2018, ജൂലൈ 23, തിങ്കളാഴ്‌ച

ഒറ്റക്കൊരു പെണ്ണ്

മഴക്കാലത്തു കടൽ കണ്ടിട്ടുണ്ടോ? ഇരുണ്ട ആകാശത്തിനു കീഴെ ആർത്തലക്കുന്ന തിരമാലകൾ ഉയർന്നു പൊങ്ങുന്ന കലി തുള്ളിയ കടൽ. കരയോട് ചേരാൻ ആണ് കടൽ തുള്ളുന്നത് എന്നാണോ കരുതിയത്. അല്ല, ആകാശത്തിനോട് ചേരാൻ വെമ്പുന്നവൾ ആണവൾ . ഭൂമിയോട് ചേരാൻ കഴിയാത്ത ആകാശത്തിന്റെ  ദുഃഖം പെയ്തൊഴുകുന്നതാണു കടലാകുന്നത്.

മഴയിൽ കടൽ കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോളാണ്  മഴയത്തു കടൽ നിനക്ക് പ്രാന്താ ,ഞാനില്ല , കൂട്ടുകാരെ ആരേലും കൂട്ടി പോ എന്ന് പറഞ്ഞത്. ഇന്ത്യ മുഴുവൻ ഒറ്റക്കു യാത്ര ചെയ്യാനുള്ള മോഹവുമായി നടക്കുകയാണ്. എങ്കിൽ പിന്നെ ബീച്ചിലേക്ക് ഒരു ട്രയൽ നടത്തിയാലോ എന്ന് തോന്നി,  കൂടെ കൊണ്ട് പോകാൻ കൂട്ടുകാർ ആരുമില്ലായിരുന്നു എന്നത് വേറൊരു സത്യം.

അഞ്ചര ആയപ്പോൾ ബീച്ചിൽ എത്തി. പാർക്കിങ്ങിനോട് ചേർന്നുള്ള സിമന്റ് തറയിൽ ഇരുന്നു. അവിടെയാകുമ്പോൾ ആരുടേയും ശല്യമില്ലാതെ കടൽ കാണാം.അപ്പുറത്തെല്ലാം നിറയെ ആളുകൾ , കുട്ടികൾ വെള്ളത്തിലിറങ്ങിയും തിരിച്ചു ഓടിയും കളിക്കുന്നു. സൂര്യകിരണങ്ങൾ ഇളം മഞ്ഞ നിറം വീഴ്ത്തുന്നുണ്ട്. കുറെ നാളിന് ശേഷം ആശാൻ പുറത്തു വന്നതാണ്. ഓരോ നിമിഷം കഴിയുമ്പോൾ മഞ്ഞ നിറം മാറി മാറി വരുന്നതും, തിരകൾ അടിച്ചു കേറുന്നതും നോക്കി ഇരിക്കുമ്പോൾ ആണ് ആരോ നോക്കുന്നത് പോലെ ഒരു തോന്നൽ. തല തിരിച്ചു നോക്കിയപ്പോൾ അടുത്തുള്ള ബദാം  മരത്തിൽ ചാരി ഒരാൾ. അയാളുടെ ചുണ്ടുകളിൽ വഷളൻ ചിരി.  അപ്പുറത്തെ പാർക്കിന്റെ മതിലിൽ ചാരി നിൽക്കുന്നയാളോട് തന്നെ ചൂണ്ടി അയാൾ എന്തോ ആംഗ്യഭാഷയിൽ പറയുന്നു.   അവിടെയുള്ള ഇരിപ്പു അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് എഴുന്നേറ്റു നടന്നു. മണലിൽ കൂടെ നടക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്തത് ആണ് . എങ്കിലും അമർത്തി ചവിട്ടാതെ ചെരുപ്പിൽ മണൽ കേറാതെ , ഇടയ്ക്കു നിറം മാറുന്ന കടലിനെ  നോക്കി നടക്കുമ്പോൾ ഇടത് വശത്തു നിന്നും ഒരു ശബ്ദം ' ഒറ്റക്കാണോ '.

