2019, മാർച്ച് 3, ഞായറാഴ്‌ച

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി !!!








താമസിക്കുന്നത് മെഡിക്കൽ കോളേജ് ക്യാമ്പസ്സിന് അടുത്തായത് കൊണ്ട് വീടിനു ചുറ്റും എപ്പോഴും പലതരത്തിലുള്ള കിളികളെ കാണാം. മടി വല്ലാതെ താലയിൽ കേറുമ്പോൾ ഉള്ള മെയിൻ ഹോബി ആണ് പക്ഷി നിരീക്ഷണം. ചല പില  കൂട്ടുന്ന കരിയിലക്കിളികളും പാട്ടു  പാടുന്ന കുയിലും ഭൂമി കുലുക്കിയും , ഇരട്ടത്തലയനും  മരംകൊത്തിയുമൊക്കെ രാവിലത്തെ വാം അപ്പ് സെഷനിൽ ആകുമ്പോൾ നല്ല രസമാണ് കാണാനും കേൾക്കാനും , സമയം പോകുന്നത് അറിയുകയേയില്ല.  

കഴിഞ്ഞ ശനിയാഴ്ച മടിപിടിച്ചിരിക്കുമ്പോളാണ് ജനലരികെ സപ്പോട്ട മരത്തിൽ രണ്ടു  കരിയിലക്കിളികൾ പതിവിനു വിപരീതം ആയി മരക്കൊമ്പിൽ ഇരുന്നു ചാടി ചാടി കരയുന്നത് കണ്ടത്. താഴെ വല്ല പാമ്പോ പൂച്ചയോ ഉണ്ടായിരിക്കും എന്ന് കരുതി നോക്കിയതാണ്. മരം അടുത്ത വീട്ടിലെ ആണ്. ഒന്നാം  നിലയിൽ നിന്നും നോക്കുമ്പോൾ താഴെ എന്തോ അനങ്ങുന്നതും രണ്ടു കിളികൾ അതിനു അടുത്തിരിക്കുന്നതും കണ്ടത്. മുകളിൽ നിന്നും നോക്കിയപ്പോൾ പൂമ്പാറ്റയെ പോലെ ആദ്യം തോന്നിച്ചു. പിന്നീട് ഒന്ന് കൂടെ നോക്കിയപ്പോൾ ആണ് അതൊരു കിളികുഞ്ഞു ആണ് എന്ന് മനസിലായത്. കിളികുഞ്ഞിനെ ആ കിളികൾ കൊത്തി  എടുത്തു കൊണ്ട് പോകുമോ എന്ന് നോക്കിയിരിക്കുമ്പോൾ ആണ് രണ്ടു കാക്കകൾ അതിനു മുകളിലേക്ക് പറന്നു വരുന്നത് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല . അടുത്ത ഫ്ളാറ്റിലെ ഡോക്ടറെ വിളിച്ചു പറഞ്ഞു കിളികുഞ്ഞുണ്ട് മരച്ചുവട്ടിൽ , അതിനെ കാക്ക കൊത്തുമെന്നു. ഇൻഫെക്ഷൻ അടിച്ചു തല പൊക്കാൻ പറ്റാതെ കിടന്ന ഡോക്ടർ വേഗം വന്നു നോക്കി. എന്ത് ചെയ്യാൻ പറ്റും  എന്ന് ആലോചിച്ചപ്പോൾ എടുത്തു കൊണ്ട് വന്നാൽ കാക്ക കൊത്തി  കൊണ്ട് പോകില്ലല്ലോ എന്നോർത്തു  താഴേക്കിറങ്ങി നോക്കിയപ്പോൾ അവിടേക്ക് പോകാൻ മതിൽ ചാട്ടം  അല്ലാതെ വേറെ മാര്ഗം ഒന്നുമില്ല. പണ്ട്  മരംകേറ്റവും മതിൽചാട്ടവും ഹോബി ആയിരുന്നെങ്കിലും പ്രായത്തിന്റെ പക്വത ഓർത്തു ഞാൻ ചാടാൻ മെനക്കെട്ടില്ല. ഡോക്ടർ പഴയ ആവേശം ഇപ്പോഴും കാത്തു  സൂക്ഷിക്കുന്നത് കൊണ്ട് മതിലിൽ കേറി പക്ഷെ മറു വശത്തേക്ക് ചാടാൻ കഴിയാതെ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് സന്ദീപ് വരുന്നത്. അതിനെ എടുത്തു തന്നാൽ മതിയോ എന്ന് ചോദിച്ചു മതിൽ ചാടി കിളി കുട്ടിയെ എടുത്തു തന്നു. അപ്പോഴേക്കും തുണിയൊക്കെ വിരിച്ചു ഒരു ബോക്സ് ഞാൻ തയാറാക്കിയിരുന്നു. 

