2019 മാർച്ച് 12, ചൊവ്വാഴ്ച

വൃദ്ധസദനം

വൃദ്ധസദനം  - സുമ രാജീവ് 

ബാൽക്കണിവാതിൽ വഴി ദൂരെ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന തീപ്പെട്ടി കൂടുകൾ അടുക്കി വെച്ചത് പോലുള്ള  നഗരദൃശ്യത്തിലേക്കു നോക്കി ഇന്ദിര ടീച്ചർ നെടുവീർപ്പിട്ടു.

കരിഞ്ഞമണമുള്ളൊരു ചൂടുകാറ്റ് അപ്പോഴവരെ തഴുകി കടന്നു പോയി. ബാൽക്കണിയിലെ വള്ളിച്ചെടിയിൽ ചാടിനടന്നു ചിലക്കുന്ന കുരുവിയെ നോക്കി നിന്നപ്പോൾ അവർക്കെന്തോ ശ്വാസം  മുട്ടുന്ന പോലെ തോന്നി. പതുക്കെ വാതിൽ അടച്ചു സോഫയിലേക്ക് വന്നിരിക്കുമ്പോൾ മകൻ അനൂപും  മരുമകൾ അഭിയും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ തന്നെ ആയിരുന്നു. രണ്ടു പേർക്കും ജോലിക്ക് പോകേണ്ട സമയം ആയി തുടങ്ങി. പേരക്കുട്ടി അദ്വൈതിനെ യൂണിഫോം ഇടാൻ സഹായിക്കാൻ  ചെന്നെങ്കിലും വേണ്ടി വന്നില്ല. ഇപ്പോൾ കുട്ടികൾ എല്ലാം ചെറുപ്പത്തിൽ തന്നെ സ്വയം പ്രാപ്തരാകുന്നുണ്ട്

 'അമ്മേ... വരൂ. ബ്രേക്‌ഫാസ്റ്റ്  കഴിക്കാം '.

തീന്മേശയിൽ അവർക്കു വേണ്ടി ദോശയും ചട്ണിയും അഭി എടുത്തു വെച്ചു. മോനെയും  അമ്മക്ക് കൂട്ടിരുത്തി.  അടുക്കളയിലെ പണി കഴിഞ്ഞു രണ്ടു പേരും വന്നു അവരോടൊപ്പം ഇരുന്ന്  കഴിക്കുമ്പോൾ ആണ് അനൂപ്  അമ്മയോട് പറഞ്ഞത്

" വൈകുന്നേരം നമുക്കൊന്ന് കൂടെ ഡോക്ടറുടെ അടുത്ത് പോകാം അമ്മേ , ക്ഷീണം വല്ലാതെ ഉണ്ടല്ലോ"

"എനിക്കൊന്നുമില്ലെടാ , കാലാവസ്ഥ ഒക്കെ മാറിയതിന്റെ ആകും നീ വേഗം കഴിച്ചു ജോലിക്ക് പോകാൻ നോക്ക് . ഒന്നും ചെയ്യാതെ വെറുതെ ഇരുന്നിട്ടാണ്  ഈ വയ്യായ്ക ഒക്കെ " ടീച്ചർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.


അമ്മയോട് യാത്ര പറഞ്ഞു മോനെയും കൂട്ടി ലിഫ്റ്റിലേക്ക് കേറുമ്പോൾ അഭി അനൂപിനോട് പറഞ്ഞു .

"മറക്കാതെ അമ്മയെ ഡോക്ടറെ കാണിക്കണം , ഇവിടെ വന്നപ്പോൾ ഉള്ള കോലമേയല്ല അമ്മയിപ്പോൾ , അമ്മയാണെങ്കിൽ  നമ്മളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഒന്നും പറയില്ല. അത് കൊണ്ട് മറക്കരുത്''

"മറക്കാതെ കൊണ്ട് പൊയ്ക്കൊള്ളാമേ"അനൂപ് പറഞ്ഞു.

വൈകുന്നേരം ഡോക്ടറെ കണ്ടു മടങ്ങുമ്പോൾ  ടീച്ചർ  പറഞ്ഞു  ."കരുണാലയത്തിൽ നിന്നും മദർ വിളിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഒക്കെ വരികയല്ലേ. ഞാൻ അവിടെ  ഉണ്ടായിരുന്നെങ്കിൽ അവിടുത്തെ കുട്ടികൾക്ക് ഒരു ആശ്വാസം ആകുമായിരുന്നു എന്ന് പറഞ്ഞു" 

"അമ്മ നാട്ടിലേക്ക് പോകണം എന്നാണോ പറയുന്നത്?"

"ഞാനിവിടെ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുകയല്ലേ, വെറുതെ ഇരുന്നിട്ടാണ്  ആവശ്യം ഇല്ലാത്ത അസുഖങ്ങളും ഒക്കെ. അവിടെ പോയാൽ ആ കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുത്താൽ നമ്മുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഉണ്ടാകും"

"പക്ഷെ  നാട്ടിൽ നമുക്കിപ്പോൾ ഒന്നുമില്ല. വീടൊക്കെ വിറ്റിട്ടല്ലേ ഇങ്ങോട്ടു വന്നത്."

"അതിനെന്താ , ഞാൻ കരുണാലയത്തിൽ നിന്നോളും.അവിടെ അതിനുള്ള സൗകര്യം ഒക്കെയുണ്ടല്ലോ."

"എന്നിട്ടു വേണം സ്വത്തു എല്ലാം തട്ടിയെടുത്തു മോൻ അമ്മയെ വൃദ്ധസദനത്തിൽ ആക്കിയെന്നു നാട്ടുകാർ പറയാൻ."

"ഹാ , നീ എന്തിനാ നാട്ടുകാർ പറയുന്നത് കേൾക്കാൻ നിൽക്കുന്നത്. നമ്മൾ അവരുടെ ചെലവിൽ ആണോ ജീവിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്കീ  നഗരം മടുത്തു.  ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ശരീരത്തിനേക്കാൾ അസുഖം മനസ്സിന് ആണെന്ന്. വരണ്ട മണ്ണും കാറ്റും. കോൺക്രീറ്റ് കാടിനിടയിൽ അവിടവിടെ കാണുന്ന പച്ചപ്പ്‌ മാത്രം. നാട്ടിലെ കാറ്റു, മഴ മരങ്ങൾ , കിളികൾ ഇവയൊക്കെ കണ്ടാൽ തന്നെ എന്റെ ശ്വാസം മുട്ട് മാറും"

"ശരി അമ്മക്കതാണ് ഇഷ്ടമെങ്കിൽ  അങ്ങനെയാവട്ടെ"

അങ്ങനെ പറയുമ്പോൾ അനൂപ് ഓർത്തത് ഡോക്ടറുടെ വാക്കുകൾ ആയിരുന്നു. "പരിശോധനകളിൽ ഒന്നും ഒരു കുഴപ്പവുമില്ല. മാനസികമായ എന്തോ ഒരു വിഷമം ഉണ്ടെന്നു തോന്നുന്നു. അത് മനസിലാക്കി അതിനുള്ള എന്തെങ്കിലും ചെയ്യൂ. അല്ലെങ്കിൽ ഞാൻ ഒരു സൈക്ക്യാട്രിക് ചെക്കപ്പ് റെഫർ ചെയ്യാം."


അതിനു അടുത്ത ആഴ്ച അമ്മയെയും കൂട്ടി കരുണാലയത്തിൽ ചെന്ന് കേറുമ്പോൾ അനൂപ് ആകെ അസ്വസ്ഥനായിരുന്നു. അമ്മയുടെ ഇഷ്ടം ആയിരുന്നു എങ്കിലും എവിടെയോ ഒരു കുറ്റബോധം. അമ്മയുടെ ചുറ്റും കൂടിയ കുട്ടികൾ ടീച്ചർ വന്ന സന്തോഷം ആഘോഷിക്കുമ്പോഴും അതിലൊന്നും പങ്കു ചേരാൻ അയാൾക്ക് കഴിഞ്ഞില്ല. കരുണാലയത്തിലെ ഗസ്റ്റ് റൂമിൽ അയാൾക്കായുള്ള താമസം അവർ ഒരുക്കി കൊടുത്തു. 

മഴയുടെ നനുത്ത ശബ്ദവും മുഖത്തേക്ക് പാറി വീണ മഴത്തുള്ളികളുമാണ് അയാളെ ഉണർത്തിയത് . പുതുമഴ വീണ മണ്ണിന്റെ മത്തു പിടിപ്പിക്കുന്ന  മണം. പതുക്കെ എഴുന്നേറ്റു വാതിൽ തുറന്നു പുറത്തേയ്ക്കു വന്നപ്പോൾ പടിയിൽ ഇരുന്നു പത്രം വായിക്കുന്ന ടീച്ചറെ കണ്ടു.

"അമ്മയെന്താണ് എന്നെ വിളിക്കാതിരുന്നത്"

"നീ ഇത് പോലെ അടുത്ത കാലത്തൊന്നും ഉറങ്ങിയിട്ടില്ലല്ലോ. ഉറങ്ങട്ടെ എന്ന് കരുതി."

മഴ എല്ലാമൊന്ന്   നനച്ചു  പോയി കഴിഞ്ഞപ്പോൾ ചുറ്റുമുള്ള മരങ്ങളിലും ചെടികളിലും പക്ഷികളുടെ കളകളാരവം . മഴയേറ്റു പുറത്തു വന്ന കീടങ്ങളെ കൊത്തിയെടുക്കാനുള്ള മത്സരം. എല്ലാം നോക്കി നിന്നപ്പോൾ അയാളുടെ ഉള്ളിൽ കഴിഞ്ഞ ദിവസം തോന്നിയ കുറ്റബോധം പതുക്കെ മാറി. ഇത്രയും നല്ല ഒരു സ്ഥലത്തു നിന്നും അമ്മയെ നോക്കാനെന്നു പറഞ്ഞു നഗരത്തിലെ ഫ്ലാറ്റിൽ തടവിലാക്കിയതോർത്തായി അയാളുടെ വിഷമം.

