അവൾ ഒരടി പിറകോട്ടു വെച്ചു . മുൻവശത്തെ ജനാല തുറന്നു. 

നല്ല വിശപ്പുണ്ട് അമ്മാ , കഴിക്കാനെന്തെങ്കിലും ?

അവളുടെ ഉള്ളിൽ അനുകമ്പ പൊട്ടിയെങ്കിലും  നാട്ടിന്പുറത്തു നിന്നും നഗരത്തിൽ താമസിക്കാൻ വന്നപ്പോൾ വിവേക് അവളോട് പറഞ്ഞ കാര്യങ്ങൾ കുറിച്ച് അവളോർത്തു . 

"നോക്ക് ഇത് നഗരമാണ് . ഇവിടെ ആരെ എങ്ങനെ പറ്റിച്ചു ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും. അതിനു അവർ പല വേഷങ്ങൾ കെട്ടും ,പല രൂപങ്ങളിൽ അവർ വരും. നിനക്ക് പരിചയമായില്ലാത്തയിടമായത് കൊണ്ട് വാതിൽ തുറന്നു ആരോടും ഒന്നും ചോദിക്കാനോ പറയാനോ പോകണ്ട "

വിവേക് അവളുടെ തലക്കുള്ളിലിരുന്നു അവളെ ഉപദേശിക്കുമ്പോഴും അവളുടെ നോട്ടം വീടിനു മുന്നിൽ നില്കുന്നയാളിൽ ആയിരുന്നു. ഒട്ടിക്കിടക്കുന്ന അയാളുടെ വയർ വിശപ്പിന്റെ സാക്ഷ്യപത്രം പോലെ തോന്നിച്ചു . തലക്കുള്ളിലെ വിവേകിനെ അവൾ മറന്നു അടുക്കളയിലേക്ക് നടന്നു . ഒരു പേപ്പർ പ്ലേറ്റിൽ കുറച്ചു ചോറ് എടുത്തു . അത് പോലെ ചെറിയ പേപ്പർ ഗ്ലാസിൽ സാമ്പാറും മറ്റൊരു ഗ്ലാസ്സിൽ തോരനും എടുത്തു , ഒരു  ഗ്ലാസ് വെള്ളവും  എടുത്തു അവൾ വാതിൽ തുറന്നു പുറത്തേക്ക് കടന്നു പിറകിലെ വാതിൽ അടച്ചു .അയാൾ ആർത്തിയോടെ എങ്കിലും സാവധാനം കൈ നീട്ടി. കൈ കഴുകുന്നതിനായി പോർച്ചിനു അപ്പുറത്തെ പൈപ്പ് അവൾ ചൂണ്ടി കാണിച്ചു. കൈ കഴുകി വന്ന അയാൾ ചോറ് വാങ്ങി നന്ദിയോടെ ചിരിച്ചു പിന്നെ കഴുത്തിലെ തോർത്ത് പോർച്ചിൽ വിരിച്ചു,ചോറുപാത്രം അതിനു മുന്നിൽ വെച്ച് ചമ്രം പടിഞ്ഞിരുന്നു . ഗ്ലാസിലെ വെള്ളത്തിൽ നിന്നും കുറച്ചെടുത്തു ചോറിനു ചുറ്റും   വൃത്തം വരച്ചു . അതിനു ശേഷം കൈ കൂപ്പി പ്രാർത്ഥിച്ചു . പിന്നെ ചോറും സാമ്പാറും തോരനുമെടുത്തു ഒരുരുള ഉരുട്ടി പ്ലേറ്റിന്റെ വലതു ഭാഗത്തായി വെച്ചു . പതുക്കെ അയാൾ കഴിക്കാൻ തുടങ്ങി . ഓരോ വറ്റും അയാൾ അത്രയും ആസ്വദിച്ചു കഴിക്കുന്നത് നോക്കി അവൾ വരാന്തയിൽ  തന്നെ നിന്നു . ചോറിൽ കൈ വെച്ചാലുടൻ കുറ്റം പറയാൻ തുടങ്ങുന്ന വിവേകിൽ നിന്നും എത്ര അകലെയാണ് മൗനമായിരുന്നു  വിശപ്പിനെ ഊട്ടുന്ന ഈ അപരിചിതൻ എന്നവൾ ഓർത്തു .

ഊണ് കഴിച്ചു കഴിഞ്ഞു പ്ലേറ്റിലെ ഉരുള എടുത്തു മതിലിനു മുകളിൽ വെച്ചു അയാൾ കയ്യുംപ്ലേറ്റും കഴുകി അതെവിടെ കളയണമെന്നു ചുറ്റും നോക്കി . ചപ്പിലകൾ അടിച്ച് വാരിയിടുന്ന ഡ്രം കാണിച്ചു അതിലേക്കിട്ടോളു എന്നവൾ പറഞ്ഞു .പുറത്തേക്കു പോകുന്നതിനു മുൻപായി അയാൾ അവളെ ഒന്ന് നോക്കി , പിന്നെ സൗമ്യമായി ഒന്ന് ചിരിച്ചു . പിന്നെ പതുക്കെ പറഞ്ഞു 

" കുറച്ചു ദിവസമായി  ആഹാരം കഴിച്ചിട്ടു . ഇവിടെയുള്ള എല്ലാ വീടുകളിലും ഞാൻ പോയി . ചില വീടുകളിലെ ഗേറ്റ് പൂട്ടിയിരുന്നു .ചിലയിടത്തു  ഗേറ്റ് കടക്കുമ്പോൾ പട്ടി കുരക്കും  ആളുകൾ ജനലിലൂടെ നോക്കി ഇറങ്ങി പോകാൻ പറയും .ഒരാൾ പോലും എന്നോട് എന്തിനു വന്നു എന്ന് ചോദിച്ചില്ല . ഇന്നും പട്ടിണി എന്ന് കരുതിയിരുന്നപ്പോൾ ആണ് കുട്ടി എനിക്ക് ആഹാരം തന്നത് .വിശക്കുന്നവനു ആഹാരം, ദാഹിക്കുന്നവനും വെള്ളം ഇതിനേക്കാൾ വലിയ പുണ്യം ലോകത്തു ചെയ്യാനില്ല . തിരിച്ചു തരാൻ  എന്റെ കയ്യിൽ ഒന്നുമില്ല , എങ്കിലും ഞാൻ ഒരു മന്ത്രം പറഞ്ഞു തരാം. "


മന്ത്രം തന്ത്രം എന്നൊക്കെ പറഞ്ഞു  എല്ലാം അടിച്ചു മാറ്റി പോകാനുള്ള ഐഡിയ വല്ലതും ആകുമോ അവളുടെ ഉള്ളിൽ സംശയനുര പൊന്തി .


"നാട് തെണ്ടിയായ ഞാൻ ഇതൊക്കെ അടിച്ചു  പോയി എന്ത് ചെയ്യാനാണ് കുട്ടീ?

അയാളുടെ ചോദ്യം അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആയിരുന്നു . അവൾ ഒന്ന് ഞെട്ടി . 

"ഒരു പെന്നും കടലാസും തരൂ ഞാൻ എഴുതി തരാം " അയാൾ വീണ്ടും പറഞ്ഞു അകത്തു തിന്നു കയ്യിൽ കിട്ടിയത് സൂപ്പർ മാർക്കറ്റിലെ ബില് അതും പെന്നുമായി അയാളുടെ അടുത്തേക്ക് ചെന്നു . അയാൾ  എന്തൊക്കെയോ  എഴുതി മടക്കി അവളുടെ കയ്യിൽ കൊടുത്തു 


"ഈ മന്ത്രം ഏകാഗ്രതയോടു കൂടെ വായിച്ചാൽ രൂപം മാറാൻ കഴിയും .രൂപം മാത്രമേ മാറാൻ കഴിയുള്ളൂ. ബുദ്ധിയും ചിന്തയും നിങ്ങളുടെ തന്നെ ആയിരിക്കും.ഒരു പ്രാവശ്യം മാത്രമേ ഇതുകൊണ്ടു രൂപമാറ്റം ഉണ്ടാകുള്ളൂ . അതുകൊണ്ടു തന്നെ  എപ്പോളാണോ ആവശ്യമെന്നു തോന്നുന്നത് അപ്പോൾ മാത്രം ഇത് തുറന്നു വായിക്കുക , അത് വരെ ഇത് തുറക്കുകയോ നോക്കുകയോ ചെയ്യരുത് .ഈശ്വരൻ നിങ്ങൾക്ക്  വരുത്തട്ടെ " അയാൾ ചെറു ചിരിയോടെ ഗേറ്റിനു പുറത്തേക്കു നടന്നു .

കടലാസ് തുറന്നു നോക്കണമെന്ന ചിന്തയെ ഒരു വിധത്തിൽ അടക്കി വെച്ചു അവൾ ആ കടലാസ്സ് ബുക്ക് ഷെൽഫിലെ ബുക്കിൽവെച്ചു വീണ്ടും സിനിമ കാണാൻ തുടങ്ങി 

വാതിൽ തുറന്നപ്പോൾ  അകത്തേക്ക് കയറിയ കൊതുകുകൾ അപ്പോൾ അവൾക്കു ചുറ്റും  നാദസ്വര കച്ചേരി ആരംഭിച്ചിരുന്നു . പ്ലഗിൽ കൊതുകു തിരി വെച്ച് വീണ്ടും സിനിമയുടെ പിരിമുറുക്കത്തിലേക്ക് അവൾ മടങ്ങി .സിനിമ കഴിഞ്ഞപ്പോൾ ആണ് അവൾ കാലിലും കയ്യിലും കൊതുകു കടിച്ചതിന്റെ തിണർത്ത പാടുകൾ അവൾ കണ്ടത് . കൊതുകുതിരി വെച്ചതാണല്ലോ  കൊതുകുകൾ എങ്ങനെ അതിലെ മരുന്ന് കഴിഞ്ഞോ എന്നൊക്കെ ആലോചിച്ചു പ്ലഗിൽ വെച്ച കൊതുകുതിരിയിലേക്ക് അവൾ നോക്കി . മരുന്ന് തീരാത്ത കൊതുകുമെഷീനിന്റെ മുകളിൽ ഒരു കൊതുകു ഇരിക്കുന്നത് അവൾ അത്ഭുതപ്പെട്ടു .  അടച്ചിട്ട മുറിയിൽ കൊതുകു തിരി വെക്കുമ്പോൾ തനിക്കുണ്ടാകാറുള്ള ശ്വാസം മുട്ടും  തലവേദനയും അവളോർത്തു , ഈ കൊതുകൾക്കിതൊന്നും ഏശുന്നില്ലല്ലോ എന്തായിരിക്കും കാരണം . അവളാലോചിക്കാൻ തുടങ്ങി . കണ്ടു തീർത്ത  ത്രില്ലറിലെ പോലെ  അവൾ ഓരോന്നും തിരിച്ചും മറിച്ചും ആലോചിച്ചു , കണക്റ്റിംഗ് ഡോട്സ് എന്ന തത്വം വെച്ച് കൊതുകുകൾ മനുഷ്യർ വെക്കുന്ന കൊതുകു നിവാരിണിയെ നേരിടുന്നതിനുള്ള പ്രതിരോധശക്തി സംഭരിക്കുന്നുണ്ട് എന്ന നിഗമനത്തിൽ  എത്തിയതും അതെങ്ങനെ എന്നറിയണം എന്നൊരു തോന്നൽ അവളിൽ ഉണർന്നു . പതുക്കെ അവൾ എഴുനേറ്റു ബുക്ക് ഷെൽഫിലെ ആദ്യത്തെ ബുക്കിൽ നിന്നും മടക്കി വെച്ച  കടലാസെടുത്തു സോഫയിൽ  ധ്യാനരൂപത്തിലിരുന്നു .മനസ്സിൽ  കൊതുകായി മാറട്ടെ എന്നാഗ്രഹത്തോടെ  പതുക്കെ  മന്ത്രം ഉരുവിട്ടു 

