2014 മേയ് 26, തിങ്കളാഴ്‌ച

മൗനവ്രതം


ദേഷ്യവും അഹന്തയും ചാന്തു ചേർത്ത്
വാശിയിൽ പടുത്തതാണ്
നമുക്കിടയിലെ മൌനം
തകർത്തെറിയുക എളുപ്പമല്ല
എങ്കിലും
ഓർമ്മകൾ മനസ്സിനെ അലട്ടുമ്പോൾ  
നിന്റെ ചെവി  ചേർത്ത് വെക്കുക 
എന്റെ ഹൃദയത്തിൽ അലയടിക്കുന്ന 
സ്നേഹത്തിരമാലകളുടെ ശബ്ദം നിനക്ക് കേൾക്കാം 
കണ്ണടച്ചാൽ  നിന്നെ തഴുകുന്ന  
ഇളംകാറ്റു പോലെ എന്റെ സ്നേഹ നിശ്വാസങ്ങൾ.
അത് തിരമാലകളെ  വാനോളമുയർത്തുന്ന  കൊടുംകാറ്റു ആയി
ഈ മതിൽകെട്ട് ഇടിച്ചു തകർക്കുമെന്ന
വിശ്വാസത്തിൽ നമുക്കു ചെവിയോർത്തു നില്ക്കാം
വെറുപ്പിന്റെ ഓളങ്ങൾ ഉയരാതെ ഇരിക്കാൻ ...

2014 മേയ് 2, വെള്ളിയാഴ്‌ച

പരിഭവം!

അറിഞ്ഞിരുന്നില്ല , ഇത്രയും സ്നേഹമില്ലാത്തവൻ ആണ് നീയെന്നു..
എന്റെ കാത്തിരുപ്പിനെ ഇത്രമേൽ അവഗണിക്കുമെന്നും ..
എത്ര കാലമായി നിനക്കെന്നെ അറിയാം..നിന്നോട് എനിക്കുള്ള സ്നേഹം എന്തെന്നും അറിയാം .
എന്നിട്ടും ............
ഇന്നലെ നിന്റെ വരവിനു മുന്നോടിയായി കിട്ടാറുള്ള ഇളംകാറ്റും മിന്നൽപിണരുകളും കണ്ടപ്പോൾ ഞാൻ തുള്ളി ചാടിയതാ, ഒരു പാട് കാലത്തിനു ശേഷം നീ എന്നെ കാണാൻ വരുന്നതല്ലേ ....
നിന്റെ സ്നേഹത്തിൽ അലിയാൻ ഓരോ രോമകൂപങ്ങളിലും നിന്നെ നിറക്കാൻ ഞാൻ ആവേശപൂർവ്വം കാത്തിരുന്നു ..
എന്നിട്ട് എന്താ ഉണ്ടായേ ?
നിനക്ക് വയനാട്ടിലും തിരോന്തോരത്തും കോട്ടയത്തും ഒക്കെ പോകാൻ സമയം ഉണ്ട് , എന്തിനു ഇവിടെ അടുത്തുള്ള ഓമശ്ശേരിയിലും മാവൂരും ഒക്കെ നീ വന്നു പോയി ..
ഇങ്ങോട്ട് വരാൻ നിനക്കെന്താ ഇത്ര വിഷമം ?
നിനക്കും മടുത്തുവോ?
എനിക്ക് മടുപ്പില്ല , നിന്നെ കാത്തിരിക്കാൻ...
കണ്ടു തീര്ന്ന സ്വപ്നങ്ങളുടെ ചാരുതയും കാണാനിരിക്കുന്ന കാഴ്ചകളുടെ ഭംഗിയുംആണ് നിന്നെ കാത്തിരിക്കാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് ...

നിന്നെ അറിയാൻ , എന്നിൽ നിന്നെ നിറക്കാൻ , വരാതിരിക്കാൻ നിനക്ക് ആകില്ലെന്നു അറിഞ്ഞു കൊണ്ട് ഞാൻ കാത്തിരിക്കയാ ...
വേഗം വരില്ലേ??




