2021 ഏപ്രിൽ 10, ശനിയാഴ്‌ച

റീ യൂണിയൻ

അറിയാത്ത നമ്പറിൽ 
നിന്നുള്ള ഒരു വിളി 
അല്ലെങ്കിൽ ഒരു സന്ദേശം
ഉള്ളിലതൊരു ഓർമ്മയുടെ 
വിത്തു പാകുകയാണ്
ഓരോ ദിവസവും വളർന്നു 
പടർന്നു പന്തലിക്കുന്ന ഓർമ്മ മരം. 
വളപ്പൊട്ടുകളുടെ കിലുക്കം
കൊത്തംകല്ലിന്റെ ഒച്ച 
കക്കു കളിയുടെ ആവേശം 
തൊട്ടുകളിക്കിടയിലെ പിണക്കങ്ങൾ 
സാറ്റ് കളിയിലെ കള്ളത്തരങ്ങൾ
ഒടുവിൽ എല്ലാം മറന്നു 
തോളോട് തോൾ ചേർന്നിരുന്നു 
പങ്കുവെക്കുന്ന മധുരങ്ങൾ
പിടിയിൽ നിന്നും ഊർന്നു വീണ 
കോലൈസ് നൽകിയ മോഹഭംഗം
ചെയ്യാൻ മറന്ന വീട്ടുകണക്കുകൾ 
വായുവിൽ ഉയരുന്ന 
ചൂരൽ തലപ്പിന്റെ സീൽക്കാരം 
നീ മറന്നാലും ഞാൻ മറക്കില്ലെന്നെഴുതിയ
 ഔട്ടോഗ്രാഫിലെ വർണ്ണകടലാസ്
 പോലെ നിറംമങ്ങിയ ഓർമ്മകൾ! 
 വേരുകൾ ആഴ്ന്നിറങ്ങുമ്പോൾ 
റബ്ബർ ബാൻഡിട്ടു 
നെഞ്ചോട് ചേർത്തു പിടിച്ച 
 പുസ്തകങ്ങളുമായി 
 കമ്പി ഒടിഞ്ഞ കുടയിൽ
 ചേർന്നുനിന്ന് ഉപ്പുമാവ്മണം 
പരക്കുന്ന വിദ്യാലയ വരാന്തയിലേക്ക് 
നടന്നുകയറുകയാണ് 
 വീണ്ടും കുട്ടിത്തത്തിന്റെ 
 വസന്തകാലത്തിലേക്ക്.
 കാലം കയ്യൊപ്പു ചാർത്തിയ 
മനസ്സിൽ വർണ്ണങ്ങൾ നിറയുകയാണ് 
 കഴിച്ചു കഴിഞ്ഞ കോലുമിട്ടായിയുടെ
 മധുരം കിനിഞ്ഞിറങ്ങുകയാണ് 



