2019, ജൂൺ 29, ശനിയാഴ്‌ച

യാത്രയുടെ അവസാനം - പാർട്ട് 4

രാത്രിയിൽ  മഴ പെയ്തത് കാരണം സുഖമായി ഉറങ്ങി. രാവിലെ ആറു മണിക്കു  തന്ത്രിയുടെ വീട്ടിൽ എത്തേണ്ടത് കൊണ്ട് എല്ലാവരും നേരത്തെ എഴുന്നേറ്റു കുളിച്ചു റെഡി ആയി  അവിടെത്തി.  ഞങ്ങളെ കൂടാതെ രണ്ടു മൂന്നു കുടുംബങ്ങൾ വേറെയും ഉണ്ടായിരുന്നു. അതിലൊരാൾ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ. കുട്ടിയെ അരിയിലെഴുതിക്കാൻ കൊണ്ട് വന്നതാണ്.

തന്ത്രിയുടെ ഭാര്യ ഞങ്ങളെ എല്ലാവരെയും കൂട്ടി അമ്പലത്തിന്റെ പിറകിലെ ഗേറ്റിലൂടെ അകത്തേക്ക് കൊണ്ട് പോയി. പ്രത്യേക ദർശന ക്യൂ വഴിയാണ് ഞങ്ങൾ അകത്തേക്ക് കടക്കാൻ പോകുന്നത്. ആദ്യം അവർ കണ്ണന്റെ ഗിത്താർ   ദേവിയുടെ അടുത്ത്  പൂജക്ക്‌ വെക്കാൻ കൊണ്ട് പോയി. പൂജ കഴിഞ്ഞു നട തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. നട തുറന്നപ്പോൾ എല്ലാവരെയും ഒരുമിച്ചാണ് അകത്തേക്ക് കടത്തി വിട്ടതെങ്കിലും അവരുടെ കൂടെ വന്നത് കൊണ്ട് നമുക്ക് കുറെ നേരം നിന്ന് തൊഴാൻ  കഴിഞ്ഞു. ബാക്കിയുള്ളവരെ എല്ലാം മാറ് മാറ് എന്ന് പറഞ്ഞു പിടിച്ചു മാറ്റുന്നുണ്ടായിരുന്നു. പത്താമത്തെ പ്രാവശ്യം ആണ് ഞാൻ മൂകാംബികയിൽ പോകുന്നത്. ഇത്തവണ ശരിക്കും കുറെ നേരം നിന്ന് തൊഴുതു . പൂജ ചെയ്ത ഗിത്താർ  കണ്ണന് കൊടുക്കുമ്പോൾ തന്ത്രി അതിലൊരു സ്ട്രിംഗ് ഒന്ന് മീട്ടിയാണ് കൊടുത്തത്. ദർശനം കഴിഞ്ഞു സർവ്വമംഗള പൂജക്കിരുന്നു. അത് കഴിഞ്ഞു നെയ്‌വിളക്ക് കത്തിക്കൽ. അത് കഴിഞ്ഞു സരസ്വതിമണ്ഡപത്തിൽ കണ്ണന്റെ ഗിത്താർ  വായന. എല്ലാം കഴിഞ്ഞപ്പോൾ ഏതാണ്ട് എട്ടു മണിയാകാറായിരുന്നു.

തലേ ദിവസം പ്ലാൻ ചെയ്തത് രാവിലത്തെ ഭക്ഷണം അമ്പലത്തിൽ നിന്ന് തന്നെയാകാം എന്നായിരുന്നു. അപ്പോഴാണ് മുരുഡേശ്വർ ഒന്ന് പോയാലോ എന്നൊരാലോചന ഉണ്ടായത്. മൂകാംബികയിൽ നിന്നും ഏതാണ്ട് നാല്പത് കിലോമീറ്റർ ഉണ്ട്. ഒന്നര മണിക്കൂർ ഡ്രൈവ് അല്ലെ പോകാമെന്നു തീരുമാനിച്ചു. അമ്പലത്തിൽ കഴിക്കാൻ നിന്നാൽ  വൈകുമെന്നുള്ളത് കൊണ്ട് അവിടെ തന്നെയുള്ള ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു   റൂം ഒഴിഞ്ഞു. സൗപർണിക കണ്ടു പോകാം എന്ന് നിർദേശം വെച്ചത് ഞാൻ ആണ്. അത് വേണ്ടിയിരുന്നില്ല എന്ന് അവിടെ പോയി കഴിഞ്ഞപ്പോൾ തോന്നി.