തിരിച്ചു പോകാനായി അയാൾ ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു 

" നീ ഒന്നും കൊണ്ടും വിഷമിക്കണ്ട. എനിക്കിവിടെ ആണ് സന്തോഷവും സമാധാനവും. ഇടക്കൊക്കെ മോനെയും അഭിയേയും കൂട്ടി വാ"

"ടീച്ചറുടെ കാര്യം ഓർത്തു താൻ വിഷമിക്കുകയെ വേണ്ട , ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം" മദറും അയാൾക്ക് ധൈര്യം പകർന്നു.

അയാളെ എയർപോർട്ടിലെത്തിക്കാൻ കാറുമായി  ഡ്രൈവർ അപ്പോഴേക്കും എത്തിയിരുന്നു. കവലയിൽ എത്തിയപ്പോൾ അയാൾ സിഗരറ്റ് വാങ്ങാനായി കാർ നിർത്തിച്ചു. പുറത്തേയ്ക്കിറങ്ങി വർഷങ്ങൾക്കു  മുൻപ് താൻ കണ്ട സ്ഥലത്തെ മാറ്റങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചു. ഒരു ചായക്കടയും ബസ്‌സ്റ്റോപ്പും മാത്രം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോൾ ബഹുനില കെട്ടിടങ്ങൾ വന്നിരിക്കുന്നു. മാറ്റമില്ലാതെ പഴയ ചായക്കട അവിടെ തന്നെയുണ്ട്.
ബസ് സ്റ്റോപ്പിന് അടുത്തുള്ള ആൽത്തറയിൽ  കുറെ ആളുകളും.
പഴയ ഓർമ്മയിൽ ഒരു ചായ കുടിക്കാനായി അവിടേക്കു അയാൾ നടന്നു.

"ഇതാരാ പുതിയ ഒരാൾ " ആരോ ചോദിക്കുന്നത് കേട്ടു .

"പുതിയതൊന്നും അല്ല പഴയ ആൾ തന്നെയാ , നമ്മുടെ ഇന്ദിര ടീച്ചറുടെ മോൻ. അമ്മയെ കരുണാലയത്തിൽ ആക്കാനായി വന്നതാ "

ആരോ മറുപടി കൊടുക്കുന്നു. ആരാണെന്നു അറിയാൻ തിരിഞ്ഞു നോക്കാനിരിക്കെയാണ് അടുത്ത വാചകം അയാളുടെ കാതിൽ വന്നു വീണത്.

"എങ്ങനെ പോറ്റി വളർത്തിയതാ ടീച്ചർ , എന്നിട്ടവസാനം അവരേം കൊണ്ട് പോയി വൃദ്ധസദനത്തിൽ ആക്കിയിരിക്കുന്നു"

രണ്ടു ദിവസം മുൻപ് കേട്ടിരുന്നെങ്കിൽ ദുഃഖം തോന്നുന്നതായിരുന്നു ആ പറച്ചിൽ .  പക്ഷെ അമ്മയുടെ സന്തോഷം , കൂടാതെ 
നാട്ടുകാർ പറയുന്നത് നീ എന്തിനാ ശ്രദ്ധിക്കുന്നത് എന്ന അമ്മയുടെ വാക്കുകൾ. അനൂപ്   തിരിഞ്ഞു നിന്ന് അവരെ   നോക്കി ചിരിച്ചു കൊണ്ടു  ചോദിച്ചു

"നമുക്കു ഒരു ചായകുടിച്ചാലോ? ഒന്ന് പരിചയപ്പെടുകയും ആവാലോ."


2019 മാർച്ച് 3, ഞായറാഴ്‌ച

പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയി !!!








താമസിക്കുന്നത് മെഡിക്കൽ കോളേജ് ക്യാമ്പസ്സിന് അടുത്തായത് കൊണ്ട് വീടിനു ചുറ്റും എപ്പോഴും പലതരത്തിലുള്ള കിളികളെ കാണാം. മടി വല്ലാതെ താലയിൽ കേറുമ്പോൾ ഉള്ള മെയിൻ ഹോബി ആണ് പക്ഷി നിരീക്ഷണം. ചല പില  കൂട്ടുന്ന കരിയിലക്കിളികളും പാട്ടു  പാടുന്ന കുയിലും ഭൂമി കുലുക്കിയും , ഇരട്ടത്തലയനും  മരംകൊത്തിയുമൊക്കെ രാവിലത്തെ വാം അപ്പ് സെഷനിൽ ആകുമ്പോൾ നല്ല രസമാണ് കാണാനും കേൾക്കാനും , സമയം പോകുന്നത് അറിയുകയേയില്ല.  

കഴിഞ്ഞ ശനിയാഴ്ച മടിപിടിച്ചിരിക്കുമ്പോളാണ് ജനലരികെ സപ്പോട്ട മരത്തിൽ രണ്ടു  കരിയിലക്കിളികൾ പതിവിനു വിപരീതം ആയി മരക്കൊമ്പിൽ ഇരുന്നു ചാടി ചാടി കരയുന്നത് കണ്ടത്. താഴെ വല്ല പാമ്പോ പൂച്ചയോ ഉണ്ടായിരിക്കും എന്ന് കരുതി നോക്കിയതാണ്. മരം അടുത്ത വീട്ടിലെ ആണ്. ഒന്നാം  നിലയിൽ നിന്നും നോക്കുമ്പോൾ താഴെ എന്തോ അനങ്ങുന്നതും രണ്ടു കിളികൾ അതിനു അടുത്തിരിക്കുന്നതും കണ്ടത്. മുകളിൽ നിന്നും നോക്കിയപ്പോൾ പൂമ്പാറ്റയെ പോലെ ആദ്യം തോന്നിച്ചു. പിന്നീട് ഒന്ന് കൂടെ നോക്കിയപ്പോൾ ആണ് അതൊരു കിളികുഞ്ഞു ആണ് എന്ന് മനസിലായത്. കിളികുഞ്ഞിനെ ആ കിളികൾ കൊത്തി  എടുത്തു കൊണ്ട് പോകുമോ എന്ന് നോക്കിയിരിക്കുമ്പോൾ ആണ് രണ്ടു കാക്കകൾ അതിനു മുകളിലേക്ക് പറന്നു വരുന്നത് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല . അടുത്ത ഫ്ളാറ്റിലെ ഡോക്ടറെ വിളിച്ചു പറഞ്ഞു കിളികുഞ്ഞുണ്ട് മരച്ചുവട്ടിൽ , അതിനെ കാക്ക കൊത്തുമെന്നു. ഇൻഫെക്ഷൻ അടിച്ചു തല പൊക്കാൻ പറ്റാതെ കിടന്ന ഡോക്ടർ വേഗം വന്നു നോക്കി. എന്ത് ചെയ്യാൻ പറ്റും  എന്ന് ആലോചിച്ചപ്പോൾ എടുത്തു കൊണ്ട് വന്നാൽ കാക്ക കൊത്തി  കൊണ്ട് പോകില്ലല്ലോ എന്നോർത്തു  താഴേക്കിറങ്ങി നോക്കിയപ്പോൾ അവിടേക്ക് പോകാൻ മതിൽ ചാട്ടം  അല്ലാതെ വേറെ മാര്ഗം ഒന്നുമില്ല. പണ്ട്  മരംകേറ്റവും മതിൽചാട്ടവും ഹോബി ആയിരുന്നെങ്കിലും പ്രായത്തിന്റെ പക്വത ഓർത്തു ഞാൻ ചാടാൻ മെനക്കെട്ടില്ല. ഡോക്ടർ പഴയ ആവേശം ഇപ്പോഴും കാത്തു  സൂക്ഷിക്കുന്നത് കൊണ്ട് മതിലിൽ കേറി പക്ഷെ മറു വശത്തേക്ക് ചാടാൻ കഴിയാതെ എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോൾ ആണ് സന്ദീപ് വരുന്നത്. അതിനെ എടുത്തു തന്നാൽ മതിയോ എന്ന് ചോദിച്ചു മതിൽ ചാടി കിളി കുട്ടിയെ എടുത്തു തന്നു. അപ്പോഴേക്കും തുണിയൊക്കെ വിരിച്ചു ഒരു ബോക്സ് ഞാൻ തയാറാക്കിയിരുന്നു. 

ബോക്സിൽ കിടത്തിയതും കിളികുഞ്ഞു വാ പൊളിക്കാൻ തുടങ്ങി. മുൻപ് കിളികുഞ്ഞുങ്ങളെ വളർത്തി പരിചയം ഇല്ലാത്തത് കൊണ്ട് കഴിഞ്ഞ വർഷത്തെ വനമിത്ര സമ്മാനം നേടിയ എന്റെ ക്ലാസ്സ്‌മെറ്റിനു വാട്സാപ്പിൽ ഫോട്ടോ എടുത്തു മെസ്സേജ് ഇട്ടു. അതിനെ അതിന്റെ കൂട്ടിൽ കൊണ്ട് വെക്കാൻ ആണ് ആദ്യം പറഞ്ഞത്. സപ്പോട്ട മരത്തിന്റെ തുഞ്ചത്തു ഇരിക്കുന്ന കൂട്ടിൽ കൊണ്ട് വെക്കാൻ പറ്റില്ല. എന്ത് കൊടുക്കും ഏന് ചോദിച്ചപ്പോൾ സ്‌പീഷിസ് അറിയാതെ ഫുഡ് ഒന്നും കൊടുക്കാൻ പാടില്ല എന്നും . കീയ്യോ കീയ്യോ കരയുന്ന കുഞ്ഞിന് എന്തെങ്കിലും കൊടുത്തല്ലേ പറ്റുള്ളൂ. ചോറ് അരച്ച് പേസ്റ്റ് ആക്കി സ്‌പൂൺ കൊണ്ട് വായിൽ കൊടുത്തു. മൂപ്പര് നല്ല സൂപ്പർ ആയി കഴിച്ചു. തള്ളപ്പക്ഷി വരികയാണെങ്കിൽ കണ്ടോട്ടെ എന്ന് കരുതി ജനലരികിൽ ബോക്സ് വെച്ച് ഞാൻ ഓഫീസിലേക്ക് പോയി. നാല് മണിക്ക് ഡോക്ടർ വന്നു ഞാൻ അരച്ച് വെച്ച ചോറ് കുറച്ചു കൊടുത്തു. അപ്പോഴേക്കും ജനലരികിൽ മരക്കൊമ്പിൽ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടായിരുന്നു. നമ്മുടെ ഭക്ഷണം പിടിക്കാത്തത് കൊണ്ടാകും കുഞ്ഞിനെ കിടത്തിയ തുണി ഒരു നാലു പ്രാവശ്യം മാറ്റി കൊടുക്കേണ്ടി വന്നു വല്ല ഇൻഫെക്ഷനും ആയാലോ എന്ന് പേടിച്ചു.

