2014 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

ഓർമ്മചെപ്പ്

ഹുദ്ഹുദ് ചുഴലിക്കാറ്റു ആന്ധ്രയുടെ തീരപ്രദേശങ്ങളെ നാമാവശേഷമാക്കിയ വാർത്തകൾ ടി വിയിൽ നെഞ്ചിടിപ്പോടെ നോക്കി കാണുമ്പോൾ മനസ്സിൽ  ഇത് പോലെ തന്നെ ഒരു ചുഴലിക്കാറ്റിൽ പെട്ട് പോയത് ഓർമ്മ വന്നു .

1996 , നവംബർ  6 - രാജമുന്ദ്രി 

ആന്ധ്രയിലേക്ക് വണ്ടി കയറി ഏതാണ്ട്  ഒന്നര വർഷം കഴിഞ്ഞു. ഏഴു മാസമെത്തിയ കുഞ്ഞിക്കൈകാലുകൾ എന്റെ വയറ്റിനുള്ളിൽ  കുങ്ഫു, കരാട്ടെ പരിശീലനം നടത്തുന്നു. 

കാലത്തെ ഒരു മഴക്കുള്ള തയ്യാറെടുപ്പ് പോലെ ആകാശം മൂടി കെട്ടി നിന്നു . സൈക്ലോണ്‍ ആണു ആളുകൾ പുറത്തിറങ്ങരുത് എന്നൊക്കെ വാർത്തയിൽ കണ്ടു. എങ്കിലും വയനാട്ടിലെ പെരുംമഴ കണ്ടു വളർന്ന എനിക്ക് വലിയ പേടിയോ ആകാംക്ഷയോ ഒന്നും ഉണ്ടായിരുന്നില്ല.  

മൊബൈൽ ഫോണ്‍ ഒന്നും പ്രചാരത്തിൽ ഇല്ലാതിരുന്ന ആ സമയത്ത് , എനിക്ക് ഫോണ്‍ വന്നിരുന്നത് ഞങ്ങളുടെ കോളനിയിലെ തന്നെ തിരുവനന്തപുരംകാരായ ജ്യോതിചെച്ചിയുടെ വീട്ടിലേക്കു ആയിരുന്നു. ഈ സമയത്തു വിളിക്കും എന്ന് ആദ്യം വിളിച്ചു പറയും ആ സമയത്ത് ഞാൻ അവിടെ പോയിരിക്കും. അങ്ങനെ ആയിരുന്നു. രാത്രി 7 മണിക്കു ഫോണ്‍ വരും എന്ന് പറഞ്ഞു അവിടെ പോയിരിക്കുമ്പോൾ തന്നെ ചെറിയ കാറ്റു അടിക്കുന്നുണ്ടായിരുന്നു. മഴ ഒന്നും ഉണ്ടായിരുന്നില്ല. ഫോണിൽ ആദ്യം വന്ന ചോദ്യം ' ആന്ധ്രയിൽ ചുഴലിക്കാറ്റു എന്ന് വാർത്തയിൽ കണ്ടു, അവിടെ കുഴപ്പം ഒന്നുമില്ലലൊ" എന്നായിരുന്നു. കുഴപ്പമില്ല എന്ന ഞാൻ പറഞ്ഞതും ഒരു വലിയ കാറ്റടിച്ചു അവരുടെ അടുക്കള ഷെൽഫിലെ പാത്രങ്ങൾ താഴോട്ടു  വീണു. അതെന്താ ശബ്ദം എന്ന ഏട്ടന്റെ ചോദ്യത്തോടൊപ്പം തന്നെ ഫോണ്‍ കട്ട്‌ ആയി. പവർ പോയി. എന്നാൽ ഇനി ഇവിടെ ഇരുന്നിട്ട് കാര്യമില്ല വീട്ടിലേക്കു പോകാം എന്ന് പറഞ്ഞു  എഴുന്നേറ്റു.  ഇന്നിവിടെ കിടക്കാം നല്ല കാറ്റുണ്ട് , പോകണ്ട എന്നവർ പറഞ്ഞെങ്കിലും വേറെ വീട്ടില് കിടന്നാൽ ഉറക്കം വരാത്തത് കൊണ്ട് ഞങ്ങൾ ഇറങ്ങി. ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങിയ ഞങ്ങള്ക്ക് നടക്കേണ്ടി വന്നില്ല എന്നതാണ് സത്യം. കാറ്റ് ഞങ്ങളെ തൂക്കിയെടുത്തു. പരസ്പരം കൈ അരയോടു ചേർത്ത് പിടിച്ചു ഞങ്ങൾ നടക്കുകയായിരുന്നില്ല.