അവിടേക്ക് പോയ്കൊണ്ടിരിക്കുമ്പോൾ മനസ്സ് പാടിക്കൊണ്ടിരിക്കുക ആയിരുന്നു.
സൗപര്‍ണ്ണിക... സൗപര്‍ണ്ണിക... സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ ശങ്കരധ്യാനത്തില്‍ മുഴുകിയ പര്‍വ്വതപുത്രിതന്‍ വിരഹാശ്രുബിന്ദു സ്വര്‍ഗ്ഗം സഹ്യാദ്രിസാനുവില്‍ വീഴ്ത്തിയ ദേവമന്ദാകിനീ പുണ്യാഹമേ സൗപര്‍ണ്ണിക... സൗപര്‍ണ്ണിക.

പടവുകളിൽ തിരഞ്ഞത് കരുണാകരൻ മാഷെയും വിനോദിനിയെയും ആയിരുന്നു. പക്ഷെ പുഴയുടെ കോലം കണ്ടപ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ നിറഞ്ഞു. ഒരറ്റത്തു പായൽപച്ചയിൽ ഒഴുക്കില്ലാത്ത കുറച്ചു വെള്ളം. താഴേക്കുള്ള വഴിയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു.സൗപർണിക ഇപ്പോൾ ദേവമന്ദാകിനി പുണ്യാഹമല്ല മനുഷ്യമാലിന്യ കൂമ്പാരമാണ്.



മലയാളിയായ ഒരു കൈനോട്ടക്കാരനെ കണ്ടു സന്ദീപും ആൻസിയും കൈ നോക്കിച്ചു . അത് കണ്ടപ്പോൾ വെറുതെ ഞാനും എന്റെ കൈ ഒന്ന് കാണിച്ചു. പറഞ്ഞതൊന്നും ശരിയല്ലെങ്കിലും ചുമ്മാ അതൊക്കെ കേട്ട് നിൽക്കാനും ഒരു രസം.



അവിടെ നിന്ന് നേരെ ബൈന്ദൂർ റോഡ് വഴി മുരുഡേശ്വറിലേക്ക്. പച്ചപ്പ്‌ നിറഞ്ഞ കാനനപാത കഴിഞ്ഞു ഹൈവേയിലൂടെ മുന്നോട്ട്. വീതി കൂടിയ റോഡുകൾ. ഇരു വശവും പച്ച പുതച്ച കുന്നുകൾ. ഇടയ്ക്കിടെ വലിയ നദികളും പാലങ്ങളും. വൃത്തിയുള്ള റോഡ് കാണുമ്പോൾ കേരളത്തിലെ റോഡിനെക്കുറിച്ചു നമ്മൾ ഓർക്കും.




മുരുഡേശ്വർ 1KM എന്ന സൈൻ ബോർഡിൽ കണ്ടത് പോലെ ഇടത്തോട്ട് തിരിഞ്ഞു പോകുമ്പോൾ പിന്നെയുള്ളത് വീതി കുറഞ്ഞ തീരദേശ റോഡ് ആണ്. മുരുഡേശ്വറിലേക്ക് പോകുന്ന വണ്ടികളുടെ നീണ്ട നിര തന്നെ കാണാം.  മുന്നോട്ടു  പോകുമ്പോൾ നമുക്ക് വലിയ ശിവപ്രതിമ ദൃശ്യമായി തുടങ്ങും.


അമ്പലത്തിന്റെ കവാടത്തിനു മുന്നിലെ  പാർക്കിംഗ് സ്ഥലത്തു നിറയെ നിർത്തിയിട്ടിരുന്ന വണ്ടികൾ. ഒഴിഞ്ഞ ഒരു സ്ഥലത്തു വണ്ടിയൊതുക്കി അമ്പലത്തിലേക്കല്ലേ പോകുന്നത് എന്ന് കരുതി ചെരുപ്പൊക്കെ വണ്ടി തന്നെ വെച്ച് ഇറങ്ങി. മുന്നോട്ടു നടക്കുമ്പോൾ ആണ് ചെരുപ്പഴിച്ചു വെക്കൽ എന്നത് വലിയൊരു വിഡ്ഢിത്തം ആയിരുന്നു എന്ന് മനസിലായത്. തലേ ദിവസത്തെ മഴയിൽ എല്ലാവിധ മാലിന്യങ്ങളും അവിടെ അടിഞ്ഞു കിടന്നിരുന്നു. തിരിച്ചു പോയി ചെരുപ്പെടുത്താലോ എന്നൊരു നിമിഷം തോന്നി എല്ലാര്ക്കും. ഏതായാലും ഇറങ്ങി അമ്പലത്തിൽ പോയി വന്നിട്ടാകാം എന്ന് പറഞ്ഞു അമ്പലത്തിലേക്ക് നടന്നു .


