2014, ജനുവരി 11, ശനിയാഴ്‌ച

അവിശ്വസനീയമായ ചില സത്യങ്ങൾ !!!

അനിവാര്യതകളാണ്  ജീവിതം ..
അനിവാര്യമായ ചില കണ്ടു മുട്ടലുകൾ...
ചില വേർപാടുകൾ..
കൂട്ടി യോജിപ്പിക്കലുകൾ...

എന്തിനായിരിക്കണം അവരെല്ലാം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ?
നമുക്ക് ആരായിരുന്നിരിക്കണം ?

ആരുമാകാതെ ആരൊക്കെയോ ആകുന്നവർ ...
ആരൊക്കെയോ ആയിട്ടും ആരുമാകാതെ പോകുന്നവർ..

കാലുകളെ നനച്ചു  കിലോ മീറ്റരുകളോളം അകലേക്ക്‌ ഇറങ്ങി പോകുന്ന കടൽ പോലെ , തെളിഞ്ഞു നിൽക്കുമ്പോൾ പെട്ടെന്ന് കാളിമയാർന്ന മേഘങ്ങളെ കൊണ്ട് മൂടുന്ന ആകാശം പോലെ, ഏഴു വർണങ്ങളും വിടർത്തി നില്ക്കുന്ന മഴവില്ല് പോലെ  നമുക്ക്  മനസിലാക്കാനും അറിയാനും കഴിയാത്ത ഒരു അത്ഭുതം.

അത് പോലൊരു അത്ഭുതം ആണ് 2001ൽ  ഒറ്റയ്ക്ക് ഹൈദരാബാദിലേക്കുള്ള യാത്രയിൽ സംഭവിച്ചതു. ഭർത്താവിന്റെ ജോലി,  മകന്റെ സ്കൂൾ , ഇതൊക്കെ കാരണം  പലപ്പോഴും നാട്ടിലേക്കുള്ള യാത്രകൾ ഒറ്റക്കാകും. ഒറ്റക്കുള്ള ബസ്‌ യാത്രയുടെ സുഖം ഒന്നും വേറെ തന്നെ ആണ് . ഹൈദരാബാദ് - ബാംഗ്ലൂർ , ബാംഗ്ലൂർ - കല്പറ്റ, അത് പോലെ തിരിച്ചും.

കല്പറ്റയിൽ നിന്നും ഞായറാഴ്ച രാവിലെ ഒൻപതു മുപ്പതിന്റെ ബാംഗ്ലൂർ ബസിനു പോയാൽ എന്ത് ട്രാഫിക്‌ പ്രൊബ്ലെം ഉണ്ടെങ്കിലും ഒരു അഞ്ചര മണി ആകുമ്പോൾ ബംഗ്ലൂര്  എത്തും. അവിടെ നിന്നും ആറര മണിക്കുള്ള ഹൈദരാബാദ് ബസ്‌ പിടിച്ചാൽ രാവിലെ ആറര -ഏഴു മണി ആകുമ്പോൾ അവിടെ എത്തും . ഒരു ദിവസത്തെ ലീവ് വെറുതെ പോകില്ല.

എല്ലാ തവണത്തെയും പോലെ കാലത്തുള്ള ബസിനു ബംഗ്ലൂരിലേക്ക് പുറപ്പെട്ടപ്പോൾ അവിടെ ഉണ്ടായിരുന്നു ചേട്ടന്റെ മകൻ രാകേഷിനെ  വിളിച്ചു ആറരയുടെ ഹൈദരാബാദ് ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു വെക്കാനും അഞ്ചുമണി ആകുമ്പോൾ ബംഗ്ലൂർ മജെസ്റ്റിക് സ്റ്റാൻഡിൽ എത്താനും തലേദിവസം തന്നെ നിർദേശം കൊടുത്തത് കാരണം അവിടെ എത്തി ടിക്കറ്റ്‌ എടുക്കണം എന്ന തലവേദന ഒഴിഞ്ഞു.

