2019, ഏപ്രിൽ 2, ചൊവ്വാഴ്ച

ഫേസ്‌ബുക് ലൈവ് !!

കൂൾ ഐലൻഡിനു  പുറത്തെ പാർക്കിംഗ് പ്ലേസിൽ തന്റെ ബുള്ളറ്റിൽ പുറം തിരിഞ്ഞിരുന്നു മൊബൈലിൽ നോക്കി കൊണ്ടിരിക്കുന്ന അശ്വിന്റെ തൊട്ടപ്പുറത്താണ്   ഒരു ചുമന്ന ഹോണ്ട സിവിക് വന്നു നിന്നത്.  വണ്ടിയിൽ നിന്നും ഓറഞ്ചും ക്രീമും ചുരിദാറണിഞ്ഞ ഒരു പെൺകുട്ടി ആദ്യം ഇറങ്ങി. തന്റെ ഡ്രസ്സ് വലിച്ചും കുടഞ്ഞും ശരിയാക്കി കൊണ്ടിരിക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നു ഒരു കോമളനും.

"സന്ധ്യ ആകുന്നതിനു മുന്നേ വീട്ടിൽ എത്തണം ട്ടോ, ഇല്ലെങ്കിൽ ആകെ പ്രശ്നം ആകും"

"നമ്മളിവിടെ എത്തിയല്ലേയുള്ളൂ ശാരി , അപ്പോഴേക്കും പോകുന്ന കാര്യം പറയല്ലേ. വല്ലപ്പോഴും ആണ് ഇത് പോലെ ഒരവസരം കിട്ടുന്നത് തന്നെ"

അവരുടെ സംസാരം കേട്ട അശ്വിന്   രണ്ടും കൂടെ എവിടുന്നോ കെട്ട് പൊട്ടിച്ചു വന്നതാണല്ലോ എന്ന് തോന്നി. വരാമെന്നേറ്റ കൂട്ടുകാരനെ കുറച്ചു നേരം കൂടെ കാത്തു അശ്വിൻ ഉള്ളിലേക്ക്  ചെന്ന് ഒരു സീറ്റിൽ ഇരുന്നു അവർ  രണ്ടു പേരെവിടെയെന്നു തിരഞ്ഞു. മൂന്നു സീറ്റുകൾക്ക് അപ്പുറത്തു തലയും താഴ്ത്തി ഇരിക്കുന്ന പെൺകുട്ടിയെ കണ്ടു. സെല്ഫ് സർവീസ് കൗണ്ടറിലേക്ക് കാപ്പി ഓർഡർ ചെയ്യാൻ പോയപ്പോൾ അവിടെയുണ്ട് കൂടെ വന്നയാൾ. കൊണ്ട് വെച്ച രണ്ടു ചിക്കു ഷേക്ക്  ഗ്ലാസിൽ ഒന്നിലേക്ക് അയാൾ പോക്കറ്റിൽ  നിന്നെടുത്ത കവറിൽ  നിന്നും എന്തോ ചേർത്തിളക്കുന്നു. അയാൾ എന്താണ് ചേർക്കുന്നത് എന്നറിയാൻ അശ്വിൻ ആ കവറിലേക്ക് നോക്കിയപ്പോഴേക്കും അയാൾ അത് വീണ്ടും പോക്കറ്റിലേക്ക് തന്നെ ഇട്ടിരുന്നു. 