കാറ്റിൽ പറക്കാനും, മഴയിൽ കുളിക്കാനും സ്വപ്നം കണ്ടു നടക്കുന്ന എനിക്ക് പേടി ഒന്നും തോന്നിയില്ല. എന്ത് രസാല്ലേ എന്ന ചോദ്യത്തിന് വേഗം ഇങ്ങോട്ട്  നടക്കു എന്ന മറുപടി. നടക്കുകയല്ലല്ലോ നമ്മൾ പറക്കുകയല്ലേ....

വീട്ടിൽ എത്തിയപ്പോഴും അടിച്ച കാറ്റിന്ന്റെ ശക്തിയെ കുറിച്ചോ ഭീകരതെയെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആയിരകണക്കിന് ആളുകൾക്ക് ജീവനാശം സംഭവിച്ചു എന്നും, ഏക്കറു കണക്കിന് കൃഷിയിടം നശിച്ചു പോയി എന്നൊക്കെ അറിയുന്നത് പിന്നീട് ആയിരുന്നു.

ഏതാണ്ട് പത്തു ദിവസത്തോളം വെള്ളവും കറണ്ടും ഇല്ലാതെ ആയി. ഏഴുമണിക്ക് കണവൻ ഓഫീസിലേക്ക് പോകും. വെള്ളത്തിന്റെ ടാങ്കർ വരുന്നത് പതിനൊന്നു മണിക്ക്. വയറും ബിന്ദിയുമായി ടാങ്കറിന്റെ നീണ്ടു ക്യുവിൽ നിന്നപ്പോൾ ആണ് അത് വരെ കാണാത്ത ചില മുഖങ്ങൾ കൂടെ തെലുങ്കർക്കു ഉണ്ട് എന്നറിഞ്ഞത്.

താൻ, എന്റേതു എന്നാ ഒരു വൃത്തത്തിൽ മാത്രം ജീവിക്കുന്നവർ ആയിട്ടാണ് അന്ന് വരെ എനിക്കവരെ പരിചയം. തന്നെ ബാധിക്കാത്ത പ്രശ്നം ആണെങ്കിൽ ' മനക്കെന്തുക്ക് ലെ " (നമ്മൾക്കെന്താ ) എന്ന മനോഭാവം. അടുത്ത് കിടന്നു ഒരുവൻ പിടഞ്ഞു മരിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത തരം  മനുഷ്യർ ഇതായിരുന്നു ഞാൻ അത് വരെ കണ്ടത്.

എന്റെ ബിന്ദി നിറക്കാനും അത് എന്റെ വീടിന്റെ മുന്നില് വരെ കൊണ്ട് തരാനും അതു വരെ ഒന്ന് മുഖത്ത് നോക്കി ചിരിക്കുക പോലും ചെയ്യാത്തവർ തയ്യാറായി എന്നത് എന്നെ അത്ഭുതപെടുത്തി. ആപത്തു വരുമ്പോൾ ആരും അന്യരാകുന്നില്ല!!!






2014 സെപ്റ്റംബർ 23, ചൊവ്വാഴ്ച

എന്താ എല്ലാവരും ഇങ്ങനെ???

മുന്നിൽ തണുത്ത് മരവിച്ച ശരീരം..
പിന്നിൽ ജീവന്റെ അവസാനശ്വാസം പിടിച്ചു വെക്കാൻ ഉള്ള ഓട്ടം
കോവൂരിൽ റോഡ്‌ മുറിച്ചു കടന്നു ഡിവൈഡറിൽ നിൽക്കുമ്പോൾ ഒരേ സമയം എന്റെ മുന്നിലൂടെയും പിന്നിലൂടെയും കടന്നു പോയ രണ്ടു ആംബുലൻസുകൾ.
ജീവിതത്തിന്റെ രണ്ടവസ്ഥകളെ ഒരുമിച്ചു കാണിച്ചു തന്നതു ഒരു പക്ഷെ എന്റെ മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകളെ ഒഴിവാക്കാനായിരിക്കാം. എത്ര ഓടി പിടഞ്ഞാലും അവസാനം ഇത്രയേ ഉള്ളൂ എന്ന ഓർമ്മപെടുത്തൽ.