2021 ഏപ്രിൽ 3, ശനിയാഴ്‌ച

സ്വപ്നം ...വെറുമൊരു സ്വപ്നം.. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ ഒരു കൊച്ചു വീട്..മുന്‍വശത്ത് ഒരു പൂന്തോട്ടം..അതില്‍ ജമന്തിയും ചെമ്പരത്തിയും, സുഗന്ധരാജനും, പാരിജാതവും വാടാര്‍മല്ലിയും കാറ്റില്‍ തലയാട്ടുന്നു.ബഡിങ്ങും ഗ്രാഫ്ടിങ്ങും നടത്തി ഉണ്ടാക്കിയ പുതിയ നിറങ്ങളുള്ള പൂക്കളും നിറയെ ഉണ്ട്.പിന്‍വശത്ത് വിശാലമായ അടുക്കളത്തോട്ടം..അവിടെ എല്ലാതരം പച്ചകറികളും തഴച്ചു വളര്‍ന്നു കായ്ച്ചു നില്‍ക്കുന്നു. സ്ഥലത്തിന് സിമന്റ്‌ ഭിത്തികള്‍ ഇല്ല..പകരം ഗുല്‍മോഹര്‍ മരങ്ങളും പതിമുഖവും നിരനിര ആയി വെച്ച് പിടിപ്പിച്ചിരിക്കുന്നു;നെല്ലി, പേരക്ക, സപ്പോട്ട, ഓറഞ്ച് എന്ന് വേണ്ട എല്ലാ ഫലങ്ങളുടെയും മരങ്ങള്‍ ചേര്‍ന്ന് ഒരു കൊച്ചു കാടിനു നടുവിലെ വീട്..വീടിനുള്ളിലെ വിശാലമായ ഒരു മുറി പുസ്തകങ്ങള്‍ക്കും കമ്പ്യുട്ടെരിനും പാട്ടിനും മാത്രം..ഗ്രില്സ് ഇല്ലാത്ത, ഇരിക്കാനും കിടക്കാനും പറ്റുന്ന ജനല്‍ പടിയില്‍ ഇരുന്നാല്‍ പുറത്തെ പൂന്തോട്ടം കാണാം. പൂക്കളെ നോക്കി, പട്ടു കേട്ടുകൊണ്ട് പുസ്തകം വായിച്ചു ഇടക്കൊന്നു മയങ്ങി..സ്വപ്നം കണ്ടു വീണ്ടും ഉണര്‍ന്നു.....രാവിലെയും വൈകുന്നേരവും കിളവനും കിളവിയും കൂടെ ചെടികളെ സ്നേഹിച്ചു അവയോടു സംസാരിച്ചു വീടിനു ചുറ്റുംറോന്തു ചുറ്റും..:)..ഒരുമിച്ചു നടക്കുന്നത് പോലെ തന്നെ ഒരുമിച്ചു പോകുകയും വേണം..:)മുകളിരുന്നു മുന്‍കൂട്ടി തയ്യാറാക്കിയ തിരകഥ അനുസരിച്ച് ചരട് വലിച്ചു നമ്മെ പാവകൂത്ത് ആട്ടുന്ന ഒരാളുണ്ട്..അടുത്ത നിമിഷത്തെ നമ്മുടെ ചലങ്ങളെ കുറിച്ച് പോലും നമുക്കറിയാന്‍ വയ്യ.. എന്നാലും ഞാന്‍ സ്വപനം കാണുന്നു..മോന്‍ വളര്‍ന്നു അവന്‍ അവന്റെ ജീവിതം തേടി പോയതിനു ശേഷം ഞങ്ങള്‍ മാത്രം ഉള്ള ഒരു ലോകം..ഇടക്കെങ്ങാനും പെട്ടെന്നൊരു നിമിഷത്തില്‍ എഞ്ചിന്‍ നിന്ന് പോയാല്‍ പറ്റാവുന്ന സ്പയര്‍ പാര്‍ട്സ് എല്ലാം ആവശ്യമുള്ളവര്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ മോനെ ശട്ടം കെട്ടിയിട്ടുണ്ട്. " 365 ദിവസവും എന്തേലും പ്രശനമുള്ള നിന്റെ എതെങ്കലും പാര്‍ട്ട്‌ ഉണ്ടാകുമോ ഉപയോഗിക്കാന്‍ പറ്റിയത് " എന്നാണ് കണവന്റെ ചോദ്യം.. എന്നാലും അതും ഒരു ആഗ്രഹം ആണ്.

2020 നവംബർ 4, ബുധനാഴ്‌ച

രക്തസാക്ഷി (അനൗദ്യോഗികം

ഒന്ന് വേഗം വന്നു കഴിക്കുന്നുണ്ടോ? പതിനൊന്നു മണിക്ക് അവിടെത്താനുള്ളതാ


ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്ക് എത്തുമ്പോഴേക്കും പ്ലേറ്റിൽ ദോശയും , ചട്ടിണിയും ഗ്ലാസിൽ ചായയും എടുത്തു വെച്ച് ജാനി കാത്തിരിക്കുന്നു.


"ഒന്ന് മര്യാദക്ക് ഡ്രസ്സ് ചെയ്യാനും കൂടെ സമ്മതിക്കില്ല ജാനി നീ "


ഡ്രസ്സ് ഒന്നും മര്യാദക്ക് അല്ലെങ്കിലും ആരും ചോദിയ്ക്കാൻ പോകുന്നില്ല. നിങ്ങള് വേഗം കഴിക്കു. അല്ലെങ്കിൽ പിന്നെ ഇന്നും പോകുന്ന കാര്യം നടക്കില്ല.


മൂന്നമതൊരാൾക്കുള്ള പ്ലേറ്റ് മേശയിൽ കണ്ട ചന്ദ്രേട്ടൻ ജാനിയെ ഒന്ന് നോക്കി


'മോനുള്ളതാ, എന്നും അവനും കൂടെ ഇരുന്നല്ലേ നമ്മൾ കഴിക്കാറുള്ളത്. ഇപ്പോൾ വിളമ്പി വച്ചില്ലെങ്കിൽ അവൻ വിചാരിക്കില്ലേ നമ്മളവനെ മറന്നുവെന്നു '  ഒരിടർച്ച ജാനിയുടെ ശബ്ദത്തിൽ പടർന്നു.