  ശ്രീം ക്ലീം ഗ്ലൗം ഗം 

ഗണപതയെ വരവരദ 

സര്‍വ്വ ജനം മേ 

വശമാനായ സ്വാഹഃ

 ഗം ക്ഷിപ്ര പ്രസാദനായ നമഃ 

മൂന്നാമത്തെ  തവണ  മന്ത്രം  കഴിഞ്ഞതും  കൊതുകായി  മാറിയത് കണ്ടവൾ ഞെട്ടി . മാറിയത് ഡിറ്റക്റ്റീവ് പണിക്കാണല്ലോ എന്നോർത്ത് മുറിയിൽ നിന്നും വട്ടം കറങ്ങുന്ന കൊതുകിന്റെ പിറകെ അവളും പറന്നു. കുറെ  അവിടെയും ഇവിടെയും പറന്നു   ജനാലയുടെ വിടവിലൂടെ പുറത്തേക്ക്  കൂടെ അവളും . പറന്നു പോയി ചെന്ന് നിന്നത് നഗരത്തിലെ മാലിന്യമൊഴുകുന്ന അഴുക്കു ചാലിന് മുകളിൽ . താഴെ അഴുക്കു ചാലിൽ കുഞ്ഞി ചിറകുകൾ അനക്കികൊണ്ട്  അനേകായിരം കൊതുകുകൾ .പ്യൂപ്പയിൽ നിന്നും കൊതുകായതിനു  ശേഷം ചിറകുകൾക്ക് ബലം   കിട്ടാനായി അവയിങ്ങനെ വെള്ളത്തിന് മുകളിൽ ഇരിക്കുമെന്ന് പണ്ട്  സയൻസ് ക്ലാസ്സിൽ പഠിച്ചത്   അവളോർത്തു . പെട്ടെന്ന്  കൊതുകുകൾ  എല്ലാം ഒരു ചുഴലിയുടെ രൂപത്തിൽ  ആകുകയും വെള്ളത്തിനടിയിലേക്കു പോകുകയും ചെയ്യുന്നത് കണ്ടു അവൾ അവർക്കിടയിലേക്ക്  ചെന്നു നിന്നു . അവളുടെ അടുത്ത് നിൽക്കുന്നവർ അവളെ പരിചയമില്ലാത്തത് പോലെ   നോക്കുന്നുണ്ട് എന്ന്   തോന്നി എങ്കിലും പ്രസന്നവദനയായി അവരുടെ കൂടെ അവളും പറന്നു കൊണ്ടിരുന്നു , ചെന്നെത്തിയത് ഒരു വലിയ തുരങ്കത്തിന് മുന്നിലാണ് . ഓരോരുത്തരെ ആയി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അകത്തേക്ക് വിടുന്നു . 

"അമ്പട ഇവരുടെ നാട്ടിലും സെക്യൂരിറ്റി ചെക്കിങ്ങോ" അവൾ അമ്പരന്നു അകത്തേക്കു കടന്നതും അവളുടെ അമ്പരപ്പ്  കൂട്ടുന്ന കാഴ്ച ആയിരുന്നു ഒരു വലിയ സ്റ്റേഡിയം പോലെ ഒരിടം , തിങ്ങി നിറഞ്ഞിരുന്ന കൊതുകുകൾ . അവയുടെ മൂളൽ ഒരു ഹുങ്കാരശബ്ദമായി അവിടെങ്ങും അലയടിക്കുന്നു'. പെട്ടെന്നു ഘനഗംഭീരമായ ഒരു ശബ്ദം എല്ലാവരും മൗനം പാലിക്കുക . സ്വിച്ചിട്ടത് പോലെ അവിടെങ്ങും നിശബ്ദത പടർന്നു. മുന്നിലെ സ്റ്റേജിനു മുകളിലെ മേശയിൽ  ഒരു വെള്ളകുപ്പായക്കാരൻ കൊതുകു പറന്നു വന്നിരുന്നു . കയ്യിൽ മൈക്ക് എടുത്തു 

" എന്റെ പ്രിയസഹോദരി സഹോദരരെ  "

ഒരു ആരവം ജനക്കൂട്ടത്തിൽ നിന്നും ഉയർന്നു 

"ഇത് നമ്മുടെ വീക്കിലി പ്രോഗ്രാം ആണ്. നിങ്ങൾ മനുഷ്യലോകത്തിൽ കണ്ട കാര്യങ്ങൾ , എന്ന് വെച്ചാൽ നമ്മുടെ വംശ നാശത്തിനായി അവൻ അവൻ കണ്ടെത്തുന്ന പുത്തൻവിദ്യകൾ പങ്കു വെക്കുകയും അതിന്റെ പ്രതിരോധത്തിനായി നമ്മളെടുക്കുന്ന നടപടികൾ വിവരിക്കുകയും ചെയ്യുന്ന പരിപാടി നിങ്ങളോരോരുത്തർക്കും ഇതിലേക്ക് സ്വാഗതം "

 അന്നേരം  സ്റ്റേജിലേക്ക് ഒരു കൊതുകിനെ എടുത്തു കൊണ്ട് നാല് പേര് കടന്നു വരുന്നു, അവർ വെള്ളെകുപ്പായക്കാരനോട് എന്തൊക്കെയോ പറയുന്നു , ഏറ്റിക്കൊണ്ടു വന്ന കൊതുകിനെ അതിനപ്പുറത്തുള്ള മുറിയിലേക്ക് മാറ്റുവാൻ അയാൾ നിർദേശിക്കുന്നു . ആ മുറിയിൽ എന്താണ് എന്നറിയാൻ അവൾക്ക്  ആകാംക്ഷയേറി. പതുക്കെ തിക്കിയും തിരക്കിയും സ്റ്റേജിനു അടുത്തെത്തി അവൾ  മുറിയുടെ  അടുത്തേക്ക് ചെന്നു  . മുറിക്കു മുന്നിൽ രണ്ടു പേര് കാവൽ നിൽക്കുന്നു അകത്തേക്ക് പോകുന്നവരുടെ ഐഡി കാർഡ് പരിശോധിക്കുന്നുണ്ട് . എങ്ങനെ ആണ് അകത്തേക്ക് കടക്കുക എന്നോർത്തിരിക്കെ വേറെ ഒരു കൊതുകിനെയു താങ്ങി കുറച്ചു പേര് വരുന്നത് അവൾ കണ്ടു , താങ്ങിന്നവർക്കിടയിലേക്ക് നുഴഞ്ഞു കയറി ആ മുറിയിലേക്ക് കടന്നു.

 അവൾക്ക്   അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല , അതിനൂതനമായി സജ്ജീകരിച്ച ഒരു പരീക്ഷണശാല ആയിരുന്നു അത് .എടുത്തു കൊണ്ട് വന്ന കൊതുകിനെ പരിശോധിച്ചു അതിന്റെ  ശരീരത്തിൽ നിന്നും എന്തൊക്കെയോ കുത്തി എടുക്കുന്നു .ചെറിയ ഗ്ലാസ് കഷണത്തിൽ അത് തേച്ചു മൈക്രോസ്കോപ്പിനു അടിയിൽ വെച്ച് പരിശോധിക്കുന്നു . അതിനു ശേഷം കുത്തിയെടുത്ത ദ്രാവകം  ചെറിയ കുപ്പിലാക്കി ഒരു മെഷീനിനു ഉള്ളിലേക്ക് വെക്കുന്നു. മെഷീനിന്റെ സ്‌ക്രീനിൽ തെളിയുന്ന കുറെ അക്ഷരങ്ങൾ . അത് വായിച്ച ഉള്ളിലുള്ള ഒരു വലിയ ശാസ്ത്രജ്ഞൻ എന്ന് കരുതുന്നയാൾ പൊട്ടി ചിരിക്കുന്നു. 

'ഇരട്ടി ഫലം തരുമെന്ന് പറഞ്ഞു വിൽക്കുന്ന കൊതുകു നിവാരിണി ആണ് പോലും . പാക്കറ്റിൽ മാത്രമേ ഉള്ളൂ ഇരട്ടിഫലം . ഉള്ളിലെ മരുന്ന് ആദ്യത്തേത് തന്നെ, നല്ലപരസ്യം കൊടുത്താൽ ഈ മനുഷ്യരെ മൊത്തം പറ്റിക്കാം "


'ഏറ്റവും ബുദ്ധിമാൻ എന്ന് സ്വയം വിശ്വസിക്കുന്ന വിഡ്ഢി ആണ് മനുഷ്യൻ " മറ്റൊരാൾ 

'എന്തായാലും എല്ലാവരും ഓരോ ഡോസ് പ്രതിരോധ മരുന്ന് എടുക്കുന്നത് നല്ലതാണ്, ഇന്ന് വീക്കിലി മീറ്റിംഗ് ആയത് കൊണ്ട് എല്ലാവര്ക്കും ഒരുമിച്ചു കൊടുക്കുകയും ആകാം.വേഗം കുത്തിവെയ്പ്പിനുള്ള സാമഗ്രികൾ എല്ലാം സെറ്റ് ആക്കി വെക്കൂ' അയാളെല്ലാവരോടുമായി പറഞ്ഞു .

 വാതിൽതുറന്നു ആരോ അകത്തേക്ക് വന്നപ്പോൾ  അവൾ മെല്ലെ പുറത്തേക്കിറങ്ങി സ്റ്റേഡിയത്തിൽ ഒരു മൂലയ്ക്ക് വന്നു നിന്നു 

സ്റ്റേജിൽ പ്രസംഗം തുടരുകയാണ്.

" ഈ മനുഷ്യന്റെ കാര്യം നല്ല രസമാണ്. ആർക്കെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നു മരിക്കുകയും അത് കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്താൽ ഒരു രണ്ടാഴ്ച ഉന്മൂലന പരിപാടികൾ ആണ് ,അസുഖം നിയന്ത്രണ വിധേയമായാൽ പിന്നെ ഒന്നുമില്ല , വീണ്ടും പഴയപടി , മനുഷ്യരുടെ ഈ ശ്രദ്ധയില്ലായ്മയാണ് നമ്മുടെ വംശവൃദ്ധി.അത് കൊണ്ട് നമ്മുടെ അഭ്യുദയകാംക്ഷികൾ ആയി വേണമെങ്കിൽ നമുക്ക് അവരെ ഗണിക്കാം "

സദസ്സിൽ ഉയർന്ന ചിരികൾ.  എത്ര തുച്ഛമായാണ് മനുഷ്യനെ ഈ കൊതുകുകൾ കാണുന്നത് . വെറുതെ അല്ല അതിനൊന്നും ഒരു മരുന്നും ഏശാത്തത് അവളോർത്തു.

