2019, ജൂൺ 22, ശനിയാഴ്‌ച

തൊട്ടപ്പൻ

പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു , ടി ടി സി കഴിഞ്ഞു, ബി എ പഠിച്ചു , ഡി സി എ കഴിഞ്ഞ ഒരാൾ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ ആരും ഒന്നമ്പരക്കും. അക്കൗണ്ടൻസി പഠിക്കാതെ നീ എങ്ങനെ അക്കൗണ്ടന്റ് ആയി എന്ന് കൂടെ പഠിച്ച പലരും ചോദിക്കുമ്പോൾ ഞാൻ പറയും അതെന്റെ നിയോഗം ആയിരുന്നു എന്ന്. അല്ലെങ്കിൽ കല്യാണം കഴിഞ്ഞു ആന്ധ്രയിലേക്ക് വണ്ടി കയറിയ ഞാൻ ഏതെങ്കിലും സ്കൂളിൽ ,അവിടെ കേരള ടീച്ചേഴ്സിന് നല്ല ഡിമാൻഡ് ആണ്, ടീച്ചർ ആകാതെ കള്ളക്കണക്കും (കൂടെ പഠിച്ച ഒരു ടീച്ചർ എന്നോട് പറഞ്ഞതാണ് , നീ കള്ളകണക്കു അല്ലെ എഴുതുന്നത് എന്ന്) എഴുതി ഇരിക്കുന്നെങ്കിൽ അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം. പുരുഷോത്തം തോഷ്നിവാൾ  എന്ന മാർവാടിയോട്.

99  ൽ ഹൈദരാബാദിലെ ഒരു ഡിസ്ട്രിബൂഷൻ കമ്പനിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി കേറുമ്പോൾ എനിക്ക് അക്കൗണ്ടൻസി എന്തെന്ന് പോലും അറിയില്ലായിരുന്നു. കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഡിപ്ലോമയുടെ ബലത്തിൽ അവിടെ കേറി പറ്റി. ബില്ലിംഗ് സെക്ഷനിൽ മാത്രം ഇരുന്നിരുന്ന എനിക്ക് പഠിക്കുന്ന കാലത്തു കണക്കിനോട് ഇല്ലാതിരുന്ന ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു. അവിടെ ആഴ്ചയിൽ ഒരിക്കൽ വന്നു ടാലിയിൽ അക്കൗണ്ട്സ് ചെയ്തിരുന്ന ശർമ്മാജിയോട് എന്നെ ഇതൊക്കെ ഒന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചെങ്കിലും സ്വന്തം നിലനിൽപ്പ് ഓർത്താകാം അങ്ങേര് കേട്ട ഭാവം നടിച്ചില്ല.  മൂന്ന് വര്ഷം അവിടെ ജോലി ചെയ്തിറങ്ങുമ്പോൾ ക്യാഷ് ബുക്ക്, സ്റ്റോക്ക് ബുക്ക് ഒക്കെ എഴുതാനുംഅത്യാവശ്യം അക്കൗണ്ട്സ് സോഫ്റ്റ് വെയറിൽ എന്റർ ചെയ്യാനും അല്ലാതെ അടിസ്ഥാനപരമായി വേണ്ട ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു. പേപ്പറിൽ കണ്ട അക്കൗണ്ട്സ് അസിസ്റ്റന്റ് വേണം എന്ന് പരസ്യത്തിൽ അപേക്ഷിക്കുമ്പോൾ അത് കിട്ടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു.  ഇന്റർവ്യൂ നടത്തിയവരിൽ തൃശ്ശൂര്കാരൻ ആയ ഒരു നായർസാർ  ഉണ്ടായിരുന്നതും ഹിന്ദി തെറ്റില്ലാതെ സംസാരിക്കാൻ കഴിയുന്നതും കൊണ്ട് മാർവാടി കമ്പനി ആയ സുന്ദർ ഇസ്പാറ്റിൽ ജോലി കിട്ടി . ജോലിക്ക് ചേർന്ന ദിവസം തന്നെ നായർ സാർ എന്നോട് പറഞ്ഞു 'നിനക്കു ജോലി ചെയ്യേണ്ടത് പുരുഷോത്തമന്റെ കൂടെയാണ് , ഇടക്കു  ഒരു ചെകിണ സ്വഭാവം ആണെങ്കിലും ആള് നല്ലവനാ. നല്ലതു പോലെ അവന്റെ അടുത്ത് നിന്നാൽ അവൻ നിനക്ക് അക്കൗണ്ട്സ് പഠിപ്പിച്ചു  തരും. അത്ര പെട്ടെന്നൊന്നും അവൻ അതിനു തയ്യാറാവില്ല. എങ്കിലും നീ ശ്രമിച്ചു നോക്ക്.