ബോക്സിൽ കിടത്തിയതും കിളികുഞ്ഞു വാ പൊളിക്കാൻ തുടങ്ങി. മുൻപ് കിളികുഞ്ഞുങ്ങളെ വളർത്തി പരിചയം ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ വർഷത്തെ വനമിത്ര സമ്മാനം നേടിയ എന്റെ ക്ലാസ്സ്‌മെറ്റിനു വാട്സാപ്പിൽ ഫോട്ടോ എടുത്തു മെസ്സേജ് ഇട്ടു. അതിനെ അതിന്റെ കൂട്ടിൽ കൊണ്ട് വെക്കാൻ ആണ് ആദ്യം പറഞ്ഞത്. സപ്പോട്ട മരത്തിന്റെ തുഞ്ചത്തു ഇരിക്കുന്ന കൂട്ടിൽ കൊണ്ട് വെക്കാൻ പറ്റില്ല. എന്ത് കൊടുക്കും ഏന് ചോദിച്ചപ്പോൾ സ്‌പീഷിസ് അറിയാതെ ഫുഡ് ഒന്നും കൊടുക്കാൻ പാടില്ല എന്നും . കീയ്യോ കീയ്യോ കരയുന്ന കുഞ്ഞിന് എന്തെങ്കിലും കൊടുത്തല്ലേ പറ്റുള്ളൂ. ചോറ് അരച്ച് പേസ്റ്റ് ആക്കി സ്‌പൂൺ കൊണ്ട് വായിൽ കൊടുത്തു. മൂപ്പര് നല്ല സൂപ്പർ ആയി കഴിച്ചു. തള്ളപ്പക്ഷി വരികയാണെങ്കിൽ കണ്ടോട്ടെ എന്ന് കരുതി ജനലരികിൽ ബോക്സ് വെച്ച് ഞാൻ ഓഫീസിലേക്ക് പോയി. നാല് മണിക്ക് ഡോക്ടർ വന്നു ഞാൻ അരച്ച് വെച്ച ചോറ് കുറച്ചു കൊടുത്തു. അപ്പോഴേക്കും ജനലരികിൽ മരക്കൊമ്പിൽ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭക്ഷണം പിടിക്കാത്തത് കൊണ്ടാകും കുഞ്ഞിനെ കിടത്തിയ തുണി ഒരു നാലു പ്രാവശ്യം മാറ്റി കൊടുക്കേണ്ടി വന്നു വല്ല ഇൻഫെക്ഷനും ആയാലോ എന്ന് പേടിച്ചു.

