2019, ജൂൺ 22, ശനിയാഴ്‌ച

ഓർമ്മക്കുട


എന്റെ കുടയോർമ്മകൾ തുടങ്ങുന്നത് അമ്മയിലൂടെയാണ്. ജനിച്ചപ്പോൾ മുതൽ കുട കൂടെയുണ്ടെന്നാണ് തോന്നുന്നത്. കാരണം കുടയില്ലാതെ അമ്മ പുറത്തിറങ്ങാറേയില്ല. എപ്പോഴെങ്കിലും പോകുമ്പോൾ കുട മറന്നു പോയാൽ കുടയെടുക്കാൻ തിരിച്ചു ഓടിക്കുമായിരുന്നു. അങ്ങനെ അമ്മയിൽ നിന്നും ആ ശീലം എന്നിലേക്കും പടർന്നു. ബാഗിൽ അത്യാവശ്യമായുള്ളത് എന്താണ് എന്ന് ചോദിച്ചാൽ പലരും മൊബൈൽ എന്നാകും പറയുക. പക്ഷെ എനിക്കത് കുടയാണ്. മഴ ആയാലും വെയിലായാലും മഞ്ഞായാലും കുടയില്ലാതെ പുറത്തിറങ്ങുമ്പോൾ എന്തോ നഷ്ടപെട്ടത് പോലെ ഒരു ഫീൽ ആണ്. ഒറ്റക്കു  നടക്കുമ്പോൾ ഞാൻ കഥ പറയുന്നത് ചിലപ്പോൾ നിവർത്തിപിടിച്ച കുടയോടാകും. തെരുവുപട്ടികളിൽ നിന്നും രക്ഷകനായി, ചിലപ്പോൾ ബസിലുണ്ടാകുന്ന ചില കൈ ക്രിയക്ക് ആയുധമായി ഇപ്പോഴും കൂടെയുള്ള കൂട്ടുകാരൻ ആണ് എനിക്ക് കുട.

ആന്ധ്രയിലേക്ക് കുടിയേറിയപ്പോഴും കുടയെ ഞാൻ കൈ വിട്ടില്ല. പെരുമഴയത്തു  അല്ലാതെ കുടയെടുക്കാത്ത തെലുങ്കർക്ക് ഏത് കാലാവസ്ഥയിലും കുട ചൂടി പോകുന്ന ഗൊഡുകമ്മായി നോക്കി നിൽക്കാനുള്ള കാഴ്ചവസ്തു  ആയിരുന്നു  (ഗൊഡുക് - കുട, അമ്മായി നമ്മുടെ മലയാളത്തിലെ അമ്മായി അല്ല, പെൺകുട്ടി ആണ് . സൊ ഡോണ്ട് മിസണ്ടർസ്റ്റാൻഡ് )

അങ്ങനെ കുടയും ഞാനും തമ്മിൽ അഭേദ്യമായ സ്നേഹബന്ധം തുടർന്ന് കൊണ്ടിരിക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. 

ഏതാണ്ട് ആറു  വർഷങ്ങൾക്കു മുൻപാണ്. ഒരു ഇടവപാതി കാലം. ശക്തിയായ കാറ്റോടു കൂടിയ മഴയുണ്ടാകും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയ  ഒരു ദിവസം. മഴയുടെ പേര് കളയാനായി ചറുങ്ങനെ പിറുങ്ങനെ പെയ്യുന്ന ഒരു പേട്ടു  മഴ.  ശക്തിയായ കാറ്റ്  പോയിട്ട് ഒരു കുളിർകാറ്റു പോലുമില്ല. പതിവ് പോലെ ബസ് ഇറങ്ങി ദിവാസ്വപ്നം കണ്ടു കൊണ്ട്  ഓഫീസിലേക്ക്  നടക്കുന്നു . ഇടറോഡ് നിന്നും മെയിൻ റോഡ് കയറി ക്രോസ് ചെയ്താൽ ഓഫീസിന്റെ മുന്നിലെത്താം. റോഡ് ക്രോസ് ചെയ്യാൻ വേണ്ടി വണ്ടികൾ വല്ലതും വരുന്നുണ്ടോ എന്നു  നോക്കി നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത്. എന്നെ നാണം കെടുത്തിയ ആ സംഭവം. പെട്ടെന്നൊരു കാറ്റ് വന്നു. ശക്തമായ ആ കാറ്റിൽ എന്റെ തോളിൽ ഉണ്ടായിരുന്ന കുട പൊങ്ങി. പ്രാണനറെ പ്രാണനെ കൈ വിടാതിരിക്കാൻ  ഞാൻ കുടപിടിയിൽ  പിടിച്ചു.  ഏതാണ്ട് നാലഞ്ച് അടി പിറകിലേക്ക് എന്നെയും വലിച്ചു കൊണ്ട് ഒറ്റ പോക്കായിരുന്നു കാറ്റ്. വട്ടം തിരിഞ്ഞു കുട മടക്കാൻ നോക്കുമ്പോൾ കുടയുടെ ശീ ലയെല്ലാം മുകളിലേക്ക് പോയി അസ്ഥികൂടം മാതിരി നിൽക്കുന്നു. എങ്ങനൊക്കെയോ കുട മടക്കി ഒറ്റ ഓട്ടം ആയിരുന്നു ഓഫീസിലേക്ക്. ആരെങ്കിലും കാണുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്നൊന്നും നോക്കിയില്ല. അല്ലെങ്കിലും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കുന്നിടത്താണല്ലോ പ്രശ്നങ്ങൾ തുടങ്ങുന്നത്. 