'ജാനി നമ്മൾ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല. പോകാനുള്ളത് പോയി . ഇപ്പോൾ തന്നെ കണ്ടില്ലേ നമ്മുടെ പക്ഷക്കാർ തന്നെ നമുക്കെതിരായി. ഇനിയും പരീക്ഷണങ്ങൾ വേണോ ജാനി ?'


പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം

പേടിക്കാതങ്ങനെ നിന്നാളമ്മ.

കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം

കുറ്റികണക്കങ്ങു നിന്നാളമ്മ.

കാട്ടുതീയായിട്ടും ചെന്നു പൂതം

കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.

നരിയായും പുലിയായും ചെന്നു പൂതം

തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.


ഇടശ്ശേരിയുടെ കവിത ചന്ദ്രേട്ടൻ പാടി കേട്ട് തഴമ്പിച്ചതാന് . ഞാനും ഒരമ്മയാണ് . മോനെ കിട്ടില്ലെന്നറിയാം . പക്ഷെ അവനെ കിട്ടാതാക്കിയവർ ഇത് പോലെ എത്ര മക്കളെ ഇല്ലാതാക്കും. അതിനു വേണ്ടി ഓടിയേ പറ്റൂ ചന്ദ്രേട്ടാ . ആരും കൂടെയില്ലെങ്കിലും ഓടി തളരുമ്പോൾ എനിക്ക് തല ചായ്‌ക്കാൻ ഈ തോള് മതി , ഞാൻ ഓടിക്കോളാം ഭൂമിയുടെ അങ്ങേ അറ്റം വരെ വേണമെങ്കിലും.


ഒന്നും മിണ്ടാതെ ദോശ കഴിച്ചെഴുന്നേറ്റു കൈ കഴുകാനായി അപ്പുറത്തേക്ക് നടക്കുമ്പോൾ പുറത്തു നിന്നും വിളി കേട്ടു


'ജാനിയേച്ചിയെ ഞാൻ പറഞ്ഞ സമയത്തിനു എത്തിട്ടോ ' ഓട്ടോക്കാരൻ നാരായണൻ ആണ്. ബസിൽ പോയാൽ നേരത്തിനും കാലത്തിനും എത്തില്ലയെന്നും പറഞ്ഞു ഏർപ്പാടാക്കിയത്.


വീട് പൂട്ടി ഇറങ്ങി ഓട്ടോയിൽ കേറുമ്പോൾ ജാനി തിരക്ക് കൂട്ടി. 'ഇങ്ങള് തിരക്ക് കൂട്ടിയാലും ഓട്ടോ ഞാനല്ലേ ഓടിക്കണ്ടേ ജാനിയേച്ചിയെ ' വലിച്ചു കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞു ഓട്ടോയിൽ കേറുമ്പോൾ നാരായണൻ പറഞ്ഞു.


'വർത്തമാനം പറഞ്ഞു ലേറ്റ് ആക്കാതെ വേഗം വിട് നാരായണാ' ജാനിക്ക് എന്തെന്നില്ലാത്ത തിരക്ക്.


'അല്ല ജാനിയേച്ചിയെ ഇതിപ്പോൾ കുറെ ആയാലോ നിങ്ങള് ഇതിനായി നടക്കുന്നു. വല്ല കാര്യോം ഉണ്ടാവ്വോ ? തിരുവനന്തപുരത്തു പോയിട്ടും കാര്യമൊന്നുമുണ്ടായില്ലല്ലോ. എല്ലാരും ജാമ്യം കിട്ടി മയിസ്രേട്ടുകളായി ഞെളിഞ്ഞു നടക്കുന്നുണ്ട് '


'എന്റെ ഈ നടത്തത്തിനു എന്ത് ഫലം എന്ന് ഞാനാലോചിക്കുന്നില്ല നാരായണാ . പക്ഷെ ഇനിയൊരമ്മയുടെയും കണ്ണ് ഇത് പോലെ നനയാൻ പാടില്ല '


മൗനത്തിന്റെ പുതപ്പു വന്നു വീണത് പോലെ പിന്നീട് ആരും ഒന്നും തന്നെ സംസാരിച്ചില്ല. നഗരത്തിലെ പഴ കെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോഴും രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകൾ കേറുമ്പോഴും അവർ മൂകരായിരുന്നു. രണ്ടാം നിലയിലെ മൂന്നാമത്തെ മുറിയിലെ യുവജന - വിദ്യാർത്ഥി സംഘടനയുടെ മുന്നിൽ കൊടികളും ചിത്രങ്ങളും . അവയിലോരോ ചിത്രവും ജാനിക്ക് പരിചയമായിരുന്നു. മകന്റെ ഹീറോസ്. ചിത്രങ്ങളിൽ നോക്കി നിൽക്കുമ്പോഴാണ് ആരാ എവിടുന്നാ എന്നൊരു ചോദ്യം .

