2012, ജൂലൈ 24, ചൊവ്വാഴ്ച

പ്യൂപ്പ


പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മേഘങ്ങളെ പോലെ മൌനം നമുക്കിടയില്‍ കനത്തിരുന്നു. ആരു ആദ്യം തുടങ്ങണം എന്ന ഒരു മത്സരത്തിലായിരുന്നു നമ്മള്‍ . ഇങ്ങനെ ഒരു ചിന്താക്കുഴപ്പം മുന്‍പുണ്ടായിരുന്നില്ല. കാരണം ഒന്നും തുടങ്ങിയേണ്ടിയിരുന്നില്ല ഒന്നും എവിടെയും അവസാനിച്ചിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു നമ്മള്‍ വിരാമമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. 

എല്ലാത്തിനും വിരാമം ഇടാന്‍ പോകുകയാണെന്ന അറിവാകാം നമുക്കിടയിലേക്ക്‌ മൌനമായി കേറി വന്നത്.എപ്പോഴോ ആ മൌനത്തിന്റെ വാലറ്റം  പിടിച്ചു  കീഴടക്കാന്‍  പോകുന്ന ഉയരത്തെ കുറിച്ചും പുതിയ ചക്രവാളത്തെ കുറിച്ചും  നീ വാചാലമായി. നീ എന്നും ബുദ്ധികൊണ്ടായിരുന്നു ചിന്തിച്ചത് ഞാന്‍ ഹൃദയം കൊണ്ടും. ഒരു ചതുരംഗ കളിക്കാരന്റെ പാടവത്തോടെ ഓരോന്നും വെട്ടി മാറ്റി  നീ മുന്നോട്ടു നീങ്ങുമ്പോള്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ അവസാനം ആയി നീ വെട്ടി മാറ്റാന്‍ പോകുന്നത് ഞാന്‍ എന്ന  കരു ആയിരിക്കുമെന്ന് സ്വപനത്തില്‍ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും കാണാതിരിക്കാന്‍ ആയി കാണുമ്പോള്‍ മൌനത്തിന്റെ കരിമ്പടത്തിനുള്ളില്‍ ഞാന്‍ എന്നെ തന്നെ ഒളിപ്പിച്ചു വെച്ചു.

നിന്റെ വാക്കുകള്‍ എന്റെ മൌനത്തിന്റെ ചുവരില്‍ തട്ടി അനാഥ പ്രേതങ്ങളെ പോലെ താഴെ വീണു  ചിതറുന്നത്‌ നോക്കി ഇരിക്കുമ്പോള്‍ ആണ് നമുക്കിടയിലേക്ക്‌ വര്‍ണപകിട്ടുള്ള പട്ടുപാവാടയിട്ട പൂമ്പാറ്റ കേറി വന്നതു. വെളുപ്പും ചുവപ്പും സിഗസാഗ് ചെയ്തതിന്ടയില്‍ പച്ച കുത്തുകള്‍. ഷോപ്പിംഗ്‌ മാളിലെ തുണിക്കടകളില്‍ ഒന്നും കാണാത്ത ഭംഗിയേറിയ ഡിസൈന്‍. ഇനി അടുത്ത പ്രാവശ്യം മാളില്‍ പോകുമ്പോള്‍ ഈ ഡിസൈന്‍ തിരഞ്ഞു കണ്ടു പിടിക്കണം എന്ന് മനസിലോര്‍ത്തു . അത് വാങ്ങി പുത്തന്‍ ചുരിദാര്‍ തയ്പിച്ചു കണ്ണാടിയില്‍ മുന്നില്‍ നിന്നും പാകം നോക്കുന്ന എന്നെ തന്നെ മനസിന്റെ കണ്ണാടിയില്‍ കണ്ടു.ഓടിപോകുന്ന നിമിഷങ്ങളെ ഓര്‍ത്തു നിന്റെ മുഖം വലിഞ്ഞു മുറുകുന്നത്  കണ്ടില്ലെന്നു നടിച്ചു ഞാന്‍ എന്റെ ലോകത്തിലേക്ക്‌ മാത്രം ആയി ചുരുങ്ങി
 