ഒറ്റക്കായാലും ഇരട്ടക്കായാലും തനിക്കെന്താടാ ചെകുത്താനെ എന്ന് ചോദിയ്ക്കാൻ ആണ് ആദ്യം  തോന്നിയത്.  പക്ഷെ ചോദ്യം അവഗണിച്ചു മുന്നോട്ടു നടക്കുകയാണ് നല്ലത് എന്ന് മനസ്സ് ഓർമ്മിപ്പിച്ചു. ചേർന്ന് നടക്കാൻ ശ്രമിച്ചു കൊണ്ട് അയാൾ കൂടെ തന്നെ ഉണ്ടായിരുന്നു. കാലിൽ മണല് കേറുന്നത് നോക്കാതെ കുറച്ചു വേഗത്തിൽ നടന്നു ആൾക്കൂട്ടത്തിൽ ചെന്ന് കേറിയപ്പോൾ ആണ് ഒരു ആശ്വാസം ആയത്. അയാൾ പിറകെയുണ്ടോ എന്ന് നോക്കിയില്ല. കാരണം തിരിഞ്ഞു നോട്ടം ചിലപ്പോൾ ഒരു ക്ഷണം ആയി കരുതിയാലോ എന്ന സംശയം.  ആൾക്കൂട്ടത്തിൽ നിന്ന് അസ്തമയം കണ്ടു . സൂര്യൻ പൂർണ്ണമായും കടലിൽ താഴുന്നതിനു മുന്നേ അവിടെ നിന്നും മടങ്ങി.

ബീച്ചിൽ നിന്നും റോഡിലേക്ക് കേറിയപ്പോൾ വിശപ്പിന്റെ വിളി അതിഭീകരം ആയത് കൊണ്ട് അടുത്ത കണ്ട ഹോട്ടലിൽ കേറി മൂലയിൽ ഉള്ള ഒരു മേശ പിടിച്ചു. പൊറോട്ടയും ചിക്കൻ ചുക്കയും ഓർഡർ ചെയ്തു ഇരിക്കുമ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ  വന്നിരുന്നത്. ഇരിക്കട്ടെ എന്ന് മര്യാദയുടെ പേരിൽ ഒരു ചോദ്യം പോലും ചോദിക്കാതെ കയറി ഇരുന്നവനോട്  ആദ്യം തന്നെ ഒരു നീരസം തോന്നി. മൊബൈലിൽ നിന്നും മുഖമുയർത്താതെ വന്ന വൈറ്ററോട് ഒരു കാപ്പിക്ക് പറഞ്ഞു . ഓർഡർ ചെയ്ത പൊറോട്ടയും ചിക്കനും  വന്നു അത് ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അയാളുടെ കൈകൾ പ്ലേറ്റിലെ ചിക്കനിലേക്ക്. 'എക്സ്ക്യൂസ്‌ മി '  ശബ്ദം കുറച്ചുയർന്നു എന്ന് മനസിലായത് അടുത്ത ടേബിളിൽ ഇരുന്നവർ ഒക്കെ നോക്കുന്നത് കണ്ടപ്പോൾ ആണ്. സോറി പറഞ്ഞു ഓർഡർ ചെയ്ത ചായ ,മുഴുവൻ കുടിക്കാതെ അയാൾ എഴുന്നേറ്റു പോയി . ഭക്ഷണം  കഴിച്ചു പുറത്തിറങ്ങുമ്പോൾ സമയം ഏഴര. റോഡിൽ ആളുകൾ കുറവാണ്. ഒരു ഓട്ടോ കിട്ടിയാൽ ബസ്‌സ്റ്റോപ്പിൽ പോയിറങ്ങാം എന്നോർത്തു ഓട്ടോ കിട്ടുന്നിടം നോക്കി നടന്നു. പെട്ടെന്ന് ഒരു ശബ്ദം " ചേച്ചിടെ ഇറച്ചിയിൽ തൊട്ടാൽ ചേച്ചിക്ക് ദേഷ്യത്തെ വരുമെടാ" ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ നേരത്തെ ഹോട്ടലിൽ കണ്ട ആളും  കുറെ പേരും. എന്ത് ചെയ്യുമെന്നാലോചിച്ചു നിൽക്കുമ്പോൾ ദൈവമയച്ചത്  പോലെ മുന്നിൽ വന്ന ഒരു ഓട്ടോ. അതിൽ കയറി ബസ് സ്റ്റാൻഡ് എന്ന് പറയുമ്പോഴും ഒരു ഭയത്തോടെ ഞാൻ  പുറത്തക്കു നോക്കി.  അവർ ഓട്ടോയുടെ അടുത്തേക്ക് വരുമെന്നൊരു പേടി. ഓട്ടോ മുന്നോട്ടുഎടുത്തു കൊണ്ട് ഡ്രൈവർ പറഞ്ഞു ' ഈ സ്ഥലം അത്ര നല്ലതല്ല, ഈ സമയത്തു  ഒറ്റക്കൊന്നും ഇവിടെ വരരുത്' ഒന്നും പറയാതെ സീറ്റിൽ ചാരി ഇരുന്നപ്പോൾ ഒരു വലിയ പകടത്തിൽ നിന്നും രക്ഷപെട്ടു എന്ന തോന്നൽ.