2014 ഏപ്രിൽ 24, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം..:)

ടൌണ്‍ ഹാൾ റോഡിൽ നിന്നും മാനാഞ്ചിറ പബ്ളിക് ലൈബ്രറിയിലേക്ക് എത്താൻ ഏറ്റവും എളുപ്പം വൈക്കം മുഹമ്മദ്‌ ബഷീർ റോഡ്‌ ആണു . ബസ്‌ സർവീസ് ഇല്ലാത്തതുകൊണ്ട് തിരക്ക് അധികമില്ലാത്ത റോഡ്‌ . ആ റോഡിലുള്ള ബേവ്കോയുടെ മുന്നിൽ ആണ് ലോകത്തിൽ  വെച്ച് ഏറ്റവും അച്ചടക്കമുള്ള മനുഷ്യരെ കാണാൻ കഴിയുന്നത്‌. വൈകന്നേരം ആകുമ്പോൾ റോഡിൻറെ ഇങ്ങേ അറ്റം വരെ ക്യു  നീളും , എങ്കിലും ആ വഴി പോകുന്ന ആർക്കും ഒരു ശല്യത്തിനും ആരും നില്ക്കാറില്ല (വേഗം സാധനം വാങ്ങി പോയി അടിക്കാനുള്ള ആക്രാന്തത്തിൽ ഇതിനൊന്നും നേരമില്ല മാഷെ).

ഇന്നലെ ലൈബ്രറിയിൽ പോയി തിരിച്ചു വരുമ്പോൾ ക്യുവിൽ നിന്നും മാറി റോഡിൻറെ ഏതാണ്ട് നടുവിലായി മുണ്ടും ഷർട്ടും ധരിച്ച മെലിഞ്ഞു കുറിയ ഒരാൾ നില്ക്കുന്നത് കണ്ടത്. അയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.

" മാതൃഭൂമി, മനോരമ, കൈരളി ഇതൊക്കെ നിങ്ങൾ കാണുന്നുണ്ട്, അതിൽ പറയുന്ന എല്ലാം നിങ്ങൾ അറിയുന്നുണ്ട് , എന്നാൽ ഞാൻ ആരെന്നു നിങ്ങൾ അറിയുന്നുണ്ടോ , അറിയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ "

കുടിച്ചിട്ടാണോ കുടിക്കാതെ ആണോ അയാൾ വിളിച്ചു പറയുന്നത് എന്നറിയില്ല. പക്ഷെ അയാളുടെ ചോദ്യം,  അത് ബസ്‌ യാത്രയിൽ ഉടനീളം എന്നെ അലട്ടി. ഞാൻ ആരാണ് എന്നറിയാൻ ഒരു ശ്രമം വെറുതെയെങ്കിലും നടത്തി നോക്കി . സ്ത്രീ , മകൾ , സഹോദരി , ഭാര്യ, അമ്മ, നാത്തൂൻ , അമ്മായി , വലിയമ്മ , ചെറിയമ്മ, ഓഫീസിൽ കണക്കപിള്ള, ചിലരുടെ എങ്കിലും സുഹൃത്ത്‌ ഇതിനപ്പുറം എന്താണ് ഞാൻ?

സ്ത്രീ എന്ന നിലയിൽ ഞാൻ പൂർണ ആണോ?

എന്നിൽ നിക്ഷിപ്തമായ മകളുടെ, സഹോദരിയുടെ, ഭാര്യയുടെ ഉത്തരവാദിത്വം ഞാൻ നിറവേറ്റുന്നുണ്ടോ ?

അമ്മയുടെ റോൾ വളരെ ഭംഗി ആയി ഞാൻ ചെയ്യുന്നു എന്ന് എന്റെ ആത്മവിശ്വാസം എന്നോട് പറയുന്നു . ഭാവിയിൽ എന്റെ മകൻ ലോകത്തിനു വേണ്ടി എന്തു ചെയ്യുമെന്നതു നോക്കി ഒരു ഒരു തീരുമാനത്തിൽ എത്താം എന്ന് ബുദ്ധി ഉപദേശിക്കുന്നു.

ബാക്കിയുള്ള വേഷങ്ങളിൽ സുഹൃത്ത്‌ എന്നതൊഴിച്ച് ബാക്കി എല്ലാം ആരും കുറ്റം പറയാത്ത രീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.

സൗഹൃദം എന്റെ ബലഹീനതയും ശക്തിയും ഒക്കെ ആകുന്നതു കൊണ്ടാണോ, ചില സൌഹൃദങ്ങൾ തന്ന ഉണങ്ങാത്ത മുറിവുകൾ ആണോ  എന്നറിയില്ല സൌഹൃദങ്ങളെ    ഒരു വരക്കപ്പുറം തടഞ്ഞു നിർത്തുന്ന സുഹൃത്തെങ്കിലും സുഹൃത്ത്‌ അല്ലാത്ത ആളാണ്  ഞാൻ.