പക്ഷെ നമ്മുടെ കണക്കുകൂട്ടലുകൾ എല്ലാം വെറുതെ ആണെന്നു ഇടക്കൊക്കെ ദൈവം നമ്മളെ ബോധ്യപെടുത്തും. മാണ്ട്യ എത്തിയപ്പോൾ ബസ്‌ പിന്നെ കാള വണ്ടി പോലെ ആണ് പോകുന്നത് . നാഷണൽ കോറിഡോർ നിർമാണം നടക്കുന്ന കാരണം റോഡ്‌ എല്ലാം ബ്ലോക്ക്‌.കണ്ട ഊടുവഴികളിലൂടെയും ബൈപാസ് വഴിയും ഒക്കെ ആണ് ബസ്‌ പിന്നെ പോയികൊണ്ടിരുന്നത് . സമയം പോയികൊണ്ടെയിരുന്നു. തലേദിവസം വിളിച്ചു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ പറഞ്ഞ നിമിഷത്തെ ഓർത്തു  തലയ്ക്കു കൈ വെച്ച്  പോയി. ആറു  മണിക്ക് മുൻപ് ബംഗ്ലൂർ എത്തിക്കുമോ   എന്ന ചോദ്യത്തിനു ശ്രമിക്കാം എന്ന മറുപടി കിട്ടി. അഞ്ചു മണി ആയിട്ടും  ബസ്‌ ബംഗ്ലൂർ ഔട്ടെറിൽ പോലും എത്തിയിരുന്നില്ല. സിറ്റിയിലേക്ക് കടന്നാലും ചുറ്റി കറങ്ങി ഏതാണ്ട് ഒരു  മണിക്കൂര്‍  എടുക്കും സ്റ്റാൻഡിൽ എത്താൻ. മൊബൈൽ ഫോണ്‍ ഒന്നും ഇല്ലാത്തതു കാരണം സ്റ്റാൻഡിൽ ഇറങ്ങി ബൂത്തിൽ കേറി വേണം ഫോണ്‍ ചെയ്യാൻ . ആറു പതിനഞ്ചു ആയപ്പോൾ സ്റ്റെഷന്റെ  മുകൾ ഭാഗത്തു  ഏതോ ഒരു സ്ഥലത്ത് ബസ്‌ നിർത്തി എല്ലാവരോടും ഇറങ്ങിക്കോളാൻ പറഞ്ഞു . ബസ്‌ ഇറങ്ങിയതും മഴ. അവിടെ നിന്നും നോക്കിയപ്പോൾ താഴെ പൊട്ടു പോലെ ഹൈദരാബാദ് ബസ്‌ ബേ  കാണാം .

മഴയിൽ ലഗേജും (നാട്ടിൽ നിന്നു പോകുകയല്ലേ കിട്ടുന്നത് എല്ലാം പായ്ക്ക് ചെയ്തെടുത്തു എന്ന് പറഞ്ഞപ്പോഴേ കണവൻ ഫോണിൽ ചീത്ത വിളിച്ചതാണ് അധികം കെട്ടി പൊതിയണ്ടാന്നു , കേട്ടില്ല ) പിടിച്ചു എന്ത് ചെയ്യണം എന്നറിയാതെ ബ്ലിങ്കസ്യാന്നു പറഞ്ഞു നിൽക്കുമ്പോൾ ആണ് ഒരു പയ്യൻ വന്നു  "excuse me can I help you"  എന്ന് ചോദിക്കുന്നത് . ഓരോ യാത്രയുടെ മുൻപുമുള്ള കണവന്റെ ക്ലാസ്സ്‌  ഓർമ വന്നതു കൊണ്ട് നോ താങ്ക്സ് എന്ന് പറഞ്ഞു മഴ കൊള്ളാത്ത ഒരിടത്തേക്ക് മാറി നിന്നു . അയാൾ  പോകുന്നതിനു പകരം ആളുകളെ സഹായിക്കുന്നത് തനിക്കു ഇഷ്ടമുള്ള കാര്യം ആണെന്നും അതിൽ സന്തോഷമേയുള്ളൂ എന്നൊക്കെ പറഞ്ഞു അവിടെ തന്നെ നിന്നു. രാകേഷിനെ വിളിക്കണമെങ്കിൽ ബൂത്തിൽ പോകണം . കുറെ ദൂരെ ആയി ഒരു ബൂത്ത്‌ കാണാം . പക്ഷെ എല്ലാം വലിച്ചു അവിടെ വരെ എത്തേണ്ട കാര്യം ഓർത്തപ്പോൾ പറ്റിക്കാൻ വന്നവൻ ആയാലും അവന്റെ സഹായം സ്വീകരിക്കാമെന്ന് തന്നെ തീരുമാനിച്ചു. എവിടേക്കു പോകാൻ ആണ് എന്ന് ചോദിച്ചപ്പോൾ ഹൈദരാബാദ് എന്ന് പറഞ്ഞു . അപ്പോൾ നിങ്ങൾക്ക് തെലുങ്ക് അറിയില്ലേ , നമുക്ക് തെലുങ്കിൽ സംസാരിക്കാം, നെല്ലൂരുകാരൻ ആണെന്നും(പേര് അയാൾ പറഞ്ഞില്ല ഞാൻ ചോദിച്ചതുമില്ല) ബംഗ്ലൂരിൽ  വന്ന ശേഷം വീട്ടിലേക്കു ഫോണ്‍ ചെയുമ്പോൾ മാത്രം ആണ് തെലുങ്ക്‌ പറയുന്നതെന്നും അത് കൊണ്ട് ഇംഗ്ലീഷ് വിട്ടു തെലുങ്ക്‌ പറയാമെന്നും പറഞ്ഞു എന്റെ ബാഗ് തൂക്കി എടുത്തു അയാൾ മുന്നോട്ടു നടന്നു. നടക്കുന്നതിനിടയിൽ ബസിനെ കുറിച്ചും ടിക്കറ്റ്‌ ഏട്ടന്റെ മകന്റെ കയ്യിൽ  ആണെന്നും അവനു ഫോണ്‍ ചെയ്യണം എന്നും ഒക്കെ പറഞ്ഞപ്പോൾ അയാളുടെ കയ്യിലെ മൊബൈൽ ഫോണ്‍ എടുത്തു ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു. ഇന്നത്തെ പോലെ ഫ്രീ കാൾസ്  ഒന്നും ഇല്ലാതിരുന്ന കാലത്ത് ആണ് ഇതെന്നോർക്കുക.