പുരുഷോത്തം ജി , തികച്ചും ഒരു മാർവാടി, പാൻ ചവച്ചു കൊണ്ട് എന്നോട് സംസാരിക്കുമ്പോൾ അയാളുടെ വായിൽ നിന്നും പാനിന്റെ അവശിഷ്ടങ്ങൾ തെറിക്കുമോ എന്ന അറപ്പോടെ ആദ്യ ദിവസം. പിന്നെ ഓരോ ദിവസവും ഓരോ പണി ചെയ്യുമ്പോഴും തെറ്റ് കണ്ടാൽ ചീത്ത വിളി , എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാൽ 'മേം ടെൻത് ഫെയിൽ ഹൂം മാം , ആപ്കി തരഹ് പഠ- ലിഖ നഹി ഹൂം' എന്നൊരു പറച്ചിലും.

ചെറുപ്പം മുതലേ ഒരു ശീലമുണ്ട് ആരെങ്കിലും നിന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് പറയുന്നത് എങ്ങനെ എങ്കിലും ചെയ്യണം എന്ന വാശി. പച്ച വെള്ളം പോലെ അക്കൗണ്ട്സ് വർക്ക് പഠിക്കണം  എന്നും ചെയ്യണം എന്നും ഒക്കെയുണ്ട് പക്ഷെ Debit what comes in, Credit what goes out എന്ന അക്കൗണ്ടൻസിയുടെ ഗോൾഡൻ റൂൾ പോലും അറിയാത്ത ഞാൻ എങ്ങനെ പഠിക്കും എന്നത് വലിയൊരു പ്രശ്നം ആയിരുന്നു. 
കുറെ ആലോചനകൾക്കു ശേഷം നായർ സാറിനെയും കൂട്ടി പുരുഷോത്തം ജിയുടെ മുന്നിലെത്തി. നായർ സാർ പറഞ്ഞു കൊടുക്കു , പഠിപ്പിച്ചു കൊടുക്കു എന്നൊക്കെ പറയുമ്പോൾ അങ്ങേർ പിന്നേം അങ്ങേരുടെ ആപ്തവാക്യം പ്രയോഗിക്കും. ഉച്ച കഴിഞ്ഞു മൂന്ന് മണിയോട് അടുത്താണ് പുള്ളി ഓഫീസിൽ വരിക. അഞ്ചര വരെ ഓഫീസിൽ. അതിനിടയിൽ ഓഫീസിലെ കൊടുക്കൽ വാങ്ങൽ എല്ലാം ചെയ്യണം. കൊച്ചു തുണ്ടു കടലാസ്സിൽ എഴുതി കൂട്ടിയ കണക്കുകൾ എൻട്രി ഇടാനായി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കും. ഇതിനിടയിൽ പഠിക്കാനും പറഞ്ഞു തരാനുമുള്ള സമയവും കുറവാണ്. എന്നാലും ദിവസവും പോയി എന്നെ പഠിപ്പിക്കുമോ എന്നു  ചോദിക്കും . ഒരു ദിവസം വളരെയധികം ഗൗരവത്തോടെ  ഇഥർ ആനാ എന്ന് പറഞ്ഞു അടുത്തേക്ക് വിളിപ്പിക്കുന്നു. ചെയ്തു വെച്ചിരിക്കുന്ന എന്തോ ഒന്ന് തെറ്റിയതിനുള്ള ചീത്ത കേൾക്കാനായി ഞാൻ പോകുന്നു. മുന്നിലെ ചെയറിൽ ഇരിക്കാൻ പറയുന്നു. ചീത്ത കേൾക്കാനായി കാതടച്ചിരുന്ന എന്നോട് ചോദിക്കുന്നു ' ശരിക്കും അക്കൗണ്ടൻസി പഠിക്കണം എന്നുണ്ടോ?'  കണ്ണിൽ നോക്കി പതറാതെ ഉണ്ട് എന്ന് ഉത്തരം കൊടുക്കുന്നു.