" മനുഷ്യരുടെ ഇപ്പോഴത്തെ ഒരു ഹോബി ആണ് വീടിനുള്ളിൽ നിറയെ ചെടി വെക്കൽ. രണ്ടു ഔൺസ് വെള്ളമുണ്ടെങ്കിൽ നമ്മുടെ പെൺപട അവിടെ പോയി മുട്ടയിടുമെന്നും അവനറിയാം . എന്നാലും ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പ്ലേറ്റിലെ വെള്ളം ഒഴിച്ച് കളയാൻ ഓട്ടത്തിനിടയിൽ അവൻ പലപ്പോഴും മറക്കും. അവന്റെ മറവിയാണ്  നമ്മുടെ ജനസംഖ്യാപെരുപ്പത്തിന് കാരണം .അത് കൊണ്ട് ചന്ദ്രനെയും സൂര്യനെയും കാൽചുവട്ടിലാക്കാൻ ഓടുന്ന മനുഷ്യന്റെ മറവിയെ  നമുക്ക് സ്തുതിക്കാം"

വീണ്ടും ആരവമുയർന്നു . താൻ മറന്നു പോയതാണല്ലോ ഇവർ പറയുന്നത് അവൾക്ക് ആകെ കൂടെ ഒരു ഈർഷ്യ തോന്നി . ചെടികൾ വെക്കുമ്പോൾ തന്നെ വിവേക് പറഞ്ഞിരുന്നു വെള്ളം ഒന്നും കെട്ടികിടക്കാതെ നോക്കണമെന്ന് . സിനിമ കണ്ടിരിക്കുമ്പോൾ പിന്നെ അതൊന്നും ചെയ്യാൻ ഓർമ്മ ഉണ്ടാകില്ലല്ലോ . അവൾ അവളെ തന്നെ ചീത്ത  വിളിച്ചു .

"മനുഷ്യർ അവരെ  ജാതീയമായും രാഷ്ട്രീയമായും ഒക്കെ വേർതിരിച്ചിട്ടുണ്ട് . അത് പോലെ തന്നെ നമ്മളെയും  വർഗീകരിച്ചിട്ടുണ്ട് , അവന്റെ വർഗീകരണം നിലനിൽപിന് വേണ്ടിയുള്ളതാണ്.  എന്നാൽ നമുക്കിടയിൽ  വർഗ്ഗീകരണവും ധ്രുവീകരണവുമില്ല .നമ്മൾ  ഒറ്റക്കെട്ടാണ്. അത് ബുദ്ധിമാനായ വിഡ്ഢിയുടെ നാശം കൊതിക്കുന്ന കൊതുകുവംശം ആണ്" .


കൊതുകുവംശം ജയിക്കട്ടെ മനുഷ്യൻ തോൽക്കട്ടെ , ഉയരുന്ന മുദ്രാവാക്യങ്ങൾ , എങ്ങും ആവേശത്തിന്റെ അലയടികൾ .

" ഒന്നുമില്ലാതിരുന്ന ഒരു കാലത്തു റോമാസാമ്രജ്യത്തെ വിറപ്പിക്കാൻ നമ്മുടെ പൂർവികർക്ക്  കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനേക്കാളേറെ സാങ്കേതികമായും ശാസ്ത്രീയമായും മുന്നേറിയ നമുക്ക് ഇന്ന് അവന്റെ സർവ്വനാശത്തിനു കാരണമാകാൻ  കഴിയും.  അതിനു നമുക്ക് വളമാകുന്നത് അവന്റെ അലസതയാണ് . എല്ലാം അറിയുമെന്നു നടിക്കുകയും എന്നാൽ വേണ്ട കാര്യങ്ങൾ വേണ്ടവിധം ചെയ്യുകയും  ചെയ്യാത്ത മനുഷ്യരുടെ രക്തമാണ് നമ്മുടെ വംശവര്ധനവിന്റെ പ്രോട്ടീൻ. അവൻ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് നമ്മുടെ കൊട്ടാരങ്ങൾ . അവന്റെ വിയർപ്പിന്റെ ഗന്ധമാണ് നമ്മുടെ ആകർഷണം . അവൻ പുരട്ടുന്ന വാസനതൈലങ്ങൾ പലപ്പോഴും നമുക്ക് വിരുന്നൊരുക്കിയ സിഗ്നലുകൾ ആണ് . പക്ഷെ ശ്രദ്ധിക്കണം മനുഷ്യൻ പ്രെഡിക്റ്റബിലി'അൺപ്രെഡിക്റ്റബിൾ ആയത് കൊണ്ട് എങ്ങനെ ആണ് അവൻ പ്രതികരിക്കുക എന്നറിയില്ല. അത് കൊണ്ട് ഓരോരുത്തരും അവരവരുടെ  ഇന്ദ്രിയങ്ങളെ ഷാർപ് ആക്കി വെക്കുക. അവന്റെ ചൂടും  വിയർപ്പും തിരിച്ചറിയുക.അവന്റെ കൈക്കുള്ളിൽ കിടന്നു പിടഞ്ഞു മരിക്കാതിരിക്കുക " 


പ്രസംഗം കേട്ട്  ശ്രീരഞ്ജിനി ചൂളിപ്പോയി. മനുഷ്യന്റെ കുറവുകളെ എണ്ണി എണ്ണി  പറയുന്ന കൊതുകിനെ കണ്ടപ്പോൾ ഭരണപക്ഷത്തെ കുറ്റങ്ങൾ പറയാൻ നടത്തുന്ന പത്രസമ്മേളനങ്ങൾ ഓർമ്മയിലേക്ക് കയറി വന്നു .

വെള്ളക്കോട്ടുകാരൻ പ്രസംഗം തുടരുകയാണ് .

"സ്ത്രീ ശാക്തീകരണത്തിനു ആണ്   നമ്മൾ മുൻഗണന നൽകേണ്ടത് , നമ്മുടെ കുലമറ്റ്  പോകാതിരിക്കാൻ സ്വന്തം ജീവൻ പണയം വെച്ചാണ് അവർ ജോലി ചെയ്യുന്നത് . മനുഷ്യനുമായി അടുത്തിടപഴകുന്നതും അവർ തന്നെ  . അത് കൊണ്ട് തന്നെ മനുഷ്യന്റെ കൊതുകുനിവാരിണികൾക്ക് എതിരെയുള്ള കുത്തിവെപ്പ് എല്ലാ സ്ത്രീകളും എടുക്കണം എന്ന ഒരു ഉത്തരവ് ഇറക്കുന്നു .കുത്തി വെയ്‌പിലൂടെ പ്രതിരോധശക്തി വർധിക്കട്ടെ . വർധിക്കുന്ന പ്രതിരോധശക്തിക്കൊപ്പം തന്നെ പ്രജനന ശേഷിയും കൂട്ടണം . നൂറു ദിവസത്തിനുള്ളിൽ ഒരായിരം കൊതുകുകൾക്ക് ജന്മം കൊടുക്കാൻ കഴിഞ്ഞാൽ സ്ത്രീകളെ നിങ്ങൾ ഈ വംശം കുറ്റിയറ്റു പോകാതെ കാക്കും. നമുക്ക് നമ്മുടെ ശാക്തീകരണ ഗാനം പാടി കൊണ്ട് ഈ പ്രോഗ്രാം അവസാനിപ്പിക്കാം ."

"ഒരു കാര്യം പറയാൻ ഉണ്ടേ" നേരത്തെ ഉള്ളിലെ മുറിയിൽ കണ്ടയാൾ സ്റ്റേജിലേക്ക് കയറി വന്നു . അയാൾ വെള്ളക്കോട്ടുകാരനോട് എന്തോ പറഞ്ഞു. അതിനു ശേഷം അയാൾ തുടർന്നു.

"  നമ്മുടെ വംശനാശത്തിന് വേണ്ടി കണ്ടു പിടിച്ച ഒരു മരുന്നിനുള്ള  പ്രതിരോധമരുന്നു നമ്മൾ മുൻപ് കണ്ടു പിടിച്ചിരുന്നു , ഇപ്പോൾ അതിന്റെ ഇരട്ടിഫലമുള്ള പ്രതിരോധമരുന്നു കണ്ടെത്തിയ സന്തോഷം നിങ്ങളെ എല്ലാരേയും അറിയിക്കുന്നു . ഈ സദസ്സിലുള്ള എല്ലാവരും ആ പ്രതിരോധകുത്തിവെപ്പു എടുത്തതിനു ശേഷം മാത്രമേ ഇവിടെ നിന്നും പോകാൻ പാടുള്ളൂ എന്നറിയിക്കുന്നു.വരൂ നമ്മുടെ ശാക്തീകരണ ഗാനം  പാടി നമുക്ക് സന്തോഷം രേഖപെടുത്താം 

വരിക വരിക സോദരെ 

കൊതുകുവംശമാണ് നാം 

തോള് ചേർന്ന് നിന്ന് നമ്മൾ 

നമ്മളെ  കാക്കണം 

ഒരുമയോടെ സ്നേഹമോടെ 

നമ്മളൊന്നായി വാഴണം 

ശത്രു പാളയത്തിൽ ചെന്ന് 

ശക്തിയോടെ പൊരുതണം 


ഈണത്തോടെയുള്ള ആ ഗാനം  അവളും അറിയാതെ മൂളിപ്പോയി. പാടികഴിഞ്ഞതും എല്ലാവരും പ്രതിരോധകുത്തിവെപ്പു എടുക്കാനായി  ഒരു ക്യുവിൽ നില്ക്കാൻ തുടങ്ങി  . പ്രതിരോധകുത്തിവെപ്പു എടുക്കാതെ  അവിടെ നിന്നും പുറത്തു കടക്കുന്നതിനായി അവൾചുറ്റും നോക്കി . എവിടെയും ഒരു വിടവ് പോലും കാണാനാകാതെ പത്മവ്യൂഹത്തിൽകപ്പെട്ടു നിസ്സഹായയായി അവൾ പറന്നു കൊണ്ടേയിരുന്നു  .

2023, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

ആഘോഷം

 ആഘോഷം  - സുമ രാജീവ് 

 "ഇന്ന് ഓണമായിട്ടു അമ്മ ഇനിയും എഴുന്നേൽക്കാത്തതെന്താ" രശ്മിയുടെ ശബ്ദം കേട്ടാണ് അവർ ഉണർന്നത്

"സമയം എത്ര ആയി " കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ടവർ ചോദിച്ചു

"എഴുമണിയാകുന്നു" രശ്മി പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി

വേഗം എഴുന്നേറ്റു കുളിച്ചു മുറിയിലെ കൃഷ്ണന്റെ ഫോട്ടോക്ക് മുന്നിൽ വിളക്ക് കൊളുത്തി അവർ പ്രാർത്ഥിച്ചു "ഭഗവാനെ മക്കളെ കാത്തോളണേ, ആയുരാരോഗ്യവും ഐശ്വര്യവും കനിഞ്ഞു നൽകണേ"

വേഗത്തിൽ പുറത്തേക്കിറങ്ങി അടുക്കളയിലേക്ക് നടന്നു. പഴം പുഴുങ്ങണം, പപ്പടം കാച്ചണം, പഴംനുറുക്കും പപ്പടവും സതീശന്റെ ഇഷ്ടപ്പെട്ട വിഭവം ആണ്.

 "അമ്മയെങ്ങോട്ടാ ഓടുന്നത്" സിതാര ആണ് , രണ്ടാമൻ രമേശന്റെ ഭാര്യ

"ഇന്ന് അടുക്കള അവധി ആണ് ട്ടോ അമ്മേ..രാവിലത്തെ ഇഡ്ഡലിയും ഉച്ചക്കുള്ള സദ്യയും എല്ലാം ഓർഡർ ചെയ്തതാണ് " രശ്മിയാണ് പറഞ്ഞത്.

ഓണത്തിന് നാലു മക്കളും ഒത്തുചേർന്നതാണ് മൂത്തവൻ സതീശന്റെ വീട്ടിൽ. അച്ഛൻ പോയ ശേഷം അമ്മയെ സതീശൻ നാട്ടിൽ നിർത്താതെ കൂട്ടികൊണ്ട് വന്നതാണ്..അത് കൊണ്ടാണ് എല്ലാവരും അവിടേക്ക് വന്നത്.

