2018, മാർച്ച് 22, വ്യാഴാഴ്‌ച

'അനങ്ങാതെ കിടക്കാൻ പറ്റുമോ ഒരു മൂന്നാഴ്ച ? '

ഒട്ടും അനങ്ങാതെയോ ?

'അതേ അങ്ങനെ കിടന്നാൽ പെട്ടെന്ന് മാറും അല്ലെങ്കിൽ ഇതൊരു പെർമനന്റ് ഡിസേബിലിറ്റി ആകും'

കിടക്കയെ രാത്രി മാത്രം കാണുന്ന എന്നോട് ഡോക്ടർ ഇത് പറയുമ്പോൽ തന്നെ എനിക്ക് ടെൻഷൻ തുടങ്ങിയിരുന്നു. കുറച്ചൊക്കെ എഴുന്നേറ്റു നടക്കാൻ പറ്റൂല്ലേ എന്ന് ചോദിച്ചപ്പോൾ ഡോക്ടർ ചിരിച്ചു.
 'പുള്ളിക്കാരി കിടക്കാൻ ഒന്നും പോകുന്നില്ല ആറ്റിട്യൂഡ്  കണ്ടാൽ അറിയാം " എന്ന് ഡോക്ടർ അവിടെയുള്ള നഴ്സിനോട് പറയുന്നത് കേട്ട്  കൺസൾറ്റേഷൻ റൂമിൽ നിന്നും പുറത്തിറങ്ങി വീട്ടി ലെത്തുമ്പോൾ കിടക്കാം എന്നൊരു സ്ഥിതിയിലേക്ക് മനസിനെ കൊണ്ടെത്തിച്ചിരുന്നു.

ജീവിതത്തിലെ ചില കാര്യങ്ങളുണ്ട്. തീരെ ചെറിയ , ശ്രദ്ധിക്കപെടാത്ത ചില കാര്യങ്ങൾ. ഇതൊക്കെ കൂടിയാണ് ജീവിതം എന്ന് തിരിച്ചറിയുന്നത് അതിൽ ചിലത് നഷപെടുമ്പോൾ മാത്രമാണ്.  മൂന്നാഴ്ചത്തെ ബെഡ് റസ്റ്റ് വിധിച്ചു കിടക്കുമ്പോൾ എനിക്ക് നഷ്ട്പെട്ടത് എന്റെ  ആകാശവും പ്രഭാതവും ആയിരുന്നു.