സംഘടന പ്രെസിഡന്റിനെ ഒന്ന് കാണാൻ ആണ്. എഞ്ചിനീയറിംഗ് കോളേജിലെ കുട്ടിയുടെ കാര്യം ഞാൻ ഫോണിൽ പറഞ്ഞിരുന്നു.


ഇരിക്കൂ വിളിക്കാം എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി . അവിടെയുള്ള ബെഞ്ചിൽ ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ജാനിയും ചന്ദ്രേട്ടനും.


ആ പയ്യന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട് . ഇന്നലെ അവർ വിളിച്ചുവെന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറാൻ . ഇതിപ്പോൾ എന്ത് ചെയ്യും സഹോ. മുകളിൽ നിന്നുള്ള ഓർഡർ അറിയാല്ലോ. ഒരു തരത്തിലുള്ള പ്രത്യക്ഷസഹാനുഭൂതിയും വേണ്ടാന്നു ആണ്.


നീ അവരോട് വരാൻ പറ , ഇതിനേക്കാൾ വലുതൊക്കെ കൈകാര്യം ചെയ്തിട്ടല്ലേ നമ്മൾ ഈ കസേരയിൽ എത്തിയത് . നീ അവരെ വിളിക്കു


അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് കേട്ട മാത്രയിൽ ജാനി എഴുന്നേറ്റു നടന്നു. നേതാക്കളുടെ ചിത്രങ്ങൾ കൊണ്ടലങ്കരിച്ച ചെറിയ മുറിയിലെ പഴയ കസേരയിൽ ഇരിക്കുമ്പോൾ ജാനിയുടെ മനസ്സ് ഒന്ന് വിങ്ങി. ചുമരിൽ മകൻ കണി കാണിച്ച നേതാവിന്റെ ചിത്രവും തൂങ്ങുന്നുണ്ട്.


ഞങ്ങൾ വന്നത് - ജാനിയാണ് തുടങ്ങിയത്


'നിങ്ങൾ പറയാൻ വരുന്നത് എനിക്കറിയാം. അമ്മ പറയുന്നതിൽ കാര്യമുണ്ട്. കോളേജിലെ അനീതിക്കെതിരെ ശബ്ദമുയർത്താൻ സംഘടനയുടെ പേരിലാണ് അമ്മയുടെ മകൻ ശ്രമിച്ചതും കുട്ടികളെ കൂട്ടിയതും. എന്നാലും ഞങ്ങൾക്ക് ഇതിൽ ഒരു തരത്തിലും ഒന്നും ചെയ്യാൻ പറ്റില്ല. കാരണം സംഘടനയുടെ പേര് ഉപയോഗിച്ചെങ്കിൽ കൂടിയും സംഘടനയുടെ നിർദ്ദേശാനുസരണം നടന്നതായിരുന്നില്ല അവിടുത്തെ സംഭവങ്ങൾ.'


മകന്റെ ഫേസ്ബുക് പേജിലെ ഓരോ പോസ്റ്റും അമ്മയുടെ മനസ്സിന്റെ തിരശ്ശീലയിൽ നിറഞ്ഞാടുകയായിരുന്നു അപ്പോൾ. ഒന്നും മനസിലാകാതെ മിഴിച്ചിരിക്കുന്ന അവരെ നോക്കി അയാൾപറഞ്ഞു.


'ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ അമ്മയുടെ മകൻ സംഘടനയുടെ ഔദ്യോഗിക രക്തസാക്ഷിയല്ല. അങ്ങനെ അല്ലാത്ത ഒരാൾക്ക് വേണ്ടി സംഘടനക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇനി ഒന്നും തന്നെ ചെയ്യാനുമില്ല'


സങ്കടകടൽ സുനാമിത്തിരകളിളക്കി നെഞ്ചിലേക്ക് ആഞ്ഞടിക്കുമ്പോൾ ഒന്നും പറയാതെ ചാടിയെഴുന്നേറ്റു പുറത്തേയ്ക്കോടിയ ജാനിയുടെ പിറകെ ചന്ദ്രേട്ടനും. കൈകാലുകളും ശരീരവും കുഴയുന്നത് പോലെയും ജാനിക്ക് തോന്നി. ജാനിയെ പതുക്കെ തന്റെ തോളോടു ചേർത്തു പിടിച്ചു നടക്കുമ്പോൾ റോഡിലൂടെ ഒരു ജീപ്പിലെ ഉച്ചഭാഷണിയിലൂടെയുള്ള ശബ്ദം ചന്ദ്രേട്ടൻ കേട്ടു, ജാനി കേട്ടോ ആവോ ?


