2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

No Body Can Steal Your Happiness!!!

ഇന്ന് ലോക കാൻസർ ദിനം.

കാൻസർ എന്നാ വാക്ക് ഞാൻ ആദ്യം ആയി കേൾക്കുന്നത്  അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണ്.  മേമക്ക് (അമ്മയുടെ അനിയത്തി) കാൻസർ ആണെന്ന് അമ്മയോട് ആരോ പറയുന്നത് കേട്ടതാണ്. മേമ മുട്ടുവരെ നീണ്ടമുടിയും വെളുത്ത നിറവും നെറ്റിയിൽ  ചുവന്ന വട്ടപൊട്ടുമുള്ള ഒരു സുന്ദരി ആയിരുന്നു, . ബാലവാടി ടീച്ചറും ഒരല്പസ്വല്പം സാമൂഹ്യപ്രവർത്തനവും കൊണ്ട് നാട്ടുകാർക്കൊക്കെ പ്രിയങ്കരി ആയിരുന്നു. ഇടയ്ക്കിടെ വരുന്ന വയറുവേദനയെ പറ്റി വീട്ടിൽ വരുമ്പോഴൊക്കെ അമ്മയോടു പറയുന്നത് കേൾക്കാമായിരുന്നു. സാവിത്രി സാബുവിൽ (കോഴിക്കോട് മെഡിക്കൽ കോളേജിലെ കാൻസർ യുണിറ്റ് ) അഡ്മിറ്റ്‌ ആണെന്നും റേഡിയെഷൻ നടക്കുന്നു എന്നൊക്കെ ഉള്ള വിവരങ്ങൾ അമ്മയോടു പറയുന്നത് കേൾക്കാറുണ്ട് എങ്കിലും കാൻസർ എന്നാൽ ഒരാളുടെ രൂപം തന്നെ മാറ്റിയെടുക്കുന്ന അസുഖം ആണ് എന്നറിയില്ലായിരുന്നു. മേമയെ വീട്ടിലേക്കു തിരിച്ചു കൊണ്ടുവന്ന ദിവസം അമ്മ എന്നെയും കൂട്ടി അവരുടെ വീട്ടിലേക്കു പോയി. മേമയുടെ രൂപം കണ്ടു ഞാൻ ആ മുറിയിൽ  നിന്നും പുറത്തേക്കു ഒരോട്ടം ആയിരുന്നു. ഒറ്റമുണ്ട് , പച്ച ബ്ലൌസ് , മുട്ടറ്റം മുടിയുണ്ടായിരുന്ന തലയിൽ  കുറച്ചു മുടി..വെളുത്ത വയർ കലത്തിന്റെ അടിഭാഗം പോലെ കറുത്തിരിക്കുന്നു. അമ്മ വീണ്ടും മുറിയിലേക്ക് വിളിച്ചപ്പോൾ മേമ പറഞ്ഞു 'വിളിക്കണ്ട കുട്ടി പേടിച്ചു കാണും' പിന്നീട് എത്ര ദിവസം അങ്ങനെ കിടന്നു എന്നോർമയില്ല. ഒരു ദിവസം അമ്മയുടെ കൂടെ പോയപ്പോൾ വെള്ള പുതച്ചു കിടക്കുന്ന മേമയെ ആണ് കണ്ടത് .