അമരത്വം നേടാൻ വേണ്ടി ആത്മലിംഗം തപസ്സു ചെയ്തു നേടിയ രാവണൻ ലങ്കയിലേക്ക് അതുമായിപോകുന്നു . ലങ്കയെത്തുന്നതിനു മുൻപേ ആത്മലിംഗം  നിലത്തു വെക്കരുത് , വെച്ചാൽ അതവിടെ ഉറച്ചു പോകുമെന്നും ശ്രീ മഹാദേവൻ രാവണനോട് പറയുന്നുണ്ട്. രാവണന് അമരത്വം കിട്ടിയാലുണ്ടാകുന്ന കുഴപ്പങ്ങളോർത്തു മഹാവിഷ്ണു ഗണപതിയുടെ സഹായത്തോടെ ലങ്കയിൽ എത്തുന്നത് തടയാനായി സൂര്യനെ മറച്ചു അസ്തമയം സൃഷ്ടിക്കുന്നു. ലിംഗം നിലത്തു വെക്കാതെ എങ്ങനെ അസ്തമയപൂജ ചെയ്യും എന്നാലോചിച്ചു നിൽക്കുന്ന രാവണന് അടുത്തേക്ക് ഒരു ബ്രാഹ്മണകുട്ടിയുടെ രൂപത്തിൽ ഗണപതി വരുന്നു. പൂജ ചെയ്യുന്നത് വരെ ലിംഗം നിലത്തു വെക്കാതെ പിടിച്ചു നിൽക്കാൻ കുട്ടിയോട് അപേക്ഷിക്കുന്നു. മൂന്നു പ്രാവശ്യം വിളിക്കുമ്പോൾ രാവണൻ തിരിച്ചു എത്തിയില്ല എങ്കിൽ നിലത്തു വെച്ച് പോകുമെന്ന കരാറിൽ ഗണപതി ലിംഗം  വാങ്ങുന്നു. പൂജ കഴിഞ്ഞു തിരിച്ചു വരുന്ന രാവണൻ നിലത്തുറച്ചു പോയ ലിംഗം കാണുന്നു. അത് അവിടുന്ന് എടുക്കാനുള്ള രാവണൻ ശ്രമിക്കുന്നു. രാവണന്റെ ശക്തിയിൽ ലിംഗം കഷ്ണങ്ങളാകുന്നു. കോപത്തിൽ അത് പല ഭാഗത്തേക്ക് ആയി  എറിയുന്നുഅതിലൊരു കഷ്ണം വന്നു വീണതാണ് മുരുഡേശ്വർ എന്നാണ് സങ്കൽപം. ഇവിടെ ശിവലിംഗം ഒരു കുഴിയിൽ ആണുള്ളത്. അത് കാണണമെങ്കിൽ ശ്രീകോവിലിന്റെ പടിയിൽ  നിന്നും ഏന്തി നോക്കണം.

വലിയ മാഹാത്മ്യം അമ്പലത്തിനു പിറകിൽ ഉണ്ടെങ്കിലും ഒരു അമ്പലം എന്നതിലുപരി അതൊരു വിനോദ സഞ്ചാര കേന്ദ്രം ആണെന്നു  പറയാം.അമ്പലത്തിന്റേതായ ഒരു പോസിറ്റിവിറ്റിയും അവിടെ കിട്ടില്ല. മൂന്ന് ഭാഗവും കടലാണ്. മത്സബന്ധന കേന്ദ്രം ആണ്. അമ്പലത്തിന്റെ ചുവട്ടിൽ തന്നെ മൽസ്യമാർക്കറ്റ് ആണുള്ളത്. കാണാൻ ഉള്ളത് ശിവപ്രതിമ ആണ് . ഏത് ഭാഗത്തു നിന്ന് നോക്കിയാലും നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നുന്ന  ജീവനുള്ള തിളങ്ങുന്ന കണ്ണുകൾ.  കടൽ കാണാം. വൃത്തിയുള്ള കടലോരത്തു കുളിക്കാം ഇതൊക്കെയാണ് മുരുഡേശ്വർ. പതിനെട്ടു നിലയുള്ള ഗോപുരത്തിന്റെ മുകളിൽ നിന്നും മനോഹരമായ ദൃശ്യങ്ങൾ കാണാം. അവിടുത്തെ പ്രസാദമായി കിട്ടുന്ന ലഡ്ഡുവും നല്ല ടേസ്റ്റ് ഉള്ളതാണ് .