"ആഹാ വടക്കേവീട്ടിൽ സാവിത്രിഅമ്മ കുളിച്ചു സുന്ദരി ആയി വന്നിട്ടുണ്ടല്ലോ"

ഇളയവൻ സുരേഷാണ്.. ഇവനെപ്പോഴാ വന്നത്..ഇന്നലെ കിടക്കാൻ പോകുന്നത് വരെ വന്നില്ലല്ലോ..അവർ മനസ്സിൽ ഓർത്തു.

"ഫ്ലൈറ്റ് ലേറ്റ് ആയി, രാത്രി കുറെ വൈകി എത്താൻ, അമ്മ ഉറങ്ങുക ആയതോണ്ട് വിളിച്ചില്ല."

"രോഹിണിയും കുട്യോളും വന്നില്ലേ?"

"കുട്ടികൾ വന്നിട്ടുണ്ട്. രോഹിണിക്ക് ഒഴിവാക്കാൻ പറ്റാത്ത ജോലിതിരക്ക്..ഓണമൊക്കെ നമ്മൾക്കല്ലേ അമ്മേ..സായിപ്പന്മാർക്ക് എന്തോണം"

"പൂവിടണമല്ലോ ,മുറ്റത്തെ ചെടിയിൽ നിന്നും പൂക്കൾ പറിക്കട്ടെ എന്നാൽ" അവർ പുറത്തേക്കു നടക്കാൻ തുടങ്ങി.

"പൊന്നമ്മേ രശ്മിയെട്ടത്തി മുന്നൂറും നാനൂറും ഒക്കെ കൊടുത്തു വാങ്ങി വെച്ച ചെടികൾ ആണ്..അതിൽ നിന്നും ഒരു പൂവിറുത്താൽ ഇവിടെ യുദ്ധം ഉണ്ടാകും..പൂവൊക്കെ ഇന്നലെ വാങ്ങി വെച്ചിട്ടുണ്ട്..കുട്ടികൾ എല്ലാരും കൂടെ ഇട്ടോളും. അമ്മ ഇവിടിരുന്നോളൂ, ഇന്നിപ്പോൾ പണിയൊന്നുമില്ല..ഓണം നമ്മൾ ആഘോഷിക്കയല്ലേ അങ്ങട്ട്" സുരേഷ് അമ്മയെ സോഫയിൽ പിടിച്ചിരുത്തി.

"ദേശ് വാസിയോം കൃപയാ ധ്യാൻ ദീജിയെ .വടക്കേ വീട്ടിൽ സാവിത്രി അമ്മ സഭാതൽ മേം ഉപസ്ഥിത് ഹേ" സുരേഷ് ഉറക്കെ വിളിച്ചു പറഞ്ഞു.

ഹാപ്പി ഓണം പറഞ്ഞു കൊണ്ട് ഓരോരുത്തർ ആയി അമ്മയുടെ അടുത്തേക്ക് വന്നു ഓരോ പൊതികൾ കൊടുത്തു. 

"ഈ വയസുകാലത്ത് എനിക്കീ സമ്മാനമൊക്കെ എന്തിനാ?"

"അമ്മയുടെ ചെറുപ്പകാലത്ത് സമ്മാനം തരാൻ ഞങ്ങൾക്ക് പറ്റിയില്ലല്ലോ.. അതാ ഇപ്പോൾ തരുന്നത്" രമേശന്റെ സംസാരം കേട്ടു എല്ലാരും ചിരിച്ചു..

കുട്ടികൾ പൂവിടുന്നതും നോക്കി ഇരിക്കെ അവർ വടക്കേ വീട്ടിലെ അടുക്കളയിൽ എത്തി

"സാമ്പാർ സാവിത്രിയേട്ടത്തി വെച്ചാൽ മതി.. അല്ലെങ്കിൽ പിന്നെ അത് ദഹിക്കുവോളം കുറ്റം കേൾക്കേണ്ടി വരും" രമണിയാണ് ,അനിയന്റെ ഭാര്യ

"അല്ല രമണി സവിത്രിയേട്ടത്തി വെക്കുന്ന അതേ അളവിൽ അത് പോലൊക്കെ തന്നെ ആണ് നമ്മൾ വെക്കുന്നത് എന്നിട്ടും ആ രുചി ആകുന്നില്ലല്ലോ" ചെറിയമ്മയുടെ മോൾ ലത.

"അതിനു അളവ് മാത്രം ശരി ആയാൽ പോര കൈപുണ്യം കൂടെ വേണം" എല്ലാം കേട്ടിരുന്ന ചെറിയമ്മ.

ആണുങ്ങൾ എല്ലാം പായസപണിയിൽ ആണ്. അറപ്പുരയിലെ വലിയ അടുപ്പിൽ ഉരുളികൾ വെച്ചിരിക്കുന്നു. പരിപ്പ് പ്രഥമനും അടപായസവും ഒക്കെ ഉണ്ടാക്കാനുള്ള ഒരുക്കത്തിൽ. ഒരാൾ തേങ്ങ ചിരകുന്നു, വേറെ ഒരാൾ അട തിളച്ച വെള്ളത്തിൽ ഇട്ടു കഴുകി എടുക്കാൻ നോക്കുന്നു..തേങ്ങാകൊത്തു മുറിക്കുന്ന മറ്റൊരാൾ..ശർക്കര പാനി ഉണ്ടാക്കുന്ന ഭർത്താവിനെ അവർ ഒന്നു എന്തി നോക്കി..

"പെണ്ണുങ്ങൾ അടുക്കളയിലെ കാര്യം നോക്കിയാൽ മതി, ഇവിടേക്ക് എന്തി നോക്കണ്ട" അയാൾ ഗൗരവത്തിൽ പറഞ്ഞു. മുഖമൊന്നു കോട്ടികാണിച്ചു അവർ തിരിഞ്ഞു. 

എല്ലാവരും ഒത്തൊരുമിച്ചു കഥകൾ പറഞ്ഞു സദ്യ ഉണ്ടാക്കിയതിന്റെ ഓർമ്മയിൽ അവർക്ക് കുളിരു കോരി.

 സദ്യ കഴിഞ്ഞു ഒന്നു നടു നിവർക്കാൻ സമയം കിട്ടുന്നത് ഒരു മൂന്നു മണി ആകുമ്പോൾ ആണ്. അപ്പോഴേക്കും കൈകൊട്ടി കളിയും ഊഞ്ഞാലാട്ടവും ഒക്കെ ആകും..

"പേടിക്കണ്ട, ഞങ്ങൾ പിടിച്ചോളാം നിങ്ങൾ ധൈര്യമായി കേറിക്കോളി അമ്മായ്യേ" കുട്ടികൾ എല്ലാവരും അമ്മായിയെ ഊഞ്ഞാലിൽ കയറ്റുകയാണ്. 

"വീണു നട് ഒടിഞ്ഞാൽ നോക്കാൻ ആളില്ല ട്ടോ കമലേ" അമ്മാവൻ അമ്മായിയെ നിരുത്സാഹപ്പെടുത്തുന്നു. ഉത്സാഹത്തിനും നിരുത്സാഹത്തിനും ഇടയിൽ പെട്ട അമ്മായിയെ കുട്ടികൾ ഊഞ്ഞാലിൽ കയറ്റി ആട്ടുന്നു.. കുറച്ചു നേരം ആട്ടി കഴിഞ്ഞു ഇറങ്ങാൻ പറഞ്ഞപ്പോൾ അമ്മായിയുണ്ടോ ഇറങ്ങാൻ കൂട്ടാക്കുന്നു.. അതോർത്തതും  അവർ പെട്ടെന്ന് ഉറക്കെ ചിരിച്ചു..ഏതോ ഓണപ്പാട്ട് പാടുക ആയിരുന്ന കുട്ടികൾ പാട്ടു നിർത്തി അച്ഛമ്മയെ നോക്കി..എല്ലാവരും തന്നെ തന്നെ നോക്കുന്നത് കണ്ടവർ പറഞ്ഞു "ഞാൻ ഒന്ന് മയങ്ങി പോയി അതാ" 

"മയങ്ങിയപ്പോൾ വടക്കേ വീട്ടിലെ ഓണം ആഘോഷിക്കാൻ പോയിട്ടുണ്ടാകും അതാണ് ആ ചിരി" സതീശൻ ആണ്.അവർ മൂന്നു പേരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു മരുന്നു സേവിക്കുന്നു. ഇന്നത്തെ ഏതൊരു ആഘോഷത്തിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണല്ലോ ഇതെന്ന് അവർ ഓർത്തു ..പണ്ടൊക്കെ ഒത്തുചേരൽ തന്നെ ആഘോഷമായിരുന്നു.. ഇപ്പോളാകട്ടെ  ആഘോഷിക്കാൻ വേണ്ടി ഒത്തുചേരുന്നു.

സദ്യ കഴിഞ്ഞു ബാക്കി വന്ന വിഭവങ്ങൾ പാത്രത്തിൽ ഒഴിക്കാനായി ഒരുങ്ങിയപ്പോൾ രശ്മി പറഞ്ഞു " വേണ്ടമ്മേ അതവർ തന്നെ കൊണ്ടു പൊയ്ക്കൊള്ളും..മാത്രവുമല്ല ഇനി നാലു ദിവസം നമ്മൾ ഇവിടെ ഉണ്ടാകുകയുമില്ലല്ലോ"

"നമ്മൾ എങ്ങോട്ടു പോകുന്നു" അവർ ചോദിച്ചു.

"തെന്നൽ ജംഗിൾ റിസോർട്ട്" സുരേഷിന്റെ മോൻ ആണ്..

"അച്ഛമ്മക്കറിയോ അവിടെ പോയാൽ നമുക്ക് കാട്ടിലൂടെ യാത്ര ചെയ്തു മൃഗങ്ങളെ ഒക്കെ കാണാം" അവൻ കൂട്ടി ചേർത്തു.

"അമ്മ വേഗം  ഡ്രസ് എല്ലാം എടുത്തുവെച്ചോളൂ..ഒരു മൂന്നു മണിക്ക് ഇവിടുന്നു ഇറങ്ങണം എന്നാലാണ് ഒൻപത് മണിക്കെങ്കിലും അവിടെ എത്താൻ പറ്റുക" രശ്മി പറഞ്ഞു

തുണിയും മറ്റും അടുക്കിപെറുക്കി വെക്കുമ്പോൾ അവർ ആലോചിച്ചത് സദ്യ കഴിഞ്ഞു അടുത്ത ദിവസം ഉണ്ടാക്കുന്ന പഴംകഞ്ഞിയുടെ സ്വാദു ആണ്..ബാക്കി വന്ന ചോറും കറികളും എല്ലാംകൂടെ ഒരു കലചട്ടിയിൽ ഒന്നിച്ചു ചേർത്തു വെച്ചു അടുത്ത ദിവസം അച്ചാറും പുളിയിഞ്ചിയും ചേർത്തു കഴിക്കുന്നതോർത്തു അവരുടെ വായിൽ വന്ന വെള്ളം മടക്കി വെച്ച മുണ്ടിലേക്ക് ഊർന്നു വീണു.