ഇനിയും എന്താണ് ഞാൻ ? കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ ആണ്, എന്നിൽ നിന്നും അടര്ന്നു പോയ കണ്ണികൾ ചേർത്ത് വെച്ചാൽ ഒരു പക്ഷെ എന്നെ കണ്ടെത്താൻ ആകുമായിരിക്കും.

നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ സ്വയം  ആരെന്നു കണ്ടു പിടിക്കാൻ?
എന്നിട്ടു നിങ്ങളുടെ അഭിപ്രായം പറയൂ..:)




2014 ഏപ്രിൽ 2, ബുധനാഴ്‌ച

ഇങ്ങളാര നേറ്വോ? !!!

(ഒരു ദേശത്തിനു പാതിരാ നീലാണ്ടന്റെ സംഭാവന)


അന്നും പതിവ്  പോലെ നീലാണ്ടൻ  കോളനി കുന്നിറങ്ങി. വലതു തോളിൽ ഒരു കെട്ടു വിറകും ഇടതു തോളിലെ ചാക്കിൽ കുറച്ചു കപ്പയും. ഇത്രയും ഭാരം തോളിലേറ്റിയിട്ടും നീലാണ്ടന്റെ കാലുകൾക്ക് നല്ല വേഗത. ഇനി ഈ കുന്നു തിരിച്ചു കേറുന്നത് പാതിര ആകുമ്പോൾ ആകും. അത് കൊണ്ട് തന്നെ നീലാണ്ടനു   പാതിര നീലാണ്ടൻ എന്ന് പേരും കിട്ടി.

നടക്കുന്തോറും കാലുകൾക്ക് വേഗത പോര എന്ന് തോന്നിയിട്ടാകും ചിലപ്പോൾ നീലാണ്ടൻ ഓടാൻ തുടങ്ങും. ഭാരം ഇറക്കി വെക്കാനുള്ള വ്യഗ്രത കൊണ്ടൊന്നുമല്ല, അങ്ങാടിയിൽ ഇത് കൊണ്ട് വിറ്റു കിട്ടുന്ന കാശ് കൊണ്ട് വേണം കോളനിപ്പടി ഷാപ്പിൽ നിന്നും മൂക്കറ്റം മോന്താൻ. നേരം വൈകിയാൽ ചിലപ്പോൾ കിട്ടുന്ന ക്വോട്ട കുറഞ്ഞു പോകും. 

ഷാപ്പിൽ കേറുന്ന നീലാണ്ടനെ അവിടുന്ന് പുറത്തിറക്കാൻ ഷാപ്പുകാരന് കുറെ പണി പെടണം. പുറത്തിറങ്ങി കഴിഞ്ഞാൽ നീലാണ്ടൻ കലാപരിപാടികൾ തുടങ്ങും. റോഡിൻറെ നീളവും വീതിയും അളക്കുക, ഷാപ്പുകാരൻ ആണെന്ന് കരുതി വൈദ്യുതി പോസ്റ്റിനെ ആര് കേട്ടാലും അറക്കുന്ന ചീത്ത വിളിക്കുക, വഴിയിൽ കാണുന്നവരോടൊക്കെ ഒന്നും രണ്ടും പറഞ്ഞുടക്കുക തുടങ്ങിയവ. നീലാണ്ടന്റെ ഈ അവസ്ഥ കണ്ടു സഹിക്കാൻ കഴിയാതെ ആ നാട്ടിലെ ഒരു സ്കൂൾ മാസ്റ്റർ നീലാണ്ടനെ ഉപദേശിക്കാൻ തുടങ്ങി. മാഷ് സംസാരിച്ചതെല്ലാം കേട്ട് നിന്ന നീലാണ്ടൻ അവസാനം ചോദിച്ചു 

ഇങ്ങളാര നേറ്വോ? !!!

( നേറ്വോ - നെഹ്രുവാണോ...നീലാണ്ടന്റെ അറിവിൽ നെഹ്‌റു ആയിരുന്നു ഏറ്റവും വലിയ ആൾ.)

ഉപദേശിക്കാൻ പോയ മാഷ് ശശി ആയെങ്കിലും ആ ദേശക്കാർ നീലാണ്ടനോട് കടപെട്ടു.

കാരണം 

ഇപ്പോൾ അനാവശ്യമായ കാര്യങ്ങളിൽ തലയിട്ടു ഉപദേശിക്കുകയും ചോദിക്കുകയും ചെയ്യുന്നവരോട്  പ്രായഭേദമില്ലാതെ എല്ലാവരും ചോദിക്കും 

ഇങ്ങളാര നേറ്വോ? !!!