അടുത്ത ദിവസം ആറര മണി ആയപ്പോൾ അമ്മക്കിളിയും അച്ഛൻ കിളിയും ജനാലക്കരികിൽ വന്നിരിക്കാൻ തുടങ്ങി. രാത്രി മുറിക്കകത്തേക്ക് വെച്ച കുഞ്ഞിനെ ഞാൻ ജനാലയിൽ വീണ്ടും കൊണ്ട് വെച്ചു. പിന്നത്തെ രംഗം ഒന്ന് കാണേണ്ടതായിരുന്നു. പല്ലി , പാറ്റ , പുഴു പൂമ്പാറ്റ എന്ന് തുടങ്ങി കിട്ടാവുന്ന എല്ലാ ജീവികളെയും കൊതി കൊണ്ട് വന്നു ആ കുഞ്ഞിന്റെ അണ്ണാക്കിലേക്ക് ഇട്ടു കൊടുക്കുന്നു, എന്തൊക്കെയോ പായ്യാരം പറയുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷം ഞാനോർത്തു. പിന്നെ കാട്ടം അപ്പപ്പോൾ എടുത്തു മാറ്റി കൂടു വൃത്തി ആക്കി സൂക്ഷിക്കുന്നതിൽ അവക്കുള്ള കരുതൽ. എന്തും എവിടേലും ഒക്കെ വലിച്ചെറിയുന്ന നമ്മൾക്കു പാഠം ആണ് 

പിന്നീട് ഭക്ഷണകാര്യത്തിൽ ഞാൻ ഇടപെട്ടിട്ടേയില്ല . ഓരോ ദിവസവും അവന്റെ ചിറകുകളിൽ രോമങ്ങൾ മുളച്ചു വന്നു. ഫോട്ടോ എടുക്കാൻ ചെന്നാൽ അപ്പോൾ പതുങ്ങി ഒരിരുപ്പ് ആണ്. എങ്കിലും അവന്റെ വളർച്ചയും അവരുടെ സ്നേഹവും ഇടക്കൊക്കെ പകർത്താൻ കഴിഞ്ഞു. അതൊക്കെ ഇതോടൊപ്പം ചേർക്കുന്നു. 

നാലാമത്തെ ദിവസം ആയപ്പോഴേക്കും എഴുനേറ്റു നിൽക്കാനും ചിറകു വിടർത്താനും ഒക്കെ  തുടങ്ങിയിരുന്നു. ജനാലയിൽ നിന്നും ഉരുണ്ടു വീണു കാക്കയുടെ തീറ്റ ആകുമോ എന്ന് ഇപ്പോഴും ഭയപ്പെട്ടിരുന്നു ഞങ്ങൾ. ആറാം  ദിവസം രാവിലെ ജനാലയിൽ  കൊണ്ട് വെച്ച ബോക്സിൻറെ അരികിലേക്ക് വന്ന തള്ള പക്ഷി എന്തൊക്കെയോ ലക്ചർ കൊടുക്കുന്നത് കണ്ടു. പിന്നെ കാണുന്നത് കുഞ്ഞി ചിറകുകൾ വിടർത്തി പുറത്തേക്കു ചാടിയിറങ്ങുന്ന കുഞ്ഞിനെ ആണ് . അവിടെ നിന്നും ഡൈവിംഗ് മോഡിൽ ഒറ്റ പറക്കൽ . നേരെ വീണത് താഴെയുള്ള തെങ്ങോലയിൽ. അവിടെനിന്നും അതിനുമപ്പുറത്തേക്കു. അങ്ങനെ പതുക്കെ പതുക്കെ പറന്നു റോഡിനു അപ്പുറത്തുള്ള സ്ഥലത്തേക്ക് പോകുന്നത് നോക്കി നിന്നപ്പോൾ വല്ലാത്തൊരു മിസ്സിംഗ്. അവന്റെ ലോകത്തേക്ക് ആണ് പോയതെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ പോകുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം . ഇപ്പോഴും ജനാല ക്കരികിലേക്ക് ഞാൻ നോക്കാറുണ്ട് എന്നെങ്കിലും അവൻ അവിടെ  വന്നിരിക്കുമായിരിക്കും.  

(ടൈറ്റിൽ കടപ്പാട് : ഗിരീഷ് പുത്തഞ്ചേരി, ശിക്കാർ സിനിമയിലെ പാട്ട്)





2019 ജനുവരി 23, ബുധനാഴ്‌ച

ആഴ്ചക്കൂലി

കണക്കിൽ പെടാതെ ചെലവായ കാശിന്റെ കണക്കു എഴുതി വെക്കുക അത്ര എളുപ്പമുള്ള പണിയല്ല . ചെയ്യാത്ത പണിയുടെ , കൊടുക്കാത്ത കൂലി അറിയാത്ത ആളുകളുടെ പേരിൽ എഴുതി വൗച്ചർ ഉണ്ടാക്കി വെക്കാൻ ആളുകളുടെ പേര് കണ്ടെത്താനുള്ള എളുപ്പ മാർഗം ആണ് ചരമ പേജുകൾ. അതിലെ ആളുകളുടെ പേരും നാടും എടുത്തു വൗച്ചർ എഴുതി വെക്കുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട് എപ്പോഴെങ്കിലും ഇവരിൽ ആരെങ്കിലും ഇങ്ങനെ പൈസ വാങ്ങിയിരിക്കുമോ?

എന്നത്തേയും പോലെ അന്നും മെയിൽ ചെക്ക് ചെയ്തു കഴിഞ്ഞു വൗച്ചർ ബുക്ക് എടുത്തു ഓൺലൈൻ ഒബിച്ചറി പേജ് എടുത്തു. കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു എന്ന വാർത്തയിൽ കണ്ട ഉല്ലാസിന്റെ പേരിൽ വൗച്ചർ എഴുതി വെച്ചു പിറകിലെ അലമാരിയിൽ നിന്നും ഫയൽ എടുത്തു തിരിഞ്ഞപ്പോൾ ആണ് മുന്നിലെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടത്.

ഇയാളെങ്ങനെ ഇവിടെത്തി എന്നാലോചിച്ചു കൊണ്ട് മുന്നിലെ വാതിലിലേക്കു നോക്കി, മെഷ് ഡോറിന്റെ ബോൾട്ട് തുറന്നിട്ടില്ല. അവിശ്വസനീയതയോടെ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കറ  പുരണ്ട പല്ലു കാണിച്ചു അയാൾ ഒന്ന് ചിരിച്ചു. നിങ്ങൾ ആരാ എങ്ങനെ ഇവിടെ വന്നു ഒറ്റ ശ്വാസത്തിൽ ആയിരുന്നു ചോദ്യം. ഉള്ളിൽ ഉയരുന്ന ഭയം അയാൾ അറിയരുത് എന്ന നിർബന്ധത്തോടെ കസേരയിൽ ഇരുന്നു.

'മേം ഉല്ലാസ്‌കുമാർ' പറഞ്ഞതിനൊപ്പം അയാൾ വൗച്ചറിലേക്ക് വിരൽ ചൂണ്ടി.

ഒരു വിറയൽ  നെഞ്ചിലേക്ക് ഇരച്ചു കയറി. മുന്നിൽ ഇരിക്കുന്ന ഉല്ലാസ് കുമാറിനെയും സ്‌ക്രീനിൽ കാണുന്ന വാർത്തയും. ഇരിക്കാനോ എഴുന്നേറ്റു ഓടാനോ ആവാത്ത ഒരു തളർച്ചയിലേക്ക് എത്തിച്ചു.

'ആപ്കോ മാലും ഹൈ ക്യാ  ഇത്നാ പൈസാ മിലാ തോ ആജ് മേം സിന്ദാ ഹോത്താ'

വൗച്ചറിൽ  ഉല്ലാസിന്റെ  പേരിൽ എഴുതിയ ഒൻപതിനായിരം രൂപയിലേക്ക് അയാളുടെ വിരലുകൾ നീണ്ടു. അയാളുടെ കണ്ണുകളിൽ പടരുന്ന നനവു, ചുണ്ടുകൾ കോടുന്നു. ഉള്ളിൽ നിറയുന്ന സങ്കടത്തെ മറക്കാൻ എന്നവണ്ണം തോളിലെ മണ്ണ് പുരണ്ട തോർത്തു  എടുത്തു അയാൾ മുഖം അമർത്തി തുടച്ചു. പിന്നെ പതുക്കെ തുടർന്നു.