ഉച്ചഭക്ഷണം മുരുഡേശ്വറിൽ എന്ന് പ്ലാൻ ചെയ്‌തെങ്കിലും സ്ഥലം കണ്ടപ്പോൾ അവിടുന്ന് ഒന്നും കഴിക്കണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തി. ഗൂഗിളിന്റെ സഹായത്തോടെ നല്ല വെജിറ്റേറിയൻ ഹോട്ടൽ നോക്കിയുള്ള തിരികെ യാത്ര തുടങ്ങി. ഹോട്ടലുകൾ എല്ലാം സർവീസ് റോഡിൽ ആണ്. ഞങ്ങൾ ആണെങ്കിൽ നാലുവരിപ്പാതയുടെ നടുവിലും. അങ്ങനെ തിരഞ്ഞു തിരഞ്ഞു ഏതാണ്ട് മൂന്ന് മണിയോട് അടുത്ത് ഉഡുപ്പി   കഴിഞ്ഞു പനവേൽ ഹൈവേയിൽ ബ്രഹ്മാവർ എന്ന സ്ഥലത്തുള്ള   ഒരു റോയൽ ഇൻ എന്നൊരു ഹോട്ടലിൽ എത്തി. അതിനു മുന്നേ ഹോട്ടലുകൾ ഒന്നും കാണാതിരുന്നത് ഒരു പക്ഷെ നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ദൈവം നിശയിച്ചത് കൊണ്ടാകാം. അറുപതു രൂപയ്ക്കു നല്ല സൂപ്പർ വെജിറ്റേറിയൻ ഊണ് . വൃത്തിയുള്ള ഹോട്ടൽ, നല്ല സർവീസ് , നല്ല പെരുമാറ്റം. ഈ യാത്രയിലെ ഏറ്റവും നല്ല ഭക്ഷണവും അതായിരുന്നു. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചു വീണ്ടും യാത്ര തുടർന്നു. വഴിയിൽ മംഗലാപുരത്തു ഒരു ചെറിയ ഷോപ്പിംഗ്. പിന്നെ തുടർയാത്ര. രാത്രിയിലെ ഭക്ഷണം കാസർഗോഡ് ആയിരുന്നു. ഹൈവേ ഹോട്ടൽ എന്നോ മറ്റോ പേര്. പേര് , ബോർഡ് ഒക്കെ നല്ലതു. ഭക്ഷണം വൃത്തി എന്നിവ വകക്ക് കൊള്ളില്ല. മൂന്നു പേര് കഴിച്ചതിനുള്ള ബില്ല് അന്ന് അത് വരെ ഞങ്ങൾ എല്ലാവരും കഴിച്ച ഭക്ഷണത്തിന്റെ ആകെ തുക ആയി. അങ്ങനെ ഒരു അലമ്പ് ഫുഡ് കഴിച്ച ക്ഷീണത്തിൽ രാത്രി രണ്ടു മണിയോടെ തിരിച്ചു വീട്ടിൽ വന്നു കയറി.

ഇനി അടുത്ത യാത്ര എവിടേക്കാണോ എന്നാണോ എന്നൊന്നും അറിയില്ല. അല്ലെങ്കിലും പ്ലാൻ ചെയ്ത യാത്രകൾ  നടക്കാറില്ല. പോയാൽ വീണ്ടും വിവരണവുമായി കാണാം. 

3 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞ ഡിസംബറിൽ മൂകാംബിയും, മുരുഡേശ്വറും എല്ലാം പോയിരുന്നു. എന്തുകൊണ്ടോ എനിക്ക് മുരുഡേശ്വർ അത്ര ഇഷ്ടപ്പെട്ടില്ല.. അമ്പലം എന്നതിലുപരി ഒരു കമേഴ്‌സ്യൽ ഇടം പോലെ തോന്നി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് കൊമേർഷ്യൽ ഇടം തന്നെയാണ്. ആർ എൻ ഷെട്ടി അയാളുടെ റിസോർട്ട് ബിസിനസിനു പോപ്പുലാരിറ്റി കിട്ടാൻ വേണ്ടി ഉണ്ടാക്കിയ ഒരു പ്രതിമ. പോസ്റ്റിൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്. അമ്പലത്തിന്റേതായ ഒന്നും തന്നെ അവിടെയില്ല എന്ന്..

      ഇല്ലാതാക്കൂ
  2. അതെ അതൊരു ആത്മീയ ടൂറിസം സെന്റർ ആണല്ലോ... നേരത്തെയുള്ള കമന്റിൽ ഈ പോസ്റ്റിൽ പറഞ്ഞിട്ടുള്ളതുപോലെ "എനിക്കും" മുരുഡേശ്വർ ഇഷ്ടപ്പെട്ടില്ല എന്നാണ് പറയാനുദ്ദേശിച്ചത് :-)

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...