അപ്പോൾ സമയം ആറര . ബസിന്റെ സമയം ആയിരിക്കുന്നു.വേഗം ഫോണ്‍ വാങ്ങി രാകേഷിനെ വിളിച്ചു. അവൻ പറയുന്നു  ബസ്‌ സ്റ്റാൻഡിൽ നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്തു ട്രാഫിക്‌ ജാമിൽ കുടുങ്ങിയിരിക്കയാണ് എപ്പോൾ എത്തുമെന്ന് പറയാൻ പറ്റില്ല എന്നു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയി. വിഷമിക്കണ്ട എന്ന് പറഞ്ഞു ആർ റ്റി സിയിലെ ആളുകളോട് പോയി സംസാരിച്ചതു അയാൾ തന്നെ ആയിരുന്നു. ആറരയുടെ ബസ്‌ ഇത് വരെയും എത്തിയില്ല എന്നും അതിൽ ബുക്ക്‌ ചെയ്തവരെ ഏഴു മണി ബസിൽ കയറ്റി  അയക്കാമെന്നും ഒക്കെ അവർ പറഞ്ഞു. വീണ്ടും അയാൾ തന്റെ ഫോണ്‍ തന്നു ഒന്ന് കൂടെ വിളിച്ചു നോക്ക് ഏഴുമണിക്ക് മുൻപേ എത്തുമോ എന്നറിയാമല്ലോ , എനിക്കും ഡ്യൂട്ടി ടൈം ആകുന്നു, നിങ്ങളെ ഇവിടെ ഒറ്റയ്ക്ക് ഇട്ടു പോകാൻ തോന്നുന്നില്ല അത് കൊണ്ട് വിളിച്ചു നോക്ക് എന്ന് പറഞ്ഞു . വിളിച്ചപ്പോൾഎന്ട്രൻസിൽ എത്തി എന്നും അഞ്ചു മിനുട്ടിൽ അവിടെ എത്തുമെന്നും രാകേഷ് പറഞ്ഞു. അവൻ വന്നു ടിക്കറ്റ്‌ എല്ലാം തന്നു കഴിഞ്ഞു ആരുടെ നമ്പറിൽ നിന്നാണ് വിളിച്ചത് എന്ന് ചോദിച്ചപ്പോൾ ഇതാ ഇയാളുടെ എന്ന് പറഞ്ഞു ഞാൻ തിരഞ്ഞു നോക്കിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല !!!

ആരായിരുന്നു അയാൾ?? ഒറ്റക്കാണെന്നു കണ്ടപ്പോൾ ദൈവം നേരിട്ട് വന്നതാകുമൊ ?

4 അഭിപ്രായങ്ങൾ:

  1. ചില ആളുകള്‍ അങ്ങിനെയാണ്... അപ്രതീക്ഷിത നിമിഷത്തില്‍ വിടര്‍ന്നു പരിമളം പരത്തി കൊഴിഞ്ഞു പോകും... ഇടക്കൊക്കെ നമുക്കും അതുപോലെ, ഒന്നും പ്രതീക്ഷിക്കാതെ, ഒരു കൈ സഹായം ചെയ്യാനുള്ള പ്രചോദനം കൂടെ ആകട്ടെ , ഇത്തരം അനുഭവങ്ങള്‍... നന്നായി, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. നല്ല അനുഭവങ്ങള്‍ കേള്‍ക്കുന്നതും സന്തോഷമാണ്. മുകളില്‍ പാര്‍വണം പറഞ്ഞതുപോലെ ഇതെല്ലാം ഒരു കൈ സഹായം ചെയ്യാനുള്ള പ്രചോദനം കൂടെ ആകട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ചിലപ്പോഴൊക്കെ അങ്ങനെയാണ്.. തീര്‍ത്തും അപരിചിതരായവരായിരിക്കാം നിസ്സഹായരായിരിക്കുമ്പോള്‍ സഹായത്തിനെത്തുന്നത്... ഒരു നന്ദി വാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഇത്തരത്തിലുള്ള ആളുകളാണ് നന്മ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നത്...

    മറുപടിഇല്ലാതാക്കൂ
  4. ചിലര്‍ അങ്ങനെയാണ്,ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ അപ്രതീക്ഷിതമായി സഹായിക്കാന്‍ എത്തും ദൈവ ദൂതരെ പോലെ

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...