ബീഹാറിൽ ആണ് വീട്. അച്ഛനും അമ്മയും അനിയനും അനിയത്തിയും ഒക്കെ ആയി വീട് നിറയെ ആളുകൾ. ഉള്ള ചെറിയ  സ്ഥലത്തു കൃഷി ചെയ്യാൻ നോക്കിയാൽ വെള്ളമില്ല. കിട്ടുന്ന ഓരോ പണിയും ചെയ്തു വീട്ടിൽ ഒരു നേരം ഭക്ഷണം കഴിക്കുന്നത് തന്നെ ബുദ്ധിമുട്ടായപ്പോൾ ആണ് ഞങ്ങളുടെ ഗ്രാമത്തിലെ രാമേശ്വർ ഈ നാടിനെ കുറിച്ച് പറഞ്ഞത്. ഇഷ്ടം പോലെ ജോലിയും കൈ നിറയെ കാശും  കിട്ടും എന്നറിഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല , അവന്റെ കൂടെ ഇങ്ങോട്ടു  വന്നു. അവന്റെ തന്നെ സേട്ടിന്റെ കൂടെ ജോലിക്ക് ചേർന്നു. എന്നും ജോലി , കൈ നിറയെ കാശു. ആറു  മാസം കഴിഞ്ഞു ഗ്രാമത്തിൽ പോയി കല്യാണവും കഴിച്ചു. അവളോട് ഈ നാടിനെ കുറിച്ച് കുറെ കഥകൾ പറഞ്ഞിട്ടുണ്ട് ഞാൻ. ഇവിടേക്ക് കൊണ്ട് വരണം എന്നെങ്കിലും എന്ന് കരുതിയതാണ്. അപ്പോഴാണ് പുതിയ ഒരു കോൺട്രാക്ടർ നൂറു രൂപ കൂടുതൽ തന്നു ആളെ എടുക്കുന്നുണ്ട് എന്ന് കേട്ടത്. കാശു എത്ര കിട്ടിയാലും മതിയാകാത്ത സമയം ആയിരുന്നു. അനിയത്തിമാരുടെ കല്യാണം , അനിയനെ പഠിപ്പിക്കണം, സ്വന്തമായൊരു  വീട് . ബഡാ ബഡാ സപ്നാ ഥാ .

ആദ്യത്തെ ആഴ്ച നാലു ആഴ്ച കൃത്യമായി കൂലി തന്നു. അത് കഴിഞ്ഞു പിന്നെ കൂലി ഇല്ല. ചോദിക്കുമ്പോളോക്കെ തരാം. പണി നടന്നു കൊണ്ടിരിക്കയല്ലേ എന്ന് മാത്രം പറയും. അച്ഛനു  നെഞ്ചു വേദന വന്നു  ആശുപത്രിയിൽ ആണെന്ന് പറഞ്ഞു അനിയൻ  വിളിച്ചു. എന്തോ ഓപ്പറേഷൻ വേണം എന്ന് അതിനു പൈസ വേണം എന്നും. കാശു ചോദിക്കാൻ ആണ് എട്ടാംനിലയിൽ കോൺക്രീറ്റ് നോക്കുന്ന സേട്ടിന്റെ അടുത്തേക്ക് പോയത്. കാശു ചോദിച്ചപ്പോൾ പണി നടക്കുന്ന സമയത്തു വെറുതെ നടക്കുന്നോ, പോയി പണി എടുക്കെടാ എന്നു പറഞ്ഞു അയാൾ ഒച്ചയെടുത്തു. ഔർ  കുച്ച് ഗന്ധി ബാത് ഭി  ബോല. അച്ഛന്റെ അവസ്ഥ ഓർത്തു ആകെ പ്രാന്ത് ആയി  നിൽക്കുന്ന സമയമായത് കൊണ്ട് ഞാൻ അങ്ങേരെ അടിക്കാൻ പോയി. പിന്നെ ഞാൻ എന്നെ കാണുന്നത് വായുവിലൂടെ പറക്കുന്നത് ആയാണ്. താഴെ തല ഇടിച്ചു വീഴുമ്പോഴും ഞാൻ കണ്ടു മുകളിൽ അരയിൽ കൈ വെച്ച് നോക്കി നിൽക്കുന്ന സേട്ടിനെ.

കഥ പറഞ്ഞു വിമ്മി വിമ്മി കരയുന്ന ഉല്ലാസിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഇരിക്കുമ്പോൾ സൈഡ് ടേബിളിൽ ഫോൺ റിംഗ് ചെയ്തു.  ഫോണിൽ സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ കസേരയിൽ ആരും ഇല്ലായിരുന്നു. അന്തരീക്ഷത്തിൽ കുമിഞ്ഞു കുത്തുന്ന പാൻ പരാഗിന്റെ മണം!!







2018 ഡിസംബർ 28, വെള്ളിയാഴ്‌ച

അത്ര മേൽ അത്ര മേൽ സ്നേഹിക്കയാൽ ...

വർഷാവസാനം ഒരു തിരിഞ്ഞു നോട്ടം, വിലയിരുത്തൽ ഒക്കെ ഒരു ആഘോഷം ആണല്ലോ ഇപ്പോൾ . ആഘോഷിക്കുമ്പോൾ കാണുന്ന ചിലതൊക്കെ ..

2018 തുടങ്ങുമ്പോൾ കല്യാണമേളങ്ങളുടെ ആഘോഷം ആയിരുന്നു. വർഷങ്ങൾക്ക് ശേഷം എല്ലാവരും ഒത്തു ചേർന്ന് ആടി പാടി ആനന്ദിച്ച ദിവസങ്ങൾ. അമ്മയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കിയതിന്റെ നിർവൃതിയിൽ എല്ലാവരും ഒത്തു ചേർന്നപ്പോൾ തന്നെ ആഘോഷം ആയിരുന്നു. ആഘോഷത്തിമിർപ്പ് കൂടിപോയത് കൊണ്ടാണ് ഫെബ്രുവരി മാസം എന്നെ കിടക്കയിൽ തളച്ചിട്ടത്. 

ഇനി എവിടേക്കും യാത്ര പോകാൻ കഴിയില്ല എന്ന് ഉറപ്പിച്ച ദിവസങ്ങൾ. പുസ്തകങ്ങളും മൊബൈലും കൂട്ടിനുള്ളത് കൊണ്ട് വിരസമാകാതെ പോയ ദിനങ്ങൾ.

ഒരു നല്ല അംബാസഡർ ആകാനുള്ള ലക്ഷണം നിനക്കുണ്ട് എന്ന് എന്റെ സഹോദരൻ ഒരിക്കൽ പറഞ്ഞത് ശരി ആണെന്ന് തെളിഞ്ഞ ദിവസങ്ങൾ. മീശയും താടിയും വളർന്നപ്പോൾ ഞാൻ എന്നെ നോക്കാൻ ആയി , ഉപദേശം വേണ്ട എന്ന് പറയുന്ന മകനും മകന്റെ കൈ വിടാൻ  മടിക്കുന്ന അച്ഛന്റെയും നടുവിൽ ഇലക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ കൊണ്ട് നടക്കാൻ പെടുന്ന പാട് അറിഞ്ഞപ്പോൾ ആണ് ഈ നയതയന്ത്ര പ്രതിനിധി എന്ന ജോലിക്ക് കൊട്ടിഘോഷിക്കുന്ന പകിട്ടൊന്നും ഇല്ല എന്ന് മനസിലായത്.
കോഴ്സ് കഴിഞ്ഞു ക്യാമ്പസ് ഇന്റർവ്യൂ വഴി കിട്ടിയ ജോലിയുടെ പോസ്റ്റിങ്ങ് വൈകുംതോറും വീട്ടിൽ ഉരുണ്ടു കൂടിയ സംഘർഷങ്ങൾ. ഒടുവിൽ വിസയും ടിക്കറ്റും വന്നപ്പോൾ ഞാൻ പോകുന്നില്ലെന്ന് പറഞ്ഞു  ഒറ്റക്കാലിൽ നിൽക്കുന്നവനെ പിടിച്ചു അന്യദേശത്തേക്ക് എറിയുമ്പോൾ ഉള്ളിൽ എരിയുന്ന കനൽചൂട് പുറത്തറിയാതിരിക്കാൻ ചിരിയുടെ , സന്തോഷത്തിന്റെ ലാഘവത്തിന്റെ മുഖംമൂടി. 

വീട്ടിൽ ഒരാൾ കുറയുമ്പോൾ നമുക്ക് കിട്ടുന്ന സമയം അതാണ് ചിലപ്പോഴൊക്കെ നമ്മെ ഭ്രാന്തുകളിലേക്ക് കൊണ്ടെത്തിക്കുന്നത്. അല്പാഹാരികൾ ആയ രണ്ടു പേർക്കുള്ള ഭക്ഷണവും ഒന്നര മുറിയുടെ ക്ലീനിങ്ങും കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം എന്നറിയാതെയിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾ , പ്രാന്തുകൾ പുറത്തേക്കു ചാടിയിറങ്ങും. ഡോണ്ട് മൈൻഡ് എന്ന് പറഞ്ഞു മാറ്റി വെച്ച പലതും പരീക്ഷിച്ചു നോക്കും.

ഇനി ഒരിക്കലും ഒരു യാത്ര ഉണ്ടാകില്ല എന്ന് കരുതിയിരുന്നയാൾ സുപ്രഭാതത്തിൽ മല  കേറാൻ പോകും. കാട് കാണാൻ പോകും. നടക്കാൻ ആയി കെട്ടിയ സപ്പോർട്ടിങ് ബെൽറ്റ് അഴിച്ചു ദൂരെ ഏറിയും.  ആരെന്ത് പറയും, നാളെ നടക്കുമോ കിടക്കുമോ എന്നൊന്നും ചിന്തിക്കില്ല. ഒരു പുഴ പോലെ ഒഴുകാൻ തുടങ്ങും. നീ ഒരു പുഴയാണ് , ചിലപ്പോൾ ഭ്രാന്തമായി , മറ്റു ചിലപ്പോൾ ശാന്തമായി ഒഴുകുന്ന പുഴ എന്ന് സ്വയം പറഞ്ഞു കൊണ്ടേയിരിക്കും. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങും. ചിരിയുടെ മുഖംമൂടി കളഞ്ഞു ഉള്ളിൽ നിന്നും ചിരിക്കാൻ തുടങ്ങും. പറയാതെ മാറ്റി വെച്ച ഇഷ്ടങ്ങൾ , ചെയ്യാതെ മാറ്റി വെച്ച കാര്യങ്ങൾ എല്ലാം എല്ലാം ഓരോന്നായി ചെയ്തു തീർത്തു കൊണ്ടേയിരിക്കും.