2023, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

കണ്ണമ്മ

കയ്യിലിരുന്ന സഞ്ചി താഴെ വെച്ച് കണ്ണമ്മ കട്ടിലിലേക്കിരുന്നു. ആലിൻവേര് പോലെ പിണഞ്ഞു കിടക്കുന്ന കാൽഞരമ്പുകളിൽ പടർന്നു കയറുന്ന വേദന. നടന്നു തീർത്ത കനൽ വഴികളുടെ ഭൂപടം തീർത്ത കാൽപാദങ്ങൾ കട്ടിലിലേക്ക് കയറ്റി വെച്ച് കട്ടിൽക്രാസിയിൽ തല ചായ്ച്ചു അവർ ഉറക്കെ പറഞ്ഞു

"യാരാവത് കൊഞ്ചം തണ്ണി കൊടുങ്കോ "

ഒരു മൊന്ത നിറയെ വെള്ളവുമായി അവളുടെ അത്ത അങ്ങോട്ട് വന്നു.

"എന്നാച്ച് കണ്ണേ?"  വേവലാതിയോടെ അവർ ചോദിച്ചു

"കാൽ വലിക്കിത് " മൊന്തയിലെ വെള്ളം ഒറ്റയിറക്കിന് കുടിച്ചു അവൾ പറഞ്ഞു.

ജനലിലൂടെത്തുന്ന പടിഞ്ഞാറൻകാറ്റിനു എന്തെന്നില്ലാത്ത ചൂട്. വിയർപ്പു തുള്ളിയിൽ അലിഞ്ഞു ചേർന്ന നെറ്റിയിലെ കുങ്കുമം .

'എന്നാ വെക്കൈ' ആത്മഗതമായി പറഞ്ഞു കൊണ്ടവൾ കണ്ണടച്ച് കിടന്നു .

മനസ്സപ്പോൾ ചിന്നമന്നൂരിലെ കരിമ്പിൻ തോട്ടത്തിൽ എത്തിയിരുന്നു .തലയിൽ മാത്രം പച്ച ചൂടി ഒടിഞ്ഞു തൂങ്ങിയ ഉണക്ക ഇലകൾ നിറഞ്ഞ കരിമ്പിൽ ചെടികൾ .തോട്ടത്തിനു നടുവിലെ കുഴൽക്കിണറിന്റെ ഹാൻഡിൽ അടിച്ചു തളർന്നു നിലത്തിരിക്കുന്ന മുരുകൻ . പൈപ്പിന്റെ അറ്റത്തു നിന്നും ഇറ്റിറ്റായി വീഴുന്ന വെള്ളം .

"എന്നാലെ മുടിയാത് . കുഴായ് കിണറിലെയിരുന്ത് ചൊട്ടുചൊട്ടാകത്താൻ തണ്ണിയേ വരുത്നമ്മാലെ എതും ചെയ്യമുടിയുമെണ്ണും തോണലൈ . ഇതേയെല്ലാം വിട്ടിട്ട്, എങ്കെയാവത് പോകാലാമെണുകൂടെ നിനക്കിറേൻ "

അഞ്ചുമാസം വളർച്ചയുള്ള തന്റെ വയറിൽ കൈ വെച്ച് കണ്ണമ്മ ഒന്നും മനസിലാകാതെ മുരുകനെ നോക്കി .

'വട്ടി കൂടെ കൊടുക്ക മുടിയാത നിലമൈയാച്ച് . കേരളാവിക്ക് പോനാൽ വേലൈ കിടക്കുമെണ്ണ് ശരവണൻ ചൊന്നാൻ . അവനുക്ക് ആയിരത്തി എറുനൂറു രൂപ തിനവും കൂലി കിടക്കുമാം , നമ്മക്കും പോനാൾ എന്നാ?

തന്റെ സമ്മതത്തിനു വേണ്ടിയുള്ള ചോദ്യമാണ് അതെന്നു അവൾക്കു തോന്നിയില്ല പോകാമെന്നു അവൻ തീരുമാനം എടുത്തു കഴിഞ്ഞിരിക്കുന്നു .

എല്ലാം ഇട്ടെറിഞ്ഞുള്ള രണ്ടാം പലായനം . ആദ്യത്തേത് വീടും വീട്ടുകാരെയും ഉപേക്ഷിച്ചു മുരുകന്റെ കൂടെ . ഇപ്പോൾ നാടുംവീടും ഉപേക്ഷിച്ച്. അന്ന് മുരുകന്റെ കൂടെ ഇറങ്ങി വരുമ്പോൾ അവൾക്കു ഒട്ടും വേവലാതി ഇല്ലായിരുന്നു . പക്ഷെ ഇന്ന് തന്റെ വയറ്റിൽ വളരുന്ന കുരുന്നിനെ കുറിച്ചുള്ള ചിന്തയിൽ അവളുരുകി. മുരുകൻ പറഞ്ഞത് പോലെ അവിടെ പോയി ഒന്നും ശരി ആയില്ലെങ്കിലെന്തു ചെയ്യുമെന്ന ചോദ്യം ഭാവിയെ കുറിച്ചുള്ള ചിന്ത എല്ലാം കൊണ്ടും അവൾ അസ്വസ്ഥ ആയിരുന്നു

നാട്ടിലെത്തിയ ശരവണനെ പോയി കണ്ടു മുരുകൻ അവൻ കൂടെ വരുന്ന കാര്യം പറഞ്ഞു. ആദ്യം മുരുകൻ മാത്രം പോയി ജോലി കണ്ടുപിടിച്ചു പിന്നെ അമ്മയെയും കണ്ണമ്മയെയും കൊണ്ട് പോകാമെന്നു തീരുമാനിച്ചു. വീട്ടിലെത്തിയ മുരുകൻ പലിശക്ക് പൈസ വാങ്ങിയ ഗൗണ്ടരെ വയൽ ഏല്പിച്ചു കൊടുക്കുകയും പലിശയും മുതലുമായി വരുമ്പോൾ തിരികെ കൊടുക്കാമെന്നും ധാരണയിൽ എത്തി.

മുരുകൻ ശരവണന്റെ കൂടെ പോകാനിറങ്ങുമ്പോൾ കണ്ണമ്മ കരഞ്ഞു കൊണ്ടേയിരുന്നു .

" പയപ്പെടാതമ്മാ , എല്ലാമേ നല്ലതുക്കാകെ താനെ " അവളുടെ കവിളിൽ തലോടി കഴുത്തിൽ പതിയെ ഒരുമ്മ കൊടുത്തു " എൻ പാപ്പാത്തിയെ അരുമയാകെ പാത്തുക്കോ " എന്ന് പറഞ്ഞു അവൻ ഇറങ്ങി

രണ്ടാഴ്ച കഴിഞ്ഞു തിരിച്ചെത്തിയ മുരുകൻ ഒരു പാട് സന്തോഷവാനായിരുന്നു . തിരിച്ചു പോകുമ്പോൾ അവരെല്ലാവരും ഒരുമിച്ചു പോകുമെന്ന് അവൻ പ്രഖ്യാപിച്ചു . വീട് താമസം എന്നിവയെ കുറിച്ച് അവന്റെ അമ്മ ചോദിച്ചു കൊണ്ടേയിരുന്നു . എല്ലാം ശരിയുമാകുമെന്നു പറഞ്ഞു എല്ലാം കെട്ടിപ്പെറുക്കി അടുത്ത ദിവസത്തെ രാത്രി വണ്ടിക്ക് അവർ യാത്ര ആരംഭിച്ചു




നഗര മധ്യത്തിൽ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം നടക്കുന്നിടത്താണ് മുരുകൻ അവരെയും കൊണ്ടെത്തി ചേർന്നത് . തകര ഷീറ്റു കൊണ്ട് മറിച്ച ഒറ്റ മുറിയിലേക്ക് കയറുമ്പോൾ അവൻ പറഞ്ഞു ഞാൻ വേറെ വീട് നോക്കുന്നുണ്ട് അതു വരെ ഇവിടെ നിൽക്കാം. അവർ കൊണ്ട് വന്ന സാധനങ്ങൾ വെക്കാൻ പോലും സ്ഥലമില്ലാത്ത ഒറ്റ മുറിയിൽ കണ്ണമ്മക്കും അമ്മയ്ക്കും ശ്വാസം മുട്ടി .ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു ഒരു ലൈൻ മുറിയിലേക്ക് താമസം മാറി. നീണ്ടു കിടക്കുന്ന രണ്ടു മുറികളിൽ ഒന്നടുക്കള ആക്കി . അതിനപ്പുറത്തു പുറത്തായി കുളിമുറി. പല ദേശങ്ങളിൽ നിന്ന് വന്ന പല തരാം ആളുകൾ . അവിടെ താമസം തുടങ്ങികുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ മുരുകന്റെ അമ്മക്ക് അടുത്തുള്ള ഫ്ലാറ്റിൽ വീട്ടു ജോലി കിട്ടി.അവരെ ഒറ്റയ്ക്ക് വിടാൻ മടിച്ചു കണ്ണമ്മയും അവരുടെ കൂടെ പോയി തുടങ്ങി . അവളാൽ കഴിയുന്ന ജോലികളിലവൾ അവരെ സഹായിച്ചു . നാട്ടിലെ വരൾച്ചയെ കുറിച്ച് മറന്നു സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് മുരുകന്റെ അമ്മ കോണിപ്പടികളിൽ നിന്ന് വീണു പണിക്കു പോകാതായത് .പിന്നീട് കണ്ണമ്മയാണ് വീടുകളിൽ ജോലിക്ക് പോയത് .വൃത്തിയിലും ഒതുക്കത്തിലും വേഗത്തിലും ജോലി ചെയ്യുന്ന കണ്ണമ്മയെ അവർക്കെല്ലാം പെട്ടെന്നു ഇഷ്ടമാകുകയും ചെയ്തു. ഇഷ്ടം കണ്ണമ്മയുടെ പ്രസവ സമയത്തു അവർ പലരീതിയിലുള്ള സഹായമായി പ്രകടിപ്പിക്കുകയും ചെയ്തു .കാവേരി എന്ന് പേരിട്ട പാപ്പാത്തിയുമായി ജീവിതം അതിന്റെ താളത്തിലോടികൊണ്ടിരിക്കവേ കാവേരിക്കുകൂട്ടായി ഒരാൾ കൂടെ


വരുന്നുണ്ടെന്നു കണ്ണമ്മ മുരുകനോട് പറഞ്ഞത് .




വൈഗ ഉണ്ടായി മൂന്നു മാസം ആയപ്പോൾ മുരുകൻ കണ്ണമ്മയോട് പറഞ്ഞു "രണ്ടു പെൺകുട്ടികൾ അല്ലെ അവരെ പഠിപ്പിക്കണം, നല്ല രീതിയിൽ കല്യാണം കഴിപ്പിക്കണം , എനിക്കിപ്പോൾ എല്ലാ ദിവസവും പണി ഉണ്ടാകുന്നില്ല നിങ്ങൾ വീട് വേല ചെയ്യുന്നത് കൊണ്ട് അതറിയുന്നില്ല എന്നേയുള്ളൂ"





മുരുകൻ പറഞ്ഞു വരുന്നത് മനസിലാകാതെ കണ്ണമ്മ മിഴിച്ചു നോക്കി. ഇനിയുമോരോട്ടത്തെ കുറിച്ചാണോ അവൻ പറയാൻ പോകുന്നത് എന്നവൾ ആശങ്കയോടെ കാതോർത്തു .

" സൈറ്റിൽ സിമന്റ് കൊണ്ട് വന്നലോറിയിലെ ഡ്രൈവർ പറഞ്ഞു വണ്ടിയിൽ കൂടെ പോയാൽ നല്ല പൈസ കിട്ടുമെന്ന്. .ഇവിടെ നിങ്ങൾക്കെല്ലാം പരിചയമായില്ലേ .ഞാൻ വണ്ടിയിൽ പോയാലോ എന്നാലോചിക്കുകയാണ്".