പത്താം  ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒരു  രാത്രി പൊടിയരികഞ്ഞി കുടിച്ച ഉടനെ അച്ഛൻ മുറ്റത്തെ കോരിച്ചൊരിയുന്ന മഴയിലേക്ക്‌ ചർദ്ദിച്ചത് . അരി വെന്തില്ല അതുകൊണ്ടാണ് ഇറങ്ങാത്തത് എന്ന്  അമ്മയോട് പറയുന്നത് കേട്ടു.  രണ്ടു ദിവസം കഴിഞ്ഞു ചെലോട്‌ മിഷൻ ഹോസ്പിറ്റലിൽ അച്ഛനെ കൊണ്ട് കാണിച്ചപ്പോൾ അവർ പറഞ്ഞു ബ്രൊങ്കൈറ്റിസ് ആകാം . ഏതായാലും അഡ്മിറ്റ്‌ ആക്കാം, കൂടുതൽ ടെസ്റ്റുകൾ ആവശ്യമാണ്‌. സ്റ്റഡി ലീവിനിടയിൽ അച്ഛനെ കാണാൻ ഇടയ്ക്കിടെ ഹോസ്പിറ്റലിൽ പോകാറുണ്ടായിരുന്നു. ഒരു രാത്രി പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് രണ്ടാമത്തെ ഏട്ടൻ അമ്മയോട് പതുക്കെ പറയുന്നത് കേട്ടത്  " കുറച്ചു കൂടിയ രോഗം ആണെന്നാണ് പറഞ്ഞത് , വെല്ലൂര് കൊണ്ടുപോകേണ്ടി വരും " സ്റ്റഡി ലീവിനിടക്ക് പിടിപെട്ട മഞ്ഞപിത്തം എന്നെ ഒരു മാസം കിടന്ന കിടപ്പിൽ കിടത്തിയപ്പോൾ അച്ഛനെ വെല്ലൂര് കൊണ്ടുപോയതും സർജെറിക്ക് വിധേയമാക്കിയതും ഒക്കെ അറിഞ്ഞിരുന്നു എങ്കിലും രോഗം അന്നനാളത്തിലെ കാൻസർ ആയിരുന്നു എന്ന് ആരും തന്നെ പറഞ്ഞിരുന്നില്ല. വെല്ലൂരിലെ ആശുപത്രി വാസം കഴിഞ്ഞു തിരിച്ചു വന്ന അച്ഛൻ ആദ്യത്തെ അത്ര ഊർജസ്വലൻ ആയിരുന്നില്ല എങ്കിലും കിടപ്പിൽ ആയിരുന്നില്ല. എന്നാലും അധികകാലം അങ്ങനെ ഉണ്ടായിരുന്നില്ല. ഒരു കെമിസ്ട്രി ലാബ്‌ കഴിഞ്ഞു ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ വേഗം വീട്ടിലേക്കു പോകണം എന്ന് പറഞ്ഞപ്പോൾ വേണ്ടാത്തതൊന്നും മനസ്സിൽ തോന്നിയിരുന്നില്ല . കാരണം രണ്ടു ദിവസം മുന്നേ വരുമ്പോൾ ഈവെനിംഗ് വാല്ക് കഴിഞ്ഞു മുകളിലെ മുറിയിലേക്ക് പോകുന്ന അച്ഛനെ കണ്ടതാണല്ലോ.


കാൻസർ എന്ന വാക്ക്  പിന്നീടു എന്റെ ജീവിതത്തിലേക്ക്  കടന്നു വന്നത് ഭർത്താവിന്റെ സഹോദരിയിലൂടെ ആണ്. സഹോദരി എന്നതിലുപരി രണ്ടു  വയസ്സായപ്പോൾ അമ്മ നഷ്ടപെട്ടയാൾക്ക്  അമ്മ ആയിരുന്നു അവർ. അവർക്ക് ഇങ്ങനെ ഒരു അസുഖം ആണ് എന്നതു ആദ്യം അറിഞ്ഞത് ഞാൻ തന്നെ ആയിരുന്നു. അങ്ങേരോട് എങ്ങനെ പറയും എന്നറിയാതെ രണ്ടു ദിവസം ഞാൻ എന്റെ മനസ്സിൽ ഇട്ടു തന്നെ നീറ്റി. പിന്നീടു ധൈര്യം സംഭരിച്ചു പറഞ്ഞു. അത് കേട്ട അങ്ങേരുടെ ഇരിപ്പ് കാൻസർ എന്ന കേൾക്കുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ വരും. ചേച്ചിയെ കാണാൻ ഹൈദരബാദിൽ എത്തുമ്പോൾ അവസാന സ്റ്റെജിൽ എത്തിയിരുന്നു. ലോകത്തിന്റെ ഏതു മൂലയിൽ കൊണ്ട് പോയി ചികിത്സിക്കാൻ ഉള്ള എല്ലാം ഉണ്ടായിട്ടും കണ്ടു പിടിക്കാൻ വൈകി എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വിധിക്കു കീഴടങ്ങേണ്ടി വന്നു .