നേരത്തെ കേട്ട സംസാരവും അയാളുടെ ചെയ്തികളും അശ്വിനിലെ സാമൂഹ്യബോധത്തെയും സദാചാരബോധത്തെയും ഒക്കെ ഒരുമിച്ചു ഉണർത്തി. കോഫീ എടുത്തു  സീറ്റിലേക്ക് പോകുമ്പോൾ അശ്വിൻ വീണ്ടും ആ പെൺകുട്ടിയെ നോക്കി. നെറ്റിയിൽ സിന്ദൂരം. ഓഹോ അപ്പോൾ അവിഹിതം ആണല്ലേ . അശ്വിൻ മനസ്സിലോർത്തു. എന്തായാലും ഇതിങ്ങനെ വിട്ടാൽ  ശരിയല്ലല്ലോ. രാഹുൽ ആണെങ്കിൽ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി വരാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു. അല്ലെങ്കിലും പറഞ്ഞ സമയത്തും ആവശ്യമുള്ള സമയത്തും ഒന്നും എത്തുന്ന സ്വഭാവം അവനില്ലല്ലോ. ഫേസ്‌ബുക്ക് നോക്കി കാപ്പി കുടിക്കുകയാണെങ്കിലും അശ്വിന്റെ കണ്ണ് ആ ജോഡികളിൽ തന്നെ ആയിരുന്നു. പെട്ടെന്നാണ്  ആ കുട്ടി ഓക്കാനിക്കുന്നതും വാഷ്‌ബേസിനു അടുത്തേക്ക് ഓടുന്നതും കണ്ടത്. പിറകെ പോയ യുവകോമളൻ അവളെ താങ്ങി കൊണ്ട് പുറത്തേക്കു പോകുന്നത് കണ്ട അശ്വിന്  ശീതള പാനീയത്തിൽ മയക്കുമരുന്ന് കലക്കി പീഡിപ്പിച്ചു എന്നൊരു യുവതി പരാതി കൊടുത്ത  ട്രെൻഡിങ് ന്യൂസിലെ വരികൾ ഓർമ്മയിൽ വന്നു. ഓടി പുറത്തേക്കു വന്ന അശ്വിൻ എത്തുന്നതിനു മുന്നേ അവരുടെ കാർ  റോഡിലേക്ക്  എത്തിയിരുന്നു.

നാളത്തെ ന്യൂസ്പേപ്പറിലെ മറ്റൊരു പീഡന വാർത്ത ആകരുത് അവനിലെ സാമോഹ്യബോധം വീണ്ടും തലയുയർത്തി. എന്ത് ചെയ്യണം എന്നാലോചിച്ചു അശ്വിൻ ഒരു ലൈവ് വീഡിയോ ചെയ്തു. സുഹൃത്തുക്കളെ ഞാൻ ഇവിടെ കൂൾ ഐലൻഡിൽ വന്നതാണ്. കൂട്ടുകാരനെ കാത്ത് പുറത്തു നിൽക്കുമ്പോൾ എന്ന് തുടങ്ങിയ വിഡിയോയിൽ പുറത്തേക്കു പോയ കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം നേരത്തെ എടുത്ത സെൽഫിയും അവൻ പോസ്റ്റ് ചെയ്തു. ലൈവിന് താഴെ വന്ന കമെന്റുകളിൽ  പലതും അശ്വിന്റെ പ്രവർത്തിയെ അനുകൂലിക്കുന്നവർ ആയിരുന്നു. ചിലരൊക്കെ പോലീസിന്റെ ഫേസ്‌ബുക് പേജിലേക്ക് ആ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ലോകത്തിന്റെ പല കോണുകളിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഒരു പീഡനം നടക്കാതിരിക്കാൻ അവനവനെ  കൊണ്ട് ആകുന്ന വിധം ഷെയറും മറ്റും ചെയ്തു കൊണ്ടേയിരുന്നു. ആയിരത്തിലധികം ഷെയറുകളും ആയിരകണക്കിന് കമെന്റുകളും കണ്ടു  അശ്വിന്റെ കണ്ണ് നിറഞ്ഞു. " നിന്നെ കൊണ്ടൊക്കെ എന്തിനു കൊള്ളാമെടാ " എന്ന് ചോദിക്കുന്ന അമ്മാവനോട് ഞാൻ ഒരു പെൺകുട്ടിയെ വലിയ ആപത്തിൽ നിന്ന് രക്ഷിച്ചു എന്ന്  പറഞ്ഞു തല ഉയർത്തി നിൽക്കുന്ന രംഗം ആലോചിച്ചു രോമാഞ്ചം കൊണ്ട് നിൽക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു കാൾ. 

"ഞാൻ ടൌൺ പോലീസ് എസ് ഐ ആണ്. നിങ്ങളുടെ ലൈവ് വീഡിയോ കണ്ടു. ഒന്ന് പോലീസ് സ്റ്റേഷനിലേക്ക് വരൂ"

ഇനിയും എത്താത്ത രാഹുലിന് ഫോൺ ചെയ്തു ഡാ എന്റെ ലൈവ് കണ്ടു സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട് നീ അങ്ങോട്ട് വാ എന്ന് പറഞ്ഞു ബുള്ളറ്റിൽ കേറി സ്റ്റേഷനിലേക്ക് പറന്നു. 