2014 മാർച്ച് 21, വെള്ളിയാഴ്‌ച

അങ്ങനെ ഞാനും ഹൈക്കി ആയി ..:)

നിനക്കെന്താ എന്നും ഇല്ലാത്ത ഒരു ആലോചന ഇന്ന്?

ഞാൻ കവിത എഴുതുന്നതിനെ കുറിച്ച് ആലോചിക്കുകയാ 

കവിതയോ ? നിന്റെ തമാശ കേട്ടു  കേട്ടു എന്റെ ഹുമർ സെന്സ്  അടിച്ചു പോയി ,വായോളിരാഗം കേട്ടു പാട്ട് കേൾക്കുന്നത് തന്നെ ഞാൻ നിർത്തി, ഇനിയിപ്പോൾ കവിത എഴുതി എന്റെ വായനശീലം കൂടെ നിർത്തിക്കല്ലേ  എന്റെ പൊന്നെ 

അതല്ല ഞങ്ങടെ ക്ളബ്ബിൽ എല്ലാരും കവിത എഴുതുന്നു അപ്പോൾ ഞാനും എഴുതണ്ടേ?

ഓ അങ്ങനെ, അപ്പോൾ മത്സര ബുദ്ധി ആണു , കൊക്കിൽ ഒതുങ്ങുന്നത്  കൊത്തിയാ പോരെ മോളു 

നിങ്ങൾക്കറിയുമോ സ്മിതയും പിഗ്മയും  വിഷ്ണുവും   വരെ കവിത എഴുതുന്നുണ്ട് . അപ്പോൾ ഞാൻ ഒരു ഹൈകു എങ്കിലും എഴുതണ്ടേ?

ഹൈകുവോ അതെന്തു കുന്തം?

അതൊക്കെ ഉണ്ട് മൂന്നു വരിയിൽ ഒരു നീണ്ട പദ്യം വായിച്ച പോലെ ഉള്ള എഫ്ഫക്റ്റ്‌ തരണ സംഭവമാ. അതൊന്നും പറഞ്ഞാൽ നിങ്ങൾക്കു  മനസിലാകുല്ല . വിഷ്ണു ഹിന്ദിയിൽ ആണു എഴുതുന്നത്‌ . അപ്പോൾ ഡിഗ്രി വരെ ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിന്ദി സുഗമ പരീക്ഷ പാസ്സായ ഞാൻ ഹിന്ദിയിൽ എങ്കിലും രണ്ടു വരി കുറിക്കണം .അതാണിപ്പോൾ ആലോചിക്കുന്നത് 

അവിടെ വേറേം കവികൾ , രാമൻ , കൃഷ്ണദാസ്‌ , ഷാജി ഒക്കെ ഉണ്ടെന്ന്നു ആണല്ലോ നീ പറഞ്ഞത് . അവരുടെ കവിത കാണുമ്പോൾ തോന്നാത്ത സൂക്കേട്‌  ഇപ്പോൾ എവിടെ നിന്നും വന്നു?

രാമനും കൃഷ്ണനും ജനിച്ചപ്പോഴേ കവിതയുമായി വന്നവരാ . അവരോടൊക്കെ മത്സരിക്കാൻ പോയാൽ ഷീല ദീക്ഷിതിനും അപ്പുക്കുട്ടനും ഒക്കെ പറ്റിയ പോലെ ആകും. ഞാൻ ക്ളബ്  വിട്ടു ഓടേണ്ടി വരും . പുണ്യാളൻ  വീർപ്പു  മുട്ടിയ വികാരങ്ങളെ ആണ് കവിത ആക്കുന്നത് .

നിനക്ക് വികാരങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ അതേ കുറിച്ചു ആലൊചിക്കയെ വേണ്ട. നീ വല്ലതും ഉണ്ടാക്കാൻ നോക്കു, മനുഷ്യന് വിശക്കുന്നു.