അടുത്ത ദിവസം ആറര മണി ആയപ്പോൾ അമ്മക്കിളിയും അച്ഛൻ കിളിയും ജനാലക്കരികിൽ വന്നിരിക്കാൻ തുടങ്ങി. രാത്രി മുറിക്കകത്തേക്ക് വെച്ച കുഞ്ഞിനെ ഞാൻ ജനാലയിൽ വീണ്ടും കൊണ്ട് വെച്ചു. പിന്നത്തെ രംഗം ഒന്ന് കാണേണ്ടതായിരുന്നു. പല്ലി , പാറ്റ , പുഴു പൂമ്പാറ്റ എന്ന് തുടങ്ങി കിട്ടാവുന്ന എല്ലാ ജീവികളെയും കൊതി കൊണ്ട് വന്നു ആ കുഞ്ഞിന്റെ അണ്ണാക്കിലേക്ക് ഇട്ടു കൊടുക്കുന്നു, എന്തൊക്കെയോ പായ്യാരം പറയുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷം ഞാനോർത്തു. പിന്നെ കാട്ടം അപ്പപ്പോൾ എടുത്തു മാറ്റി കൂടു വൃത്തി ആക്കി സൂക്ഷിക്കുന്നതിൽ അവക്കുള്ള കരുതൽ. എന്തും എവിടേലും ഒക്കെ വലിച്ചെറിയുന്ന നമ്മൾക്കു പാഠം ആണ് 

പിന്നീട് ഭക്ഷണകാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേയില്ല . ഓരോ ദിവസവും അവന്റെ ചിറകുകളിൽ രോമങ്ങൾ മുളച്ചു വന്നു. ഫോട്ടോ എടുക്കാൻ ചെന്നാൽ അപ്പോൾ പതുങ്ങി ഒരിരുപ്പ് ആണ്. എങ്കിലും അവന്റെ വളർച്ചയും അവരുടെ സ്നേഹവും ഇടക്കൊക്കെ പകർത്താൻ കഴിഞ്ഞു. അതൊക്കെ ഇതോടൊപ്പം ചേർക്കുന്നു. 

നാലാമത്തെ ദിവസം ആയപ്പോഴേക്കും എഴുനേറ്റു നിൽക്കാനും ചിറകു വിടർത്താനും ഒക്കെ  തുടങ്ങിയിരുന്നു. ജനാലയിൽ നിന്നും ഉരുണ്ടു വീണു കാക്കയുടെ തീറ്റ ആകുമോ എന്ന് ഇപ്പോഴും ഭയപ്പെട്ടിരുന്നു ഞങ്ങൾ. ആറാം  ദിവസം രാവിലെ ജനാലയിൽ  കൊണ്ട് വെച്ച ബോക്സിൻറെ അരികിലേക്ക് വന്ന തള്ള പക്ഷി എന്തൊക്കെയോ ലക്ചർ കൊടുക്കുന്നത് കണ്ടു. പിന്നെ കാണുന്നത് കുഞ്ഞി ചിറകുകൾ വിടർത്തി പുറത്തേക്കു ചാടിയിറങ്ങുന്ന കുഞ്ഞിനെ ആണ് . അവിടെ നിന്നും ഡൈവിംഗ് മോഡിൽ ഒറ്റ പറക്കൽ . നേരെ വീണത് താഴെയുള്ള തെങ്ങോലയിൽ. അവിടെനിന്നും അതിനുമപ്പുറത്തേക്കു. അങ്ങനെ പതുക്കെ പതുക്കെ പറന്നു റോഡിനു അപ്പുറത്തുള്ള സ്ഥലത്തേക്ക് പോകുന്നത് നോക്കി നിന്നപ്പോൾ വല്ലാത്തൊരു മിസ്സിംഗ്. അവന്റെ ലോകത്തേക്ക് ആണ് പോയതെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം . ഇപ്പോഴും ജനാല ക്കരികിലേക്ക് ഞാൻ നോക്കാറുണ്ട് എന്നെങ്കിലും അവൻ അവിടെ  വന്നിരിക്കുമായിരിക്കും.  

(ടൈറ്റിൽ കടപ്പാട് : ഗിരീഷ് പുത്തഞ്ചേരി, ശിക്കാർ സിനിമയിലെ പാട്ട്)





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...