"ഞങ്ങൾ നാലു പെണ്ണുങ്ങളെ ഒറ്റക്ക് ആക്കിയിട്ടു നീ പോയാലെങ്ങനെ " കണ്ണമ്മ അവനോട് കയർത്തു .

"ഭയപ്പെടാത് കണ്ണേ എല്ലാം നല്ലതുക്കാകത്താൻ "കവിളിലെ തലോടലിൽ കഴുത്തിലെ ഉമ്മയിൽ അവളുടെ ദേഷ്യമെല്ലാം അലിഞ്ഞു പോയി .

പിറ്റേ ദിവസം മുരുകൻ രണ്ടു  മൊബൈൽ ഫോണുകളുമായാണ് വീട്ടിൽ വന്നത് .ഞാൻ ദൂരെപോകുന്നു എന്ന വിഷമം വേണ്ടഇതിലൂടെ തോന്നുമ്പോളൊക്കെ സംസാരിക്കാമല്ലോ

രാവിലെ തിരിച്ചു പോകുന്ന ലോറിയിൽ മുരുകൻ പോയി . മൂന്നുമാസങ്ങൾ ഫോൺ വിളികളിലൂടെ വിശേഷങ്ങൾ പങ്കു വെച്ചു കടന്നു പോയി. കാലം കടന്നു പോയപ്പോൾ മുരുകന്റെ ഫോണിലേക്കുള്ള കണ്ണമ്മയുടെ വിളികൾ അനാഥമായി. മുരുകന് എന്ത് പറ്റിയെന്നറിയാതെ വളർന്നു വരുന്ന കുട്ടികളുടെയും പ്രായമേറുന്ന അമ്മയുടെയും ഇടയിൽ കുറച്ചു ദിവസം വിറങ്ങലിച്ചു നിന്ന കണ്ണമ്മ  താൻ ഓടിയാൽ മാത്രമേ വീട് ഓടുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ വീണ്ടും വീട്ടുജോലിക്കായി പോയി തുടങ്ങി

ഒരു വീട്ടിലെ ജോലി കഴിഞ്ഞിറങ്ങുമ്പോൾ വീടിനെ അവിടെ തന്നെ ഉപേക്ഷിക്കുന്ന സ്വഭാവമായിരുന്നു കണ്ണമ്മക്ക് . സാധാരണ വീട്ടു ജോലിക്കാരെ പോലെ ഒരു വീട്ടിലെ കാര്യം മറ്റൊരു വീട്ടിൽ പോയി പറയുകയോ അല്ലെങ്കിൽ ആരുമില്ലാത്തപ്പോൾ കള്ളപ്പണി ചെയ്യുകയോ ചെയ്യുന്ന ശീലമില്ലാത്ത കണ്ണമ്മയെ കുറിച്ച് കേട്ടറിഞ്ഞു  അവളെ വീട്ടുജോലിക്കായി ആളുകൾ വിളിച്ചു കൊണ്ട് പോയിരുന്നു  . വീടുകളിൽ ജോലി ചെയ്തുണ്ടാക്കിയപണം കരുതലോടെ ചെലവഴിച്ചു മുരുകന്റെ അസാന്നിദ്ധ്യം അറിയിക്കാതെ അവൾ വീട് പുലർത്തി .





ഒരു നാൾ കണ്ണമ്മ ജോലി കഴിഞ്ഞു വരുമ്പോൾ കണ്ടത് കോളനിയിലെ തന്നെ ഒരു ഓട്ടോ പയ്യൻ കാവേരിയെ പട്ടം പറപ്പിക്കാൻ പഠിപ്പിക്കുന്നതാണ് . അവളുടെ പിറകെ നിന്ന് ഒരു കൈ പട്ടത്തിന്റെ ചരടിൽ പിടിച്ചു മറു കൈ അവൻ വെച്ചിരുന്നത് അവളുടെ നെഞ്ചിലായിട്ടാണ്. കൈ കൊണ്ട് അവൻ അവിടമാകെ തടവുന്നത്പോലെ ചലിപ്പിക്കുന്നുണ്ടായിരുന്നു .പട്ടം പറക്കുന്നത് കാണുന്ന ആവേശത്തിൽ കാവേരി അതറിയുന്നു പോലുമില്ലെന്ന് കണ്ണമ്മക്ക് തോന്നി.

"കാവേരിഒരു ആന്തലോടെ അവർ ഉറക്കെ വിളിച്ചു . അമ്മയുടെ വിളി കേട്ട കാവേരി പട്ടം വിട്ടു അമ്മയുടെ അടുത്തേക്ക് ഓടിയെത്തി . കാവേരിയുടെ  കയ്യിൽ മുറുകെ പിടിച്ചു വീടിന്റെ ഉള്ളിലേക്ക് കയറി കണ്ണമ്മ  വാതിലടച്ചു . പിന്നെ കയ്യിൽ കിട്ടിയ ചൂലെടുത്തു പെണ്ണിനെ തലങ്ങും വിലങ്ങും അടിച്ചു. അമ്മായിഅമ്മ വന്നു പിടിച്ചു മാറ്റിയത് കൊണ്ട് മാത്രം അധികം കാവേരിക്ക് അധികമടി കൊള്ളേണ്ടി വന്നില്ല. കണ്ണമ്മയുടെ അത്  വരെ കാണാത്ത ഭാവം കണ്ടു  ഭയം തോന്നിയെങ്കിലും തലയ്ക്കു കൈ കൊടുത്തു നിലത്തിരിക്കുന്ന കണ്ണമ്മയുടെ അടുത്ത് അവർ ഇരുന്നു . പതുക്കെ അവളുടെ തലയിൽ തലോടി ചോദിച്ചു ''എന്നാച്ചു കണ്ണേ''. 

തല ഉയർത്തിയായ കണ്ണമ്മ മുറിയുടെ ഒരു മൂലയിൽ പേടിച്ചു കരഞ്ഞു ഏങ്ങലടിച്ചു ഇരിക്കുന്ന കാവേരിയെ കയ്യാട്ടി വിളിച്ചു .

"പാപ്പാത്തി , മോൾ അമ്മ പറയുന്നത് പോലെ കേൾക്കണം . ഓട്ടോക്കാരൻ പട്ടം പറപ്പിക്കുമ്പോൾ'മോളുടെ നെഞ്ചത്ത് അല്ലെ കൈ വെച്ചത് ആരെയും അങ്ങനെ കൈ വെക്കാൻ സമ്മതിക്കരുത് ,അത് നല്ലതല്ല "

"കടവുളേ " മുരുകന്റെ അമ്മ  ഉറക്കെ വിളിച്ചു പോയി .

രണ്ടു പെൺമക്കളെയും അടുത്ത് വിളിച്ചിരുത്തി തൊട്ടുകൂടായ്മകളുടെ കാര്യങ്ങൾ അവർക്കു പറഞ്ഞു മനസിലാക്കി  ഉറക്കം വരാതെ കിടന്ന രാത്രിയിൽ  കോളനിയിലെ  ജീവിതം സുരക്ഷിതമായിരിക്കില്ല എന്ന്  കണ്ണമ്മക്ക് തോന്നി. പോയി രക്ഷപെടാൻ ഒരിടമില്ലല്ലോ എന്നോർത്തപ്പോൾ വർഷങ്ങൾക്കിപ്പുറം ആദ്യമായി അവൾക്ക് മുരുകനോട് ദേഷ്യവും വെറുപ്പും തോന്നി.

രാവിലെ മകളോടും അത്തയോടും എല്ലാം പറഞ്ഞു മനസിലാക്കി ജോലിക്ക് പോകാനിറങ്ങുമ്പോളാണ് " കണ്ണമ്മയുടെ വീട് ഏതാണ്" എന്നൊരു ചോദ്യം അവൾ കേട്ടത് . ആരാണ് എന്നറിയാൻ അവൾപുറത്തേക്കിറങ്ങി. മുന്നിലെ റോഡിൽ ഒരു വെളുത്ത വലിയ കാറ് കിടക്കുന്നുണ്ട് . അതിനു അടുത്തായി ആഢ്യത്വമേറിയ മുഖവുമായി വെളുത്തു നീണ്ടൊരാൾ . ഞാൻ ആണ് കണ്ണമ്മ എന്ന് പറഞ്ഞു കൊണ്ടവൾ അടുത്തേക്ക് ചെന്നു .കാറിനു പിറകിലെ ചില്ലുജാലകം പതിയെ തുറന്നു അതിൽ നിന്നും ക്ഷീണിതയായ ഒരു മുഖം അവളോട് ചിരിച്ചു .

"ഭാര്യയാണ്" കാറിനടുത്തു നിന്നയാൾ അവളോട് പറഞ്ഞു

"കുളിമുറിയിലൊന്നു  വീണു . ഇപ്പോൾ നടക്കാൻ ബുദ്ധിമുട്ടാണ് . വിന്റർ കോട്ടേജിലെ സൂസന്നയാണ് പറഞ്ഞത് സഹായത്തിനു വിളിക്കാൻ ഏറ്റവും പറ്റിയ ആൾ കണ്ണമ്മയാണ് എന്ന്അതാണ് ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി തന്നെ ഇങ്ങോട്ടു വന്നത്." 

മുഴുവൻ കേൾക്കുന്നതിന് മുൻപേ കണ്ണമ്മ പോകുമോ എന്ന ഭയന്നാകണം അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

ഇപ്പോൾ തന്നെ വീടുകളിൽ ഓടിയെത്താൻ പാടുപെടുന്ന താനെങ്ങനെയാണ് ഇനി വേറെ ഒരു വീട്ടിലെ ജോലി ഏറ്റെടുക്കുക എന്നോർത്ത് ഇപ്പൊ തന്നെ പത്തു വീടുകളിൽ പോകുന്നുണ്ട് . ഇനി ഒരു വീട് കൂടെ ആകുമ്പോൾ സമയത്തിന് എത്താനും ജോലി ചെയ്യാനും ബുദ്ധിമുട്ടാകും എന്നവൾ പറഞ്ഞു .

പത്തു വീടുകളിൽ നിന്ന് കിട്ടുന്നത് ഞങ്ങൾ തരാം, അപ്പോൾ വരാൻ ബുദ്ധിമുട്ടാകുകയില്ലല്ലോ എന്നയാളും. ആലോചിച്ചു പറയാം എന്നവൾ പറഞ്ഞപ്പോൾ പാർക്ക് കുറുകെ മുറിച്ചു കടന്നാൽ അതിനപ്പുറത്തുള്ള വലിയ പ്ലോട്ടിലെ ഇരുനില വീടാണ് ഞങ്ങളുടേത്. തീരുമാനിച്ചു കഴിഞ്ഞാൽ അങ്ങോട്ടേക്ക് വന്നേക്കൂ . എന്ന് പറഞ്ഞു അയാൾ കാറിൽ കയറി പോയി'.

അന്നത്തെ ജോലിക്കിടയിൽ മുഴുവൻ അവൾ ആലോചിച്ചതും അതു തന്നെ ആയിരുന്നു . പല വീടുകളിൽ ഓടി നടന്നു പണി ചെയ്യുന്നതിന് പകരം ഒരു വീട്ടിൽ സ്ഥിരമായി ജോലി കിട്ടുന്നത് എന്ത് കൊണ്ടും നല്ലതാണു എന്നവൾക്ക് തോന്നി . അവസാനത്തെ വീടായ സൂസന്നയുടെ വീട്ടിലെത്തിയതും അവൾ കാര്യം അവരോടു പറഞ്ഞു

അത് നമ്മുടെ ശ്രീധരൻ മാഷും ഭാര്യയും ആകും . മാഷ് ബാങ്കിൽ വന്നപ്പോൾ ടീച്ചർ അഡ്മിറ്റായ കാര്യം ഒക്കെ പറഞ്ഞിരുന്നു', വീട്ടിൽ നില്ക്കാൻ ഒരാളെ പറ്റി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് നിന്ന കുറിച്ച്. നീ അവിടെ പോകുന്നത് നിനക്കെന്തും കൊണ്ടും നല്ലതാകും കണ്ണമ്മേ . അധികമൊന്നും ആലോചിക്കാതെ നീ പോയി കാണുസൂസന്ന അവളോട് പറഞ്ഞു .