പിന്നീടു കാൻസർ വിളിച്ചു കൊണ്ട് പോയത് അനിതയെ ആണ്. ഭർത്താവിന്റെ അമ്മായിയുടെ മകൾ. ഇത്ര എനെർജെറ്റിക്ക്  ആയ സ്ത്രീകളെ അപൂർവ്വം ആയിട്ടാണ് കാണാൻ കഴിയുക. സംസാരവും പ്രവർത്തിയും  എല്ലാം പടെ പടെ എന്നാണ്. ഞാൻ പലപ്പോഴും ഭർത്താവിനെ കളിയാക്കുമായിരുന്നു, നിങ്ങൾ എന്താണ് അനിതയെ കെട്ടാതിരുന്നത്‌ എന്ന് ചോദിച്ചു. തിരൂർ തുഞ്ചൻ പറമ്പിനു അടുത്ത് തന്നെയുള്ള അവളുടെ വീട്ടിൽ പോകാൻ എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അനിതയുടെ സംസാരം  കേട്ടിരിക്കാം. പിന്നെ തുഞ്ചൻ പറമ്പിൽ ഒന്ന് കേറാം. ഒരു ദിവസം ഓഫീസ് വിട്ടു വീട്ടിൽ എത്തിയപ്പോൾ മുനിഞ്ഞിരിക്കുന്ന കണവനെ കണ്ടത് .കാര്യം എന്തെന്ന് തിരക്കിയപ്പോൾ പതുക്കെ ആണ് പറഞ്ഞത് 'അനിതക്കു കാൻസർ ആണ്'.  പ്രൈമറി സ്റ്റേജിൽ തന്നെ കണ്ടുപിടിക്കുകയും ഡോക്ടർ ഗംഗാധരന്റെ ചികിത്സയിൽ ആണ് എന്നതും ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയിരുന്നു. പക്ഷെ ഏതു ഡോക്ടറെക്കാളും വലിയ കണക്കുകൂട്ടൽ മുകളിൽ ഒരാൾ നടത്തുന്നുണ്ടല്ലോ.

എനിക്ക് അടുത്ത പരിചയമുള്ളവർ എല്ലാവരും തന്നെ രോഗത്തിന് കീഴ്പ്പെട്ടവർ ആണ്. എങ്കിലും ഇതിൽ നിന്നും സർവൈവ് ചിലരെ കാണുമ്പോൾ ഒരു സന്തോഷം. അതിൽ ഒരാളാണ് ഞങ്ങളുടെ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ആന്റി. നീണ്ട ചികിത്സ കഴിഞ്ഞു ഇപ്പോൾ അവർ പൂർണ്ണഗർഭിണി ആയ മകളെയും , വീട്ടിലെ എല്ലാ പണികളും ചെയ്തു ചുറുചുറുക്കോടെ നടക്കുന്നത് കാണുമ്പോൾ സന്തോഷം.

വിധി ഓരോരുത്തര്ക്കും ഓരോ പോലെ ആയിരിക്കുമല്ലോ !!!




(കാൻസർ അവൈര്നെസ്സ് ഫിലിം ആയ 'അമരന്തിന്റെ ' ക്യാപ്ഷൻ  ആണ് നോ ബഡി കാൻ സ്റ്റീൽ യുവർ ഹാപ്പിനെസ്സ് ) 

1 അഭിപ്രായം:

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...