തിങ്കളാഴ്ച വൈകുന്നേരം മാവൂർ റോഡിൽ നല്ല തിരക്ക്. എല്ലാവരും ഓട്ടത്തിൽ ആണ്. അതിനിടയിലേക്ക് സൈറണ്‍ മുഴക്കി വന്ന ആംബുലൻസ്. അകത്തേക്കോ പുറത്തേക്കോ എന്നറിയാത്ത ഏതോ ജീവൻ  അതിൽ പിടയുന്നുണ്ടാകും. നോക്ക് കുത്തി പോലെ നില്ക്കുന്ന ഹോം ഗാർഡ് . അപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന വണ്‍ വേയിലേക്ക് താല്കാലിക ഡിവൈഡർ എടുത്തു മാറ്റി ആംബുലൻസിനെ മുന്നോട്ടു വിടാം. പക്ഷെ ആരും അതിനു ശ്രമിച്ചില്ല. അതിനിടയിൽ വണ്ടികൾ അനങ്ങി തുടങ്ങി , വേഗം മുന്നോട്ടെടുത്ത ആംബുലൻസിനു മുന്നിൽ ഒരു സ്വിഫ്റ്റ് കാറിനുള്ളിൽ രണ്ടു ന്യൂ  ജെൻ പയ്യൻസ്. ആംബുലൻസിലെ സഹായി അതിന്റെ വാതിലിനടിച്ചു ശബ്ദമുണ്ടാക്കുമ്പോൾ കാർ മാറ്റാതെ തന്നെ എന്തൊക്കെയോ വിളിച്ചു പറയുന്നു അവർ.. എന്തായാലും അവർ ഒന്ന് മാറിയപ്പോൾ വേഗം മുന്നിലെക്കെടുത്തു പോയി ആംബുലൻസ്. ഇതൊക്കെ കണ്ടു നിന്ന ഹോം ഗാർഡിനോട് എന്ത് ചെയ്യാൻ നില്കുകയാണ് എന്നു ചോദിക്കണം എന്ന് തോന്നി. അപ്പോഴേക്കും ഒരു ഓട്ടോക്കാരനെ മര്യാദ പഠിപ്പിക്കാൻ അയാൾ റോഡിലെക്കിറങ്ങി.

മറ്റൊരു ദിവസം  രാവിലെ പൊറ്റമ്മൽ ജങ്ക്ഷൻ കഴിഞ്ഞ ഉടനെ ബസിനു പിറകിൽ ആംബുലൻസ് സൈറണ്‍ . രണ്ടു ബസ്സുകൾ തമ്മിലുള്ള സമയവ്യത്യാസം ഒന്നോ രണ്ടോ മിനിറ്റ് മാത്രം ആണ് എങ്കിലും ആംബുലൻസ് കണ്ട ഡ്രൈവര് ബസ്‌ ഒതുക്കിയിട്ടു അതിനു പോകാൻ വഴി ഒരുക്കി. പക്ഷെ മുന്നിലെ കാറുകാരൻ , അയാൾക്ക് ഇതിനെക്കാൾ വലിയ തിരക്കാണ് എന്ന് തോന്നുന്നു സൈഡ് കൊടുത്തില്ല. ഇത് കണ്ടപ്പോൾ ആംബുലൻസ് എന്ന ഷോർട്ട് ഫിലിം എനിക്ക് ഓർമ വന്നു .

എന്താണ് എല്ലാവരും ഇങ്ങനെ ആയതു?
ഒന്ന് സൈഡ് കൊടുത്താൽ ഒരു ജീവൻ രക്ഷിക്കാം..എന്നിട്ടും!!!


2014 സെപ്റ്റംബർ 4, വ്യാഴാഴ്‌ച

തിരിഞ്ഞുനോട്ടം !!

    
സ്വപ്നങ്ങളുടെ കോണി പടി ഇറങ്ങി
തിരിഞ്ഞു നോക്കുമ്പോൾ കാണാം
ചാരം മൂടിയ ഓർമ്മകൾ
നിറംക്കെട്ട  ചിത്രങ്ങൾ
നീല കൈ വിട്ട ആകാശം
ഉണങ്ങി വീണ പുൽനാമ്പുകൾ
തിരിച്ചെടുക്കാൻ വയ്യാത്ത വിധം
നഷ്ടമായൊരു ജീവിതം !!!