വര്ഷം തീരാൻ മൂന്ന് ദിവസം ബാക്കിയുള്ളപ്പോൾ തിരിഞ്ഞു നോക്കിയാൽ എന്റ്റെ ഉള്ളിൽ സങ്കടങ്ങളോ സംഘര്ഷങ്ങളോ ഇല്ല. കാറ്റിലാടുന്ന ഇല പോലെ ആണിപ്പോൾ മനസ്സ്. വീഴാം വീഴാതിരിക്കാം എന്നാലും ഊഞ്ഞാലാട്ടം ആസ്വദിച്ച് കൊണ്ടേയിരിക്കുന്നു ഓരോ നിമിഷവും.

നന്ദിയുണ്ട്  എഴുത്തും വായനയും നിറച്ചു തന്ന കൂട്ടുകാരോട്.  ഒരു ഞെട്ടിൽ പൂക്കളെ പോലെ കൂടെ നിന്നവരോട്. എന്റെ ഭാവനയെ നട്ടു നനച്ചവരോട്.
മനസ്സ്  നിറയെ ജക്കാരണ്ടവസന്തം ആണിപ്പോൾ. 

നന്ദ്രി അൻപർഗളേ ..

പുതുവത്സര ആശംസകൾ !!

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

 Once Again (2018)
-–-----------------------------
വൈകിയ വേളയിലെ പ്രണയത്തെ കുറിച്ച് ചർച്ചയുടെ മേൽ ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും കാണേണ്ട സിനിമയാണ് കൻവൽ സേഥിയുടെ വൺസ് എഗൈൻ.

മുംബയിൽ റെസ്റ്ററന്റ് നടത്തുന്ന വിധവ ആയ താര (ഷെഫാലി ഛായ )ആണ് സിനിമാനടൻ ആയ അമറിനു (നീരജ് കാബി ) ഭക്ഷണം എത്തിക്കുന്നത്. കൊടുത്തയക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറയാനും അറിയാനും നടത്തുന്ന ഫോൺ സംഭാഷണങ്ങൾ. അതിലൂടെ അവരിൽ ഉണ്ടാകുന്ന അനുബന്ധം ഇതാണ് സിനിമയുടെ കാതൽ. ഫോൺ ആനിവേഴ്സറിയുടെ അന്ന് അമർ താരയോട് ഒന്ന് കാണുന്നതിനെ കുറിച്ച് ചോദിക്കുന്നു. മറുപടി പറയാതെ ഫോൺ വെക്കുന്ന താര പിന്നീട് ഒഴിഞ്ഞു മാറാൻ നോക്കുന്നു എങ്കിലും അവർ കണ്ടു മുട്ടുന്നു. (അമർ വന്നു അവളെ കാണുന്നു ) പിന്നീട് തുടർച്ച ആയി ഉണ്ടാകുന്ന കൂടിക്കാഴ്ചകൾ അവരെ കൂടുതൽ അടുപ്പിക്കുന്നു. നൈറ്റ് ഡ്രൈവിന് പോകുന്ന താരയുടെയും അമറിന്റെയും ചിത്രം പേപ്പറിൽ വരുന്നതോട് കൂടി അവരുടെ ജീവിതം മാറുകയാണ്. പുറത്തിറങ്ങുമ്പോഴും ഭക്ഷണം കഴിക്കാൻ വരുന്നവരും ഒക്കെ ഇതേ കുറിച്ച് ചോദിക്കുന്നത് കൂടുതൽ അപകർഷതാ ബോധം മകനിൽ ഉണ്ടാക്കുന്നു. മക്കൾക്ക് വേണ്ടി ജീവിച്ച താരയോട് മകൻ സംസാരിക്കുന്നത് പോലും നിർത്തുന്നു.

ഒരു ദിവസം അമറിനുള്ള ഭക്ഷണവുമായി നേരിട്ട് എത്തുന്ന താരയെ വീട്ടിലെ അഥിതികൾക്ക് കുക്ക് എന്ന് പരിചയെപ്പെടുത്തുന്നു അമർ. ആ ഒരു ഷോക്ക് അവർക്കിടയിൽ ഉണ്ടാക്കുന്ന അകൽച്ച അതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെയാണ് പിന്നീട്.

ഷെഫാലി ഛായ ടെലിസീരിയലിലൂടെ ഇഷ്ടമായ ഒരു നടിയാണ്. അവരുടെ വലിയ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ ആണ് പലപ്പോഴും ഡയലോഗിന് പകരം ആയി നിൽക്കുന്നത്. നീരജ് കബിയുടെ അഭിനയം ആദ്യമായി കാണുകയാണ്. രണ്ടു പേരും ഒന്നിനൊന്നു മെച്ചമാണ് എന്ന് പറയാം. താരയുടെ മകൻ ആയി അഭിനയിച്ച പ്രിയാൻഷു , അമറിന്റെ മകൾ ആയ രസിക ദുഗ്ഗൾ ഒക്കെ അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

വിഷാദഛായ ഉള്ള പശ്ചാത്തല സംഗീതം ഈ സിനിമക്കു വല്ലാത്തൊരു ഭാവം കൊടുക്കുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന സുഫി ഗീതങ്ങളും. തൽവാൽ സിംഗിന്റേത് ആണ് സംഗീതം

ഈഷിത് നരൈന്റെ കാമറ മുംബൈ നഗരത്തിന്റെ മുക്കും മൂലയും നഗരവിശേഷതകളുംഒപ്പിയെടുത്തിരിക്കുന്നു.

നെറ്റ് ഫ്ലിക്സിൽ ലഭ്യമാണ് ഈ സിനിമ. ചെറിയ ഇഴച്ചിൽ ഇടയ്ക്കു തോന്നിയേക്കാമെങ്കിലും എന്താകും എന്നൊരു ആകാംക്ഷ ആ ഇഴച്ചിലിനെ ബോറടിയിലേക്ക് എത്തിക്കുന്നില്ല . 2015 ഇത് ഇറങ്ങിയ ലഞ്ച് ബോക്സ് എന്ന മൂവിയോട് ചെറിയ ഒരു സാദൃശ്യം കഥയിൽ തോന്നിയേക്കാം. എങ്കിലും കണ്ടിരിക്കേണ്ട ഒരു സിനിമ ആണെന്ന്
തന്നെ പറയാം .

2018 സെപ്റ്റംബർ 22, ശനിയാഴ്‌ച

ഒരിക്കൽ കൂടി

ഹോട്ടൽ ജക്കാരൻഡയുടെ ജനലിലൂടെ കുന്നുകൾക്കപ്പുറം മായുന്ന സൂര്യനെ നോക്കി നിൽക്കുക ആയിരുന്നു അളക. ആകാശം  ഓറഞ്ചിൽ നിന്ന് ചുവപ്പിലേക്ക് മാറുമ്പോൾ  പൂക്കളുടെ നിറവും മാറുന്നത്  നോക്കി നിൽക്കെ അഞ്ചു വർഷം മുൻപ് കണ്ട അസ്തമയത്തെ കുറിച്ചായിരുന്നു ചിന്ത. ജക്കാരൻഡാ പൂക്കുന്ന വസന്തത്തിലേക്ക് വീണ്ടും വന്നതിനു  കാരണക്കാരൻ ആയ വൈഭവ് ഇപ്പോൾ എവിടെ ആയിരിക്കും എന്നോർത്തു കൊണ്ട് ഒരു സാലഭഞ്ജിക പോലെ അവൾ നിന്നു.

ഇരുട്ട് കുന്നുകളെ മറക്കുകയും നിയോൺ വെളിച്ചം ഹോട്ടലിനു ചുറ്റും പടരുകയും ചെയ്തപ്പോൾ അവൾ കിടക്കയിലേക്ക് മടങ്ങി. അടയാളം പോലും അവശേഷിപ്പിക്കാതെ അന്ന് ഓടിയതിനെ കുറിച്ചോർത്തു അന്നാദ്യമായി അവൾ വിങ്ങി. കയ്യിൽ ഉണ്ടായിരുന്ന നോട്ട് പാഡ് എടുത്തു അവൾ എഴുതാൻ തുടങ്ങി.

റാം ,
വസന്തം ജക്കാരൻഡകൾ വിരിക്കുന്ന ഈ സമയത്തു ഏത് പൂവിനെ ആണ് നിങ്ങൾ നോക്കിയിരിക്കുന്നത്. ഞാൻ അഞ്ചു വർഷങ്ങൾക്കിപ്പുറം നാനൂറ്റി പത്താം  റൂമിൽ  നിന്ന്  അന്ന് കണ്ട അസ്തമയത്തെ വീണ്ടും കാണുക ആയിരുന്നു.

കഴിഞ്ഞ നാലു വർഷവും തോന്നാത്ത തോന്നൽ ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. നമുക്കിടയിൽ വിട്ടു പോയ കണ്ണികളെ ഞാൻ എഴുത്തിലൂടെ പൂരിപ്പിക്കാം മറ്റന്നാൾ രാവിലെ പോകുന്നതിന് മുൻപായി ഞാനിത് റിസപ്ഷനിൽ ഏല്പിക്കും. എന്നെങ്കിലും നിങ്ങൾ വരുമ്പോൾ തരാനായി.