അപ്പോൾ ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയോ?”

“നീ വരുന്നതിനു മുൻപ് അവിടാരും ജോലി ചെയ്തിട്ടില്ലേ?നീ പോയാൽ മറ്റൊരാൾ .ഇത് നഗരമാണ് ഒരാൾ പോകുന്നതിനു മുൻപേ മറ്റൊരാൾ അവിടെ എത്തിയിരിക്കും .”

സൂസന്നയുടെ വാക്കുകൾ കണ്ണമ്മയുടെ മനസ്സിൽ ആശ്വാസത്തിന്റെ തിരി കൊളുത്തി'. അന്നത്തെ ജോലി കഴിഞ്ഞു അവൾ പാർക്ക് കടന്നു അവർ പറഞ്ഞ ഇരുനില വീട്ടിലേക്ക് ചെന്നു . ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് മാഷ് മുറ്റത്തു തന്നെ ഉണ്ടായിരുന്നു .കണ്ണമ്മയെ കണ്ടതും മുഖത്ത് ഒരു വല്ലാത്തൊരു സന്തോഷം നിറഞ്ഞു'

“കണ്ണമ്മ വാഅയാൾ അവളെ അകത്തേക്ക് വിളിച്ചു , ആദ്യമുറിയിൽ നിന്നും മറ്റൊരു ഇടനാഴിയിലേക്കിറങ്ങി അവിടെ നിന്നും മറ്റൊരു റൂമിലേക്ക് .അവിടെ കട്ടിലിൽ കണ്ണടച്ച് മലർന്നു കിടക്കുന്ന , താൻ രാവിലെ കണ്ട ക്ഷീണിതമുഖത്തിന്റെ പൂർണ്ണ രൂപം .

"ദാ ഇന്ദിരേ നിന്നെ നോക്കാൻ ആളെത്തി ." കണ്ണു പതുക്കെ തുറന്നു അവർ അവളെ നോക്കി ഒന്ന് ചിരിച്ചു'.

"അവളെ വീട് മൊത്തം ഒന്ന് കാണിച്ചു കൊടുക്കൂ മാഷെ , എന്തൊക്കെയാണ് ജോലികൾ എന്നും പറഞ്ഞു കൊടുത്തേക്കു . "

കണ്ണമ്മ വരൂ

അയാൾ അവളെ വീട് മൊത്തം കാണിച്ചു കൊടുത്തു താഴെ രണ്ടു ബെഡ്റൂമും സിറ്റിംഗ്, ഡൈനിങ്ങ് അടുക്കള തുടങ്ങിയവ . മുകളിൽ രണ്ടു ബെഡ്റൂമും ഒരു ഹാളും . വീട് വൃത്തിയാക്കൽ, പാചകം , അലക്കൽ , ടീച്ചറെ നോക്കൽ ഇത്രയും ആണ് ജോലികൾ. മാഷിനും ടീച്ചർക്കും ജോലിക്കാരിയായ ഒരു മകൾ. അവൾ കുടുംബത്തോടൊപ്പം അകലെ നഗരത്തിൽ , കുട്ടികളുടെ പഠിപ്പ് , ജോലി തുടങ്ങിയ കാരണങ്ങളാൽ ഇവിടെ വന്നു അമ്മയെ നോക്കാൻ പറ്റാത്ത സാഹചര്യം. അതാണ് കണ്ണമ്മക്ക് അനുകൂലമായി വന്നത്'








ജോലികൾ അത്ര കടുപ്പമുള്ളതായി അവൾക്ക് തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞു ജോലിക്ക് വരാമെന്നു പറഞ്ഞവൾ പോയി. ഇത് വരെ ജോലി ചെയ്തിരുന്ന വീടുകളിൽ ഇനി വരില്ലെന്ന് കൂടെ പറയണമല്ലോ. ഒരാൾ പോയാൽ മറ്റൊരാൾ എന്നാണെങ്കിലും ചെയ്തിരുന്ന ജോലിയോട് സ്വയം ഒരു കൂറ് പുലർത്തേണ്ടതാണ് എന്നവൾക്ക് തോന്നി.

മാഷിന്റെ വീട്ടിലെ ജോലി കണ്ണമ്മക്കിഷ്ടായി. ഇഷ്ടത്തോടുകൂടി  അവൾ ചെയ്യുന്നത്  മാഷിനും ടീച്ചർക്കുമിഷ്ടമായി. വളരെ പെട്ടെന്ന് തന്നെ കണ്ണമ്മ വീട്ടിലെ ഒരംഗത്തെ പോലെ ആയി . കിടപ്പിലായിരുന്നു ടീച്ചർ സ്റ്റെപ് അപ്പ് വാക്കറിന്റെ സഹായത്തോടെ ഒറ്റടി വെക്കാൻ തുടങ്ങി. കൃത്യമായ മാസ ശമ്പളം കണ്ണമ്മയുടെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തി.

മാഷിന്റെ സഹായത്തോടെ മക്കളെ നല്ല സ്കൂളിൽ ചേർത്തു . മാഷിന്റെ തന്നെ സഹായത്തോടെ താനും മണ്ണിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനാവശ്യമായ രേഖകൾ എല്ലാം ഉണ്ടാക്കിപതുക്കെ പതുക്കെ സ്വന്തമായൊരു വീട് എന്നൊരു സ്വപ്നം അവൾ കണ്ടു തുടങ്ങി . സ്വപ്നത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സ്വന്തമായി വീടില്ലാത്തവർക്കു സർക്കാർ നൽകുന്ന വീടിനുള്ള അപേക്ഷ കൊടുത്തു അവൾ കാത്തിരുന്നു  ദിവസങ്ങളും മാസങ്ങളും വർഷങ്ങളുടെ കണക്കിലേക്ക് മാറിയപ്പോൾ വീടെന്നത് ഒരു സ്വപ്നം മാത്രം ആണെന്ന് അവൾ വിശ്വസിച്ചു തുടങ്ങി.

"നിൻെറ വീടിന്റെ കാര്യം എന്തായി കണ്ണമ്മേ " ഒരു ദിവസം ടീച്ചറുടെ ചോദ്യം കേട്ട കണ്ണമ്മ പറഞ്ഞു

 

'സ്ഥലമുണ്ടെങ്കിൽ വീടിനു പൈസ കിട്ടും. സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം കണ്ടെത്തണം അതിനും കുറെ സമയം എടുക്കും ടീച്ചറമ്മ . സ്വന്തം വീട്ടിൽ കിടന്നു ചാകാനുള്ള ഭാഗ്യമൊന്നും നമ്മളെ പോലുള്ള ഏഴകൾക്ക് ഇല്ലമ്മ"

അന്ന് കണ്ണമ്മ പണി കഴിഞ്ഞു പോയതിനു ശേഷം ടീച്ചർ മാഷോട് പറഞ്ഞു

 "നമ്മൾ വിചാരിച്ചാൽ അവൾക്കൊരു വീടുകിട്ടും ട്ടോ മാഷെ"

'നമ്മളെന്തു ചെയ്യനാണ്ഇന്ദിരേ , സര്ക്കാര് കാര്യമല്ലേ ഒച്ചിഴയുന്നത് പോലെയേ നടക്കൂ''

"അവൾ പറഞ്ഞത് മാഷ് കേട്ടില്ലേ സ്വന്തമായ സ്ഥലം ഉണ്ടെങ്കിൽ വീട് വേഗം ഉണ്ടാക്കി കൊടുക്കുമെന്ന് . അപ്പുറത്തുള്ള തെങ്ങിൻതോപ്പിൽ നിന്ന് ഒരു മൂന്നു സെന്റ് അവൾക്കു കൊടുത്താലോ മാഷെ "

"എനിക്ക് വിരോധമൊന്നുമില്ല .പക്ഷെ ശ്രീക്കുട്ടിയുടെ കാര്യം നിനക്കറിയാല്ലോ  അവൾ വലിയ പുകിലുണ്ടാക്കും "

'അവളുടെ കാര്യം ഞാൻ നോക്കിക്കോളാം . മാഷിന് സമ്മതം ആണെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ കണ്ണമ്മക്ക് അത് കൊടുക്കാനുള്ള ഏര്പ്പാട് ചെയ്യൂ. ആപത്തു സമയത്തു സഹായമായവർക്ക് എന്ത് കൊടുത്താലും കൂടുതലാകില്ല "

പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു .സ്ഥലം കൊടുപ്പും വീടിനുള്ള അപേക്ഷ കൊടുക്കലും . എല്ലാത്തിനും കൂട്ടായി മാഷ് ഉള്ളത് കൊണ്ട് വേഗത്തിലെല്ലാം ശരിയായി . മാഷിന്റെ തെങ്ങിൻ തൊപ്പിനരികിൽ കണ്ണമ്മയുടെ രണ്ടു മുറി കുഞ്ഞു വീട് ഉയർന്നുവീടുയരുന്നതിനേക്കാൾ വേഗത്തിൽ അപവാദങ്ങളും നാട് നീളെ പരന്നു . ആരോരുമില്ലാത്ത ഒരു സ്ത്രീക്ക് വീടുണ്ടാക്കാൻ സഹായിച്ചു എന്നതിനുപരി എന്തിനു വേണ്ടിആയിരിക്കും അങ്ങനൊരു സഹായം എന്ന് ഗണിച്ചു കണ്ടു പിടിച്ചു നാട് നീളെ പറഞ്ഞു നടന്നു .

ടീച്ചർ വീണപ്പോൾ മാഷെ സഹായിച്ചതല്ലേ അതിന്റെ പ്രത്യുപകാരം ആകും എന്ന് ദ്വയാർത്ഥത്തിൽ ആളുകളുടെ ചെവിയിൽ നിന്നും ചെവിയിലേക്ക് വാർത്ത പരന്നു .

"അച്ഛനറിയുമോ , കഴിഞ്ഞാഴ്ച ഹരിയേട്ടന്റെ ഒരു ബന്ധുവിന്റെ പോയപ്പോൾ ഒരാൾ എന്നോട് വന്നു ചോദിക്കുകയാണ് സ്ഥലമൊക്കെ എഴുതി കൊടുക്കാൻ മാത്രം എന്ത് ബന്ധമാണ് നിന്റച്ഛനും തമിഴത്തിയും തമ്മിലെന്ന്? നാട്ടിലിറങ്ങി നടക്കാൻ പറ്റാതായി .അതിനു നിങ്ങൾ നാട്ടിലിറങ്ങുന്നില്ലല്ലോ , ബാക്കിയുള്ളവർക്ക് അല്ലെ നാണക്കേട് "   ശ്രീക്കുട്ടി വന്നു കേറിയത് ഉറഞ്ഞു തുള്ളിക്കൊണ്ടാണ്.

