2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

അരുന്ധതി

വീടുപണിക്ക് കണ്ണ് തട്ടാതിരിക്കാന്‍ കമിഴ്ത്തിവെച്ച കുടം പോലെ ആണ് നെറ്റ് സാരിക്കിടയിലൂടെ മിസ്സിസ് മേനോന്റെ വയര്‍ കണ്ടപ്പോള്‍ അരുന്ധതിക്ക് തോന്നിയത്. ആ ഹാളിലേക്ക് കയറുന്നതിനു മുന്‍പ് ചുണ്ടില്‍ ഒട്ടിച്ചു വെച്ച ചിരിക്കു പകരം ഉള്ളില്‍ നിന്നും ഒരു ചിരി പൊട്ടി. അവളുടെ ചിരി കണ്ട് മിസ്സിസ് മേനോന്‍ അവളുടെ അടുത്തേക്ക് വന്നു " ഹായ് മിസ്സിസ് ഹരി, എന്ത് പറയുന്നു? ആദ്യം ആയാണല്ലോ ഇങ്ങനെ ഒരു വേഷത്തില്‍ കാണുന്നത്, നന്നായിരിക്കുന്നു"


"മിസ്സിസ് ഹരി" ഈ ആള്‍കൂട്ടത്തില്‍ അവള്‍ എപ്പോഴും ഹരിയുടെ നിഴല്‍ മാത്രം ആകുന്നു. അരുന്ധതിനക്ഷത്രം പോലെ തിളങ്ങട്ടെ എന്ന് പറഞ്ഞാണ് അമ്മ തനിക്കു പേരിട്ടത്. ഈ കൂടിയിരിക്കുന്നവരില്‍ ഒരാള്‍ക്ക് പോലും തനിക്കങ്ങനെ ഒരു പേരുണ്ടെന്ന് അറിയുക പോലുമില്ല. മിസ്സിസ് മേനോന്റെ പ്രശംസക്ക് റെഡിമെയിഡ് ചിരിയെ ഒന്നുകൂടെ വിടര്‍ത്തി നന്ദി പ്രകാശിപ്പിച്ചു.
ഒരു അന്യഗ്രഹത്തില്‍ എത്തിയപോലെ, എന്ത് ചെയ്യണം എന്നറിയാതെ ഒരു മൂലയ്ക്ക് ഒതുങ്ങാന്‍ ശ്രമിക്കുമ്പോള്‍ അരുന്ധതിയുടെ കണ്ണുകള്‍ ഹരിക്ക് വേണ്ടി തിരഞ്ഞു. പെര്ഫുമിന്റെയും ലിസ്പ്ടിക്കിന്റെയും പിന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മറ്റെന്തൊക്കെയോ ഗന്ധം നിറഞ്ഞ ആ മുറിയില്‍ അവള്‍ക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി.  തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്കു കിടക്കാന്‍ ശ്രമിക്കുമ്പോള്‍ ഹരിയുടെ ശബ്ദം അവളുടെ കാതിലേക്ക് എത്തി.

"പകയുണ്ട് ഭൂമിക്കു പുഴകള്‍ക്ക് മലകള്‍ക്ക്
പുക തിന്ന പകലിനും ദ്വേഷമുണ്ട്"

ഹരി കവിത ചൊല്ലുകയാണ്. വയറ്റില്‍ തീ പിടിക്കുന്ന എന്തെങ്കിലും ചെന്ന് കാണും. ഈ കവിത ഒക്കെ ഹരി ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ അവള്‍ക്കു അത്ഭുതം  ആയിരുന്നു.

 പണ്ട് നിലാവുള്ള രാത്രികളില്‍ വീടിനു മുകളില്‍ ഇരുന്നു ഹരി കവിതകള്‍ ചൊല്ലുമായിരുന്നു.ഹരിയുടെ ശബ്ദത്തിലൂടെ ആണ് അവള്‍ കവിതയുടെ ആത്മാവിലേക്ക് ഇറങ്ങിയിരുന്നത്. ഓരോ കവിതക്കും ഓരോ ശബ്ദം ആയിരുന്നു ഹരിക്ക്.  ഹരിയെ വിവാഹം കഴിച്ച ശേഷം അവള്‍ പുസ്തകങ്ങള്‍ വായിക്കാറില്ലായിരുന്നു. ഹരി അവള്‍ക്ക് വായിച്ചു കൊടുക്കും. കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് നീട്ടിയും കുറുക്കിയും ഹരി വായിച്ചു തരുമ്പോള്‍ ഹരിയുടെ മാറില്‍ കണ്ണടച്ച് കിടന്നു അവള്‍ അതെല്ലാം ഒരു സിനിമ പോലെ മനസ്സില്‍ കാണുമായിരുന്നു. വായനമേശയുടെ മുകളില്‍ ഡല്‍ഹി ഗാഥയും ആതിയും പൊടി പിടിച്ചു കിടക്കുന്നു എങ്കിലും അവള്‍ക്ക് അതൊന്നും തൊട്ടുനോക്കാന്‍ തോന്നിയില്ല.  ഹരിയുടെ ശബ്ദത്തിലൂടെ അല്ലാതെ അവള്‍ക്കൊരിക്കലും ആ പുസ്തകങ്ങളിലേക്ക്  ഇറങ്ങി ചെല്ലാന്‍ കഴിയുമായിരുന്നില്ല

