2019, ജൂൺ 10, തിങ്കളാഴ്‌ച

യാത്ര - പാർട്ട് 1

 പ്ലാൻ ചെയ്തു നടക്കാതെ പോയ ചില യാത്രകൾ ഉണ്ട്. പോയില്ലല്ലോ എന്നൊരു വിഷമം ഉള്ളിൽ നീറ്റുന്ന ചിലത്. മൂകാംബികയിലേക്കുള്ള യാത്ര അങ്ങനെ നടക്കാതെ പോയ ഒന്നായിരുന്നു. ഒരു വര്ഷം ആയി പല പ്രാവശ്യം പോകാനൊരുങ്ങി പോകാൻ പറ്റാത്തപ്പോൾ ദേവി വിളിക്കുമ്പോഴേ പോകാൻപറ്റൂ എന്ന് സ്വയം സമാധാനിപ്പിക്കും. അങ്ങനെ ദേവി വിളിച്ചതാണ് കഴിഞ്ഞ ആഴ്ച. ആ വിളി വന്നത് ഫ്ലാറ്റിലെ അയൽവാസിയായ ആൻസി വഴിയും.  ആകെ ഒരു ദിവസം ഉണ്ടായിരുന്നുള്ളൂ  നോമ്പ് അവധി, അടുത്ത ദിവസം ലീവ് ചോദിച്ചപ്പോൾ ഒന്നും പറയാതെ ഓക്കേ പറഞ്ഞ ബോസിനെയും ദേവി തോന്നിപ്പിച്ചതാകണം.

ബുധനാഴ്ച രാവിലെ നാലര മണിക്ക് വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ മുന്നിൽ മൂകാംബിക എന്നൊരു ലക്‌ഷ്യം മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. പോകുന്ന പോക്കിലാണ് രാജീവേട്ടൻ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെ പറ്റി  പറയുന്നത്. നമുക്ക് അവിടെ ഒന്ന് തൊഴുതു പോകാം നല്ല അമ്പലം ആണെന്ന് പറഞ്ഞപ്പോൾ ഭക്തശിരോമണികൾ ആയ സന്ദീപിനും ആൻസിക്കും സമ്മതം.

പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ടു എന്ന് പറയുന്ന അമ്പലത്തിന്റെ ശ്രീകോവിലിന്റെ പുറംചുമരുകളിൽ കൊത്തുശില്പങ്ങൾ കാലപ്പഴക്കം കൊണ്ട് കുറച്ചൊക്കെ നശിച്ചുവെങ്കിലും കാണേണ്ടത് തന്നെ. കംസനെ കൊന്ന  രൗദ്രഭാവത്തിൽ ഉള്ള  കൃഷ്ണന്റെ  രൂപമാണ് പ്രതിഷ്‌ഠ. ഉത്തരഗുരുവായൂർ എന്നും ഈ അമ്പലം അറിയപ്പെടുന്നുണ്ട്. അമ്പലത്തിനോട് ചേർന്ന് ദുര്ഗ ഭഗവതി, ശിവൻ, അയ്യപ്പൻ എന്നിവരുടെ അമ്പലങ്ങളും  ഉണ്ട്. എല്ലാവരും കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വലിയ ഒരു കുളം കൂടാതെ ഒരു ആമ്പൽ കുളം, ഭഗവതി ക്ഷേത്രത്തിനു ചുറ്റുമായി ഒരു മൽസ്യ കുളം എന്നിവയുമുണ്ട്. അമ്പലത്തിനു മുന്നിലായി കായ്ക്കാതെ  പൂത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിനും ഉണ്ട് ഒരു കഥ. പലവിധ വ്യാധികൾ കൊണ്ട് കഷ്ടപ്പെട്ട ഒരു ഭക്തൻ ഗുരുവായൂരിൽ നിന്നും തൃച്ഛംബരത്തു എത്തുകയും നടക്കൽ ഇരുന്നു  പ്രാർത്ഥന നടത്തുകയും ചെയ്തു. പക്ഷെ ദിവസങ്ങൾ കഴിയുംതോറും അയാളുടെ ശരീരത്തിൽ ഇലഞ്ഞികായ്കൾ വീണു അസുഖം കൂടുന്നത് കണ്ട ഭഗവാൻ ഇനി ഒരിക്കലും കായകൾ ഉണ്ടാക്കാതിരിക്കട്ടെ എന്ന് ശപിച്ചുവത്രെ. അതിനു ശേഷം ഇന്ന് വരെ ആ മരത്തിൽ പൂക്കൾ അല്ലാതെ കായ്കൾ ഉണ്ടായിട്ടില്ല. നല്ല മണമുള്ള ഇലഞ്ഞി പൂക്കൾ പെറുക്കി നടക്കുമ്പോൾ പ്രഭാതപൂജക്കായി നട അടച്ചിരുന്നു. നല്ല നെയ്പായസത്തിന്റെ മണം ചുറ്റും പരക്കുന്നുണ്ട്. നമ്മുടെ ലക്‌ഷ്യം മൂകാംബിക ആയത് കൊണ്ട് നടതുറക്കുന്നത് വരെ കാത്തിരിക്കാനുള്ള സമയക്കുറവു കൊണ്ട് പെട്ടെന്നുതന്നെ ഞങ്ങൾ അവിടുന്ന് തിരിച്ചു. ഗുൽമോഹർ പൂത്ത കണ്ണൂർ ഹൈവേയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക്.

(തുടരും.)













5 അഭിപ്രായങ്ങൾ:

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...