"നാണക്കേട് ഉള്ളൊരു നാട്ടിലേക്കിറങ്ങണ്ട , നഗരത്തിൽ തന്നെ നിന്നാൽ മതി"വാക്കറിൽ പതുക്കെ നടന്നു വന്നു ടീച്ചർ പറഞ്ഞു

" അമ്മയും കൂടി അറിഞ്ഞോണ്ട് ആണല്ലേ "ദേഷ്യം സങ്കടവും കൊണ്ടു വിറച്ചു  അവൾ  ഒച്ച വെച്ചു

"കിടക്കപ്പായയിൽ തീട്ടവും മൂത്രവും ആയി കിടന്നപ്പോൾ പറയുന്ന ഒറ്റയൊരുത്തനെ ഇങ്ങോട്ടു കണ്ടിട്ടില്ല .പോട്ടെ പുന്നാര മോൾ ആയ നീ വന്നോ . മക്കൾക്ക്പരീക്ഷ , പ്രൊജക്റ്റ് ഫൈനലൈസേഷൻ നീ എന്തൊക്കെ കാരണങ്ങൾ ആണ് പറഞ്ഞത് . ഇന്നിപ്പോൾ ഞാൻ ഇങ്ങനെ നടക്കുന്നുണ്ടെങ്കിൽ അതിനു ഒറ്റ ഒരു കാരണം കണ്ണമ്മയാണ് . അതിനു ഞങ്ങൾ കൊടുത്തത് മതിയാകുമോ എന്നേ ഞങ്ങൾക്ക് സംശയമുള്ളൂ. അതിനു നാട്ടുകാർ ഇനി എന്ത് കഥ ഉണ്ടാക്കിയാലും ഞങ്ങൾക്ക് വിരോധമില്ല . വിരോധമുള്ളവർ ഇങ്ങോട്ടു വരണ്ടാന്നു വെക്കാം " ടീച്ചർ പറഞ്ഞു നിർത്തിയതും ശ്രീക്കുട്ടി ബാഗും എടുത്തു ചാടി തുള്ളിയിറങ്ങി .

"നീ കാപ്പി കുടിക്കാതെ പോകുകയാണോ" മാഷ് ചോദിച്ചു 

ദേ വരുന്നു നിങ്ങടെ പുന്നാര കണ്ണമ്മ അവള്ക്ക് കൊടുക്ക് കാപ്പി "

കാറിന്റെ ഡോർ വലിച്ചു തുറന്നു ഗേറ്റ് കടന്നു വരുന്ന കണ്ണമ്മയെ നോക്കി പറഞ്ഞുകൊണ്ട്  അവൾ കാർ വേഗത്തിലോടിച്ചു പോയി .

സംഭവം മനസിലാകാതെ നോക്കി നിന്ന കണ്ണമ്മയോട് മാഷ് പറഞ്ഞു " ഒരു കൊടുംകാറ്റ് ആണ് , അത് ഇടയ്ക്കു വരും പോകും കാര്യമാക്കണ്ട "

ഒന്നും പറയാതെ അകത്തേക്ക് പോയി അവൾ പണികൾ ചെയ്യാൻ തുടങ്ങി . ടീച്ചറുടെ വാക്കറിന്റെ ശബ്ദം അടുത്ത് വരുന്നത് അവളറിഞ്ഞു .

"നാട്ടില് മുഴുവൻ ആളുകൾ വേണ്ടാതീനം നടക്കുന്നു എന്ന് പറയാൻ ആണവളിങ്ങോട്ടു വന്നത് .വയ്യാതെ കിടക്കുമ്പോൾ വന്നു നോക്കാൻ സമയമില്ലാത്തവൾ പരദൂഷണം കേട്ടപ്പോൾ ഓടി വന്നിരിക്കുന്നു . നല്ലതുപറഞ്ഞിട്ടുണ്ട്. അതാ ചാടി തുള്ളി പോയത്."

കണ്ണമ്മ ഒന്നും മിണ്ടിയില്ല . ഇന്നും ഇന്നലെയുംകേൾക്കാൻ തുടങ്ങിയതല്ല അവളിത്തരം കാര്യങ്ങൾ . മുരുകൻ എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷനായപ്പോൾ മുതൽ കേൾക്കുന്നുണ്ട് .മക്കളെയും വയസായ അമ്മയെയും പോറ്റാൻ ഓടി നടക്കുന്ന പെണ്ണാണ് എന്നല്ല . ഭർത്താവിനെ ആട്ടി പുറത്താക്കി തോന്നിയ പോലെ നടക്കുന്നവൾ എന്ന് . ജോലിക്കുപോകുമ്പോൾവഴിയിൽ കാണുന്ന പലരും ചോദിക്കാറുണ്ട്. ഒരു കൂട്ടൊക്കെ വേണ്ടേ കണ്ണമ്മേ, രാത്രി അങ്ങോട്ട് വന്നാലോ എന്ന് .മുഖമടച്ചൊരു ആട്ടു ആട്ടി നടക്കുമ്പോൾ കേൾക്കാം അവളൊരു ശീലാവതി വീട്ടുപണിയെന്നു പേരാണ് എന്തൊക്കെ പണി ചെയ്യുന്നു എന്നാർക്കറിയാം . മാഷിന്റെ  വീടായപ്പോൾ പലരെന്നത് മാഷ് എന്ന ഒറ്റയാളിലേക്ക് ഒതുങ്ങിയെന്നു മാത്രം .ഇനിയും എന്തൊക്കെ കേൾക്കാൻ കിടക്കുന്നു . കാവേരി ബി എസ് സി നഴ്സിങ്ങിന് മെഡിക്കൽകോളേജിൽ ചേർന്നപ്പോളതിനും പല കഥകൾ കേട്ടു. ഇപ്പോൾ അവസാന വർഷമെത്തി നിൽക്കുന്ന അവൾക്കു ഒരു ജോലി ആയിട്ട് വേണം കുറച്ചു വിശ്രമിക്കാൻ എന്ന് കരുതി ഇരിക്കുകയാണ് .

ഒരു പെണ്ണ് ഒറ്റയ്ക്ക് കുടുംബം കൊണ്ട് പോകുമ്പോൾ എന്തൊക്കെ ആണ് കേൾക്കേണ്ടത് . ജീവിതം പച്ച പിടിപ്പിക്കാൻ പോയവൻ തിരിച്ചു വരാത്തതിന്റെ കുറ്റവും അവൾക്കു തന്നെ .

കണ്ണമ്മയുടെ ചിന്തകൾ കടിഞ്ഞാണില്ലാത്ത അവിടെയും ഇവിടെയും ഓടി നടക്കുകയാണ് . ഭാവിയെ കുറിച്ചാണോ കഴിഞ്ഞു പോയതിനെ കുറിച്ചാണോ എന്ന് പോലും അറിയാതെ ബന്ധപ്പെട്ടോടുന്ന ചിന്തകൾ .

"അമ്മാ ഇത് പാര് " വൈഗ കാവേരിയുടെ ഫോണിലെയൊരു ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞു .

ചിന്തകൾക്ക് താത്കാലിക അവധി കൊടുത്തു അവൾ ഫോണിലെ  ഫോട്ടോയിലേക്ക് നോക്കിഒരു വയസ്സായ ആളുടെ രൂപം, കാവേരിയുടെ ആൺരൂപം പോലെ. അത് കണ്ടതും കണ്ണമ്മ മക്കളെ ചീത്ത വിളിക്കാൻ തുടങ്ങി

"എപ്പോഴും ഫോണിൽ കളിയാണ്. ബാക്കിയുള്ളവർ നടു ഒടിഞ്ഞു പണി എടുക്കുന്നത് നിങ്ങളെ പഠിപ്പിച്ചു നല്ല ജീവിതമുണ്ടാക്കാൻ വേണ്ടി , എന്ത് കാര്യം ഫോണിൽ ഫോട്ടോ മാറ്റിയും മറിച്ചും കളിച്ചിരിക്കുന്നു

കണ്ണമ്മ ചീത്ത വിളി തുടരുന്നതിനിടയിൽ കാവേരി പറഞ്ഞു

"അമ്മ ഇത് എന്റെ ഫോട്ടോ അല്ല . ഇന്ന് വാർഡിൽ അഡ്മിറ്റ് ആയ ഒരാളുടെ ആണ് . ആരാണെന്നു അറിയില്ല എന്നെ പോലെ ഉണ്ടെന്നു മുബീന പറഞ്ഞപ്പോൾ ഞാൻ ഫോട്ടോ എടുത്തതാണ്".

കണ്ണമ്മയുടെ തലക്കുള്ളിൽ നിന്നും എന്തോ ഒരു പ്രകമ്പനം .ഫോൺ വാങ്ങി ഫോട്ടോ ഒന്ന് കൂടെ നോക്കി അവൾ മകളോട് പറഞ്ഞു 

"വണ്ടി എടുക്കു "

ഇപ്പോൾ വരാമെന്നു അത്തായോട് പറഞ്ഞു അവൾ കാവേരിയോട് വണ്ടി ഹോസ്പിറ്റലിലേക്ക് വിടാൻ പറഞ്ഞു . എന്തിനു ഇപ്പോൾ ഹോസ്പിറ്റലിലേക്ക് എന്ന് മകളും അമ്മായിയമ്മയും ചോദിച്ചതിന് കണ്ണമ്മ മിണ്ടിയില്ല. ഹോസ്പിറ്റലിലെത്തുമ്പോൾ സന്ദർശന സമയം കഴിയാറായിരുന്നു . മോളുടെ ഐഡി കാർഡിന്റെ സ്വാധീനത്തിൽ അവർ ഉള്ളിലേക്ക് കടന്നു വാർഡിലെ  ഒരു മൂലയിലെ കട്ടിലിൽ മെലിഞ്ഞുണങ്ങിയ ഒരു രൂപം കിടക്കുന്നത് കാവേരി ചൂണ്ടി കാണിച്ചു .കട്ടിലിനരികിൽ ചെന്ന കണ്ണമ്മ ഒട്ടിയ വയറിൽ ചേർത്ത് വെച്ച ഇടത് കൈ എടുത്തു മെല്ലെ തിരിച്ചു നോക്കി .കാവേരിക്ക് മനസിലാകാത്ത ഭാഷയിൽ അതിലെന്തോ പച്ച കുത്തിയിരുന്നു. പച്ചകുത്തിലേക്ക് നോക്കവേ എത്രയോ വര്ഷങ്ങളായി ഘനീഭവിച്ചു കിടന്ന മഞ്ഞുപർവതം അയാളുടെ പനിചൂടിൽ  ഉരുകി ഒലിച്ചു കണ്ണമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീരായി അയാളുടെ കൈത്തണ്ടയിലേക്ക് വീണു . കയ്യിൽ വീണ നനവിൽ അയാൾ ഒന്ന് ഞെട്ടി പീള കെട്ടിയ കണ്ണുകൾ തുറക്കാൻ ഒരു ശ്രമം നടത്തി . പനിച്ചൂടിൽ എന്തൊക്കെയോ പിറുപിറുക്കുന്ന അയാളുടെ ചുണ്ടരികിലേക്ക് കണ്ണമ്മ ചെവി ചേർത്ത് വെച്ചു . നേർത്ത നിശ്വാസത്തിനൊപ്പം അവൾ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു

"കണ്ണേ മന്നിച്ചിട് , കണ്ണേ മന്നിച്ചിട്"


(ഏഷ്യാനെറ്റ് ഓണ്ലൈൻ പ്രസിദ്ധീകരിച്ച ത്

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-suma-rajeev-s0if0o?fbclid=IwAR3uT2bZ1vOZ9JY_Q0FeKkowaGVJ2Upt4YHCybZaYTxqDLd1WUZ6fTMNSfQ )

 വര : ജയ്‌ മേനോൻ


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...