ഫാസിസതിനെതിരെയുള്ള പോരാട്ടത്തിൽ കൈ കോർക്കാനായി ഇന്നും വൈകുന്നേരം നാലുമണിക്ക് കടപ്പുറത്തു വെച്ച് നടത്തുന്ന കൂട്ടായ്മയിലേക്ക് നിങ്ങളോരോരുത്തരെയും സ്വാഗതം ചെയ്യുന്നു ...ഹം മാങ്കേ ആസാദി , ബോൽനെ കാ ആസാദി, ജീനെ കാ ആസാദി


(ഏപ്രിൽ 13, 2017 ൽ ഫേസ്ബുക്ക് ഗ്രൂപ്പ് ആയ reading/writing ക്ലബ്ബിൽ എഴുതി പോസ്റ്റ് ചെയ്തത്)

2020 ഒക്‌ടോബർ 25, ഞായറാഴ്‌ച

മടുപ്പ്മല കയറുമ്പോൾ

സൈക്കിൾ ചക്രം പോലെ ആണ് ഇപ്പോൾ ജീവിതം..ഓഫിസും വീടും അല്ലാത്തൊരു ലോകം അപ്രാപ്യം ആയിരിക്കുന്നു. 

ചെറുതായിരിക്കുമ്പോൾ കണ്ടിരുന്ന വലിയ സ്വപ്നങ്ങൾ ഒക്കെ എങ്ങോ പോയിരിക്കുന്നു..ഇപ്പോൾ കാണുന്നത് ചെറിയ ചെറിയ സ്വപ്നങ്ങൾ ആണ്. 

ചാറ്റൽ മഴയിൽ ബസിന്റെ സൈഡ് സീറ്റിലിരുന്നു പാട്ടു കേട്ടു സ്വപ്നം കാണുക..

വെറുതെ ഒന്ന് മിട്ടായി തെരുവിൽ കൂടെ വാ നോക്കി നടക്കണം.

ബീച്ചിൽ പോയിരുന്നു കടലയും കൊറിച്ചു  മറയുന്ന സൂര്യനെ നോക്കി ഇരിക്കണം. 

മാസ്കില്ലാതെ ചിരിക്കുന്ന മുഖങ്ങൾ കാണണം. മുഖത്തെ ഭാവം നോക്കി മനസ്സറിയണം.

കൂട്ടുകാരുടെ കൈ കോർത്തു കാട് കാണാൻ പോകണം..

ഉൾഭയം ഇല്ലാതെ മുൻപത്തെ പോലെ ഒന്നു നടക്കണം. 

പഴയത് പോലെ തോന്നുമ്പോൾ തോന്നുന്നിടത്തു പോകാൻ കഴിയണം.

പിറകോട്ടു നടന്നു നടന്നു കൊറോണ ഇല്ലാത്ത കാലത്തിൽ എത്തണം..

2020 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ദയാവധം



"മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്താലോ എന്നാലോചിക്കുന്നു ഞങ്ങൾ" ഋഷിയുടെ വാക്കുകളിൽ വേദനയും നിരാശയും നിറഞ്ഞിരുന്നു

"സീ ഋഷി, ഈ സ്റ്റേജിൽ ഇവിടെ നിന്നും കൊണ്ട് പോകുന്ന കാര്യം ആലോചിക്കുകയെ അരുത്. ഞങ്ങളുടെ ലൈഫ് സപ്പോർട്ടിങ് മെഷീനുകൾ ആണ് ആ ജീവൻ നില നിർത്തുന്നത്. അതൊന്നു ഓഫ് ആക്കിയാൽ ...., ബാക്കി ഞാൻ പറയേണ്ടല്ലോ "

ഡോക്ടറോട് സംസാരിച്ചു പുറത്തിറങ്ങുമ്പോൾ അമ്മയെ കുറിച്ചാണ് ഋഷി ആലോചിച്ചത്. ഇന്നലെ രാവിലെ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വാതിൽക്കൽ ചിരിച്ചു കൊണ്ട് നിന്നയാൾ ആണ് ഇന്നീ കിടപ്പിൽ.  മീറ്റിംഗിനിടയിൽ അലോസരം തീർത്താണ്  തുടർച്ചയായി
ഫോൺ വിളികൾ വന്നത്...ആറാമത്തെ വിളിക്കു അപ്പുറത്ത് മൈത്രിയുടെ ഇടറിയ ശബ്ദം "'അമ്മ കോണിപ്പടിയിൽ നിന്നു വീണു, ഋഷി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വാ"