Photo courtesy: Shaji Panicker

ഈ  ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ്‌ ...:)

ഇതു വരെ ഇത് വഴി കടന്നു പോയ എല്ലാവർക്കും നന്ദി ...പോസ്റ്റുകൾ  വായിക്കുകയും അഭിപ്രായം രേഖപെടുത്തുകയും ചെയ്തു   പ്രോത്സാഹനം തന്ന എല്ലാവർക്കും...പ്രത്യേകിച്ചു അജിത്‌ മാഷിന്...:)








2014 ഓഗസ്റ്റ് 30, ശനിയാഴ്‌ച

2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിതലരിച്ച ഓർമ്മകൾ !!!

"വരൂ വരൂ കണ്ടിട്ടു കുറെ കാലമായല്ലോ , ഈ വഴി ഒക്കെ മറന്നു പോയോ " ആവേശത്തോടെയും സന്തോഷത്തോടെയുമുള്ള സ്വാഗതം. ആ സന്തോഷം ഞങ്ങളിലേക്കും പടർന്നു. ചിരിച്ചും കളിപറഞ്ഞും കുറെ നേരം കഴിഞ്ഞു ചായ കുടിക്കാൻ ആയി ഇരിക്കുമ്പോൾ എന്നിലേക്ക്‌ നീണ്ട ഒരു നോട്ടം, എന്തോ പന്തികേട്‌ തോന്നി ആ നോട്ടം കണ്ടപ്പോൾ, എന്താണ് എന്ന് മനസിലാക്കാൻ കഴിയുന്നതിനു മുൻപേ ചോദ്യം വന്നു
"നിങ്ങളാരാ , എനിക്ക് മനസിലായില്ലല്ലോ"

കണ്ടിട്ട് കുറെ ആയി എന്ന പറഞ്ഞ ആൾ തന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ ചായകപ്പ് കയ്യിൽ നിന്നും വഴുതിയ പോലെ. പിന്നീട് മനസിലായി  ഒരു ഊഞ്ഞാലിൽ ആടുകയായിരുന്നു അയാൾ. ഓർമക്കും മറവിക്കുമിടയിൽ ആയത്തിൽ ആടി കൊണ്ടിരിക്കുന്ന ഊഞ്ഞാൽ.

ചിലപ്പോൾ ടാങ്കിൽ വെള്ളം തീരുന്നതിനെ കുറിച്ച്, തുളസി തറയിലെ കരിഞ്ഞ തുളസിയെ കുറിച്ച്  വേവലാതി പെടുന്ന വീട്ടുകാരൻ

തൊട്ടടുത്ത നിമിഷത്തിൽ മുന്നിൽ എത്തിയ മകനെ നോക്കി നിങ്ങൾ ആരാണ്, ഇതിനു മുൻപ് കണ്ടിട്ടിലല്ലോ എന്ന് പറയുന്ന തികച്ചും അപരിചിതൻ.

എട്ടുവയസ്സിൽ പനി വന്നപ്പോൾ ആട്ടിൻപാലിൽ അമ്മ കൊടുത്ത മരുന്ന് കുടിക്കുന്ന കൊച്ചുകുട്ടിയായി മാറുന്ന നിമിഷങ്ങൾ..

ഭക്ഷണം കഴിച്ച ഉടനെ തന്നെ ഞാൻ ഒന്നും കഴിച്ചില്ല എനിക്കൊന്നും തരാതെ പട്ടിണിക്കിട്ടു എന്ന് പറഞ്ഞു ദേഷ്യപെടുന്നയാൾ


ഒരാളിൽ തന്നെ പല ഭാവങ്ങൾ കണ്ടപ്പോൾ ഒരു വിചിത്രലോകത്തു ചെന്നുപെട്ടതു പോലെ തോന്നി .. ഇതെല്ലം വെറും അഭിനയം ആണോ എന്ന് പോലും സംശയിച്ചു.

ചിതലരിക്കാത്ത ഓർമ പുസ്തകത്തിൽ നിന്നും പെറുക്കിയെടുക്കുന്ന ചില ചിത്രങ്ങളിലൂടെ മാത്രം ആയിരുന്നു അയാൾ എല്ലാം കണ്ടിരുന്നത്‌ .ഓർമയിൽ ഒന്നും തടയാതെ വരുമ്പോൾ ശൂന്യമായ കണ്ണുകളോടെ ഉമ്മറപടിയിൽ ദൂരേക്ക്‌ നോക്കി , കാണുമ്പോൾ ഒരു പ്രതിമ ആണോ എന്ന്  ആരും സംശയിച്ചു പോകുന്ന ഇരിപ്പ്.