എസ് ഐയുടെ മുറിയിലേക്ക് കയറുമ്പോൾ തന്നെ അവൻ കണ്ടു അവിടെ കസേരയിൽ നേരത്തെ കാറിൽ പോയ ജോഡികളെ.  ഇത്രയൊക്കെ കർമനിരതർ ആണല്ലോ എന്നോർത്തു  മൊബൈൽ എടുത്തു മിഷൻ അകംപ്ലിഷ്ഡ്   സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി. 

"അവന്റെ ഒരു മൊബൈൽ ഇവിടെ താടാ അത് " പെട്ടെന്ന് ആണ് എസ് ഐ അവന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി വെച്ചത്.

അല്ല സാറെ ഇത്ര പെട്ടെന്ന് നിങ്ങൾ ഇവരെ ട്രേസ് ചെയ്തുകണ്ടെത്തുമ്പോൾ അത് എല്ലാരേം അറിയിക്കണ്ടേ 

"ഓഹോ നീ വലിയ സാമൂഹ്യസേവകൻ ആണല്ലേ . ഇതാരാടാ " ടി വി സ്ക്രീനിലെ അപ്പോൾ ഇട്ട സിസി ടിവി ദൃശ്യം കാണിച്ചു കൊണ്ട് എസ്  ഐ ചോദിച്ചു.

സൂക്ഷിച്ചു നോക്കിയ അശ്വിന് കഴിഞ്ഞ മാസം കൈതക്കുണ്ട് ജംക്ഷനിൽ സ്‌കൂട്ടർ മറിഞ്ഞു വീണ യാത്രക്കാരന്റെ ഫോട്ടോ എടുക്കുന്ന തന്റെ മുഖം വ്യക്തമായി മനസിലായി. ഒന്നും മിണ്ടാതെ തല കുനിച്ചു നിന്ന അശ്വിന്റെ താടി ലാത്തി കൊണ്ടുയർത്തി അയാൾ പറഞ്ഞു 

" നീ ഇന്ന് കാണിച്ച സാമൂഹ്യബോധം അന്ന് കാണിച്ചിരുന്നെങ്കിൽ ആ പാവം ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നോടാ'

ഒന്നും മിണ്ടാതെ നിൽക്കുന്ന അശ്വിനോട് കസേരയിൽ ഇരിക്കുന്നവരെ ചൂണ്ടി എസ്  ഐ പറഞ്ഞു  " ഇത് നിതിൻ ടൗണിലെ പ്രമുഖ പണമിടപാട് സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ . ഇത് ശരണ്യ ഇയാളുടെ ഭാര്യ. ഇവരെ ആണ് നീ ഇപ്പോൾ ലൈവ് ഇട്ടു നാണം കെടുത്തിയത്. അവന്റെ ഒരു ലൈവും സദാചാരവും"

"അല്ല സാറെ ഇവര് ഭാര്യേം ഭർത്താവും  ആണെങ്കിൽ വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് എന്നൊക്കെ"

"മിണ്ടി പോകരുത് എന്തേലും വാലും  തലയും കേട്ടാൽ അതും പിടിച്ചു ഉടൻ എഫ് ബി പോസ്റ്റ്.  അതാണ് നിന്നെ പോലത്തെ ആളുകളുടെ കുഴപ്പം. ആട്ടെ നീ എന്താ ചെയ്യുന്നത്?"

"ബിടെക് കഴിഞ്ഞു ബാങ്ക് കോച്ചിങ്ങിനു പോകുന്നു"

"അതെന്താടാ ബി ടെക്ക് കഴിഞ്ഞു ബാങ്ക് കോച്ചിങ്ങ് സപ്ലി ഉണ്ടോടാ "

"സപ്ലി ഒന്നുമില്ല സാറെ , നല്ല മാർക്കോട്  കൂടെ തന്നെയാ പാസ് ആയത്. ഇത്രേം കാലം പഠിക്കുക ആയിരുന്നില്ലേ,കുറച്ചു കാലം എന്ജോയ് ചെയ്യാമെന്ന് വെച്ചു.  ജോലിക്ക് കേറിയാൽ പിന്നെ വീട്ടുകാർ പിടിച്ചു കെട്ടിക്കും അപ്പോൾ എപ്പോഴാണ് ലൈഫ് എന്ജോയ് ചെയ്യാൻ പറ്റുക. അത് കൊണ്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യം ഒഴിവാക്കാൻ ആണ് ബാങ്ക് കോച്ചിങ്ങ്. അമ്മയുടെ ഐഡിയ ആണ്. അല്ലെങ്കിൽ അമ്മക്ക് നാണക്കേടാണ് പോലും"

"നല്ല ബെസ്ററ്  അമ്മ."