രാവിലെ എഴുന്നേൽക്കുന്നത് ജനലരികെ വന്നു ചിലക്കുന്ന ഭൂമി കുലുക്കി പക്ഷിയുടെ സ്വരം കേട്ടാണ്. എഴുന്നേറ്റു ശുദ്ധവായു ശ്വസിക്കാനായി ടെറസിൽ പോകുമ്പോൾ ഡെന്റൽ കോളേജ്  ഹോസ്റ്റൽ കെട്ടിടത്തിന്റെ അപ്പുറത്തു നിന്നും സൂര്യൻ വിരൽ നീട്ടുന്നുണ്ടാകും. ടെറസിൽ ഒരു റൌണ്ട് അടിച്ചു നട്ട ചെടികളെ നോക്കി അതിൽ പുതുതായി വന്ന പൂവും കായും നോക്കി, പുഴുക്കളെ പെറുക്കി കളഞ്ഞു , പൂന്തേൻ കുടിക്കാൻ വരുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും നോക്കി കഴിയുമ്പോൾ ചുറ്റുമുള്ള മരത്തിൽ നിറയെ പലതരം കിളികൾ നിരന്നിട്ടുണ്ടാകും. നാലു മരം കൊത്തികൾ തെങ്ങിന് ചുറ്റും മാർച്ച് ചെയ്യുന്നതും അതിൽ കുസൃതികളായ രണ്ടെണ്ണം ഒരാൾ മുകളിലേക്ക് കൊത്തി പോകുമ്പോൾ മറ്റൊരാൾ അതിനു മുകളിൽ നിന്ന് താഴേക്ക് വന്നു അടി കൂടുന്നതും കണ്ടു നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല . അപ്പുറത്തെ വീട്ടിലെ ഓർണമെന്റൽ പാമിന്റെ ഒരറ്റത്തു മുട്ടി ചേർന്നിരിക്കുന്ന രണ്ടു ബുൾ ബുൾ കിളികൾ. ചില ദിവസങ്ങളിൽ അത് രണ്ടു ഓലയിലായി തിരിഞ്ഞിരിക്കുന്നത് കാണാം. ഒരു പക്ഷെ രാവിലെ തന്നെ എന്തോ കാര്യത്തിന് വഴക്കു കൂടിയതാകും. കറിവേപ്പില മരത്തിൽ വന്നിരിക്കുന്ന അടക്കകിളിയുടെ ശബ്ദം. ശബ്ദം കേട്ട് നോക്കുമ്പോൾ കാണാൻ പറ്റില്ല. അതിങ്ങനെ കൊമ്പുകളിൽ കൊമ്പുകളിലേക്കു  ചാടി കൊണ്ടിരിക്കും. നെറ്റിയിൽ കിരീടം വെച്ചൊരു ചെമ്പൻ കിളിയുണ്ട് അതിനു പേര് എന്താണാവോ?  മരത്തിൽ തൂങ്ങി കിടക്കുന്ന കോവൽ വള്ളിയിൽ ഊഞ്ഞാലാടുന്ന തേൻ കുടിയൻ,  ഉപ്പു ചോദിച്ചു വരുന്ന ചെമ്പോത്തു, സ്റ്റേവയറിൽ ഇരുന്നു കൂവിയാർക്കുന്ന കുയിലുകൾ. പഴുത്ത കോവക്ക തിന്നാൻ വരുന്ന പുള്ളിക്കുയിൽ. ഇവയെ ഒക്കെ കണ്ടു കണ്ണും മിഴിച്ചു നിൽക്കുമ്പോൾ ആയിരിക്കും മോൻ  ബേർഡ് വാച്ചിങ് ഇനി നാളെയാകാം  എനിക്ക് കോളേജിൽ പോകണം എന്ന് പറയുന്നത്. മനസ്സിനെ പക്ഷികളുടെ കൂടെ ഇരുത്തി താഴേക്ക് വന്നു അടുക്കളയിൽ കേറുമ്പോൾ അടുക്കള ജനലിനു അപ്പുറത്തെ കമ്പിയിൽ ഇരിക്കുന്നുണ്ടാകും രാവിലെ വിളിച്ചുണർത്തി ഭൂമി കുലുക്കി. സുന്ദരീ എന്ന് വിളിക്കുമ്പോൾ അത് ഒരു ശബ്ദം ഉണ്ടാക്കും. 'അമ്മ വിളിക്കുന്നതിന് വിളി കേൾക്കുകയാണോ എന്നു സിദ്ധു ചോദിക്കുമ്പോൾ  അതിന്റെ ചെവിയിൽ ഇയർഫോൺ ഇല്ലല്ലോ വിളിക്കുന്നത് കേൾക്കും എന്ന് പാട്ടും  കേട്ടിരിക്കുമ്പോൾ വിളിച്ചു കേൾക്കാത്ത അവനിട്ടു ഒരു കുത്തും കൊടുത്തു പണികൾ മുഴുകുമ്പോഴും എന്റെ കണ്ണുകൾ പുറത്തു  മരങ്ങളിൽ പറന്നു കളിക്കുന്ന കിളികളിലും പൂമ്പാറ്റകളിലും ആകും. ശ്രദ്ധ അവിടേക്കു കൂടുതൽ പോകുമ്പോൾ കറിയിൽ ഉപ്പു കൂടുതലായും ഉപ്പേരി കരിഞ്ഞുമൊക്കെ പോകുമെങ്കിലും ഈ ഒരു പക്ഷി നിരീക്ഷണം എനിക്ക് തരുന്ന സന്തോഷം ഒരു പാടായിരുന്നു.

കിടക്കയിൽ നിന്നും കാണുന്ന ഒരു കീറു  ആകാശത്തിനു അത്ര ഒന്നും ഭംഗിയില്ലായിരുന്നു. ജനലിനു അപ്പുറത്തെ സപ്പോട്ട മരത്തിൽ വല്ലപ്പോഴും വന്നു പോകുന്ന ചില കിളികൾ മാത്രം. മനസ്സിൽ നിറയുന്ന സങ്കടത്തെ സിനിമയിലേക്കും പാട്ടിലേക്കും വായനയിലേക്കും സന്നിവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് ഒരു വിഷാദരോഗി ആകാതിരുന്നത്.