ചെയറിൽ പിന്നോക്കം ഇരുന്നു " ഞാൻ അങ്ങനെ ആർക്കും ഒന്നും പറഞ്ഞു കൊടുക്കാറോ  പഠിപ്പിക്കാറോയില്ല , പക്ഷെ നിന്റെ കണ്ണിൽ പഠിക്കാനുള്ള ഒരു ത്വര ഞാൻ കാണുന്നുണ്ട്. അത് കൊണ്ട് നാളെ മുതൽ  എല്ലാം പറഞ്ഞു തരാം"

സന്തോഷം കൊണ്ട് എത്ര പ്രാവശ്യം നന്ദി പറഞ്ഞുവെന്നു എനിക്കറിയില്ല. ഗുരു ദക്ഷിണ മതി നന്ദി വേണ്ട എന്ന് അങ്ങേരും. പഠനവും പണിയുമായി പിന്നീടുള്ള ദിവസങ്ങൾ. ലെഡ്ജർ ബുക്ക് കൊണ്ട് കൊണ്ട് മണ്ടയിലുള്ള കൊട്ട്. നല്ല മാർവാടി ഹിന്ദിയിൽ ഉള്ള പുളിച്ച ചീത്ത എല്ലാം ഇഷ്ടം പോലെ കിട്ടിയ ദിവസങ്ങൾ. അക്കൗണ്ട്സ് ഫൈനലൈസേഷൻ എങ്ങനെ എന്ന് വരെ പഠിപ്പിച്ചു തന്നു പറഞ്ഞതും ആദ്യം പറഞ്ഞ വാചകം തന്നെ ' മേം...., എനിക്കിത്രയേ അറിയുള്ളൂ , അത് ഞാൻ പഠിപ്പിച്ചു തന്നു" ഗുരുദക്ഷിണ ആയി എന്ത് വേണം എന്ന് ചോദിച്ചപ്പോൾ വേറെ എവിടെയെങ്കിലും പോയി പണി എടുക്കുമ്പോൾ നിങ്ങളെ ആരാ അക്കൗണ്ടൻസ് വർക്ക് പഠിപ്പിച്ചു തന്നത് എന്ന് ചോദിയ്ക്കാനിട  വരുത്തരുത് എന്ന ഉപദേശം. ആ ഉപദേശം ഇന്ന് ശിരസ്സാവഹിച്ചു അഭിമാനത്തോടെ അക്കൗണ്ടന്റ് എന്ന് പറയുമ്പോൾ മനസ്സ് കൊണ്ട് നമിക്കുന്നത് നിങ്ങളത്ര പഠിപ്പില്ല എനിക്ക് എന്ന് പറഞ്ഞു, സര്ടിഫിക്കറ്റുകളെക്കാൾ വലുതാണ് പ്രവർത്തനപരിചയം എന്ന് പറയാതെ പറഞ്ഞു തന്ന പുരുഷോത്തം ജി യെ ആണ്. ഏതാനും വർഷങ്ങൾക്കു മുൻപ് ഫോൺ ചെയ്തപ്പോൾ  " മേരാ ഗുരുദക്ഷിണ കബ് മിലെങ്കെ" എന്ന തമാശ ചോദ്യം.

ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലിക്കു വേണ്ടി എന്നെ പ്രാപ്‌തയാക്കിയ ദിവസവും ജോലി തുടങ്ങുന്നതിനു മുന്നേ നമിക്കുന്ന പുരുഷോത്തം ജി തൊട്ടപ്പൻ അല്ലാതെ ആരാണ്?




(ഏഷ്യാനെറ്റ് ന്യൂസ്.കോം തൊട്ടപ്പൻ സീരിസിന് വേണ്ടി മെയ് 29, 2019 ൽ  എഴുതിയത്.

ജൂൺ 12 , 2019 ൽ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചു  https://www.asianetnews.com/magazine/column/thottappan-a-ugc-series-on-godfathers-by-suma-rajeev-pszmli)

വര : ജയ്‌മേനോൻ (റൈഡർ സോളോ)






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...