ബസ്റ്റോപ്പിൽ ഇറങ്ങി ബസ് കിട്ടുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്. ബസ് സ്റ്റോപ്പിൽ വേറെ പെണ്ണുങ്ങൾ ഒന്നും തന്നെയില്ല. അവിടെ നിൽക്കുന്ന ഓരോരുത്തരുടെ മുഖത്തും ഇതെവിടുന്നു ആണ് കുറ്റിയും പറിച്ചു വന്നേക്കുന്നത് എന്ന ഭാവം. ബസ് ഒന്ന് വേഗം വന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു  കൊണ്ടിരിക്കെ ബസ് വന്നു. ചാടി കേറിയപ്പോൾ അതിലും നിറയെ ആളുകൾ. രണ്ടു സ്ത്രീകൾ  മാത്രം ഉണ്ട് സീറ്റിൽ അവരുടെ കൂടെ ഭർത്താക്കന്മാരും . ബസിലെ ആളുകളുടെ നോട്ടവും നേരത്തെ ബസ്റ്റോപ്പിൽ കണ്ടവരുടേത് പോലെ തന്നെ. ഡ്രൈവറുടെ പിറകിലെ ഒഴിഞ്ഞ ലേഡീസ് സീറ്റിൽ കയറിആശ്വാസത്തോടെ കണ്ണടച്ച് ഇരുന്നു. ടിക്കറ്റ് തരാൻ  വന്നത് എന്നും കാണുന്ന കണ്ടക്ടർ തന്നെ. ഇത്രേം വൈകി ഇതെവിടുന്നാ , കുശലാന്വേഷണത്തിനു ഒരു ചിരി മാത്രം മറുപടി കൊടുത്തു ആലോചിച്ചു. രാത്രി എട്ടര മണിയെന്ന പറയുന്നത് അത്രേം വൈകിയ ഒരു സമയം ആണോ? അതോ സ്ത്രീകൾക്ക് മാത്രം പറഞ്ഞിട്ടുള്ള സമയത്തിനുമപ്പുറം ആണോ ?

പലതരം ആലോചനകളിൽ പെട്ട് നോക്കുമ്പോൾ മുന്നിലെ ഗ്ലാസിൽ പതിച്ചു വെച്ചിരിക്കുന്ന ഒരു പെണ്ണിന്റെ ചിത്രം. അവൾക്കു ചുറ്റും നടുക്ക് കറുത്ത വെളുത്ത പൂക്കൾ. ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ  മനസിലായി അത് വെളുത്ത പൂക്കൾ അല്ല. കുറെ കണ്ണുകൾ ആണ്. കറുത്ത  പൂമ്പൊടി പോലെ കാണുന്നത് ചോദ്യ ചിഹ്നങ്ങളും !


4 അഭിപ്രായങ്ങൾ:

  1. വളരെ നന്നായെഴുതി. പക്ഷേ വായിച്ചു കഴിയുമ്പോൾ മനസ്സിൽ ഒരു സങ്കടമാണ് നിറയുന്നത്. ഇങ്ങിനെയുള്ള ആണുങ്ങൾ ഇപ്പോഴുമുണ്ടല്ലോ എന്ന നാണക്കേടും !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉണ്ട് എന്നതാണ് യാഥാർത്ഥ്യം ..അതിവിടെ മാത്രമല്ല മെട്രോ സിറ്റികളിൽ പോലും

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...