ഓർമ്മകൾ - ജീവിതത്തിൽ വായുവും വെളളവും പോലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്.

ഇനിയൊരിക്കലും ഓർക്കരുത് എന്ന് കരുതി അടിച്ചമർത്തുന്നവ

നിനക്കാത്ത നേരത്തു പൊട്ടി ഒലിക്കുന്നവ

മറക്കരുത് എന്നു കരുതുമെങ്കിലും  മറവിയുടെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേരുന്നവ

ചാരത്തിൽ മൂടിയ കനൽ പോലെ ഉള്ള നീറുന്ന ചിലവ

ഓർമ്മകൾ നമുക്ക് നഷ്ടമായ പലതിന്റെയും ചരിത്രരേഖകൾ ആണ് . ചെറുപ്പത്തിൽ ചെയ്തു കൂട്ടിയ കുസൃതിത്തരങ്ങൾ....അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള മധുരമുള്ള ഓർമകൾ....കൂട്ടുകാർ, വീട്ടുകാർ, നാട്ടുകാർ, നഷ്ടപ്രണയം ...ഒർമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പാട് ഒരു പാട് കാര്യങ്ങൾ...നമ്മളെ മുന്നോട്ട് തള്ളുന്നതും പിന്നോട്ട് വലിക്കുന്നതും ആയ ഓർമ്മകൾ.

അടുക്കി പെറുക്കി വെക്കുന്ന ഓർമകളിൽ ചിതരിക്കുമ്പോൾ നമ്മൾ ആരാണ് എന്താണ് എന്ന് മറക്കുമ്പോൾ ആണ്  നമ്മൾ ഓരോരുത്തരും മറ്റുള്ളവരുടെ മുന്നില് ഭ്രാന്തനും വിഡ്ഢിയും അഭിനേതാവും ഒക്കെ ആയി മാറുന്നത് .

2014 ജൂലൈ 26, ശനിയാഴ്‌ച

അനുരാഗഗീതം

തെക്കൻ കാറ്റിൽ പറന്നു വന്നോരീണം
വടക്കൻ പാട്ടിൽ അലിഞ്ഞു പോയി
അറിയാതെ പാടിയ അനുരാഗഗീതത്തിൻ
ശ്രുതിയും താളവും മാറിപോയി

ആരോഹണത്തിൽ പാടിയപ്പോൾ
അനുരാഗകടലിൽ തിരയിളക്കം
അവരോഹണത്തിൽ പാടിയപ്പോൾ
അകതാരിനുള്ളിൽ തേനൊലികള്‍

ശ്രുതി ഭംഗമില്ലാതെ പാടുന്നോരീ
ശ്രുത താളമൊത്തയീ ഗീതകത്തെ
അവിരാമം പാടുക പൈങ്കിളി നീ
അവനിയിൽ സ്നേഹം നിറയുവോളം !!!

2014 ജൂലൈ 8, ചൊവ്വാഴ്ച

പത്താമത്തെ രസം

എത്ര വർഷങ്ങൾക്കു മുൻപേയാണ്  നമ്മൾ അവസാനമായി കണ്ടത്  ?

ഇരുപത്തൊന്നു അല്ലെങ്കിൽ ഇരുപത്തി രണ്ടു..

ഇത്രയും വർഷം ആയിട്ടും നിനക്കൊരു മാറ്റവുമില്ലല്ലോ  , പഴയ കളിയും ചിരിയും പൊട്ടത്തരവും എന്താ ഇതിന്റെ രഹസ്യം ?

സമരസപെടൽ

നവരസം എന്ന് കേട്ടിട്ടുണ്ട് , ഇതേതു രസമാടാ ?

പത്താമത്തെ രസം ..പരിശീലിച്ചെടുക്കാൻ ഏറ്റവും പ്രയാസമുള്ള ഒരു  രസം ആണത് , ലളിതമായി പറഞ്ഞാൽ കോമ്പ്രോമൈസിംഗ് വിത്ത്‌ ലൈഫ് ..:)

കോമ്പ്രോമൈസ്  & യു ..വിശ്വസിക്കാൻ പറ്റുന്നില്ല  ..പിടിവാശി എല്ലാം മാറ്റി വെച്ചു നീ ജീവിക്കാൻ തുടങ്ങി എന്നോ?