അല്ലെങ്കിലും നിങ്ങൾക്കങ്ങനെ  ആണല്ലോ സ്വന്തം കാര്യം മാത്രം. എന്റെ ഒരു വിഷമം പറഞ്ഞാൽ കേൾക്കാനും  ആശ്വസിപ്പിക്കാനും ആരുമില്ല..എന്നാലും ഞാൻ ഹൈകു എഴുതും 

അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോൾ ഞെട്ടിൽ നിന്ന് വിട്ടു തൂങ്ങി നില്ക്കുന്ന ഒരില..ഹൈകു വരുന്ന  വഴിയേ 

ജീവിതം 

ഞെട്ടറ്റു തൂങ്ങുന്നില പോലെ 
തൂങ്ങിയാടുന്നീ ജീവിതം 



വാഹ്‌  ബേബി വാഹ്‌  ..കൊള്ളാല്ലോ 

(ആത്മപ്രശംസ ഒന്നുമല്ല . ആരും അഭിനന്ദിക്കാൻ ഇല്ലാത്തപ്പോൾ സ്വയം അഭിനന്ദിക്കണം എന്ന് പണ്ട്  ഹാഫിസ് മുഹമ്മദ്‌ സർ പറഞ്ഞിട്ടുണ്ട് )





2014 മാർച്ച് 19, ബുധനാഴ്‌ച

സായാഹ്ന നടത്തത്തിനിടയിൽ ആണവൻ ചോദിച്ചത്  " നമുക്ക് സ്വപ്നങ്ങളുടെ താഴ് വാരത്തിലേക്ക് പോയാലോ?"

സ്വപ്നങ്ങളുടെ താഴ് വാരമോ  ?

അങ്ങനെ ഒരു സ്ഥലം ഉണ്ട് . നാല് കുന്നുകല്ക്കിടയിലെ പച്ചപട്ടു വിരിച്ച ഒരു സ്ഥലം. അവിടെ തെളിനീരോഴുകുന്ന ചെറിയ അരുവി ഉണ്ട്. നിറയെ പൂത്ത പൂമരങ്ങൾ ഉണ്ട്. കായ്കൾ നിറഞ്ഞു കിടക്കുന്ന ഫലവൃക്ഷങ്ങൾ ഉണ്ട്.  കിളിക്കൂടുകളും അവയുടെ ശബ്ദങ്ങളും ഒക്കെ ഉള്ള സ്വര്ഗതുല്യമായ ഒരു സ്ഥലം. അവിടെ ഉള്ള പടര്ന്നു പന്തലിച്ച വേങ്ങ മരത്തിൽ നമുക്കും ഒരു കൂടൊരുക്കണം. അതിന്റെ പടര്ന്ന കൊമ്പുകളിൽ നമ്മുടെ കുട്ടികൾക്ക് ഊഞ്ഞാൽ  കെട്ടികൊടുക്കണം.

സ്വർഗ്ഗ താഴ്‌വരയെ കുറിച്ച് അവൻ പറഞ്ഞു കൊണ്ടേയിരുന്നു . നടന്നു തീർത്ത ദൂരം അവൾ അറിഞ്ഞതേയില്ല.  അവളുടെ മനസ്സില് മരവീടും ഊഞ്ഞാലും കിളികളും പൂക്കളും മാത്രം നിരന്നു നിന്നു.

കയ്യിലെ അവന്റെ പിടുത്തം മുറുകിയപ്പോൾ ആണവൾ ചുറ്റും നോക്കിയത് . വിദൂരതയിൽ നിന്നെന്ന പോലെ അവന്റെ സ്വരം അവൾ കേട്ടു  " ഇതാണ് ആ താഴ് വര "

അവൾ ചുറ്റും നോക്കി . എവിടെ പാലരുവി ? എവിടെ കിളികൾ ? എവിടെ പൂമരം ?

വിണ്ടു കീറിയ മണ്ണിലൂടെ ഭൂമിയുടെ മാറിടം അവൾ കണ്ടു. ഇതെങ്ങനെ സ്വപ്ന(സ്വർഗ്ഗ)ഭൂമി ആകും ?

ഉള്ളിലെ ചോദ്യങ്ങൾ വിങ്ങലുകൾ ആയി അത് ഒരു ചെറിയ പുഴ പോലെ അവളുടെ കണ്ണിലൂടെ ചാലിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ കൈവിരലുകൾ കൊണ്ടവയെ തടഞ്ഞു കൊണ്ടവൻ പറഞ്ഞു
"കരയരുത് ..നിന്റെ കണ്ണുനീരിന്റെ ഒരു ചെറിയ നനവ്‌ മതി വരണ്ടു തുടങ്ങിയ ഈ മണ്ണിൽ പുതിയ നാമ്പുകൾ വിടരാൻ . അവ വളർന്നു വലുതാകാൻ തുടങ്ങുമ്പോൾ വീണ്ടും ഇത് പോലെ വെള്ളം കിട്ടാതെ വരണ്ടു പോകും. അവയ്ക്ക് ആവശ്യം ഉള്ളപ്പോൾ ഒക്കെ നീര് കൊടുക്കാൻ തയ്യാറാണെങ്കിൽ മാത്രം നിന്റെ കണ്ണീരിനെ ഒഴുക്കി വിടുക ഇല്ലെങ്കിൽ അവയെ ഒഴുകാതെ തടഞ്ഞു നിര്ത്തുക ?