ഓഫീസിൽ നിന്നും  കാറോടിച്ചു ഇവിടെ എത്തിയത് എങ്ങനെയെന്ന് ഇപ്പോൾ ഒരു ബോധ്യവുമില്ല. ചുമരും ചാരി വിളറി നിൽക്കുന്ന മൈത്രിയോട് അമ്മയെവിടെ എന്നു ചോദിച്ചപ്പോൾ അവൾ ഐ സി യൂ വിലക്ക് വിരൽ ചൂണ്ടി..കണ്ണാടി വാതിലിനു അപ്പുറം തലങ്ങും വിലങ്ങും വയറുകളാൽ ചുറ്റപ്പെട്ടു അമ്മ. ഒരു കാരണവശാലും എന്നെ ഇങ്ങനെ വയറു കൊണ്ടു ചുറ്റി കിടത്തരുത് എന്നു ഒരിക്കൽ  ടി വി യിൽ ആരരോ അങ്ങനെ കിടക്കുന്നത്  കണ്ടു അമ്മ പറഞ്ഞത് അവനോർമ്മ വന്നു.

24 മണിക്കൂർ കഴിയട്ടെ പറയാം എന്ന ഡോക്ടറുടെ വാക്കിന്റെ ബലത്തിൽ ആയിരുന്നു ഇത്രയും നേരം. ഒന്നും പറയാറായില്ല എന്നു കേട്ടപ്പോൾ ആണ് വേറെ എവിടേക്കെങ്കിലും കൊണ്ട് പോകുന്നതിനെ കുറിച്ചു ചോദിച്ചത്.

ഒരു തളർച്ചയോടെ വരാന്തയിലെ ബെഞ്ചിൽ തല ചുമരിൽ ചായ്ച്ചു ഋഷി ഇരുന്നു. അയാളുടെ കയ്യിൽ പതുക്കെ തൊട്ടുകൊണ്ട് മൈത്രിയും.

















അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളാണ് ഒരു വൈകുന്നേരം സ്‌കൂളിൽ നിന്നും കടുത്ത തലവേദനയുമായി ഋഷി വന്നത്. രാത്രി ആയപ്പോൾ തുള്ളി വിറക്കുന്ന പനി ആയി മാറിയതും ഉറങ്ങാതെ തുണി നനച്ചു നെറ്റിയിൽ ഇട്ടു തന്നഅമ്മയെയും  "വല്ലതും കഴിക്കു രാജി, നീ ഇങ്ങനെ കഴിക്കാതിരുന്നാൽ അവന്റെ പനി മാറുമോ എന്നു അച്ഛൻ ചോദിച്ചതും പനി ചൂടിന്റെ ബോധാവബോധങ്ങൾക്കിടയിൽ കേട്ടത് മാഞ്ഞു കൊണ്ടിരിക്കുന്ന ബാല്യകാല ഒർമ്മയിൽ തെളിഞ്ഞു. 

 ആദ്യമായി കിട്ടിയ ബൈക്കിൽ നിന്നു വീണു കാൽ ഒടിഞ്ഞപ്പോൾ ചെറിയ കുട്ടിയെ പോലെ അമ്മ നോക്കിയതും ഒക്കെ ഓർമ്മയിൽ വന്നപ്പോൾ ആദ്യമായി അമ്മ ഒന്നു കിടപ്പിലായപ്പോൾ തനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നോർത്തു ഋഷിക്ക് തലവേദനിക്കുന്നതായി തോന്നി..

"ഋഷി ഒന്നു കണ്ണടച്ചു ഇരുന്നോളൂ..ഇന്നലെ മുതൽ ഉറങ്ങാതെ ഇരിക്കുന്നതല്ലേ" മൈത്രി അവനോട് പറഞ്ഞു.
ജനലിലൂടെ ഒരു ഇളംകാറ്റു  അവരെ തഴുകി കൊണ്ടിരുന്നു..