കൊച്ചു വീട്ടില്‍ പരിഭവങ്ങളും പിണക്കങ്ങളും കഥയും കവിതയും ആയി കഴിഞ്ഞ നല്ല നാളുകളെ ഓര്‍ത്തു അവള്‍ ആകാശത്തേക്ക് നോക്കി. നിറയെ നക്ഷത്രങ്ങള്‍. നക്ഷത്രങ്ങളെ കൂട്ടിമുട്ടിച്ചു  അവളും ഹരിയും വരയ്ക്കുന്ന അമൂര്‍ത്ത ചിത്രങ്ങളെ അവള്‍ക്കു ഓര്മ വന്നു. അവരവര്‍ വരച്ച ചിത്രങ്ങള്‍  ആണ് നല്ലത് എന്ന് പറഞ്ഞു അടികൂടുന്നതും.  ആ ഹരി ഇന്നെവിടെ ആണ്? ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ആ ദിനങ്ങളില്‍ അതിനെ എല്ലാം മറികടക്കാന്‍   സ്നേഹം നിറഞ്ഞൊഴുകി. ഇന്ന് എല്ലാം ആവശ്യത്തില്‍ കൂടുതല്‍. പക്ഷെ അതിനിടയില്‍ എവിടെയോ നഷ്ടമായിരിക്കുന്നു സ്നേഹപ്രവാഹം. ഹരിക്ക് ഒന്നിനും സമയമില്ല. പുതിയ  പ്രൊജക്റ്റ്‌, മീറ്റിംഗ് ഇതെല്ലം കഴിഞ്ഞു ഹരിയെ കിട്ടുന്ന ഞായറാഴ്ചകളില്‍ ഒരാഴ്ചത്തെ ഉറക്കം തീര്‍ക്കാന്‍ മാത്രമേ സമയമുള്ളൂ.

" നീ എന്താ ഇവിടെ മാറി നില്‍ക്കുന്നെ, അല്ലെങ്കിലും  അങ്ങനെ ആണല്ലോ, ആളുകളുടെ കൂട്ടത്തില്‍ കൂടാന്‍ നിനക്കറിയില്ല, ഒരു കൊമ്പ് കൂടുതല്‍ ആണല്ലോ"
തൊട്ടു പിറകില്‍ ഹരി. പണ്ടൊക്കെ ഹരി ഇങ്ങനെ പറയുമ്പോള്‍ " ഒരു കൊമ്പ് അല്ല മൂന്നെണ്ണം വേറെയും ഉണ്ട്, മൊത്തം  നാല്" എന്ന് പറഞ്ഞു അവന്റെ നെറ്റിയില്‍ നെറ്റികൊണ്ട് ഇടിക്കുമായിരുന്നു. ഇപ്പോള്‍ ആ ചോദ്യം അവളുടെ തൊണ്ടയില്‍ തങ്ങി നിന്നു. കാരണം കണ്ണും കവിളും ചുവന്നു അവളുടെ മുന്നില്‍ നില്‍ക്കുന്ന രൂപം ഒരപരിചിതന്റെ ആയിരുന്നു. 

7 അഭിപ്രായങ്ങൾ:

  1. Arundhati and Hari..story of so many lives.

    You are getting better and better with each post. A beautiful post Suma. Congrats and hugs.

    മറുപടിഇല്ലാതാക്കൂ
  2. love is such a rascal that it makes people feel so dependent and later on so left out
    The feeling is well conveyed suma.. keep writing more:-)

    മറുപടിഇല്ലാതാക്കൂ
  3. ....ഹരി കവിത ചൊല്ലുകയാണ്. വയറ്റില്‍ തീ പിടിക്കുന്ന എന്തെങ്കിലും ചെന്ന് കാണും. ഈ കവിത ഒക്കെ ഹരി ഓര്‍ത്തിരിക്കുന്നു എന്നത് തന്നെ അവള്‍ക്കു അത്ഭുതം ആയിരുന്നു....

    - അപ്പോള്‍ കുഴപ്പം ഹരിയില്‍ അല്ല!!!! ഞാന്‍ എപ്പോളും പറയാറുള്ളത.. കുടുംബ ജീവിതത്തില്‍ സൂക്ഷ്മദര്‍ശിനി മാത്രം പോര... ഒരു കണ്ണാടി കൂടെ വേണം....!!! അപരിചിതമാകുന്നത്...അപകടമാണ്! ഇതിലൊക്കെ ഒന്ന് 'നെറ്റി മുട്ടിച്ചാല്‍' തീരുന്ന കണ്ണുനീര്‍ മാത്രമേ ഉള്ളു...!!

    എഴുത്തിന് ഭാവുകങ്ങള്‍...!!

    (സ്നേഹിക്കയില്ല ഞാന്‍..നോവും ആത്മാവിനെ...സ്നേഹിച്ചിടാത്തൊരു.......)

    മറുപടിഇല്ലാതാക്കൂ
  4. വിവാഹം കഴിച്ച ശേഷം അവള്‍ വായിക്കാറില്ലായിരുന്നു

    മറുപടിഇല്ലാതാക്കൂ
  5. സംഭവം അവസാനം എനിക്കിത്തിരി ആശയക്കുഴപ്പം ഉണ്ടായെങ്കിലും നല്ല രസമായി ഒഴുകി നീങ്ങുന്ന എഴുത്ത്. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...