അന്ന് പോകുമ്പോൾ ഞാൻ ഒരു ജക്കാരൻഡാ ചെടി വാങ്ങിയിരുന്നു. ഹിൽ സ്റ്റേഷനിൽ ടൂർ പോയ ഭാര്യ കാട്ടു  ചെടിയുമായി  വരുന്നത് കണ്ട ശിവ് കുറെ ചിരിച്ചു. അത് കാട്ടു  ചെടിയല്ലെന്നും എന്റെ പ്രണയം ആണെന്നും പറയാൻ പറ്റുമോ? പൂന്തോട്ടത്തിനു അരികിലായി അതിനെ നടുമ്പോൾ ഞാൻ എന്റെ പ്രണയവും അവിടെ കുഴിച്ചു വെച്ച് എന്ന് പറയുന്നതാണ് ശരിയെന്നു തോന്നുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിലും ചെടിയെ ഞാൻ ശുശ്രുഷിച്ചിരുന്നു. പെട്ടെന്ന് തന്നെ അത് വളർന്നു പടർന്നു. വൈകുന്നേരങ്ങളിൽ അതിന്റെ തണലിൽ ഇരുന്നു കണ്ണടക്കുമ്പോൾ എന്നിലേക്ക് നീളുന്ന ചുവന്ന സൂര്യകിരണങ്ങളെ ഞാൻ കാണും. ആ കിരണങ്ങളിൽ നിന്ന് എന്റെ ഇടതു കഴുത്തിൽ പതിയുന്ന ഒരു ചുണ്ടിന്റെ നനവ് ഞാൻ അറിയും.

ഒരാഴ്ച മുൻപ് ആണ് ഞാൻ  കണ്ടത് പൂക്കാൻ  ഒരു പാട് കാലം എടുക്കുന്ന ജക്കാരൻഡായിൽ ചെറിയ മൊട്ടുകൾ. അന്ന് ആദ്യമായി എനിക്ക് വീണ്ടും നിന്നെ കാണാൻ തോന്നി. വീണ്ടും ഒറ്റക്കുള്ള ഒരു യാത്ര.

ഈ ദിവസം നീ ഇവിടെ ഉണ്ടാകും എന്ന് ഞാൻ കരുതി. നിനക്ക് ചിരി വരുന്നുണ്ടോ, സഞ്ചാരിയായ നീ കണ്ടു മുട്ടുന്ന പലരിൽ ഒരുവൾ മാത്രം ആയിരിക്കും നിനക്കു ഞാൻ. പക്ഷെ എനിക്കങ്ങനെ അല്ലല്ലോ. എനിക്കത് ഒരിക്കലും പൂക്കാത്ത, ഏത് നിമിഷവും മഴു സ്പർശം പ്രതീക്ഷിക്കുന്ന മരം പൂവിട്ടത് പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ഈ വർഷം  ഞാൻ ഇവിടെ വന്നു അല്ലെങ്കിൽ ജക്കാരൻഡ എന്നെ കൊണ്ട് വന്നു.

അതിരാവിലെ എത്തി . റെസ്റ്റോറന്റിൽ ആ കുഞ്ഞു ടേബിൾ ഇപ്പോഴും ഉണ്ട്. പിന്നെ  പോയത്  അന്ന് നമ്മൾ പോയ ദേവി  ക്ഷേത്രത്തിലേക്ക് ആയിരുന്നു. അവിടം ആകെ മാറിയിരിക്കുന്നു. ടൈൽസ് ഒക്കെ പിടിപ്പിച്ചു നമ്മുടെ ഹോട്ടൽ പോലെ തന്നെ നവീകരിച്ചിരിക്കുന്നു. പക്ഷെ അവിടുണ്ടായിരുന്ന പോസിറ്റീവ് വൈബ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു. കൂടുതൽ നേരം അവിടിരിക്കാൻ തോന്നിയില്ല. നമ്മൾ പോയ ഊരുകളിലേക്ക് ആണ് പിന്നെ പോയത്. അവിടെയും ഒരു പാട് മാറ്റങ്ങൾ ഉണ്ട് . നിഷ്കളങ്ക മുഖങ്ങൾ ഉൾവലിഞ്ഞത് പോലെ.  അന്ന് നമ്മൾ ഭക്ഷണം കഴിച്ച വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു. അവിടുത്തെ വലിയമ്മ ഒറ്റക്കാണോ എന്ന് ചോദിച്ചു. നിന്നെ അവരും ഓർക്കുന്നുണ്ടാകുമോ?

ഓർമ്മകളുടെ പാതയിലൂടെ ഇന്ന് കുറെ നടന്നു. ഗാർഡനിൽ , കോഫീ ഷോപ്പിൽ നമ്മുടെ കാൽപാദങ്ങൾ പതിഞ്ഞ എല്ലായിടത്തും . ഒരു ഭ്രാന്ത് പോലെ.

ഇപ്പോൾ എന്റെ പഴയ റൂമിൽ ഇരുന്നു ഞാൻ നിനക്ക് എഴുതുന്നു. ഈ അഞ്ചു  വർഷത്തിനിടയിൽ എപ്പോഴെങ്കിലും നീ എന്നെ ഓർമ്മിച്ചിരുന്നോ റാം? വീണ്ടും എപ്പോഴെങ്കിലും ഇവിടെ വന്നിരുന്നോ ?ഓർമ്മിച്ചിരുന്നു എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു . ഇപ്പോഴും ഞാൻ അടയാളങ്ങൾ ഒന്നും തന്നെ ബാക്കി വെക്കുന്നില്ല. കാരണം അത് ഞാൻ എനിക്ക് നൽകുന്ന പ്രതീക്ഷയാണ്. പ്രതീക്ഷ തകർന്നാൽ എന്നിലെ പ്രണയം നശിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

നിനക്കറിയുമോ ജക്കാരൻഡ പൂക്കളുടെ വാസനക്കു മാറ്റം ഒന്നുമില്ല . അതിനിപ്പോഴും അർമാനിയുടെ ഗന്ധം തന്നെ.

അളക.

ഏഴുതി തീർത്തു റൂം സർവീസ് വിളിച്ചു വെള്ളത്തിന് പറഞ്ഞു അവൾ പതുക്കെ കിടന്നു. മൊബൈലിൽ മെഹ്ദിഹസ്സൻ പാടി കൊണ്ടിരിക്കുന്നു
ഗുലോം മേം രംഗ് ബരേ
ബാദേ നൗബഹാർ ചലേ
ബഡാ ഹി ദർദ് ക രിഷ്താ

റൂം ബെൽ അടിക്കുന്നത് കേട്ട്  വാതിൽ തുറന്നു വെള്ളത്തിന് കൈ നീട്ടിയ അവൾ കണ്ടു. പുള്ളോവേർ കോട്ടിന്റെ പോക്കറ്റിൽ കൈ ഇട്ടു നിൽക്കുന്ന താടിക്കാരനെ. അയാളിൽ നിന്നും വരുന്ന അർമാനിയുടെ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി.

2018 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

ഹോട്ടൽ ജക്കാരൻഡാ

ഹോട്ടൽ ജക്കാരൻഡയുടെ നാനൂറ്റി പത്താം മുറിയിലെ  അഴികൾ ഇല്ലാത്ത ജനലുകൾ തുറന്നു അളകശിവകുമാർ പുറത്തേക്ക് നോക്കി. നഗരത്തിന്റെ തിരക്കിൽ നിന്നും  ചൂടിൽ നിന്നും ഓടിയെത്തിയ  അളകയുടെ കണ്ണും  മനവും നിറച്ചു കൊണ്ട് പച്ച പട്ടു സാരിയിലെ വയലറ്റ് കര പോലെ നിരനിരയായി  കിടക്കുന്ന  ജക്കാരൻഡാ മരങ്ങളിൽ വയലറ്റ് പൂക്കൾ. ഇടയ്ക്കിടെ ബാത്തിക് പ്രിന്റ് പോലെ ചുവന്ന  വാകപ്പൂക്കളും.  പച്ച കുന്നുകൾ, അവയിൽ അവിടവിടെ ആയി  ചുവപ്പും വയലറ്റും  മഞ്ഞയും പിന്നെ പലതരത്തിലും നിറത്തിലുമുള്ള  പൂമരങ്ങൾ.വിശപ്പിന്റെ സൈറണ് മുഴങ്ങാൻ  തുടങ്ങുന്നത് വരെ ആ കാഴ്ചയും നോക്കി നിന്നു അവൾ.  കുളിമുറിയിലെ ഷവറിനു  കീഴെ തണുത്ത വെള്ളത്തിൽ കണ്ണുകളടച്ചു നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ നേരത്തെ കണ്ട വർണ്ണ കാഴ്ചകൾ ആയിരുന്നു.

നിറയെ പൂക്കളുള്ള ഒരു ഷിഫോൺ സാരി ഉടുത്തു അവൾ റെസ്റ്റോറന്റിലേക്ക് നടന്നു.ലിഫ്റ്റിൽ കയറാതെ പടികൾ ഓരോന്നായി ഇറങ്ങി നടക്കുമ്പോൾ ഒറ്റക്കുള്ള ഓരോ കാലടിയും ആസ്വദിച്ച് കൊണ്ടിരുന്നു. ഒറ്റക്കൊരു യാത്ര, എത്ര ലത്തെ മോഹമാണ് സഫലമായത്. നാല്പത് കഴിഞ്ഞാൽ സ്ത്രീകൾ ചെയ്തിരിക്കേണ്ടത് എന്ന ലേഖനമാണ് ഈ ഒരു യാത്രക്ക് പ്രചോദനമായത്.