അവന്റെ കൈകളെ എടുത്തു മറ്റികൊണ്ടവൾ ആ പുഴയെ ഒഴുക്കി വിട്ടു ..ഇപ്പോഴും അവന്റെ സ്വപ്ന താഴ്‌വാരം പൂത്തു തളിർക്കാൻ വേണ്ടി അവൾ കരഞ്ഞു കൊണ്ടേയിരിക്കുന്നു

2014 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

Dilemma

സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ നൂൽപാലം ആണ് ജീവിതം. ഒന്നടി തെറ്റിയാൽ തീർന്നു പോകാവുന്നത്. ഇതിൽ സ്വയം വരച്ചു വെച്ച ചില ലക്ഷ്മണരേഖകൾ എല്ലാവർക്കും ഉണ്ടാകും. ചില നിയന്ത്രണങ്ങൾ, ചിന്തയിൽ, പ്രവൃത്തിയിൽ സംസാരത്തിൽ, കാണേണ്ട കാഴ്ചകളിൽ എല്ലാം. നിയന്ത്രണരേഖ മുറിച്ചു  ക്ഷണിക്കപെടാത്ത ചില അതിഥികൾ കടന്നു വരും. കാറ്റായും , മഴയായും, നിലാവായും വെയിലായും ചിലതൊക്കെ . അങ്ങനെ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നായി ആണ് നീ  കടന്നു വന്നത്. ഒരു സ്വപ്നത്തിലെന്ന വണ്ണം. വരച്ചു വെച്ച രേഖ എന്നാണു മായാൻ തുടങ്ങിയതെന്നോർമയില്ല. ഓർമയിൽ ഉള്ളത്  ചില സ്വപ്നങ്ങൾ മാത്രം.

 ഒടുക്കത്തെ ട്രാഫിക് ജാമിൽ വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയിൽ വീർപ്പുമുട്ടി ഇരിക്കുമ്പോളാണ് ആദ്യം ആയി കാക്കപുള്ളി ഉള്ള നിന്റെ വിരൽ പിടിച്ചു നടവരമ്പിലൂടെ നടക്കാനിറങ്ങിയത് . പിന്നീട് സാഹചര്യങ്ങളിൽ നിന്നും ഒളിച്ചോടണം  എന്ന് തോന്നുമ്പോഴൊക്കെ നിന്റെ കയ്യും പിടിച്ചു  തോന്നുന്ന ഇടങ്ങളിലേക്കെല്ലാം  പോയി.

വാച്ചിലെ സൂചി പോലെ ഉള്ള കറക്കത്തിനിടയിൽ ആരുമറിയാതെയുള്ള അത്തരം   ഒളിച്ചോട്ടങ്ങൾ ഒരു വേ ഔട്ട്‌ ആയിരുന്നു. എന്നെ ഞാൻ ആക്കുന്ന  നിമിഷങ്ങൾ, ലോകത്തിന്റെ നിറുകയിൽ എത്തിയ പോലെ ഉള്ള തോന്നൽ. പതുക്കെ തോന്നലുകൾ യാഥാർത്ഥ്യം ആകുന്നതും അത് ഒരു വിശ്വാസം ആയി രൂപപെടുന്നതും   സ്വപ്നത്തിൽ അല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ തിരഞ്ഞത് എന്നോ മായ്ഞ്ഞു പോയ രേഖ ആയിരുന്നു.

ഇപ്പോൾ വീണ്ടും ആ രേഖ വരച്ചു വെക്കാനുള്ള ശ്രമത്തിൽ ആണ് . എവിടെ നിന്നാണ് വരയ്ക്കാൻ തുടങ്ങേണ്ടത് ? കഴുത്തിൽ  പതിഞ്ഞ  നിശ്വാസത്തിൽ നിന്നോ, കവിളിൽ പടർന്ന ചുണ്ടുകളിൽ നിന്നോ അതോ ഒരിക്കലും മറക്കാനാകാത്ത  നിന്റെ ഗന്ധത്തിൽ നിന്നോ?

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...