"എന്നാലും സാറെ സംശയാസ്പദമായ സാഹചര്യത്തിൽ അല്ലെ ഞാനിവരെ കണ്ടത്. എന്റെ സ്ഥാനത്തു ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും. ഞാൻ  ലൈവ് ഇട്ടു. അത്രയല്ലേ ഉണ്ടായുള്ളു"

അശ്വിന്റെ പറച്ചിൽ കേട്ട നിതിനു ദേഷ്യം ഇരച്ചു കേറി. ചാടി എഴുന്നേറ്റ അയാളെ തടഞ്ഞു കൊണ്ട് എസ്  ഐ പറഞ്ഞു 

"കണ്ണ് കൊണ്ട് കാണുന്നതും കാതു  കൊണ്ട് കേൾക്കുന്നതും എല്ലാം ഇപ്പോഴും സത്യം ആയിരിക്കണം എന്നില്ല. നീ എന്ത് കൊണ്ട് അപ്പോൾ തന്നെ നിതിനെ ചോദ്യം ചെയ്തില്ല. അതല്ലേ ഒരു നല്ല സാമൂഹ്യബോധമുള്ള ഒരാൾ ചെയ്യേണ്ടത്"

"അത് പിന്നെ സാറെ  ഫേസ്‌ബുക്ക് പോസ്റ്റ് ഒക്കെ ആകുമ്പോൾ നമ്മുടെ തടി കേടാകില്ലല്ലോ സാർ. ഇപ്പോൾ എല്ലാരും ചെയ്യുന്നത് അതല്ലേ സാർ. പിന്നെ ഞാൻ മാത്രം എന്തിനാ ആവശ്യമില്ലാത്ത ഓരോന്നിലും തലയിട്ടു" അശ്വിൻ  താടി ചൊറിഞ്ഞു കൊണ്ട് നിർത്തി.

"നിതിന്റെ ജോലി തിരക്കുകൾ കാരണം പലപ്പോഴും ഇവർക്ക് ഒരുമിച്ചു പുറത്തു പോകാനുള്ള സമയം കിട്ടാറില്ല. ശരണ്യ ഗർഭിണി ആയത് കൊണ്ട്  പുറത്തു പോകാൻ നിതിന്റെ മുത്തശ്ശി സമ്മതിക്കാറില്ല. ഇന്ന് അമ്മയും മുത്തശ്ശിയും അമ്പലത്തിലെ ലക്ഷാർച്ചനക്കു പോയപ്പോൾ അവർ അറിയാതെ ഇവർ പുറത്തിറങ്ങിയത് ആണ്. അതിപ്പോൾ നീ ലൈവ് ഇട്ടു നാട്ടുകാരെ മൊത്തം അറിയിച്ചു."

"അപ്പോൾ ഷെയ്ക്കിൽ ചേർത്ത പൊടി "?

"ശരണ്യക്ക് ഷുഗർ ഉള്ളത് കൊണ്ട് ഷുഗർഫ്രീ ഇട്ടിളക്കിയതാണ് "

"സോറി സാർ "

"സോറി ഒന്നുമല്ല ഇതിനു വേണ്ടത് ഇനി ഇത് പോലത്തെ കന്നം തിരിവ്  കാണിക്കാതിരിക്കാൻ ലോക്ക് അപ്പിൽ കയറ്റേണ്ടതാണ്. ആദ്യത്തെ പ്രാവശ്യം ആയത് കൊണ്ട് വെറുതെ വിടുന്നു. ആ വീഡിയോ വേഗം ഡിലീറ്റ് ചെയ്തേക്കണം. ഇനി മേലാൽ നീ ലൈവ് വീഡിയോ ഇട്ടാൽ , ബാക്കി ഞാൻ പറയുന്നില്ല"

"ഇനി ഞാൻ ലൈവ് വീഡിയോ എന്നല്ല ഫേസ്‌ബുക്ക് തന്നെ തന്നെ ഉപയോഗിക്കില്ല സാറെ" 

2 അഭിപ്രായങ്ങൾ:

  1. പോക്കറ്റിലേ കവറിൽ തന്നെ ഒരു twist മണത്തു...കുറേ ചിരിപ്പിച്ചതിനു നന്ദി....നല്ല എഴുത്ത് :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോൾ എന്തിനും ഏതിനും ലൈവ് ആണല്ലോ..അതൊക്കെ കോർത്തിണക്കി എഴുതിയതാ.നന്ദി..❤❤

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...