വിദേശത്തേക്ക് ഒരു ബിസിനസ് യാത്ര പോകുമ്പോൾ വീട്ടിൽ ഭാര്യ തനിച്ചിരുന്നു ബോറടിക്കേണ്ടെന്നു കരുതിയാകും രണ്ടാഴ്ച ഒറ്റയ്ക്ക് സുഖിക്കു എന്ന് പറഞ്ഞു  തടസങ്ങൾ ഒന്നും പറയാതെ ഹിൽസ്റ്റേഷനിലേക്കുള്ള യാത്രാടിക്കറ്റ് എടുത്തു കൊടുത്തതും ഹോട്ടൽ റൂം ബുക്ക് ചെയ്തതും ഒക്കെ ശിവ് തന്നെ ആണ്. 

സീസൺ ആയത്കൊണ്ടായിരിക്കാം നല്ല തിരക്കായിരുന്നു റെസ്റ്റോറന്റിൽ. ഇരിക്കാൻ ഒരു സ്ഥലം തിരഞ്ഞപ്പോൾ കുഞ്ഞു ടേബിൾ മാത്രം ആണ് കണ്ടത്.  മെനു കാർഡിലെ പേരുകൾ ഒന്നും തന്നെ അവൾക്കു മനസിലാകുന്നതായിരുന്നില്ല. മുന്നിൽ ഓർഡർ എടുക്കാൻ വന്ന മിടുക്കി കുട്ടിയോട് ചപ്പാത്തിയും ചിക്കൻ  കറിയും ഫ്രൂട്ട് സലാഡും പറഞ്ഞു ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള  മനോഹരമായ പൂന്തോട്ടത്തിലേക്ക് നോക്കി അവൾ ഇരുന്നു. പൂമ്പാറ്റകൾ പൂക്കൾക്ക് മുകളിൽ മത്സരിച്ചു പറക്കുന്നുണ്ടായിരുന്നു. മനസ്സുകൊണ്ട് അവളും ഒരു പൂമ്പാറ്റയെ പോലെ പൂക്കൾക്കിടയിലൂടെ പറന്നു നടന്നു .

"എക്സ്ക്യൂസ്‌ മി , കാൻ  ഐ സിറ്റ് ഹിയർ."

 ചോദിച്ചയാൾക്കു തലയാട്ടി സമ്മതം കൊടുത്തു അവൾ വീണ്ടും പൂക്കളിൽ പറക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോഴാണ്   എതിരെ  ഇരിക്കുന്ന ആളെ അവൾ ശരിക്കും ശ്രദ്ധിച്ചത്. താടി ഭംഗി ആയി വെട്ടിയൊതുക്കി കട്ടി ഫ്രെയിം ഉള്ള കണ്ണട വെച്ച സുന്ദരൻ. കൊള്ളാല്ലോ എന്നവൾ   മനസിലോർത്തതും അയാളുടെ നോട്ടം അവളുടെ മുഖത്തേക്ക് വീണു. പറഞ്ഞത് ഉറക്കെ ആയി പോയോ  എന്നൊരു സംശയത്തോടെ കഴിച്ചു തീർത്തു അവൾ എഴുന്നേറ്റു.അവൾ നടന്നപ്പോൾ  അവളുടെ സാരി തലപ്പ് അയാളുടെ മുഖത്തെ തഴുകി. അതിൽ നിന്നും ഉയർന്ന മാസ്മരിക ഗന്ധം അയാളെ ഒന്നുലച്ചു.

ഗ്ലാസ് ചുവരുകൾക്കപ്പുറത്തുടെ അവൾ നടന്നു ഗാർഡനിലേക്ക്  പോകുന്നത്  അയാൾ നോക്കി നിന്നു . അരക്കെട്ടു മറഞ്ഞു നിൽക്കുന്ന വിടർത്തിയിട്ട നനുത്ത നീണ്ട മുടി. നീണ്ട മൂക്കിന്റെ അറ്റത്തായി ഒരു ചെറിയ കാക്കപുള്ളി. വിടർന്ന കണ്ണുകൾ. അവളെ നോക്കി  നിൽക്കെ തന്റെ സങ്കല്പങ്ങളിൽ താൻ കണ്ടിട്ടുള്ള പേരറിയാ പെൺകുട്ടിയെ പോലെ തോന്നി അയാൾക്ക്‌ . ഗാർഡനിൽ ഓരോ പൂക്കളെയും  അവൾ തൊട്ടു നോക്കുന്നതും മണത്തു നോക്കുന്നതും അയാൾ കണ്ടു. വേഗം ഫുഡ് കഴിച്ചു അയാളും ഗാർഡനിലേക്ക് നടന്നു.

അവിടെ സിമന്റ് ബെഞ്ചിൽ  വീണ വയലറ്റ് പൂക്കൾ പെറുക്കി കൊണ്ട് അവൾ ഇരിക്കുന്നുണ്ടായിരുന്നു. പോയി സംസാരിച്ചാൽ ഒറ്റക്കിരിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഇളകുന്ന ആണുങ്ങളുടെ കൂട്ടത്തിൽ തന്നെ പെടുത്തിക്കളയുമോ എന്നൊരു ഭയം അയാൾക്കുണ്ടായി. എങ്കിലും ആ ഭയത്തിനും മുകളിൽ ആയി അവളെ പരിചയപ്പെടണം എന്ന ആഗ്രഹം.

അവൾ ഇരിക്കുന്ന ബെഞ്ചിന്റെ മറ്റേ അറ്റത്തായി ഇരിക്കുമ്പോൾ അവളുടെ മുഖത്തേക്കു ഒന്ന് നോക്കി അയാൾ . ഒരു ചിരി അവിടെ തെളിഞ്ഞോ എന്നൊരു സംശയം. അവൾ പെറുക്കി വെച്ച പൂക്കളിലേക്ക് നോക്കി അയാൾ ചോദിച്ചു

 "ഇതിനു എന്ത് മണമാണ്‌ "

ആവോ  എന്ന് പറഞ്ഞു  അവൾ എഴുന്നേറ്റു പോയപ്പോൾ തൻറെ  സമീപന രീതിയിൽ അവൾക്കു  വല്ല സംശയവും  വന്നോ എന്ന് വീണ്ടും അയാൾ ഭയന്നു.

ആ ദിവസം  പിന്നീട് അവളെ കണ്ടതേയില്ല. ഒരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് അതിനെയും ചേർത്ത് വെക്കാം എന്നാലോചിച്ചു കാപ്പി കുടിക്കാനായി പോയപ്പോൾ ആണ് തലേ ദിവസം ഇരുന്ന  സീറ്റിൽ വീണ്ടും അവളെ  കണ്ടത്. തിരക്കില്ലാതിരുന്നിട്ടും അയാൾ അവളുടെ എതിർവശത്തെ സീറ്റിൽ തന്നെ പോയിരുന്നു. അവളുടെ മുന്നിലെ ഒഴിഞ്ഞ കപ്പ്  കണ്ടപ്പോൾ കാപ്പി കുടിച്ചു കഴിഞ്ഞു അവൾ പോകാൻ നോക്കുകയാണ് എന്ന് അയാൾക്കു  മനസിലായി. പെട്ടെന്ന് ഏതോ ഒരുൾപ്രേരണയാൽ കൈ നീട്ടി അയാൾ പറഞ്ഞു

" വൈഭവ് റാം , ട്രാവലർ ആൻഡ്  ഫ്രീലാൻസ് ഫോട്ടോഗ്രാഫർ"

നീട്ടിയ കൈകൾ കൈകളിൽ തൊടാതെ അവൾ പറഞ്ഞു  'അളക ശിവകുമാർ ' .

തുടക്കം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അയാൾ . ഔപചാരിക സംസാരത്തിനു ശേഷം അവൾ എഴുന്നേറ്റു പോകുമ്പോൾ അവളുടെ സാരിയിൽ നിന്ന് വരുന്ന ഗന്ധത്തെ അയാൾ മൂക്കിലേക്ക് ആവാഹിച്ചു എടുക്കുക ആയിരുന്നു.

ഓരോ പ്രാവശ്യം  കാണുമ്പോഴും കുറേശ്ശേ കുറേശ്ശേ ആയി അവരുടെ സംസാരം നീണ്ടു  നീണ്ടു ചിരപരിചിതരെ പോലെ ആയി. ഇതിനു മുൻപും അവിടെ വന്നിട്ടുണ്ട്    എന്നും  തിരിച്ചു വിളിക്കുന്ന  വല്ലാത്ത ഒരു മാന്ത്രിക ശക്തിയുണ്ട് ഈ പ്രദേശത്തിന്  എന്നും അയാൾ സംസാരത്തിനിടയിൽ  അവളോട് പറഞ്ഞു.  കുഞ്ഞു ക്ഷേത്രങ്ങളും  അടുത്തുള്ള ചെറിയ ഗ്രാമങ്ങളും കുന്നിൻമുകളിൽ  അസ്തമയവും ഒക്കെ അയാളുടെ വാക്കുകളിൽ കൂടെ കേട്ടപ്പോൾ അതൊക്കെ കാണാൻ അവൾക്കും ആവേശമായി. അടുത്ത ദിവസം  രാവിലെ  ആദ്യം  ദേവീക്ഷേത്രത്തിൽ പോയി തൊഴുതു അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു യാത്ര അവർ പ്ലാൻ ചെയ്തു.

ആ യാത്രയിൽ  അത് വരെ കണ്ട കാഴ്ചകൾ എല്ലാം   ചെറുതും ഭംഗി ഇല്ലാത്തതും ആയിരുന്നു എന്നവൾക്കു മനസിലായി. നഗരത്തിന്റെ തിരക്കും മാലിന്യവും എത്തിച്ചേരാത്ത നാട് , തികച്ചും നിഷ്‍കളങ്കരായ ഗ്രാമീണർ . അവർ ഉണ്ടാക്കുന്ന അത് വരെ കണ്ടിട്ടില്ലാത്ത വിഭവങ്ങൾക്ക് എന്തെന്നില്ലാത്ത രുചി. മടക്കയാത്രയിൽ വൈഭവിനെ പരിചയെപ്പെട്ടിരുന്നില്ലെങ്കിൽ  ഉണ്ടാകുമായിരുന്ന നഷ്ടങ്ങളെ കുറിച്ച് അവൾ ഓർത്തു. ഹോട്ടലുകൾ നടത്തുന്ന ഷെഡ്യൂൾ ട്രിപ്പിൽ ഇത് പോലൊരു കാഴ്ച ഒരിക്കലും കിട്ടില്ലായിരുന്നു .