അന്നത്തെ ഞാൻ  റേഷൻ ഒന്നും കിട്ടുന്നില്ലേ, വല്ല അസുഖവുമുണ്ടോ , എന്താ ഇങ്ങനെ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ചോദിപ്പിക്കുന്ന കോലമാണ് . അത് കൊണ്ട് കാറ്റിൽ കുട പറന്നതും  ഞാൻ പറന്നതും ഒന്നും ഞാൻ ആരോടും പറഞ്ഞില്ല. എന്നത്തേയും പോലെ പതിനൊന്നു മണിക്ക് ചായ വന്നു. ചായയുടെ കൂടെ  ഉള്ളി വട , പരിപ്പ് വട , പൊരിച്ച പത്തിരി തുടങ്ങിയ കടികളും ഉണ്ടാകും. എണ്ണപലഹാരങ്ങൾ ഒന്നും തന്നെ ഞാൻ വാങ്ങിക്കാറില്ല. നല്ല ചൂടുള്ള പൊരിച്ച പത്തിരി ആണ് കഴിച്ചോളി എന്ന് പറഞ്ഞപ്പോൾ ഞാൻ ഇതൊന്നും കഴിക്കാറില്ലല്ലോ എനിക്ക് വേണ്ട എന്നു ഞാനും.

" വെറുതെയല്ല ഒരു കാറ്റടിക്കുമ്പോൾ പറന്നു പോകുന്നത് " ചായക്കാരൻ 

പറന്നു പോയോ ആര് എന്ത് എന്ന സഹകളുടെ ചോദ്യം. 

"ആരാ , ഉള്ളിത്തോൽ പോലെയുള്ളയാൾ തന്നെ , കാറ്റ് അപ്പോൾ നിന്നത് നന്നായി അല്ലെങ്കിൽ അറബിക്കടലിൽ പോയി എടുക്കേണ്ടി വരുമായിരുന്നു."

എല്ലവരുടെയും കളിയാക്കലും ചിരിയും. അപമാനം കൊണ്ട് ആദ്യമായി ഞാൻ എന്റെ മെലിഞ്ഞ ശരീരത്തെ ഓർത്തു  സങ്കടപ്പെട്ടു. അപ്പോൾ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ വരാന്തയിൽ വിടർന്നു നിൽക്കുന്ന കുട. 

എന്നെ അപമാനച്ചൂളയിൽ തള്ളി വിട്ടെങ്കിലും കുടയോട് എനിക്കിന്നും പഴയ ഇഷ്ടം തന്നെയാണ്. ആ ഇഷ്ടം കാണിക്കാൻ ഇന്നലെ വായിച്ചു തീർത്ത ഒരു പുസ്തകത്തിലെ വാക്കുകൾ കടമായെടുക്കുന്നു.

" നമ്മൾ ഒരാളെ സത്യസന്ധമായി സ്നേഹിച്ചാൽ അയാൾ എന്തൊക്കെ അപരാധം നമ്മളോട് കാണിച്ചാലും ആ സ്നേഹം ഇല്ലാതാകുന്നില്ല "

സുമ രാജീവ് 
19/ 06 / 19 

(ഫേസ്‌ബുക് പേജ് ആയ ഇമ്പ്രെസ്സാ നടത്തിയ #MEMMBRELLA #IMPRESA കുടയോർമ്മകൾക്ക് വേണ്ടി എഴുതിയത്.)

വര : ജയ്‌മേനോൻ (റൈഡർ സോളോ)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...