കണ്ണടച്ചിരുന്ന ഋഷിക്ക് മുന്നിലേക്ക് അപ്പോൾ വെള്ള മുണ്ടും ഷർട്ടും വൃത്തി ആയി ചീകിയൊതുക്കിയ നരച്ച താടിയുമായി ഒരാൾ കടന്നു വന്നു. ഇത് അച്ഛനല്ലേ എന്നോർത്തു ഋഷി ഒന്നു പിടഞ്ഞു. അവന്റെ അടുത്തു വന്നിരുന്നു അച്ഛൻ സംസാരിക്കാൻ തുടങ്ങി.

"മോനെ ഋഷി അമ്മ നിനക്കു വേണ്ടി മാത്രം ആണ് ജീവിച്ചത്..ഉറങ്ങാതിരുന്നതും ഉണ്ണാതിരുന്നതും പ്രാർത്ഥിച്ചതും ഒക്കെ നിനക്കു വേണ്ടിയാണ്..നീ ഉണ്ടായതിനു ശേഷം എനിക്ക് രണ്ടാം സ്ഥാനം മാത്രം ആണ് ഉണ്ടായിരുന്നത്"

അത് പറയുമ്പോൾ അച്ഛന്റെ മുഖത്തു ഉണ്ടായ വിഷാദഭാവം അവൻ ശ്രദ്ധിക്കാതിരുന്നില്ല.

"ഇപ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിൽ ഊഞ്ഞാലാടുന്നതും നിനക്കു വേണ്ടി തന്നെ. അതത്ര സുഖമുള്ള കാര്യമല്ല. ഇനി നീയാണ് തീരുമാനിക്കേണ്ടത്, അമ്മയെ ആ വേദനയിൽ നീറ്റണോ എന്നത്. നിനക്കു കുടുംബമായി കുട്ടികൾ ആയി..ഞാൻ അവിടെ ഒറ്റക്കാടാ..നീ അവളെ അങ്ങു വിട്ടു തന്നേക്കു. ഞങ്ങൾ ഒരുമിച്ചു ഒന്നു ജീവിക്കട്ടെടാ.." അച്ഛന്റെ മുഖത്തു അപ്പോൾ വിഷാദത്തിനു പകരം അനിർവചനീയമായ ഒരു ആനന്ദം അയാൾ കണ്ടു..


അച്ഛൻ പറഞ്ഞതിന്റെ പൊരുൾ മനസിലാകവേ അയാൾ ഞെട്ടി എഴുന്നേറ്റു. എന്ത് പറ്റി ഋഷി എന്ന മൈത്രിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ അയാൾ ഐ സി യുവിലേക്ക് നടന്നു. നഴ്സിന്റെ സമ്മതം വാങ്ങി ഉള്ളിലേക്ക് കടന്നു അമ്മയുടെ  കാല്പാദത്തിന് അടുത്തു ചെന്നു നിന്നു. പലവിധ യന്ത്രങ്ങളിൽ നിന്നും വരുന്ന ബീപ്പ് ശബ്ദങ്ങൾ..അയാൾ പതുക്കെ അമ്മയുടെ കാൽപാദങ്ങൾ രണ്ടും   ചേർത്തു പിടിച്ചു. അസാധാരണമായ ഒരു തണുപ്പ് അറിഞ്ഞപ്പോൾ ഋഷി കൈകൾ പിൻവലിച്ചു . അമ്മയുടെ കട്ടിലിനു അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു അമ്മയുടെ മുഖവും കൈകളും ഒക്കെ അയാൾ തലോടി. എന്നും ഉണ്ടായിരുന്ന ഇളം ചൂടിന് പകരം തണുപ്പ് മാത്രം .അത് റൂമിലെ എ സി യുടേത് മാത്രം അല്ലെന്നു അയാൾക്ക് തോന്നി. അമ്മയെ തൊട്ടും തലോടിയും ഇരിക്കവേ ഓർമ്മയിൽ അയാൾ  നാട്ടിലെ   കുളപ്പടവിൽ  തൂവലുകൾ ഓരോന്നായി പറിച്ചു കളഞ്ഞ പൂമ്പാറ്റയുടെ പിടച്ചിൽ നോക്കി ഇരിക്കുന്ന എട്ട് വയസുകാരൻ ആയി.