അതോടൊപ്പം തന്നെ നഷ്ടമായ ചിലതൊക്കെ തിരിച്ചു കിട്ടിയതും ഈ ഇടവേളയിലാണ്. മുതിർന്ന ഒരാളായി എന്ന ബോധം വന്നതിനു ശേഷം എന്നോട് ഒരടുപ്പവും കാണിക്കാതിരുന്നയാൾ എന്റെ കൂടെ വന്നു കിടക്കാനും കെട്ടിപിടിച്ചുമ്മ വെക്കാനും തുടങ്ങിയത് തിരിച്ചു കിട്ടിയ നഷ്ടങ്ങളിൽ ഒന്നായിരുന്നു. തോളിൽ പിടിക്കുന്നതോ കയ്യിടുന്നതോ ഇഷ്ടമില്ലാത്ത എന്റെ തോളിൽ കയ്യിട്ടു ഇറുക്കി വോൾകാനോ ഇറപ്റ്റ് ആകട്ടെ എന്നെ പറഞ്ഞു എന്നെ വെറുപ്പിക്കുമ്പോൾ എനിക്ക് തിരിച്ചു കിട്ടിയത് പഴയ അഞ്ചാം ക്ലാസ്സുകാരൻ കുസൃതിയെ ആയിരുന്നു.

ഇരുപത്തഞ്ച് ദിവസങ്ങൾക്കു ശേഷം ഒരു പുലർകാലമഴയുടെ സുഖമറിയാൻ, മഴത്തുള്ളിയുടെ ഫോട്ടോ എടുക്കാൻ ടെറസിലേക്ക് ക്യാമറയുമായി കേറുമ്പോൾ ,പഴയതെല്ലാം തന്നെ തിരിച്ചു പിടിക്കുമ്പോൾ, കടപ്പാട് ഒരു പാട് പേരോടുണ്ട്.

ഒരു കുഞ്ഞു കുട്ടിയെ പോലെ എന്നെ നോക്കിയ അച്ഛനോടും മോനോടും.

പിന്നെ എന്റെ ദേഷ്യത്തിനും സങ്കടത്തിനും നിരാശക്കും കൂട്ടിരുന്നു , ഒരു മടുപ്പും വരാതെ എപ്പോഴും എന്തെങ്കിലും കഥയുമായി വന്നു എന്നെ ചിരിപ്പിക്കുന്ന , ദേഷ്യം പിടിപ്പിക്കുന്ന , എന്റെ വികാരങ്ങളെ ഉൾക്കൊള്ളുന്ന എന്നെ പ്രിയ കൂട്ടുകാരിക്ക്.

നിനക്ക് ഒരാവശ്യം വരുമ്പോൾ ഞങ്ങളൊക്കെ കൂടെ തന്നെയുണ്ട് എന്ന് ബോധ്യപ്പെടുത്തി  തന്ന ബന്ധങ്ങൾക്ക്.

അറിയാതെ ചേർന്ന് നിന്ന / ചേർത്തു നിർത്തിയ
ഒറ്റക്കിരിക്കാനും ഒറ്റപ്പെടാനും ഇഷ്ടപെടുമ്പോൾ ഒറ്റപ്പെടേണ്ടവൾ അല്ല കൂടെ നില്ക്കേണ്ടവൾ എന്ന് ബോധ്യപ്പെടുത്തിയ സൗഹൃദങ്ങൾക്ക് .

പലപ്രാവശ്യം പോയെങ്കിലും വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്ന കുടജാദ്രി യാത്രയാണ് ഇപ്പോൾ സ്വപ്നത്തിൽ. കയറ്റം കേറുന്നതും യാത്രയും കുറക്കണം എന്ന് നിർദേശമുണ്ടെങ്കിലും ഒരിക്കൽ കൂടി സർവജ്ഞപീഠം കാണണം. കുറച്ചു നേരം ധ്യാനമിരിക്കണം. പകുതിയിൽ വെച്ച് മുടങ്ങി പോയ ചിത്രമൂലയിലേക്കുള്ള യാത്ര പൂർത്തിയാക്കണം. ഒരു വർഷമായി അവധി കൊടുത്തിരുന്ന യാത്രാസ്വപനങ്ങൾ വീണ്ടും എന്റെ ഉറക്കം കെടുത്തുന്നുണ്ട്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...