അടുത്ത ദിവസം  കുന്നിൻമുകളിലെ  അസ്തമയം ആയിരുന്നു ലക്‌ഷ്യം.ഓരോ കഥകളും പറഞ്ഞു കുന്നിൻ മുകളിലേക്ക് നടക്കുമ്പോൾ ദൂരവും കയറ്റവും ഒന്നും അവൾ അറിഞ്ഞതേയില്ല. അയാളുടെ ബാഗിൽ കുടിക്കാൻ വെള്ളവും കഴിക്കാനുള്ള  പഴങ്ങളും ചിപ്സും ഒക്കെ നിറച്ചായിരുന്നു യാത്ര. തിന്നും കുടിച്ചും കളിച്ചും ചിരിച്ചും മുകളിൽ എത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് താഴ്ന്നു തുടങ്ങുന്നുണ്ടായിരുന്നേയുള്ളു.

കുന്നിൽ മുകളിൽ ചുവന്ന  പൂക്കൾ  നിറഞ്ഞൊരു ഒറ്റ മരം .  കൈകൊണ്ട് തൊടാൻ പറ്റുന്ന വിധം അടുത്തെത്തിയ മേഘങ്ങൾ. അസ്തമിക്കാൻ  തുടങ്ങുന്ന സൂര്യരശ്മികൾ  അവയ്ക്ക്  ഉലയിലെ പഴുപ്പിച്ച ഇരുമ്പെന്ന പോലെ ചുവപ്പു നിറം കൊടുത്തിരുന്നു. മരത്തിനു ചുവട്ടിൽ നിന്നും ചുറ്റും കണ്ണോടിക്കുമ്പോൾ മേഘങ്ങളിൽ നിന്നും ഉതിർന്നു വീണത് പോലെ കുന്നുകൾ. അവയിൽ നിന്നും മുകളിലേയ്ക്ക് ഉയരുന്ന പുകമഞ്ഞു . വാക്കുകളിൽ വിവരിക്കാനാകാത്ത ആ സുന്ദരദൃശ്യത്തെ  ലെൻസിൽ ഒപ്പിയെടുക്കുക ആയിരുന്നു അയാൾ. ചെറിയ കാറ്റിൽ അവളുടെ ചുവന്ന  ഷാൾ ഉയർന്നു പൊങ്ങുന്നതിന്റെ ഫോട്ടോ എടുക്കുമ്പോൾ ആണ് അയാൾ കണ്ടത്. അവളുടെ മൂക്കിൻതുമ്പത്തെ വിയർപ്പുതുള്ളി വൈഡൂര്യം പോലെ തിളങ്ങുന്നു. സ്വർഗീയ കാഴ്ച്ചയിൽ മയങ്ങി ഏതോ ലോകത്തിൽ നിൽകുന്ന അവൾ ആകട്ടെ ഫോട്ടോ  എടുക്കുന്നത് അറിഞ്ഞതേയില്ല.

"താങ്ക്സ് റാം" എന്ന് പറഞ്ഞു  തിരിഞ്ഞപ്പോൾ ആണ് അയാൾ ഫോട്ടോ എടുക്കുന്നത് അവൾ ശ്രദ്ധിച്ചത്.

"അന്യസ്ത്രീകളുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ എടുക്കുന്നത് കുറ്റകരം ആണ് ഫോട്ടോഗ്രാഫർ"

"ഒരു ഫോട്ടോഗ്രാഫർക്ക് സുന്ദരമായ എന്തിന്റെയും ഫോട്ടോ എടുക്കാം എന്നാണ്" അയാളും  വിട്ടു കൊടുത്തില്ല.

"ഓഹോ, എങ്കിൽ പിന്നെ ആ സൗന്ദര്യം ഞാനും ഒന്ന് കാണട്ടെ."

 അയാൾ എടുത്ത  ഫോട്ടോകൾ നോക്കി കൊണ്ടിരിക്കുമ്പോൾ കാറ്റിൽ അവളുടെ മുടി അയാളുടെ മുഖത്തേക്ക് പതിച്ചു. മുൻപ് അറിഞ്ഞിരുന്ന മാസ്മരികഗന്ധത്തിനു പകരം മുടിക്ക്  കർപ്പൂരത്തിന്റെയും തുളസിയുടെയും മണമായിരുന്നു.

ഒരു നിമിഷം എന്തോ ഒരാവേശത്തിൽ  ഇടം കൈ കൊണ്ട് അരക്കെട്ടു ചേർത്ത് പിടിച്ചു അവളുടെ ചെവിക്കു താഴെ ഉമ്മ  വെക്കുമ്പോൾ അരുതായ്മകളെ കുറിച്ചൊന്നും അയാൾ ഓർത്തില്ല. ഒറ്റ മരം ചുവന്ന പൂക്കൾ  അവർക്ക് മേൽ പൊഴിച്ച് കൊണ്ടിരുന്നു. അവളുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദത്തിൽ അവർ ഒന്ന് ഞെട്ടി. ഫോൺ സ്‌ക്രീനിൽ ശിവ് ന്റെ പേര്. ഫോൺ ചെവിയോട് ചേർത്തു  അവൾ ഒരറ്റത്തേക്ക് നടന്നു. സംസാരിച്ചു കഴിഞ്ഞപ്പോൾ സൂര്യൻ കുന്നുകൾക്കിടയിലേക്ക് മറയാൻ  തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. കുന്നിറങ്ങുമ്പോൾ അയാൾ നിശബ്ദൻ ആയിരുന്നു. എന്ത് പറ്റി  എന്ന അവളുടെ ചോദ്യത്തിന് സോറി പെട്ടെന്നു ഞാൻ എന്തോ ഓർത്തു അറിയാതെ , അയാൾ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു

 "താങ്ക്സ് , കുറച്ചു സമയത്തേക്ക് എങ്കിലും എന്നെ ഒരു ടീനേജർ ആക്കി യതിനു"  പൊട്ടിച്ചിരിച്ചു  ഒറ്റ നിമിഷം കൊണ്ട് അവർക്കിടയിൽ വന്നു വീണ മൗനത്തിന്റെ പുതപ്പിനെ അവൾ ചുരുട്ടിയെറിഞ്ഞു

സംസാരിച്ചു  നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു " നമ്മൾ മുൻപേ കണ്ടു മുട്ടേണ്ടവർ ആയിരുന്നു "

"ഒരിക്കലും അല്ല മുൻപേ കണ്ടു മുട്ടിയിരുന്നുവെങ്കിൽ ഈ അസ്തമയം ഇത്രയും ഭംഗിയിൽ നമുക്ക് ഒരിക്കലും കാണാൻ പറ്റില്ലായിരുന്നു"

കുന്നിൻമുകളിൽ നിന്നും കണ്ട തടാകത്തിലേക്ക് പിറ്റേദിവസം പോകാമെന്നു പറഞ്ഞു ഇരുവരും പിരിഞ്ഞു .

പിറ്റേന്ന് കാലത്തു റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ ആണ് റിസപ്ഷനിൽ നിന്നും അയാളെ വിളിച്ചു  ഇത് 410 ലെ ഗസ്റ്റ് തരാൻ  വേണ്ടി ഏല്പിച്ചതാണ് എന്ന് പറഞ്ഞു ഒരു കവർ  കൊടുത്തത് . ആകാക്ഷയോടെ തുറന്ന കവറിൽ നിന്നും വീണ ഒരു തുണ്ടു പേപ്പർ  വായിച്ചു കൊണ്ട് അയാൾ പുറത്തേക്ക് നടന്നു

റാം,

ശിവ്നു വയ്യാത്തത് കൊണ്ട് ട്രിപ്പ് ക്യാൻസൽ ചെയ്തു തിരിച്ചു വന്നിരിക്കുന്നു. വലിയ ബിസിനസ്സ്മാൻ ആണെങ്കിലും വയ്യാതായാൽ ചെറിയ കുട്ടിയെ പോലെയാണ്. അത് കൊണ്ട്  പറഞ്ഞതിലും മുൻപേ മടങ്ങേണ്ടിയിരിക്കുന്നു.

തിരിച്ചു വിളിക്കുന്ന മാന്ത്രികതയുള്ള നാട്ടിൽ വീണ്ടും വസന്തം ജക്കാരൻഡാ പൂക്കൾ വിരിക്കുമ്പോൾ നമ്മൾ കണ്ടുമുട്ടും. അത് കൊണ്ട് തന്നെ ഫോൺ നമ്പർ ഒന്നും തന്നെ തരുന്നില്ല.

പിന്നെ , അന്ന് ചോദിച്ചിരുന്നില്ലേ ജക്കാരൻഡയുടെ മണമെന്താണ് എന്ന് . അതിനു ജോർജിയോ അർമാനിയുടെ മണമാണ് ..;)

അളക

പൂവിന്റെ മണം അറിയാൻ ചാഞ്ഞു കിടക്കുന്ന കൊമ്പിലെ ജക്കാരൻഡാ പൂ അയാൾ മണത്തു  നോക്കി. അതിനു  തുളസിയുടെയും  കർപ്പൂരത്തിന്റെയും ഗന്ധമായിരുന്നു !!


******************
സമർപ്പണം ജക്കാരൻഡയും പ്രണയവും അവിടേം ഇവിടേം തൊടാതെ പറയുന്ന തമ്പി സാറിന്

ടൈറ്റിൽ നു കടപ്പാട് : പിഗ്മക്ക്

പടം വര : റൈഡർ സോളോ




കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...