"ഋഷികുട്ടാ എന്ത് പാപം ആണ് കുട്ടി ചെയ്യുന്നത്."
അമ്മ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.
"ഒരു ജീവികളെയും കൊല്ലരുത് കുട്ടാ..നമ്മളെ പോലെ തന്നെ അവരും ഈ ഭൂമിയിൽ ജീവിക്കേണ്ടവർ ആണ്. മനസിലായോ എന്റെ കുട്ടിക്ക്. ഇനി അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അൽപപ്രാണൻ ആയി ഉപേക്ഷിക്കരുത്. ജീവിക്കാനും മരിക്കാനും പറ്റാത്ത അവസ്ഥയുടെ വേദന ഭയങ്കരം ആണ്. ഇനി എന്റെ കുട്ടി ഇങ്ങനൊന്നും ചെയ്യരുത് ട്ടോ"
 
നോക്കിയിരിക്കെ ചിറക് നഷ്ടപ്പെട്ട ഒരു പൂമ്പാറ്റയാണ് തന്റെ അമ്മയും എന്നു ഋഷിക്ക് തോന്നി. 
"നോ പ്രോഗ്രസ് ഇൻ ഹെർ കണ്ടിഷൻ ഋഷി"

ഡോക്ടറുടെ ശബ്ദം കേട്ടു അയാൾ എഴുന്നേറ്റു.

"ഒരു മിറക്കിൾ സംഭവിക്കുമോ ഇല്ലയോ എന്നൊന്നും പറയാൻ ആയിട്ടില്ല. എങ്കിലും ഒരു മാറ്റവും ഇത് വരെ കണ്ടില്ല."

ഇതു പറഞ്ഞു പുറത്തേക്കിറങ്ങിയ ഡോക്ടറുടെ പിറകെ ഋഷിയും ഇറങ്ങി. അയാളുടെ വരവ് കാത്തു വാതിലിനു അപ്പുറം  മൈത്രി ഉണ്ടായിരുന്നു.

"അവയവദാനത്തിനുള്ള പേപ്പറുകൾ റേഡിയാക്കിക്കൊള്ളു ഡോക്ടർ"  പറഞ്ഞത് കേട്ടു മൈത്രി അയാളുടെ തോളിൽ കയ്യമർത്തി.

"അച്ഛൻ അമ്മയെ കാത്തിരിക്കുന്നുണ്ട്" പറഞ്ഞുകൊണ്ട് ഋഷി അവളെ ചേർത്തു പിടിച്ചു.

(വര: ജയ് മേനോൻ (റൈഡർ സോളോ)

2020 ജൂൺ 15, തിങ്കളാഴ്‌ച

അണ്ലോക്ക് ഡൗണ് ഡയറി  -1

കൃത്യം തൊണ്ണൂറ്റി ഒന്നു ദിവസങ്ങൾക്ക് ശേഷം ഇന്ന് ബസിൽ യാത്ര ചെയ്യുകയാണ്.

ബസ് സ്റ്റോപ്പിന്റെ വശങ്ങളില്  ഉള്ള പൂമരങ്ങൾ( നിറയെ മഞ്ഞ പൂക്കൾ വിടരുന്ന ഒന്നും, ജാക്കരണ്ടയുടെ ചാർച്ചക്കരൻ ആയ  റോസ് പൂക്കൾ വിരിയുന്ന മറ്റൊന്നും) പൂക്കൾ കൊഴിച്ചു പുതിയ ഇലകൾ ചൂടി നിൽക്കുന്നു.  കഴിഞ്ഞ വർഷം റോസ് പൂക്കൾ കുല കുലയായി  കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ വിചാരിച്ചു, സ്റ്റോപ്പിൽ ആളുകൾ ഉള്ളത് കൊണ്ട് മടിച്ചിരുന്നു..ഈ വർഷം എന്തായാലും എടുക്കും എന്നൊക്കെ കരുതിയത് ആയിരുന്നു..പൂക്കാലം കോവിഡ് കൊണ്ട് പോയി .ഇനി അടുത്ത വർഷം നോക്കാം.

ബൈപാസ്  ജക്ഷണിലെ ഗുൽമോഹർ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാനും പറ്റിയില്ല. പച്ച ഇലകൾക്കിടയിൽ ചുവന്ന ഒന്നോ രണ്ടോ പൂക്കളുമായി നനഞ്ഞു കുളിച്ചു നിൽക്കുന്നുണ്ട് അവൾ.

ചെറുവറ്റ പുഴയിലെ വെള്ളം മഴയിൽ ചുവന്നിരിക്കുന്നു..തൊപ്പി വെച്ചോരാൾ തോണിയിൽ മീൻ പിടിക്കാൻ പോകുന്നുണ്ട്..കരയിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നവരെയും കാണാം.

ബാക്കി വിശേഷങ്ങൾ പിന്നെ..

ചിത്രത്തിൽ ബസ് സ്റ്റോപ്പിന് പിറകിൽ വളർന്ന മത്തൻ വള്ളിയും പൂവും.
വര..ജയ് മേനോൻ(റൈഡർ സോളോ)

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...