2019, ജനുവരി 23, ബുധനാഴ്‌ച

ആഴ്ചക്കൂലി

കണക്കിൽ പെടാതെ ചെലവായ കാശിന്റെ കണക്കു എഴുതി വെക്കുക അത്ര എളുപ്പമുള്ള പണിയല്ല . ചെയ്യാത്ത പണിയുടെ , കൊടുക്കാത്ത കൂലി അറിയാത്ത ആളുകളുടെ പേരിൽ എഴുതി വൗച്ചർ ഉണ്ടാക്കി വെക്കാൻ ആളുകളുടെ പേര് കണ്ടെത്താനുള്ള എളുപ്പ മാർഗം ആണ് ചരമ പേജുകൾ. അതിലെ ആളുകളുടെ പേരും നാടും എടുത്തു വൗച്ചർ എഴുതി വെക്കുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട് എപ്പോഴെങ്കിലും ഇവരിൽ ആരെങ്കിലും ഇങ്ങനെ പൈസ വാങ്ങിയിരിക്കുമോ?

എന്നത്തേയും പോലെ അന്നും മെയിൽ ചെക്ക് ചെയ്തു കഴിഞ്ഞു വൗച്ചർ ബുക്ക് എടുത്തു ഓൺലൈൻ ഒബിച്ചറി പേജ് എടുത്തു. കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു എന്ന വാർത്തയിൽ കണ്ട ഉല്ലാസിന്റെ പേരിൽ വൗച്ചർ എഴുതി വെച്ചു പിറകിലെ അലമാരിയിൽ നിന്നും ഫയൽ എടുത്തു തിരിഞ്ഞപ്പോൾ ആണ് മുന്നിലെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടത്.

ഇയാളെങ്ങനെ ഇവിടെത്തി എന്നാലോചിച്ചു കൊണ്ട് മുന്നിലെ വാതിലിലേക്കു നോക്കി, മെഷ് ഡോറിന്റെ ബോൾട്ട് തുറന്നിട്ടില്ല. അവിശ്വസനീയതയോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കറ  പുരണ്ട പല്ലു കാണിച്ചു അയാൾ ഒന്ന് ചിരിച്ചു. നിങ്ങൾ ആരാ എങ്ങനെ ഇവിടെ വന്നു ഒറ്റ ശ്വാസത്തിൽ ആയിരുന്നു ചോദ്യം. ഉള്ളിൽ ഉയരുന്ന ഭയം അയാൾ അറിയരുത് എന്ന നിർബന്ധത്തോടെ കസേരയിൽ ഇരുന്നു.

'മേം ഉല്ലാസ്‌കുമാർ' പറഞ്ഞതിനൊപ്പം അയാൾ വൗച്ചറിലേക്ക് വിരൽ ചൂണ്ടി.

ഒരു വിറയൽ  നെഞ്ചിലേക്ക് ഇരച്ചു കയറി. മുന്നിൽ ഇരിക്കുന്ന ഉല്ലാസ് കുമാറിനെയും സ്‌ക്രീനിൽ കാണുന്ന വാർത്തയും. ഇരിക്കാനോ എഴുന്നേറ്റു ഓടാനോ ആവാത്ത ഒരു തളർച്ചയിലേക്ക് എത്തിച്ചു.

'ആപ്കോ മാലും ഹൈ ക്യാ  ഇത്നാ പൈസാ മിലാ തോ ആജ് മേം സിന്ദാ ഹോത്താ'

വൗച്ചറിൽ  ഉല്ലാസിന്റെ  പേരിൽ എഴുതിയ ഒൻപതിനായിരം രൂപയിലേക്ക് അയാളുടെ വിരലുകൾ നീണ്ടു. അയാളുടെ കണ്ണുകളിൽ പടരുന്ന നനവു, ചുണ്ടുകൾ കോടുന്നു. ഉള്ളിൽ നിറയുന്ന സങ്കടത്തെ മറക്കാൻ എന്നവണ്ണം തോളിലെ മണ്ണ് പുരണ്ട തോർത്തു  എടുത്തു അയാൾ മുഖം അമർത്തി തുടച്ചു. പിന്നെ പതുക്കെ തുടർന്നു.