തുടങ്ങിയതല്ല ജീവിച്ചു കൊണ്ടിരിക്കുകയാണ് ...

എങ്കിലും പറ എങ്ങനെ ആണ് ഈ സമരസപെടൽ ? അങ്ങനെ ചെയ്യുമ്പോൾ നിരാശ നമ്മളെ ബാധിക്കില്ലേ?

യാഥാർത്ഥ്യബോധമില്ലാതെ ആശകൾക്ക് ചിറകു നൽകുമ്പോൾ അല്ലെ നിരാശ എന്നൊന്നുണ്ടാകുള്ളൂ..

എങ്കിലും ആശിച്ചാൽ അത് നടക്കാതെ ഇരുന്നാൽ നിരാശ കട്ടായം

അങ്ങനെ അല്ല..ഞാൻ ഇവിടെ നിന്നും ഒരു പക്ഷിയെ പോലെ പറന്നു നീലാകാശത്തെ തൊട്ടു കടലിലേക്ക്‌ കൂപ്പുകുത്തി തിരിച്ചു പറന്നു ആ മലയിലെ ഏറ്റവും ഉയർന്ന മരത്തിൽ ചേക്കേറാൻ കൊതിക്കുന്നു എന്ന് വിചാരിക്ക് ..നടക്കാത്ത കാര്യം ആണത്..പക്ഷെ ബംഗീജമ്പ് ചെയ്തു എന്റെ ആഗ്രഹത്തെ നിരാശയുടെ കൂട് കൂട്ടിൽ അടയിരിക്കാൻ വിടാതെ ഇരിക്കാം , അതുമല്ലെങ്കിൽ പുഴയിലെ വെള്ളത്തിൽ മുങ്ങാംകുഴിയിട്ടു അക്കരയ്ക്കു നീന്തിക്കേറി സ്വയം ചിരിക്കാം. പക്ഷി ആയില്ലെങ്കിലും പറ്റാവുന്ന പണി ചെയ്തല്ലോ എന്ന് സന്തോഷിക്കാം.

നമ്മുടെ ആശകൾ അങ്ങനെ അല്ലല്ലോ, നടക്കും എന്ന വിശ്വാസം , നടക്കണം എന്ന വാശി ഇതൊക്കെ അല്ലെ അതിനു കൂട്ടായുള്ളത് ?

ഇതിനെ എല്ലാം  ന്യുട്രലൈസ്  ചെയ്യാൻ പഠിക്കുന്നതിനെ ആണ് പൊട്ടി,  സമരസപെടൽ എന്ന് പറയുന്നത് 

എങ്കിൽ ഞാനും ഇന്ന് മുതൽ ഈ രസം പഠിക്കാൻ പോകുകയാണ് .

പഠിക്കുക്ക എളുപ്പമല്ല , അനുഭവങ്ങൾ ആകണം ഗുരുക്കന്മാർ. നിരാശ, വേദന, സന്തോഷം സങ്കടം എന്ത് തന്നെ ആയാലും അതിൽ നിന്നും എന്തെങ്കിലും എടുത്തു വെക്കാൻ ഉണ്ടാകണം നമ്മുടെ ആർക്കൈവിലേക്ക്  . പിന്നീട് അവയെല്ലാം  ഇടയ്ക്കിടെ എടുത്തു പൊടി  തട്ടണം. അങ്ങനെ കുറച്ചു കാലം പരിശ്രമിച്ചാൽ ഈ രസം പഠിച്ചെടുക്കാം . നിറഞ്ഞ ചിരിയോടെ ജീവിതത്തെ നോക്കി കാണാം ജീവിച്ചു തീർക്കാം ..

ഞാനും പഠിക്കാൻ നോക്കട്ടെ , പരാജയപെട്ടാൽ കൌണ്സിലിംഗ്  ചെയ്യാൻ ഞാൻ ഇവിടെ തന്നെ വരും ..

പരാജയപെടില്ല, യാഥാർത്ഥ്യ ബോധത്തോടെ പഠിച്ചാൽ ..അപ്പോൾ ഓൾ ദി ബെസ്റ്റ് ..

                                                  *                   *                        *


കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...