അര്‍ത്ഥഗര്‍ഭമായ മൌനങ്ങള്‍ക്കും അര്‍ത്ഥശൂന്യമായ  വാക്കുകള്‍ക്കും അവസാനം ' നേരം വൈകി' എന്ന് പറഞ്ഞു നീ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ കൊണ്ടെങ്കിലും കൈകള്‍ നീട്ടി എന്നെ എഴുന്നെല്പിക്കുമെന്നു വെറുതെ മോഹിച്ചു.  ജീന്‍സിലെ പൊടി തട്ടി നടന്നു നീങ്ങുന്ന നീ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ ഓര്‍മയുടെ  വള്ളിയില്‍ കുരുങ്ങി പിടയുന്ന എന്റെ ജീവനെ നിനക്ക് കാണാമായിരുന്നു.  കാഴ്ച്ചയില്‍ നിന്നും നീ മറയുന്നത് വരെ ആ വ്യാമോഹത്തില്‍ ഞാന്‍ ഇരുന്നു. പിന്നെ പതുക്കെ കുരുക്കുകളില്‍ കിടന്നു ശ്വാസം കിട്ടാതെ പിടയുന്ന എന്റെ ജീവനെ അടര്‍ത്തി എടുത്തു നെഞ്ചോട്‌ ചേര്‍ത്തു കൈകളും കാലും  ചേര്‍ത്തു  ഓര്‍മകളെ ആവരണം ആക്കി അമ്മയുടെ ഗര്‍ഭപാത്രത്തില്‍, ഒരു സമാധിയില്‍  എന്ന  പോലെ ചുരുണ്ട് കിടന്നു. 




6 അഭിപ്രായങ്ങൾ:

  1. Uyirthezhunelkkanam.. Munnottu neenganam..Ulla oru jeevitham Churundu kidannu theerkkanullathalla...Nice suma. Keep writing

    മറുപടിഇല്ലാതാക്കൂ
  2. How do you manage to bring out pain so well in your writings..amazing!
    Vedanakal elaam maarum...

    മറുപടിഇല്ലാതാക്കൂ
  3. ഉറങ്ങാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം വേണം!

    പിന്നേ കരിമ്പടത്തിനുള്ളില്‍ ഒളിക്കുന്ന ഒരാള്!
    ഞാനിതൊന്നും അത്ര വിശ്വസിക്കുന്നില്ല :-)
    എന്നാലും ഇഷ്ടം .. ഇഷ്ടം തന്നെ !

    ആ ചിത്രശലഭ ചിന്ത അങ്ങ് ബോധിച്ചു.. മനസ്സിന്റെ പറന്നു നടക്കല്‍.. ഹഹ .. കണ്ണാടിയിലെ പുതിയെ ഉടുപ്പ്.. ഞാനും കുറെ കണ്ടിട്ടുണ്ടേ !

    മറുപടിഇല്ലാതാക്കൂ
  4. തകർപ്പൻ എഴുത്ത്. കൊതിയാവുന്നു..

    മറുപടിഇല്ലാതാക്കൂ
  5. ജീന്‍സിലെ പൊടി തട്ടി നടന്നു നീങ്ങുന്ന നീ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ ഓര്‍മയുടെ വള്ളിയില്‍ കുരുങ്ങി പിടയുന്ന എന്റെ ജീവനെ നിനക്ക് കാണാമായിരുന്നു. ...

    തിരിഞ്ഞു നോക്കാത്തവരും, തിരഞ്ഞു നോക്കാത്തവരും..
    ജീവിക്കാന്‍ പഠിച്ചവര്‍..!

    ഭാവുകങ്ങള്‍!!!

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...