ബീഹാറിൽ ആണ് വീട്. അച്ഛനും അമ്മയും അനിയനും അനിയത്തിയും ഒക്കെ ആയി വീട് നിറയെ ആളുകൾ. ഉള്ള ചെറിയ  സ്ഥലത്തു കൃഷി ചെയ്യാൻ നോക്കിയാൽ വെള്ളമില്ല. കിട്ടുന്ന ഓരോ പണിയും ചെയ്തു വീട്ടിൽ ഒരു നേരം ഭക്ഷണം കഴിക്കുന്നത് തന്നെ ബുദ്ധിമുട്ടായപ്പോൾ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ രാമേശ്വർ ഈ നാടിനെ കുറിച്ച് പറഞ്ഞത്. ഇഷ്ടം പോലെ ജോലിയും കൈ നിറയെ കാശും  കിട്ടും എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല , അവന്റെ കൂടെ ഇങ്ങോട്ടു  വന്നു. അവന്റെ തന്നെ സേട്ടിന്റെ കൂടെ ജോലിക്ക് ചേർന്നു. എന്നും ജോലി , കൈ നിറയെ കാശു. ആറു  മാസം കഴിഞ്ഞു ഗ്രാമത്തിൽ പോയി കല്യാണവും കഴിച്ചു. അവളോട് ഈ നാടിനെ കുറിച്ച് കുറെ കഥകൾ പറഞ്ഞിട്ടുണ്ട് ഞാൻ. ഇവിടേക്ക് കൊണ്ട് വരണം എന്നെങ്കിലും എന്ന് കരുതിയതാണ്. അപ്പോഴാണ് പുതിയ ഒരു കോൺട്രാക്ടർ നൂറു രൂപ കൂടുതൽ തന്നു ആളെ എടുക്കുന്നുണ്ട് എന്ന് കേട്ടത്. കാശു എത്ര കിട്ടിയാലും മതിയാകാത്ത സമയം ആയിരുന്നു. അനിയത്തിമാരുടെ കല്യാണം , അനിയനെ പഠിപ്പിക്കണം, സ്വന്തമായൊരു  വീട് . ബഡാ ബഡാ സപ്നാ ഥാ .

ആദ്യത്തെ ആഴ്ച നാലു ആഴ്ച കൃത്യമായി കൂലി തന്നു. അത് കഴിഞ്ഞു പിന്നെ കൂലി ഇല്ല. ചോദിക്കുമ്പോളോക്കെ തരാം. പണി നടന്നു കൊണ്ടിരിക്കയല്ലേ എന്ന് മാത്രം പറയും. അച്ഛനു  നെഞ്ചു വേദന വന്നു  ആശുപത്രിയിൽ ആണെന്ന് പറഞ്ഞു അനിയൻ  വിളിച്ചു. എന്തോ ഓപ്പറേഷൻ വേണം എന്ന് അതിനു പൈസ വേണം എന്നും. കാശു ചോദിക്കാൻ ആണ് എട്ടാംനിലയിൽ കോൺക്രീറ്റ് നോക്കുന്ന സേട്ടിന്റെ അടുത്തേക്ക് പോയത്. കാശു ചോദിച്ചപ്പോൾ പണി നടക്കുന്ന സമയത്തു വെറുതെ നടക്കുന്നോ, പോയി പണി എടുക്കെടാ എന്നു പറഞ്ഞു അയാൾ ഒച്ചയെടുത്തു. ഔർ  കുച്ച് ഗന്ധി ബാത് ഭി  ബോല. അച്ഛന്റെ അവസ്ഥ ഓർത്തു ആകെ പ്രാന്ത് ആയി  നിൽക്കുന്ന സമയമായത് കൊണ്ട് ഞാൻ അങ്ങേരെ അടിക്കാൻ പോയി. പിന്നെ ഞാൻ എന്നെ കാണുന്നത് വായുവിലൂടെ പറക്കുന്നത് ആയാണ്. താഴെ തല ഇടിച്ചു വീഴുമ്പോഴും ഞാൻ കണ്ടു മുകളിൽ അരയിൽ കൈ വെച്ച് നോക്കി നിൽക്കുന്ന സേട്ടിനെ.

കഥ പറഞ്ഞു വിമ്മി വിമ്മി കരയുന്ന ഉല്ലാസിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഇരിക്കുമ്പോൾ സൈഡ് ടേബിളിൽ ഫോൺ റിംഗ് ചെയ്തു.  ഫോണിൽ സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കസേരയിൽ ആരും ഇല്ലായിരുന്നു. അന്തരീക്ഷത്തിൽ കുമിഞ്ഞു കുത്തുന്ന പാൻ പരാഗിന്റെ മണം!!







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...